Wednesday, February 28, 2024

അമ്മയില്ലാത്ത അടുക്കളയും അച്ഛനില്ലാത്ത പൂമുഖവും

   കഴിഞ്ഞ ദിവസം ടിവിയിലെ ഒരു പരിപാടിക്കിടയിൽ  ആണ് ഈ വാക്കുകൾ കേട്ടത്. " അമ്മ ഇല്ലാത്ത അടുക്കളയും അച്ഛനില്ലാത്ത പൂമുഖവും ". ശരിക്കും ഞാൻ അപ്പോഴാണ് ഇതിനെ പറ്റി കാര്യമായി ചിന്തിച്ചത്.  എത്ര ശരിയാണ് ഈ വാക്കുകൾ. നമ്മുടെ ഉള്ളിലുള്ള തോന്നലുകളെ വാക്കുകളിലൂടെ അവർ വരച്ചു കാണിക്കുമ്പോൾ ഇത് ഓരോ വ്യക്തിയിലും ഉണ്ടാകുന്ന ഒരു അനുഭവമാണല്ലോ എന്നും തോന്നി. പക്ഷേ പലപ്പോഴും നമ്മൾ തുറന്നു പറയാറില്ല എന്ന് മാത്രം.

 ഇതേ കുറിച്ചു പറയുമ്പോൾ തീവ്ര വനിതാ സംഘടനകൾ ഒരുപക്ഷേ   എനിക്കെതിരെ തിരിയാനുള്ള സാധ്യതയുണ്ട്. ഇതിലെ തീവ്രത കൊണ്ട് ഞാൻ ഉദ്ദേശിച്ചത് ശക്തരായ ഫെമിനിസ്റ്റുകളെയാണ്. " അച്ഛൻ അടുക്കളയിൽ കയറിയാൽ എന്താണ് കുഴപ്പം? അമ്മയ്ക്ക് പൂമുഖത്തിരുന്നു കൂടെ? " എന്നെല്ലാം അവർ ചോദിച്ചേക്കാം. സത്യം പറഞ്ഞാൽ ഈ ഫെമിനിസത്തോട് എനിക്ക് എന്തോ വലിയ താല്പര്യം ഇല്ല. അതിനർത്ഥം സ്ത്രീകൾ അടിമകളാണെന്നോ പുരുഷന്മാർ ഉടമകൾ ആണെന്നോ ഞാൻ സമ്മതിക്കുന്നു എന്നല്ല. ഈ ലോകത്ത് പുരുഷനും സ്ത്രീയും തുല്യരാണ്. അവർ അവരുടെതായ രംഗത്ത് അവരുടെ മികവ് കാണിക്കുന്നുണ്ട്. ഒരാൾ ഒരിടത്ത് പ്രാഗല്ഭ്യം തെളിയിച്ചു എന്ന് കരുതി മറ്റേയാൾ മോശക്കാരിയാണ്എ ന്ന അർത്ഥമില്ല. ഒരു ഉത്തമ  കുടുംബത്തിന് ഇരുവരുടെയും പ്രാതിനിധ്യം ഒരുപോലെ അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ ഒരു രംഗത്തും ആരും ആരെക്കാളും ഉയർന്നതുമല്ല താഴ്ന്നതുമല്ല.എവിടെയും സ്ത്രീയും പുരുഷനും, തുല്യപ്രാധാന്യമുള്ള രണ്ട് വ്യക്തികൾ മാത്രമാണ്.

   സ്ത്രീകൾ ഔദ്യോഗിക രംഗത്തേക്ക് കടന്നതോടെ ഗാർഹിക ജോലിയിൽ പുരുഷന്റെ സഹായം ആവശ്യമാണ്. പക്ഷേ അതിനർത്ഥം ഓരോ ജോലിയുടെയും പകുതി തന്റെ പങ്കാളി ചെയ്യണം എന്നല്ല. ഒരാൾക്ക് ഇഷ്ടമുള്ള ജോലി അവർ ചെയ്യട്ടെ. അല്ലാതെ ഓരോ ജോലിയും പകുക്കാൻ  നിന്നാൽ അതു വലിയ ബുദ്ധിമുട്ടാവും. കഷണം നുറുക്കാൻ  താല്പര്യമുള്ളവർ അത് ചെയ്യണം, പാകം ചെയ്യാൻ താല്പര്യമുള്ളവർ അത് ചെയ്യണം. ഒരാൾ ചായ ഉണ്ടാക്കുമ്പോൾ മറ്റേയാൾക്ക് പാത്രം കഴുകാം. എന്നാൽ  ചായ ഉണ്ടാക്കാൻ ഒരാൾ ചായക്ക് വെള്ളം വെക്കും മറ്റേയാൾ  പൊടിയിടും, ആദ്യത്തെയാൾ പാൽ ഒഴിക്കും രണ്ടാമത്തെയാൾ പഞ്ചസാര ഇടും എന്ന് വന്നാൽ അത്‌ വലിയ പ്രശ്നത്തിലേക്ക് നയിക്കും. വീട്ടിലെ എല്ലാ ജോലിയിലും പരസ്പരം സഹായിക്കണം. അതിൽ സന്തോഷം കണ്ടെത്തണം. നീ ഇത് ചെയ്യണംഎന്ന് വാശി പിടിക്കുമ്പോഴാണ് പ്രശ്നങ്ങൾ തുടങ്ങുക. പറഞ്ഞു ചെയ്യുന്നതിനേക്കാളും സന്തോഷം കണ്ടറിഞ്ഞു ചെയ്യുന്നതിൽ ആണ് എന്ന് നമുക്കെല്ലാം അറിയാം. അത് മനസ്സിലാക്കി പെരുമാറിയാൽ മാത്രം മതി. അത് പോകട്ടെ, ഞാൻ പറഞ്ഞു വന്നത് അമ്മയില്ലാത്ത അടുക്കളയെ കുറിച്ചാണ്.അമ്മ എന്ന വാക്ക് അടുക്കളയുമായി വളരെയധികം ബന്ധപ്പെട്ട് കിടക്കുന്നു. നമ്മുടെവീട് എന്നോർക്കുമ്പോൾ അമ്മ ഉണ്ടാക്കിത്തരുന്ന ഭക്ഷണങ്ങളുടെ രുചിയാവും ആദ്യം മനസ്സിൽ എത്തുക. അമ്മ ഇല്ലായെങ്കിൽ ആ വീട് പിന്നെ ജീവൻ നഷ്ടപ്പെട്ടത് പോലെയാകും. അമ്മയ്ക്ക് വയ്യാതായാൽ പിന്നെ വേഗം അമ്മയെ പഴയ പടിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമമാണ് വീട്ടിൽ എല്ലാവരും നടത്തുക. അതിൽ അച്ഛനും മക്കളും മുത്തശ്ശനും മുത്തശ്ശിയും ഒക്കെ ഒരുമിച്ചു നിൽക്കും. കാരണം അമ്മയാണ് അവരുടെ ആശ്രയ കേന്ദ്രം. അമ്മ ഇല്ലെങ്കിൽ ആ വീട് വീടാവില്ല. അമ്മ എന്നുദ്ദേശിക്കുന്നത് ആ വീട്ടിലെ പ്രധാന സ്ഥാനം വഹിക്കുന്ന സ്ത്രീയെയാണ്. അത് ഗൃഹനാഥയായ അമ്മയോ മകളോ മരുമകളോ ഒക്കെ ആകാം.  അമ്മയ്ക്ക് പ്രായമായാൽ പിന്നെ മരുമകൾ ആ സ്ഥാനം ഏറ്റെടുക്കുന്നതാണല്ലോ നമ്മുടെ ഇടയിൽ കണ്ടുവരുന്നത്.

   വീട്ടിൽ എല്ലാവരും അമ്മയുമായി സംസാരിക്കാൻ കണ്ടെത്തുന്ന ഒരു പ്രധാന സ്ഥലമാണ് അടുക്കള. ഒരു വീടിന്റെ കുടുംബത്തിന്റെ ഉറപ്പാണ് അടുക്കളയിൽ കാണുന്നത്. അമ്മയോട് രഹസ്യം പറയാൻ ഏറ്റവും നല്ല സ്ഥലം അടുക്കള തന്നെ. ജോലി ചെയ്തുകൊണ്ട് എല്ലാം കേൾക്കുന്ന അമ്മ അതിന് പരിഹാരവും കാണും. വിവാഹം വരെ ഞാൻ അമ്മയോട് സംസാരിച്ചിരുന്നതും, പരാതി പറഞ്ഞിരുന്നതും എല്ലാം അടുക്കളയിൽ വച്ചായിരുന്നു. അമ്മ ചൂടോടെ ഉണ്ടാക്കി തരുന്ന ദോശ,               ഊണുമുറിയിൽ പോകാതെ അടുക്കളയിലെ അരിപ്പെട്ടിയുടെ പുറത്തോ, പാതകത്തിന്റെ അരികിലോ ഇരുന്ന് കഴിക്കുന്നതിന്റെ സുഖം. ഹോ അത് പറയാൻ വയ്യ. ദോശയുടെ ചൂടിൽ വാപൊള്ളിയാലും  ഹു.... ഹു.... എന്ന് ഊതി   ഒരു വിധത്തിൽ വീഴുങ്ങും. വിവാഹം കഴിഞ്ഞ് ഡൽഹിയിൽ പോയി എങ്കിലും വല്ലപ്പോഴും നാട്ടിൽ എത്തി വീട്ടിൽ വരുമ്പോൾ ഞാൻ പഴയ ഞാനാകും. ഒന്നും ചെയ്യാതെ അടുക്കളയിൽ ഇരുന്ന് അമ്മയോട് കൊച്ചു വർത്തമാനം പറഞ്ഞ് അമ്മ  തരുന്നതെല്ലാം കഴിച്ച് എഴുന്നേറ്റ്   പോകുന്ന ഒരു കുഴിമടിച്ചി. കുട്ടികൾ ആയപ്പോൾ ഞാൻ എന്റെ അമ്മയുടെ സ്ഥാനത്തായി. എന്റെ കുട്ടികളും എന്നോട് സംസാരിക്കാൻ ആദ്യം കണ്ടെത്തുന്ന സ്ഥലം അടുക്കളയായിരുന്നു. ഭക്ഷണം ഉണ്ടാക്കുമ്പോൾ കുട്ടികളുടെ പരാതിയും പരിഭവവും കേട്ട് അവരുടെ സന്തോഷം പങ്കിട്ട് ജോലി ചെയ്യുമ്പോൾ കിട്ടുന്ന ആത്മ സന്തോഷം അനുഭവിച്ചു തന്നെ അറിയണം. അത് എന്റെ ഒരു വളർച്ചയായിരുന്നു. എന്റെ അമ്മയിലേക്കുള്ള വളർച്ച. ഇന്ന്ആ കുട്ടികൾ എല്ലാം വളർന്ന് അവരുടെ കുട്ടികളുമായി കഴിയുന്നു.

  പക്ഷേ ഇവിടെ വല്ലപ്പോഴും വരുന്ന എന്റെ മകളിൽ, എന്നിലെ പഴയ എന്നെയാണ് ഞാൻ കാണുന്നത്. ഇവിടെ വരുന്നതിനുമുമ്പ് തന്നെ ഞാൻ ഉണ്ടാക്കേണ്ട വിഭവങ്ങളുടെ ലിസ്റ്റ് അവൾ പറഞ്ഞിരിക്കും. അവസാനം ഒന്നു കൂടി കാണും - അമ്മ വായിൽ തരണേ എന്ന്. അവൾ വരുമ്പോഴും ഞങ്ങൾ ഒത്തുകൂടുന്നതും കുന്നായ്മ പറഞ്ഞു ചിരിക്കുന്നതും  അടുക്കളയിലാണ്. അപ്പോൾ ഞങ്ങളുടേതായ ഒരു സ്വകാര്യ ലോകമാണത് 😉    ഇന്ന്എന്റെ അമ്മയ്ക്ക് വയ്യ. നാളെ എനിക്കും വയ്യാതെയാകും. അപ്പോൾ അമ്മയില്ലാത്ത അടുക്കള എന്തെന്ന് എന്റെ മകൾക്ക് മനസ്സിലാകും. സത്യത്തിൽ അപ്പോഴേ മനസ്സിലാകു.😞 ഇത് ഞങ്ങളുടെ മാത്രം കാര്യമല്ല. അമ്മയുള്ള ഓരോ വീട്ടിലെയും കഥയാണ്. അത്രമാത്രം അമ്മയും അടുക്കളയും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നു. ഒരുപക്ഷേ ഒരു വീട്ടിലെ അതിഥി മുറിയേക്കാൾ പ്രാധാന്യം അടുക്കളയ്ക്കാണ്.

  അച്ഛനില്ലാത്ത പൂമുഖത്തെക്കുറിച്ച് അച്ഛനുള്ള ആർക്കും ചിന്തിക്കാൻ പോലും കഴിയില്ല. വീടിനകത്ത് എത്ര ബഹളം വച്ചാലും അച്ഛൻ  പൂമുഖത്തു ണ്ടെങ്കിൽ പുറത്തെത്തുന്ന എല്ലാവരും ശബ്ദം പതുക്കെയാക്കും. പൂമുഖത്ത് അച്ഛനുള്ളത്  ആ വീടിന് തന്നെ ഐശ്വര്യമാണ്. അച്ഛൻ പുറത്തു പോയാൽ പോലും അവിടെ ആ നിശബ്ദ സാന്നിധ്യം ഉണ്ടായിരിക്കും. അടുക്കളയിലെ അമ്മയും പൂമുഖത്തെ അച്ഛനുമാണ് ഒരു വീടിനെ കുടുംബം ആക്കുന്നത്. അച്ഛനും അമ്മയും മറയുന്നതോടെ ആസ്ഥാനം ഏറ്റെടുക്കാൻ മക്കളും മരുമക്കളും എത്തും. അപ്പോഴും ആ മക്കൾക്ക് തങ്ങളിൽ നിന്നും എന്നെന്നേക്കുമായി മറഞ്ഞു പോയ അച്ഛനും അമ്മയും ഉള്ളിൽ  ഒരു നൊമ്പരം ആയിരിക്കും.

   പക്ഷേ ഇന്നത്തെ പുതിയ തലമുറയ്ക്ക് അടുക്കളയിലെ അമ്മയെ അറിയാൻ കഴിയുന്നുണ്ടോ? ഇപ്പോഴത്തെ ഫെമിനിസ്റ്റുകൾക്കും വെച്ചു വിളമ്പി കൊടുക്കാൻ ജോലിക്കാർ ഉള്ളവർക്കും  ഒരുപക്ഷേ ഇത് മനസ്സിലാകണമെന്നില്ല. ഉദ്യോഗസ്ഥരായ അമ്മമാർക്ക് അതിനുള്ള സമയമുണ്ടോ? ഭക്ഷണം പുറത്തുനിന്നും വാങ്ങുമ്പോൾ അവിടെ അമ്മ എന്തിന്? അടുക്കള എന്തിന്? ഫോണിൽ നോക്കി ഇരിക്കുന്നവർക്ക്‌ ഇന്ന് സംസാരിക്കാൻ അമ്മയും അടുക്കളയും ഒന്നും വേണ്ട.

         ഇനി അടുക്കളയിൽ കയറുന്നവർ ആണെങ്കിൽ തന്നെ തുല്യ പങ്കാളിത്തത്തിൽ വിശ്വസിക്കുന്നവരാണ്. അവർക്ക് പരാതി കേൾക്കാൻ അല്ല പരാതി പറയാൻ മാത്രമേ ഈ അടുക്കള ഉപകരിക്കു.  ആഹാരം ഉണ്ടാക്കുന്നതിലോ സന്തോഷത്തോടെ വിളമ്പുന്നതിലോ ആർക്കും താല്പര്യമില്ല. അടുക്കളയിൽ താൻ ചെയ്യേണ്ട ജോലി എങ്ങനെയെങ്കിലും തീർക്കുക എന്നത് മാത്രമാണ്  അവരുടെ ലക്ഷ്യം. അതിനിടയിൽ കൊച്ചു വർത്തമാനം പറയാനോ പരസ്പരം പ്രശ്നങ്ങൾ പങ്കുവെക്കാനോ അവർക്ക് പറ്റില്ല. ഭക്ഷണം പാകം ചെയ്യാനുള്ള ഒരിടം, അത്രതന്നെ.   അടുക്കള ജോലി മോശമാണെന്ന ഒരു കാഴ്ചപ്പാടാണ് മിക്കവർക്കും. എന്നാൽ നമ്മുടെ ശരീരത്തിന് ആവശ്യമായ ഭക്ഷണം ശരിയായ രീതിയിൽ രുചിയോടെ ഉണ്ടാക്കി തന്നിരുന്ന അമ്മയുടെ ലോകമായിരുന്ന അടുക്കള,വീടിന്റെ ഒരു പ്രധാന ഭാഗമാണ് - അല്ല ആയിരുന്നു.ഒന്നും ചെയ്യിക്കാതെ മൂലയിൽ ഇരുത്തുന്ന അമ്മയും പൂമുഖത്ത് വെറുതെയിരിക്കുന്ന അച്ഛനും പുതുതലമുറയ്ക്ക് ഒരു ബാധ്യതയായോ? എന്നാൽ അവരാണ് നിങ്ങളെ നിങ്ങൾ ആക്കി തീർത്തത് എന്ന സത്യം പോലും മറക്കുകയാണോ? വയസ്സായ അച്ഛനും അമ്മയും മുറിക്കുള്ളിൽ ഇരുന്നാൽ മതി, സുഹൃത്തുക്കൾ വീട്ടിൽ വരുമ്പോൾ അവരുടെ  മുന്നിലേക്ക് വരേണ്ട എന്നുവരെ ആയിട്ടുണ്ടെന്ന് തോന്നുന്നു.പൂമുഖത്തെ അച്ഛനെയും അടുക്കളയിലെ അമ്മയെയും തിരിച്ചറിയുന്നില്ല എങ്കിൽആ തലമുറയ്ക്ക് നഷ്ടമാകുന്നത് ഒരു സംസ്കാരമാണ്.

      പണ്ട് അമ്മ  സ്നേഹപൂർവ്വം പാകം ചെയ്ത് വീണ്ടും വീണ്ടും കഴിക്കാൻ നിർബന്ധിച്ചിരുന്ന ആ നാളുകൾ ഇനി മടങ്ങി വരുമോ? അറിയില്ല. വരുംതലമുറ ചിന്തിക്കട്ടെ....

 ഏറെ സ്നേഹത്തോടെ😊

 മീര നമ്പൂതിരി.

Wednesday, February 21, 2024

മാതൃകയാകേണ്ട രക്ഷകർത്താക്കൾ

 ഇന്ന് എനിക്കറിയാവുന്ന ഒരു സംഭവം നിങ്ങളുമായി പങ്കുവയ്ക്കട്ടെ . ഒരിക്കൽ ഒരു അമ്മ മനശാസ്ത്ര വിദഗ്ധനെ കാണാൻ എത്തി. 26 വയസ്സുകാരിയായ മകൾ വിവാഹം കഴിക്കാൻ വിസമ്മതിക്കുന്നു എന്നതായിരുന്നു അമ്മയുടെ സങ്കടം. അമ്മയുടെ ദുഃഖം കേട്ടുകഴിഞ്ഞപ്പോൾ, മറ്റാരും സംശയിക്കുന്നത് പോലെ അദ്ദേഹവും  " കുട്ടിക്ക്  പ്രണയം വല്ലതും ഉണ്ടോ" എന്ന് ചോദിച്ചു.

" അയ്യോ, ഇല്ല, ഉണ്ടെങ്കിൽ ഞങ്ങൾ അറിയാതിരിക്കില്ല. മാത്രമല്ല അവൾക്ക് അധികം ആൺ സുഹൃത്തുക്കളുമില്ല. ഇതെല്ലാം അവൾ തുറന്നു സംസാരിക്കുന്ന കൂട്ടത്തിലാണ്. "

" എന്നാൽ ഒരുപക്ഷേ നല്ല ഒരു ജോലി കിട്ടട്ടെ എന്ന് വിചാരിച്ചാണെങ്കിലോ?സാമ്പത്തികമായി സെറ്റിലായിട്ടുമതി കരുതി കാണും " എന്ന ഡോക്ടറുടെ അടുത്ത സംശയവും നിരാകരിച്ചു.

" അങ്ങനെയല്ല ഡോക്ടർ.അവൾക്ക് നല്ല ശമ്പളം ഉള്ള ജോലിയുണ്ട്. ഞങ്ങൾക്കും സാമ്പത്തികമായി യാതൊരു  ബുദ്ധിമുട്ടുമില്ല. അവളുടെ ശമ്പളം അവൾ തന്നെയാണ് സൂക്ഷിക്കുന്നത്"

" എന്നാപ്പിന്നെ കുട്ടിക്ക് ചിലപ്പോൾ ഏതെങ്കിലുംതരത്തിലുള്ള  കോംപ്ലക്സ് ഉണ്ടായിരിക്കാം. ചില കുട്ടികൾ താൻ കറുത്തിട്ടാണ്, തടിച്ചിട്ടാണ്, ഭംഗിയില്ല, എന്നെല്ലാം പറഞ്ഞ് വിവാഹത്തിൽ നിന്നും ഒഴിഞ്ഞു നിൽക്കാറുണ്ട്. "

" "എന്റെ മകൾ ആയതുകൊണ്ട് പറയുകയല്ല ഡോക്ടർ. പഠിത്തത്തിൽ മാത്രമല്ല കാണാനും അവൾ ഒട്ടും പുറകിലല്ല. കൂടാതെ ആരോഗ്യത്തിൽ അവൾക്ക് പ്രത്യേക ശ്രദ്ധയാണ്. "

 ഈ അമ്മയെ വെച്ച് നോക്കുമ്പോൾ അത് 100% ശരിയായിരിക്കുമെന്ന് ഡോക്ടർക്കും തോന്നി. ഒടുവിൽ അദ്ദേഹം അവസാനത്തെ ആയുധം തന്നെ പുറത്തെടുത്തു. " തെറ്റിദ്ധരിക്കരുത് ഒരുപക്ഷേ അവൾ ഒരു സ്വവർഗ്ഗാനുരാഗി ആണെങ്കിലോ? ധാരാളം കേസുകൾ ഇങ്ങനെ കാണാറുണ്ട്. "

" ഇവളുടെ കാര്യത്തിൽ അത് ശരിയല്ല ഡോക്ടർ. അവൾ ഇതിനെതിരാണെന്ന് പലപ്പോഴും അഭിപ്രായം പറഞ്ഞിട്ടുണ്ട് ".

 ഇനി ആ കുട്ടിയുമായി സംസാരിച്ച ശേഷം ബാക്കി തീരുമാനിക്കാം എന്നുറപ്പിച്ച അദ്ദേഹം " ഒരു ദിവസം മകളെയും കൂട്ടി വരൂ. അവളോടൊന്ന് സംസാരിക്കട്ടെ " എന്ന് പറഞ്ഞു.

 രണ്ടുദിവസത്തിനകം അമ്മ മകളുമായി എത്തി. സുന്ദരിയായ ഒരു മിടുക്കി കുട്ടി. ഇവിടെ വരുന്ന കാര്യം അവളോട് തുറന്നു പറഞ്ഞിരുന്നതിനാൽ എല്ലാവർക്കും വിഷമമില്ലാതെ സംസാരിക്കാൻ പറ്റി. അല്പസമയം കഴിഞ്ഞ്, മകളോട്ഒറ്റയ്ക്ക് സംസാരിക്കണം എന്ന ഡോക്ടറുടെ ആവശ്യം അമ്മ സന്തോഷത്തോടെ അംഗീകരിച്ചു. മകളും ഡോക്ടറും തനിച്ചായപ്പോൾ, വിവാഹത്തിന് വിസമ്മതിക്കുന്നതിന്റെ കാരണം ഡോക്ടർ തിരക്കി. " വിവാഹത്തിലൂടെ അമ്മ പറയുന്ന സുരക്ഷിതത്വ മൊന്നും എനിക്ക് കിട്ടില്ല " അവൾ പറഞ്ഞു. " അത് ശരിയാണോ? ചുറ്റുമുള്ള ബന്ധുക്കളെ നോക്കൂ. അപ്പോൾ ദാമ്പത്യത്തിന്റെ ആഴവും സ്നേഹവും മനസ്സിലാവും. അച്ഛനും അമ്മയും എത്ര സ്നേഹത്തോടെ ആവും കഴിയുന്നത് അല്ലേ? " ഡോക്ടർ തുടരാൻ അവൾ സമ്മതിച്ചില്ല. " എന്റെ അമ്മ എന്റെ റോൾ മോഡൽ അല്ല.." അമ്പരപ്പോടെയും സംശയത്തോടെയും ഡോക്ടർ അവളെ നോക്കി. " ശരിയാണ് ഞാൻ പറഞ്ഞത്. എനിക്ക് ഓർമ്മവച്ച നാൾ മുതൽ അമ്മ സ്വന്തം വിവാഹ ജീവിതത്തെ ശപിക്കുകയാണ്. അമ്മയുടെ ഏതോ കഷ്ടകാലത്താണ് അച്ഛനെ വിവാഹം കഴിച്ചത് എന്നാണ് പറയുന്നത്. സ്വന്തം വിവാഹത്തെ അംഗീകരിക്കാനും സന്തോഷമായി ജീവിക്കാനും കഴിയില്ല എന്നു എപ്പോഴും പറയുന്ന എന്റെ അമ്മയാണ്, വിവാഹം എന്തോ മഹാകാര്യമാണെന്ന മട്ടിൽ എന്നോട് സംസാരിക്കുന്നതും കല്യാണം കഴിക്കാൻ നിർബന്ധിക്കുന്നതും. ഇതെങ്ങനെ ശരിയാകും? സ്വന്തം വിവാഹം ഒരു നരകമായി കാണുന്ന വ്യക്തി തന്റെ മകളെ വിവാഹം കഴിക്കാൻ നിർബന്ധിക്കുന്നതിൽ എന്ത് ലോജിക്കാനുള്ളത്? എന്റെ അച്ഛൻ പാവമാണ്. എന്നെ ജീവന് തുല്യം സ്നേഹിക്കുന്നുമുണ്ട്. അങ്ങനെയുള്ള അച്ഛനെയാണ് അമ്മ ശപിക്കുന്നത്. സാധ്യമല്ല ഡോക്ടർ. ഒരു വിവാഹം കഴിക്കാൻ ഞാൻ ഇപ്പോൾ എന്തായാലും തയ്യാറല്ല. മാനസികമായി ഒട്ടുമല്ല. അമ്മയെ റോൾ മോഡൽ ആക്കാൻ എനിക്ക് വയ്യ" അവളുടെ അഭിപ്രായം ഉറച്ചതായിരുന്നു.

     ഇത് ഞാൻ കേട്ട ഒരു അനുഭവ കഥയാണ്. പല വീടുകളിലും ഇതാണ് നടക്കുന്നത്. (ഈ ഒരു സംഭവം പറഞ്ഞു എന്ന് കരുതി വിവാഹം കഴിക്കാൻ താല്പര്യം കാട്ടാത്ത എല്ലാ ആൺ -പെൺ കുട്ടികളുടെയും തീരുമാനത്തിന് പിന്നിൽ  അച്ഛനമ്മമാർ തമ്മിലുള്ള ഐക്യമില്ലായ്മയാണ്ന്ന് ദയവായി തെറ്റിദ്ധരിക്കരുത്. പല പല കാരണങ്ങൾ കൊണ്ടും വിവാഹം ഉടനെ വേണ്ടെന്നോ, ഒരിക്കലും വേണ്ടെന്നോ അവർ പറയുന്നു. അത് അവരുടെ ഇഷ്ടമാണ്. ) ഒരു ഭാര്യ തന്റെ ജീവിതത്തെയും ഭർത്താവിനെയും ശപിക്കുമ്പോൾ, അതുകേട്ട് വളരുന്ന കുട്ടികളുടെ മനസ്സിലും ദാമ്പത്യത്തെ കുറിച്ച് വികലമായ കാഴ്ചപ്പാട് രൂപപ്പെടുന്നു. ഒടുവിൽ അവർ വളർന്ന് സ്വന്തം ജീവിതത്തിൽ നടപ്പാക്കുന്നതും ഇതേ രീതിയായിരിക്കും. ഭാര്യ -ഭർത്താക്കന്മാർക്ക് പരസ്പരം സ്നേഹിക്കാനും മനസ്സിലാക്കാനും ബഹുമാനിക്കാനും കഴിഞ്ഞാൽ മാത്രമേ,അവരുടെ കുട്ടികളിലും ആരോഗ്യകരമായ കുടുംബ ജീവിതത്തെക്കുറിച്ച് ഒരു ധാരണ ഉണ്ടാകു. അച്ഛനെ കുറ്റം പറയുന്നത് കേട്ട് വളരുന്ന മകൾ വിവാഹിതയായാൽ ഭർത്താവിനെ സ്നേഹിക്കാതെ പരസ്പരം ബഹുമാനിക്കാതെ പോരടിച്ചു കൊണ്ടിരിക്കും. കാരണം അവൾ കുട്ടിക്കാലം മുതൽ കണ്ടത് അതാണ്. കേട്ടത് അങ്ങനെയാണ്. അതിനാൽ അമ്മയെപ്പോലെ ജീവിക്കാനാവും അവൾ ശ്രമിക്കുക. ഇനി ഈ ചുറ്റുപാടിൽ വളരുന്ന ആൺകുട്ടികളാണെങ്കിൽ സ്വന്തം ഭാര്യമാരെ കണ്ണടച്ചു വിശ്വസിക്കില്ല. അച്ഛനെ കുറിച്ച് അമ്മ പറയുന്നത് കേട്ട് ആണല്ലോ അവനും വളരുന്നത്. ആ സംശയത്തിന്റെ കണ്ണിലൂടെ മാത്രമേ അവനും തന്റെ പങ്കാളിയെ കാണാൻ കഴിയു.

    ഭാര്യക്കും ഭർത്താവിനും അഭിപ്രായവ്യത്യാസങ്ങളുണ്ട്, തീരുമാനങ്ങൾ ഉണ്ട്. എന്നാൽ അത് കുട്ടികളുടെ മുമ്പിൽവെച്ച് ചർച്ച ചെയ്യുകയല്ല വേണ്ടത്.  ബെഡ്റൂമിൽ വെച്ച് പറഞ്ഞു തീർക്കണം. പരസ്പരം പഴിചാരുന്നതും ശപിക്കുന്നതും കേൾക്കുന്ന കുട്ടികളിൽ അച്ഛനമ്മമാരുടെ ഈദുസ്വഭാവവും വേരു പിടിക്കും. വിവാഹം കഴിയുന്നതോടെ അത് പടർന്നു പന്തലിക്കും. കുട്ടികളെ തങ്ങളുടെ പങ്കാളിയിൽ നിന്നും അകറ്റി തന്റേത് മാത്രമാക്കാനുള്ള ശ്രമമാണ് പലപ്പോഴും ഇതിലൂടെ നടക്കുക. അച്ഛന്റെ കുറ്റം പറയുമ്പോൾ കുട്ടികൾക്ക് അമ്മയോട് സഹാനുഭൂതി കൂടും എന്ന്അമ്മയും, അമ്മയുടെ കുറ്റം പറഞ്ഞാൽ കുട്ടികൾ അമ്മയെ വെറുത്ത് തന്നോടൊപ്പം നിൽക്കുമെന്ന് അച്ഛനും കരുതും. കുട്ടികളെ സംബന്ധിച്ചിടത്തോളം ഇത് അസഹ്യമാണ്. അവർക്ക് അച്ഛനെയും അമ്മയും ഒരുപോലെ ഇഷ്ടമാണ്. എന്നാൽ സ്വന്തം കാര്യം നേടാനായി ഒരുപക്ഷേ അവർ ഇവരിൽ ഒരാളെ കൂട്ടു പിടിച്ചേക്കാം. പക്ഷേ വലുതാകുമ്പോൾ ഇത് മാറി വെറുപ്പായി തീരും.  ചില വീടുകളിൽ അച്ഛനെയും അമ്മയെയും ആക്രമിക്കുന്ന മക്കളെ കാണാം. ആ മക്കൾ അങ്ങനെ ആയിത്തീരുന്നതിനു പ്രധാന കാരണം അവരുടെ രക്ഷിതാക്കൾ തന്നെയാണ്. കുട്ടികളെ ചെറുപ്പത്തിൽത്തന്നെ  സ്നേഹിക്കാൻ പഠിപ്പിച്ചാൽ മാത്രമേ അവരിൽ സ്നേഹം ഉണ്ടാകു. മറ്റൊരാളെ വെറുക്കാൻ  പഠിപ്പിച്ചാൽ, അവർ വെറുക്കുന്നത് ഈ പഠിപ്പിച്ചവരെ തന്നെയാവും. പരസ്പരം കുറ്റം പറഞ്ഞ് ശാപം ചൊരിയുന്ന വീട്ടിലെ കുട്ടികളിൽ എങ്ങനെയാണ് സ്നേഹം ഉണ്ടാവുക? ഈ അവസ്ഥയിൽ വളരുന്ന കുട്ടികളുടെ ഭാവിയും സ്വന്തം അച്ഛനമ്മമാരുടെതു പോലെ ആയിരിക്കും എന്നതിൽ സംശയം ഇല്ല. അച്ഛന്റെ ബന്ധുക്കളെ കുറ്റം പറയുന്ന അമ്മയെ കണ്ടു വളരുന്ന മകൾ, വിവാഹം കഴിഞ്ഞാൽ ഭർത്താവിന്റെ ബന്ധുക്കളെ വെറുക്കും. അതുപോലെ അമ്മയുടെ ബന്ധുക്കളെ പരിഹസിക്കുന്ന അച്ഛനെ കണ്ടുവളർന്ന ആൺമക്കൾ സ്വന്തം ഭാര്യയുടെ ബന്ധുക്കളെയും അംഗീകരിക്കില്ല.  അതുകൊണ്ട് സ്വന്തം കുഞ്ഞുങ്ങളുടെ നല്ല ഭാവിയെ പ്രതീക്ഷിക്കുന്ന മാതാപിതാക്കൾ, പരസ്പരം ശപിക്കാതെ സ്നേഹത്തോടെ ജീവിച്ച് അവർക്ക്മാതൃകയാകണം.

    ആദ്യം വിവരിച്ച സംഭവത്തിലെതു പോലെ, കുട്ടികൾ വളർന്ന്  പ്രതികരിക്കാൻ തുടങ്ങുമ്പോഴാണ് രക്ഷകർത്താക്കൾക്ക് ഇതേക്കുറിച്ച് തിരിച്ചറിവ് ഉണ്ടാകുന്നത്. അപ്പോഴും താനാണ് ഇതിന് കാരണം എന്ത് അംഗീകരിക്കാൻ അവർക്ക് സാധിച്ചു എന്ന് വരില്ല. കാരണം തന്റെ ജീവിതം തന്റേതു മാത്രമാണെന്നും ആ അനുഭവം മകൾക്ക് മനസ്സിലാകില്ലെന്നും ആ അമ്മ അല്ലെങ്കിൽ അച്ഛൻ വിശ്വസിക്കും.

    കുട്ടികൾ വീട്ടിൽ എന്താണോ കണ്ടുവരുന്നത് അതുതന്നെ അവർ കണ്ടും കേട്ടും പഠിക്കും. പിന്നീട് അത് തെറ്റാണെന്ന് മുതിർന്നവർ ഉപദേശിച്ചിട്ടോ, മനോ വിദഗ്ധനെ കാണിച്ചിട്ടോ  കാര്യമില്ല. ആ സ്വഭാവം അവരിൽ  ശക്തമായി ഉറച്ചു  കഴിഞ്ഞിരിക്കും. ഇതിൽ മാറ്റം വരണമെങ്കിൽ സ്വന്തമായി  ചിന്തിക്കണം,  സ്വയം മാറണം. പക്ഷേ അതിന് എത്രപേർക്ക് സാധിക്കും എന്നതാണ് സംശയം.

      ഞാനീ പറഞ്ഞത് ഒറ്റപ്പെട്ട സംഭവങ്ങളല്ല. നമ്മുടെ ചുറ്റും ഒന്നു നോക്കിയാൽ വളരെ ധാരാളമായി തന്നെ ഇത്തരം സംഭവങ്ങൾ കാണാൻ കഴിയും.  യുവ മാതാപിതാക്കൾ തങ്ങളുടെ കുഞ്ഞുങ്ങളുടെ ഭാവി ജീവിതം സുരക്ഷിതമായിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം. അവർ നിങ്ങളെ കണ്ടാണ് വളരുന്നത്. നിങ്ങളുടെ പ്രവർത്തിയും ചുറ്റുമുള്ളവരോടുള്ള നിങ്ങളുടെ പെരുമാറ്റവും അവർ ശ്രദ്ധിക്കും. അത് കുഞ്ഞുങ്ങളുടെ മനസ്സിൽ ആഴത്തിൽ പതിയുകയും ചെയ്യും . പിന്നീട് അവരെ തിരുത്തുന്നത്  കതിരിന് വളം  വയ്ക്കും പോലെയാണ്. മാതാപിതാക്കൾ സൃഷ്ടിക്കുന്ന പ്രതിബിംബങ്ങളാണ് മക്കൾ എന്ന് പൊതുവെ പറയാം. സ്വന്തം വാക്കും പ്രവർത്തികളും ആ പ്രതിച്ഛായയിൽ ഉണ്ട് എന്നത് മറക്കാതിരിക്കുക. തലമുറകൾ തമ്മിലുള്ള വിടവ് എന്നൊക്കെ അലങ്കാരിക ഭാഷയിൽ പറയുന്നുണ്ടെങ്കിലും ഇത് തലമുറകൾ പിന്തുടരുന്ന സംസ്കാരത്തിന്റെ പ്രകടനമാണ്. കഴിഞ്ഞദിവസം  കണ്ട ഒരു വാർത്തയിൽ,മൂന്നും ഏഴും വയസ്സ് പ്രായമുള്ള രണ്ടു പിഞ്ചു കുഞ്ഞുങ്ങളെ സ്കൂൾ ബസ്സിൽ കയറ്റി വിട്ട ശേഷം അമ്മ ഒരാളുമായി ഒളിച്ചോടി. സ്കൂൾ ബസ്സിൽ തിരിച്ചെത്തുമ്പോൾ ബസ്റ്റോപ്പിൽ ആരുമില്ലാത്തതുകൊണ്ട് ആയ അവരെ വീട്ടിൽ കൊണ്ടാക്കാൻ ചെന്നപ്പോഴാണ് അമ്മയില്ല എന്ന വിവരം അറിയുന്നത്.  ഒടുവിൽ പോലീസിൽ പരാതി നൽകുകയും അമ്മയെ തമിഴ്നാട്ടിൽ നിന്നും പിടി കൂടുകയും ചെയ്തു. അമ്മയിലെ ഈ സ്വഭാവം ഒരു ദിവസം കൊണ്ട് രൂപപ്പെട്ടതല്ല. കുടുംബത്തിന്റെ പ്രാധാന്യം അറിയാത്ത വീട്ടിൽ ആവണം അവർ ജനിച്ചു വളർന്നത്. ആ സ്ത്രീയുടെ കുടുംബത്തിൽ, കുടുംബത്തേക്കാൾ വ്യക്തിയുടെ താൽപര്യങ്ങൾക്ക് ആയിരിക്കണം പ്രാധാന്യം നൽകിയിരുന്നത്.  അതുകൊണ്ട് അവർക്ക് സ്വന്തംമക്കളെ കുറിച്ചോ കുടുംബത്തെക്കുറിച്ചോ ചിന്തിക്കുവാൻ സാധിച്ചില്ല.

      നമ്മൾ ചെയ്യാത്ത നന്മകൾ ഒന്നും നമ്മുടെ മക്കളിൽ നിന്നും നാം പ്രതീക്ഷിക്കരുത്. കുട്ടികളെ നല്ല വ്യക്തികളായി വളർത്തുവാൻ ആദ്യം മാറേണ്ടത് മാതാപിതാക്കളാണ്  . മറ്റുള്ളവരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മാതാപിതാക്കളെ കണ്ടുവളർന്നാലേ, കുഞ്ഞുങ്ങളിലും ഈ സ്വഭാവം രൂപപ്പെടു. കുട്ടികൾ നമ്മുടെ പ്രതിബിംബങ്ങൾ തന്നെയാണ് എന്ന് മറക്കാതിരിക്കുക. അവർ ചെയ്യുന്ന എല്ലാ പ്രവർത്തികളുടെയും മുഖ്യകാരണം - അത് നല്ലതോ ചീത്തയോ ആകട്ടെ- മാതാപിതാക്കൾ തന്നെ. അതിനാൽ ഭാവിയിൽ ദുഃഖിക്കാതിരിക്കുവാൻ ഇന്ന് തന്നെ സ്വന്തം ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ യുവതലമുറയ്ക്ക് സാധിക്കട്ടേ എന്ന് പ്രാർത്ഥിച്ചുകൊണ്ട്....

 ഏറെ സ്നേഹത്തോടെ...

 മീരാ നമ്പൂതിരി



Thursday, February 15, 2024

കുടുംബ ബന്ധങ്ങളെ നശിപ്പിക്കുന്ന മനോവൈകല്യങ്ങൾ

   കഴിഞ്ഞ ദിവസം കണ്ട ഒരു വാർത്ത മനസ്സിനെ വല്ലാതെ ഉലച്ചു. മയക്കുമരുന്ന് കേസിൽ ഒരു വീട്ടമ്മയെ വ്യാജമായി ഉൾപ്പെടുത്തിയത് ആയിരുന്നു അത്. 2023 ഫെബ്രുവരി 27നാണ് ചാലക്കുടിയിലെ ഒരു ചെറിയ ബ്യൂട്ടിപാർലർ ഉടമയായ ഷീല സണ്ണിയെ മയക്കുമരുന്ന് കേസിൽ വ്യാജമായി പെടുത്തി അറസ്റ്റ് ചെയ്തത്. ഈ വാർത്ത വളരെ പ്രാധാന്യത്തോടെ പത്രങ്ങളും, ചാനലുകളും  ആഘോഷിച്ചു. അവർ നടത്തുന്ന ബ്യൂട്ടിപാർലറിന്റെ മറവിൽ ലഹരിക്കച്ചവടം നടക്കുന്നു എന്നും അവരുടെ ബാഗിൽ നിന്നും സ്കൂട്ടറിൽ നിന്നും ലഹരിവസ്തുക്കൾ - 12 LSD സ്റ്റാമ്പുകൾ- പിടിച്ചെടുത്തു എന്നുമായിരുന്നു വിവരം. ഒരു സാധാരണ വായനക്കാരിയെ പോലെ ഞാനും ശ്രീമതി ഷീല സണ്ണിയെ കുറിച്ച്" ഹോ എന്തൊരു സ്ത്രീ,എന്തിനാണ് ഇതൊക്കെ ചെയ്യുന്നത്? എന്നിട്ട് പാവം പോലെ നിൽക്കുന്നത് കണ്ടില്ലേ" എന്നെല്ലാം വിചാരിച്ചു.  തനിക്കെതിരെയുള്ള ഈ ലഹരി വില്പന കുറ്റം വെറും ആരോപണം ആണെന്നും ആരോ തനിക്കെതിരെ നടത്തിയ നീക്കം ആണെന്നും ഷീലാ സണ്ണി അപ്പോഴും ഉറപ്പിച്ചു പറയുന്നുണ്ടായിരുന്നു. പക്ഷേ അപ്പോൾ അതൊന്നും ചെവി കൊള്ളാൻ ആരും ഉണ്ടായിരുന്നില്ല. പോലീസ് പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ ആകട്ടെ, ഇവർ കുറ്റവാളിയാണെന്ന് ഉറപ്പിക്കുന്ന തരത്തിലുള്ള തെളിവുകളാണ് നൽകിയത്.

1. ഇവർ ഒരു മാസമായി എക്സൈസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു.

2. സതീശൻ എന്നൊരാൾ  നൽകിയ ഇൻഫർമേഷൻ വഴിയാണ് മയക്കുമരുന്ന് വിൽക്കുന്നതിനിടെ ഷീല സണ്ണിയെ അറസ്റ്റ് ചെയ്തത്.

3. ബ്യൂട്ടി പാർലറിൽ വന്ന ശേഷം ഈ മയക്കുമരുന്ന് വിൽപ്പനയ്ക്കായി അവർ പുറത്തു പോയിരുന്നു.

4. അവരുടെ ബാഗിൽ നിന്നും സ്കൂട്ടറിൽ നിന്നും 12 എൽ എസ് ഡി സ്റ്റാമ്പുകൾ കണ്ടെടുത്തു.

 എന്നിങ്ങനെയായിരുന്നു എക്സൈസ് പുറത്തിറക്കിയ പത്രക്കുറിപ്പ്.

 എന്നാൽ ദിവസങ്ങൾ കഴിഞ്ഞ ശേഷം നടത്തിയ രാസ പരിശോധനയിൽ ഇവരിൽ നിന്നും കണ്ടെടുത്ത സ്റ്റാമ്പുകൾ LSD യിൽ ഉൾപ്പെട്ടവ അല്ലായിരുന്നുഎന്ന് തെളിഞ്ഞു.  തൊട്ടടുത്ത കടയിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും അവർ കടയിൽ വന്നശേഷം പുറത്തു പോയിട്ടില്ല എന്നും തെളിയിക്കാൻ കഴിഞ്ഞു. എക്സൈസ് ആരോപിച്ച രണ്ട് സുപ്രധാന തെളിവുകൾ അടിസ്ഥാനരഹിതമാണെന്ന് തിരിച്ചറിഞ്ഞതോടെ ഷീല സണ്ണിയുടെ ഭർത്താവും മരുമകനും നിയമസഹായം തേടുകയും മുഖ്യമന്ത്രിയെ സമീപിക്കുകയും ചെയ്തു. എന്നാൽ അപ്പോഴും ഇവരെ പുറത്തുവിടാൻ എക്സൈസ് തയ്യാറായില്ല. ഒടുവിൽ ഹൈക്കോടതിയെ സമീപിച്ച ശേഷമാണ് ഷീല സണ്ണിക്ക്  മെയ് 10 ന് ജാമ്യം ലഭിച്ചത്. കൂടാതെ ഇവരുടെ പേരിലുള്ള ലഹരിക്കച്ചവടാരോപണം വ്യാജമാണെന്ന് തിരിച്ചറിഞ്ഞ കോടതി FIR റദ്ദു ചെയ്യുകയും ഈ ആരോപണത്തിന് പിന്നിലുള്ളവരെ കണ്ടെത്താൻ നിർദ്ദേശം നൽകുകയും ചെയ്തു.

   എക്സൈസ് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്ത ശേഷമാണ്    സത്യങ്ങൾ ഓരോന്നായി പുറത്തു വരാൻ തുടങ്ങിയത്. ഇൻഫർമേഷൻ നൽകിയ സതീശൻ എന്നയാൾ യഥാർത്ഥത്തിൽ നാരായണ ദാസ് എന്ന മധ്യവയസ്കൻ ആണെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി. ഇയാൾക്കെതിരെ ആൾമാറാട്ടം, ഹണി ട്രാപ്പ്, സാമ്പത്തിക തട്ടിപ്പ് എന്നിവയിൽ പരാതികൾ ഉണ്ടെന്നും 28 ലക്ഷത്തിന്റെ വഞ്ചന കേസിൽ ജാമ്യത്തിൽ ആണെന്നും താമസം ബാംഗ്ലൂരിലാണെന്നും  മനസ്സിലായി. പോലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞും ഇയാൾ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്.

         എന്നാൽ വിചിത്രമായ സംഗതി, ഷീല സണ്ണി ഇങ്ങനെ ഒരാളെ പറ്റി കേട്ടിട്ട് പോലും ഉണ്ടായിരുന്നില്ല എന്നതായിരുന്നു. താൻ കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത ഒരാൾ, അതും ബാംഗ്ലൂരിൽ നിന്നും,     താൻ ലഹരി വില്പന നടത്തുന്നതായുള്ള വ്യാജ ഇൻഫർമേഷൻ എന്തിനാണ് പോലീസിനെ വിളിച്ചറിയിച്ചു എന്നതാണ്  ഷീല സണ്ണിയെ ആശ്ചര്യപ്പെടുത്തിയത്. തനിക്ക് ചുറ്റുമുള്ള ആരൊക്കെയോ ഇതിന് പിന്നിൽ ഉണ്ടെന്ന് അവർക്ക് സംശയം തോന്നി.  അങ്ങനെയാണ് പല കാര്യങ്ങളും പുറത്തുവരാൻ തുടങ്ങിയത്. ഷീലയും ഭർത്താവും മകനും ഭാര്യയുമായി ഒരു വീട്ടിലായിരുന്നു താമസം. അപ്പോൾ മകന്റെ വിവാഹം കഴിഞ്ഞിട്ട് ഒന്നര വർഷമേ ആയിട്ടുള്ളൂ. മരുമകളുമായി വലിയ പ്രശ്നമൊന്നും ഉണ്ടായിരുന്നില്ല. മരുമകളുടെ അനുജത്തി ബാംഗ്ലൂരിലായിരുന്നു താമസിച്ചിരുന്നത്. അവൾ ഇടക്ക്ചേച്ചിയോടൊപ്പം താമസിക്കാൻ എത്തിയിരുന്നു. അവളുടെ സുഹൃത്തായിരുന്നു സതീഷ് എന്ന ഈ നാരായണദാസ്. ഇവർ തമ്മിലുള്ള ഇടപാടുകളെ കുറിച്ചും ബന്ധത്തെക്കുറിച്ചും പോലീസ് അന്വേഷിച്ചുവരുന്നു. മരുമകളും അനിയത്തിയും ചേർന്നാണ് ബാഗിലും സ്കൂട്ടറിലും ഈ സ്റ്റാമ്പുകൾ വെക്കുകയും പിന്നീട് ഈ വെച്ച സ്ഥലം ശരിയായ രീതിയിൽനാരായണ ദാസനെ അറിയിച്ച് അയാൾ  എക്സൈസിൽ അറിയിക്കുകയും ചെയ്തു . പിന്നീട് അറസ്റ്റ് ചെയ്ത ഷീല സണ്ണിയെ 72 ദിവസമാണ് ലഹരി തടവുകാർക്ക് ഒപ്പംപാർപ്പിച്ചത്. ഒന്നോർത്തു നോക്കൂ. ഒരു കുറ്റവും ചെയ്യാത്ത വ്യക്തി,  72 ദിവസം ജയിലിൽ കുറ്റവാളികൾക്കൊപ്പം കഴിയേണ്ടി വരിക, അതും ലഹരി തടവുകാർക്കൊപ്പം. അത് സൃഷ്ടിക്കുന്ന മാനസിക വേദന എന്നത് നമ്മൾ ചിന്തിക്കുന്നതിനും അപ്പുറമാണ്. ഒന്നും രണ്ടും ദിവസമല്ല 72 ദിവസം ഒരു കുറ്റവും ചെയ്യാതെ ജയിലിൽ കഴിയേണ്ടി വരിക. ഒരു സാധാരണ സ്ത്രീക്ക് താങ്ങാൻ കഴിയാത്ത ഒരു അവസ്ഥയാണിത്. താൻ കുറ്റം ചെയ്തിട്ടില്ലെന്ന ഉറപ്പും ദൈവത്തിലുള്ള വിശ്വാസവും ആയിരിക്കണം ഒരുപക്ഷേ ഇവർക്ക് ശക്തി നൽകിയത്. പലപ്പോഴും ആത്മഹത്യയെ പറ്റിവരെ ചിന്തിച്ചിരുന്നു എന്ന് ഇവർ പറയുന്നു.മയക്കുമരുന്നുമായി യാതൊരു ബന്ധവുമില്ലാത്ത ഷീല സണ്ണിയോടുള്ള ഈ ക്രൂരതക്ക് എത്ര മാപ്പ് പറഞ്ഞാലും ആർക്കും ക്ഷമിക്കാൻ കഴിയില്ല. അത് സ്വന്തം മകന്റെ ഭാര്യ ആകുമ്പോൾ   ആ ക്രൂരതയുടെ വ്യാപ്തി വർദ്ധിക്കുന്നു. തന്നോട് അവൾക്ക് എന്തിനാണ് ഇത്രയും ദേഷ്യം എന്ന് അറിയില്ലെന്നാണ് ഷീല സണ്ണി പറയുന്നത്. തന്റെ വീട്ടിലെത്തിയ മരുമകളുടെ അനിയത്തിയെ സ്വീകരിച്ച ഷീലയ്ക്ക്, അവർ നൽകിയ പ്രതിഫലം എത്ര ഹീനമായിരുന്നു. അറസ്റ്റ് നടക്കുന്നതിന്റെ തലേദിവസം വൈകിട്ട് ഷീലയുടെ സ്കൂട്ടറുമായി മരുമകളും അനിയത്തിയും കൂടി പുറത്തുപോയി. രാത്രിയാണ് തിരിച്ചെത്തിയത്. ആ സമയത്ത് ആകാം സ്റ്റാമ്പുകൾ സ്കൂട്ടറിൽ വെച്ചത്. പിന്നീട് അവർക്കു ഉറങ്ങാനായി ഷീല സ്വന്തം മുറി കൊടുത്തപ്പോൾ, അവർ ഷീലയുടെ ബാഗിൽ ഒരു ചെറിയ ദ്വാരം ഉണ്ടാക്കി അതിൽ ഈ സ്റ്റാമ്പുകൾ വച്ചു നന്ദിയില്ലായ്മ കാട്ടി.

    ഞാനീ വിഷയത്തെക്കുറിച്ച് പറഞ്ഞത് ഒരു കേസിനെ കുറിച്ച് പറയുന്നതായിട്ടല്ല. ബന്ധങ്ങളിലെ വിള്ളലുകളെ ചൂണ്ടി കാണിക്കാനായിരുന്നു. സ്വന്തം ഭർത്താവിന്റെ അമ്മയെ ലഹരി കേസിൽ പ്രതിയാക്കി 72 ദിവസം വരെ ജയിലിൽ കിടത്താൻ ആ പെൺകുട്ടിക്ക് എങ്ങനെ തോന്നി? അന്യരെ ആണെങ്കിൽ സാരമില്ല എന്നർത്ഥത്തിൽ അല്ല ഞാൻ ഇത് പറയുന്നത്. ജാമ്യം പോലും കിട്ടാത്ത ഇത്തരം കേസുകളിൽ ഒരാളെ വ്യാജമായി ഉൾപ്പെടുത്തുക എന്ന കുറ്റം മാപ്പ് അർഹിക്കുന്നതല്ല. എത്ര വിരോധമുണ്ടെങ്കിലും അതിനുള്ള പക തീർക്കേണ്ടത് ഒരിക്കലും ഈ വിധത്തിൽ അല്ല. ഇങ്ങനെയായാൽ ആർക്കും ആർക്കെതിരെയും വ്യാജ പരാതികൾ നൽകി ജയിലിലാക്കാമല്ലോ എന്ന സത്യം ഒരു അപകടമായി നമ്മുടെ മുമ്പിലുണ്ട്. ഇവിടെ സിസിടിവി ദൃശ്യങ്ങളും പിടിച്ച സ്റ്റാമ്പുകൾ LSD അല്ലാതിരുന്നതും ആണ് ഷീല സണ്ണിക്ക് രക്ഷയായത്. അടുത്ത കടയിൽ സിസിടിവി ഇല്ലായിരുന്നുവെങ്കിൽ, അല്ലെങ്കിൽ ആ സ്റ്റാമ്പുകളിൽ ഒരെണ്ണം എങ്കിലും LSD ആയിരുന്നു എങ്കിൽ, പാവം അവർ ഇന്നും ജയിലിൽ കിടന്നേനെ. ഈശ്വരാനുഗ്രഹം ഒന്നുകൊണ്ടുമാത്രമാണ് അവർക്ക് അനുകൂലമായി ഈ തെളിവുകൾ ഉണ്ടായത്. പലർക്കും ഇത്തരം അനുഗ്രഹങ്ങൾ ഉണ്ടാവണമെന്നില്ല. വ്യാജമായ ആരോപണത്തിന്റെ പേരിൽ ജയിലിലെ ശിക്ഷ കൂടാതെ പൊതുജനങ്ങളുടെ ഇടയിലും അവർ അപമാനിക്കപ്പെട്ടു. ഇങ്ങനെയുള്ള സന്ദർഭത്തിൽചിലരെങ്കിലും ഒടുവിൽ ആത്മഹത്യയിൽ സ്വയം രക്ഷ നേടും.

   എന്തുകൊണ്ടാണ് ഇങ്ങനെ പീഡിപ്പിക്കാനുള്ള വാസന യുവജനങ്ങൾക്കിടയിൽ വർദ്ധിച്ചുവരുന്നത്? ഇവിടെ അസൂയ ഒരു ഘടകമാണെന്ന് തോന്നുന്നു. ഷീലയും ഭർത്താവും സ്വയം അധ്വാനിച്ച് മകന്റെ സാമ്പത്തിക സഹായം തേടാതെ ജീവിക്കുന്നത് ഒരുപക്ഷേ മരുമകൾക്ക്  ഇഷ്ടമായിട്ടുണ്ടാവില്ല. ചിലർ അങ്ങനെയാണ്. എല്ലാ നിയന്ത്രണവും തന്നിൽ ആയിരിക്കണം.  ആരും തനിക്കു മേൽ ഉയരുന്നത് ഇഷ്ടമല്ല.  മറ്റുള്ളവർ തന്നെ ആശ്രയിച്ച് കഴിയണം എന്നാണ് അവരുടെ ആഗ്രഹം, അപ്പോഴല്ലേ അവരെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാൻ കഴിയൂ. ഇവിടെ ഷീലയുടെ ബ്യൂട്ടിപാർലർ വളരെ ചെറുതാണ്. ആരും സഹായത്തിന് ഇല്ലാതെ അവർ ഒറ്റയ്ക്ക് നടത്തുന്ന ഒരു ചെറു സ്ഥാപനം. എന്നിട്ട് പോലും അവരോട് അസൂയ തോന്നുന്നുവെങ്കിൽ ആ പെൺകുട്ടിക്ക് മാനസിക പ്രശ്നം ഉണ്ടെന്നു സംശയിക്കണം. ഇങ്ങനെ പ്രത്യാഘാതത്തെ പറ്റി ചിന്തിക്കാതെ അസൂയ മൂലം എടുക്കുന്ന തീരുമാനങ്ങളിൽ അവർക്ക് ഒരു കുറ്റബോധവും ഇല്ല എന്നതാണ് പരിതാപകരമായ കാര്യം. അന്യന്റെ ഉയർച്ചയിൽ ഉണ്ടാകുന്ന അസൂയയും സ്വന്തം അപകർഷതാബോധവും ആണ് ഇത്തരം ഹീനമായ പ്രവർത്തനങ്ങൾക്ക് പിന്നിൽ. സ്വന്തമായി കഴിവില്ലാത്തതിനാൽ, കഴിവുള്ളവരോട്  ദേഷ്യവും അത് വളർന്ന്  അവരെ  എങ്ങിനെയെങ്കിലും നശിപ്പിക്കണം എന്ന് ചിന്തയും ഇങ്ങനെയുള്ളവരിൽ വർദ്ധിച്ചുവരുന്നു.

  ഇതിനുദാഹരണമായി മഹാഭാരതത്തിലെ ഒരു കഥ പറയാം. വില്ലാളി വീരനായിരുന്ന കർണന്റെ ദാനശീലം വളരെ പ്രസിദ്ധമാണ്. സ്നേഹിച്ചവർക്ക് വേണ്ടി ജീവൻ കളയാനും മടിയില്ലാത്ത വ്യക്തി. എന്നിട്ടും കർണ്ണന്റെ മഹത്വം അല്ല ആരും വർണ്ണിക്കുന്നത്.എല്ലാവരും എന്തുകൊണ്ടാണ് അദ്ദേഹത്തെപറ്റി നിന്ദയോടെ  സംസാരിക്കുന്നത് എന്ന് ഒരു ശിഷ്യൻ ഗുരുവിനോട് ചോദിച്ചു. അതിനു മറുപടിയായി ഗുരു പറഞ്ഞത് കണ്ണന്റെ അപകർഷതാബോധമാണ് അദ്ദേഹത്തെ പരിഹാസ്യനാക്കുന്നത് എന്നാണ്. " സൂത പുത്രൻ " എന്ന വാക്ക് അദ്ദേഹത്തിന് അസഹ്യമായി.

 കൃഷ്ണനെ നോക്കൂ, അദ്ദേഹത്തെ ഇടയൻ എന്ന് വിളിക്കുമ്പോഴും അർജുനന്റെ സാരഥി ആകുമ്പോഴും ഒരു ലജ്ജയും തോന്നിയില്ല. രാജസൂയത്തിൽ എച്ചിലില എടുക്കുവാനും കൃഷ്ണന് വിഷമമുണ്ടായില്ല. ( കർണ്ണൻ അങ്ങനെ ചെയ്യാൻ തയ്യാറാകുമോ? ഒരിക്കലുമില്ല) കാരണം കൃഷ്ണന് തന്റെ ശക്തിയെപ്പറ്റി ബോധവാനായിരുന്നതുപോലെ,താൻ ജനിച്ച കുലത്തെക്കുറിച്ചും വളർന്നകുലത്തെക്കുറിച്ചുംബോധമുണ്ടായിരുന്നു.  ഒപ്പം അതിൽ അഭിമാനവും. കർണ്ണനെപ്പോലെ കൃഷ്ണനും വളർന്നത് വളർത്തച്ഛന്റെയും വളർത്തമ്മയുടെയും ഒപ്പമാണല്ലോ. പക്ഷേ തന്നെ യശോദാ നന്ദനൻ എന്നോ, നന്ദകുമാരൻ എന്നോ പറയുമ്പോൾ കൃഷ്ണനെന്നും അപകർഷതയല്ല അഭിമാനമാണ് തോന്നിയിരുന്നത്. എന്നാൽ കർണ്ണൻ അങ്ങനെയായിരുന്നില്ല. സൂത പുത്രൻ എന്ന വാക്ക് കേൾക്കാൻ പോലും കർണ്ണൻ തയ്യാറായില്ല. എല്ലാ കഴിവും ഉണ്ടായിരുന്നിട്ടും അപകർഷതാബോധത്തിലും, അർജുനനോടുള്ള അസൂയയിലും കർണ്ണൻ നീറി നീറി മരിക്കുകയായിരുന്നു.

 ഇത്തരം അപകർഷതയും അസൂയയും മനുഷ്യനെ മൃഗമാക്കി മാറ്റും.താൻ ചെയ്യുന്നത് എന്തെന്ന് തിരിച്ചറിയാൻ പോലും അവർക്ക് സാധിക്കില്ല.  അസൂയ അവരെ അത്രമാത്രം അന്ധരാക്കും അതാണ് സത്യം.  ഇതിൽ നിന്നും പുറത്തു കടക്കാൻ അവർ കഠിനമായി പ്രയത്നിക്കേണ്ടിയിരിക്കുന്നു. അങ്ങനെ ഇതിൽ നിന്നും രക്ഷ നേടിയില്ല എങ്കിൽ സ്വന്തം ഭാവി മാത്രമല്ല ഒപ്പമുള്ളവരെ കൂടി ഇവർ ഇല്ലാതാക്കും.

   ഷീല സണ്ണിക്ക് എല്ലാ നന്മയും ഉണ്ടാകട്ടെ എന്നും ഷീലാ സണ്ണി അനുഭവിച്ചത് പോലെയുള്ള ദുരിതം  ആർക്കും ഉണ്ടാകരുതേ എന്നും പ്രാർത്ഥിക്കുന്നു.

 ഏറെ സ്നേഹത്തോടെ

മീര നമ്പൂതിരി.🙏


Wednesday, February 7, 2024

പുനരപി ജനനം, പുനരപി മരണം

 മരണാനന്തര ജീവിതത്തെക്കുറിച്ച് പറയുമ്പോൾ പലർക്കും വിയോജിപ്പ് കാണാറുണ്ട്. ഇതൊന്നും വിശ്വസനീയമല്ല എന്നും, ഇതിനൊന്നിന്നും യാതൊരു തെളിവുമില്ലെന്നുമാണ് അവർ വാദിക്കുന്നത്. എന്നാൽ നിയമജ്ഞൻ, ഭരണ തന്ത്രജ്ഞൻ, പൊതുപ്രവർത്തകൻ എന്ന നിലകളിലെല്ലാം പ്രശസ്തനായിരുന്ന ജസ്റ്റിസ് VR കൃഷ്ണയ്യർ, ഇത്തരം വാദങ്ങൾക്ക് എതിരാണ്. അദ്ദേഹം എഴുതിയ" മരണാനന്തര ജീവിതം" എന്ന പുസ്തകത്തിൽ അത് വ്യക്തവുമാണ്. അറിവിന്- ജ്ഞാനത്തിന് - അനേകം മുഖങ്ങൾ ഉണ്ട്. അതിൽ ഒന്നു മാത്രമാണ് ഇവർ പറയുന്ന" തെളിവുകൾ ". അതിനും അപ്പുറത്തുള്ള ജ്ഞാനത്തെപറ്റി അവർ അജ്ഞരാണ് എന്നതാണ് സത്യം.

" താൻ അറിഞ്ഞിട്ടില്ലാത്തതൊന്നും  ലോകത്തിൽ ഇല്ലെന്നു ശഠിക്കാൻ ചിന്താശൂന്യനായ ഒരാൾക്ക് മാത്രമേ സാധിക്കു. ചിന്തിക്കുന്ന ശീലമുള്ളവർ തങ്ങളുടെ അന്വേഷണത്തിൽ നിന്നും ഒന്നിനെയും ഒഴിവാക്കുകയില്ല. മരണാനന്തര ജീവിതം എന്നത് അങ്ങനെ ഒഴിവാക്കാൻ പാടില്ലാത്ത ഒന്നാണെന്ന് അദ്ദേഹം കരുതുന്നു". ജസ്റ്റിസ് വി ആർ കൃഷ്ണയ്യരുടെ പുസ്തകത്തിലെ മുഖവുരയിലെ ചില വരികൾ ആണ് ഇത്.

       ഒരു  കൊടിയ കമ്മ്യൂണിസ്റ്റുകാരനായിരുന്നതുമൂലം അദ്ദേഹത്തിന് എറണാകുളത്ത് ആരും വീട് വാടകയ്ക്ക് നൽകിയിരുന്നില്ലത്രെ. അതുപോലെ ഹൈക്കോടതി ബാർ അസോസിയേഷൻ അംഗത്വം നൽകാനും വിസമ്മതിച്ചതായി ഈ പുസ്തകത്തിൽ സൂചിപ്പിക്കുന്നു. കടുത്ത കമ്മ്യൂണിസ്റ്റുകാരനായിരുന്ന അദ്ദേഹം മരണാനന്തര ജീവിതത്തെ പറ്റി ചിന്തിക്കാൻ തുടങ്ങിയത് തന്റെ പ്രിയ ഭാര്യയുടെ മരണം നൽകിയ ആഘാതത്തെ തുടർന്നായിരുന്നു. ഒടുവിൽ മീഡിയം വഴി( പരേതാത്മാവിനും അതിനോട് സംസാരിക്കാനാഗ്രഹിക്കുന്ന ആൾക്കും ഇടയിൽ നിൽക്കുന്ന വ്യക്തി. മീഡിയം വഴിയാണ് ഒരാൾക്ക് പരേതാത്മാവുമായി ആശയ വിനിമയം നടത്താൻ സാധിക്കുക ) ജസ്റ്റിസ് വി ആർ ഷ്ണയ്യർക്ക് തന്റെ ഭാര്യയുമായി സംസാരിക്കാൻ സാധിച്ചു.

     ഇത്തരം അനുഭവം അദ്ദേഹത്തിന് മാത്രമല്ല പലർക്കും ഉണ്ടായിട്ടുണ്ട് ഈ പുസ്തകത്തിൽ വിവരിക്കുന്നു. പ്രശസ്ത സാഹിത്യകാരൻ ആർ കെ നാരായണൻ എഴുതിയ "ദി ഇംഗ്ലീഷ് ടീച്ചർ   " എന്ന ആത്മകഥയിൽ, മരിച്ചുപോയ ഭാര്യയുടെ മരണാനന്തര ജീവിതത്തെയുംഅവർ തമ്മിൽ നടന്ന കൂടിക്കാഴ്ചകളും എല്ലാം വിവരിക്കുന്നത് സ്വന്തം അനുഭവത്തിൽ നിന്നാണെന്ന് ഉറപ്പിച്ചു പറയുന്നു. അതുപോലെ അമേരിക്കയിലെ കാത്തലിക് വിഭാഗത്തിൽപ്പെട്ട ബിഷപ്പ് പൈക്ക് എഴുതിയ

" ദി അദർ സൈഡ് "എന്ന പുസ്തകം, 1966 ൽ ആത്മഹത്യ ചെയ്ത മകന്റെ ആത്മാവുമായി നടത്തിയ  ആശയവിനിമയമാണ്. സ്വന്തം അനുഭവം സത്യമായതിനാൽ അംഗീകരിക്കേണ്ടി വരികയും എന്നാൽ മതവിശ്വാസം അത് നിഷേധിക്കുവാൻ ബിഷപ്പിനെ  നിർബന്ധിക്കുകയും ചെയ്തു. നിഷേധിക്കുവാൻ തയ്യാറാകാതിരുന്ന അദ്ദേഹത്തെ സഭയിൽനിന്നും പുറത്താക്കി. യോഗാനന്ദ പരമഹംസന്റെ ആത്മകഥയായ" ഓട്ടോബയോഗ്രഫി ഓഫ് എ യോഗി "യിൽ അദ്ദേഹത്തിന്റെ പരേതനായ ഗുരു യുക്തേശ്വറുമായി നടത്തിയ ദീർഘ സംഭാഷണം രേഖപ്പെടുത്തിയിട്ടുണ്ട്. 1984 ൽ മരിച്ച ഈന ട്വിഗ് എന്ന മീഡിയത്തിന്റെ ആത്മകഥ പല ഞെട്ടിക്കുന്ന വസ്തുതകളും വെളിപ്പെടുത്തുന്നുണ്ട്. ഇതുകൂടാതെ ഒയ്ജ (ouija) ബോർഡ് വഴി പരേതാത്മക്കളുമായി സമ്പർക്കം നടത്തുന്നl വിദഗ്ധരും ഉണ്ട്.

 ഇത്തരത്തിലുള്ള അതീന്ദ്രിയ കഴിവുള്ളവർ നമ്മുടെ കൂട്ടത്തിലും കാണും. പക്ഷേ അവരെ കണ്ടെത്താനോ അംഗീകരിക്കാനോ നമുക്ക് അറിയില്ല എന്ന് മാത്രം. ഇന്ദ്രിയങ്ങൾക്ക് അതീതമായതിനെ എങ്ങനെ അംഗീകരിക്കും എന്നാണ് പൊതുവേ സംശയിക്കുന്നത്. മരണം എന്നാൽ ഒരു അവസാനം അല്ലെന്നും മറ്റൊരു ജീവിതത്തിലേക്കുള്ള വാതായനം ആണെന്നും ഇവർ പറയുന്നത് അനുഭവങ്ങളുടെയും അറിവിന്റെയും വെളിച്ചത്തിലാണ്. മരണാനന്തര ജീവിതത്തെപ്പറ്റിയും പുനർജന്മത്തെ പറ്റിയും മറ്റും പറയുന്ന, എഴുതുന്ന ഇവരിൽ ഭൂരിഭാഗവും വിദ്യാഭ്യാസ രംഗത്തും ഔദ്യോഗിക രംഗത്തും ഉയർന്ന സ്ഥാനം വഹിക്കുന്നവരാണ്. സാധാരണക്കാരായ നമ്മൾ കണ്ടതിനും അറിഞ്ഞതിനും അപ്പുറം അറിവിന്റെ മറ്റൊരു ലോകമുണ്ടെന്ന് തിരിച്ചറിഞ്ഞവർ. അവരുടെ കണ്ടെത്തലുകളെ അംഗീകരിക്കുകയോ തിരസ്കരിക്കുകയോ ചെയ്യാം. കാരണം അത് നമ്മുടെ ബുദ്ധിയെ ആശ്രയിച്ചിരിക്കും. ഓരോ വ്യക്തിയുടെയും ബുദ്ധിക്ക്- അറിവിന് പരിധിയുണ്ട്. അതിൽ കൂടുതൽ ആഗിരണം ചെയ്യാൻ അവർക്ക് സാധിക്കില്ല. അതുകൊണ്ടുതന്നെ ചില സത്യങ്ങൾ അംഗീകരിക്കാനും അവർക്ക് കഴിയില്ല. എന്നാൽ മറ്റു ചിലരാകട്ടെ അറിവിൽ പലരിലും പിന്നിലാണെങ്കിലും അറിവുള്ളവർ പറയുന്നതിനെ അംഗീകരിക്കാൻ ശ്രമിക്കും. ഇവിടെ എന്താണ് സ്വീകരിക്കേണ്ടത് എന്താണ് തിരസ്കരിക്കേണ്ടത് എന്നു തീരുമാനിക്കുന്നത് വ്യക്തികളാണ്. ആത്മാവ് എന്നത് ഒരു ഊർജ്ജം ആണെന്നും അതിനെ നശിപ്പിക്കാനോ ഇല്ലാതാക്കാനോ കഴിയില്ലെന്നും നമുക്കറിയാം. അപ്പോൾ ആ ഊർജ്ജം ഇല്ലാതാകുന്നതാണ് മരണം എന്ന് പറയുന്നത് അംഗീകരിക്കാൻ കഴിയില്ല. ഗീതയിൽ ഭഗവാൻ പറയുന്നതുപോലെ വസ്ത്രം മാറുന്ന രീതിയിൽ ആത്മാവ് പുതുശരീരങ്ങളെ സ്വീകരിക്കുന്നു. ഇത് വായിക്കുന്ന നിങ്ങൾക്ക് വിശ്വാസം ഉണ്ടെങ്കിലും ഇല്ലെങ്കിലും മുൻപറഞ്ഞ പുസ്തകങ്ങളോടൊപ്പം ജസ്റ്റിസ് വി ആർ കൃഷ്ണയ്യരുടെ- "മരണാനന്തര ജീവിതം", ഡോക്ടർ മുരളി കൃഷ്ണയുടെ - "മരണത്തിനപ്പുറം ജീവിതമുണ്ടോ " Dr. Brian L.Weiss MD യുടെ  Same Soul, Many  Bodies( ഇദ്ദേഹത്തിന്റെ മറ്റു പുസ്തകങ്ങളും ഈ വിഷയത്തെപ്പറ്റി പ്രതിപാദിക്കുന്നതാണ്) എന്നിവ കൂടി നിങ്ങളുടെ വായനയിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക.

     രാജ്യങ്ങൾക്കും, ജാതിക്കും, മതത്തിനും, രാഷ്ട്രീയത്തിനും, അതീതമാണ് മരണാനന്തര ജീവിതം എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. ഇവിടെ ചെയ്യുന്ന നമ്മുടെ കർമ്മങ്ങളുടെ ഫലം തീർച്ചയായും അവിടെ അനുഭവിക്കേണ്ടിവരും. എന്റെ ഈ വിശ്വാസം തെറ്റാണെന്ന് നിങ്ങൾ പറയുമ്പോൾ നിങ്ങളുടെ വിശ്വാസം ശരിയാണെന്ന് തെളിയിക്കാനുള്ളതൊന്നും നിങ്ങളുടെ കൈയിലും ഇല്ല എന്നതും മറക്കില്ലല്ലോ.

 എന്തായാലും ഈ വിഷയത്തിന് ഒരു ചെറിയ ബ്രേക്ക് ഇടുകയാണ്. വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും എല്ലാവർക്കും വളരെ വളരെ നന്ദി.🙏

 ഏറെ സ്നേഹത്തോടെ

 മീര നമ്പൂതിരി.