കുറെ നാളുകളായി മനസ്സിൽ കൊണ്ടുനടക്കുന്ന ഒരു കാര്യമാണ് ഇന്നത്തെ വിഷയം. മരണം ആഘോഷമാക്കുന്ന ചിലരെ കുറിച്ചാണ് എനിക്ക് പറയാനുള്ളത്. എല്ലാം മലയാളികളുടെയും മനസ്സിൽ വേദന നിറയ്ക്കുകയായിരുന്നു ഇന്നസെന്റിന്റെ മരണം. അതിന് തൊട്ടുമുമ്പ് സുബി സുരേഷ് അപ്രതീക്ഷിതമായി കടന്നുപോയപ്പോഴും നമ്മൾക്കുണ്ടായത് ഇതേ ദുഃഖമായിരുന്നു. നമ്മളിൽ ഒരാളായി നിന്ന് നമ്മളെ ചിരിപ്പിച്ച ഹാസ്യ താരങ്ങളായിരുന്നു ഇരുവരും. സുബി സുരേഷ് മറ്റുള്ളവരെ കൂടി കളിയാക്കിയാണ് നമ്മളെ ചിരിപ്പിച്ചതെങ്കിൽ, ഇന്നസെന്റ്, താൻ ഉൾപ്പെടെയുള്ള സ്വന്തം കുടുംബത്തെ തമാശയിലൂടെ അവതരിപ്പിച്ച്ഏ വരുടെയും കയ്യടി വാങ്ങി. ഒരുപക്ഷേ ആ ചിരിക്ക് ഏറ്റവും കൂടുതൽ കാരണമായത് അദ്ദേഹത്തിന്റെ സ്വന്തം ആലിസ് തന്നെയാകും. അങ്ങനെ നമ്മൾ ഒരിക്കൽപോലും കണ്ടിട്ടില്ലാത്ത അദ്ദേഹത്തിന്റെ അപ്പനും, അമ്മയും,ആലിസ്സും, കുട്ടികളും ചേർന്ന് നമ്മളെ ഒത്തിരി ചിരിപ്പിച്ചു.
സോറി,ഞാൻ പറയാൻ വന്നത് ഇതൊന്നുമല്ല. മരണത്തെ ആഘോഷമാക്കുന്നവരെ കുറിച്ചാണ്. മരണവീട്ടിലെ വല്ലാത്ത തിരക്കിനെ കുറിച്ചാണ്. പ്രമുഖർ മരിക്കുമ്പോൾ ആളുകൾ തടിച്ചു കൂടും. പിന്നെചിലരുടെ ശ്രമം,എങ്ങിനെയെങ്കിലും മുമ്പിലേക്ക് നുഴഞ്ഞുകയറി മൃതദേഹത്തിന്റെ ഫോട്ടോ എടുക്കാനാണ് . പ്രമുഖ താരങ്ങൾ കൂടി വരുമെന്ന് അറിഞ്ഞാൽ പിന്നെ ഈ ആളുകൾക്ക് കുശാലായി. വീട്ടിൽ പോകാതെ ഭക്ഷണം കഴിക്കാതെ അവിടെത്തന്നെ നിൽക്കും. താരങ്ങൾ വരുമ്പോൾ മിസ് ആകരുതല്ലോ. അവർ വന്നാൽ അവരുടെ ഫോട്ടോയെടുപ്പാണ് പിന്നെ. പറ്റിയാൽ അവരുള്ള ആ ബാക്ഗ്രൗണ്ടിൽ സെൽഫി എടുക്കാനും നോക്കും. ഇതെല്ലാം കൂട്ടുകാർക്കും ബന്ധുക്കൾക്കും അയച് കേമനാകും.
ഇതിനിടെ കുടുംബാംഗങ്ങൾക്കോ അടുത്ത ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ ആ മൃത ദേഹത്തിന് അടുത്തു പോലും വരാനോ ഇരിക്കാനോ പറ്റില്ല. തിരക്കോട് തിരക്ക്. സത്യത്തിൽ മരിച്ചുപോയ വ്യക്തിയോടുള്ള സ്നേഹം ഒന്നുമല്ല ഇവിടെ. ( ആയിരുന്നു എങ്കിൽ ആ വ്യക്തിയുടെ കുടുംബത്തിന്റെ സ്വകാര്യത മാനിച്ച് മാറി നിന്നേനെ ). അവിടെ എത്തുന്ന പ്രമുഖരെ - പ്രത്യേകിച്ചും സിനിമ രംഗത്തെ പ്രമുഖർ - കാണാമല്ലോ എന്നതാണ് അവരുടെ താൽപര്യം. എന്തിനാണിവർ ആ കുടുംബാംഗങ്ങളെ ഇങ്ങിനെ ബുദ്ധിമുട്ടിക്കുന്നത്? മരണവീട്ടിൽ ആരും വരരുതെന്നോ കാണരുതെന്നോ അല്ല ഞാൻ ഉദ്ദേശിച്ചത്. ആ വീട്ടുകാർക്ക്, അവരുടെ സുഹൃത്തുക്കൾക്ക്, ബന്ധുക്കൾക്ക് എല്ലാം അവരുടെ അന്തിമോപചാരം അർപ്പിക്കാൻ അനുവദിക്കേണ്ടതാണ്. നാലാൾ അറിയുന്ന വ്യക്തിയാണെങ്കിൽ തീർച്ചയായും പൊതുപ്രദർശനം ഉണ്ടായിരിക്കും. പൊതുജനങ്ങൾക്ക് അവിടെ പോയി തങ്ങളുടെ ആദരം അറിയിക്കാം . പക്ഷേ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നാൽ കഴിയുന്നതും മറ്റുള്ളവർ അവിടേക്ക് പോകാതിരിക്കുക. ഇന്നലെവരെ തന്റെ സ്വന്തമായിരുന്ന വ്യക്തി വിടപറയുമ്പോഴുള്ള വിഷമം നമ്മൾ മനസ്സിലാക്കണം. അടുത്തിരിക്കാനും കരയാനും അവരെ സ്വതന്ത്രമായി വിടൂ. അവരുടെ അടുത്ത സുഹൃത്തുക്കൾക്ക്, ബന്ധുക്കൾക്ക് മാത്രമായി ആ സമയം നൽകാൻ നമ്മൾ തയ്യാറാവണം.
പൊതുജനങ്ങളെ പോലെ തന്നെ രാഷ്ട്രീയക്കാർക്കും വീട്ടിൽ വന്നു കണ്ടാലേ തൃപ്തിയാകു. ഉയർന്ന നേതാവാണെങ്കിൽ പിന്നെ സെക്യൂരിറ്റിയുടെ ബുദ്ധിമുട്ടിക്കൽ വേറെ. സത്യത്തിൽ കഷ്ടമാണിത്. പൊതുദർശനത്തിന് വെക്കുമ്പോൾ ഇവർക്കൊക്കെ പോയി കണ്ടു കൂടെ. വീട് എന്ന സ്വകാര്യ ഇടത്തിലേക്ക് എന്തിനാണ് ഇവരെല്ലാം തെള്ളി കയറി വരുന്നത്? തങ്ങളുടെ അടുപ്പം കാണിക്കാനോ? അതോ വോട്ട് കിട്ടും എന്ന് പ്രതീക്ഷിച്ചോ? ഇന്നസെന്റി ന്റെ കാര്യത്തിലും ഒട്ടും വ്യത്യസ്തമായിരുന്നില്ല. ആ മരണ വീട്ടിൽ പോലും എന്തൊരു തിരക്കായിരുന്നു. പള്ളിലച്ചനും കുടുംബാംഗങ്ങൾക്കും പ്രാർത്ഥന പോലും സുഗമമായി നടത്താൻ പറ്റാത്ത സ്ഥിതി. അന്ത്യ ചുംബനം നൽകാൻ പോലും സാധിക്കാത്ത തിരക്ക്. ഒടുവിൽ മൃതദേഹം പള്ളിയിലേക്ക് എടുത്തപ്പോൾ ആളുകളുടെ തിരക്ക് അവിടേക്ക്. പള്ളിക്കുള്ളിലും ശ്മശാനത്തിലും എല്ലാം ജനങ്ങൾ. ഇത്രയും സ്നേഹം വേണ്ട എന്ന് അറിയാതെ പറഞ്ഞുപോകുന്ന ഒരു അവസ്ഥ. കുഴിയിലേക്ക് ഇറക്കിയ പെട്ടിയുടെ മുകളിലേക്ക് മണ്ണിടുമ്പോൾ പൊട്ടിക്കരയുന്ന ബന്ധുക്കൾ. തികച്ചും സ്വകാര്യമായ ഈ ചടങ്ങിൽ ഒരു മന്ത്രിയെ മുന്നിലേക്ക് നീക്കി നിർത്തുന്നത് കണ്ടു. എന്താണ് അവർക്കവിടെ കാര്യം? ആരെ കാണിക്കാനാണ് എന്ന് ആർക്കും തോന്നും. തന്റെ ദുഃഖം പ്രത്യേകം അറിയിക്കാൻ ആണെങ്കിൽ, ഈ ചടങ്ങുകൾ എല്ലാം കഴിഞ്ഞ ശേഷം ആ കുടുംബത്തിന്റെ സൗകര്യം നോക്കി അവരെ സന്ദർശിച്ച് ആശ്വസിപ്പിക്കു.
.. രാഷ്ട്രീയക്കാരും പൊതുജനങ്ങളും മാത്രമല്ല ചാനൽ ക്യാമറമാൻ മാരും റിപ്പോർട്ട് മാരും ഇതിൽപ്പെടും. ഓരോ പ്രമുഖ വ്യക്തികൾ വരുമ്പോഴും അവരെ ക്യാമറയിൽ ആക്കാനും, അവർ ആരോട് സംസാരിച്ചു എന്ത് സംസാരിച്ചു എന്നെല്ലാം പൊതുജനങ്ങളെ ആദ്യം അറിയിക്കാനുമുള്ള അവരുടെ വ്യഗ്രത കാണുമ്പോൾ സത്യത്തിൽ വെറുപ്പാണ് തോന്നുക. തന്റെ അടുത്ത സുഹൃത്തിനെ അവസാനമായി കാണാൻ, അന്തിമോപചാരം അർപ്പിക്കാൻ എത്തുന്ന പ്രമുഖരെ ചുറ്റി വളഞ്ഞ്അ ഭിപ്രായം തേടുന്ന മാധ്യമങ്ങൾ ശരിക്കും സഹതാപമർഹിക്കുന്നു. ഈ മാധ്യമ പടകളെയും പൊതുജനങ്ങളെയും പേടിച്ച് പല പ്രമുഖർക്കും മരണസ്ഥലങ്ങളിൽ പോകാൻ ഭയമാണ്. അവരുടെ പ്രസൻസ് ഇവർ ആഘോഷമാക്കുന്നതാണ് കാരണം. ഒരു ക്യാമറ വെച്ച് വീട്ടിലെ ചടങ്ങുകൾ റെക്കോർഡ് ചെയ്തു എല്ലാ ചാനലുകൾക്കും കൊടുക്കുക. അവർ അവർക്ക് ഇഷ്ടം പോലെ ടെലികാസ്റ്റ് ചെയ്യട്ടെ. പ്രമുഖരുടെ അഭിപ്രായങ്ങൾ അറിയണമെങ്കിൽ അവരോട് ഫോണിൽ ബന്ധപ്പെടുക. മരണവീട്ടിൽ വച്ച് സംസാരിക്കാൻ ആർക്കും താല്പര്യം ഉണ്ടാകില്ല. അവർ വരുന്നത് തന്റെ സുഹൃത്തിനെ അവസാനമായി ഒന്ന് കാണാനാണ്. അന്ത്യോപചാരം നടത്താൻ എത്തുന്ന അടുത്ത സുഹൃത്തുക്കൾക്ക് - അവർ പ്രശസ്തരോ അല്ലാത്തവരോ ആകട്ടെ- അതിനുള്ള അവസരം ഒരുക്കേണ്ടതാണ്. സംസ്കാര ചടങ്ങിലും മറ്റും ആ കുടുംബത്തിലുള്ളവരല്ലാതെ മറ്റാരും പോകരുത്. അത് തികച്ചും അവരുടെതായ സ്വകാര്യ നിമിഷങ്ങളാണ്. മരിച്ചുപോയ വ്യക്തിക്ക് വേണ്ടിയുള്ള പ്രാർത്ഥനകളും മറ്റും നടത്തേണ്ട ചടങ്ങിൽ എന്തിനാണ് അവിടെ പോയി അവരെ വിഷമിപ്പിക്കുന്നത്. ആ മരണത്തിൽ അനുശോചിക്കേണ്ടത് ആ കുടുംബത്തെ കഷ്ടപ്പെടുത്തി കൊണ്ടല്ല മാറിനിന്നു കൊണ്ടാണ്. നിങ്ങൾക്ക് ആ കുടുംബത്തോട് അല്ലെങ്കിൽ ആ വ്യക്തിയോട് അത്രമാത്രം അടുപ്പം ഉണ്ടെങ്കിൽ, പിന്നീട് ആ വീട്ടിൽ ചെന്ന് അവരോട് സംസാരിക്കൂ. മരണപ്പെട്ട വ്യക്തിയുടെ മഹത്വവും നിങ്ങളുടെ ദുഃഖവും അറിയിക്കൂ. ഒപ്പം അവരെ ആശ്വസിപ്പിക്കു. അങ്ങനെയാണ് വേണ്ടത്.
ദയവായി മരണത്തെ ഒരു ആഘോഷമാക്കാതിരിക്കുക. അത് വേദനയുടെ, വിട പറയലിന്റെ സമയമാണ്.
എന്റെ ഈ അഭിപ്രായം എങ്ങിനെ സ്വീകരിക്കപ്പെടും എന്നറിയില്ല. എങ്കിലും പറയാതെ വയ്യ.
സ്നേഹത്തോടെ..... 🙏