Thursday, March 7, 2024

സിദ്ധാർഥ്. നിറമിഴികളും തകർന്ന ഹആയി കേരളം

   അതിക്രൂരമായ രീതിയിൽ സിദ്ധാർഥ് മരണപ്പെട്ട വാർത്ത കേരളത്തിലെ മനുഷ്യഹൃദയമുള്ള ഏവരെയും നടുക്കും. എന്തിനായിരുന്നു ഈ അതിഭീകരമായ കൊലപാതകം നടത്തിയതെന്ന് ഇവിടെ ജീവിക്കുന്ന ഓരോ മനുഷ്യനും അറിയാതെ ചോദിച്ചുപോകും. ഓരോ മാതാപിതാക്കളും ഈ ദാരുണ വാർത്ത കേട്ട് നിറഞ്ഞൊഴുകുന്ന മിഴികൾ തുടയ്ക്കാനാകാതെ  സ്വന്തം നെഞ്ചിൽ കൈ വെച്ചു വിങ്ങിയിട്ടുണ്ടാവും. വാക്കുകൾ കൊണ്ട് പറയാൻ കഴിയാത്തത്ര മാത്രം വേദന ഈ വാർത്ത കേട്ട  ഓരോ മനുഷ്യനിലും ഉണ്ടായി കാണണം.

 വിവാഹിതരാകുന്ന ഓരോ ദമ്പതിമാരുടെയും സ്വപ്നമാണ് ഒരു കുഞ്ഞ്. ആ കുഞ്ഞ് എത്തുന്നതോടെ അത് ഒരു കുടുംബം ആകുന്നു. ആ കുടുംബത്തിലെ ഓരോ വ്യക്തികളെയും പരസ്പരം അടുപ്പിക്കാൻ ആ കുഞ്ഞിന് കഴിയും. ഭാവിയുടെ വാഗ്ദാനമായ ആ കുരുന്നിനെ ഏറെ സ്നേഹിച്ച് അതിന് നല്ല ഒരു ഭാവി ഉണ്ടാക്കാനാണ് എല്ലാ അച്ഛനമ്മമാരും ആഗ്രഹിക്കുന്നത്. അങ്ങനെ സ്നേഹിച്ച് ഓമനിച്ചു വളർത്തിക്കൊണ്ടുവന്ന ഒരു മകൻ അതി പൈശാചികമായ രീതിയിൽ കൊല്ലപ്പെട്ടു എന്ന് കേൾക്കുമ്പോൾ ആ മാതൃ -പിതൃ  ഹൃദയങ്ങളുടെ  പിടപ്പ്  ഒരു അമ്മ എന്ന നിലയിൽ എനിക്കും,  നിങ്ങൾക്കും മനസ്സിലാകും. സ്വന്തം മക്കൾ സ്കൂളിൽ നിന്നും വരാൻ താമസിച്ചാൽ- എന്തിന് ഉദ്യോഗസ്ഥരായ മക്കൾ പോലും വരാൻ അല്പം താമസിച്ചാൽ - നെഞ്ചുരുകുന്നവർക്ക് ഈ വേദനയുടെ ആഴം എത്രയെന്ന് പറയേണ്ടതില്ല.  വയസ്സുകാലത്ത്   തനിക്കൊരു താങ്ങാകേണ്ട മകനാണ്, മറ്റുള്ളവരുടെ അസൂയ മൂലം അവരുടെ ആക്രമണത്തിൽ ഇഞ്ചിഞ്ചായി മരണത്തെ അഭിമുഖീകരിക്കേണ്ടി വന്നത്. ഇതിനെ മൃഗീയം എന്നല്ല പൈശാചികം എന്ന് മാത്രമേ പറയാൻ കഴിയൂ. പിശാചുക്കൾക്ക് പോലും ഇത്രയും ക്രൂരത കാണുമോ എന്ന് സംശയമാണ്.

     എന്തിനായിരുന്നു സിദ്ധാർഥിനെ ഇങ്ങനെ ഇല്ലാതാക്കിയത്? എന്ത് തെറ്റാണ് അവൻ മറ്റുള്ളവരോട് ചെയ്തത്? ഒരുകൂട്ടം വിദ്യാർത്ഥികളുടെ അസൂയയും അഹങ്കാരവുമോ? ഇങ്ങിനെ ചെയ്തവർ ഒരിക്കലും "വിദ്യാർഥികൾ" അല്ല. അവരെ അങ്ങനെ കാണാനും പാടില്ല. 'വിദ്യ' അർത്ഥിക്കുന്നവൻ ആണ് വിദ്യാർത്ഥി. വിദ്യ എന്നാൽ ജ്ഞാനം- അറിവ്. അല്ലാതെ കൂടെ പഠിക്കുന്നവരെ തല്ലിക്കൊന്നും അധ്യാപകരെ ആക്രമിച്ചും അപമാനിച്ചും നടക്കുന്നവരെ വിദ്യാർത്ഥികളായി  കാണരുത്,  പറയരുത്. ഒരു നിമിഷം -ഇത്തരം ആക്രമണങ്ങൾ നടത്തുന്നതിനിടെ ഒരു നിമിഷമെങ്കിലും അവർ സ്വന്തം അച്ഛനമ്മമാരെയും സഹോദരങ്ങളേയും ഓർത്തിരുന്നെങ്കിൽ. എന്നെപ്പോലെ, ഒരു അച്ഛന്റെയും അമ്മയുടെയും മകനെയാണ് ഞാൻ ഈ ആക്രമിക്കുന്നത്- ഇല്ലാതാക്കുന്നത് എന്ന് തിരിച്ചറിഞ്ഞിരുന്നെങ്കിൽ. ഇങ്ങനെ ഒരാളെ ഇല്ലാതാക്കിയാൽ എന്ത് നേട്ടമാണ് ഇവർക്ക് ഉണ്ടാവുക?

      തന്റെ കുട്ടികൾക്ക്  ഒരു നല്ല ജീവിതം ഉണ്ടാകണം എന്നാകും മാതാപിതാക്കളുടെ ആഗ്രഹം. ഒരു ആക്രമണകാരിയായി തന്റെ മകൻ ജയിലിൽ പോകണമെന്ന് ഒരു രക്ഷകർത്താവും ചിന്തിക്കില്ല. പിന്നെ ആരാണ് ഇവരെ ആക്രമണത്തിലേക്ക് തള്ളിവിടുന്നത്? അതാണ് ചിന്തിക്കേണ്ട വിഷയം. ലഹരിയും രാഷ്ട്രീയവുമാണ് യുവതലമുറയെ വഴിതെറ്റിക്കുന്നത്  എന്ന് ഒരു സംശയവും ഇല്ലാതെ പറയാം. രാഷ്ട്രീയത്തിലേക്കുള്ള പ്രവേശന കവാടമായി മാറുകയാണ് ഇന്നത്തെ വിദ്യാലയങ്ങൾ. രാഷ്ട്രീയത്തിന്റെ പേരിൽ കുട്ടികൾ ഗ്രൂപ്പ് തിരിഞ്ഞ് ആക്രമിക്കുമ്പോൾ പലപ്പോഴും അധ്യാപകരും അവർക്കൊപ്പം നിൽക്കുന്നു. താൻ വിശ്വസിക്കുന്ന രാഷ്ട്രീയ പാർട്ടിയിലെ വിദ്യാർത്ഥി ഘടകത്തെ സംരക്ഷിക്കാനും അവരുടെ ആക്രമണ പ്രവർത്തനങ്ങൾക്ക് വളം വച്ചു കൊടുക്കാനും ഇത്തരം അധ്യാപകർ കൂട്ടുനിൽക്കുന്നു എന്നതാണ് സങ്കടകരമായ വസ്തുത. ആര് ചെയ്താലും തെറ്റ്, തെറ്റാണെന്നല്ല, തന്റെ പാർട്ടിയിൽ പെട്ടവരുടെ തെറ്റ് ശരിയാണെന്ന് വാദിക്കാൻ അവർക്കും മടിയില്ല. വിദ്യാലയത്തിലെ അധ്യാപകർ തങ്ങളുടെ സ്ഥാനത്ത് നിൽക്കും എന്നാണ് ഓരോ മാതാപിതാക്കളും വിശ്വസിക്കുന്നത്. രക്ഷകർത്താക്കളുടെ ആ വിശ്വാസം ഇവിടെ ചോദ്യം ചെയ്യപ്പെടുന്നു. കുട്ടികളുടെ തെറ്റ് തിരുത്തി നേർവഴിക്കു നയിക്കേണ്ട     അധ്യാപകർ കുരുതിക്ക്  കൂട്ടുനിൽക്കരുത്.

   വിദ്യാഭ്യാസ സ്ഥാപനങ്ങളെ കലാലയം ആയാണ് ഇപ്പോൾ പറയുന്നത്. കലകളുടെ ആലയം, അതാണോ വിദ്യാഭ്യാസം? വിദ്യാലയത്തെ വിദ്യാലയമായി തന്നെ കാണണം. അത് കലാലയമല്ല. രാജ്യത്തിന്റെ ഭാവി നിർണയിക്കേണ്ടവരാണ് ഇവിടെ പഠിക്കുന്ന കുട്ടികൾ. അതുകൊണ്ടുതന്നെ രാഷ്ട്രീയത്തെ അറിയുന്നതും അതിൽ താൽപര്യം തോന്നുന്നതും തെറ്റല്ല. പക്ഷേ അതിന്റെ പേരിൽ വിദ്യാർഥികൾ തമ്മിൽ തമ്മിൽ ആക്രമണം തുടങ്ങുമ്പോൾ ഇത് തെറ്റാവുന്നു. ഓരോ വ്യക്തികൾക്കും ഓരോ രാഷ്ട്രീയ കാഴ്ചപ്പാട് ഉണ്ട്, യുവ വിദ്യാർത്ഥികൾക്ക് പ്രത്യേകിച്ചും. അത് ഏവരും അംഗീകരിക്കണമെന്നും പിന്തുടരണമെന്നും നിർബന്ധം പിടിക്കുമ്പോഴാണ് കലാപമായി മാറുന്നത്. കോളേജിൽ രാഷ്ട്രീയ ഇലക്ഷൻ പാടില്ല എന്നതാണ് എന്റെ പക്ഷം. ഓരോ രംഗത്തും പ്രഗൽഭനായ വിദ്യാർഥികൾ -അത് രാഷ്ട്രീയം നോക്കാതെ- തിരഞ്ഞെടുക്കപ്പെടണം. അവർക്ക് കോളേജിന്റെയും വിദ്യാർഥികളുടെയും ഉന്നതിക്കായി പ്രവർത്തിക്കാൻ കഴിയണം. എന്നാൽ ഇങ്ങനെയുള്ളവരെ കണ്ടെത്തി ശാരീരികമായും മാനസികമായും എതിർക്കാനും ആക്രമിക്കാനും ആണ് വിഭിന്ന രാഷ്ട്രീയ കാഴ്ചപ്പാടുള്ള മറ്റു കുട്ടികളുടെ ശ്രമം.   ഈ ശ്രമത്തെ അതിജീവിക്കാൻ കോളേജ് അധികൃതർക്ക്‌   സാധിച്ചാലെ ആ സ്ഥാപനം പൂർണ്ണമായ അർത്ഥത്തിൽ വിദ്യാലയമാകു. ഇത്തരം ആക്രമണങ്ങൾ മുളയിൽ തന്നെ നുള്ളാൻ അധ്യാപകർക്കും പ്രിൻസിപ്പലിനും സാധിക്കണം. അച്ചടക്കം നടപ്പാക്കുന്നതിൽ ഒരു വിട്ടുവീഴ്ചയ്ക്കും കോളേജ് അധികൃതർ തയ്യാറാകരുത്. ഒരു നിവർത്തിയും ഇല്ലായെങ്കിൽ രക്ഷിതാക്കളെ വിളിച്ചുവരുത്തി കാര്യകാരണസഹിതം  ആ കുട്ടികളെ കോളേജിൽ നിന്നും പുറത്താക്കണം. ഒപ്പം വിദ്യാലയത്തിൽ രാഷ്ട്രീയ പ്രവർത്തനങ്ങളിൽപ്പെട്ട് ആക്രമണങ്ങൾ നടത്തിയവർക്ക് ഉപരിപഠനം,ജോലി, പാസ്പോർട്ട്ഇവ കൂടി നിഷേധിക്കണം.

    കോളേജിൽ ഇന്ന് പഠനത്തിനല്ല, രാഷ്ട്രീയത്തിനാണ് പ്രാധാന്യം. എല്ലാ രാഷ്ട്രീയ പാർട്ടിക്കാരും ഇക്കാര്യത്തിൽ ഒറ്റക്കെട്ടാണ്. എന്നാൽ കേരളത്തിൽ ഉള്ളതുപോലെ വിദ്യാലയ രാഷ്ട്രീയം ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും ഇല്ല. ഇവിടുത്തെ വിദ്യാലയങ്ങൾ ഇന്ന് രാഷ്ട്രീയവൽക്കരിച്ചിരിക്കുകയാണ്. രാഷ്ട്രീയമില്ലാത്ത  കുട്ടികൾക്ക് അവിടെ പഠിക്കാൻ പറ്റില്ല എന്ന് വരെയായിട്ടുണ്ട്.

     വിദ്യാലയങ്ങളിലെ ഈ രാഷ്ട്രീയ തിമിരം മൂലം എത്ര ജീവനുകളാണ് നമുക്ക് നഷ്ടമായത്?. ഇത്രയും സംഭവിച്ചിട്ടും ഇനിയും ഈ രാഷ്ട്രീയക്കാർ ഇതിൽ നിന്നും പിന്മാറാത്തത് എന്താണ് ? ഇങ്ങനെയായാൽ, വിദ്യാലയങ്ങളിൽ രാഷ്ട്രീയം ശക്തമാക്കുന്ന രാഷ്ട്രീയ പാർട്ടികൾക്ക് വോട്ട് ചെയ്യില്ല എന്നൊരു തീരുമാനം പൊതുജനങ്ങളെടുക്കണം. അപ്പോൾ മാത്രമേ അല്പമെങ്കിലും നിയന്ത്രണം ഉണ്ടാകു. 2017 ൽ ക്യാമ്പസ് രാഷ്ട്രീയം ഹൈക്കോടതി നിരോധിച്ചു എങ്കിലും അതിനു പുല്ലുവിലയാണ് രാഷ്ട്രീയക്കാർ നൽകിയത്. അതിനു തെളിവാണല്ലോ എന്നും തുടരുന്ന ഈ രാഷ്ട്രീയ കൊലപാതകങ്ങളും ആക്രമണങ്ങളും. ഇത്തരത്തിൽ രാഷ്ട്രീയ നിയന്ത്രണമുള്ള കോളേജുകളുടെ ലൈസൻസ് തന്നെ റദ്ദാക്കാൻ കോടതിക്ക് സാധിച്ചാൽ ഒരു പക്ഷേ രാഷ്ട്രീയ അതിപ്രസരത്തെ തടയാൻ സാധിച്ചേക്കും. സാധാരണ കുടുംബത്തിലെ കുട്ടികൾ മാത്രമാണ് രാഷ്ട്രീയ കൊലപാതകത്തിന് ഇരയാകുന്നത് എന്ന സത്യവും നമ്മൾ തിരിച്ചറിയണം.

  കുട്ടികൾ വിദ്യാലയത്തിൽ പോകുന്നത് പഠിക്കാനാണ്. അവർ പഠിച്ച് മിടുക്കരാകട്ടെ. നല്ല ജോലി നേടട്ടെ. നാടിന് അഭിമാനമായി മാറട്ടെ. ആരുടെയും ജീവൻ എടുക്കാനല്ല, ജീവിതം കൊടുക്കാൻ പഠിക്കട്ടെ.അപ്പോഴും സ്വന്തമായ രാഷ്ട്രീയത്തിൽ വിശ്വസിക്കാനും അത് തുടർന്നു പോകാനും അവന് കഴിയട്ടെ. പക്ഷേ ആ വിശ്വാസത്തിന്റെ പേരിൽ മറ്റൊരു പാർട്ടിയിൽ പെട്ട വ്യക്തിയെ ഇല്ലാതാക്കാൻ ഒരു പാർട്ടിയിൽ വിശ്വസിക്കുന്നവർക്കും അധികാരമില്ല, അവകാശമില്ല.

   പലപ്പോഴും ആക്രമണങ്ങൾ നടത്തിയവരെ ആ പാർട്ടികൾ സംരക്ഷിക്കുന്നു, ഏറ്റെടുക്കുന്നു. ഇവിടെ നഷ്ടമുണ്ടാകുന്നത് സാധാരണക്കാർക്ക് മാത്രം. സാധാരണക്കാരുടെ വോട്ട് നേടി അവർക്കെതിരെ തിരിയുന്ന ഒരു രാഷ്ട്രീയ തത്വസംഹിതയെയും അംഗീകരിക്കാൻ നമുക്ക് സാധ്യമല്ല.

   വിദ്യാലയങ്ങളിൽ ആക്രമണത്തിൽപെട്ട് മരിക്കേണ്ടവരല്ല നമ്മുടെ കുഞ്ഞുങ്ങൾ. അത് അവർ എസ്എഫ്ഐ യോ കെഎസ്‌യുവോ എബിവിപിയോ തുടങ്ങി ഏതു വിദ്യാർത്ഥി രാഷ്ട്രീയത്തിൽ പെട്ടവരായാലും. എല്ലാ രാഷ്ട്രീയ പാർട്ടിക്കാരും ഇത്തരം ആക്രമണങ്ങൾക്കെതിരെ രംഗത്തുവരണം. പൊതുജനങ്ങൾ രാഷ്ട്രീയ ഭേദമെന്യേ ഇത്തരം പൈശാചിക പ്രവർത്തനങ്ങൾക്കെതിരെ സംഘടിച്ചേ മതിയാകൂ. കാരണം ഇവിടെ മരണപ്പെടുന്നത് നമ്മുടെ പ്രിയപ്പെട്ട കുഞ്ഞുങ്ങളാണ്. അവരെ ഇല്ലാതാക്കുന്നതും നമ്മുടെ കുട്ടികൾ തന്നെ. അതിനാൽ അവരെ നേർവഴിക്കു കൊണ്ടുവന്നേ മതിയാകൂ. അതിനായി പൊതുജനങ്ങൾ ഒരുമിക്കേണ്ടിയിരിക്കുന്നു.

  സിദ്ധാർഥ്, ഇത് നീ അനുഭവിച്ച വേദനയ്ക്ക് പകരമാവില്ല, നിനക്കായി ഒന്നും ചെയ്യാനും കഴിഞ്ഞില്ല.😞 എങ്കിലും, എന്റെ കുഞ്ഞേ, ഞാൻ കണ്ടിട്ടില്ലാത്ത നിന്റെ ഓർമ്മയ്ക്ക് മുമ്പിൽ കണ്ണുനീരോടെ മാപ്പ് ചോദിക്കുന്നു... മാപ്പ്...മാപ്പ്.... 😞


ഏറെ വേദനയോടെ...

മീര നമ്പൂതിരി 

Wednesday, February 28, 2024

അമ്മയില്ലാത്ത അടുക്കളയും അച്ഛനില്ലാത്ത പൂമുഖവും

   കഴിഞ്ഞ ദിവസം ടിവിയിലെ ഒരു പരിപാടിക്കിടയിൽ  ആണ് ഈ വാക്കുകൾ കേട്ടത്. " അമ്മ ഇല്ലാത്ത അടുക്കളയും അച്ഛനില്ലാത്ത പൂമുഖവും ". ശരിക്കും ഞാൻ അപ്പോഴാണ് ഇതിനെ പറ്റി കാര്യമായി ചിന്തിച്ചത്.  എത്ര ശരിയാണ് ഈ വാക്കുകൾ. നമ്മുടെ ഉള്ളിലുള്ള തോന്നലുകളെ വാക്കുകളിലൂടെ അവർ വരച്ചു കാണിക്കുമ്പോൾ ഇത് ഓരോ വ്യക്തിയിലും ഉണ്ടാകുന്ന ഒരു അനുഭവമാണല്ലോ എന്നും തോന്നി. പക്ഷേ പലപ്പോഴും നമ്മൾ തുറന്നു പറയാറില്ല എന്ന് മാത്രം.

 ഇതേ കുറിച്ചു പറയുമ്പോൾ തീവ്ര വനിതാ സംഘടനകൾ ഒരുപക്ഷേ   എനിക്കെതിരെ തിരിയാനുള്ള സാധ്യതയുണ്ട്. ഇതിലെ തീവ്രത കൊണ്ട് ഞാൻ ഉദ്ദേശിച്ചത് ശക്തരായ ഫെമിനിസ്റ്റുകളെയാണ്. " അച്ഛൻ അടുക്കളയിൽ കയറിയാൽ എന്താണ് കുഴപ്പം? അമ്മയ്ക്ക് പൂമുഖത്തിരുന്നു കൂടെ? " എന്നെല്ലാം അവർ ചോദിച്ചേക്കാം. സത്യം പറഞ്ഞാൽ ഈ ഫെമിനിസത്തോട് എനിക്ക് എന്തോ വലിയ താല്പര്യം ഇല്ല. അതിനർത്ഥം സ്ത്രീകൾ അടിമകളാണെന്നോ പുരുഷന്മാർ ഉടമകൾ ആണെന്നോ ഞാൻ സമ്മതിക്കുന്നു എന്നല്ല. ഈ ലോകത്ത് പുരുഷനും സ്ത്രീയും തുല്യരാണ്. അവർ അവരുടെതായ രംഗത്ത് അവരുടെ മികവ് കാണിക്കുന്നുണ്ട്. ഒരാൾ ഒരിടത്ത് പ്രാഗല്ഭ്യം തെളിയിച്ചു എന്ന് കരുതി മറ്റേയാൾ മോശക്കാരിയാണ്എ ന്ന അർത്ഥമില്ല. ഒരു ഉത്തമ  കുടുംബത്തിന് ഇരുവരുടെയും പ്രാതിനിധ്യം ഒരുപോലെ അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ ഒരു രംഗത്തും ആരും ആരെക്കാളും ഉയർന്നതുമല്ല താഴ്ന്നതുമല്ല.എവിടെയും സ്ത്രീയും പുരുഷനും, തുല്യപ്രാധാന്യമുള്ള രണ്ട് വ്യക്തികൾ മാത്രമാണ്.

   സ്ത്രീകൾ ഔദ്യോഗിക രംഗത്തേക്ക് കടന്നതോടെ ഗാർഹിക ജോലിയിൽ പുരുഷന്റെ സഹായം ആവശ്യമാണ്. പക്ഷേ അതിനർത്ഥം ഓരോ ജോലിയുടെയും പകുതി തന്റെ പങ്കാളി ചെയ്യണം എന്നല്ല. ഒരാൾക്ക് ഇഷ്ടമുള്ള ജോലി അവർ ചെയ്യട്ടെ. അല്ലാതെ ഓരോ ജോലിയും പകുക്കാൻ  നിന്നാൽ അതു വലിയ ബുദ്ധിമുട്ടാവും. കഷണം നുറുക്കാൻ  താല്പര്യമുള്ളവർ അത് ചെയ്യണം, പാകം ചെയ്യാൻ താല്പര്യമുള്ളവർ അത് ചെയ്യണം. ഒരാൾ ചായ ഉണ്ടാക്കുമ്പോൾ മറ്റേയാൾക്ക് പാത്രം കഴുകാം. എന്നാൽ  ചായ ഉണ്ടാക്കാൻ ഒരാൾ ചായക്ക് വെള്ളം വെക്കും മറ്റേയാൾ  പൊടിയിടും, ആദ്യത്തെയാൾ പാൽ ഒഴിക്കും രണ്ടാമത്തെയാൾ പഞ്ചസാര ഇടും എന്ന് വന്നാൽ അത്‌ വലിയ പ്രശ്നത്തിലേക്ക് നയിക്കും. വീട്ടിലെ എല്ലാ ജോലിയിലും പരസ്പരം സഹായിക്കണം. അതിൽ സന്തോഷം കണ്ടെത്തണം. നീ ഇത് ചെയ്യണംഎന്ന് വാശി പിടിക്കുമ്പോഴാണ് പ്രശ്നങ്ങൾ തുടങ്ങുക. പറഞ്ഞു ചെയ്യുന്നതിനേക്കാളും സന്തോഷം കണ്ടറിഞ്ഞു ചെയ്യുന്നതിൽ ആണ് എന്ന് നമുക്കെല്ലാം അറിയാം. അത് മനസ്സിലാക്കി പെരുമാറിയാൽ മാത്രം മതി. അത് പോകട്ടെ, ഞാൻ പറഞ്ഞു വന്നത് അമ്മയില്ലാത്ത അടുക്കളയെ കുറിച്ചാണ്.അമ്മ എന്ന വാക്ക് അടുക്കളയുമായി വളരെയധികം ബന്ധപ്പെട്ട് കിടക്കുന്നു. നമ്മുടെവീട് എന്നോർക്കുമ്പോൾ അമ്മ ഉണ്ടാക്കിത്തരുന്ന ഭക്ഷണങ്ങളുടെ രുചിയാവും ആദ്യം മനസ്സിൽ എത്തുക. അമ്മ ഇല്ലായെങ്കിൽ ആ വീട് പിന്നെ ജീവൻ നഷ്ടപ്പെട്ടത് പോലെയാകും. അമ്മയ്ക്ക് വയ്യാതായാൽ പിന്നെ വേഗം അമ്മയെ പഴയ പടിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമമാണ് വീട്ടിൽ എല്ലാവരും നടത്തുക. അതിൽ അച്ഛനും മക്കളും മുത്തശ്ശനും മുത്തശ്ശിയും ഒക്കെ ഒരുമിച്ചു നിൽക്കും. കാരണം അമ്മയാണ് അവരുടെ ആശ്രയ കേന്ദ്രം. അമ്മ ഇല്ലെങ്കിൽ ആ വീട് വീടാവില്ല. അമ്മ എന്നുദ്ദേശിക്കുന്നത് ആ വീട്ടിലെ പ്രധാന സ്ഥാനം വഹിക്കുന്ന സ്ത്രീയെയാണ്. അത് ഗൃഹനാഥയായ അമ്മയോ മകളോ മരുമകളോ ഒക്കെ ആകാം.  അമ്മയ്ക്ക് പ്രായമായാൽ പിന്നെ മരുമകൾ ആ സ്ഥാനം ഏറ്റെടുക്കുന്നതാണല്ലോ നമ്മുടെ ഇടയിൽ കണ്ടുവരുന്നത്.

   വീട്ടിൽ എല്ലാവരും അമ്മയുമായി സംസാരിക്കാൻ കണ്ടെത്തുന്ന ഒരു പ്രധാന സ്ഥലമാണ് അടുക്കള. ഒരു വീടിന്റെ കുടുംബത്തിന്റെ ഉറപ്പാണ് അടുക്കളയിൽ കാണുന്നത്. അമ്മയോട് രഹസ്യം പറയാൻ ഏറ്റവും നല്ല സ്ഥലം അടുക്കള തന്നെ. ജോലി ചെയ്തുകൊണ്ട് എല്ലാം കേൾക്കുന്ന അമ്മ അതിന് പരിഹാരവും കാണും. വിവാഹം വരെ ഞാൻ അമ്മയോട് സംസാരിച്ചിരുന്നതും, പരാതി പറഞ്ഞിരുന്നതും എല്ലാം അടുക്കളയിൽ വച്ചായിരുന്നു. അമ്മ ചൂടോടെ ഉണ്ടാക്കി തരുന്ന ദോശ,               ഊണുമുറിയിൽ പോകാതെ അടുക്കളയിലെ അരിപ്പെട്ടിയുടെ പുറത്തോ, പാതകത്തിന്റെ അരികിലോ ഇരുന്ന് കഴിക്കുന്നതിന്റെ സുഖം. ഹോ അത് പറയാൻ വയ്യ. ദോശയുടെ ചൂടിൽ വാപൊള്ളിയാലും  ഹു.... ഹു.... എന്ന് ഊതി   ഒരു വിധത്തിൽ വീഴുങ്ങും. വിവാഹം കഴിഞ്ഞ് ഡൽഹിയിൽ പോയി എങ്കിലും വല്ലപ്പോഴും നാട്ടിൽ എത്തി വീട്ടിൽ വരുമ്പോൾ ഞാൻ പഴയ ഞാനാകും. ഒന്നും ചെയ്യാതെ അടുക്കളയിൽ ഇരുന്ന് അമ്മയോട് കൊച്ചു വർത്തമാനം പറഞ്ഞ് അമ്മ  തരുന്നതെല്ലാം കഴിച്ച് എഴുന്നേറ്റ്   പോകുന്ന ഒരു കുഴിമടിച്ചി. കുട്ടികൾ ആയപ്പോൾ ഞാൻ എന്റെ അമ്മയുടെ സ്ഥാനത്തായി. എന്റെ കുട്ടികളും എന്നോട് സംസാരിക്കാൻ ആദ്യം കണ്ടെത്തുന്ന സ്ഥലം അടുക്കളയായിരുന്നു. ഭക്ഷണം ഉണ്ടാക്കുമ്പോൾ കുട്ടികളുടെ പരാതിയും പരിഭവവും കേട്ട് അവരുടെ സന്തോഷം പങ്കിട്ട് ജോലി ചെയ്യുമ്പോൾ കിട്ടുന്ന ആത്മ സന്തോഷം അനുഭവിച്ചു തന്നെ അറിയണം. അത് എന്റെ ഒരു വളർച്ചയായിരുന്നു. എന്റെ അമ്മയിലേക്കുള്ള വളർച്ച. ഇന്ന്ആ കുട്ടികൾ എല്ലാം വളർന്ന് അവരുടെ കുട്ടികളുമായി കഴിയുന്നു.

  പക്ഷേ ഇവിടെ വല്ലപ്പോഴും വരുന്ന എന്റെ മകളിൽ, എന്നിലെ പഴയ എന്നെയാണ് ഞാൻ കാണുന്നത്. ഇവിടെ വരുന്നതിനുമുമ്പ് തന്നെ ഞാൻ ഉണ്ടാക്കേണ്ട വിഭവങ്ങളുടെ ലിസ്റ്റ് അവൾ പറഞ്ഞിരിക്കും. അവസാനം ഒന്നു കൂടി കാണും - അമ്മ വായിൽ തരണേ എന്ന്. അവൾ വരുമ്പോഴും ഞങ്ങൾ ഒത്തുകൂടുന്നതും കുന്നായ്മ പറഞ്ഞു ചിരിക്കുന്നതും  അടുക്കളയിലാണ്. അപ്പോൾ ഞങ്ങളുടേതായ ഒരു സ്വകാര്യ ലോകമാണത് 😉    ഇന്ന്എന്റെ അമ്മയ്ക്ക് വയ്യ. നാളെ എനിക്കും വയ്യാതെയാകും. അപ്പോൾ അമ്മയില്ലാത്ത അടുക്കള എന്തെന്ന് എന്റെ മകൾക്ക് മനസ്സിലാകും. സത്യത്തിൽ അപ്പോഴേ മനസ്സിലാകു.😞 ഇത് ഞങ്ങളുടെ മാത്രം കാര്യമല്ല. അമ്മയുള്ള ഓരോ വീട്ടിലെയും കഥയാണ്. അത്രമാത്രം അമ്മയും അടുക്കളയും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നു. ഒരുപക്ഷേ ഒരു വീട്ടിലെ അതിഥി മുറിയേക്കാൾ പ്രാധാന്യം അടുക്കളയ്ക്കാണ്.

  അച്ഛനില്ലാത്ത പൂമുഖത്തെക്കുറിച്ച് അച്ഛനുള്ള ആർക്കും ചിന്തിക്കാൻ പോലും കഴിയില്ല. വീടിനകത്ത് എത്ര ബഹളം വച്ചാലും അച്ഛൻ  പൂമുഖത്തു ണ്ടെങ്കിൽ പുറത്തെത്തുന്ന എല്ലാവരും ശബ്ദം പതുക്കെയാക്കും. പൂമുഖത്ത് അച്ഛനുള്ളത്  ആ വീടിന് തന്നെ ഐശ്വര്യമാണ്. അച്ഛൻ പുറത്തു പോയാൽ പോലും അവിടെ ആ നിശബ്ദ സാന്നിധ്യം ഉണ്ടായിരിക്കും. അടുക്കളയിലെ അമ്മയും പൂമുഖത്തെ അച്ഛനുമാണ് ഒരു വീടിനെ കുടുംബം ആക്കുന്നത്. അച്ഛനും അമ്മയും മറയുന്നതോടെ ആസ്ഥാനം ഏറ്റെടുക്കാൻ മക്കളും മരുമക്കളും എത്തും. അപ്പോഴും ആ മക്കൾക്ക് തങ്ങളിൽ നിന്നും എന്നെന്നേക്കുമായി മറഞ്ഞു പോയ അച്ഛനും അമ്മയും ഉള്ളിൽ  ഒരു നൊമ്പരം ആയിരിക്കും.

   പക്ഷേ ഇന്നത്തെ പുതിയ തലമുറയ്ക്ക് അടുക്കളയിലെ അമ്മയെ അറിയാൻ കഴിയുന്നുണ്ടോ? ഇപ്പോഴത്തെ ഫെമിനിസ്റ്റുകൾക്കും വെച്ചു വിളമ്പി കൊടുക്കാൻ ജോലിക്കാർ ഉള്ളവർക്കും  ഒരുപക്ഷേ ഇത് മനസ്സിലാകണമെന്നില്ല. ഉദ്യോഗസ്ഥരായ അമ്മമാർക്ക് അതിനുള്ള സമയമുണ്ടോ? ഭക്ഷണം പുറത്തുനിന്നും വാങ്ങുമ്പോൾ അവിടെ അമ്മ എന്തിന്? അടുക്കള എന്തിന്? ഫോണിൽ നോക്കി ഇരിക്കുന്നവർക്ക്‌ ഇന്ന് സംസാരിക്കാൻ അമ്മയും അടുക്കളയും ഒന്നും വേണ്ട.

         ഇനി അടുക്കളയിൽ കയറുന്നവർ ആണെങ്കിൽ തന്നെ തുല്യ പങ്കാളിത്തത്തിൽ വിശ്വസിക്കുന്നവരാണ്. അവർക്ക് പരാതി കേൾക്കാൻ അല്ല പരാതി പറയാൻ മാത്രമേ ഈ അടുക്കള ഉപകരിക്കു.  ആഹാരം ഉണ്ടാക്കുന്നതിലോ സന്തോഷത്തോടെ വിളമ്പുന്നതിലോ ആർക്കും താല്പര്യമില്ല. അടുക്കളയിൽ താൻ ചെയ്യേണ്ട ജോലി എങ്ങനെയെങ്കിലും തീർക്കുക എന്നത് മാത്രമാണ്  അവരുടെ ലക്ഷ്യം. അതിനിടയിൽ കൊച്ചു വർത്തമാനം പറയാനോ പരസ്പരം പ്രശ്നങ്ങൾ പങ്കുവെക്കാനോ അവർക്ക് പറ്റില്ല. ഭക്ഷണം പാകം ചെയ്യാനുള്ള ഒരിടം, അത്രതന്നെ.   അടുക്കള ജോലി മോശമാണെന്ന ഒരു കാഴ്ചപ്പാടാണ് മിക്കവർക്കും. എന്നാൽ നമ്മുടെ ശരീരത്തിന് ആവശ്യമായ ഭക്ഷണം ശരിയായ രീതിയിൽ രുചിയോടെ ഉണ്ടാക്കി തന്നിരുന്ന അമ്മയുടെ ലോകമായിരുന്ന അടുക്കള,വീടിന്റെ ഒരു പ്രധാന ഭാഗമാണ് - അല്ല ആയിരുന്നു.ഒന്നും ചെയ്യിക്കാതെ മൂലയിൽ ഇരുത്തുന്ന അമ്മയും പൂമുഖത്ത് വെറുതെയിരിക്കുന്ന അച്ഛനും പുതുതലമുറയ്ക്ക് ഒരു ബാധ്യതയായോ? എന്നാൽ അവരാണ് നിങ്ങളെ നിങ്ങൾ ആക്കി തീർത്തത് എന്ന സത്യം പോലും മറക്കുകയാണോ? വയസ്സായ അച്ഛനും അമ്മയും മുറിക്കുള്ളിൽ ഇരുന്നാൽ മതി, സുഹൃത്തുക്കൾ വീട്ടിൽ വരുമ്പോൾ അവരുടെ  മുന്നിലേക്ക് വരേണ്ട എന്നുവരെ ആയിട്ടുണ്ടെന്ന് തോന്നുന്നു.പൂമുഖത്തെ അച്ഛനെയും അടുക്കളയിലെ അമ്മയെയും തിരിച്ചറിയുന്നില്ല എങ്കിൽആ തലമുറയ്ക്ക് നഷ്ടമാകുന്നത് ഒരു സംസ്കാരമാണ്.

      പണ്ട് അമ്മ  സ്നേഹപൂർവ്വം പാകം ചെയ്ത് വീണ്ടും വീണ്ടും കഴിക്കാൻ നിർബന്ധിച്ചിരുന്ന ആ നാളുകൾ ഇനി മടങ്ങി വരുമോ? അറിയില്ല. വരുംതലമുറ ചിന്തിക്കട്ടെ....

 ഏറെ സ്നേഹത്തോടെ😊

 മീര നമ്പൂതിരി.

Wednesday, February 21, 2024

മാതൃകയാകേണ്ട രക്ഷകർത്താക്കൾ

 ഇന്ന് എനിക്കറിയാവുന്ന ഒരു സംഭവം നിങ്ങളുമായി പങ്കുവയ്ക്കട്ടെ . ഒരിക്കൽ ഒരു അമ്മ മനശാസ്ത്ര വിദഗ്ധനെ കാണാൻ എത്തി. 26 വയസ്സുകാരിയായ മകൾ വിവാഹം കഴിക്കാൻ വിസമ്മതിക്കുന്നു എന്നതായിരുന്നു അമ്മയുടെ സങ്കടം. അമ്മയുടെ ദുഃഖം കേട്ടുകഴിഞ്ഞപ്പോൾ, മറ്റാരും സംശയിക്കുന്നത് പോലെ അദ്ദേഹവും  " കുട്ടിക്ക്  പ്രണയം വല്ലതും ഉണ്ടോ" എന്ന് ചോദിച്ചു.

" അയ്യോ, ഇല്ല, ഉണ്ടെങ്കിൽ ഞങ്ങൾ അറിയാതിരിക്കില്ല. മാത്രമല്ല അവൾക്ക് അധികം ആൺ സുഹൃത്തുക്കളുമില്ല. ഇതെല്ലാം അവൾ തുറന്നു സംസാരിക്കുന്ന കൂട്ടത്തിലാണ്. "

" എന്നാൽ ഒരുപക്ഷേ നല്ല ഒരു ജോലി കിട്ടട്ടെ എന്ന് വിചാരിച്ചാണെങ്കിലോ?സാമ്പത്തികമായി സെറ്റിലായിട്ടുമതി കരുതി കാണും " എന്ന ഡോക്ടറുടെ അടുത്ത സംശയവും നിരാകരിച്ചു.

" അങ്ങനെയല്ല ഡോക്ടർ.അവൾക്ക് നല്ല ശമ്പളം ഉള്ള ജോലിയുണ്ട്. ഞങ്ങൾക്കും സാമ്പത്തികമായി യാതൊരു  ബുദ്ധിമുട്ടുമില്ല. അവളുടെ ശമ്പളം അവൾ തന്നെയാണ് സൂക്ഷിക്കുന്നത്"

" എന്നാപ്പിന്നെ കുട്ടിക്ക് ചിലപ്പോൾ ഏതെങ്കിലുംതരത്തിലുള്ള  കോംപ്ലക്സ് ഉണ്ടായിരിക്കാം. ചില കുട്ടികൾ താൻ കറുത്തിട്ടാണ്, തടിച്ചിട്ടാണ്, ഭംഗിയില്ല, എന്നെല്ലാം പറഞ്ഞ് വിവാഹത്തിൽ നിന്നും ഒഴിഞ്ഞു നിൽക്കാറുണ്ട്. "

" "എന്റെ മകൾ ആയതുകൊണ്ട് പറയുകയല്ല ഡോക്ടർ. പഠിത്തത്തിൽ മാത്രമല്ല കാണാനും അവൾ ഒട്ടും പുറകിലല്ല. കൂടാതെ ആരോഗ്യത്തിൽ അവൾക്ക് പ്രത്യേക ശ്രദ്ധയാണ്. "

 ഈ അമ്മയെ വെച്ച് നോക്കുമ്പോൾ അത് 100% ശരിയായിരിക്കുമെന്ന് ഡോക്ടർക്കും തോന്നി. ഒടുവിൽ അദ്ദേഹം അവസാനത്തെ ആയുധം തന്നെ പുറത്തെടുത്തു. " തെറ്റിദ്ധരിക്കരുത് ഒരുപക്ഷേ അവൾ ഒരു സ്വവർഗ്ഗാനുരാഗി ആണെങ്കിലോ? ധാരാളം കേസുകൾ ഇങ്ങനെ കാണാറുണ്ട്. "

" ഇവളുടെ കാര്യത്തിൽ അത് ശരിയല്ല ഡോക്ടർ. അവൾ ഇതിനെതിരാണെന്ന് പലപ്പോഴും അഭിപ്രായം പറഞ്ഞിട്ടുണ്ട് ".

 ഇനി ആ കുട്ടിയുമായി സംസാരിച്ച ശേഷം ബാക്കി തീരുമാനിക്കാം എന്നുറപ്പിച്ച അദ്ദേഹം " ഒരു ദിവസം മകളെയും കൂട്ടി വരൂ. അവളോടൊന്ന് സംസാരിക്കട്ടെ " എന്ന് പറഞ്ഞു.

 രണ്ടുദിവസത്തിനകം അമ്മ മകളുമായി എത്തി. സുന്ദരിയായ ഒരു മിടുക്കി കുട്ടി. ഇവിടെ വരുന്ന കാര്യം അവളോട് തുറന്നു പറഞ്ഞിരുന്നതിനാൽ എല്ലാവർക്കും വിഷമമില്ലാതെ സംസാരിക്കാൻ പറ്റി. അല്പസമയം കഴിഞ്ഞ്, മകളോട്ഒറ്റയ്ക്ക് സംസാരിക്കണം എന്ന ഡോക്ടറുടെ ആവശ്യം അമ്മ സന്തോഷത്തോടെ അംഗീകരിച്ചു. മകളും ഡോക്ടറും തനിച്ചായപ്പോൾ, വിവാഹത്തിന് വിസമ്മതിക്കുന്നതിന്റെ കാരണം ഡോക്ടർ തിരക്കി. " വിവാഹത്തിലൂടെ അമ്മ പറയുന്ന സുരക്ഷിതത്വ മൊന്നും എനിക്ക് കിട്ടില്ല " അവൾ പറഞ്ഞു. " അത് ശരിയാണോ? ചുറ്റുമുള്ള ബന്ധുക്കളെ നോക്കൂ. അപ്പോൾ ദാമ്പത്യത്തിന്റെ ആഴവും സ്നേഹവും മനസ്സിലാവും. അച്ഛനും അമ്മയും എത്ര സ്നേഹത്തോടെ ആവും കഴിയുന്നത് അല്ലേ? " ഡോക്ടർ തുടരാൻ അവൾ സമ്മതിച്ചില്ല. " എന്റെ അമ്മ എന്റെ റോൾ മോഡൽ അല്ല.." അമ്പരപ്പോടെയും സംശയത്തോടെയും ഡോക്ടർ അവളെ നോക്കി. " ശരിയാണ് ഞാൻ പറഞ്ഞത്. എനിക്ക് ഓർമ്മവച്ച നാൾ മുതൽ അമ്മ സ്വന്തം വിവാഹ ജീവിതത്തെ ശപിക്കുകയാണ്. അമ്മയുടെ ഏതോ കഷ്ടകാലത്താണ് അച്ഛനെ വിവാഹം കഴിച്ചത് എന്നാണ് പറയുന്നത്. സ്വന്തം വിവാഹത്തെ അംഗീകരിക്കാനും സന്തോഷമായി ജീവിക്കാനും കഴിയില്ല എന്നു എപ്പോഴും പറയുന്ന എന്റെ അമ്മയാണ്, വിവാഹം എന്തോ മഹാകാര്യമാണെന്ന മട്ടിൽ എന്നോട് സംസാരിക്കുന്നതും കല്യാണം കഴിക്കാൻ നിർബന്ധിക്കുന്നതും. ഇതെങ്ങനെ ശരിയാകും? സ്വന്തം വിവാഹം ഒരു നരകമായി കാണുന്ന വ്യക്തി തന്റെ മകളെ വിവാഹം കഴിക്കാൻ നിർബന്ധിക്കുന്നതിൽ എന്ത് ലോജിക്കാനുള്ളത്? എന്റെ അച്ഛൻ പാവമാണ്. എന്നെ ജീവന് തുല്യം സ്നേഹിക്കുന്നുമുണ്ട്. അങ്ങനെയുള്ള അച്ഛനെയാണ് അമ്മ ശപിക്കുന്നത്. സാധ്യമല്ല ഡോക്ടർ. ഒരു വിവാഹം കഴിക്കാൻ ഞാൻ ഇപ്പോൾ എന്തായാലും തയ്യാറല്ല. മാനസികമായി ഒട്ടുമല്ല. അമ്മയെ റോൾ മോഡൽ ആക്കാൻ എനിക്ക് വയ്യ" അവളുടെ അഭിപ്രായം ഉറച്ചതായിരുന്നു.

     ഇത് ഞാൻ കേട്ട ഒരു അനുഭവ കഥയാണ്. പല വീടുകളിലും ഇതാണ് നടക്കുന്നത്. (ഈ ഒരു സംഭവം പറഞ്ഞു എന്ന് കരുതി വിവാഹം കഴിക്കാൻ താല്പര്യം കാട്ടാത്ത എല്ലാ ആൺ -പെൺ കുട്ടികളുടെയും തീരുമാനത്തിന് പിന്നിൽ  അച്ഛനമ്മമാർ തമ്മിലുള്ള ഐക്യമില്ലായ്മയാണ്ന്ന് ദയവായി തെറ്റിദ്ധരിക്കരുത്. പല പല കാരണങ്ങൾ കൊണ്ടും വിവാഹം ഉടനെ വേണ്ടെന്നോ, ഒരിക്കലും വേണ്ടെന്നോ അവർ പറയുന്നു. അത് അവരുടെ ഇഷ്ടമാണ്. ) ഒരു ഭാര്യ തന്റെ ജീവിതത്തെയും ഭർത്താവിനെയും ശപിക്കുമ്പോൾ, അതുകേട്ട് വളരുന്ന കുട്ടികളുടെ മനസ്സിലും ദാമ്പത്യത്തെ കുറിച്ച് വികലമായ കാഴ്ചപ്പാട് രൂപപ്പെടുന്നു. ഒടുവിൽ അവർ വളർന്ന് സ്വന്തം ജീവിതത്തിൽ നടപ്പാക്കുന്നതും ഇതേ രീതിയായിരിക്കും. ഭാര്യ -ഭർത്താക്കന്മാർക്ക് പരസ്പരം സ്നേഹിക്കാനും മനസ്സിലാക്കാനും ബഹുമാനിക്കാനും കഴിഞ്ഞാൽ മാത്രമേ,അവരുടെ കുട്ടികളിലും ആരോഗ്യകരമായ കുടുംബ ജീവിതത്തെക്കുറിച്ച് ഒരു ധാരണ ഉണ്ടാകു. അച്ഛനെ കുറ്റം പറയുന്നത് കേട്ട് വളരുന്ന മകൾ വിവാഹിതയായാൽ ഭർത്താവിനെ സ്നേഹിക്കാതെ പരസ്പരം ബഹുമാനിക്കാതെ പോരടിച്ചു കൊണ്ടിരിക്കും. കാരണം അവൾ കുട്ടിക്കാലം മുതൽ കണ്ടത് അതാണ്. കേട്ടത് അങ്ങനെയാണ്. അതിനാൽ അമ്മയെപ്പോലെ ജീവിക്കാനാവും അവൾ ശ്രമിക്കുക. ഇനി ഈ ചുറ്റുപാടിൽ വളരുന്ന ആൺകുട്ടികളാണെങ്കിൽ സ്വന്തം ഭാര്യമാരെ കണ്ണടച്ചു വിശ്വസിക്കില്ല. അച്ഛനെ കുറിച്ച് അമ്മ പറയുന്നത് കേട്ട് ആണല്ലോ അവനും വളരുന്നത്. ആ സംശയത്തിന്റെ കണ്ണിലൂടെ മാത്രമേ അവനും തന്റെ പങ്കാളിയെ കാണാൻ കഴിയു.

    ഭാര്യക്കും ഭർത്താവിനും അഭിപ്രായവ്യത്യാസങ്ങളുണ്ട്, തീരുമാനങ്ങൾ ഉണ്ട്. എന്നാൽ അത് കുട്ടികളുടെ മുമ്പിൽവെച്ച് ചർച്ച ചെയ്യുകയല്ല വേണ്ടത്.  ബെഡ്റൂമിൽ വെച്ച് പറഞ്ഞു തീർക്കണം. പരസ്പരം പഴിചാരുന്നതും ശപിക്കുന്നതും കേൾക്കുന്ന കുട്ടികളിൽ അച്ഛനമ്മമാരുടെ ഈദുസ്വഭാവവും വേരു പിടിക്കും. വിവാഹം കഴിയുന്നതോടെ അത് പടർന്നു പന്തലിക്കും. കുട്ടികളെ തങ്ങളുടെ പങ്കാളിയിൽ നിന്നും അകറ്റി തന്റേത് മാത്രമാക്കാനുള്ള ശ്രമമാണ് പലപ്പോഴും ഇതിലൂടെ നടക്കുക. അച്ഛന്റെ കുറ്റം പറയുമ്പോൾ കുട്ടികൾക്ക് അമ്മയോട് സഹാനുഭൂതി കൂടും എന്ന്അമ്മയും, അമ്മയുടെ കുറ്റം പറഞ്ഞാൽ കുട്ടികൾ അമ്മയെ വെറുത്ത് തന്നോടൊപ്പം നിൽക്കുമെന്ന് അച്ഛനും കരുതും. കുട്ടികളെ സംബന്ധിച്ചിടത്തോളം ഇത് അസഹ്യമാണ്. അവർക്ക് അച്ഛനെയും അമ്മയും ഒരുപോലെ ഇഷ്ടമാണ്. എന്നാൽ സ്വന്തം കാര്യം നേടാനായി ഒരുപക്ഷേ അവർ ഇവരിൽ ഒരാളെ കൂട്ടു പിടിച്ചേക്കാം. പക്ഷേ വലുതാകുമ്പോൾ ഇത് മാറി വെറുപ്പായി തീരും.  ചില വീടുകളിൽ അച്ഛനെയും അമ്മയെയും ആക്രമിക്കുന്ന മക്കളെ കാണാം. ആ മക്കൾ അങ്ങനെ ആയിത്തീരുന്നതിനു പ്രധാന കാരണം അവരുടെ രക്ഷിതാക്കൾ തന്നെയാണ്. കുട്ടികളെ ചെറുപ്പത്തിൽത്തന്നെ  സ്നേഹിക്കാൻ പഠിപ്പിച്ചാൽ മാത്രമേ അവരിൽ സ്നേഹം ഉണ്ടാകു. മറ്റൊരാളെ വെറുക്കാൻ  പഠിപ്പിച്ചാൽ, അവർ വെറുക്കുന്നത് ഈ പഠിപ്പിച്ചവരെ തന്നെയാവും. പരസ്പരം കുറ്റം പറഞ്ഞ് ശാപം ചൊരിയുന്ന വീട്ടിലെ കുട്ടികളിൽ എങ്ങനെയാണ് സ്നേഹം ഉണ്ടാവുക? ഈ അവസ്ഥയിൽ വളരുന്ന കുട്ടികളുടെ ഭാവിയും സ്വന്തം അച്ഛനമ്മമാരുടെതു പോലെ ആയിരിക്കും എന്നതിൽ സംശയം ഇല്ല. അച്ഛന്റെ ബന്ധുക്കളെ കുറ്റം പറയുന്ന അമ്മയെ കണ്ടു വളരുന്ന മകൾ, വിവാഹം കഴിഞ്ഞാൽ ഭർത്താവിന്റെ ബന്ധുക്കളെ വെറുക്കും. അതുപോലെ അമ്മയുടെ ബന്ധുക്കളെ പരിഹസിക്കുന്ന അച്ഛനെ കണ്ടുവളർന്ന ആൺമക്കൾ സ്വന്തം ഭാര്യയുടെ ബന്ധുക്കളെയും അംഗീകരിക്കില്ല.  അതുകൊണ്ട് സ്വന്തം കുഞ്ഞുങ്ങളുടെ നല്ല ഭാവിയെ പ്രതീക്ഷിക്കുന്ന മാതാപിതാക്കൾ, പരസ്പരം ശപിക്കാതെ സ്നേഹത്തോടെ ജീവിച്ച് അവർക്ക്മാതൃകയാകണം.

    ആദ്യം വിവരിച്ച സംഭവത്തിലെതു പോലെ, കുട്ടികൾ വളർന്ന്  പ്രതികരിക്കാൻ തുടങ്ങുമ്പോഴാണ് രക്ഷകർത്താക്കൾക്ക് ഇതേക്കുറിച്ച് തിരിച്ചറിവ് ഉണ്ടാകുന്നത്. അപ്പോഴും താനാണ് ഇതിന് കാരണം എന്ത് അംഗീകരിക്കാൻ അവർക്ക് സാധിച്ചു എന്ന് വരില്ല. കാരണം തന്റെ ജീവിതം തന്റേതു മാത്രമാണെന്നും ആ അനുഭവം മകൾക്ക് മനസ്സിലാകില്ലെന്നും ആ അമ്മ അല്ലെങ്കിൽ അച്ഛൻ വിശ്വസിക്കും.

    കുട്ടികൾ വീട്ടിൽ എന്താണോ കണ്ടുവരുന്നത് അതുതന്നെ അവർ കണ്ടും കേട്ടും പഠിക്കും. പിന്നീട് അത് തെറ്റാണെന്ന് മുതിർന്നവർ ഉപദേശിച്ചിട്ടോ, മനോ വിദഗ്ധനെ കാണിച്ചിട്ടോ  കാര്യമില്ല. ആ സ്വഭാവം അവരിൽ  ശക്തമായി ഉറച്ചു  കഴിഞ്ഞിരിക്കും. ഇതിൽ മാറ്റം വരണമെങ്കിൽ സ്വന്തമായി  ചിന്തിക്കണം,  സ്വയം മാറണം. പക്ഷേ അതിന് എത്രപേർക്ക് സാധിക്കും എന്നതാണ് സംശയം.

      ഞാനീ പറഞ്ഞത് ഒറ്റപ്പെട്ട സംഭവങ്ങളല്ല. നമ്മുടെ ചുറ്റും ഒന്നു നോക്കിയാൽ വളരെ ധാരാളമായി തന്നെ ഇത്തരം സംഭവങ്ങൾ കാണാൻ കഴിയും.  യുവ മാതാപിതാക്കൾ തങ്ങളുടെ കുഞ്ഞുങ്ങളുടെ ഭാവി ജീവിതം സുരക്ഷിതമായിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം. അവർ നിങ്ങളെ കണ്ടാണ് വളരുന്നത്. നിങ്ങളുടെ പ്രവർത്തിയും ചുറ്റുമുള്ളവരോടുള്ള നിങ്ങളുടെ പെരുമാറ്റവും അവർ ശ്രദ്ധിക്കും. അത് കുഞ്ഞുങ്ങളുടെ മനസ്സിൽ ആഴത്തിൽ പതിയുകയും ചെയ്യും . പിന്നീട് അവരെ തിരുത്തുന്നത്  കതിരിന് വളം  വയ്ക്കും പോലെയാണ്. മാതാപിതാക്കൾ സൃഷ്ടിക്കുന്ന പ്രതിബിംബങ്ങളാണ് മക്കൾ എന്ന് പൊതുവെ പറയാം. സ്വന്തം വാക്കും പ്രവർത്തികളും ആ പ്രതിച്ഛായയിൽ ഉണ്ട് എന്നത് മറക്കാതിരിക്കുക. തലമുറകൾ തമ്മിലുള്ള വിടവ് എന്നൊക്കെ അലങ്കാരിക ഭാഷയിൽ പറയുന്നുണ്ടെങ്കിലും ഇത് തലമുറകൾ പിന്തുടരുന്ന സംസ്കാരത്തിന്റെ പ്രകടനമാണ്. കഴിഞ്ഞദിവസം  കണ്ട ഒരു വാർത്തയിൽ,മൂന്നും ഏഴും വയസ്സ് പ്രായമുള്ള രണ്ടു പിഞ്ചു കുഞ്ഞുങ്ങളെ സ്കൂൾ ബസ്സിൽ കയറ്റി വിട്ട ശേഷം അമ്മ ഒരാളുമായി ഒളിച്ചോടി. സ്കൂൾ ബസ്സിൽ തിരിച്ചെത്തുമ്പോൾ ബസ്റ്റോപ്പിൽ ആരുമില്ലാത്തതുകൊണ്ട് ആയ അവരെ വീട്ടിൽ കൊണ്ടാക്കാൻ ചെന്നപ്പോഴാണ് അമ്മയില്ല എന്ന വിവരം അറിയുന്നത്.  ഒടുവിൽ പോലീസിൽ പരാതി നൽകുകയും അമ്മയെ തമിഴ്നാട്ടിൽ നിന്നും പിടി കൂടുകയും ചെയ്തു. അമ്മയിലെ ഈ സ്വഭാവം ഒരു ദിവസം കൊണ്ട് രൂപപ്പെട്ടതല്ല. കുടുംബത്തിന്റെ പ്രാധാന്യം അറിയാത്ത വീട്ടിൽ ആവണം അവർ ജനിച്ചു വളർന്നത്. ആ സ്ത്രീയുടെ കുടുംബത്തിൽ, കുടുംബത്തേക്കാൾ വ്യക്തിയുടെ താൽപര്യങ്ങൾക്ക് ആയിരിക്കണം പ്രാധാന്യം നൽകിയിരുന്നത്.  അതുകൊണ്ട് അവർക്ക് സ്വന്തംമക്കളെ കുറിച്ചോ കുടുംബത്തെക്കുറിച്ചോ ചിന്തിക്കുവാൻ സാധിച്ചില്ല.

      നമ്മൾ ചെയ്യാത്ത നന്മകൾ ഒന്നും നമ്മുടെ മക്കളിൽ നിന്നും നാം പ്രതീക്ഷിക്കരുത്. കുട്ടികളെ നല്ല വ്യക്തികളായി വളർത്തുവാൻ ആദ്യം മാറേണ്ടത് മാതാപിതാക്കളാണ്  . മറ്റുള്ളവരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മാതാപിതാക്കളെ കണ്ടുവളർന്നാലേ, കുഞ്ഞുങ്ങളിലും ഈ സ്വഭാവം രൂപപ്പെടു. കുട്ടികൾ നമ്മുടെ പ്രതിബിംബങ്ങൾ തന്നെയാണ് എന്ന് മറക്കാതിരിക്കുക. അവർ ചെയ്യുന്ന എല്ലാ പ്രവർത്തികളുടെയും മുഖ്യകാരണം - അത് നല്ലതോ ചീത്തയോ ആകട്ടെ- മാതാപിതാക്കൾ തന്നെ. അതിനാൽ ഭാവിയിൽ ദുഃഖിക്കാതിരിക്കുവാൻ ഇന്ന് തന്നെ സ്വന്തം ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ യുവതലമുറയ്ക്ക് സാധിക്കട്ടേ എന്ന് പ്രാർത്ഥിച്ചുകൊണ്ട്....

 ഏറെ സ്നേഹത്തോടെ...

 മീരാ നമ്പൂതിരി



Thursday, February 15, 2024

കുടുംബ ബന്ധങ്ങളെ നശിപ്പിക്കുന്ന മനോവൈകല്യങ്ങൾ

   കഴിഞ്ഞ ദിവസം കണ്ട ഒരു വാർത്ത മനസ്സിനെ വല്ലാതെ ഉലച്ചു. മയക്കുമരുന്ന് കേസിൽ ഒരു വീട്ടമ്മയെ വ്യാജമായി ഉൾപ്പെടുത്തിയത് ആയിരുന്നു അത്. 2023 ഫെബ്രുവരി 27നാണ് ചാലക്കുടിയിലെ ഒരു ചെറിയ ബ്യൂട്ടിപാർലർ ഉടമയായ ഷീല സണ്ണിയെ മയക്കുമരുന്ന് കേസിൽ വ്യാജമായി പെടുത്തി അറസ്റ്റ് ചെയ്തത്. ഈ വാർത്ത വളരെ പ്രാധാന്യത്തോടെ പത്രങ്ങളും, ചാനലുകളും  ആഘോഷിച്ചു. അവർ നടത്തുന്ന ബ്യൂട്ടിപാർലറിന്റെ മറവിൽ ലഹരിക്കച്ചവടം നടക്കുന്നു എന്നും അവരുടെ ബാഗിൽ നിന്നും സ്കൂട്ടറിൽ നിന്നും ലഹരിവസ്തുക്കൾ - 12 LSD സ്റ്റാമ്പുകൾ- പിടിച്ചെടുത്തു എന്നുമായിരുന്നു വിവരം. ഒരു സാധാരണ വായനക്കാരിയെ പോലെ ഞാനും ശ്രീമതി ഷീല സണ്ണിയെ കുറിച്ച്" ഹോ എന്തൊരു സ്ത്രീ,എന്തിനാണ് ഇതൊക്കെ ചെയ്യുന്നത്? എന്നിട്ട് പാവം പോലെ നിൽക്കുന്നത് കണ്ടില്ലേ" എന്നെല്ലാം വിചാരിച്ചു.  തനിക്കെതിരെയുള്ള ഈ ലഹരി വില്പന കുറ്റം വെറും ആരോപണം ആണെന്നും ആരോ തനിക്കെതിരെ നടത്തിയ നീക്കം ആണെന്നും ഷീലാ സണ്ണി അപ്പോഴും ഉറപ്പിച്ചു പറയുന്നുണ്ടായിരുന്നു. പക്ഷേ അപ്പോൾ അതൊന്നും ചെവി കൊള്ളാൻ ആരും ഉണ്ടായിരുന്നില്ല. പോലീസ് പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ ആകട്ടെ, ഇവർ കുറ്റവാളിയാണെന്ന് ഉറപ്പിക്കുന്ന തരത്തിലുള്ള തെളിവുകളാണ് നൽകിയത്.

1. ഇവർ ഒരു മാസമായി എക്സൈസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു.

2. സതീശൻ എന്നൊരാൾ  നൽകിയ ഇൻഫർമേഷൻ വഴിയാണ് മയക്കുമരുന്ന് വിൽക്കുന്നതിനിടെ ഷീല സണ്ണിയെ അറസ്റ്റ് ചെയ്തത്.

3. ബ്യൂട്ടി പാർലറിൽ വന്ന ശേഷം ഈ മയക്കുമരുന്ന് വിൽപ്പനയ്ക്കായി അവർ പുറത്തു പോയിരുന്നു.

4. അവരുടെ ബാഗിൽ നിന്നും സ്കൂട്ടറിൽ നിന്നും 12 എൽ എസ് ഡി സ്റ്റാമ്പുകൾ കണ്ടെടുത്തു.

 എന്നിങ്ങനെയായിരുന്നു എക്സൈസ് പുറത്തിറക്കിയ പത്രക്കുറിപ്പ്.

 എന്നാൽ ദിവസങ്ങൾ കഴിഞ്ഞ ശേഷം നടത്തിയ രാസ പരിശോധനയിൽ ഇവരിൽ നിന്നും കണ്ടെടുത്ത സ്റ്റാമ്പുകൾ LSD യിൽ ഉൾപ്പെട്ടവ അല്ലായിരുന്നുഎന്ന് തെളിഞ്ഞു.  തൊട്ടടുത്ത കടയിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും അവർ കടയിൽ വന്നശേഷം പുറത്തു പോയിട്ടില്ല എന്നും തെളിയിക്കാൻ കഴിഞ്ഞു. എക്സൈസ് ആരോപിച്ച രണ്ട് സുപ്രധാന തെളിവുകൾ അടിസ്ഥാനരഹിതമാണെന്ന് തിരിച്ചറിഞ്ഞതോടെ ഷീല സണ്ണിയുടെ ഭർത്താവും മരുമകനും നിയമസഹായം തേടുകയും മുഖ്യമന്ത്രിയെ സമീപിക്കുകയും ചെയ്തു. എന്നാൽ അപ്പോഴും ഇവരെ പുറത്തുവിടാൻ എക്സൈസ് തയ്യാറായില്ല. ഒടുവിൽ ഹൈക്കോടതിയെ സമീപിച്ച ശേഷമാണ് ഷീല സണ്ണിക്ക്  മെയ് 10 ന് ജാമ്യം ലഭിച്ചത്. കൂടാതെ ഇവരുടെ പേരിലുള്ള ലഹരിക്കച്ചവടാരോപണം വ്യാജമാണെന്ന് തിരിച്ചറിഞ്ഞ കോടതി FIR റദ്ദു ചെയ്യുകയും ഈ ആരോപണത്തിന് പിന്നിലുള്ളവരെ കണ്ടെത്താൻ നിർദ്ദേശം നൽകുകയും ചെയ്തു.

   എക്സൈസ് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്ത ശേഷമാണ്    സത്യങ്ങൾ ഓരോന്നായി പുറത്തു വരാൻ തുടങ്ങിയത്. ഇൻഫർമേഷൻ നൽകിയ സതീശൻ എന്നയാൾ യഥാർത്ഥത്തിൽ നാരായണ ദാസ് എന്ന മധ്യവയസ്കൻ ആണെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി. ഇയാൾക്കെതിരെ ആൾമാറാട്ടം, ഹണി ട്രാപ്പ്, സാമ്പത്തിക തട്ടിപ്പ് എന്നിവയിൽ പരാതികൾ ഉണ്ടെന്നും 28 ലക്ഷത്തിന്റെ വഞ്ചന കേസിൽ ജാമ്യത്തിൽ ആണെന്നും താമസം ബാംഗ്ലൂരിലാണെന്നും  മനസ്സിലായി. പോലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞും ഇയാൾ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്.

         എന്നാൽ വിചിത്രമായ സംഗതി, ഷീല സണ്ണി ഇങ്ങനെ ഒരാളെ പറ്റി കേട്ടിട്ട് പോലും ഉണ്ടായിരുന്നില്ല എന്നതായിരുന്നു. താൻ കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത ഒരാൾ, അതും ബാംഗ്ലൂരിൽ നിന്നും,     താൻ ലഹരി വില്പന നടത്തുന്നതായുള്ള വ്യാജ ഇൻഫർമേഷൻ എന്തിനാണ് പോലീസിനെ വിളിച്ചറിയിച്ചു എന്നതാണ്  ഷീല സണ്ണിയെ ആശ്ചര്യപ്പെടുത്തിയത്. തനിക്ക് ചുറ്റുമുള്ള ആരൊക്കെയോ ഇതിന് പിന്നിൽ ഉണ്ടെന്ന് അവർക്ക് സംശയം തോന്നി.  അങ്ങനെയാണ് പല കാര്യങ്ങളും പുറത്തുവരാൻ തുടങ്ങിയത്. ഷീലയും ഭർത്താവും മകനും ഭാര്യയുമായി ഒരു വീട്ടിലായിരുന്നു താമസം. അപ്പോൾ മകന്റെ വിവാഹം കഴിഞ്ഞിട്ട് ഒന്നര വർഷമേ ആയിട്ടുള്ളൂ. മരുമകളുമായി വലിയ പ്രശ്നമൊന്നും ഉണ്ടായിരുന്നില്ല. മരുമകളുടെ അനുജത്തി ബാംഗ്ലൂരിലായിരുന്നു താമസിച്ചിരുന്നത്. അവൾ ഇടക്ക്ചേച്ചിയോടൊപ്പം താമസിക്കാൻ എത്തിയിരുന്നു. അവളുടെ സുഹൃത്തായിരുന്നു സതീഷ് എന്ന ഈ നാരായണദാസ്. ഇവർ തമ്മിലുള്ള ഇടപാടുകളെ കുറിച്ചും ബന്ധത്തെക്കുറിച്ചും പോലീസ് അന്വേഷിച്ചുവരുന്നു. മരുമകളും അനിയത്തിയും ചേർന്നാണ് ബാഗിലും സ്കൂട്ടറിലും ഈ സ്റ്റാമ്പുകൾ വെക്കുകയും പിന്നീട് ഈ വെച്ച സ്ഥലം ശരിയായ രീതിയിൽനാരായണ ദാസനെ അറിയിച്ച് അയാൾ  എക്സൈസിൽ അറിയിക്കുകയും ചെയ്തു . പിന്നീട് അറസ്റ്റ് ചെയ്ത ഷീല സണ്ണിയെ 72 ദിവസമാണ് ലഹരി തടവുകാർക്ക് ഒപ്പംപാർപ്പിച്ചത്. ഒന്നോർത്തു നോക്കൂ. ഒരു കുറ്റവും ചെയ്യാത്ത വ്യക്തി,  72 ദിവസം ജയിലിൽ കുറ്റവാളികൾക്കൊപ്പം കഴിയേണ്ടി വരിക, അതും ലഹരി തടവുകാർക്കൊപ്പം. അത് സൃഷ്ടിക്കുന്ന മാനസിക വേദന എന്നത് നമ്മൾ ചിന്തിക്കുന്നതിനും അപ്പുറമാണ്. ഒന്നും രണ്ടും ദിവസമല്ല 72 ദിവസം ഒരു കുറ്റവും ചെയ്യാതെ ജയിലിൽ കഴിയേണ്ടി വരിക. ഒരു സാധാരണ സ്ത്രീക്ക് താങ്ങാൻ കഴിയാത്ത ഒരു അവസ്ഥയാണിത്. താൻ കുറ്റം ചെയ്തിട്ടില്ലെന്ന ഉറപ്പും ദൈവത്തിലുള്ള വിശ്വാസവും ആയിരിക്കണം ഒരുപക്ഷേ ഇവർക്ക് ശക്തി നൽകിയത്. പലപ്പോഴും ആത്മഹത്യയെ പറ്റിവരെ ചിന്തിച്ചിരുന്നു എന്ന് ഇവർ പറയുന്നു.മയക്കുമരുന്നുമായി യാതൊരു ബന്ധവുമില്ലാത്ത ഷീല സണ്ണിയോടുള്ള ഈ ക്രൂരതക്ക് എത്ര മാപ്പ് പറഞ്ഞാലും ആർക്കും ക്ഷമിക്കാൻ കഴിയില്ല. അത് സ്വന്തം മകന്റെ ഭാര്യ ആകുമ്പോൾ   ആ ക്രൂരതയുടെ വ്യാപ്തി വർദ്ധിക്കുന്നു. തന്നോട് അവൾക്ക് എന്തിനാണ് ഇത്രയും ദേഷ്യം എന്ന് അറിയില്ലെന്നാണ് ഷീല സണ്ണി പറയുന്നത്. തന്റെ വീട്ടിലെത്തിയ മരുമകളുടെ അനിയത്തിയെ സ്വീകരിച്ച ഷീലയ്ക്ക്, അവർ നൽകിയ പ്രതിഫലം എത്ര ഹീനമായിരുന്നു. അറസ്റ്റ് നടക്കുന്നതിന്റെ തലേദിവസം വൈകിട്ട് ഷീലയുടെ സ്കൂട്ടറുമായി മരുമകളും അനിയത്തിയും കൂടി പുറത്തുപോയി. രാത്രിയാണ് തിരിച്ചെത്തിയത്. ആ സമയത്ത് ആകാം സ്റ്റാമ്പുകൾ സ്കൂട്ടറിൽ വെച്ചത്. പിന്നീട് അവർക്കു ഉറങ്ങാനായി ഷീല സ്വന്തം മുറി കൊടുത്തപ്പോൾ, അവർ ഷീലയുടെ ബാഗിൽ ഒരു ചെറിയ ദ്വാരം ഉണ്ടാക്കി അതിൽ ഈ സ്റ്റാമ്പുകൾ വച്ചു നന്ദിയില്ലായ്മ കാട്ടി.

    ഞാനീ വിഷയത്തെക്കുറിച്ച് പറഞ്ഞത് ഒരു കേസിനെ കുറിച്ച് പറയുന്നതായിട്ടല്ല. ബന്ധങ്ങളിലെ വിള്ളലുകളെ ചൂണ്ടി കാണിക്കാനായിരുന്നു. സ്വന്തം ഭർത്താവിന്റെ അമ്മയെ ലഹരി കേസിൽ പ്രതിയാക്കി 72 ദിവസം വരെ ജയിലിൽ കിടത്താൻ ആ പെൺകുട്ടിക്ക് എങ്ങനെ തോന്നി? അന്യരെ ആണെങ്കിൽ സാരമില്ല എന്നർത്ഥത്തിൽ അല്ല ഞാൻ ഇത് പറയുന്നത്. ജാമ്യം പോലും കിട്ടാത്ത ഇത്തരം കേസുകളിൽ ഒരാളെ വ്യാജമായി ഉൾപ്പെടുത്തുക എന്ന കുറ്റം മാപ്പ് അർഹിക്കുന്നതല്ല. എത്ര വിരോധമുണ്ടെങ്കിലും അതിനുള്ള പക തീർക്കേണ്ടത് ഒരിക്കലും ഈ വിധത്തിൽ അല്ല. ഇങ്ങനെയായാൽ ആർക്കും ആർക്കെതിരെയും വ്യാജ പരാതികൾ നൽകി ജയിലിലാക്കാമല്ലോ എന്ന സത്യം ഒരു അപകടമായി നമ്മുടെ മുമ്പിലുണ്ട്. ഇവിടെ സിസിടിവി ദൃശ്യങ്ങളും പിടിച്ച സ്റ്റാമ്പുകൾ LSD അല്ലാതിരുന്നതും ആണ് ഷീല സണ്ണിക്ക് രക്ഷയായത്. അടുത്ത കടയിൽ സിസിടിവി ഇല്ലായിരുന്നുവെങ്കിൽ, അല്ലെങ്കിൽ ആ സ്റ്റാമ്പുകളിൽ ഒരെണ്ണം എങ്കിലും LSD ആയിരുന്നു എങ്കിൽ, പാവം അവർ ഇന്നും ജയിലിൽ കിടന്നേനെ. ഈശ്വരാനുഗ്രഹം ഒന്നുകൊണ്ടുമാത്രമാണ് അവർക്ക് അനുകൂലമായി ഈ തെളിവുകൾ ഉണ്ടായത്. പലർക്കും ഇത്തരം അനുഗ്രഹങ്ങൾ ഉണ്ടാവണമെന്നില്ല. വ്യാജമായ ആരോപണത്തിന്റെ പേരിൽ ജയിലിലെ ശിക്ഷ കൂടാതെ പൊതുജനങ്ങളുടെ ഇടയിലും അവർ അപമാനിക്കപ്പെട്ടു. ഇങ്ങനെയുള്ള സന്ദർഭത്തിൽചിലരെങ്കിലും ഒടുവിൽ ആത്മഹത്യയിൽ സ്വയം രക്ഷ നേടും.

   എന്തുകൊണ്ടാണ് ഇങ്ങനെ പീഡിപ്പിക്കാനുള്ള വാസന യുവജനങ്ങൾക്കിടയിൽ വർദ്ധിച്ചുവരുന്നത്? ഇവിടെ അസൂയ ഒരു ഘടകമാണെന്ന് തോന്നുന്നു. ഷീലയും ഭർത്താവും സ്വയം അധ്വാനിച്ച് മകന്റെ സാമ്പത്തിക സഹായം തേടാതെ ജീവിക്കുന്നത് ഒരുപക്ഷേ മരുമകൾക്ക്  ഇഷ്ടമായിട്ടുണ്ടാവില്ല. ചിലർ അങ്ങനെയാണ്. എല്ലാ നിയന്ത്രണവും തന്നിൽ ആയിരിക്കണം.  ആരും തനിക്കു മേൽ ഉയരുന്നത് ഇഷ്ടമല്ല.  മറ്റുള്ളവർ തന്നെ ആശ്രയിച്ച് കഴിയണം എന്നാണ് അവരുടെ ആഗ്രഹം, അപ്പോഴല്ലേ അവരെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാൻ കഴിയൂ. ഇവിടെ ഷീലയുടെ ബ്യൂട്ടിപാർലർ വളരെ ചെറുതാണ്. ആരും സഹായത്തിന് ഇല്ലാതെ അവർ ഒറ്റയ്ക്ക് നടത്തുന്ന ഒരു ചെറു സ്ഥാപനം. എന്നിട്ട് പോലും അവരോട് അസൂയ തോന്നുന്നുവെങ്കിൽ ആ പെൺകുട്ടിക്ക് മാനസിക പ്രശ്നം ഉണ്ടെന്നു സംശയിക്കണം. ഇങ്ങനെ പ്രത്യാഘാതത്തെ പറ്റി ചിന്തിക്കാതെ അസൂയ മൂലം എടുക്കുന്ന തീരുമാനങ്ങളിൽ അവർക്ക് ഒരു കുറ്റബോധവും ഇല്ല എന്നതാണ് പരിതാപകരമായ കാര്യം. അന്യന്റെ ഉയർച്ചയിൽ ഉണ്ടാകുന്ന അസൂയയും സ്വന്തം അപകർഷതാബോധവും ആണ് ഇത്തരം ഹീനമായ പ്രവർത്തനങ്ങൾക്ക് പിന്നിൽ. സ്വന്തമായി കഴിവില്ലാത്തതിനാൽ, കഴിവുള്ളവരോട്  ദേഷ്യവും അത് വളർന്ന്  അവരെ  എങ്ങിനെയെങ്കിലും നശിപ്പിക്കണം എന്ന് ചിന്തയും ഇങ്ങനെയുള്ളവരിൽ വർദ്ധിച്ചുവരുന്നു.

  ഇതിനുദാഹരണമായി മഹാഭാരതത്തിലെ ഒരു കഥ പറയാം. വില്ലാളി വീരനായിരുന്ന കർണന്റെ ദാനശീലം വളരെ പ്രസിദ്ധമാണ്. സ്നേഹിച്ചവർക്ക് വേണ്ടി ജീവൻ കളയാനും മടിയില്ലാത്ത വ്യക്തി. എന്നിട്ടും കർണ്ണന്റെ മഹത്വം അല്ല ആരും വർണ്ണിക്കുന്നത്.എല്ലാവരും എന്തുകൊണ്ടാണ് അദ്ദേഹത്തെപറ്റി നിന്ദയോടെ  സംസാരിക്കുന്നത് എന്ന് ഒരു ശിഷ്യൻ ഗുരുവിനോട് ചോദിച്ചു. അതിനു മറുപടിയായി ഗുരു പറഞ്ഞത് കണ്ണന്റെ അപകർഷതാബോധമാണ് അദ്ദേഹത്തെ പരിഹാസ്യനാക്കുന്നത് എന്നാണ്. " സൂത പുത്രൻ " എന്ന വാക്ക് അദ്ദേഹത്തിന് അസഹ്യമായി.

 കൃഷ്ണനെ നോക്കൂ, അദ്ദേഹത്തെ ഇടയൻ എന്ന് വിളിക്കുമ്പോഴും അർജുനന്റെ സാരഥി ആകുമ്പോഴും ഒരു ലജ്ജയും തോന്നിയില്ല. രാജസൂയത്തിൽ എച്ചിലില എടുക്കുവാനും കൃഷ്ണന് വിഷമമുണ്ടായില്ല. ( കർണ്ണൻ അങ്ങനെ ചെയ്യാൻ തയ്യാറാകുമോ? ഒരിക്കലുമില്ല) കാരണം കൃഷ്ണന് തന്റെ ശക്തിയെപ്പറ്റി ബോധവാനായിരുന്നതുപോലെ,താൻ ജനിച്ച കുലത്തെക്കുറിച്ചും വളർന്നകുലത്തെക്കുറിച്ചുംബോധമുണ്ടായിരുന്നു.  ഒപ്പം അതിൽ അഭിമാനവും. കർണ്ണനെപ്പോലെ കൃഷ്ണനും വളർന്നത് വളർത്തച്ഛന്റെയും വളർത്തമ്മയുടെയും ഒപ്പമാണല്ലോ. പക്ഷേ തന്നെ യശോദാ നന്ദനൻ എന്നോ, നന്ദകുമാരൻ എന്നോ പറയുമ്പോൾ കൃഷ്ണനെന്നും അപകർഷതയല്ല അഭിമാനമാണ് തോന്നിയിരുന്നത്. എന്നാൽ കർണ്ണൻ അങ്ങനെയായിരുന്നില്ല. സൂത പുത്രൻ എന്ന വാക്ക് കേൾക്കാൻ പോലും കർണ്ണൻ തയ്യാറായില്ല. എല്ലാ കഴിവും ഉണ്ടായിരുന്നിട്ടും അപകർഷതാബോധത്തിലും, അർജുനനോടുള്ള അസൂയയിലും കർണ്ണൻ നീറി നീറി മരിക്കുകയായിരുന്നു.

 ഇത്തരം അപകർഷതയും അസൂയയും മനുഷ്യനെ മൃഗമാക്കി മാറ്റും.താൻ ചെയ്യുന്നത് എന്തെന്ന് തിരിച്ചറിയാൻ പോലും അവർക്ക് സാധിക്കില്ല.  അസൂയ അവരെ അത്രമാത്രം അന്ധരാക്കും അതാണ് സത്യം.  ഇതിൽ നിന്നും പുറത്തു കടക്കാൻ അവർ കഠിനമായി പ്രയത്നിക്കേണ്ടിയിരിക്കുന്നു. അങ്ങനെ ഇതിൽ നിന്നും രക്ഷ നേടിയില്ല എങ്കിൽ സ്വന്തം ഭാവി മാത്രമല്ല ഒപ്പമുള്ളവരെ കൂടി ഇവർ ഇല്ലാതാക്കും.

   ഷീല സണ്ണിക്ക് എല്ലാ നന്മയും ഉണ്ടാകട്ടെ എന്നും ഷീലാ സണ്ണി അനുഭവിച്ചത് പോലെയുള്ള ദുരിതം  ആർക്കും ഉണ്ടാകരുതേ എന്നും പ്രാർത്ഥിക്കുന്നു.

 ഏറെ സ്നേഹത്തോടെ

മീര നമ്പൂതിരി.🙏


Wednesday, February 7, 2024

പുനരപി ജനനം, പുനരപി മരണം

 മരണാനന്തര ജീവിതത്തെക്കുറിച്ച് പറയുമ്പോൾ പലർക്കും വിയോജിപ്പ് കാണാറുണ്ട്. ഇതൊന്നും വിശ്വസനീയമല്ല എന്നും, ഇതിനൊന്നിന്നും യാതൊരു തെളിവുമില്ലെന്നുമാണ് അവർ വാദിക്കുന്നത്. എന്നാൽ നിയമജ്ഞൻ, ഭരണ തന്ത്രജ്ഞൻ, പൊതുപ്രവർത്തകൻ എന്ന നിലകളിലെല്ലാം പ്രശസ്തനായിരുന്ന ജസ്റ്റിസ് VR കൃഷ്ണയ്യർ, ഇത്തരം വാദങ്ങൾക്ക് എതിരാണ്. അദ്ദേഹം എഴുതിയ" മരണാനന്തര ജീവിതം" എന്ന പുസ്തകത്തിൽ അത് വ്യക്തവുമാണ്. അറിവിന്- ജ്ഞാനത്തിന് - അനേകം മുഖങ്ങൾ ഉണ്ട്. അതിൽ ഒന്നു മാത്രമാണ് ഇവർ പറയുന്ന" തെളിവുകൾ ". അതിനും അപ്പുറത്തുള്ള ജ്ഞാനത്തെപറ്റി അവർ അജ്ഞരാണ് എന്നതാണ് സത്യം.

" താൻ അറിഞ്ഞിട്ടില്ലാത്തതൊന്നും  ലോകത്തിൽ ഇല്ലെന്നു ശഠിക്കാൻ ചിന്താശൂന്യനായ ഒരാൾക്ക് മാത്രമേ സാധിക്കു. ചിന്തിക്കുന്ന ശീലമുള്ളവർ തങ്ങളുടെ അന്വേഷണത്തിൽ നിന്നും ഒന്നിനെയും ഒഴിവാക്കുകയില്ല. മരണാനന്തര ജീവിതം എന്നത് അങ്ങനെ ഒഴിവാക്കാൻ പാടില്ലാത്ത ഒന്നാണെന്ന് അദ്ദേഹം കരുതുന്നു". ജസ്റ്റിസ് വി ആർ കൃഷ്ണയ്യരുടെ പുസ്തകത്തിലെ മുഖവുരയിലെ ചില വരികൾ ആണ് ഇത്.

       ഒരു  കൊടിയ കമ്മ്യൂണിസ്റ്റുകാരനായിരുന്നതുമൂലം അദ്ദേഹത്തിന് എറണാകുളത്ത് ആരും വീട് വാടകയ്ക്ക് നൽകിയിരുന്നില്ലത്രെ. അതുപോലെ ഹൈക്കോടതി ബാർ അസോസിയേഷൻ അംഗത്വം നൽകാനും വിസമ്മതിച്ചതായി ഈ പുസ്തകത്തിൽ സൂചിപ്പിക്കുന്നു. കടുത്ത കമ്മ്യൂണിസ്റ്റുകാരനായിരുന്ന അദ്ദേഹം മരണാനന്തര ജീവിതത്തെ പറ്റി ചിന്തിക്കാൻ തുടങ്ങിയത് തന്റെ പ്രിയ ഭാര്യയുടെ മരണം നൽകിയ ആഘാതത്തെ തുടർന്നായിരുന്നു. ഒടുവിൽ മീഡിയം വഴി( പരേതാത്മാവിനും അതിനോട് സംസാരിക്കാനാഗ്രഹിക്കുന്ന ആൾക്കും ഇടയിൽ നിൽക്കുന്ന വ്യക്തി. മീഡിയം വഴിയാണ് ഒരാൾക്ക് പരേതാത്മാവുമായി ആശയ വിനിമയം നടത്താൻ സാധിക്കുക ) ജസ്റ്റിസ് വി ആർ ഷ്ണയ്യർക്ക് തന്റെ ഭാര്യയുമായി സംസാരിക്കാൻ സാധിച്ചു.

     ഇത്തരം അനുഭവം അദ്ദേഹത്തിന് മാത്രമല്ല പലർക്കും ഉണ്ടായിട്ടുണ്ട് ഈ പുസ്തകത്തിൽ വിവരിക്കുന്നു. പ്രശസ്ത സാഹിത്യകാരൻ ആർ കെ നാരായണൻ എഴുതിയ "ദി ഇംഗ്ലീഷ് ടീച്ചർ   " എന്ന ആത്മകഥയിൽ, മരിച്ചുപോയ ഭാര്യയുടെ മരണാനന്തര ജീവിതത്തെയുംഅവർ തമ്മിൽ നടന്ന കൂടിക്കാഴ്ചകളും എല്ലാം വിവരിക്കുന്നത് സ്വന്തം അനുഭവത്തിൽ നിന്നാണെന്ന് ഉറപ്പിച്ചു പറയുന്നു. അതുപോലെ അമേരിക്കയിലെ കാത്തലിക് വിഭാഗത്തിൽപ്പെട്ട ബിഷപ്പ് പൈക്ക് എഴുതിയ

" ദി അദർ സൈഡ് "എന്ന പുസ്തകം, 1966 ൽ ആത്മഹത്യ ചെയ്ത മകന്റെ ആത്മാവുമായി നടത്തിയ  ആശയവിനിമയമാണ്. സ്വന്തം അനുഭവം സത്യമായതിനാൽ അംഗീകരിക്കേണ്ടി വരികയും എന്നാൽ മതവിശ്വാസം അത് നിഷേധിക്കുവാൻ ബിഷപ്പിനെ  നിർബന്ധിക്കുകയും ചെയ്തു. നിഷേധിക്കുവാൻ തയ്യാറാകാതിരുന്ന അദ്ദേഹത്തെ സഭയിൽനിന്നും പുറത്താക്കി. യോഗാനന്ദ പരമഹംസന്റെ ആത്മകഥയായ" ഓട്ടോബയോഗ്രഫി ഓഫ് എ യോഗി "യിൽ അദ്ദേഹത്തിന്റെ പരേതനായ ഗുരു യുക്തേശ്വറുമായി നടത്തിയ ദീർഘ സംഭാഷണം രേഖപ്പെടുത്തിയിട്ടുണ്ട്. 1984 ൽ മരിച്ച ഈന ട്വിഗ് എന്ന മീഡിയത്തിന്റെ ആത്മകഥ പല ഞെട്ടിക്കുന്ന വസ്തുതകളും വെളിപ്പെടുത്തുന്നുണ്ട്. ഇതുകൂടാതെ ഒയ്ജ (ouija) ബോർഡ് വഴി പരേതാത്മക്കളുമായി സമ്പർക്കം നടത്തുന്നl വിദഗ്ധരും ഉണ്ട്.

 ഇത്തരത്തിലുള്ള അതീന്ദ്രിയ കഴിവുള്ളവർ നമ്മുടെ കൂട്ടത്തിലും കാണും. പക്ഷേ അവരെ കണ്ടെത്താനോ അംഗീകരിക്കാനോ നമുക്ക് അറിയില്ല എന്ന് മാത്രം. ഇന്ദ്രിയങ്ങൾക്ക് അതീതമായതിനെ എങ്ങനെ അംഗീകരിക്കും എന്നാണ് പൊതുവേ സംശയിക്കുന്നത്. മരണം എന്നാൽ ഒരു അവസാനം അല്ലെന്നും മറ്റൊരു ജീവിതത്തിലേക്കുള്ള വാതായനം ആണെന്നും ഇവർ പറയുന്നത് അനുഭവങ്ങളുടെയും അറിവിന്റെയും വെളിച്ചത്തിലാണ്. മരണാനന്തര ജീവിതത്തെപ്പറ്റിയും പുനർജന്മത്തെ പറ്റിയും മറ്റും പറയുന്ന, എഴുതുന്ന ഇവരിൽ ഭൂരിഭാഗവും വിദ്യാഭ്യാസ രംഗത്തും ഔദ്യോഗിക രംഗത്തും ഉയർന്ന സ്ഥാനം വഹിക്കുന്നവരാണ്. സാധാരണക്കാരായ നമ്മൾ കണ്ടതിനും അറിഞ്ഞതിനും അപ്പുറം അറിവിന്റെ മറ്റൊരു ലോകമുണ്ടെന്ന് തിരിച്ചറിഞ്ഞവർ. അവരുടെ കണ്ടെത്തലുകളെ അംഗീകരിക്കുകയോ തിരസ്കരിക്കുകയോ ചെയ്യാം. കാരണം അത് നമ്മുടെ ബുദ്ധിയെ ആശ്രയിച്ചിരിക്കും. ഓരോ വ്യക്തിയുടെയും ബുദ്ധിക്ക്- അറിവിന് പരിധിയുണ്ട്. അതിൽ കൂടുതൽ ആഗിരണം ചെയ്യാൻ അവർക്ക് സാധിക്കില്ല. അതുകൊണ്ടുതന്നെ ചില സത്യങ്ങൾ അംഗീകരിക്കാനും അവർക്ക് കഴിയില്ല. എന്നാൽ മറ്റു ചിലരാകട്ടെ അറിവിൽ പലരിലും പിന്നിലാണെങ്കിലും അറിവുള്ളവർ പറയുന്നതിനെ അംഗീകരിക്കാൻ ശ്രമിക്കും. ഇവിടെ എന്താണ് സ്വീകരിക്കേണ്ടത് എന്താണ് തിരസ്കരിക്കേണ്ടത് എന്നു തീരുമാനിക്കുന്നത് വ്യക്തികളാണ്. ആത്മാവ് എന്നത് ഒരു ഊർജ്ജം ആണെന്നും അതിനെ നശിപ്പിക്കാനോ ഇല്ലാതാക്കാനോ കഴിയില്ലെന്നും നമുക്കറിയാം. അപ്പോൾ ആ ഊർജ്ജം ഇല്ലാതാകുന്നതാണ് മരണം എന്ന് പറയുന്നത് അംഗീകരിക്കാൻ കഴിയില്ല. ഗീതയിൽ ഭഗവാൻ പറയുന്നതുപോലെ വസ്ത്രം മാറുന്ന രീതിയിൽ ആത്മാവ് പുതുശരീരങ്ങളെ സ്വീകരിക്കുന്നു. ഇത് വായിക്കുന്ന നിങ്ങൾക്ക് വിശ്വാസം ഉണ്ടെങ്കിലും ഇല്ലെങ്കിലും മുൻപറഞ്ഞ പുസ്തകങ്ങളോടൊപ്പം ജസ്റ്റിസ് വി ആർ കൃഷ്ണയ്യരുടെ- "മരണാനന്തര ജീവിതം", ഡോക്ടർ മുരളി കൃഷ്ണയുടെ - "മരണത്തിനപ്പുറം ജീവിതമുണ്ടോ " Dr. Brian L.Weiss MD യുടെ  Same Soul, Many  Bodies( ഇദ്ദേഹത്തിന്റെ മറ്റു പുസ്തകങ്ങളും ഈ വിഷയത്തെപ്പറ്റി പ്രതിപാദിക്കുന്നതാണ്) എന്നിവ കൂടി നിങ്ങളുടെ വായനയിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക.

     രാജ്യങ്ങൾക്കും, ജാതിക്കും, മതത്തിനും, രാഷ്ട്രീയത്തിനും, അതീതമാണ് മരണാനന്തര ജീവിതം എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. ഇവിടെ ചെയ്യുന്ന നമ്മുടെ കർമ്മങ്ങളുടെ ഫലം തീർച്ചയായും അവിടെ അനുഭവിക്കേണ്ടിവരും. എന്റെ ഈ വിശ്വാസം തെറ്റാണെന്ന് നിങ്ങൾ പറയുമ്പോൾ നിങ്ങളുടെ വിശ്വാസം ശരിയാണെന്ന് തെളിയിക്കാനുള്ളതൊന്നും നിങ്ങളുടെ കൈയിലും ഇല്ല എന്നതും മറക്കില്ലല്ലോ.

 എന്തായാലും ഈ വിഷയത്തിന് ഒരു ചെറിയ ബ്രേക്ക് ഇടുകയാണ്. വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും എല്ലാവർക്കും വളരെ വളരെ നന്ദി.🙏

 ഏറെ സ്നേഹത്തോടെ

 മീര നമ്പൂതിരി.



Saturday, January 27, 2024

മുജ്ജന്മ -പുനർജന്മങ്ങൾ

         കഴിഞ്ഞ ബ്ലോഗിൽ മുജ്ജന്മം തേടി എന്നൊരു ആർട്ടിക്കിൾ എഴുതിയിരുന്നല്ലോ. അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം പ്രതികരണങ്ങൾവന്നിരുന്നു. വിശ്വസിക്കാൻ കഴിയാത്തതിനാൽ ഇത് തട്ടിപ്പാണെന്ന് ആരോപിച്ചവരും ഉണ്ട്. നമുക്ക് കാണാൻ കഴിയാത്തതും, നിർവചിക്കാൻ കഴിയാത്തതും, മനസ്സിലാക്കാൻ കഴിയാത്തതും ആയി പലപല സംഭവങ്ങൾ നമ്മുടെ ചുറ്റും നടക്കുന്നുണ്ട്. മനുഷ്യന്റെ ബുദ്ധിക്ക് അപ്പുറം നടക്കുന്ന കാര്യങ്ങൾ അംഗീകരിക്കാൻ പലർക്കും സാധിച്ചു എന്ന് വരില്ല.

    ഇന്ന് സാർവത്രികമായി ഉപയോഗിച്ചുവരുന്ന മൊബൈൽ ഫോണിനെ പറ്റി ഒരു 75 വർഷം മുമ്പ് ചിന്തിക്കാൻ കൂടി സാധിച്ചിരുന്നില്ല. വയർലെസ് ആയ ഇത്തരം ഒരു ഉപകരണം ആശയവിനിമയത്തിന് ഉപയോഗിക്കാം എന്ന് ആരെങ്കിലും പറഞ്ഞിരുന്നുവെങ്കിൽ നമ്മൾ അവരെ വിഡ്ഢികളായി കണ്ടേനെ. പണ്ടത്തെ മഹർഷി ശ്രേഷ്ഠന്മാർ മനസ്സിലൂടെ ചിന്തിച്ച് തന്റെ ഇംഗിതം മറ്റൊരാളെ അറിയിക്കാൻ പ്രാപ്തരായിരുന്നു. ഒരുപക്ഷേ ഇനി കാലവും ശാസ്ത്രവും പുരോഗമിക്കുന്നതോടെ ഇപ്പോഴുള്ള മൊബൈൽ ഫോണിന്റെ സഹായമില്ലാതെ  മറ്റൊരാളിലേക്ക് മെസ്സേജ് കൊടുക്കാനുള്ളകണ്ടുപിടുത്തം ഉണ്ടായെന്നും വരാം. മഹേഷിമാർ ഒരാളുടെ ഓറയിൽ നിന്നും അടുത്ത ആളുടെ ഓറയുമായി ബന്ധപ്പെട്ടാണ് ഇത് ചെയ്തിരുന്നത്. പക്ഷേ രണ്ടുപേർക്കും വികസിച്ച ഓറ ഉണ്ടായിരിക്കണം. ഇതും അംഗീകരിക്കാൻ ഒരു പക്ഷേ പലർക്കും കഴിഞ്ഞു എന്ന് വരില്ല.

         നമ്മുടെ ശരീരത്തിന് ചുറ്റുമുള്ളതും നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ  കഴിയാത്തതുമായ ഒരു പ്രഭാവലയമാണ് ഓറ. മനസ്സാണ് ഓറയുടെ വിശാലതയെ നിയന്ത്രിക്കുന്നത്. നല്ല ചിന്തകളും, നന്മയും ആഴത്തിലുള്ള ഈശ്വര ധ്യാനവും ഉള്ള വ്യക്തിയുടെ ഓറ വലുതായിരിക്കും. എന്നാൽ മറ്റുള്ളവരെ അപമാനിക്കുന്ന കുറ്റം കണ്ടെത്തുകയും പറയുകയും ചെയ്യുന്ന, ധ്യാനം ഇല്ലാത്ത വ്യക്തിക്ക് ഓറ ഒട്ടും ഇല്ല എന്ന് പറയേണ്ടിവരും.

          നമ്മുടെ ഈ ഓറ എങ്ങനെ കണ്ടെത്താം എന്ന് ശ്രമിക്കാം. നിങ്ങൾ അറിയാതെ നിങ്ങളുടെ പിന്നിലൂടെ ഒരാൾ വന്ന് തൊടാനായി നിങ്ങളുടെ ശരീരത്തിന് അടുത്തേക്ക് ഒരു വിരൽ കൊണ്ടുവരുന്നു എന്ന് വയ്ക്കുക. അയാളുടെ ഓറയിലേക്ക് നിങ്ങളുടെ വിരൽ തൊടുമ്പോൾ അയാൾ പെട്ടെന്ന് തിരിയും. അയാളുടെ ഓറ എത്ര വലുതാണോ അത്രയും ദൂരത്ത് നിന്ന് തന്നെ അയാൾക്കത് അതറിയാൻ കഴിയും. തന്റെ ദേഹത്തേക്ക് ആരോ തൊടാൻ വരുന്നു എന്ന്‌ അയാളുടെ ദേഹം തിരിച്ചറിയും . ഇനി ചിലർ ആണെങ്കിൽ ദേഹത്ത് സ്പർശിച്ചാൽ മാത്രമേ അറിയൂ. കാരണം അവരുടെ ഓറ വളരെ വളരെ ചെറുതാണ്. ഇതുപോലെ, നമ്മൾ ഒരിടത്ത് നിൽക്കുമ്പോൾ   ആരോ നമ്മളെ സൂക്ഷിച്ചു നോക്കുന്നതായി തോന്നാറില്ലേ? നമുക്ക് ആ ഫീലിംഗ് കിട്ടുന്നത് അയാളുടെ കണ്ണുകളിൽ നിന്നുള്ള രശ്മികൾ നമ്മുടെ ഓറയിൽ തട്ടുമ്പോഴാണ്. പറഞ്ഞുപറഞ്ഞ് എവിടെയൊക്കെയോ പോയി അല്ലേ. നമുക്ക് നമ്മുടെ മുജ്ജന്മത്തിലേക്ക് തിരിച്ചു വരാം.

          . ഈ ജന്മത്തിൽ നമ്മൾ അനുഭവിക്കുന്ന പലതിനും കാരണം ഈ ജന്മം ചെയ്ത പ്രവർത്തികൾ ആയിരിക്കണമെന്നില്ല. നമ്മുടെ പൂർവ്വകാല ജന്മങ്ങളിൽ ചെയ്ത പ്രവർത്തികളുടെ ഫലമാകാം. നമ്മൾ ഒരു തെറ്റ് ചെയ്തു എന്നിരിക്കട്ടെ. അതിന്റെ കുറ്റബോധം നമ്മുടെ മനസ്സിനെ വേട്ടയാടുക ഒരുപക്ഷേ ഒരു മാസമോ ഒരു കൊല്ലമോ അതിലും അധികം കാലം കഴിഞ്ഞോ ആയിരിക്കും. അത്രയും നാൾ, അന്നത്തെ പ്രവർത്തികൾ അയാളുടെ മനസ്സിൽ ഉണ്ടായിരുന്നു. പക്ഷേ ഇത്രയും വലിയ തെറ്റാണെന്ന് തിരിച്ചറിയാൻ വൈകി. തിരിച്ചറിവ് വന്നതോടെ കുറ്റബോധവും ഉണ്ടാവുന്നു. അതുപോലെ ഒരു ജന്മത്തിൽ നമ്മൾ ചെയ്ത അപരാധങ്ങളുടെ ഫലം അടുത്ത ജന്മത്തിലോ മറ്റേതെങ്കിലും ജന്മങ്ങളിലോ ആയിരിക്കാം നമ്മൾ അനുഭവിക്കുക. അതായത് നമ്മുടെ കർമ്മങ്ങളെ നമ്മളുടെ ആത്മാവിലേക്കു ആഗിരണം ചെയ്യുന്നുണ്ട് - അത് നല്ലതായാലും ചീത്തയായാലും.  പുനർജന്മത്തിൽ നമുക്കിതൊന്നും അറിയില്ല എങ്കിലും നമ്മുടെ ആത്മാവിന്  ഇതെല്ലാം മറക്കാതെ സൂക്ഷിച്ചു വയ്ക്കാനാകുന്നുണ്ട്. അങ്ങനെ ആ ആത്മാവ് കുടികൊള്ളുന്ന ശരീരമായിരിക്കും അതിന്റെ ഫലം അനുഭവിക്കേണ്ടി വരിക.

      മരിക്കുമ്പോൾ ചിന്തിക്കുന്നത് എന്തോ അതായിരിക്കും പുനർജന്മം എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.     പുനർജന്മം മിക്കവാറും ഉണ്ടാവുക, കഴിഞ്ഞ ജന്മം ആത്മാവിന് ഇഷ്ടമുള്ളവരുടെ അടുത്തായിരിക്കും. അതുകൊണ്ടാണ് ഒരു കുടുംബത്തിൽ തന്നെ അവർ കൊച്ചുമക്കളായും മറ്റും ജനിക്കുന്നത്. കഴിഞ്ഞ ജന്മത്തിലെ ശത്രുക്കളാണ് ഈ ജന്മം മക്കളായി ജനിക്കുക എന്ന് നമ്മൾ പറയാറുണ്ട്. അതായത് നമ്മൾ എന്തിനെയാണോ ഏറ്റവും കൂടുതൽ വെറുക്കുന്നത്- -അത് മതമോ, സമുദായമോ, രാഷ്ട്രമോ, സംസ്കാരമോ ഒക്കെ ആകാം - അതുമായി ചേർന്നാവും, അല്ലെങ്കിൽ അതിൽ  ഉൾപ്പെട്ടാവും നമ്മുടെ അടുത്ത ജന്മം. ഈ ജന്മം വെറുപ്പ് തോന്നുന്നതിനെ അടുത്ത ജന്മം സ്വന്തമായി കരുതേണ്ടിവരും എന്ന് സാരം. അതുകൊണ്ടാണ് കഴിഞ്ഞ ജന്മത്തിലെ ശത്രുക്കളെ ഈ ജന്മത്തിൽ ഏറ്റവും പ്രിയപ്പെട്ടവരായി നമ്മൾ അംഗീകരിക്കേണ്ടി വരുന്നത്. ഈ ജന്മത്തിലെ പ്രവർത്തികൾ ഭാവി ജന്മത്തെ സ്വാധീനിക്കും എന്നതിൽ തർക്കമില്ല.

        പുനർജന്മത്തെ കുറിച്ച് പറയുമ്പോൾ,ചില കുട്ടികൾ പെട്ടെന്ന് ബോധം കെട്ട് വീഴുന്നതും മരിച്ചുപോയ ബന്ധുവിന്റെ ശബ്ദത്തിൽ, ശൈലിയിൽ, സംസാരിക്കുന്നതും ചിലപ്പോൾ നിങ്ങൾ കണ്ടിട്ടുണ്ടാവും.  ഞാനും അത്തരത്തിലുള്ള സംഭവങ്ങൾ കണ്ടിട്ടുണ്ട്. കേൾക്കുന്ന കാര്യങ്ങൾ ആ കുട്ടിയുടെ മനസ്സിനെ സ്വാധീനിച്ച് ഉണ്ടാകുന്നതാണ് ഇത് എന്ന് പറയുന്നവരും കാണും. അതുപോലെ മുജ്ജന്മത്തിൽ നടന്ന കാര്യങ്ങളെപ്പറ്റി പറയുന്ന കുട്ടികളുണ്ട്. ഞാൻ തിരുവനന്തപുരത്ത് വന്നശേഷം വായിച്ച ഡെക്കാൻ ക്രോണിക്കിൾ എന്ന പത്രത്തിൽ വന്ന ഒരു സംഭവം കുറിക്കട്ടെ. വിദേശത്തുള്ള ഒരു നാലു വയസ്സുകാരൻ, താൻ മറ്റൊരു രാജ്യത്തെ വ്യക്തിയാണെന്നും അവിടെ തന്റെ അച്ഛനും അമ്മയും ഭാര്യയും കുട്ടികളും ഒക്കെ ഉണ്ടെന്നും തുടർച്ചയായി പറയാൻ തുടങ്ങി. ഒടുവിൽ അവന്റെ മാതാപിതാക്കൾ,കുട്ടി പറഞ്ഞ അയൽ രാജ്യത്തേക്ക് അവനെയും കൊണ്ടുപോയി. അവൻ ഇന്നുവരെ കണ്ടിട്ടില്ലാത്ത ആ രാജ്യത്ത് അവൻ പറഞ്ഞ സ്ഥലത്ത് ചെന്ന് കഴിഞ്ഞപ്പോൾ വളരെ പരിചിതമായ സ്ഥലത്ത് കൂടി നടക്കുന്ന പോലെ അവൻ നടക്കുകയും  ഒരു വീട്, സ്വന്തം വീട് എന്ന് പറഞ്ഞ് മാതാപിതാക്കൾക്ക് കാട്ടിക്കൊടുക്കുകയും ചെയ്തു. ആ വീട്ടിലെ ഓരോ വ്യക്തിയെയും അവൻ തിരിച്ചറിഞ്ഞു. ഇത് കേട്ട് അയൽപക്കത്തുള്ള ധാരാളം പേർ അവിടെ കാണാനായി കൂടി. ആ കൂട്ടത്തിൽ ഒരാളെ ചൂണ്ടിക്കാട്ടി " ഇയാളാണ് എന്നെ കൊന്നത്. കോടാലി കൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നു " എന്ന് പറഞ്ഞ് ആ ബാലൻ തന്റെ ഷർട്ട് അഴിച്ച് മാറ്റി ദേഹത്തെ മുറിപ്പാട് കാണിച്ചുകൊടുത്തു. എല്ലാവരും സ്തബ്ദ രായി നിൽക്കുമ്പോൾ ആ കുറ്റവാളി താനൊന്നും ചെയ്തിട്ടില്ല എന്ന് പറഞ്ഞ് രക്ഷപ്പെടാൻ നോക്കി എങ്കിലും ആളുകൾ അയാളെ പിടിച്ചുവെച്ചു. ഈ കുട്ടി കൂടുതൽ വിശ്വാസജനകമായ വിവരണങ്ങൾ നൽകാൻ തുടങ്ങി. " ഇയാൾ എന്നെ കൊന്ന് ഇവിടെയാണ് കുഴിച്ചിട്ടത്" എന്ന് പറഞ്ഞ്ഒരു സ്ഥലം ചൂണ്ടിക്കാട്ടി. സംശയം തോന്നിയ ആളുകൾ അവിടെ കുഴിച്ചപ്പോൾ ഒരു അസ്ഥികൂടവും കോടാലിയും കണ്ടുകിട്ടി. ഒടുവിൽ ആ കുറ്റവാളി പൊട്ടിക്കരഞ്ഞുകൊണ്ട് കുറ്റം സമ്മതിച്ചു. ഇതെങ്ങനെ സംഭവിച്ചു? എങ്ങനെയാണ് ഇതെല്ലാം ശാസ്ത്രീയമായി തെളിയിക്കുവാൻ കഴിയുന്നത്? പഠിച്ചിട്ടില്ലാത്ത അന്യഭാഷ സംസാരിക്കുന്ന കുട്ടികളെ പറ്റി നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ  ആറു വയസ്സ് വരെഉള്ള കുട്ടികളിൽ മാത്രമേ ഇത്തരം ലക്ഷണങ്ങൾ പൊതുവേ കാണുകയുള്ളൂ. പിന്നീട് അവയെല്ലാം വിസ്മൃതിയിലേക്ക് പോകും. എങ്കിലുംഈ ചില ഓർമ്മകൾ ചിലർക്കെങ്കിലും  എവിടെയോ മറഞ്ഞു കിടക്കും . ചിലരെ കാണുമ്പോൾ മനസ്സിൽ പ്രത്യേകിച്ചൊരു ഇഷ്ടവും മറ്റുചിലരെ കാണുമ്പോൾ ഒരു കാരണവുമില്ലാതെ വെറുപ്പും പ്രായമായ നമുക്ക് തോന്നുന്നത് ഉള്ളിലെ ഉറങ്ങിക്കിടക്കുന്ന  ഓർമ്മകളുടെ ഫലമാണ്. അതുപോലെ ചില വ്യക്തികളെ കാണുമ്പോൾ നമ്മൾ മുമ്പ് കണ്ടിട്ടുണ്ടല്ലോ എന്നും, ചില സ്ഥലങ്ങളിൽ മുമ്പ് വന്നിട്ടുണ്ടെന്നും മറ്റും തോന്നുന്നത് കഴിഞ്ഞ ഏതോ ജന്മത്തിലെ ഓർമ്മകളുടെ പരിണിതഫലമാണ്.

 ഇനിയും പറയാൻ ഏറെ. മറ്റൊരു തർക്കത്തിന് ഇന്ന് ഇത്രയും പോരേ.🤭.

 വീണ്ടും കാണാം അടുത്ത ബ്ലോഗിൽ ഇതുമായി ബന്ധപ്പെട്ട മറ്റൊരു വിഷയത്തിലൂടെ

 ഏറെ സ്നേഹത്തോടെ

 മീരാ നമ്പൂതിരി🙏

                

Sunday, January 21, 2024

മുജ്ജന്മം തേടി..

   വീണ്ടും ഒരിടവേള... അല്ലേ. ക്ഷമിക്കുക

 ഇന്ന് ഞാൻ എഴുതുവാൻ പോകുന്ന വിഷയത്തിൽ പലർക്കും താല്പര്യമുണ്ടാകും. ചിലർക്ക് വിശ്വാസത്തിലൂടെയും മറ്റു ചിലർക്ക് അവിശ്വാസത്തിലൂടെയും തോന്നുന്ന താല്പര്യം.

    പുനർജന്മം, മുജ്ജന്മം എന്നെല്ലാം കേൾക്കുമ്പോൾ തന്നെ നെറ്റി ചുളിക്കുന്നവരുണ്ട്. പക്ഷേ എനിക്കെന്തോ നല്ല വിശ്വാസമാണ്. നമ്മുടെ ആത്മാവിന് മരണമില്ലെന്നും വസ്ത്രം മാറും പോലെ കർമ്മഫലം അനുസരിച്ച് ഓരോ ശരീരം സ്വീകരിക്കുന്നു എന്നും ഗീതയിൽ പറയുന്നു . ഗീത ഹിന്ദുക്കളുടേതാണ് ഞങ്ങൾക്കതിൽ താൽപര്യമില്ല എന്ന് ഒഴിവു കഴിവ് പറയുന്നവർ ക്രിസ്ത്യാനികളാണെങ്കിൽ ബൈബിളിലും പുനർജന്മ പറ്റി പറയുന്നില്ലേ?

" പുതിയ നിയമത്തിൽ പുനർജന്മത്തെ കുറിച്ച് പരാമർശിച്ചിരുന്നു. എന്നാൽ   റോമാക്കാരായ കോൺസ്റ്റന്റൈനിന്റെ ആവിർഭാവത്തോടെ അത് നീക്കം ചെയ്യപ്പെട്ടു. യേശുക്രിസ്തു പുനർജന്മത്തെ കുറിച്ച് ചില പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. ഉദാഹരണത്തിന് ഏലിയ തിരിച്ചുവന്നപ്പോൾ അത് ജോൺ എന്ന സ്നാപകൻ ആണെന്ന് നിങ്ങൾ തിരിച്ചറിഞ്ഞോ എന്ന് അപ്പോസ്തലന്മാരോട്ചോദിക്കുകയുണ്ടായി. ജോണിന് , തൊള്ളായിരം വർഷങ്ങൾക്കു മുമ്പാണ് ഏലിയ ജീവിച്ചിരുന്നത്. ജൂത മതത്തിന്റെ അടിസ്ഥാനപരമായ സിദ്ധാന്തവും പുനർജന്മത്തിൽ അധിഷ്ഠിതമാണ്"*( Book- Same Soul, Many BodiesBy Dr. Brian. L. Weiss, MD യുടെ പുസ്തകത്തിലെ വരികളാണ് ഇത് )

       എവിടെ ആരുടെ സന്താനമായി ജനിക്കണം എന്ന് തീരുമാനിക്കാനുള്ള കഴിവ് ഒരു ആത്മാവിനുണ്ട്. അതായത് ജനിക്കുമ്പോൾ തന്റെ അച്ഛനും അമ്മയും ആരായിരിക്കണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം. ഇത് പല ഗ്രന്ഥങ്ങളിലും ആധുനിക ശാസ്ത്രജ്ഞന്മാർ വ്യക്തമാക്കിയിട്ടുണ്ട്. ഹിന്ദുക്കളുടെ പുരാണങ്ങളിൽ മുമ്പ് തന്നെ ഇത് വിവരിക്കുന്നുമുണ്ട്. ദശരഥന്റെയും കൗസല്യയുടെയും മുൻജന്മത്തിൽ അവർ ദമ്പതികളായ കശ്യപനും അദി തിയും ആയിരുന്നതായും,ഭഗവാൻ തങ്ങളുടെ പുത്രനായി ജനിക്കണം എന്ന് അവർ പ്രാർത്ഥിച്ചിരുന്നതായും രാമായണത്തിൽ വിവരിച്ചിട്ടുണ്ട്. അങ്ങനെയാണ് അവരുടെ അടുത്ത ജന്മമായ ദശരഥന്റെയും കൗസല്യയുടെയും മകനായി ഭഗവാൻ ശ്രീരാമൻ ജനിക്കുന്നത്. ഇവിടെ ഭഗവാനാണ് തീരുമാനിക്കുന്നത് താൻ ആരുടെ പുത്രനായി ജനിക്കണം എന്ന്. അതുപോലെ ഓരോ ആത്മാക്കളും തങ്ങൾ എവിടെ ആരുടെ സന്താനമായി ജനിക്കണം എന്ന് തീരുമാനിക്കും. തന്റെ ദുഷ്കർമ്മഫലം തീരുവാൻ ക്രൂരനായ മാതാപിതാക്കളെ ചില ആത്മാക്കൾ തിരഞ്ഞെടുക്കും  . നന്മയിലൂടെ മുന്നോട്ടു പോകുവാൻ ചില ആത്മാക്കൾ നല്ലവരായ മാതാപിതാക്കളെ കണ്ടെത്തും. എന്തായാലും കർമ്മഫലം അനുഭവിക്കാതെ തരമില്ല. ഭൂമിയിൽ ഓരോ വ്യക്തി ചെയ്യുന്ന ഓരോ കർമ്മങ്ങളുടെയും ഫലം അനുഭവിക്കണം. ഈ ജന്മത്തിൽ മാത്രമല്ല അടുത്ത ജന്മത്തിലും. നമ്മുടെ കർമ്മഫലങ്ങൾ ബാങ്കിൽ ഇട്ട നിക്ഷേപം പോലെയാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. കഴിഞ്ഞ ജന്മത്തിൽ നന്മ ചെയ്തവർക്ക് അവരുടെ അക്കൗണ്ടിൽ ധാരാളം നന്മയുടെ നിക്ഷേപമുണ്ട്. അതുകൊണ്ടുതന്നെ ഈ ജന്മത്തിൽ തെറ്റ് ചെയ്താലും അവർ രക്ഷപ്പെട്ടേക്കും. പക്ഷേ അവന്റെ നിക്ഷേപം കുറഞ്ഞു കുറഞ്ഞു വരും.എന്നാൽ ദുഷ്കർമ്മങ്ങൾ ചെയ്തവന് കടം ആണ് ഉള്ളത്. ഈ ജന്മത്തിൽ എത്ര നന്മ ചെയ്താലും അത് കടം  വീട്ടാനേ കാണൂ. നമ്മൾ കരുതും അയാൾ എത്ര നല്ല വ്യക്തിയാണ്. നന്മ മാത്രമേ ചെയ്തിട്ടുള്ളൂ. എന്നിട്ടും ഈ ദുർവിധി എങ്ങനെ ഉണ്ടായി എന്ന്. ഇവിടെ അയാളുടെ നല്ല പ്രവർത്തികൾ പഴയ കടം വീട്ടുകയായിരുന്നു എന്ന് സത്യം നമ്മൾ അറിയുന്നില്ല.നല്ല അച്ഛനും അമ്മയ്ക്കും ദുഷ്ടനായ മക്കൾ ഉണ്ടാകുന്നത് കണ്ടിട്ടില്ലേ? അതുപോലെ ദുഷ്ടരായ മാതാപിതാക്കൾക്ക് സദ്ഗുണ സമ്പന്നരായ മക്കളും ഉണ്ടാക്കാറുണ്ട്.  ഇതെല്ലാം സംഭവിക്കുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ചാൽ ഉത്തരം ഈ രീതിയിൽ കണ്ടെത്താനെ കഴിയു. 

   മാതാപിതാക്കളെ തിരഞ്ഞെടുക്കുവാനുള്ള കഴിവ് ആത്മാവിന് ഉണ്ടെങ്കിലും മനുഷ്യജന്മത്തിൽ പിറന്നു കഴിഞ്ഞാൽ പിന്നെയുള്ള ജീവിതം മറ്റുള്ളവരെ കൂടി ആശ്രയിച്ച് ആയിരിക്കും. ഞാൻ തീരുമാനിച്ചു അല്ലെങ്കിൽ ഞാൻ ചെയ്തു എന്നെല്ലാം പറയുമ്പോഴും മറ്റുള്ളവരുടെ സഹായവും നമ്മുടെ വിധിയും വലിയൊരു പങ്കുവഹിക്കുന്നുണ്ട്. എത്ര കൊതിച്ചാലും വിധിച്ചത് മാത്രമേ നമുക്ക് ലഭ്യമാകു. വിധിക്ക് വലിയൊരു പങ്കാണ് നമ്മുടെ ജീവിതത്തിൽ ഉള്ളത്. നമ്മുടെ കഴിവിനപ്പുറത്തുള്ളതെല്ലാം നമ്മൾ വിധിക്ക് വിട്ടുകൊടുക്കും. എന്തെല്ലാം കാര്യങ്ങൾ നമ്മൾ ആലോചിച്ചു തീരുമാനിക്കുന്നു. എന്ന് കരുതി അവയെല്ലാം നടക്കാറുണ്ടോ? ഇനി നടന്നാൽ തന്നെ അത് നന്മയ്ക്ക് ആവണമെന്നുണ്ടോ? ഇല്ല

  മുമ്പ് ആത്മാവിന്റെ തെരഞ്ഞെടുപ്പിനെ കുറിച്ച് പറഞ്ഞല്ലോ.  ആ ആത്മാവ് തിരഞ്ഞെടുത്ത രണ്ടുപേർ  ഭാര്യാഭർത്താക്കന്മാരായി തീരുന്നു. അവർക്ക് തമ്മിൽ പരസ്പരം മുൻ പരിചയമോ അറിവോ ഉണ്ടാകില്ല. വീട്ടുകാർ ആലോചിച്ചുറപ്പിച്ചതാകാം. എന്തായാലും അവർ തമ്മിലാണ് വിവാഹിതരാകേണ്ടതെന്ന് മുകളിൽ ഒരു തീരുമാനം ഉണ്ടായിട്ടുണ്ട്. ചിലപ്പോൾ ഇത് പ്രേമ വിവാഹവും ആകാം. 

      ഞാനിത് പറഞ്ഞു എന്ന് കരുതി നിങ്ങൾക്കിത് അംഗീകരിക്കാൻ സാധിച്ചു എന്ന് വരില്ല. എന്നാൽ ഇതുമായി ബന്ധപ്പെട്ട ഒരു ജ്യോതിഷ ശാസ്ത്രത്തെക്കുറിച്ച് പറയാം. നാഡീ ജ്യോതിഷത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാവും. ഞാൻ മുമ്പ് കേട്ടിട്ടുണ്ടായിരുന്നു എങ്കിലും വലിയ അറിവ് ഉണ്ടായിരുന്നില്ല. എന്റെ ഒരു സുഹൃത്താണ് നാഡി ജ്യോതിഷത്തെ കുറിച്ച് പറഞ്ഞത്. അത് കേട്ടപ്പോൾ മുതൽ അറിയണമെന്ന് വല്ലാത്ത ആഗ്രഹം. ഒന്നര മാസത്തിനു മുമ്പ് (നവംബർ 27, 2023) തിരുവനന്തപുരത്തുള്ള ഒരു നാഡി ജ്യോതിഷി യെ കാണാൻ പോയത് ഇതേക്കുറിച്ച് അറിയാനുള്ള വലിയ ആഗ്രഹം മൂലമായിരുന്നു. നമ്മുടെ തള്ളവിരലിൽ മഷി പുരട്ടി പേപ്പറിൽ പതിപ്പിക്കും. അല്ലാതെ നമ്മളെ കുറിച്ചുള്ള ഒരു വിവരവും പേരോ നക്ഷത്രമോ ഒന്നും പറയേണ്ട. അവർ തമിഴിൽ  എന്തൊക്കെയോ എഴുതിയ ചെറിയ ഓലക്കെട്ടുകൾ കൊണ്ടുവരും. ഓരോ ഓലയും തുറന്നു വായിക്കും. അതെ ചെല്ലുന്ന വ്യക്തിയുമായി ബന്ധമുള്ളതാണെങ്കിൽ ശരി എന്ന് പറയാം.  അപ്പോൾ അതേ ഓലയിലുള്ള  ബാക്കി കൂടി വായിക്കും. വായിക്കുമ്പോൾ വിവരണം നമുക്ക് യോജിച്ചതല്ലെന്ന് തോന്നിയാൽ ഉടൻ പറയണം. അപ്പോൾ ആ ഓല മാറ്റി അടുത്ത ഓല എടുക്കും. ഒരു ജ്യോതിഷയുടെ കയ്യിൽ അഞ്ചു കെട്ട് ഓലകൾ ആണ് ഉള്ളത്. അതിൽ നമ്മുടെ ഓലയുണ്ടെങ്കിൽ നമുക്ക് നമ്മുടെ ഭാവിയെ പറ്റി അറിയാം. ഇല്ലെങ്കിൽ മറ്റൊരിടത്ത് പോകേണ്ടിവരും. ചിലപ്പോൾ തുടങ്ങുന്നത് ഒരു നക്ഷത്രം പറഞ്ഞു കൊണ്ടായിരിക്കും. അത് ചെല്ലുന്ന വ്യക്തിയുടെതല്ല എങ്കിൽ അല്ല എന്ന് പറയണം. അപ്പോൾ മറ്റൊരു ഓല എടുക്കും. അതൊരു പക്ഷേ അച്ഛന്റെ ശാരീരിക സ്ഥിതിയെപ്പറ്റി പറയുന്നതിലൂടെയാകും തുടങ്ങുക. ( എന്റെ അച്ഛൻ മരിച്ചു പോയതുകൊണ്ട്  അതും എന്റേതല്ല എന്ന് പറഞ്ഞു ) ഇങ്ങനെ മൂന്നാമത്തെ കെട്ടിലാണ്എന്റെ ഓല കണ്ടെത്തിയത്. അതിൽ എന്റെ അച്ഛന്റെ പേര്, അമ്മയുടെ പേര്, എന്റെപേര്, ഭർത്താവിന്റെ പേര്, എന്റെ ജനനവർഷം, തീയതി, നക്ഷത്രം എല്ലാം ഒരു തെറ്റുമില്ലാതെ പറഞ്ഞു. കുട്ടികളെക്കുറിച്ചും പറയുകയുണ്ടായി.

      എന്നെ വളരെ ഞെട്ടിച്ച ഒരു സംഭവമായിരുന്നു ഇത്. ഞാൻ എവിടെ ആരുടെ മകളായി ജനിക്കണം എന്ന് നേരത്തെ എഴുതി വെച്ചിരിക്കുന്നു! എന്റെ ഭർത്താവ് ആരായിരിക്കും എന്നും എത്ര മക്കളുണ്ടെന്നും  അവർ എവിടെ ജോലി ചെയ്യുന്നു എന്നുമെല്ലാം ഇവർ എങ്ങനെ പറയും? അതായത് എന്റെ വിവാഹം ആരുമായി എന്ന് നടക്കണം എന്നുള്ളതിന്റെ ഒരു തീരുമാനം മുമ്പ് ഉണ്ടായിരുന്നു  എന്നല്ലേ ഇതിനർത്ഥം? ഞങ്ങൾക്കുണ്ടാകുന്ന കുട്ടികളെക്കുറിച്ചും അവരുടെ സ്വഭാവത്തെക്കുറിച്ചും ജോലിയെ കുറിച്ചും എല്ലാം ഈ ഓലയിൽ എഴുതി വെച്ചിരിക്കുന്നു! തികച്ചും അത്ഭുതമായ ഒരു അനുഭവം തന്നെയായിരുന്നു. ( ഈ ജ്യോതിഷി യെ ഞങ്ങൾ ആദ്യം കാണുകയാണ് . ആരോടെങ്കിലും അന്വേഷിച്ചിട്ടാണ് പറയുന്നതെന്ന് പറഞ്ഞാൽ തീർത്തും തെറ്റാണ്)

  എന്തായാലും ഈ സംഭവത്തോടെ മുജ്ജന്മവും പുനർജനവും എല്ലാം സത്യമാണെന്ന എന്റെ വിശ്വാസം കൂടുതൽ ദൃഢമായി. ഈ ജന്മത്തിൽ നല്ല പ്രവർത്തികൾ ചെയ്യാൻ പുനർജന്മ വിശ്വാസം നമ്മളെ പ്രേരിപ്പിക്കും. തെറ്റ് ചെയ്യാൻ ഭയപ്പെടും. കർമ്മഫലം അനുഭവിക്കേണ്ടിവരും എന്ന ചിന്ത നമ്മളെ ജാഗരൂകരാക്കും.

 പറയുവാൻ ഇനിയും ഏറെയുണ്ട്പ.ക്ഷേ ഇനി അടുത്ത ബ്ലോഗിൽ.

ഏറെ സ്നേഹത്തോടെ.....


മീര നമ്പൂതിരി. 😊