Friday, March 31, 2023

മരണത്തെ ആഘോഷമാക്കുന്നവർ

 കുറെ നാളുകളായി മനസ്സിൽ കൊണ്ടുനടക്കുന്ന ഒരു കാര്യമാണ് ഇന്നത്തെ വിഷയം. മരണം ആഘോഷമാക്കുന്ന ചിലരെ കുറിച്ചാണ് എനിക്ക് പറയാനുള്ളത്. എല്ലാം മലയാളികളുടെയും മനസ്സിൽ വേദന നിറയ്ക്കുകയായിരുന്നു ഇന്നസെന്റിന്റെ മരണം. അതിന് തൊട്ടുമുമ്പ് സുബി സുരേഷ് അപ്രതീക്ഷിതമായി കടന്നുപോയപ്പോഴും നമ്മൾക്കുണ്ടായത് ഇതേ ദുഃഖമായിരുന്നു. നമ്മളിൽ ഒരാളായി നിന്ന് നമ്മളെ ചിരിപ്പിച്ച ഹാസ്യ താരങ്ങളായിരുന്നു ഇരുവരും. സുബി സുരേഷ് മറ്റുള്ളവരെ കൂടി കളിയാക്കിയാണ് നമ്മളെ ചിരിപ്പിച്ചതെങ്കിൽ, ഇന്നസെന്റ്, താൻ ഉൾപ്പെടെയുള്ള സ്വന്തം കുടുംബത്തെ തമാശയിലൂടെ അവതരിപ്പിച്ച്ഏ വരുടെയും കയ്യടി വാങ്ങി. ഒരുപക്ഷേ ആ ചിരിക്ക് ഏറ്റവും കൂടുതൽ കാരണമായത് അദ്ദേഹത്തിന്റെ സ്വന്തം ആലിസ് തന്നെയാകും. അങ്ങനെ നമ്മൾ ഒരിക്കൽപോലും കണ്ടിട്ടില്ലാത്ത അദ്ദേഹത്തിന്റെ അപ്പനും, അമ്മയും,ആലിസ്സും, കുട്ടികളും  ചേർന്ന് നമ്മളെ ഒത്തിരി ചിരിപ്പിച്ചു.

   സോറി,ഞാൻ പറയാൻ വന്നത് ഇതൊന്നുമല്ല. മരണത്തെ ആഘോഷമാക്കുന്നവരെ കുറിച്ചാണ്. മരണവീട്ടിലെ വല്ലാത്ത തിരക്കിനെ കുറിച്ചാണ്. പ്രമുഖർ മരിക്കുമ്പോൾ ആളുകൾ തടിച്ചു കൂടും. പിന്നെചിലരുടെ ശ്രമം,എങ്ങിനെയെങ്കിലും മുമ്പിലേക്ക് നുഴഞ്ഞുകയറി മൃതദേഹത്തിന്റെ ഫോട്ടോ എടുക്കാനാണ് . പ്രമുഖ താരങ്ങൾ കൂടി വരുമെന്ന് അറിഞ്ഞാൽ  പിന്നെ ഈ ആളുകൾക്ക് കുശാലായി. വീട്ടിൽ പോകാതെ ഭക്ഷണം കഴിക്കാതെ അവിടെത്തന്നെ നിൽക്കും. താരങ്ങൾ വരുമ്പോൾ മിസ് ആകരുതല്ലോ. അവർ വന്നാൽ  അവരുടെ ഫോട്ടോയെടുപ്പാണ് പിന്നെ. പറ്റിയാൽ അവരുള്ള  ആ ബാക്ഗ്രൗണ്ടിൽ  സെൽഫി എടുക്കാനും നോക്കും. ഇതെല്ലാം കൂട്ടുകാർക്കും ബന്ധുക്കൾക്കും അയച് കേമനാകും.

 ഇതിനിടെ കുടുംബാംഗങ്ങൾക്കോ അടുത്ത ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ ആ മൃത ദേഹത്തിന് അടുത്തു പോലും വരാനോ ഇരിക്കാനോ പറ്റില്ല. തിരക്കോട് തിരക്ക്. സത്യത്തിൽ മരിച്ചുപോയ വ്യക്തിയോടുള്ള സ്നേഹം ഒന്നുമല്ല ഇവിടെ. ( ആയിരുന്നു എങ്കിൽ ആ വ്യക്തിയുടെ കുടുംബത്തിന്റെ സ്വകാര്യത മാനിച്ച് മാറി നിന്നേനെ ). അവിടെ എത്തുന്ന പ്രമുഖരെ - പ്രത്യേകിച്ചും സിനിമ രംഗത്തെ പ്രമുഖർ - കാണാമല്ലോ എന്നതാണ് അവരുടെ താൽപര്യം. എന്തിനാണിവർ ആ കുടുംബാംഗങ്ങളെ ഇങ്ങിനെ ബുദ്ധിമുട്ടിക്കുന്നത്? മരണവീട്ടിൽ ആരും വരരുതെന്നോ കാണരുതെന്നോ അല്ല ഞാൻ ഉദ്ദേശിച്ചത്. ആ വീട്ടുകാർക്ക്, അവരുടെ സുഹൃത്തുക്കൾക്ക്, ബന്ധുക്കൾക്ക് എല്ലാം അവരുടെ അന്തിമോപചാരം അർപ്പിക്കാൻ അനുവദിക്കേണ്ടതാണ്. നാലാൾ അറിയുന്ന വ്യക്തിയാണെങ്കിൽ തീർച്ചയായും പൊതുപ്രദർശനം ഉണ്ടായിരിക്കും. പൊതുജനങ്ങൾക്ക്‌ അവിടെ പോയി തങ്ങളുടെ  ആദരം അറിയിക്കാം  . പക്ഷേ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നാൽ കഴിയുന്നതും മറ്റുള്ളവർ അവിടേക്ക് പോകാതിരിക്കുക. ഇന്നലെവരെ തന്റെ സ്വന്തമായിരുന്ന വ്യക്തി വിടപറയുമ്പോഴുള്ള വിഷമം നമ്മൾ മനസ്സിലാക്കണം. അടുത്തിരിക്കാനും കരയാനും അവരെ സ്വതന്ത്രമായി വിടൂ. അവരുടെ അടുത്ത സുഹൃത്തുക്കൾക്ക്, ബന്ധുക്കൾക്ക് മാത്രമായി ആ സമയം നൽകാൻ നമ്മൾ തയ്യാറാവണം.

   പൊതുജനങ്ങളെ പോലെ തന്നെ രാഷ്ട്രീയക്കാർക്കും വീട്ടിൽ വന്നു കണ്ടാലേ തൃപ്തിയാകു. ഉയർന്ന നേതാവാണെങ്കിൽ പിന്നെ സെക്യൂരിറ്റിയുടെ ബുദ്ധിമുട്ടിക്കൽ വേറെ. സത്യത്തിൽ കഷ്ടമാണിത്. പൊതുദർശനത്തിന് വെക്കുമ്പോൾ ഇവർക്കൊക്കെ പോയി കണ്ടു കൂടെ. വീട് എന്ന സ്വകാര്യ ഇടത്തിലേക്ക് എന്തിനാണ് ഇവരെല്ലാം തെള്ളി കയറി വരുന്നത്? തങ്ങളുടെ അടുപ്പം കാണിക്കാനോ? അതോ വോട്ട് കിട്ടും എന്ന് പ്രതീക്ഷിച്ചോ? ഇന്നസെന്റി ന്റെ കാര്യത്തിലും ഒട്ടും വ്യത്യസ്തമായിരുന്നില്ല. ആ മരണ വീട്ടിൽ പോലും എന്തൊരു തിരക്കായിരുന്നു. പള്ളിലച്ചനും കുടുംബാംഗങ്ങൾക്കും പ്രാർത്ഥന പോലും സുഗമമായി നടത്താൻ പറ്റാത്ത സ്ഥിതി. അന്ത്യ ചുംബനം നൽകാൻ പോലും സാധിക്കാത്ത തിരക്ക്. ഒടുവിൽ മൃതദേഹം പള്ളിയിലേക്ക് എടുത്തപ്പോൾ ആളുകളുടെ തിരക്ക് അവിടേക്ക്. പള്ളിക്കുള്ളിലും ശ്മശാനത്തിലും എല്ലാം ജനങ്ങൾ. ഇത്രയും സ്നേഹം വേണ്ട എന്ന് അറിയാതെ പറഞ്ഞുപോകുന്ന ഒരു അവസ്ഥ. കുഴിയിലേക്ക് ഇറക്കിയ പെട്ടിയുടെ മുകളിലേക്ക് മണ്ണിടുമ്പോൾ പൊട്ടിക്കരയുന്ന ബന്ധുക്കൾ. തികച്ചും സ്വകാര്യമായ ഈ ചടങ്ങിൽ ഒരു മന്ത്രിയെ മുന്നിലേക്ക് നീക്കി നിർത്തുന്നത് കണ്ടു.  എന്താണ് അവർക്കവിടെ കാര്യം? ആരെ കാണിക്കാനാണ്  എന്ന് ആർക്കും തോന്നും. തന്റെ ദുഃഖം പ്രത്യേകം അറിയിക്കാൻ ആണെങ്കിൽ, ഈ ചടങ്ങുകൾ എല്ലാം കഴിഞ്ഞ ശേഷം ആ കുടുംബത്തിന്റെ സൗകര്യം നോക്കി അവരെ സന്ദർശിച്ച് ആശ്വസിപ്പിക്കു.

  ..    രാഷ്ട്രീയക്കാരും പൊതുജനങ്ങളും മാത്രമല്ല ചാനൽ ക്യാമറമാൻ മാരും റിപ്പോർട്ട് മാരും ഇതിൽപ്പെടും. ഓരോ പ്രമുഖ വ്യക്തികൾ വരുമ്പോഴും അവരെ ക്യാമറയിൽ ആക്കാനും, അവർ ആരോട് സംസാരിച്ചു എന്ത് സംസാരിച്ചു എന്നെല്ലാം പൊതുജനങ്ങളെ ആദ്യം അറിയിക്കാനുമുള്ള  അവരുടെ വ്യഗ്രത കാണുമ്പോൾ സത്യത്തിൽ വെറുപ്പാണ് തോന്നുക. തന്റെ അടുത്ത സുഹൃത്തിനെ അവസാനമായി കാണാൻ, അന്തിമോപചാരം അർപ്പിക്കാൻ എത്തുന്ന പ്രമുഖരെ ചുറ്റി വളഞ്ഞ്അ ഭിപ്രായം തേടുന്ന മാധ്യമങ്ങൾ ശരിക്കും സഹതാപമർഹിക്കുന്നു. ഈ മാധ്യമ പടകളെയും പൊതുജനങ്ങളെയും പേടിച്ച് പല പ്രമുഖർക്കും മരണസ്ഥലങ്ങളിൽ പോകാൻ ഭയമാണ്. അവരുടെ പ്രസൻസ് ഇവർ ആഘോഷമാക്കുന്നതാണ് കാരണം. ഒരു ക്യാമറ വെച്ച്  വീട്ടിലെ ചടങ്ങുകൾ റെക്കോർഡ് ചെയ്തു എല്ലാ ചാനലുകൾക്കും കൊടുക്കുക. അവർ അവർക്ക്‌ ഇഷ്ടം പോലെ  ടെലികാസ്റ്റ് ചെയ്യട്ടെ. പ്രമുഖരുടെ അഭിപ്രായങ്ങൾ അറിയണമെങ്കിൽ അവരോട് ഫോണിൽ ബന്ധപ്പെടുക. മരണവീട്ടിൽ വച്ച് സംസാരിക്കാൻ ആർക്കും താല്പര്യം ഉണ്ടാകില്ല. അവർ വരുന്നത് തന്റെ സുഹൃത്തിനെ അവസാനമായി ഒന്ന് കാണാനാണ്. അന്ത്യോപചാരം നടത്താൻ എത്തുന്ന അടുത്ത സുഹൃത്തുക്കൾക്ക് - അവർ പ്രശസ്തരോ അല്ലാത്തവരോ ആകട്ടെ- അതിനുള്ള അവസരം ഒരുക്കേണ്ടതാണ്. സംസ്കാര ചടങ്ങിലും മറ്റും ആ കുടുംബത്തിലുള്ളവരല്ലാതെ മറ്റാരും പോകരുത്. അത് തികച്ചും അവരുടെതായ സ്വകാര്യ നിമിഷങ്ങളാണ്.  മരിച്ചുപോയ വ്യക്തിക്ക് വേണ്ടിയുള്ള പ്രാർത്ഥനകളും മറ്റും നടത്തേണ്ട ചടങ്ങിൽ എന്തിനാണ് അവിടെ പോയി അവരെ വിഷമിപ്പിക്കുന്നത്.  ആ മരണത്തിൽ അനുശോചിക്കേണ്ടത് ആ കുടുംബത്തെ കഷ്ടപ്പെടുത്തി കൊണ്ടല്ല മാറിനിന്നു കൊണ്ടാണ്. നിങ്ങൾക്ക് ആ കുടുംബത്തോട്   അല്ലെങ്കിൽ ആ വ്യക്തിയോട് അത്രമാത്രം അടുപ്പം ഉണ്ടെങ്കിൽ, പിന്നീട് ആ വീട്ടിൽ ചെന്ന് അവരോട് സംസാരിക്കൂ.  മരണപ്പെട്ട വ്യക്തിയുടെ മഹത്വവും നിങ്ങളുടെ ദുഃഖവും അറിയിക്കൂ. ഒപ്പം അവരെ ആശ്വസിപ്പിക്കു. അങ്ങനെയാണ് വേണ്ടത്.

 ദയവായി മരണത്തെ ഒരു ആഘോഷമാക്കാതിരിക്കുക. അത് വേദനയുടെ, വിട പറയലിന്റെ സമയമാണ്.  

  എന്റെ ഈ അഭിപ്രായം എങ്ങിനെ സ്വീകരിക്കപ്പെടും എന്നറിയില്ല. എങ്കിലും പറയാതെ വയ്യ.

സ്നേഹത്തോടെ..... 🙏

   

Friday, March 24, 2023

ലഹരി എന്ന സംഹാരകൻ

ഒരു വ്യക്തിയെ നാശത്തിലേക്ക് നയിക്കുന്ന പ്രധാന മൂന്ന് ഘടകങ്ങളാണ് മദ്യം, കാമം, ചൂത് എന്നിവ.മുൻ പറഞ്ഞതിൽ ഏതെങ്കിലും ഒരെണ്ണം ഉള്ള വ്യക്തി നാശത്തിലേക്ക് നടക്കുകയാണെങ്കിൽ, ഇതിൽ ഒന്നിൽ കൂടുതൽ ഉള്ളവയോടുള്ള ആസക്തി, അവനെയും കുടുംബത്തെയും    പെട്ടെന്ന് തന്നെ അധോഗതിയിലേക്ക് തള്ളിയിടും. തന്റെ തെറ്റുകൾ തിരിച്ചറിഞ്ഞ് തിരുത്താൻ ആകും മുമ്പേതന്നെ അവൻ ഒന്നുമില്ലാതായി കഴിയും- ആരോഗ്യവും സമ്പത്തും ജീവിതവും കുടുംബവും ആയുസ്സും ഒന്നുമില്ലാത്ത ഒരു അവസ്ഥ.

   ഇത് ഒരു വ്യക്തിക്ക് മാത്രമല്ല ഒരു നാടിനും ബാധകമാണ്. ഒരു നാടിന്റെ വരുമാനം മദ്യവും  ( അത് മയക്കുമരുന്നോ മറ്റു ലഹരികളോ ഒക്കെ ആകാം) ചൂതും  (ലോട്ടറി എന്നത് ഒരുതരം ചൂതുകളി തന്നെ )  ആണെങ്കിൽ ആ നാട് എങ്ങനെ പുരോഗതി പ്രാപിക്കും? ആ നാട്ടിലെ ജനങ്ങൾ എങ്ങനെ സംസ്കാരസമ്പന്നരാകും? ആ നാട്ടിൽ എങ്ങനെയാണ് ഐശ്വര്യം ഉണ്ടാവുക?വരും തലമുറയിലെ കുട്ടികൾക്ക് എന്ത് മാതൃകയാണ് അവർക്ക് നൽകാൻ കഴിയുക? അങ്ങനെയുള്ള നാട്ടിലെ കുട്ടികൾക്ക്‌ ഭാവിയെ പറ്റി എന്ത് പ്രതീക്ഷയാണ് ഉണ്ടാവുക? ഓർക്കുമ്പോൾ ഭയം തോന്നും. ലഹരിവസ്തുക്കൾവിറ്റ്  വരുമാനം വർദ്ധിക്കുന്നു എന്നതിനർത്ഥം ആ നാട്ടിലെ ജനങ്ങളുടെ ലഹരി ഉപയോഗം വർദ്ധിക്കുന്നു എന്ന് തന്നെയാണ്. തികച്ചും ക്രൂരരും,കാമഭ്രാന്തരും, സ്നേഹം എന്തെന്ന് തിരിച്ചറിയാത്തവരും, നാടിന് യാതൊരു ഗുണവും ഇല്ലാത്ത ജനതയെയാണ് വർദ്ധിക്കുന്ന ലഹരി ഉപഭോഗത്തിലൂടെ സൃഷ്ടിക്കുന്നത്. ആദ്യം നാടിന് വരുമാനം നേടിത്തരും എന്ന പ്രതീതി ഉണ്ടാക്കുമെങ്കിലും, പിന്നീട് ലഹരിക്ക് അടിമയായ ഇവർ ഏവർക്കും ബാധ്യതയായി തീരുന്നു. ചുരുക്കത്തിൽ ഇത്തരം ആൾക്കാരുടെ വർദ്ധനയോടെ ആ നാട് വിനാശത്തിലേക്ക് ആയിരിക്കും പോകുക.

     ചാണക്യ സൂത്രത്തിൽ ഏറ്റവും പ്രാധാന്യം കൊടുത്തിരിക്കുന്നത് ലഹരി നിരോധനത്തിനാണ്. നല്ല ഭരണാധികാരി ആദ്യം ചെയ്യേണ്ടത് ലഹരിയെ ജനങ്ങളിൽ നിന്നും നാട്ടിൽ നിന്നുതന്നെയും അകറ്റി നിർത്തുക എന്നതാണ്. ഒരു നാടിന്റെ അധപതനത്തിന് ഇത് മാത്രം മതി എന്ന് തിരിച്ചറിയൽ അവർക്കുണ്ടാകണം. പരസ്പരം ആക്രമിക്കാനും കൊലപ്പെടുത്തുവാനുമുള്ള മനസ്ഥിതി ഉണ്ടാകുന്നത് ലഹരി മൂലമാണ്. ലഹരി നിരോധിക്കുന്നതോടുകൂടി ജനങ്ങൾ നാടിന് ഗുണകരമായ തൊഴിലുകൾ ചെയ്യുകയും, അവരുടെയും നാടിന്റെയും വരുമാനം വർദ്ധിക്കുകയും നാട് പുരോഗതിയിലേക്ക് ഉയരുകയും ചെയ്യും.

       ഇന്ന് കേരളത്തിന്റെ പ്രധാന വരുമാനമായ മാർഗം ലഹരിയാണ്.ലഹരിയുടെ ഉപയോഗം വളരെയേറെ വർധിച്ചിരിക്കുന്നു എന്നതിനർത്ഥം അത് വളരെ എളുപ്പത്തിൽ കിട്ടുന്നു എന്നത് കൂടിയാണ്.  ലഭ്യത കൂടുന്നുഎങ്കിൽഅത് വിൽക്കാനുള്ള ഭയവും ഇല്ലാതായി എന്ന് സാരം. ചുരുക്കത്തിൽ ആവശ്യമുള്ളവർക്ക് എപ്പോൾ വേണമെങ്കിലും ഇവ ലഭിക്കും എന്നതിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. ലഹരിക്കടിമയായവരുടെ അടുത്ത ലക്ഷ്യം സ്ത്രീപീഡനമാണ് . പ്രായം, ബന്ധം, സ്ഥാനം, എല്ലാം മറന്നാണ് ഈ നിഷ്ഠൂരമായ പീഡനം നടക്കുന്നത് എന്ന് പല സംഭവങ്ങളിൽ നിന്നും മനസ്സിലാകും. സ്വന്തം മകളെയോ സഹോദരിയോ മാത്രമല്ല പിഞ്ചു കുഞ്ഞുങ്ങളെ പോലും ഈ കശ്മലന്മാർതിരിച്ചറിയുന്നില്ല, ഒഴിവാക്കുന്നില്ല. ഏതൊരുവിധ പീഡനത്തിനും ഒടുവിൽ കണ്ടെത്തുന്ന ഒരു സത്യമുണ്ട്.അയാൾ ലഹരിക്ക് അടിമയായിരുന്നു എന്ന സത്യം. ഇന്ന് കേരളത്തിൽ നടക്കുന്ന വർദ്ധിച്ച സ്ത്രീ പീഡനങ്ങൾ കാണുമ്പോൾ ലഹരിയുടെ ഉപഭോഗം  എത്രമാത്രം വർദ്ധിച്ചു എന്ന് മനസ്സിലാകും. അർദ്ധരാത്രിക്ക് സ്ത്രീകൾക്ക് പുറത്തിറങ്ങാൻ പറ്റുന്നില്ല എന്ന് പറയുന്നത് കേട്ടു. എന്തിന് അർദ്ധരാത്രി? പട്ടാപകൽ പോലും സ്ത്രീകൾക്ക് പുറത്തിറങ്ങാൻ ഭയമാണ്. ആരാണ് എവിടെ നിന്നാണ് ആക്രമിക്കാൻ വരുക എന്ന ചിന്തയിൽ സംശയദൃഷ്ടിയോടെ ഭയത്തോടെയാണ് അവൾ ചുറ്റും നോക്കുന്നത്. വീടിന് പുറത്തു മാത്രമല്ല വീട്ടിലും, ഓഫീസിലും, യാത്രയിലുമെല്ലാം ലഹരിക്ക് അടിമയായവരിൽ നിന്നും  സ്ത്രീകൾ അപമാനിക്കപ്പെടുകയാണ്.

     രണ്ടുദിവസം മുമ്പ് വന്ന മൂന്ന് പ്രധാന വാർത്തകൾ ഒരുപക്ഷേ ഏവരുടെയും ശ്രദ്ധആകർഷിച്ചിരിക്കും. അതിലൊന്നാണ് മരുന്നു വാങ്ങാൻ രാത്രി പുറത്തുപോയ സ്ത്രീയെ ശാരീരികമായി അപമാനിച്ച സംഭവം. പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു പറഞ്ഞിട്ടും അവർ ശ്രദ്ധിച്ചില്ല. മാധ്യമശ്രദ്ധ നേടിയതോടെ മൂന്ന് ദിവസം കഴിഞ്ഞ് കേസ് രജിസ്റ്റർ ചെയ്തു. സംഭവം ജനങ്ങൾ ഏറ്റെടുത്തതോടെ രാഷ്ട്രീയക്കാർ അവരുടെ വീട്ടിലേക്ക് പോകുന്നു, ആശ്വസിപ്പിക്കുന്നു, പ്രതിയെ പിടിക്കും ശിക്ഷിക്കും എന്നെല്ലാം വീരവാദങ്ങൾ മുഴക്കുന്നു. പക്ഷേ അവർ ഈ നാട് തന്നെ വിട്ടു പോകാൻ തീരുമാനിച്ചിരിക്കുകയാണ്. ഒരു നാടിന്റെ അധപതനമാണ് ഇത്.

    ചികിത്സയ്ക്ക് എത്തുന്ന ആശുപത്രിയിൽ പോലും സ്ത്രീകൾ സുരക്ഷിതരല്ല എന്നാണ് രണ്ടാമത്തെ സംഭവം ചൂണ്ടിക്കാണിക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ കഴിഞ്ഞ് അനസ്തേഷ്യയുടെ മയക്കത്തിൽ കിടന്ന രോഗിയെ പീഡിപ്പിക്കുന്ന ആശുപത്രി ജീവനക്കാരൻ. സത്യത്തിൽ ഇവനെയൊക്കെ എന്താണ് ചെയ്യേണ്ടത്? അതിലും ക്രൂരമായി തോന്നിയത് അവിടുത്തെ വനിതാ ജീവനക്കാർ ഈ സ്ത്രീയോട് പരാതി കൊടുക്കരുത് എന്ന് ആവശ്യപ്പെട്ട വാർത്തയാണ്. സർജറി കഴിഞ്ഞ് അനസ്തേഷ്യയുടെ മയക്കത്തിൽ കിടക്കുന്ന വ്യക്തിക്ക് പ്രതിരോധിക്കാനോ എതിർത്ത് എന്തെങ്കിലും പറയാനോ കഴിയാത്ത അവസ്ഥയാണെങ്കിലുംചുറ്റും നടക്കുന്നത് മനസ്സിലാകും. ഇത്തരം സന്ദർഭത്തിൽ അവർ നേരിട്ട് അപമാനത്തെ അവിടുത്തെ സ്ത്രീജീവനക്കാർ ഒന്ന ചേർന്ന് പ്രതിരോധിക്കുകയല്ലേ ചെയ്യേണ്ടിയിരുന്നത്? അവരും സ്ത്രീകൾ അല്ലേ? ഈ പീഡനത്തെ ലഘൂകരിക്കുവാൻ അവർക്ക് ലജ്ജ തോന്നിയില്ലേ? അവർക്ക് ഇത്തരം ഒരു അനുഭവം ഉണ്ടായാലോ? കഷ്ടം തന്നെ.

      അടുത്തത് 17 വയസ്സുള്ള ഒരു ആൺകുട്ടി, ലഹരിയുടെ അമിത ഉപയോഗം മൂലം മരിച്ചു എന്ന വാർത്തയാണ്. ഒരമ്മയ്ക്കും താങ്ങാൻ പറ്റാത്ത ദുരിതം. അവന്റെ സുഹൃത്താണ് അവനെ വിളിച്ചു കൊണ്ടു പോയതെന്നും പിന്നീട് വീട്ടുമുറ്റത്ത് ഉപേക്ഷിച്ച് കടന്നു കളഞ്ഞതെന്നും പറയുന്നു. അവന്റെ സ്വഭാവത്തിലെ മാറ്റം കണ്ടു അമ്പരന്ന അമ്മ,ആശുപത്രിയിൽ കൊണ്ടുപോയപ്പോഴാണ് ആ ശരീരത്തിന് താങ്ങാൻ കഴിയുന്നതിലും അധികം മയക്കുമരുന്ന് ഉള്ളിൽ ചെന്നതായി അറിയുന്നത്. അന്ന് രാത്രി തന്നെ അവൻ മരണത്തിന് കീഴ്പ്പെട്ടു. വെറും സാധാരണക്കാരനായ  ഈ കുട്ടിക്ക് പോലും- അവനെ നിർബന്ധിച്ച്ഉ പയോഗിപ്പിച്ചതായാലും അല്ലെങ്കിലും - ആ ലഹരി കിട്ടാൻ വിഷമം ഉണ്ടായില്ല. നമ്മുടെ യുവതലമുറയെ പിടികൂടിയ ലഹരി എന്ന സംഹാരകൻ നടത്തുന്ന ക്രൂരമായ താണ്ഡവത്തിന്റെ ദയനീയമായ ഉദാഹരണമാണിത്. ഇന്നത്തെ നമ്മുടെ കുഞ്ഞുങ്ങളെ ഓർത്ത് ഭയം തോന്നുന്നു. എങ്ങനെയാണ് അവരെ ധൈര്യത്തോടെ പുറത്തുവിടുന്നത്? ഇത്തരം നീചരായ ആളുകളിൽ നിന്നും എങ്ങനെ സംരക്ഷിക്കും? നിയമപാലകർ പോലും പലപ്പോഴും നോക്കുകുത്തികൾ ആകുമ്പോൾ ഭയക്കുന്നത് പൊതുജനങ്ങളാണ്.

   ചുരുക്കത്തിൽ, നടക്കുന്ന എല്ലാ ഹീന ആക്രമണങ്ങൾക്ക് പിന്നിലും ലഹരി വസ്തുക്കളുടെ ഉപയോഗമാണ് എന്ന്‌ നിസ്സംശയം പറയാം. ആ വരുമാനം വേണ്ടെന്നുവച്ച് മുൻപോട്ടു പോകുവാൻ എന്ന് ഭരണാധികാരികൾ തീരുമാനിക്കുന്നുവോ, അതിനായി ശ്രമിക്കുന്നുവോ അപ്പോൾ മാത്രമേ ഈ നാട്ടിൽ മാറ്റങ്ങൾ ഉണ്ടാകാൻ തുടങ്ങുകയുള്ളൂ. ലഹരി വസ്തുക്കൾ വീടിനു മാത്രമല്ല നാടിനും ശാപമാണ്. നമ്മുടെ സംസ്കാരത്തെയും പുരോഗതിയും തകർക്കുന്ന മാരക വിഷമാണ്. ഇതിലൂടെയുള്ള വരുമാനം, അത് എത്ര തന്നെ ആകർഷകമായി തോന്നിയാലും  വേണ്ടെന്നു വയ്ക്കുവാനും മദ്യ ഷോപ്പുകൾ അടച്ചുപൂട്ടുവാനും സർക്കാർ തയ്യാറാവണം. പക്ഷേ ഇവിടെ ഇപ്പോൾ നടക്കുന്നത് മദ്യത്തിന്റെ കൂടുതൽ ഔട്ട്ലെറ്റുകൾ തുറക്കലാണ്. ഇത് നാടിന്റെ അടിത്തറ തന്നെ ഇളക്കും എന്ന സത്യം ഇനിയെങ്കിലും തിരിച്ചറിയണം. ഈ വിഷം വേണ്ടെന്ന് വെക്കാൻ സർക്കാരും ജനങ്ങളും ഒരുമിച്ച് ശ്രമിക്കുകയും ലഹരി വില്പന നടത്തുന്നവരെയും ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നവരെയും അതികഠിനമായ ശിക്ഷ - രാജ്യദ്രോഹ കുറ്റത്തിന് തുല്യമായ ശിക്ഷ - നൽകാൻ സർക്കാർ തയ്യാറാവുകയും വേണം. അങ്ങനെയുള്ള തീരുമാനം നടപ്പാക്കിയാലേ ജനങ്ങളിൽ ഭയം ഉണ്ടാകു. ഇത്തരം നീച പ്രവർത്തികളിൽ നിന്നും പിന്തിരിയാൻ പ്രേരണയാകൂ. ലഹരിയിൽ നിന്നും മുക്തി നേടിയാൽ ആ നാട്ടിൽ മറ്റു കുറ്റകൃത്യങ്ങളുടെ എണ്ണം ഇല്ലാതായി എന്ന് തന്നെ പറയാം.

 മദ്യം പോലെ മാരകമാണ് ചൂതുകളി. ഇവിടെ നമുക്ക് അതിനെ ലോട്ടറി എന്ന് വിളിക്കാം. ഇതിലേക്ക് ആകർഷിക്കപ്പെടുന്നവരിൽ ഭൂരിഭാഗവും ലഹരിക്ക് അടിമപ്പെട്ടവരാണ്. ഉള്ളതിൽ തൃപ്തിയില്ലാത്തവരാണ് ഇത്തരം ചൂതു കളികളിലേക്ക് ആകർഷിക്കപ്പെടുന്നത്. ഏറെ കിട്ടും എന്ന പ്രതീക്ഷയോടെ ഉള്ളതെല്ലാം ഇതിൽ നഷ്ടപ്പെടുത്തും. ഒടുവിൽ ഒന്നുമില്ലതെ വരുമ്പോൾ ലഹരി തലയ്ക്കുപിടിച്ച് കൊന്നും കൊലവിളിച്ചും ഉള്ള രാക്ഷസ ജീവിതം.

   എന്നാണ് നമ്മൾ ഇതെല്ലാം ഒന്ന് തിരിച്ചറിയുക? വരുംതലമുറയെ ഓർത്തെങ്കിലും നമുക്ക് അതിനായി ഒന്ന് ശ്രമിക്കാം അല്ലേ. സമാധാനവും സന്തോഷവും നിറഞ്ഞ ഒരു നാടിനായി പ്രാർത്ഥിച്ചുകൊണ്ട് 🙏🙏🙏

 സ്നേഹപൂർവ്വം......



Thursday, March 16, 2023

ഒപ്പമുള്ള "അന്യർ "

 ബുദ്ധിമുട്ടും പ്രയാസവും ഉണ്ടാകുമ്പോൾ  നമ്മൾ തളർന്നു പോവുക സ്വാഭാവികമാണ്. എന്നാൽ ഒപ്പം ഉണ്ടാകുമെന്ന്  ദൃഢമായി വിശ്വസിച്ചവർ, അന്യരായി മാറി നിൽക്കുന്നു എന്ന തിരിച്ചറിവിൽ ഒരുപക്ഷേ നമ്മൾ തളർന്ന് വീണു പോയേക്കാം. കൈകൊടുത്ത സഹായിക്കേണ്ടി വരുമ്പോൾ, തനിക്ക് ലഭിച്ച സഹായങ്ങൾ മറന്ന് തിരിഞ്ഞു നിൽക്കാനാണ് പലരും താൽപര്യപ്പെടുന്നത്. എന്നാൽ അവർക്ക് ആവശ്യമില്ലാത്തിടത്ത് കൈ അയച്ചു  സഹായിക്കാൻ ഒരു വിഷമവുമില്ല. ആവശ്യം നോക്കിയല്ല വ്യക്തിയെ നോക്കിയാണ് ഈ കൂട്ടർ  സഹായഹസ്തം നീട്ടുന്നത്. കൊടുക്കുന്നതിന്റെ പത്തിരട്ടി തിരിച്ചുകിട്ടും എന്ന് ഉറപ്പുണ്ടെങ്കിൽ പിന്നെ സഹായിക്കാൻ മടിക്കേണ്ടല്ലോ. തിരിച്ച് കിട്ടുമോ എന്ന് സംശയം തോന്നിയാൽ പിന്നെ ആ വഴിക്ക് അവരെ നോക്കണ്ട. അവർക്ക് ആവശ്യമുള്ളപ്പോൾ നമ്മെ തേടിയെത്തുകയും ആവശ്യം കഴിഞ്ഞാൽ അറിയാത്ത ഭാവം നടിക്കുകയും ചെയ്യുന്ന വരാണിവർ. വളരെ സ്വാർത്ഥരായ ഇവർ അവനവനെ അല്ലാതെ മറ്റാരെയും സ്നേഹിക്കുകയില്ല.

          എന്നാൽ നമ്മുടെ നല്ല കാലത്ത്, നമ്മിൽ നിന്നും  നിശ്ചിത അകലം പാലിച്ച്, ആവശ്യമില്ലാതെ നമ്മുടെ കാര്യങ്ങളിൽ ഇടപെടാതെ നിന്നിരുന്ന ചിലർ, നമുക്ക് ആവശ്യം വരുമ്പോൾ പഴയതൊന്നും നോക്കാതെ കൂടെ നിൽക്കും. ബന്ധം പറഞ്ഞ്ബഹളം കൂട്ടാത്ത, ചെയ്തതിനൊക്കെ കണക്ക് പറയാത്ത ഇവർപിന്നീട് മാറിനിൽക്കുകയും ചെയ്യും. അങ്ങനെയാണ് നമ്മൾ നല്ല ബന്ധങ്ങൾ തിരിച്ചറിയുന്നത്. തന്നിലെ നന്മകളെ നാലാളെ കാണിക്കുവാനും   തിന്മകളെ രഹസ്യമാക്കി വയ്ക്കുവാനും ആണ് പൊതുവേ നമ്മൾക്കിഷ്ടം. പക്ഷേ ഇത്തരത്തിലുള്ള ശ്രമം അധികകാലം തുടരാൻ കഴിയില്ല. കാലം അല്പം കഴിയുന്നതോടെ സത്യം പുറത്തു വരിക തന്നെ ചെയ്യും.

        ദുഷ്ട സ്വഭാവക്കാരായ ഇത്തരത്തിലുള്ള വ്യക്തികളെ എങ്ങനെ കണ്ടെത്താമെന്ന് നമ്മുടെ പുരാണ ഗ്രന്ഥങ്ങളിൽ വ്യക്തമാക്കുന്നുണ്ട് .

" ലബ്ധ വിദ്യോ ഗുരുദ്വേഷീ

  ലബ്ധ  ഭാര്യസ്തു മാതരം

 ലബ്ധ പുത്രാ പതീം നാരീ

ലബ്ധാരോഗ്യശ്ചികിത്സകം "

  ദുഷ്ട ജനത്തിന്   വിദ്യ ലഭിച്ചാൽ ഗുരുവിനെ  ദ്വേഷിക്കും. നീചന്, ദുഷ്ട ഗണത്തിൽപ്പെട്ട ഭാര്യയെ ലഭിച്ചാൽ അമ്മയെ ദ്വേഷിക്കും. ദുഷ്ടയായ സ്ത്രീയ്ക്ക് പുത്രൻ ഉണ്ടായാൽ ഭർത്താവിനെ ദ്വേഷിക്കും. രോഗിയായ ദുർജ്ജനം, തന്നെ ചികിത്സിച്ചു ഭേദമാക്കിയ ഭിഷഗ്വരനെ ദ്വേഷിക്കും.

 തന്നെ സഹായിച്ചവരോട്,  സ്നേഹിച്ചവരോട്, നന്ദിയോ കൃതജ്ഞതയോ ഇവർക്കുണ്ടാവില്ല. എന്നാൽ സ്വന്തം കാര്യസാധ്യത്തിനായി ആരെയും- അതു മാതാപിതാക്കളോ സഹോദരങ്ങളോ  ഭത്തൃ / ഭാര്യ വീട്ടുകാരോ മക്കളോ ആകട്ടെ- ആശ്രയിക്കാനും പരമാവധി ചൂഷണം ചെയ്യാനും ഇവർക്ക് ഒരു മടിയുമുണ്ടാവില്ല. സഹായം നേടിക്കഴിഞ്ഞ്  ഒരു കറിവേപ്പില പോലെ എല്ലാവരെയും ഉപേക്ഷിക്കുവാനും   ദ്വേഷിക്കുവാനും  ഇവർക്ക് സാധിക്കും. ഇതെല്ലാം നമുക്ക് ചുറ്റും കാണുന്ന സംഭവങ്ങൾ തന്നെ. ചികിത്സിക്കുന്ന ഡോക്ടർമാരെ ആക്രമിക്കുന്നത് ഇപ്പോൾ ഒരു പതിവായി കഴിഞ്ഞിട്ടുണ്ട്. ഇതിലൂടെ താൻ വളരെ മികച്ച വ്യക്തി ആണെന്ന് തെളിയിക്കാനുള്ള ഒരു ശ്രമം ആയിരിക്കാം ഇവർ നടത്തുന്നത്.

 പക്ഷേ ഇങ്ങിനെയുള്ള വ്യക്തികൾക്ക് ഒരിക്കലും സമാധാനവും സന്തോഷവും ഉണ്ടാവില്ല. ഇന്ദ്രിയ സംതൃപ്തിയാണ് ഏറ്റവും വലിയ സത്യം എന്ന് ഇവർ തെറ്റിദ്ധരിക്കുന്നു. മറ്റാരെക്കുറിച്ചും ഒന്നിനെക്കുറിച്ചും ചിന്തിക്കാത്ത ഇവർക്ക്‌ സ്വന്തം താൽപര്യം സംരക്ഷിക്കാനായി ഏതറ്റം വരെ പോകുവാനും മടിയില്ല. അല്പമായ സുഖത്തിനു വേണ്ടി മറ്റുള്ളവരോട് കലഹിക്കുന്നവർക്ക് എങ്ങനെ സുഖവും സന്തോഷവും ലഭിക്കാനാണ്? സ്വന്തം സുഖത്തിനായി മറ്റുള്ളവരോട് കലഹിക്കുന്ന ഇവർ എന്നും അസന്തുഷ്ട്ടിയിൽ നിന്നും കൂടുതൽ ദുഃഖത്തിലേക്ക് ആയിരിക്കും വീഴുക.

 ഇത്തരത്തിൽ ഒപ്പമുള്ള "അന്യരെ" നമ്മൾ തിരിച്ചറിയുക തന്നെ വേണം. മുന്നിൽ നിന്നും പുഞ്ചിരിച്ചു എന്നു കരുതി ഉള്ളിൽ വിഷമില്ല എന്ന് കരുതരുത്. അവരെ നിശ്ചിത ദൂരത്തിൽ നിർത്തേണ്ടത് ജീവിതത്തിലെ സമാധാനത്തിനും സന്തോഷത്തിനും വളരെ ആവശ്യമാണ്. അതുപോലെ ഒരിക്കൽ നമ്മെ സഹായിച്ചവരെ- അതൊരുപക്ഷേ വാക്കു കൊണ്ടാവാം ഒരു നോട്ടം കൊണ്ടാവാം - ഒരിക്കലും മറക്കാതിരിക്കുക. നമ്മിലെ നന്മ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയും തിന്മകളെ തിരിച്ചറിഞ്ഞ്മനസ്സിലാക്കി തരികയും ചെയ്യുന്ന വ്യക്തികളെ നമ്മൾ ഹൃദയത്തോട് ചേർത്തു നിർത്തണം. നമ്മുടെ സന്തോഷകരമായ കാലത്ത്ഇ വരെ തിരിച്ചറിയാൻ കഴിഞ്ഞു എന്ന് വരില്ല. പക്ഷേ കഷ്ടകാലത്ത് ചുറ്റും അന്ധകാരം നിറയുമ്പോൾ ഇവർ ഒരു കുഞ്ഞ് പ്രകാശം പോലെ നമുക്ക് വെളിച്ചത്തിലേക്ക് വഴികാട്ടും.  പിന്നീട് വെളിച്ചം ചുറ്റും നിറഞ്ഞാലും, ഒരു മിന്നാമിനുങ്ങിന്റെ നനുത്ത വെട്ടമായി  അവർ ഒതുങ്ങി നിൽക്കുന്നത് കാണാം. ആ കൈകളെ വിടാതെ മുറുകെ പിടിക്കുക. അവരാണ് എന്നും നമ്മളോടൊപ്പമുള്ളവർ. മറ്റുള്ളവരുടെ ജീവിതത്തിൽ പ്രകാശം വിതറാൻ നമുക്ക് ഓരോരുത്തർക്കും സാധിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്, ഏറെ സ്നേഹത്തോടെ......



Saturday, March 4, 2023

വിതയ്ക്കുന്നത് കൊയ്യുന്നവർ

  ചാനലുകളിൽ തിളങ്ങി നിന്ന സരിത നായർ ഇപ്പോൾ, ഗുരുതരം എന്നുതന്നെ പറയാവുന്ന നാലുതരം രോഗങ്ങൾ ബാധിച്ച് ചികിത്സയിൽ ആണെന്ന വാർത്ത അടുത്തിടെ കണ്ടു. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അടക്കം പലരെയും ലൈംഗിക പീഡനത്തിന്റെ മുൾമുനയിൽ നിർത്തി അപമാനിച്ച വ്യക്തിയാണ് ഈ സരിത നായർ.  സരിതയെ മുൻനിർത്തിയുള്ള ഈ മ്ലേച്ഛമായ  ആരോപണം, രാഷ്ട്രീയ ലക്ഷ്യത്തോടെ ഉള്ളതായിരുന്നു എന്ന് അരി ഭക്ഷണം കഴിക്കുന്ന ആർക്കും മനസ്സിലാകും. അതിന്റെ ഫലമാകും ഇന്ന് പലരും അനുഭവിക്കുന്നത്.  "താൻ താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ, താൻ താൻ അനുഭവിച്ചീടുകെന്നേ വരൂ " എന്ന് അദ്ധ്യാത്മരാമായണത്തിൽ എഴുത്തച്ഛൻ പറഞ്ഞിട്ടുണ്ട്. ഈ ജന്മം മാത്രമല്ല വരും ജന്മങ്ങളിലും ചെയ്ത പാപഫലം നമ്മെ പിന്തുടരും- മുജ്ജന്മ പാപം എന്ന് പറയാറില്ലേ- എന്നാണ് പറയുക. വിതയ്ക്കുന്നത് കൊയ്യും എന്നത് പഴഞ്ചൊല്ല്. പഴഞ്ചൊല്ലിൽ പതിരില്ല എന്നത് മറ്റൊരു സത്യം. വിതയ്ക്കാൻ അല്പം മാത്രം മതി. ഒരു പിടി വിതച്ചാൽ ഒരു പറ കൊയ്യാൻ ഉണ്ടാവും - അത് നന്മയായാലും തിന്മയായാലും. ചെയ്യാത്ത കുറ്റത്തിന് അധിക്ഷേപിക്കുകയും    കുറ്റപ്പെടുത്തുകയും ചെയ്താൽ പെട്ടെന്ന് തെളിയിക്കാൻ കഴിഞ്ഞു എന്ന് വരില്ല. പക്ഷേ കാലം കരുതിവയ്ക്കും. " സത്യം ചെരിപ്പിടുമ്പോഴേക്കും കള്ളം പകുതി ദൂരം പിന്നിട്ടിട്ടുണ്ടാകും "എന്ന് പറയാറില്ലേ. പക്ഷേ ഒടുവിൽ ജയിക്കുക സത്യം തന്നെയാണ്. ചെയ്യാത്ത കുറ്റങ്ങൾക്ക്, അപമാനത്തിന് ഒക്കെ എണ്ണിയെണ്ണി കണക്ക് പറയേണ്ടി വരും. അത് ആരായാലും. എത്ര ഉന്നത നിലയുള്ളവരായാലും. ഇന്ന് കേരള രാഷ്ട്രീയത്തിലും ഇത് തെളിയുന്നുണ്ട്.

               തങ്ങൾക്ക് എന്തെങ്കിലും തരത്തിൽ പ്രയോജനം ലഭിക്കുന്നവരെല്ലാം നല്ലവരും അല്ലാത്തവരെല്ലാം മോശക്കാരുമായാണ് പൊതുവേ ജനങ്ങൾ കാണാറ്. അതായത് സ്വന്തം ഹിതം എന്താണോ അതിനോട് അനുകൂലിക്കുന്നവരാണ് ശരി, അല്ലാത്തവരെല്ലാം തെറ്റുകാർ. സ്വന്തം ഇഷ്ടങ്ങളുടെയും ആഗ്രഹങ്ങളുടെയും ഇടയിൽ നിൽക്കുന്നത് കൊണ്ടാണ് മനുഷ്യൻ ഇങ്ങനെ ചിന്തിക്കുന്നത്. മറ്റുള്ളവരെ കുറിച്ച് ചിന്തിക്കാത്ത സങ്കുചിതമായ ചിന്താധാരയാണ് ഇവരിൽ ഉള്ളത്. സ്വന്തം ഇഷ്ടത്തിന് എതിരായി നിൽക്കുന്നവർക്കെതിരെ ആരോപണങ്ങൾ ഉയർത്തുകയാണ് ഇന്ന് പലരും ചെയ്യുന്നത്.

 പക്ഷേ ഇത്തരം അസത്യമായ ആരോപണങ്ങൾക്ക് എല്ലാം മറുപടി പറയാൻ ആർക്കാണ് കഴിയുക? പറഞ്ഞാൽ തന്നെ മറ്റുള്ളവർക്ക് ബോധ്യമാകണമെന്നുണ്ടോ? ഇനി ബോധ്യമായാലും അത് സമ്മതിക്കണമെന്നും ഇല്ലല്ലോ. അതിനാൽ ബുദ്ധിയുള്ളവർ ഇതിന് ചെവി കൊടുക്കാതെ നിശബ്ദരായി ക്ഷമയോടെ മാറിപ്പോകുന്നു. " ഇത്തരം ആരോപണങ്ങൾക്ക് ഞാനല്ല നീതി നടപ്പാക്കേണ്ടത്, അതിനൊരാൾ മുകളിലുണ്ട് - ദൈവം" എന്ന് ദൃഢവിശ്വാസത്തോടെ മുന്നോട്ട് പോകുന്ന വ്യക്തിയെ പരാജയപ്പെടുത്താൻ ആർക്കും കഴിയില്ല. എല്ലാം അവഗണിക്കുന്നവരോട് എതിരിടാൻ ആർക്കും താല്പര്യമുണ്ടാവില്ല. കാലം അവർക്കും മറുപടി നൽകും. അതിന് നമ്മൾ നൽകുന്നതിനേക്കാൾ ശക്തിയും ഉണ്ടായിരിക്കും.  പക്ഷേ ഇത്തരത്തിൽ ക്ഷമയോടെ പോകാൻ അസാധാരണമായ ആർജ്ജവം വേണം. അങ്ങനെ പോകുന്നവർക്ക് വേണ്ടി ഈശ്വരൻ നീതി നടപ്പാക്കുകയും ചെയ്യും. അതിൽ ഒരു സംശയവും വേണ്ട. യഥാർത്ഥത്തിൽ,നമ്മൾ പറയുന്ന സത്യമാണെങ്കിൽ കൂടി അത് സ്വീകരിക്കപ്പെടണമെന്നില്ല. സ്വീകരിക്കപ്പെടുന്നതെല്ലാം സത്യമാകണമെന്നുമില്ല. നമുക്കെതിരെ പറയുന്നവരോട്, മറുപടി പറയാൻ അല്ല ക്ഷമിക്കാൻ ആണ് നമ്മൾ ശ്രമിക്കേണ്ടത്. "ക്ഷമ "എന്നത് വ്യക്തിത്വത്തിന്റെ പ്രധാന ഘടകമാണ്. നമ്മുടെ ഈ ചെറിയ ജീവിതം സുന്ദരവും സന്തോഷഭരിതവും ആക്കാൻ ക്ഷമയ്ക്ക് കഴിയും. പല ബുദ്ധിമുട്ടുകളിൽ നിന്നും കഷ്ടതകളിൽ നിന്നും രക്ഷനേടാൻ സഹായിക്കുന്ന ഒരു മഹാ മന്ത്രമാണ്" ക്ഷമ". ക്ഷമിക്കുമ്പോൾ നമ്മൾ പരാജയം സമ്മതിക്കുകയാണോ എന്ന് സംശയം തോന്നാം. പക്ഷേ ഒരിക്കലും അങ്ങനെയല്ല സംഭവിക്കുന്നത്. ക്ഷമാപൂർവ്വം പ്രതിബന്ധങ്ങളെ എല്ലാം അവഗണിക്കുന്നവർ മുന്നോട്ടു കുതിക്കുകയാണ് ചെയ്യുക. വേണ്ടാത്ത, പാടില്ലാത്ത,ഒരു വാക്കുപോലും അവരിൽ നിന്നും പുറത്തു വരില്ല. അങ്ങിനെയുള്ളവരെ കുറ്റപ്പെടുത്താനോ ഒറ്റപ്പെടുത്താനോ ഒരു ശക്തിക്കും സാധിക്കില്ല. ക്ഷമ ധൈര്യമാണ്. അനുഗ്രഹമാണ്. പ്രതിബന്ധങ്ങളിൽ നിന്നുള്ള മോചനമാണ്. പക്ഷേ ഇതിന് അപാരമായ ശക്തി ആവശ്യമുണ്ട്.                      നമുക്കെതിരെ ഉള്ള   ഓരോ കാര്യത്തോടും പ്രതികരിക്കുന്നതിനുള്ള പ്രധാന കാരണം ഭയമാണ്. താൻ ചെയ്യാത്ത തെറ്റ്,   ചെയ്തു എന്നു പറയുന്നത് മറ്റുള്ളവർ വിശ്വസിച്ചാലോ എന്ന ഭയം, അല്ലെങ്കിൽ താൻ ചെയ്ത തെറ്റ്, മറ്റുള്ളവർ തിരിച്ചറിഞ്ഞാലോ എന്ന ഭയം. ഈ ഭയം ഇല്ലാതായാൽ സ്വയം ന്യായീകരിക്കാനുംപ്രതികരിക്കാനും നമ്മൾ ശ്രമിക്കില്ല.

  എന്നാൽ ഒരു കാര്യവുമില്ലാതെ     അപമാനിക്കുകയും     ആക്ഷേപിക്കുകയും   ചെയ്യുന്നവരോട്   പകപോക്കാൻ    തുടങ്ങിയാൽ   നിങ്ങളുടെ ജീവിതവും   അതുകൊണ്ട്   നിറയും. അതിൽ   മാത്രമാകും    നിങ്ങളുടെ ശ്രദ്ധ. അതിൽ   കുടുങ്ങി   ജീവിക്കാൻ പോലും മറന്നു   പോകും.   പരസ്പരം ഉള്ള പകപോക്കൽ                       തുടർന്നാൽ പക ഒരിക്കലും      അവസാനിക്കില്ല.   എന്നാൽ തന്റെ നേരെ ഉയരുന്ന ആരോപണങ്ങളെയും ആക്ഷേപങ്ങളെയും അവഗണിക്കാൻ സാധിച്ചാൽ അവ നിലനിൽക്കില്ല.  എന്നാൽ അവയെ സ്വീകരിച്ചാൽ, തീർച്ചയായും അതിന് വളർച്ചയുണ്ടാകും.    നമ്മുടെ മനസ്സ് അതിനു വളരാനുള്ള   ഇടമായി മാറും. എന്നാൽ അത്തരം   ആരോപണങ്ങളെ    അവഗണിക്കുന്നതോടെ അവയ്ക്ക്   നിങ്ങളുടെ മനസ്സിൽ സ്ഥാനം    ഇല്ലാതെയാകുകയും വളർച്ചയില്ലാതെ   ഒടുവിൽ അത് തനിയെ ഇല്ലാതാവുകയും   ചെയ്യും. അവഹേളനം നടത്തുന്നവരോട്   എതിർത്തു നിന്നാൽ നമ്മുടെ മനസ്സ്   കലുഷിതവും , വൃത്തിഹീനവുമായി    തീരും. 

        ക്ഷമയോടെ പ്രശ്നങ്ങളെ നേരിടുന്നവർ,ജീവിതത്തിലെ എല്ലാ പ്രതിസന്ധികളെയും അനായാസം തരണം ചെയ്യും. എന്നാൽ ആ പ്രതിസന്ധി ഉണ്ടാക്കിയവരോട്  ആ  വ്യക്തി ക്ഷമിച്ചു എങ്കിലും ഈശ്വരൻ - വിശ്വാസമുള്ളവർക്ക് ഈശ്വരൻ അല്ലാത്തവർക്ക് കാലം - മാപ്പ് നൽകില്ല. ചെയ്ത പ്രവർത്തികൾക്കെല്ലാം അക്കമിട്ട് അനുഭവിക്കേണ്ടിവരും. ചിലരുടെ വിശ്വാസപ്രകാരം എല്ലാം ഈ ഭൂമിയിൽ തന്നെ അനുഭവിക്കും. മറ്റുചില വിശ്വാസപ്രകാരം അത് ജന്മാന്തരങ്ങളോളം അനുഭവിക്കേണ്ടി വരും. എന്തായാലും ചിലരുടെ പ്രവർത്തികളും അവർക്കു ലഭിക്കുന്ന  അതിന്റെ ഫലവും കാണുമ്പോൾ നമ്മൾ ചെയ്യുന്ന ഒരു പ്രവർത്തിയും വെറുതെ ആകില്ല എന്നും ഓരോ പ്രവർത്തിയുടെയും- അത് നന്മയാകട്ടെ തിന്മയാകട്ടെ-  അനന്തരഫലം നമുക്കുതന്നെ തിരിച്ചുകിട്ടും എന്നും ഉറപ്പിക്കാം..