ഏവർക്കും എന്റെ സ്നേഹം നിറഞ്ഞ പുതുവത്സരാശംസകൾ നേർന്നുകൊണ്ട് ഇന്നത്തെ ബ്ലോഗ് ആരംഭിക്കുന്നു. ബ്ലോഗ് എഴുതിയിട്ട് കുറച്ചു ദിവസങ്ങളായി. പനിയും ചുമയും ക്ഷീണവും ഒക്കെ കൂടിയായപ്പോൾ ഒന്ന് മാറിനിന്നു. മറ്റൊരു ബ്ലോഗുമായി ഇതാ ഞാൻ വീണ്ടും. സോഷ്യൽ മീഡിയയിൽ വന്ന മൂന്ന് പോസ്റ്റുകളെ കുറിച്ചാണ് ഇന്ന് പറയുന്നത്.
സോഷ്യൽ മീഡിയയിൽ ആർക്കും എന്തും ആരെക്കുറിച്ചും പറയാം എന്നൊരു ചിന്തയുണ്ട്. തീർത്തും തെറ്റായ ഒരു ചിന്താഗതിയാണിത്. അക്ഷരം എഴുതാൻ അറിയാം എന്ന് കരുതി മറ്റുള്ളവരെ അപമാനിക്കാനുള്ള അധികാരം ആരും നമുക്ക് തന്നിട്ടില്ല. ഒരാളുടെ അഭിപ്രായത്തോട് നമുക്ക് വിയോജിപ്പുണ്ടായിരിക്കാം. പക്ഷേ അതിനർത്ഥം അവരെ അപമാനിക്കുക എന്നുള്ളതല്ല. വിയോജിപ്പ് പ്രകടിപ്പിക്കേണ്ടത് അപമാനിക്കലിലൂടെ അല്ല. എന്റെ സ്വാതന്ത്ര്യം എന്റെ മൂക്കിന്റെ തുമ്പത്ത് അവസാനിക്കും എന്ന കാര്യം മറക്കരുത്. പരസ്പരം ചെളി വാരിയെറിഞ്ഞ് എന്തു നേട്ടമാണ് നമ്മൾ നേടുന്നത്? ഇതൊരുതരത്തിലുള്ള മനോരോഗമാണെന്നാണ് എനിക്ക് തോന്നുന്നത്. ജാതിയുടെയും മതത്തിന്റെയും വിശ്വാസത്തിന്റെയും തൊഴിലിന്റെയും മറ്റും പേരിൽ ആക്ഷേപിക്കുന്ന ഈ രീതിയെ അംഗീകരിക്കാൻ ആർക്കും കഴിയില്ല. ഇതൊരുതരം വിവരമില്ലായ്മയാണ്. മറ്റുള്ളവരെ ബഹുമാനിക്കാൻ കഴിയില്ലെങ്കിലും അപമാനിക്കാതിരിക്കാമല്ലോ. ഇനി ഞാൻ കണ്ട മൂന്ന് ബ്ലോഗുകളെ കുറിച്ച് പറയാം. അതിലൊന്ന് ഇന്ത്യൻ പട്ടാളക്കാരെ ചീത്ത പറയുന്ന ഒരു പോസ്റ്റാണ്. എയർപോർട്ടിൽ വച്ച് ഒരു കുഞ്ഞു മിടുക്കി അവിടെനിന്ന പട്ടാളക്കാരുടെ അടുത്തേക്ക് ചെന്ന് സംസാരിക്കുന്നതും തിരിച്ചു പോരാൻ തുടങ്ങുമ്പോൾ അവരിൽ ഒരാളുടെ കാൽ തൊടുന്നതുമായ വീഡിയോ കണ്ടിട്ട്, പട്ടാളക്കാരെ പുച്ഛിക്കുകയും അപമാനിക്കുകയും ചെയ്തുകൊണ്ടുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റ് ആയിരുന്നു ഇത്. മലയാളിയായ ഒരു പട്ടാളക്കാരൻ ഇത് ഏറ്റെടുത്ത് ആ പോസ്റ്റിട്ട ആൾക്കെതിരെ കർശനം നടപടികൾ എടുക്കുവാൻ മുന്നിട്ടിറങ്ങുകയും വിജയിക്കുകയും ചെയ്തു. സാധാരണഗതിയിൽ യൂണി ഫോമിട്ടവരെ കുട്ടികൾക്ക് പേടിയാണ്. അത് പോലീസ് ആയാലും പട്ടാളം ആയാലും. ഇവിടെ ആ കുട്ടി സന്തോഷത്തോടെ അവരുടെ അരികിലേക്ക് ചെല്ലുന്നത് അവൾക്ക് ഏറെ ഇഷ്ടമുള്ള ആരോ പട്ടാളത്തിൽ ഉണ്ട് എന്നതുകൊണ്ടാണ്. അത് അവളുടെ അച്ഛനാകാം,മുത്തശ്ശനാകാം, അച്ഛന്റെയോ അമ്മയുടെയോ സഹോദരന്മാരാകാം. ആരായാലും ആ വ്യക്തി അവൾക്ക് വളരെ വേണ്ടപ്പെട്ട ആളാണ് എന്നുള്ളതിൽ സംശയമില്ല. അതുകൊണ്ടാണ് അവരുടെ സമീപത്ത് ചെന്നതും സംസാരിച്ചു പോരുമ്പോൾ കാൽ തൊടുന്നതും. ഞാനും ആ വീഡിയോ കണ്ടു. അപ്പോൾ ആ കുഞ്ഞിന്റെ അമ്മയെ ഓർത്ത് അഭിമാനം തോന്നി. മുതിർന്നവരെ ബഹുമാനിക്കാൻ പഠിപ്പിച്ച ആ മാതൃത്വത്തിന് ഒരു ബിഗ് സല്യൂട്ട്. തന്നിലും മുതിർന്നവരെ കാൽതൊട്ട് ബഹുമാനിക്കുക എന്നത് മലയാളിക്ക് ഇന്നും അംഗീകരിക്കാൻ കഴിയാത്ത കാര്യമാണ്. അതെന്തോ മോശമായ സംഗതിയായാണ് മലയാളികൾ കാണുന്നത്. എന്നാൽ നോർത്ത് ഇന്ത്യയിൽ അത് വളരെ സാധാരണമായ ഒരു കാര്യമാണ്. മുതിർന്നവരുടെ കാലുകൾ സ്പർശിക്കുമ്പോൾ കിട്ടുന്ന അനുഗ്രഹം ഒരു ഭാഗ്യമായാണ് അവർ കണക്കാക്കുന്നത്. ഇത് ഭാരതത്തിന്റെ സംസ്കാരശൈലി ആയിരുന്നു എങ്കിലും കേരളത്തിൽ മാത്രം എങ്ങനെയോ ഇത് അന്യം നിന്നു. ഇത് മലയാളിയുടെ മിഥ്യാഭിമാനം മാത്രമാണെന്ന് വടക്കേ ഇന്ത്യയിൽ താമസിച്ചിട്ടുള്ള ആർക്കും മനസ്സിലാവും.
സ്വന്തം ജീവനേക്കാൾ അധികം പ്രാധാന്യം രാജ്യത്തിന്റെ സുരക്ഷിതത്വത്തിന് ആണെന്ന തിരിച്ചറിവോടെ ഭാരതത്തിന് കാവൽ നിൽക്കുന്ന ഈ പട്ടാളക്കാരെ നമ്മൾ ഓരോരുത്തരും വന്ദിക്കണം. ഒരു വ്യക്തിയുടെ അല്ല രാഷ്ട്രത്തിന്റെ സംരക്ഷണമാണ് അവരുടെ കയ്യിൽ. ഇന്ന് ഇവിടെ ഇരുന്നു ഇങ്ങനെ ഓരോന്ന് എഴുതുവാൻ ഓരോരുത്തർക്കും സാധിക്കുന്നത് അവരുടെ സംരക്ഷണം മൂലമാണ്. അല്ലായിരുന്നുവെങ്കിൽ സ്വന്തം അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം പോലും നമുക്കില്ലാതായി, മറ്റേതെങ്കിലും അയൽ രാജ്യത്തിന്റെ അടിമകളാകേണ്ടി വന്നേനെ. ഇതൊന്നും അറിയാതെ പട്ടാളക്കാർക്കെതിരെ എഴുതിയ വ്യക്തി, ഒരുപക്ഷേ ആ ജോലിക്ക് ശ്രമിച്ചെങ്കിലും അത് കിട്ടാത്ത വ്യക്തി ആയിരിക്കാം. അല്ലെങ്കിൽ അയാൾക്ക് ഇഷ്ടമില്ലാത്ത ഒരാൾ പട്ടാളക്കാരനായി സന്തോഷപൂർവ്വം ജീവിക്കുന്നത് കണ്ടുള്ള ദേഷ്യം ആയിരിക്കാം. എന്തായാലും എഴുതിയ ആൾ പുലിവാല് പിടിച്ചു എന്ന് പറഞ്ഞാൽ മതിയല്ലോ.
അടുത്തത് ശബരിമല അയ്യപ്പനെതിരെ ഇട്ട പോസ്റ്റാണ്. തനിക്ക് അയ്യപ്പനെ വിശ്വാസമില്ലെന്നും എല്ലാം കളവാണെന്നും കള്ളന്മാരാണെന്നും മറ്റും പറഞ്ഞാണ് ഇയാൾ പോസ്റ്റ് ഇട്ടിരിക്കുന്നത്. ഇതിട്ട വ്യക്തിക്ക് ഹിന്ദു വിശ്വാസം ഇല്ലെങ്കിലും പേരുകണ്ടാൽ ഹിന്ദുവാണെന്ന് മനസ്സിലാകും. അതുകൊണ്ടുതന്നെ അയ്യപ്പനിൽ വിശ്വാസമില്ലാത്ത ഇയാൾക്ക് എന്തായാലും ക്രിസ്തുവിലും അള്ളാഹുവിലും വിശ്വാസമുണ്ടാവില്ല. പക്ഷേ അയാൾ തിരഞ്ഞെടുത്തത് ഹിന്ദു ആരാധനാലയം മാത്രമാണ്. ഇവിടുത്തെ ഏതെങ്കിലും മുസ്ലിം ആരാധനാലയത്തെയോ ക്രിസ്ത്യൻ ആരാധനാലയത്തെയോ പുച്ഛിക്കാൻ ഇയാൾ ശ്രമിക്കാതിരുന്നത് ജീവനിൽ ഭയം ഉള്ളതുകൊണ്ട് തന്നെയാണ്. മുസ്ലിം- ക്രിസ്ത്യൻ ആരാധനാലയങ്ങൾ ക്കെതിരെ പറഞ്ഞിരുന്നു എങ്കിൽ പിറ്റേന്ന് ഇയാളുടെ ഫേസ്ബുക്ക് മാത്രമല്ല ഫെയ്സ് തന്നെ ഉണ്ടാകുമായിരുന്നില്ല. അങ്ങിനെയുള്ള പ്രതികരണത്തിൽ ഭയന്നാണ് ഹിന്ദു ആരാധനാലയങ്ങൾക്കെതിരെ തിരിയാം എന്ന് തീരുമാനത്തിലെത്തിയത് എന്ന് തോന്നുന്നു. ഈ പോസ്റ്റിനെതിരെ ആളുകൾ പ്രതികരിക്കാൻ തുടങ്ങിയപ്പോൾ ഇയാൾ പോസ്റ്റ് പിൻവലിച്ച് മാപ്പ് പറഞ്ഞ്തടി രക്ഷിച്ചു. ഇതിന് പിന്നിലും രാഷ്ട്രീയം ഉണ്ട് എന്നത് തർക്കമില്ലാത്ത വസ്തുതയാണ്. മുൻപ് പറഞ്ഞ രണ്ടു പോസ്റ്റുകളുടെയും പിന്നിൽ പ്രവർത്തിച്ചവർക്ക് ഒരുതരം മാനസിക പ്രശ്നം ഉണ്ടെന്ന് പറയേണ്ടിവരും. എല്ലാവരാലും പുകഴ്ത്ത പെടുന്ന വ്യക്തികൾ ആയാലും, സംഘടനകൾ ആയാലും, വിശ്വാസമായാലും അതിനെ മോശമായി ചിത്രീകരിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. ഇതിനായി അതിൽ എന്തെങ്കിലും നെഗറ്റീവ് ഉണ്ടെങ്കിൽ അത് കണ്ടെത്തുക യോ, ഇല്ലെങ്കിൽ ഉണ്ടാക്കുകയോ ചെയ്യും. നല്ലവരെ മോശക്കാരായി ചിത്രീകരിക്കുമ്പോൾ ഉണ്ടാവുന്ന ഒരു തരം സാഡിസ്റ്റ് മനോഭാവമാണിത്.
ഈ രണ്ട് ഫേസ്ബുക്ക് പോസ്റ്റുകൾക്കും ഉള്ള ഒരു മറുപടിയായി കാണാവുന്നതായിരുന്നു അടുത്ത പോസ്റ്റ്. ഇത് ജപ്പാനിലെ സ്കൂളിൽ നിന്നുള്ള ഒരു വീഡിയോ ആണ്. രക്ഷിതാക്കൾ ജോലി ചെയ്യുന്ന വീഡിയോ കുട്ടികളുടെ ക്ലാസ്സിൽ കാണിക്കുന്നു. മാതാപിതാക്കൾ എത്ര കഷ്ടപ്പെട്ടാണ് തങ്ങളെ വളർത്തുന്നതെന്ന് കുട്ടികൾ ഈ വീഡിയോയിലൂടെ മനസ്സിലാക്കുന്നു. സ്വന്തം അച്ഛനും അമ്മയും കഠിനമായി ജോലി ചെയ്യുന്നത് കാണുന്ന കുട്ടികൾ ഹൃദയവേദനയോടെ കരയുന്നതും കാണാം. ഇതാണ് തിരിച്ചറിവ്. ഇത് കാണുന്ന ഒരു കുട്ടിയും തന്റെ അച്ഛനെയും അമ്മയെയും അവജ്ഞയോടെ ഒരിക്കലും കാണില്ല എന്ന് മാത്രമല്ല അവരെ കൂടുതൽ ബഹുമാനിക്കാനും സ്നേഹിക്കാനും തുടങ്ങുകയും ചെയ്യും. ഓരോ തൊഴിലും മഹത്വമേറിയതാണെന്നും അതിനെ അംഗീകരിക്കണമെന്നും കുട്ടി പഠിക്കുന്നു. അവർ വളരുമ്പോൾ ഒരു തൊഴിലിനോടും അവർക്ക് പുച്ഛം ഉണ്ടാവില്ല. അച്ഛനെയും അമ്മയെയും അവരുടെ കഠിന പ്രയത്നത്തെയും മനസ്സിലാക്കാൻ കുട്ടികൾക്ക് അവസരം നൽകുന്ന ഈ രീതി മഹത്തരമാണ്. നമ്മുടെ നാട്ടിലും ഈ രീതി വന്നെങ്കിൽ എന്ന് അറിയാതെ ആഗ്രഹിച്ചു പോകുന്നു. സ്വന്തം ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും മക്കളെ അറിയിക്കാതെ, യാഥാർത്ഥ്യത്തിൽ നിന്നും മാറ്റി നിർത്തി മക്കളെ വളർത്താൻ ശ്രമിക്കുന്നവരാണ് നമ്മൾ. ഫലമോ അവസാനം അച്ഛനെയും അമ്മയെയും ഉപേക്ഷിക്കുന്ന നന്ദികെട്ടവരായി മക്കൾ മാറുന്നു. ഇതിനൊരു മാറ്റം വരണം എങ്കിൽ ഈ വിദ്യാഭ്യാസ രീതി ആകെ മാറണം. അച്ഛനും അമ്മയും എന്താണ് ചെയ്യുന്നതെന്നും,എത്രമാത്രം കഷ്ടപ്പെടുന്നുണ്ടെന്നും കുട്ടികളെ അറിയിക്കണം. അപ്പോൾ മാത്രമേ അവരെ അംഗീകരിക്കാൻ കുട്ടികൾ തയ്യാറാവു. പക്ഷേ ഇത് ചെറിയ പ്രായത്തിൽ തന്നെ ആരംഭിക്കേണ്ടതാണ്. അങ്ങിനെ വളർത്തിയാൽ ഒരു തൊഴിലിനെയും പുച്ഛിക്കാത്ത ഒരു വിശ്വാസത്തെയും അപമാനിക്കാത്ത പരസ്പരം സ്നേഹിക്കുന്ന ഒരു തലമുറയെ നമുക്ക് കിട്ടും. നമ്മുടെ ബുദ്ധിമുട്ടുകൾ അവരിൽ നിന്നും മറയ്ക്കുകയല്ല,മറനീക്കുകയാണ് വേണ്ടത്. നമ്മൾ വാക്കുകൊണ്ട് പറഞ്ഞു കൊടുക്കുന്നതിലും അധികം മനസ്സിലാക്കാൻ അച്ഛനും അമ്മയും കഠിനാധ്വാനം ചെയ്യുന്ന വീഡിയോകൾ കാണുന്നതിലൂടെ കുട്ടികൾക്ക് സാധിക്കും. വളരെ ചെറിയ ക്ലാസ് മുതൽ തന്നെ ഇത് തുടങ്ങണം. വലിയ ക്ലാസുകളിൽ ആണ് ആദ്യം കാണിക്കുന്നതെങ്കിൽ കുട്ടികളിൽ മിഥ്യാഭിമാന ബോധം ഉണ്ടായേക്കാം. ഇത് ഗുണത്തേക്കാളധികം ദോഷമായിരിക്കും ചെയ്യുക. എന്നാൽ ചെറുപ്രായത്തിൽ തന്നെ അച്ഛന്റെയും അമ്മയുടെയും തൊഴിലിനെ പറ്റി മനസ്സിലാക്കിയാൽ പിന്നീട് ഇത്തരം അധമ ചിന്തകൾ വരില്ല. ഏതു പ്രൊഫഷനായാലും അതിനെ തുല്യമായി കാണാൻ കുട്ടികൾക്ക് കഴിയും. അധ്യാപകരുടെ സഹകരണം കൂടി ഇതിന് വളരെ അത്യാവശ്യമാണ്. അധ്യാപകർ എല്ലാ തൊഴിലിനെയും തുല്യമായി കാണുന്നു എങ്കിൽ കുട്ടികൾക്കും അതിനു സാധിക്കും. മുണ്ടു മുറുക്കിയുടുത്ത് മക്കൾക്ക് മൊബൈലും മറ്റും വാങ്ങിക്കൊടുക്കുന്ന ചിലർ. കള്ളത്തരം പറഞ്ഞു അവരിൽ നിന്നും പൈസ വാങ്ങി കൂട്ടുകാരോടൊത്ത് ലഹരി ഉപയോഗിക്കുകയും മറ്റും ചെയ്യുന്ന ഒരു യുവതലമുറ. ഇനി നമുക്കിത് വേണ്ട. വരുംതലമുറ സത്യം തിരിച്ചറിയട്ടെ. മറ്റുള്ളവരെ ജാതിമത തൊഴിൽ ഭേദമെന്യേ സ്നേഹിക്കാനും ബഹുമാനിക്കാനും ഇവർക്ക് കഴിയട്ടെ. പക്ഷേ ഇത്തരം തിരിച്ചറിയൽ ഇഷ്ടപ്പെടാത്ത ഒരു വിഭാഗം ഇവിടെയുണ്ട്. രാഷ്ട്രീയക്കാർ. ജനങ്ങൾ പരസ്പരം പടവെട്ടി പകവീട്ടിയാലേ രാഷ്ട്രീയ ചെന്നായ്ക്കൾക്ക് ജീവിക്കാൻ പറ്റുകയുള്ളൂ. രാഷ്ട്രീയത്തെ മാറ്റിനിർത്തി പൊതുജനങ്ങൾ ഒന്നായി നിൽക്കണം അപ്പോഴേ സമാധാനവും സന്തോഷവും നമ്മുടെ നാട്ടിലുണ്ടാകൂ. എന്തിനാണ് വിശ്വാസത്തിന്റെയും തൊഴിലിന്റെയും ജാതിമതത്തിന്റെയും പേരിൽ പരസ്പരം പോരടിക്കുന്നത്? ഇതുകൊണ്ട് എന്ത് നേട്ടമാണ് നമുക്ക് ഉണ്ടാകുന്നത്? ഒന്നുമില്ല.നഷ്ടങ്ങൾ മാത്രം. പക്ഷേ ആ നഷ്ടങ്ങൾ സ്വന്തംനേട്ടങ്ങൾ ആക്കാൻ രാഷ്ട്രീയക്കാർ ശ്രമിക്കും. അതിനുള്ള അവസരം അവർക്ക് കൊടുക്കരുത്. ഓരോരുത്തർക്കും അവരുടെതായ മതവിശ്വാസങ്ങളും ഈശ്വര വിശ്വാസങ്ങളും ഉണ്ട്. മറ്റൊരാളുടെ വിശ്വാസത്തെ എന്തിനാണ് ആക്രമിക്കുന്നത്? എന്തിനാണ് പുച്ഛിക്കുന്നത്? വിശ്വാസങ്ങളിൽ ഉള്ള വ്യത്യാസം മനുഷ്യത്വത്തെ, മനുഷ്യർ തമ്മിലുള്ള സ്നേഹത്തെ ബാധിക്കരുത്. പരസ്പരം സ്നേഹിക്കാം, വിശ്വാസം കാത്തുസൂക്ഷിക്കാം.
വിശ്വാസം അതല്ലേ എല്ലാം.....