Saturday, December 10, 2022

ഹർ ഖർ കി കഹാനി - അഥവാ കുടുംബപുരാണം

 കഴിഞ്ഞ ആഴ്ച ഞാൻ പനി പിടിച്ച് കിടപ്പിലായി. വീട്ടിലെ സ്ത്രീകൾക്ക് അസുഖം വരുന്നത് ആർക്കും ഇഷ്ടമല്ല. പണ്ട് ഞാനും അങ്ങനെയായിരുന്നു. അമ്മയ്ക്ക് ഒരു അസുഖവും വരാൻ പാടില്ല. വന്നാൽ പിന്നെ വീടിന്റെ താളം ആകെ തെറ്റും. കാര്യങ്ങൾ കീഴ് മേൽ മറിയും. അക്കാലത്ത് അമ്മ മാസത്തിൽ മൂന്ന് ദിവസം അടുക്കളയിൽ നിന്നും രക്ഷപ്പെട്ടിരുന്നു. പക്ഷേ അന്ന് അച്ഛനും ചേച്ചിയും കൂടി മാനേജ് ചെയ്തിരുന്നതിനാൽ ഞാൻ സന്തോഷത്തോടെ ഒഴിവാക്കപ്പെട്ടു. അങ്ങനെ കാള കളിച്ചു നടന്ന എന്നെ നോക്കി( ദയവായി കാളകൾ പരിഭവിക്കരുത്.  ഇതൊരു ലോക്കൽ   ഫ്രെയ്സ് ആയി പരിഗണിക്കണം) അടുക്കളപ്പുറത്തുനിന്ന് അമ്മയും ചേച്ചിയും കൂടി ചിരിക്കുന്നു. ആദ്യം മനസ്സിലായില്ലെങ്കിലും, അതെന്റെ അടുക്കളപ്രവേശത്തിനാണ്  എന്നറിഞ്ഞപ്പോൾ തകർന്ന ഹൃദയത്തോടെ അച്ഛനെ നോക്കി. അച്ഛൻ എല്ലാം ഏറ്റെടുത്ത് ചെയ്യുമ്പോൾ പിന്നെ എനിക്ക് കയ്യാളായി കൂടെ നിന്നാൽ മതി. അച്ഛൻ എന്തുണ്ടാക്കിയാലും നല്ല സ്വാദ് ആണെന്ന് പറഞ്ഞു ഒപ്പം കൂടി, എന്നാൽ പണിയിൽ നിന്നും ഒഴിഞ്ഞു നിൽക്കാൻ ഞാൻ മിടുക്കിയായി. ഒരു മാസത്തേക്ക് ഉപയോഗിക്കുന്ന വെളിച്ചെണ്ണയും മറ്റും അച്ഛൻ ആ മൂന്നു ദിവസം കൊണ്ട് ക്ലീനാക്കും. പിന്നെ സ്വാദ് കുറയില്ലല്ലോ. പക്ഷേ അച്ഛൻ മറ്റെന്തെങ്കിലും ആവശ്യത്തിനായി പുറത്തുപോയാൽ എന്റെ കാര്യം കട്ടപ്പൊക. നിർദ്ദേശങ്ങളും രീതികളും പറഞ്ഞ അമ്മ അടുക്കളപ്പുറത്ത് ഉണ്ടായാലും ഞാൻ തന്നെ ചെയ്യണ്ടേ. "ഇടൂ  കുടുക്കേ, ചോറും കറിയും" എന്നു പറയുന്നമട്ടിൽ ഉണ്ടാക്കിത്തരുന്ന ഗ്യാസും കുക്കറും ഒന്നുമില്ല.  വിറക് ഊതി കത്തിക്കണം. ഊതി ഊതി കണ്ണ്  നിറഞ്ഞൊഴുകുമ്പോൾ  പുകയ്ക്കകത്ത് ആയിരിക്കും ഞാൻ. അതിനിടയിൽ "അടുപ്പിൽ അല്പം മണ്ണെണ്ണ ഒഴിച്ച് തീപ്പെട്ടി കത്തിച്ചിട് " തുടങ്ങിയ അമ്മയുടെ നിർദ്ദേശങ്ങൾ കേൾക്കാം. ആകെ ദേഷ്യം വന്നു കരയുമ്പോൾ എന്നാൽ കഞ്ഞി വെച്ചാൽ മതി എന്നാവും അമ്മ. കൂടെ പപ്പടവും ഉപ്പിലിട്ടതും ഒരു മെഴുക്കുപുരട്ടിയും മതിയല്ലോ. ഈ പുകയ്ക്കിടയിലും എന്നെ കളിയാക്കി ചിരിക്കുന്ന ചേച്ചിയുടെ മുഖം കാണാം.😡 അന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട് ഇവർ രണ്ടുപേരും കൂടി ഒരുമിക്കുന്നത് എന്നെ അടുക്കളയിൽ  കയറ്റാൻ ആണോ എന്ന്. ഞങ്ങൾ രണ്ടുപേരെ ഉള്ളെങ്കിലുംപരസ്പരം ഭയങ്കര സ്നേഹമാണ്- ഈ കീരിയും പാമ്പും പോലെ. ഈ വഴക്കു കാരണം ഞങ്ങൾക്ക് ഒരേ വലിപ്പത്തിലുള്ള ക്ലാസിലായിരുന്നു ചായ തന്നിരുന്നത്. അപ്പോൾ ചേച്ചി പറയും അമ്മ കുറച്ചു കൂടുതൽ ചേച്ചിയുടെ ക്ലാസ്സിൽ ഒഴിച്ചു എന്ന്. ഉടനെ എനിക്ക് ആ ഗ്ലാസ് വേണം. പിന്നെ അതിന്റെ പിന്നാലെയായി. അതുപോലെ മുതിർന്നവരുടെ മേൽ കാലുകൊണ്ടാൽ അവരെ തൊട്ടു തലയിൽ വയ്ക്കണം. ഞാൻ നടക്കുമ്പോൾ ചേച്ചി സ്വന്തം കാൽ നീട്ടും. എന്റെ കാൽ ചേച്ചിയുടെ കാലിൽ കൊള്ളും. അപ്പോൾ തൊട്ടു തലയിൽ വയ്ക്കാൻ സമ്മതിക്കാതെ ചേച്ചി ഓടും. ദോഷം മാറാൻ പിന്നാലെ ഞാനും- എന്നിട്ടും എന്നും ഞാൻ ചട്ടമ്പി എന്ന പഴി കേട്ടു  - ചേച്ചി പാവവും ( സത്യത്തിൽ ചേച്ചി പാവമാണ് ഇന്നും അതെ) ഇങ്ങനെയുള്ള ഒരു അകന്ന ബന്ധമായിരുന്നു എനിക്ക് അടുക്കളയുമായി ഉണ്ടായിരുന്നത്. വിവാഹം കഴിഞ്ഞ് ഡൽഹിയിൽ ചെന്നപ്പോഴാണ് സത്യത്തിൽ എല്ലാം പഠിച്ചത്. നല്ല സുഹൃത്തുക്കളും അയൽക്കാരും പിന്നെ ഞാൻ ഉണ്ടാക്കുന്നത് കഴിച്ച് ഭർത്താവും  അദ്ദേഹത്തിന്റെ അനിയനും എന്നെ ഏറെ സഹായിച്ചു. 🤭ഇന്ന് കറ തീർന്ന  ഒരു കറിക്കാരിയാണ് എന്ന് ധൈര്യപൂർവ്വം പതുക്കെ പറയാം 😍

 അങ്ങനെ കേരളത്തിന് പുറത്തെ ഔദ്യോഗിക ജീവിതം അവസാനിപ്പിച്ച് തിരുവനന്തപുരത്ത് താമസമാക്കിയതോടെയാണ് എന്റെ ജീവിതത്തിലെ മറ്റൊരേട്  ആരംഭിക്കുന്നത്. ഒരിക്കൽ ബാത്റൂമിൽ നിന്നും ഇറങ്ങവേ കാല് തെന്നി വീണ് കൈയ്യൊടിഞ്ഞു. വീണ സ്ഥലത്ത് തന്നെ കരഞ്ഞു കിടക്കുകയാണ്. വീട്ടിലാണെങ്കിൽ ആരുമില്ല. ഭർത്താവ് കോടതിയിൽ പോയി. ഭാഗ്യത്തിന് എന്തോ ചോദിച്ചെത്തിയ  അയൽപക്കത്തെ വിജയയോട് വിവരം പറഞ്ഞു ഒരു വിധത്തിൽ ഡ്രസ്സ് മാറി ഒരു ദുപ്പട്ട കൈത്താങ്ങായി കെട്ടി ആസ്പത്രിയിലേക്ക് ഞങ്ങൾ ഒരു ഓട്ടോയിൽ പോയി. പോകും വഴി ഭർത്താവിനോട് വിവരം പറഞ്ഞു. "പോയി വാ "എന്ന ആശിർവാദം കിട്ടി. ചെന്നപ്പോൾ കൈ ഒടിഞ്ഞിട്ടുണ്ട്പ്ലാസ്റ്റർ ഇട്ടു.എന്നാൽ ഈ വിവരം കൂടി പറയാം. ചിലപ്പോൾ ഒരു സിമ്പതി കിട്ടിയാലോ. വീണ്ടും വിളിച്ചു."സാരമില്ല.ഞാൻ കുറച്ച് താമസിക്കും.നിന്നാൽ വരുമ്പോൾ നിന്നെയും കൂട്ടാം " തീർന്നു. അടുത്ത ഓട്ടോയിൽ വീട്ടിലേക്ക്. വലത്തെ കൈയായിരുന്നു പ്ലാസ്റ്ററിൽ കിടക്കാൻ തീരുമാനിച്ചത്. ഭർത്താവിൽ നിന്നും സിംപതിയും ഇംപതിയും  മാത്രമല്ല അടുക്കള സഹായവും കിട്ടില്ലെന്ന് ഉറപ്പായി. ഞാൻ വിടുമോ? വല്ലഭന് പുല്ലുമായുധം എന്ന മട്ടിൽ എന്റെ ഇടതുകൈ ഞാൻ സേവന വിദഗ്ധമാക്കി. വല്ലപ്പോഴും വെറുതെ ഒരു സഹായത്തിന് പ്ലാസ്റ്ററിനുള്ളിലെ വിരലുകൾ ഉപയോഗിച്ചു. അത്രമാത്രം. പിന്നീട് ഒന്നോ രണ്ടോ വർഷം കഴിഞ്ഞാൽ കഴിഞ്ഞപ്പോൾ അതാ വരുന്നു ഡെങ്കി. വീണി തല്ലോ കിടക്കുന്നു ധരണിയിൽ എന്ന മട്ടിലാണ് ശക്തിയും ബോധവും ഒക്കെ പോയ എന്റെ അവസ്ഥ . ഈ പനിപിടിച്ച് കിടക്കുമ്പോൾ നമുക്ക് ഏറെ ഇഷ്ടം കട്ടൻ കാപ്പി കുടിക്കാനാവും. അടുക്കളയിൽ എനിക്ക് അസുഖം വന്നതിൽ ദേഷ്യം വന്ന്  എന്തൊക്കെയോ പറയുന്ന അദ്ദേഹത്തോട് ഒരു കട്ടൻ കാപ്പി ചോദിച്ചു. ഒരു പൂ ചോദിച്ചപ്പോൾ ഒരു പൂക്കാലം തരും എന്ന് പറഞ്ഞ പോലെ ദാ വരുന്നു ഹോർലിക്സും പഞ്ചസാരയും ഒക്കെ ഇട്ട കൊഴുത്ത പാൽ.എനിക്ക് പാൽ വേണ്ട ഛർദ്ദിക്കും  എന്നെല്ലാം പറഞ്ഞിട്ടൊന്നും കേൾക്കുന്നില്ല. രോഗമെല്ലാം മാറ്റി എന്നെ വേഗം പ്രവർത്തി മണ്ഡലത്തിലേക്ക് എത്തിക്കാനുള്ള നീക്കമാണ്.  അസുഖത്തിൽ സുഖിച്ചു കിടക്കാനുള്ള എന്റെ ശ്രമമാണ് ഈ കട്ടൻ കാപ്പി ആവശ്യം എന്നാണ് ന്യായീകരണം. അത് കഴിയുമ്പോൾ ദോശ സാമ്പാർ ചോറ്, ഭക്ഷണം മുന്നിലേക്ക് ഒഴുകുകയാണ്. ഏതെങ്കിലും ഒരു സ്ത്രീ ഇവിടെ വന്നിരുന്നെങ്കിൽ എന്ന് അറിയാതെ പ്രാർത്ഥിച്ചു പോയി. ഒരുവിധത്തിൽ എഴുന്നേറ്റ് അടുക്കളയിലേക്ക് ചെന്നാൽ എന്നെ ഓടിക്കും ഇവിടെങ്ങാനും വീണിട്ട് വേണം നടുഒടിയാൽ എന്ന് പറഞ്ഞ്. ആ ഒരാഴ്ച കാലവും തട്ടിത്തെറിപ്പിച്ച് ഞാൻ ധൈര്യത്തോടെ നിവർന്നു. എന്റെ വീഴ്ചകാലം കഴിഞ്ഞു എന്ന് തെറ്റിദ്ധരിക്കരുത്. അടുത്തത്  ഭർത്താവിന്റെ കുടുംബത്തിൽ വെച്ചായിരുന്നു. ഇപ്രാവശ്യം ഇടത്തെ കാലിനായിരുന്നു സർജറി. അവിടെ ധാരാളം ആളുകൾ ഉള്ളതുകൊണ്ട് ശരിക്കും വിശ്രമജീവിതം സുഖിച്ചു. ഒരു വീൽചെയർ വേണമെന്ന എന്റെ ദയനീയ അഭ്യർത്ഥന ഇപ്രാവശ്യം വലിയ ബുദ്ധിമുട്ട് കൂടാതെ മാനിക്കപ്പെട്ടു- (അനിയനും അനിയത്തിയും എല്ലാം എന്റെ സപ്പോർട്ട് ആയി കൂടെ ഉണ്ടായിരുന്നു ) അങ്ങനെ വീൽചെയറിൽ ഊരു ചുറ്റി ഞാനെത്താത്ത ഒരു സ്ഥലം ഇല്ലെന്നായി. നാലുമാസം കഴിഞ്ഞപ്പോൾ നടപ്പ് വീണ്ടും സ്വന്തം കാലിൽ. അപ്പോഴാണ് ദാ ഈ പനി. ഈ പനിക്കിടക്കയിൽ കിടന്നപ്പോഴാണ് ഓർമ്മകൾ എല്ലാം വന്നെന്നെ പൊതിഞ്ഞത്. പനി തോന്നിയപ്പോൾ തനിയെ ആശുപത്രിയിൽ പോയി മരുന്നുവാങ്ങി വന്നു. പിന്നെ ദിവസവും കഞ്ഞിയും കാപ്പിയും എല്ലാം രാവിലെ ഉണ്ടാക്കി പോയി കിടക്കും. സ്നേഹസമ്പന്നൻ ആയതുകൊണ്ട് നിന്റെ കൂടെ ഞാനും എന്നു പറഞ്ഞ് രണ്ടുപേരും കൂടി കഞ്ഞി കുടിക്കും. എന്റെ പനി മാറുംമുമ്പേ അദ്ദേഹത്തിനും പനി. പക്ഷേ അവിടെ വരുന്ന പനി, ചുമ, ക്ഷീണം ഇതെല്ലാം ഏറെ വ്യത്യാസമുള്ളതാണ്. എന്തോ വലിയ അസുഖം വന്നതുപോലെയുള്ള നടപ്പാണ്. വീണ്ടും ഞാൻ അടുക്കളയിൽ. സ്വന്തം കാര്യവും ഒപ്പം ഭർത്താവിനും ഇഷ്ടമുള്ള ഭക്ഷണം. ദോശ മതി, സാമ്പാർ വേണ്ട, ചട്ടിണി അരച്ചാൽ മതി. കൂടെ" നിനക്ക് പറ്റുമോ" എന്നൊരു ചോദ്യം. ഭഗവാനെ!മനസ്സ് നിറഞ്ഞു. 

 ഇനി ഇതെല്ലാം പറഞ്ഞത് നമ്മുടെ പെൺമക്കൾ, ഭർത്താക്കന്മാർ അടുക്കളയിൽ കയറുന്നില്ല എന്ന് പറയുന്ന പരാതികൾ ഓർത്താണ്. ഞങ്ങളുടെ കാലത്തെ മിക്ക സ്ത്രീകളുടെയും മാത്രമല്ല ഇക്കാലത്തെ പല സ്ത്രീകളുടെയും കഥയാണിത്. അടുക്കളയിൽ കയറുന്ന പുരുഷന്മാർ വളരെ കുറവ്. അത് സന്തോഷത്തോടെ ചെയ്യുന്നവർ അതിലും കുറവ്. അതുകൊണ്ട് ജീവിതകാലം മുഴുവൻ നിങ്ങൾക്ക് ഭക്ഷണം ഉണ്ടാക്കി തരുന്ന നിങ്ങളെ ശ്രദ്ധിക്കുന്ന ഭാര്യക്ക് മാസത്തിൽ രണ്ട് ദിവസം അവധി കൊടുത്തുകൂടെ? രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും ( ബാങ്ക് അവധി പോലെ ) പുരുഷന്മാർ അടുക്കളയിൽ കയറട്ടെ. അങ്ങനെയായാൽ ഒരു അത്യാവശ്യഘട്ടം വരുമ്പോൾ ബുദ്ധിമുട്ടാതെ അടുക്കള കാര്യങ്ങൾ നോക്കാൻപറ്റും. ഭാര്യമാർക്ക് ഇടയ്ക്കൊരു വിശ്രമവും. ഈ ജീവിത സായാഹ്നത്തിൽ ഒരു പനി കിടക്കയിലാണ് എനിക്കിത് തോന്നിയത് എന്നത് എന്റെ സമയദോഷം. അല്ലെങ്കിൽ മുമ്പ് തന്നെ 2-4 ശനിയാഴ്ചകളെ പ്രാക്ടിക്കൽ ആക്കിയേനെ. ( ഞാനീ വിവരം എന്റെ മകളോട് പറഞ്ഞപ്പോൾ അവൾ വാ പൊത്തി ചിരിക്കുന്നു "പാവം അച്ഛൻ "🤗. നിന്റെ ഭർത്താവും ഇങ്ങനെയാവട്ടെ എന്താ എന്ന് പറഞ്ഞപ്പോൾ അത് പറ്റില്ല😉 എന്നായി അവൾ. അതെ എല്ലാം കുട്ടികൾക്കും അവരുടെ അച്ഛൻ സ്നേഹസമ്പന്നൻ ആണ്. പക്ഷേ ഭർത്താവ്... No... Way...)

സ്നേഹത്തോടെ....... 

Wednesday, November 30, 2022

കഴിഞ്ഞ കാലത്ത് ജീവിക്കുന്നവർ

 കഴിഞ്ഞുപോയ കാലത്ത് ജീവിക്കുന്നവരെ കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചാൽ എന്തായിരിക്കും നിങ്ങളുടെ ഉത്തരം? ചിലപ്പോൾ ചിലരെ കണ്ടിട്ടുണ്ട് എന്ന ഒരു ഒഴുക്കൻ മറുപടിയാവും മിക്കവാറും ലഭിക്കുക. പക്ഷേ, നമ്മളെല്ലാം ഇന്നും കഴിഞ്ഞ കാലത്ത് ജീവിക്കുന്നവരാണ് എന്ന് പറഞ്ഞാൽ വിശ്വാസം വരില്ല അല്ലേ? കഴിഞ്ഞ കാലം എന്ന്  പറഞ്ഞത് കഴിഞ്ഞ നൂറ്റാണ്ടോ പതിറ്റാണ്ടോ ഒന്നുമല്ല.കഴിഞ്ഞ ഇന്നലെകളാണ്. നമ്മളെല്ലാം ജീവിക്കാൻ ശ്രമിക്കുന്നത് ആ ഇന്നലെകളുടെ വിസ്താരതയിലാണ്. പക്ഷേ അത് അറിയുന്നില്ല എന്ന് മാത്രം. ഓരോ കാര്യം ചെയ്യുമ്പോഴും പറയുമ്പോഴും നമ്മുടെ കഴിഞ്ഞ അനുഭവങ്ങൾക്കാവും പ്രാധാന്യം കൊടുക്കുക. നല്ലത്. പക്ഷേ ഇന്നലെകളിൽ ഇന്ന് ജീവിക്കുമ്പോൾ, ഇന്ന് ഇല്ലാതെയാകുന്നു. ഇന്നിന്റെ മഹത്വമോ ഭംഗിയോ ഒന്നും അറിയാതെ ഈ ഇന്നിനെ ഇന്നലെ ആക്കും. ചുരുക്കത്തിൽ പണ്ടെങ്ങോ നടന്ന ഒരു സംഭവത്തിൽ ഇന്നും നമ്മൾ ജീവിക്കുന്നു എന്ന് സാരം. നാളെ കുറിച്ച് പറയുന്നവർ ഉണ്ടെങ്കിലും അവർ ജീവിക്കുന്നത്  ഇപ്പോഴും ഇന്നലെകളിൽ തന്നെ. എന്തായാലും "ഇന്ന് "അവർക്ക് അന്യമാകുന്നു.

        . യഥാർത്ഥത്തിൽ നമ്മൾ ജീവിക്കേണ്ടത് ഇന്നിലാണ്. ഈ നിമിഷങ്ങളിലാണ്. ഇതാണ് ഒരു നല്ല നാളെയിലേക്ക് നമ്മളെ നയിക്കുന്നത്. അതിനായി ശ്രമിക്കേണ്ടതും ഇന്ന് തന്നെയാണ്. ഇന്നലെകൾ ഒരു അനുഭവം മാത്രമാണ്. ഇന്നത്തെയും നാളത്തെയും തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുന്ന ഒരു അനുഭവം മാത്രം. ഇരുട്ടുള്ള സ്ഥലത്തുകൂടി പോകുമ്പോൾ ഒരു ടോർച്ചിലെ വെളിച്ചം സഹായം ആകുന്നത് പോലെ ഇന്നത്തെ നമ്മുടെ തീരുമാനങ്ങളിലേക്ക് വെളിച്ചം വീശാൻ മാത്രം ഇന്നലെകളെ ഉപയോഗിച്ചാൽ മതി. പക്ഷേ ഇന്നലെകളിൽ മാത്രം കടിച്ചു തൂങ്ങി ജീവിക്കുന്നവർക്ക് നഷ്ടമാകുന്നത് ഇന്നും നാളെകളുമാണ്. യാതൊരു പ്രതീക്ഷയും ഇല്ലാതെ അവർ ഇന്നലെകളിൽ ജീവിക്കുമ്പോൾ ഇല്ലാതാവുന്നത് സ്വന്തം ജീവിതം കൂടിയാണ്. കഴിഞ്ഞുപോയ ഒരു നിമിഷം തിരിച്ചുകൊണ്ടുവരാൻ നമുക്ക് കഴിയില്ല എങ്കിൽ എന്തിനാണ് അതിൽ പിടിമുറുക്കി ജീവിക്കുന്നത്? കഴിഞ്ഞ ആ നിമിഷത്തോടൊപ്പം ആഅനുഭവങ്ങളും അപ്പോഴത്തെ ജീവിതവും കഴിഞ്ഞു.  അതിൽ മാത്രം ഉറച്ചുനിന്നാൽ എന്നും അവിടെ തന്നെ ആവും നിൽക്കുക. സുന്ദരമായ ഇന്നോ നാളെയോ നിങ്ങളുടെ മുമ്പിൽ ഉണ്ടാവില്ല. ഇന്നിലേക്കു നോക്കൂ എന്ത് സുന്ദരമായ ലോകം,ആളുകൾ, അനുഭവങ്ങൾ.അതെല്ലാം കാണൂ.. ആസ്വദിക്കൂ. നാളെയെക്കുറിച്ച് പ്ലാൻ ചെയ്യൂ. അതിനെ ഇന്നലെകളിലെ അനുഭവം ഒരു സഹായമായി സ്വീകരിക്കൂ.

           ചിലർ എന്നും എപ്പോഴും പറയുന്നത് കഴിഞ്ഞ കാര്യങ്ങൾ മാത്രമാണ്. ഉദാഹരണമായി ഒരു യാത്ര എടുക്കാം. വാഹന യാത്രയോ നടക്കലോ എന്തുമാകട്ടെ. നിങ്ങളോടൊപ്പം കുറച്ചു പേർ കൂടി ഉണ്ടെന്ന് കരുതുക. അപ്പോൾ സംസാരിക്കുന്നതിനിടെ നിങ്ങൾ പറയുന്നതിൽ കൂടുതലും കഴിഞ്ഞ സംഭവങ്ങൾ ആയിരിക്കും - അത് വ്യക്തിയെക്കുറിച്ച് ആവാം, സംഭവങ്ങളെ കുറിച്ചാവാം. നാളെ എന്നത് വളരെ കുറച്ചു മാത്രം വരുന്ന വാക്ക് ആയിരിക്കും. ഈ യാത്രയിൽ നിങ്ങളുടെ ഇരുവശത്തും ഉള്ള കാണേണ്ട കാഴ്ചകൾ നിങ്ങൾ കണ്ടോ? ഇല്ല. ആ യാത്ര നിങ്ങൾ ആസ്വദിച്ചോ? ഇല്ല. വഴിയിൽ ഉള്ളതൊന്നും കാണാതെ, ആസ്വദിക്കാതെ ഇന്നലെകളിലൂടെ ഉള്ള ഒരു പോക്ക് ആയിരുന്നു അത്, അല്ലേ? ഇതുതന്നെയാണ് നമ്മുടെ ദൈദിന ജീവിതത്തിലും സംഭവിക്കുന്നത്. ഇന്നത്തെ സന്തോഷം അറിയാതെ, അറിയാൻ ശ്രമിക്കാതെ പഴയ ലോകത്ത് പോയി ജീവിക്കുന്നു.

        നാളെ എന്നത് നമ്മുടെ ലക്ഷ്യമാണ്. അവിടെയെത്താൻ ഇന്നിലൂടെ മാത്രമേ കഴിയൂ. പക്ഷേ ഇന്നലെകളിൽ മാത്രം ജീവിക്കുന്നവർക്ക് ആ ലക്ഷ്യത്തിലെത്താൻ കഴിയില്ല. നാളെ മുറ്റത്തെ മാവിൽ നിന്നും ഒരു മാങ്ങ പറിച്ചു തിന്നണമെങ്കിൽ, ഞാൻ ഇന്ന് ഒരു മാവ് നടണം. പണ്ട് അവിടെ ഒരു മാവുണ്ടായിരുന്നു എന്ന് പറഞ്ഞിരുന്നാൽ നാളെ മാങ്ങാ തിന്നാൻ പറ്റില്ല. പണ്ട് അവിടെ ഒരു മാവ് ഉണ്ടായിരുന്നു, അത് നല്ലതായിരുന്നു, എന്ന് അറിവ് ഇന്ന് അവിടെ ഒരു മാവ് നടാൻ എന്നെ പ്രേരിപ്പിക്കണം. അങ്ങിനെ ചെയ്യുന്ന പ്രവർത്തിയിലൂടെ മാത്രമേ അതിന്റെ ഫലം നാളെ കിട്ടുകയുള്ളൂ. നാളെ എന്തുവേണമെന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്. ആ ലക്ഷ്യം നേടാൻ ഇന്നത്തെ പ്രവൃത്തികൾക്കേ കഴിയൂ. ഇന്നലെകൾക്ക് കഴിയില്ല. നാളേക്കുള്ള യാത്രയിൽ ഒരു സഹായഹസ്തമാകാനേ ഇന്നലെകൾക്ക് കഴിയൂ. കഴിയാവൂ. അതിൽ കൂടുതൽ പ്രാധാന്യം കഴിഞ്ഞ അനുഭവങ്ങൾക്ക് നൽകരുത്. നിങ്ങൾ ജീവിക്കേണ്ടത് ഇന്നിലാണ്. സന്തോഷകരമായ ഒരു ജീവിതം നയിക്കാൻ ഇന്നിലൂടെ കഴിയണം. അങ്ങനെ പോകുമ്പോൾ നിങ്ങളുടെ ഇന്നലെകളും സന്തോഷം നിറഞ്ഞതാകും. ഇനിയും ഇന്നലെകളുടെ തടവറയിൽ നിന്നും രക്ഷപ്പെടാൻ കഴിയുന്നില്ലെങ്കിൽ നിങ്ങളുടെ നാളെ എന്നത് ഒരു വ്യത്യാസവുമില്ലാതെ ഇതേ രീതിയിൽ തന്നെയായിരിക്കും. ഒന്ന് ചിന്തിക്കൂ. ഈ ഇന്നലെകളിൽ നിന്നും പുറത്തു കടക്കൂ.  തന്റെ മുന്നിലുള്ള ലോകത്തെ കാണൂ... ജീവിക്കൂ. കഴിഞ്ഞത് കഴിഞ്ഞു.പുതിയ ഒരു ജീവിതത്തിലേക്കുള്ള നിങ്ങളുടെ കാൽവെപ്പ് ഒരു നല്ല നാളെയിലേക്കാണ് എന്നു തിരിച്ചറിയൂ. അഴുകിയതും പുളിച്ചതും ദുർഗന്ധം വമിക്കുന്നതുമായ കാര്യങ്ങൾ ഇന്നിൽ നിന്നും തൂത്തെറിയൂ. എന്തിനാണ് അതുമായി ഓരോ നാളിനെയും വരവേൽക്കുന്നത്?  നിങ്ങളുടെ ചുറ്റിലും ഉണ്ടാകുന്ന ദുർഗന്ധത്തിന് കാരണം നിങ്ങളുടെ കയ്യിൽ സൂക്ഷിച്ചിരിക്കുന്നതിൽ നിന്നുമാണെന്ന് മനസ്സിലാക്കി അവ വലിച്ചെറിയൂ. മനസ്സിനെ ശുദ്ധമാക്കി പുതിയ ഒരു "ഇന്നിൽ "ജീവിക്കൂ.  അങ്ങിനെയായാൽ "നാളെ "വരുമ്പോൾ ഓർക്കാൻ നിങ്ങൾക്ക് ഒരു നല്ല "ഇന്നലെ" ഉണ്ടായിരിക്കും. നമ്മുടെ ജീവിതത്തിൽ മാറ്റം കൊണ്ടുവരേണ്ടത് നമ്മൾ തന്നെയാണ്. നമ്മുടെ ചിന്തകളിലൂടെയും പ്രവർത്തകളിലൂടെയും ആണ് അത് സാധിക്കേണ്ടത്. അപ്പോൾ അങ്ങനെയൊന്നു ശ്രമിച്ചു നോക്കാം അല്ലേ... 

Friday, November 25, 2022

പ്രിയ ഡോക്ടർ, മാപ്പ്.. മാപ്പ്..


  •  രോഗിയുടെ മരണം അറിയിച്ച ഡോക്ടറെ രോഗിയുടെ ഭർത്താവ് ചവിട്ടി വീഴ്ത്തി. തിരുവനന്തപുരം മെഡിക്കൽ  കോളേജിലാണ് ലജ്ജാകരമായ ഈ സംഭവം നടന്നത്. ബ്രെയിൻ ട്യൂമറുമായി ബന്ധപ്പെട്ട്ശുഭ എന്ന യുവതിക്ക്    നടത്തിയ ശസ്ത്രക്രിയ വിജയകരമായിരുന്നു എങ്കിലും അടുത്ത ദിവസം അർദ്ധരാത്രിയോടെ അവർ മരണമടഞ്ഞു. അതറിയിച്ച ന്യൂറോ സർജറി വിഭാഗം സീനിയർ റെസിഡൻസ് ഡോക്ടർ മേരി ഫ്രാൻസിസിനെയാണ് ശുഭയുടെ ഭർത്താവ് സെന്തിൽ   ചവിട്ടിയത്. ആസ്പത്രിയിൽ അഡ്മിറ്റ് ചെയ്ത സമയത്ത് ശുഭയുടെ രോഗാവസ്ഥ വളരെ മോശമായിരുന്നു എന്നും  ബ്രെയിൻ ട്യൂമറിനൊപ്പം ഹൃദയസംബന്ധമായ പ്രശ്നങ്ങളും ഉണ്ടായിരുന്നുവെന്നും ഡെപ്യൂട്ടി സൂപ്രണ്ട് ഡോക്ടർ സുനിൽകുമാർ വെളിപ്പെടുത്തി.

              രോഗി മരിച്ചാൽ അത് ചികിത്സാപിഴവാണെന്ന് ആരോപിച്ച് ഡോക്ടർമാർക്ക് എതിരെയും ആശുപത്രിയ്ക്കെതിരെയും കയ്യേറ്റം നടത്തുന്നത് ഇപ്പോൾ പതിവായിരിക്കുന്നു. ചികിത്സ പിഴവാണെന്ന് ആരോപിക്കാൻ ഇവർക്ക് എന്ത് തെളിവാണ് ഉള്ളത് എന്ന് പലപ്പോഴും തോന്നാറുണ്ട്. അതീവ ഗുരുതരാവസ്ഥയിൽ എത്തുന്ന രോഗികളെയെല്ലാം ചികിത്സിച്ചു സുഖമാക്കുവാൻ ഒരു ഡോക്ടർക്ക് കഴിയും എന്നാണോ ഇവർ കരുതുന്നത്.  രോഗിയെ ചികിത്സിച്ചു ഭേദമാക്കുവാൻ എല്ലാ ഡോക്ടർമാരും ശ്രമിക്കും.   പക്ഷേ  മരണത്തിൽ നിന്നും രക്ഷിക്കാൻ അവർക്ക് എന്നല്ല ആർക്കും കഴിയില്ല. അങ്ങിനെ അല്ലായിരുന്നു എങ്കിൽ  ഡോക്ടർമാരുടെ ബന്ധുക്കളാരും തന്നെ രോഗം മൂലം മരിക്കില്ലല്ലോ.    മരുന്നിനും ചികിത്സയ്ക്കുമെല്ലാം ഒരു പരിധിയുണ്ട്. നല്ല ഡോക്ടർമാർ ഒപ്പമുണ്ടെന്ന് കരുതിയോ നല്ല ചികിത്സ കിട്ടി എന്നു കരുതിയോ  ആർക്കും ജീവൻ തിരിച്ചു കിട്ടണമെന്നില്ല.     രാഷ്ട്രീയമായും ഔദ്യോഗികമായും സാമ്പത്തികമായും ഉന്നത നിലയിലുള്ളവർ വിദേശത്ത് പോയി ചികിത്സ സ്വീകരിച്ചിട്ട് പോലും   മരണത്തിന്റെ പിടിയിലാകുന്നത് ചികിത്സാപിഴവല്ല എന്ന് നമുക്കെല്ലാം    അറിയാം. എല്ലാം സുഖമാക്കി     ആരോഗ്യത്തോടെ രോഗിയെ    തിരിച്ചയക്കാൻ കഴിയുന്ന അതീന്ദ്രിയ   ജ്ഞാനമൊന്നും ഡോക്ടർമാർക്ക് ഇല്ല.   ഓരോ രോഗിയെയും രോഗാവസ്ഥയിൽ   നിന്നും മോചിപ്പിക്കാൻ അവർ മാക്സിമം   ശ്രമിക്കും. മിക്കപ്പോഴും ആ  ശ്രമം  വിജയിക്കുമെങ്കിലും ചിലപ്പോളെങ്കിലും മറ്റ് ശാരീരിക കാരണങ്ങളാൽ ആ  ശ്രമം പരാജയപ്പെടും.  അതിന് കാരണം ആ ഡോക്ടറല്ല. ആ രോഗിയുടെ ശാരീരികാവസ്ഥയാണ്. പ്രസവത്തോടനുബന്ധിച്ചുള്ള പല മരണങ്ങളിലും ഇതേ രീതിയിൽ ചികിത്സാ പിഴവ് എന്ന് ആരോപിച്ച് ഡോക്ടർമാർക്കെതിരെ ആക്രമണങ്ങൾ നടത്താറുണ്ട്.   

           രോഗം മൂലമോ അപകടങ്ങൾ മൂലമോ നമ്മൾ ആശുപത്രിയിൽ പ്രവേശിക്കപ്പെടുമ്പോൾ ഡോക്ടറെ കാണുക ദൈവത്തിന്റെ പ്രതിനിധിയാണ്.( തീർച്ചയായും നേഴ്സുമാരും ഈ വിഭാഗത്തിൽപ്പെടുന്നു ). പക്ഷേ അപ്പോഴും ഡോക്ടർ പറയുന്ന ഒരു കാര്യമുണ്ട്.ഞങ്ങൾ ആവുന്നതെല്ലാം ചെയ്യാം ബാക്കി ഈശ്വരന്റെ കയ്യിലാണ് പ്രാർത്ഥിക്കുക എന്ന് .    അവർ നൽകുന്ന ചികിത്സകൊണ്ട് ആരോഗ്യം നേടിയ ആശുപത്രി വിട്ട് പുറത്തു വരുമ്പോൾ ഒരു നന്ദി പോലും പറയാതെ ചികിത്സിച്ചത് ഡോക്ടറുടെ ഡ്യൂട്ടിയാണെന്ന് പറയുന്ന ചിലരുണ്ട്  . ഓരോ രോഗിയും ഡോക്ടർക്ക് ഓരോ ചലഞ്ച് ആണ്. തന്റെ മുമ്പിൽ എത്തുന്ന വേദന നിറഞ്ഞ മുഖത്ത് പുഞ്ചിരി വിരിയിക്കാൻ ശ്രമിക്കുന്ന ഡോക്ടറെ അപമാനിക്കാൻ അല്ല ആദരിക്കാനാണ് നാം പഠിക്കേണ്ടത്. തന്റെ രോഗി മരിക്കുമ്പോൾ രോഗിയുടെ ബന്ധുക്കളെ പോലെ തന്നെ ഡോക്ടർക്കും വേദനയുണ്ട്. തന്റെ ശ്രമം വിജയിച്ചില്ലല്ലോ എന്നോർത്ത് ദുഃഖമുണ്ട്. പക്ഷേ തിരക്കുള്ള ജീവിതത്തിൽ ഇതൊന്നും പ്രകടിപ്പിക്കാൻ അവർക്ക് സമയമില്ല.

           ഇത്തരത്തിൽ രോഗികളുടെ ബന്ധുക്കൾ പെരുമാറിയാൽ പിന്നെ എങ്ങനെയാണ് ചികിത്സിക്കാൻ ഡോക്ടർമാർക്ക് ധൈര്യം കിട്ടുക? തന്റെ മുന്നിലെത്തുന്ന ഗുരുതരാവസ്ഥയിലുള്ള രോഗി മരിക്കില്ലെന്ന് പറയാൻ ഏത് ഡോക്ടർക്കാണ് സാധിക്കുക? രോഗി മരിച്ചാൽ താൻ ആക്രമിക്കപ്പെടും എന്ന് അറിഞ്ഞുകൊണ്ട് എത്ര ഡോക്ടർമാർ ചികിത്സിക്കാൻ തയ്യാറാകും? (ആരും തന്നെ കാണില്ല.അതാണ് വാസ്തവം.) ഇങ്ങനെയുള്ള സന്ദർഭത്തിൽ ഏറ്റവും നല്ല ചികിത്സ നൽകുക എന്നത് മാത്രമാണ് ഡോക്ടറുടെ കടമ. അത് വിജയിക്കാം ഒരുപക്ഷേ പരാജയപ്പെടാം. ഒരു ചരടിന്റെ അപ്പുറവും ഇപ്പുറവും ആയി നിൽക്കുകയാണ് രോഗിയുടെ ജീവനും മരണവും. ജീവിതത്തിലേക്ക് കൂട്ടാൻ എത്ര ശ്രമിച്ചാലും ഡോക്ടർ ചിലപ്പോൾ പരാജയപ്പെട്ടു പോകും. അത് ഡോക്ടറുടെ ചികിത്സാപിഴവല്ല.

        ഇതു വായിക്കുന്ന ചിലരെങ്കിലും എന്നെ എതിർത്തു പറഞ്ഞേക്കാം. അത്തരമൊരു അനുഭവം എനിക്ക് ഉണ്ടായിട്ടില്ലാത്തതുകൊണ്ടാണ് ഇങ്ങനെ പറയുന്നത് എന്ന് പറയുന്നവരും ഉണ്ടാകും. എന്നാൽ അങ്ങനെയല്ല. ഇനിയും എനിക്ക് ഇത്തരം അനുഭവങ്ങൾ ഉണ്ടായാലും ഡോക്ടർമാരെ കുറ്റം പറയാനോ പഴിചാരാനോ ഞാൻ പോകില്ല.  രോഗാവസ്ഥയിൽ മറ്റൊന്നും ചെയ്യാനില്ലാതെ ചികിത്സ തേടി ഡോക്ടറെ സമീപിക്കുമ്പോൾ അവർ എന്നോടൊപ്പം ഉണ്ടെന്ന ധൈര്യം എനിക്കുണ്ട്. അവർ കഴിയുന്ന വിധത്തിൽ രക്ഷിക്കാൻ ശ്രമിക്കും എന്ന വിശ്വാസവും. എനിക്കുണ്ട് . ഇനി ഒടുവിൽ അവരുടെ ശ്രമം പരാജയപ്പെട്ടാൽ ഈശ്വരേഛ ആണെന്ന് കരുതി മനസ്സിനെ ശാന്തമാക്കും. അവരുടെ ശ്രമത്തിന് നന്ദി പറയാനും മറക്കില്ല. സത്യം.

  •  രോഗിയുടെ ബന്ധുക്കൾ ഡോക്ടർമാരെയും ആശുപത്രികളെയും ആക്രമിക്കുന്നത് കർശനമായി തടയേ ണ്ടിയിരിക്കുന്നു.( ഇതിനുപിന്നിൽ ഇവരോടുള്ള വൈരാഗ്യമോ അസൂയയോ ആണോ എന്നു പലപ്പോഴും സംശയം തോന്നിയിട്ടുണ്ട്. )ഇനി ആർക്കെങ്കിലും ഇത്തരം പരാതിയുണ്ടെങ്കിൽ നമുക്കൊരു നിയമ സംവിധാനം ഉണ്ടല്ലോ. അതുവഴിയാണ് നേരിടേണ്ടത്. കോടതിയിൽ പരാതി നൽകണം. തെളിവ് സഹിതം  അവരെ ശിക്ഷിക്കാനും ശ്രമിക്കണം.കിഡ്നിയും കണ്ണുമടക്കം ശാരീരിക അവയവങ്ങൾ തട്ടിയെടുക്കുന്ന മാഫിയ സംഘങ്ങൾ ആശുപത്രി കേന്ദ്രീകരിച്ച പ്രവർത്തിക്കുന്നുണ്ടെന്ന് പറയാറുണ്ട്. ഇത്തരം സ്ഥാപനങ്ങളെയും അവിടെ പ്രവർത്തിക്കുന്നവരെയും- അത് ഡോക്ടറായാലും മറ്റു ഉദ്യോഗസ്ഥരായാലും -നിയമത്തിനു മുമ്പിൽ കൊണ്ടുവന്ന് കർശനമായി ശിക്ഷിക്കണം. പക്ഷേ  ഏതെങ്കിലും ഒരു ഡോക്ടർ ഈ ഹീനമായ പ്രവർത്തി ചെയ്തു  എന്നതിനാൽ എല്ലാ ഡോക്ടർമാരെയും കയ്യേറ്റം ചെയ്യരുത്. രോഗികളോട് കരുണയും അനുകമ്പയും ഉള്ളവരാണ് ഭൂരിപക്ഷം ഡോക്ടർമാരും എന്ന കാര്യവും മറക്കരുത്. സാധാരണക്കാരായ, പാവപ്പെട്ടവർക്ക് വേണ്ടിയുള്ളതാണ് ഗവൺമെന്റ് ഹോസ്പിറ്റലുകൾ. ഈ ആശുപത്രികളിൽ വേണ്ട സൗകര്യങ്ങൾ ഒരുക്കണമെന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടാലും സർക്കാർ അത് അംഗീകരിക്കണമെന്നില്ല. ഉള്ള സൗകര്യങ്ങൾ വച്ച്, തന്നെ കൊണ്ട്ക ഴിയുന്ന രീതിയിൽ ചികിത്സിക്കുന്ന ഡോക്ടർമാരെ അംഗീകരിക്കാൻ  നമുക്ക് കഴിയണം. കൈക്കൂലിക്കാരായ ഡോക്ടർമാർ ഇതിൽ ഉൾപ്പെടുന്നില്ല എന്ന് വീണ്ടും ഓർമിപ്പിക്കുന്നു. കൈക്കൂലി തന്നാലേ ചികിത്സയ്ക്കു എന്ന് പറയുന്നവരെ നിയമത്തിനു മുമ്പിൽ കൊണ്ടുവരാൻ ധാരാളം വഴികൾ ഉണ്ട്. അങ്ങിനെയുള്ളവരെ നിയമത്തിനു     മുന്നിൽ നിന്നും രക്ഷപ്പെടാനും                        അനുവദിക്കരുത്. പക്ഷേ ചികിത്സിച്ചു         എന്ന കാരണത്താൽ ചികിത്സാപിഴവ്      ആരോപിച്ച് ശാരീരിക ആക്രമണം              നടത്തുന്നവരോട് ഒരുതരത്തിലും     യോജിക്കാൻ വയ്യ. വേദനിക്കുന്നവർക്ക്        ആശ്വാസമായി മാറുന്ന     ഡോക്ടർമാരോടും നേഴ്സുമാരോടും,           ഇത്തരം ഹീന പ്രവർത്തികൾ     ചെയ്യുന്നവരുടെ പേരിൽ, കൈകൂപ്പി മാപ്പ് പറയട്ടെ . മാപ്പ്.... മാപ്പ്....       

Sunday, November 20, 2022

ഗാന്ധിജിയുടെ മൂന്ന് കുരങ്ങന്മാർ

     ഗാന്ധിജിയുടെ മൂന്നു കുരങ്ങന്മാരുടെ മൂർത്തികളെ പറ്റി നമ്മളെല്ലാം കേട്ടിട്ടുണ്ട്. ഒരെണ്ണം രണ്ട് കണ്ണും പൊത്തിയിരിക്കുന്നു. മറ്റൊരെണ്ണം രണ്ടുകാതുകളും കൈയാൽ അടച്ചിരിക്കുന്നു. ഇനിയുള്ള ഒരെണ്ണം വായ പൊത്തി ഇരിക്കുന്നതാണ്. ചീത്ത കാണരുത് -കേൾക്കരുത് -പറയരുത്- എന്നാണ് ഇവയെ കുറിച്ചുള്ള വ്യാഖ്യാനം എന്നാണ് സാധാരണയായി നമ്മൾ കേട്ടിട്ടുള്ളത്.  പക്ഷേ അങ്ങനെ അല്ല എന്ന് പറയുന്നവരും ഉണ്ട്. ഈ പുതിയ കാഴ്ചപ്പാടാണ് കൂടുതൽ സ്വീകാര്യമായി എനിക്ക് തോന്നുന്നത്. ഒരു കാര്യം കണ്ടു കഴിയുമ്പോഴല്ലേ അത് ചീത്തയാണെന്ന് നമ്മൾ അറിയൂ. പിന്നീട് കണ്ണുപൊത്തിയിട്ട് എന്ത് കാര്യം? അതുപോലെ ഒരു കാര്യം കേട്ട ശേഷമല്ലേ അത് നല്ലതോ ചീത്തയോ എന്ന് തീരുമാനിക്കാൻ കഴിയൂ. ചീത്തയാണെന്ന് തിരിച്ചറിഞ്ഞശേഷം പിന്നീട് എന്തിനാണ് കാത് പൊത്തുന്നത്? അതുകൊണ്ടാണ് വ്യത്യസ്തമായ ഒരു വ്യാഖ്യാനം എന്നെ ആകർഷിച്ചത്.

                    ആവശ്യമില്ലാത്തത് കാണാതിരിക്കുക -കേൾക്കാതിരിക്കുക- സംസാരിക്കാതിരിക്കുക. എന്താ ഇത് ശരിയല്ലേ? നമ്മൾ പോകുമ്പോൾ വഴിയിൽ എന്തെല്ലാം കാണുന്നു. സത്യത്തിൽ അവയെല്ലാം നമ്മൾ "കാണാൻ "ശ്രമിക്കാറുണ്ടോ? ഇല്ല. നമുക്ക് ആവശ്യമുള്ളത് മാത്രമേ നോക്കാറുള്ളൂ. അല്ലാത്തവയെ നമ്മൾ അവഗണിക്കും. ഒരു യാത്രക്കിടെ നമുക്ക് വിശക്കുന്നു എന്ന് വിചാരിക്കുക. അപ്പോൾ,ഭക്ഷണം കഴിക്കാനായി നമ്മൾ നോക്കുക ഹോട്ടലുകളാണ്. ആ ബോർഡ് മാത്രമേ നമ്മൾ ശ്രദ്ധിക്കൂ. തുണിക്കടകളുടെയും, ഗ്ലാസ് വിൽക്കുന്ന കടകളുടെയും, പലവ്യഞ്ജന കടകളുടെയും ബോർഡുകൾ അവിടെ ഉണ്ടെങ്കിലും നമ്മുടെ കണ്ണുകൾ അതിൽ പെടാറില്ല. കാരണം നമുക്ക് അത് ആവശ്യമില്ല. അത്രതന്നെ. നമുക്കെന്താണോ ആവശ്യം അതിലേക്ക് ആവും നമ്മുടെ ശ്രദ്ധയും നോട്ടവും. അല്ലാത്തതെല്ലാം അവിടെ ഉള്ളതിനും ഇല്ലാത്തതിനും തുല്യം. ഗാഢമായ ചിന്തയിലിരിക്കുമ്പോൾ നമ്മുടെ അടുത്ത് ഒരാൾ   വന്നാൽ പോലും നമ്മൾ അറിയണമെന്നില്ല. കണ്ണ് തുറന്നിരുന്നാലും കാണണമെന്നില്ല. കാരണം നമ്മുടെ മനസ്സിന്റെ ശ്രദ്ധ മറ്റെവിടെയോ ആണ്. അതുകൊണ്ട് മറ്റൊന്നും നമ്മൾ കാണുന്നില്ല. ഇതുപോലെ തന്നെയാണ് കേഴ് വിയും. ആവശ്യമുള്ളത് മാത്രം കേൾക്കുക. നമുക്ക് ഒരു പ്രയോജനവും ഇല്ലാത്ത കാര്യങ്ങൾ എന്തിന് കേൾക്കണം? അവയെ അതിന്റെ പ്രാധാന്യത്തിൽ നമുക്ക്  അവഗണിക്കാനാകണം. വേണ്ടാത്തതെല്ലാം കേൾക്കുകയും അത് മനസ്സിൽ സൂക്ഷിക്കുകയും ചെയ്യുന്നതുകൊണ്ട് നമ്മുടെ മനസ്സ് കലുഷിതമാക്കാം എന്നല്ലാതെ മറ്റൊരു ഫലവുമില്ല. വേണ്ടാത്ത ശബ്ദങ്ങൾ അപ്പാടെ അവഗണിക്കാൻ ആയാൽ മനസ്സിനുണ്ടാകുന്ന ശാന്തി അപാരമാണ്. ആവശ്യമില്ലാത്തവ കാണാതെയും കേൾക്കാതെയും ഇരിക്കുന്നതിനേക്കാൾ പ്രാധാന്യമുണ്ട് സംസാരത്തിന്. മിത്രങ്ങളെയും ശത്രുക്കളെയും സൃഷ്ടിക്കുവാൻ കഴിയുന്ന അതിശക്തമായ ഒരു മാധ്യമമാണ് വാക്ക്. വാക്കിൽ പിഴച്ചാൽ എല്ലാം പിഴച്ചു. വാക്കുകൾക്ക്‌ സ്വാന്തനപ്പെടുത്തുന്നതോടൊപ്പം മുറിപ്പെടുത്താനും കഴിയും. നമ്മുടെ വാക്കുകളിലൂടെ നമ്മൾ ആരാണെന്ന് മറ്റുള്ളവർ മനസ്സിലാക്കും. എന്നിലൂടെ വരുന്ന വാക്കുകളാണ് ഞാൻ ആരാണ് എന്താണ് എന്ന് പറയുന്നത്. അതുകൊണ്ടുതന്നെ വാക്കുകൾ പ്രയോഗിക്കുമ്പോൾ അതീവ ശ്രദ്ധ ആവശ്യമാണ്. യാതൊരു നിയന്ത്രണവും ഇല്ലാതെ സംസാരിക്കുന്നവരെയും, ആത്മപ്രശംസ നടത്തുന്നവരെയും മറ്റുള്ളവരെ കുറിച്ച് കുറ്റം പറയുന്നവരെയും ഒക്കെ നമ്മുടെ ഇടയിൽ ധാരാളമായി കാണാം. ഇത്തരക്കാരിൽ നിന്നും അകന്നുനിക്കാനാവും നമ്മൾ ശ്രദ്ധിക്കുക. ഇത്തരക്കാരോട് തോന്നുന്ന ഒരു അലോരസം,ഒരു വെറുപ്പ് ഒക്കെ ഉണ്ടല്ലോ,  അതു തന്നെയാവും വാക്കിൽ ശ്രദ്ധിച്ചില്ലെങ്കിൽ നമ്മളോടും തോന്നുക.

                അതുകൊണ്ട് ആവശ്യമുള്ളത് മാത്രം പറയാനും, കേൾക്കാനും, കാണാനുമായി നാം സ്വയം നിയന്ത്രിക്കണം. മറ്റുള്ളവരുടെ കണ്ണും, കാതും,വായും പൊത്തിപ്പിടിച്ച് ഈ നിയന്ത്രണം സാധിക്കില്ലല്ലോ? നമ്മുടെ കാഴ്ചപ്പാടിലും, സ്വീകാര്യതയിലും, പ്രകടിപ്പിക്കലിലും മാറ്റം കൊണ്ടുവരാൻ കഴിഞ്ഞാൽ സംതൃപ്തിയും സന്തോഷവും നിറഞ്ഞ ജീവിതം നമുക്ക് ആസ്വദിക്കാം. ഇല്ലെങ്കിൽ സ്വന്തം ജീവിതം നരകതുല്യമാക്കുന്ന തോടൊപ്പം മറ്റുള്ളവരുടെ ജീവിതം കൂടി അങ്ങിനെ ആക്കാനുള്ള ഒരു ശ്രമമാവും ഉണ്ടാവുക. അത്തരത്തിലുള്ള ദുരിതപൂർണമായ ഒരു ജീവിതം നമുക്ക് വേണോ? ഒരിക്കലും വേണ്ട. അതിനാൽ ഗാന്ധിജിയുടെ മൂന്ന് കുരങ്ങന്മാരുടെ മൂർത്തികൾ ഒരു പ്രചോദനമായി നമുക്ക് ഹൃദയത്തിൽ സൂക്ഷിക്കാം. ആ പാത പിന്തുടരാം.

🌹ലോകാ സമസ്താ സുഖിനോ ഭവന്തു:🌹

Wednesday, November 9, 2022

ഇനിയും മരിക്കാത്ത മനുഷ്യത്വം

 ഇന്നത്തെ പല വാർത്തകളും കേൾക്കുമ്പോൾ മനുഷ്യർ തമ്മിലുള്ള സ്പർദ്ധയും വൈരാഗ്യവും വെറുപ്പും കൊണ്ടെത്തിക്കുന്നത് ഹീനമായ, നികൃഷ്ടമായ പ്രവർത്തികളിലാണെന്ന് നമുക്ക് തോന്നും. ഇതിൽ പലപ്പോഴും ജാതിയുടെയും മതത്തിന്റെയും നിറം കലർത്തുന്നു എങ്കിലും എല്ലാം അത്തരത്തിലുള്ളവയല്ലെന്ന് സംഭവങ്ങളെക്കുറിച്ച് അറിയുമ്പോൾ മനസ്സിലാകും. ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ആക്രമണം, കുട്ടികളെ പീഡിപ്പിക്കൽ,അയൽവാസികൾ തമ്മിലുള്ള വഴക്ക്,  സ്ത്രീധനം മോഹം തുടങ്ങി തന്റെ വാഹനം ഓവർടേക്ക് ചെയ്യാൻ സമ്മതിച്ചില്ല എന്നുള്ള കാരണങ്ങൾ വരെ കത്തിക്കുത്തിൽ അവസാനിക്കുന്നു. ഇതൊന്നും ജാതിമത കണക്കിൽ പെടില്ലല്ലോ. ഇതുകൂടാതെ രാഷ്ട്രീയമായ വൈരവും കൊലപാതകത്തിൽ എത്തുന്നത് സാധാരണയായി കഴിഞ്ഞു. ഇതിനു പുറമേയാണ് ജാതിയുടെയും മതത്തിന്റെയും പേരുള്ള ഗോഗ്വാ വിളികളും വെട്ടി നിരത്തലുകളും. ഇതിനിടെ മനുഷ്യർക്ക് സ്നേഹിക്കാൻ എവിടെ നേരം? ഇതെല്ലാം കാണുമ്പോൾമനുഷ്യത്വപരമായ പ്രവർത്തനങ്ങൾ ഒന്നും ഇല്ലേ എന്ന് സംശയം തോന്നും.

            അപ്പോഴാണ് മനുഷ്യ മനസ്സാക്ഷിയെ ലജ്ജിപ്പിച്ച സംഭവത്തിൽ കരുണയുടെ കയ്യൊപ്പ് കണ്ടത്. കാറിൽ ചാരി നിന്നു എന്ന കാരണത്തിൽ ബലൂൺ വിൽക്കുന്ന ആറ് വയസ്സുള്ള ചെറു ബാലനെ തൊഴിച്ചുവീഴ്ത്തിയ സംഭവം കേട്ട് ലജ്ജയോടെ തലകുനിക്കുമ്പോൾ, ആ കുട്ടിയെ -ഗണേഷ് -ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യുമ്പോൾ തന്റെ കാറിൽ കയറ്റി നാട് ചുറ്റിക്കറങ്ങും എന്ന് ഒരു വ്യക്തി -ശരിയായ മനുഷ്യൻ- അറിയിച്ചത്. അദ്ദേഹം അവനുവേണ്ടി പുസ്തകങ്ങളും ഡ്രസ്സുകളും വാങ്ങി നൽകി. ആ വലിയ മനസ്സിനെ അറിയാതെ നമിച്ചുപോയി. നമുക്കെല്ലാം ഉണ്ടായിട്ട് കാര്യമില്ല കൊടുക്കാനും ഒരു മനസ്സ് വേണം.

    മതത്തിന്റെ പേരിൽ മനുഷ്യർ തമ്മിലുള്ള ആക്രോശങ്ങൾ നടക്കുമ്പോൾ,സ്വന്തം സമുദായം ഏറ്റവും കൂടുതൽ വെറുക്കുന്ന മതത്തെ അറിയാൻ ശ്രമിക്കുന്ന ഒരു വിഭാഗത്തെക്കുറിച്ചുള്ള ഒരു വീഡിയോ ശരിക്കും ഹൃദയസ്പർശി ആയിരുന്നു. തൃശ്ശൂർ ശക്തൻ നഗറിലെ അക്കാദമി ഓഫ് ശരി അത്ത്  ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ( അസാസ് ) സിലബസ്സിലാണ് മുസ്ലിം മതത്തിലെ കുട്ടികൾ സംസ്കൃതം പഠിക്കുന്നതും പറയുന്നതും. ആ വീഡിയോ കണ്ടപ്പോൾ വളരെയധികം അത്ഭുതം തോന്നി. ഈ കുട്ടികളുടെ ഉച്ചാരണവും ഭാഷയും മാത്രമല്ല കാഴ്ചപ്പാടും അതിമനോഹരം എന്നെ പറയാൻ കഴിയൂ. മറ്റു മതങ്ങളെയും അവരുടെ രീതികളെയും പറ്റി പഠിക്കാൻ ആദ്യം വേണ്ടത് ആ ഭാഷ പഠിക്കുക എന്നതാണ്. അത്തരത്തിലുള്ള ഒരു പഠനത്തിലൂടെ അവരുടെ ഗ്രന്ഥങ്ങളും രീതികളും സംസ്കാരവും പഠിക്കാൻ കഴിയുന്നു. ഇതിന് ആദ്യം മറ്റു മതങ്ങളെ ബഹുമാനിക്കാൻ കഴിയണം. തൃശ്ശൂരിലെ ഈ അസാസിൽ എട്ടുവർഷത്തെ മത പഠനത്തോടൊപ്പം, കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ അംഗീകാരമുള്ള ഭൗതിക പഠനങ്ങളും  നടക്കുന്നു. എട്ടുവർഷം പൂർത്തിയാകുന്നതോടെ അവർക്ക് മറ്റു കുട്ടികളെ പോലെ ഇഷ്ടമുള്ള ഫീൽഡിൽ ജോലി സ്വീകരിക്കാൻ കഴിയും. അല്ല അവർക്ക് ഉസ്താദ് ആകുവാനാണ് ആഗ്രഹമെങ്കിൽ അങ്ങനെയും ആകാം. കഴിഞ്ഞ ഏഴ് വർഷമായി സംസ്കൃതം പഠിക്കുന്ന ഈ മുസ്ലിംകുട്ടികൾക്ക്‌, സംസ്കൃതം പഠിക്കുന്ന മറ്റേതൊരു സംസ്കൃത വിദ്യാലയത്തിലെ കുട്ടികളെപ്പോലെ തന്നെ സംസ്കൃതം പറയാനും എഴുതാനും വായിക്കാനും കഴിയുന്നു എന്നത് എടുത്തു പറയേണ്ട ഒരു കാര്യമാണ്. എട്ടു വർഷത്തെ സംസ്കൃത പഠനത്തിൽ ഉപനിഷത്തും ഗീതയും എല്ലാം ഇവർ പഠിക്കുന്നു.ഈ കുട്ടികളെ ഇതിന് പ്രാപ്തരാക്കിയത് ആ മദ്രസ നടത്തിപ്പുകാരുടെ വിശാലമനസ്കത ഒന്നുകൊണ്ടു മാത്രമാണ്. ഹിന്ദുമതത്തിൽ വിശ്വസിക്കുന്നവർ പോലും സംസ്കൃത പഠനത്തിനും മതത്തെ അറിയുവാനും അധികം പ്രാധാന്യം നൽകാത്ത ഈ കാലത്ത്, തൃശ്ശൂർ മദ്രസ പഠനക്കാരുടെ ഈ മാറി ചിന്തിക്കൽ വലിയ പ്രത്യാശയാണ് നൽകുന്നത്. പരസ്പരം ബഹുമാനിക്കാൻ കഴിയുന്ന മതവിഭാഗങ്ങൾക്ക് പോരടിക്കാൻ കഴിയില്ല. ഇതര മതങ്ങളെ അംഗീകരിക്കുവാനും ഉൾക്കൊള്ളുവാനും കഴിയുന്ന ഈ കുട്ടികൾ പഠനരംഗത്തും യുവതലമുറയ്ക്കും മാതൃകയാവുന്നു. ഈ രീതി എല്ലാ മതക്കാരും സ്വീകരിച്ചിരുന്നെങ്കിൽ എന്ന് ഏറെ ആഗ്രഹിച്ചു പോവുകയാണ്. സിലബസിൽ എല്ലാ മതക്കാരുടെയും പുണ്യ ഗ്രന്ഥങ്ങളിലെ ഭാഗങ്ങൾ ഉൾപ്പെടുത്തി കുട്ടികളിൽ ഇതര മതസ്ഥരോട് ബഹുമാനം ഉണ്ടാക്കാൻ ഉതകുന്ന ഒരു വിദ്യാഭ്യാസ നയമാണ് ഭാരതത്തിന് വേണ്ടത്. അങ്ങിനെയെങ്കിൽ മാത്രമേ മതവൈര്യം  കുറയുകയും സാഹോദര്യം നിലനിൽക്കുകയും ചെയ്യുകയുള്ളൂ. സത്യത്തിൽ മതമല്ല,വ്യക്തികളുടെയും, രാഷ്ട്രീയക്കാരുടെയും സ്വാർത്ഥതാല്പര്യമാണ് ഈ കലഹങ്ങൾക്കും കൊലപാതകങ്ങൾക്കും പിന്നിലെന്നു ഇന്ന് നമുക്കറിയാം. പുതിയൊരു സംരംഭത്തിലൂടെ നല്ലൊരു ജനതയെ വാർത്തെടുക്കുവാൻ ശ്രമിക്കുന്ന തൃശ്ശൂരിലെ എംഐസി അസാസിന് ഹൃദയം നിറഞ്ഞ ആശംസകൾ,അഭിനന്ദനങ്ങൾ.

     അടുത്തിടയിൽ ഒരു ചിത്രം കണ്ടു. വെള്ളം കുടിക്കാൻ ഇല്ലാതെ  ദാഹിച്ചു തളർന്ന് നടക്കാൻ പോലും ആകാത്ത ഒരു സിംഹക്കുട്ടിയെ തന്റെ തുമ്പിക്കയിൽ കോരിയെടുത്ത് നദീതീരത്തേക്ക് നടക്കുന്ന ഒരു ആനയുടെ ചിത്രം. ഒപ്പം അമ്മ സിംഹവും ഉണ്ട്. പലപ്പോഴും സംഭവങ്ങൾ വിവരിക്കുമ്പോൾ പറഞ്ഞുപോകുന്ന ഒരു വാക്കാണ് മൃഗീയം. പക്ഷേ ഈ ചിത്രം കണ്ടപ്പോൾ, ആ വാക്ക് എത്ര തെറ്റായാണ് നമ്മൾ ഉപയോഗിക്കുന്നതെന്ന് തോന്നി. ഭക്ഷിക്കാൻ മാത്രം മറ്റുള്ളവയെ കൊല്ലുന്നവരാണ് മൃഗങ്ങൾ. എന്നാൽ മനുഷ്യനോ? മറ്റുള്ളവർക്ക് വേണ്ടിയും   പണത്തിനും സ്വന്തം വിരോധം   തീർക്കാനും മറ്റുമായി പരസ്പരം   കൊല്ലുന്നു. ഇതെങ്ങനെ മൃഗീയമാകും?   ഇത്തരത്തിലുള്ള മനുഷ്യരെ അപേക്ഷിച്ച്     മൃഗങ്ങൾ പാവങ്ങളാണ്. അതുകൊണ്ട്   ഇനി മൃഗീയം എന്ന വാക്ക്    ഉപയോഗിക്കുമ്പോൾ രണ്ടുവട്ടം   ചിന്തിക്കണം.        അപ്പോൾ   ഇനി മറ്റൊരു വിഷയവുമായി അടുത്ത വ്യാഴാഴ്ച.                                     

 ലോകാ സമസ്താ സുഖിനോ ഭവന്തു.

Thursday, November 3, 2022

അരുത് ലഹരി - പുതിയ ബിയർ നിർമ്മാണം.. കേരളത്തിന്റെ ഇരുമുഖം

 ഒരുവശത്ത് "അരുത് ലഹരി "എന്ന ലഹരി വിരുദ്ധ പ്രചാരണത്തിന് മുഖ്യമന്ത്രിയും മന്ത്രിമാരും ഒന്നിച്ചു കൈകോർക്കുമ്പോൾ മറുവശത്ത് 15.5 ശതമാനം വരെ ആൽക്കഹോൾ അടങ്ങിയ വൈൻ നിർമ്മിക്കാനുള്ള യൂണിറ്റുകൾക്ക് അനുമതി നൽകിക്കൊണ്ട് ഇതേ  സർക്കാരും. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന സർക്കാർ    തന്നെ ലഹരി നിർമ്മാണത്തിന്     ലൈസൻസ് നൽകുക! ഇതിനെ    വിരോധാഭാസം എന്നല്ലാതെ എന്താണ്   വിളിക്കേണ്ടത്? ഒരിടത്ത്    തടസ്സപ്പെടുത്തുകയും മറുപുറത്ത്    പ്രോത്സാഹനം നൽകുകയും ചെയ്യുന്ന ഈ രീതി  സാധാരണ ജനങ്ങൾക്ക്- ബുദ്ധിജീവികൾക്കല്ല - മനസ്സിലാകുന്നില്ല. 15.5 ശതമാനം ആൽക്കഹോൾ അടങ്ങിയതാണ് പുതിയ ഹോർട്ടി വൈൻ. പഴങ്ങളിൽ നിന്നും കാർഷികോല്പന്നങ്ങളിൽ നിന്നും( ചക്ക, വാഴപ്പഴം, പൈനാപ്പിൾ, കശുമാങ്ങ, പാഷൻ ഫ്രൂട്ട്, മാമ്പഴം, പപ്പയ, മാതളനാരങ്ങ, പേരയ്ക്ക , ചാമ്പക്ക, ജാതിക്കാത്തൊണ്ട് , കപ്പ, കരിമ്പ്, ഉരുളക്കിഴങ്ങ്, തക്കാളി തുടങ്ങിയവ ) ഉൽപ്പാദിപ്പിക്കുന്ന ഈ ഹോർട്ടി വൈൻ, ബിവറേജസ് കോർപ്പറേഷൻ വഴി മാത്രമേ വിൽപ്പന നടത്താൻ പാടുള്ളൂ അത്രേ. ഇനി മറ്റു മദ്യങ്ങളിലെ ആൽക്കഹോളിന്റെ അളവ് ഒന്നു നോക്കാം.

 ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിൽ 42.86 ശതമാനം ആണെങ്കിൽ, വൈനിൽ  15.5% ആണ്. ഇതേ അളവ്  ആൽക്കഹോൾ ആണ് ഈ പുതിയ ഹോർട്ടി വൈനിലും ഉള്ളത്. എന്നാൽ ബിയറില്‍  6% ആൽക്കഹോൾ മാത്രമാണ് ഉള്ളത്. ഈ പുതിയ സംരംഭം കാർഷിക മേഖലയ്ക്ക് കൈത്താങ്ങ് ആകുമെന്നും, ഇതിലൂടെ കർഷകർക്ക് ഉയർന്ന വരുമാനവും തൊഴിലും ലഭിക്കും എന്നുമാണ് എക്സൈസ് മന്ത്രി എം ബി രാജേഷ് കണ്ടെത്തുന്നത്. പക്ഷേ ഇതിനിടെ മന്ത്രി മറന്നുപോയ ഒരു കാര്യമുണ്ട്. കേരളത്തിനാവശ്യമായ ഭക്ഷ്യോല്പപന്നങ്ങൾ എല്ലാം എത്തുന്നത് അന്യസംസ്ഥാനങ്ങളിൽ നിന്നാണെന്ന് സത്യം. അയൽ സംസ്ഥാനങ്ങളിൽ നിന്നും പച്ചക്കറിയും ധാന്യങ്ങളും വന്നില്ലെങ്കിൽ ഇവിടം പട്ടിണിയായതുതന്നെ. അങ്ങിനെയുള്ള നമ്മൾ അവിടെ നിന്നും കൊണ്ടുവരുന്ന പഴങ്ങളിൽ നിന്നും മറ്റ് കാർഷികോല്പന്നങ്ങളിൽ നിന്നും വേണം നമുക്ക് ഈ ഹോർട്ടിവൈൻ ഉണ്ടാക്കാൻ. അവ വാങ്ങിയ വിലയുടെ കൂടെ വൈൻ നിർമ്മാണ ചെലവും കൂടി കൂട്ടി,കൂടിയ വിലയ്ക്കു വിറ്റ് വീണ്ടും ലാഭമുണ്ടാക്കാം. എന്തായാലും കേരളത്തിലെ മദ്യപാനികളുടെയും ലഹരി ഉപയോഗിക്കുന്നവരുടെയും എണ്ണം കൂടുന്തോറും പേടിക്കാനില്ല. എല്ലാം വിറ്റുപോകും. ജനങ്ങളുടെ ആരോഗ്യവും ആയുസ്സും നശിച്ചാലും വേണ്ടില്ല നമുക്ക് പത്തു കാശുണ്ടാക്കണം. കൊള്ളാം. നല്ല ബുദ്ധി. ഇതിനു പകരം കേരളത്തിലെ കാർഷികോല്പന്നങ്ങളുടെ വർദ്ധനയെക്കുറിച്ച് ഈ മന്ത്രിപുംഗവൻ മാർക്ക് ഒന്ന് ചിന്തിച്ചു കൂടെ.  നമ്മുടെ ആവശ്യത്തിൽ അധികം വരുന്ന ഇവിടുത്തെ കാർഷികോല്പന്നങ്ങളുടെ സഹായത്താൽ ഇത്തരം വൈൻ നിർമ്മാണം തുടങ്ങിയാൽ കുഴപ്പമില്ല. പക്ഷേ നമ്മുടെ സ്ഥിതി അതല്ലല്ലോ. അന്യസംസ്ഥാനക്കാർ കൃഷിചെയ്ത് കേരളത്തിലേക്ക് കയറ്റി അയച്ചാലേ നമുക്ക് ഇവിടെ ഉണ്ണാനും ഉടുക്കാനും കഴിയൂ.   ഭക്ഷ്യോൽപ്പന്ന രംഗത്ത്  എന്തുകൊണ്ട് നമുക്കും സ്വയം പര്യാപ്തത  കൈവരിച്ചു കൂടാ? വെള്ളവും വളവും  ( കേരളത്തിലെ അടുക്കള മാലിന്യം മാത്രം മതി നല്ല വളമുണ്ടാക്കാൻ) ) ധാരാളമുള്ള, ദൈവത്തിന്റെ സ്വന്തംനാട് എന്ന അഭിമാനിക്കുന്ന, നല്ല ഭൂപ്രകൃതിയുള്ള കേരളം പോലെ മറ്റൊരു സംസ്ഥാനമില്ല. ആവശ്യത്തിന് നദികളോ മഴയോ ഇല്ലാത്ത തമിഴ്നാട്, അവർക്കും പിന്നെ നമുക്കും വേണ്ട കാർഷികോല്പന്നങ്ങളിലൂടെ ലാഭം ഉണ്ടാക്കുന്നത് ഇനിയെങ്കിലും നമ്മൾ കണ്ടുപഠിക്കണ്ടെ? അതിനുപകരം നമ്മൾ കണ്ടെത്തിയത് വൈൻ ഉണ്ടാക്കാൻ. എന്തൊരു ബുദ്ധി.പറയാതെ വയ്യ.

     വൈൻ ഉണ്ടാക്കാൻ ലൈസൻസ് നൽകിയ സർക്കാർ പക്ഷേ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകും. കുട്ടികളെയും മുതിർന്നവരെയും ഒന്നിച്ചുകൂട്ടി "അരുതു ലഹരി"യിൽ സത്യപ്രതിജ്ഞ ചെയ്യിക്കും. എന്നിട്ട് പോയി പുതിയ ലഹരി നിർമ്മാണത്തിനും ബാർ തുറക്കാനും അനുമതി നൽകും. 2016 വരെ  കേരള സ്റ്റേറ്റ് ബിവറേജ് കോർപ്പറേഷനിൽ 332 ഔട്ട്ലെറ്റ് കൾ ആണ് കേരളത്തിൽ ഉണ്ടായിരുന്നത്. ഇന്ന് 670 ലിക്കർ ബാറുകളും 306 റീട്ടെയിൽ  ഔട്ട്ലെറ്റുകളും ഉണ്ട്. പുതിയ മദ്യ നിയമമനുസരിച്ച് 68 പുതിയ ബിവറേജ് ഔട്ട് ലൈറ്റുകൾ കൂടി തുറക്കാൻ തീരുമാനമായി.തിരക്ക് ഒഴിവാക്കാൻ170 എണ്ണം ആയിരുന്നു BEVCO ആവശ്യപ്പെട്ടത് എങ്കിലും സർക്കാർ അതിന് പൂർണ്ണ പിന്തുണ നൽകിയില്ല.

           ഇത്തരത്തിൽ മദ്യ വില്പന വർദ്ധിപ്പിക്കുവാൻ സർക്കാർ ശ്രമിക്കുമ്പോൾ എന്തിനാണ് ഈ "അരുത് ലഹരി " പ്രചരണം? ഇതാർക്ക് വേണ്ടി? ആരുടെ കണ്ണിൽ പൊടിയിടാൻ? യഥാർത്ഥത്തിൽഈ " അരുത് ലഹരി" എന്ന പ്രചരണം ആത്മാർത്ഥതയോടെ ആയിരുന്നു എങ്കിൽ മദ്യ വില്പനയും, മദ്യലഭ്യതയും  കുറയ്ക്കുകയായിരുന്നില്ലേ വേണ്ടത്? ഒരു പുതിയ നിയമം നടപ്പാക്കുന്നതിലൂടെ സർക്കാരിന് എളുപ്പം സാധിക്കുകയും ചെയ്യും. അതിനുപകരം മദ്യവില്പനശാലകളുടെ എണ്ണം വർദ്ധിപ്പിക്കുക,പുതിയ വൈൻ നിർമ്മിക്കാൻ ലൈസൻസ് കൊടുക്കുക എന്നിവയിലൂടെ ഒരു ലഹരിമുക്ത കേരളത്തിനാണ് ഈ സർക്കാർ ശ്രമം എന്ന് ഒരിക്കലും പറയാൻ കഴിയില്ല. ലഭ്യത കൂടുന്നതനുസരിച്ച് ഉപഭോഗവും വർദ്ധിക്കും  എന്നത് ഒരു സത്യമാണ്. ഇതിൽ നിന്നും യുവതലമുറയെ രക്ഷിക്കണമെങ്കിൽ ലഭ്യത കർശനമായി കുറയ്ക്കണം. ഒപ്പം വ്യാജമദ്യം നിർമ്മിക്കുക,വിൽക്കുക എന്നീ പ്രവർത്തികൾക്ക് കടുത്ത ശിക്ഷയും നൽകണം. ഒരു സാധനം വളരെ എളുപ്പത്തിൽ കിട്ടുന്ന വിധത്തിൽ വിൽപ്പനയ്ക്കു വെക്കുകയും ഒപ്പം അത് ഉപയോഗിക്കരുത് എന്ന് പറയുകയും ചെയ്യുന്നതുകൊണ്ട് എന്താണ് പ്രയോജനം? പുതിയ വൈൻ നിർമ്മാണത്തിന്  ലൈസൻസ് നൽകിയ മന്ത്രി എം ബി രാജേഷ് "അരുത് ലഹരി" എന്ന ലഹരി വിരുദ്ധ പ്രചാരണത്തിന് നേതൃത്വം കൊടുക്കുന്നതും കണ്ടു. ( ഇത്   കാണുമ്പോൾ "അല്ല അറിയാൻ    മേലാഞ്ഞിട്ട് ചോദിക്കുവാ, നിങ്ങൾ   പറയുന്നത് എന്തുവാ, ചെയ്യുന്നത്    എന്തുവാ," എന്ന് സിനിമാ സ്റ്റൈലിൽ    ചോദിക്കേണ്ടിവരും )          

 മാലിന്യ മുക്ത കേരളം, ലഹരി മുക്ത കേരളം എന്നെല്ലാം കുറെ നാളായി പറഞ്ഞു കേൾക്കുന്നു. ഇനി ഇങ്ങനെ പോയാൽ ഇതൊരു കാർഷിക മുക്ത കേരളം ആയി മാറുമോ എന്നാണ് ഭയം.


Wednesday, October 26, 2022

ബ്രിട്ടീഷ്പ്രധാനമന്ത്രി -"മ്മടെ ആളോ" "ഞമ്മന്റെ ആളോ "

    ഇന്ത്യൻ വംശജനായ ഋഷി സുനക്   ബ്രിട്ടീഷ് പ്രധാനമന്ത്രിയായപ്പോൾ ഉണ്ടായ കമന്റുകളിൽ ഒന്നായിരുന്നു" മ്മടെ ആളാണ് "എന്നത്. എന്താണാവോ ഈ "മ്മടെ ആൾ ". ഇന്ത്യൻ വംശജൻ എന്നതാണോ? അദ്ദേഹമോ അദ്ദേഹത്തിന്റെ മാതാപിതാക്കളോ ഇന്ത്യയിൽ അല്ല ജനിച്ചതും വളർന്നതും. ഋഷി സുനക്കിന്റെ അച്ഛന്റെ മാതാപിതാക്കൾ ഇന്ത്യയിലെ   ഗജ്റൻ വാല ( ഇപ്പോൾ പാക്കിസ്ഥാനിൽ ) യിലും പഞ്ചാബ് പ്രവിശ്യ യിലും ( ഇന്ത്യയിൽ) ആയിരുന്നു. അതാണ് അദ്ദേഹത്തിന് ഭാരതവുമായുള്ള ബന്ധം. അച്ഛന്റെ അമ്മ ഭാരതത്തിൽ നിന്ന് ആയതുകൊണ്ട്  "മ്മടെ ആളാ"യെങ്കിൽ അച്ഛന്റെ അച്ഛൻ ജനിച്ച സ്ഥലം ഇപ്പോഴത്തെ പാക്കിസ്ഥാനിൽ ആയതുകൊണ്ട് ഋഷി സുനക്കിനെ "ഞമ്മന്റെ ആളാണ് " എന്നും പറയേണ്ടിവരും. ഇന്ത്യൻ വംശത്തിൽ പെട്ടു എന്നതുകൊണ്ടാണോ നമുക്കിത്ര മാത്രം സന്തോഷം? അങ്ങിനെ എങ്കിൽ  തലമുറകൾക്കു മുമ്പ് ഇന്ത്യ വിട്ടു പോയവരെ പറ്റി നമ്മൾ അഭിമാനിക്കണമല്ലോ! ആരും ഒന്നും അറിയാത്തവരെ പറ്റി വെറുതെ എന്തിനു നമ്മൾ അഭിമാനിക്കണം അല്ലേ? ഇന്ന് ഋഷി സുനക്ബ്രിട്ടീഷ് പ്രധാനമന്ത്രിയായപ്പോൾ ഓരോ ഇന്ത്യക്കാരന്റെയും അഭിമാനം ഉണർന്നു. നല്ലതാണ്. ഒരാൾ ഉന്നതിയിൽ എത്തുമ്പോൾ അഭിമാനം തോന്നുന്നത് വളരെ നല്ല കാര്യം. പക്ഷേ ഇപ്പോൾ രാജിവെച്ച ലിസ് ട്രസ്സ് - ആ ഒഴിവിലേക്ക് ആണല്ലോ ഋഷി തെരഞ്ഞെടുക്കപ്പെട്ടത്- പ്രധാനമന്ത്രിയായപ്പോൾ നമുക്കൊന്നും ഇത്തരം ഒരു സന്തോഷമോ ആഹ്ലാദമോ ഉണ്ടായില്ല. ബ്രിട്ടനിൽ ഒരു ബ്രിട്ടീഷ്കാരി പ്രധാനമന്ത്രിയായി.അത്രതന്നെ . ഇവിടെ ഇന്ത്യൻ വംശജൻ തിരഞ്ഞെടുക്കപ്പെട്ടു എന്നതിലാണ് സന്തോഷം. അവരുടെ ജനസംഖ്യ നോക്കുമ്പോൾ ഒരു ന്യൂനപക്ഷക്കാരനായ വ്യക്തി - ബ്രിട്ടീഷ് പൗരത്വം ഉണ്ടെങ്കിലും-യെ പ്രധാനമന്ത്രിയാക്കാൻ അവിടുത്തെ മന്ത്രിസഭ തീരുമാനിച്ചത് ഒരു വലിയ കാര്യമാണ്. അവിടെയുള്ള വെളുത്ത വർഗ്ഗക്കാർക്കിടയിൽ ബുദ്ധിശക്തിയിലും കഴിവിലും മികവ് പുലർത്തുന്നു എന്നതുതന്നെയാണ് ഋഷി സുനക്കിനെ ഈ സ്ഥാനത്തെത്തിക്കുവാൻ കാരണവും. അതിനെയാണ് അനുമോദിക്കേണ്ടത്. ആ കഴിവിലാണ് നമ്മൾ അഭിമാനം കൊള്ളേണ്ടത്. അദ്ദേഹം ഭഗവത്ഗീതയിൽ തൊട്ട് സത്യം ചെയ്താണ് മുൻപ് ധനകാര്യ മന്ത്രി ആയത്. നല്ലത്. തന്റെ വിശ്വാസത്തെ ഇപ്പോഴും പിന്തുടരാൻ അദ്ദേഹത്തിന് കഴിയുന്നുണ്ടല്ലോ. വീണ്ടും അതിൽ നമുക്ക് അഭിമാനിക്കാം. ഏതു രാജ്യത്തായാലും ഏതു വിദേശിയായാലും ഭഗവത്ഗീതയിൽ വിശ്വാസം അർപ്പിക്കുന്നു എന്നു പറയുമ്പോൾ, ഭക്തിയോടെ ഗീതാപാരായണം ചെയ്യുന്ന ഓരോ വ്യക്തിയുടെയും ഹൃദയം നിറയും. കാരണം അവന്റെ വിശ്വാസത്തിലുള്ള ഒരു അംഗീകാരമാണിത്. എന്നാൽ ഇന്ത്യൻ വംശത്തിൽ ജനിച്ചതുകൊണ്ടോ ഹിന്ദു ആയതുകൊണ്ടോ മാത്രം അഭിമാനിക്കുന്നു എന്ന് പറഞ്ഞാൽ അതിൽ ഒരു പൊരുത്തക്കേട് ഉണ്ട്. ഞാൻ മുമ്പ് പറഞ്ഞതുപോലെ അനേകം ഹിന്ദുക്കൾ തലമുറകളായി അവിടേക്ക് കൂടിയേറിയിട്ടുണ്ട്. അവർ ഹിന്ദുക്കളായി തന്നെ ജീവിക്കുകയും ചെയ്യുന്നുണ്ടാവും. പക്ഷേ അവരെക്കുറിച്ചൊന്നും നമുക്ക് ഈ അഭിപ്രായം തോന്നാറില്ല.  ഹിന്ദുത്വത്തോടുള്ള സ്നേഹം ആയിരുന്നു എങ്കിൽ ഇവിടെ ഇന്ത്യയിൽ ഹിന്ദുക്കൾ പരസ്പരം പോരടിച്ച്കൊ ലപ്പെടുത്തുകയില്ലായിരുന്നു. സഹോദരങ്ങൾ പരസ്പരം പടവെട്ടില്ലായിരുന്നു. അതൊന്നുമല്ലല്ലോ ഇവിടെ നടക്കുന്നത്. ഭഗവത്ഗീതയുടെ മേൽ കൈവെച്ച് സത്യം ചെയ്ത്, അഴിമതിയും ചതിയും കൊലപാതകവും നടത്തുന്ന ധാരാളംപേർ നമ്മുടെ ചുറ്റിലും ഉണ്ട്. അപ്പോൾ ഗീതയിൽ തൊട്ട് സത്യം ചെയ്തിട്ട് കാര്യമില്ല. തന്റെ വാക്കുകൾ സത്യമാക്കി തീർക്കാൻ ശ്രമിക്കണം. അതിന് ഋഷി സുനക്കിന് കഴിയും. കാരണം ബ്രിട്ടീഷുകാരിൽ ഇന്ന് നമ്മളിലുള്ളതിനേക്കാൾ സത്യസന്ധതയുണ്ട് എന്ന് തോന്നുന്നു. അതുകൊണ്ടാണല്ലോ കടിച്ചു തൂങ്ങാതെ, അഭിപ്രായങ്ങൾ മാറ്റി മാറ്റി പറയാതെ, ലിസ് ട്രസ്  പ്രധാനമന്ത്രി പദത്തിൽ നിന്നും രാജിവെച്ചത്. ഇന്ന് ഋഷി സുനക്, പ്രധാനമന്ത്രി ആയി എങ്കിലും, അദ്ദേഹത്തിന് എന്തെങ്കിലും വീഴ്ച ഉണ്ടായാൽ, ഇന്ന് ഒപ്പമുള്ളവർ അദ്ദേഹത്തിനെതിരെ വിരൽ ചൂണ്ടും എന്ന് ഋഷിക്കറിയാം. അത്തരമൊരു അവസ്ഥ സംജാതമായാൽ ( ഒരിക്കലും ഉണ്ടാകാതിരിക്കട്ടെ) ഋഷി സുനക്ക് പ്രധാനമന്ത്രി സ്ഥാനത്ത് ഒട്ടിപ്പിടിക്കാതെ രാജിവെക്കുകയും ചെയ്യും. അതാണ് സംസ്കാരം. ആത്മാഭിമാനത്തിന്പ്രാധാന്യം കൊടുക്കുന്ന ആ സംസ്കാരം, പക്ഷേ ഭാരതീയ സംസ്കാരത്തെപ്പറ്റി പുളകം കൊള്ളുന്ന ഇവിടത്തെ പലർക്കുംഇത്   മസ്സിലാകില്ല. ഇവർക്ക് ആത്മാഭിമാനത്തേക്കാൾ വലുതാണ് ഇവിടുത്തെ സ്ഥാനമാനങ്ങൾ. ലജ്ജ ഇല്ലാത്തതുകൊണ്ടാവും.

           പിന്നെ മറ്റൊരിടത്ത് കണ്ടു ഋഷി സുനക്ക്  ഇന്ത്യയുടെ മരുമകൻ ആണെന്ന്. ഇൻഫോസിസ് മുൻമേധാവി നാരായണമൂർത്തി എന്നാണ് ഇന്ത്യയുടെ പര്യായമായതെന്നു എനിക്കറിയില്ല. അങ്ങനെ ഇന്ത്യയുടെ മരുമകനായി ആദരിക്കുമെങ്കിൽ നമ്മുടെ രാജ്യത്തും പല വിദേശികളും മരുമകനും മരുമകളും ഒക്കെയായി ഉണ്ട്. ഇന്നും നമ്മുടേതെന്ന് അംഗീകരിക്കാത്തവർ. എന്തിന് വിദേശി? കേരളത്തിൽ ജോലി സംബന്ധമായിവന്ന് വീട് വെച്ച് താമസിക്കുന്ന തമിഴ്നാട്ടുകാർ എന്നും നമുക്ക് തമിഴന്മാരാണ്. എത്ര കാലം കഴിഞ്ഞാലും നമുക്ക് അവരെ നമ്മളിൽ ഒരാളായി കാണാൻ കഴിയില്ല. അംഗീകരിക്കുകയും ഇല്ല. തൊട്ടയൽ സംസ്ഥാനത്തുനിന്നും വന്നവരെ ഒപ്പം കൂട്ടാൻ കഴിയാത്ത നമ്മളോടാണ്    വിദേശികളെ സ്വന്തമായി കാണുവാൻ പറയുന്നത്. നല്ല കാര്യം, അല്ലേ.മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവർ എന്നും  അന്യസംസ്ഥാനക്കാരാണ്. നമുക്ക് വേണ്ട പച്ചക്കറിയും അരിയും പലവ്യഞ്ജനങ്ങളും അവരാണ് തരുന്നതെങ്കിൽ കൂടി നമ്മുടെ കൂട്ടത്തിൽ കൂട്ടില്ല. എന്തൊരു വിശാലമനസ്കത! അല്ലേ? പക്ഷേ വിദേശത്ത്, ഇന്നത്തെ ഇന്ത്യക്കാർ വേണ്ട, ഇന്ത്യയുമായി പറഞ്ഞു കേട്ടുള്ള ബന്ധം ഉള്ളവർ ആണെങ്കിൽ പോലും ഉന്നതിയിൽ എത്തുമ്പോൾ   എന്തൊരാഹ്ലാദം.എന്തൊരു നിർവൃതി. ("അല്ല -അറിയാഞ്ഞിട്ട് ചോദിക്കുവാ. എന്താ അവർക്കും ഉണ്ടാവില്ലേ ഇയാൾ ഒരു വിദേശിയാണെന്ന് തോന്നൽ "). പക്ഷേ അപ്പോഴും കഴിവിനും സത്യസന്ധതയ്ക്കും മികവിനും പ്രാധാന്യം കൊടുത്ത് രാഷ്ട്രത്തെ ഉന്നതിയിലേക്ക് നയിക്കുവാൻ കഴിയുന്ന വ്യക്തിയെ തിരഞ്ഞെടുക്കുവാൻ അവർക്ക് കഴിയുന്നു. നമ്മൾ ആണെങ്കിൽ നമ്മുടെ നാടിനെ കൊള്ളയടിച്ച് സ്വന്തമാക്കുന്നവരെ ഭരണാധികാരി ആകുന്നു. അവർ രാജ്യത്തിന് പ്രാധാന്യം കൊടുക്കുമ്പോൾ, നമ്മൾ പ്രാധാന്യം കൊടുക്കുന്നത് നാടിന്റെ സമ്പത്ത് സ്വന്തമായി അടിച്ചുമാറ്റാനാണ്.ഇതാണ് വ്യത്യാസം.

 പിന്നെ മറ്റൊരു കാര്യം കൂടി ഋഷി -rishi- എന്നത് - റിഷി - എന്നാണു പറയേണ്ടത് എന്ന് പലരും പറഞ്ഞു കേട്ടു. ഋഷി എന്നത് ഇംഗ്ലീഷിൽ എഴുതുമ്പോൾ rishi എന്നാണ്. അതിനെ റിഷി എന്നല്ല ഋഷി എന്ന് തന്നെയാണ് പറയേണ്ടത്. ( ഋഷി കപൂർ എന്ന നടനെ കൂടി ഓർക്കുന്നു ).               

 അപ്പോൾ ഇത് "മ്മടെയോ" "ഞമ്മന്റെയോ "ആവണ്ട. അവരുടേതായിക്കോട്ടെ. അവരാണ് ഈ വിജയത്തിന് പിന്നിൽ എന്നതും നമ്മൾ മറക്കരുത്. എന്നാൽ ഭാരത സംസ്കാരത്തെ ആദരിക്കുന്ന ഋഷി സുനക്കിനെ കുറിച്ച് നമുക്ക് അഭിമാനിക്കാം.

                        വന്ദേമാതരം 

Wednesday, October 19, 2022

സ്ത്രീ പുരുഷന്മാരും ശരീര പ്രദർശനവും

  രാഷ്ട്രീയ നിരൂപകനും ആക്ടിവിസ്റ്റും ഒക്കെ ആയ സിവിക് ചന്ദ്രനെതിരെയുള്ള സ്ത്രീ പീഡനക്കേസിൽ, പരാതിക്കാരി പ്രകോപനമായ രീതിയിൽ വസ്ത്രധാരണം ചെയ്തിരുന്നതായി കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ജഡ്ജി എസ്. കൃഷ്ണ കുമാർ കണ്ടെത്തുകയും സിവിക്ചന്ദ്രന്  മുൻകൂർ ജാമ്യം അനുവദിക്കുകയും ചെയ്തു. തുടർന്ന്  സെഷൻസ് ജഡ്ജി ചൂണ്ടിക്കാട്ടിയ കാര്യം തീർത്തും നിയമവിരുദ്ധമാണെന്നും   ഈ ജാമ്യം  റദ്ദാക്കണം എന്ന  ആവശ്യവുമായി സർക്കാർ, ഹൈക്കോടതിയെ സമീപിച്ചു.      പീഡനത്തിനു കാരണം അവരുടെ    പ്രകോപനപരമായ വസ്ത്രധാരണമാണ്   എന്ന നിരീക്ഷണത്തെ ഹൈക്കോടതി   നിശിതമായി വിമർശിച്ചു എങ്കിലും    മുൻകൂർ ജാമ്യം തടഞ്ഞില്ല.  സ്ത്രീ    സംഘടനകളോടൊപ്പം മറ്റു സംഘടനകളും വ്യക്തികളും  കോഴിക്കോട് ജില്ലാ സെഷൻ ജഡ്ജിക്കെതിരെ ശക്തമായിതന്നെ രംഗത്ത് വന്നു.  അതിജീവിതയെ സംരക്ഷിക്കുവാൻ ആയിരുന്നു എല്ലാവരും ശ്രമിച്ചത്.

               രാഷ്ട്രീയ നിരൂപകനും എഴുത്തുകാരനുംആക്ടിവിസ്റ്റും എഴുപത്തിനാല് വയസ്സുമുള്ള സിവിക്   ചന്ദ്രൻ എന്ന വൃദ്ധൻ, ഇത്തരത്തിലുള്ള   ഒരു അധമ പ്രവർത്തി ചെയ്തിട്ടുണ്ട്   എങ്കിൽ തീർച്ചയായും   ശിക്ഷിക്കപ്പെടേണ്ടതാണ്. മറ്റുള്ളവർക്ക് മാതൃകയാവുന്ന തരത്തിലുള്ള കഠിനമായ ശിക്ഷ തന്നെ കൊടുക്കണം.  ഇനി ഇത്തരത്തിലുള്ള ഒരു പ്രവർത്തി  ചെയ്യാൻ ആർക്കും ധൈര്യമുണ്ടാവരുത്

 എന്നതിൽ ഞാനും ഉറച്ചുനിൽക്കുന്നു.

       പക്ഷേ ഇന്ന് ഞാൻ പറയാൻ ഉദ്ദേശിക്കുന്നത് മറ്റൊരു കാര്യമാണ്. മ്ലേച്ഛമായ ശരീരപ്രദർശനം നടത്തി എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ കുറ്റക്കാരായി എത്തുക പുരുഷന്മാരുടെ മുഖമാണ്. മറയ്ക്കപ്പെടേണ്ട ശരീരഭാഗങ്ങൾ പ്രദർശിപ്പിച്ചു എന്നുള്ള പരാതി ഒരു സ്ത്രീക്ക് എതിരെയും ഉയർന്നതായുള്ള വാർത്തകൾ ഇല്ല എന്ന് പറയാം. അതൊരുപക്ഷേ ആസ്വദിക്കുന്നത് കൊണ്ടാവാം ആരും  അത്തരം പരാതികൾ ഉന്നയിക്കാത്തത്. എന്തായാലും എന്നും പിടിക്കപ്പെടുന്നതും കുറ്റവാളികളായി പ്രഖ്യാപിച്ചു ശിക്ഷിക്കപ്പെടുന്നതും പുരുഷന്മാർ മാത്രമാണ് എന്ന് തോന്നുന്നു. സത്യത്തിൽ സ്ത്രീകളും ഇത്തരം ശരീരപ്രദർശനങ്ങൾ നടത്തുന്നില്ലേ? സ്ത്രീകളുടെ പ്രകോപനകരമായ വസ്ത്ര ധാരണത്തിൽ ഒരു പുനർചിന്തനം ആവശ്യമായ സമയമാണ് ഇത്. മറയ്‌ക്കേണ്ടുന്ന ശരീരഭാഗങ്ങൾ  പ്രദർശിപ്പിക്കുന്ന പുരുഷനെതിരെ  ശിക്ഷിക്കാവുന്ന തരത്തിലുള്ള കുറ്റം ചുമത്തുമ്പോൾ, ആ പ്രദർശനം  കുട്ടികൾക്കു മുമ്പിലാണെങ്കിൽ ക്രിമിനൽ കുറ്റമായി മാറുന്നു.  അതേസമയം, ശരീരഭാഗങ്ങൾ വെളിവാക്കുന്ന തരത്തിലുള്ള വസ്ത്രധാരണം മൂലം സ്ത്രീകളെ ശിക്ഷിക്കുക ഇല്ല എന്നുമാത്രമല്ല അവർക്ക് സംരക്ഷണവും നൽകുന്നു.  വസ്ത്രത്തിന്റെ കഴുത്ത് വളരെ വെട്ടിയിറക്കി മറയ്‌ക്കേണ്ടവയെല്ലാം

 കാണുന്ന വിധത്തിലുള്ള സുതാര്യമായ വേഷത്തിൽ സ്ത്രീകൾ നടക്കുമ്പോൾ അത് ഫാഷനാണ്, അഭിമാനമാണ്. ഉയർന്ന സാമ്പത്തിക സ്ഥിതിയുടെ അടയാളമാണ്. എന്നാൽ വലിയ സാമ്പത്തിക നിലവാരം ഇല്ലാത്തപാവപ്പെട്ട ഒരു കുട്ടി, മറ്റു നിവൃത്തിയില്ലാതെ

 ശരീരം അല്പം വെളിവാകുന്ന തരത്തിലുള്ള ഒരു വേഷം ധരിച്ചാൽ  അവളുടെ നേരെ  വിരൽ ചൂണ്ടാൻ എല്ലാവരും ഉണ്ടാവും. പുരുഷന്റെ മറയ്ക  പ്പെടേണ്ട ശരീരഭാഗം പ്രദർശിപ്പിച്ചാൽ ശിക്ഷയും, അത് സ്ത്രീകളുടേത് ആണെങ്കിൽ  അംഗീകാരവും നൽകുന്നത് എന്തൊരു നിയമമാണ്? മറയ്ക്കപ്പെടേണ്ട അവയവം പ്രദർശിപ്പിക്കുന്നത് - അത് സ്ത്രീയുടെതായാലും പുരുഷന്റേതായാലും- അവഹേളനമാണ്, അറപ്പുളവാക്കുന്നതാണ്. എന്തിനാണ് സ്ത്രീകൾ തന്റെ കാലും മാറിടവും മറ്റും ഇങ്ങനെ പ്രദേശത്തിന് വെക്കുന്നത് എന്ന് പലപ്പോഴും സംശയം തോന്നാറുണ്ട്. ഇതും പ്രകോപനപരമാണ് എന്നതിൽ ഒരു സംശയവുമില്ല. സ്ത്രീകളുടെ ഈ വേഷവിധാനവും ശരീരപ്രദർശനവും കുട്ടികളുടെ മനസ്സിനെ പോലും വഴിതെറ്റിക്കും എന്നതിൽ തർക്കമില്ല. അപ്പോൾ ഇത്തരം പ്രദർശനം നടത്തുന്നവരെ എന്തുകൊണ്ട് ആൺ- പെൺ ഭേദമന്യേ ശിക്ഷിക്കുന്നില്ല.   ഇനി ഇതേക്കുറിച്ച് ആരെങ്കിലും സ്ത്രീകളോട്  പറഞ്ഞാൽ " ഇത് ഞങ്ങളുടെ ശരീരമാണ്, എങ്ങനെ വസ്ത്രധാരണം ചെയ്യണമെന്ന് ഞങ്ങൾക്കറിയാം, ആ തീരുമാനം എടുക്കാനുള്ള അധികാരം ഞങ്ങൾക്കുണ്ട്, വസ്ത്രധാരണം ഞങ്ങളുടെ സ്വാതന്ത്ര്യമാണ് " എന്ന് തുടങ്ങിയ അഭിപ്രായ പ്രകടനങ്ങൾ കേൾക്കാം. കൂടാതെ അവരുടെ വസ്ത്രത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞവർ ആധുനികരല്ല, സംസ്കാര ശൂന്യരാണ്, സ്ത്രീകളെ കാണുമ്പോൾ ലൈംഗിക ചോദന തോന്നുന്നവരാണ് എന്നും കൂടിയുള്ള അധിക്ഷേപങ്ങൾ ഉയർത്തും. മാനസിക വൈകല്യമുണ്ടെന്ന് പറയപ്പെടുന്ന പുരുഷൻമാർ പൊതുജനം കാണാതെ രഹസ്യമായി ചില വ്യക്തികളുടെ മുമ്പിൽ ശരീരം പ്രദർശിപ്പിക്കുമ്പോൾ, ആധുനിക സ്ത്രീകൾ എന്നെ വിളിക്കപ്പെടുന്ന ഈ "സംസ്കാര സമ്പന്നകൾ " സമൂഹത്തിന്റെ മുന്നിലാണ് ഇത്തരം    മ്ലേച്ഛമായ ശരീരപ്രദർശനം നടത്തുന്നത്. ഇതിൽ ആരാണ്  കൂടുതൽ കുറ്റവാളികൾ?  പുരുഷന്മാർ നടത്തുന്നകാമപേക്കൂത്തുകളെ അംഗീകരിക്കുകയല്ല ഞാൻ ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. തീർച്ചയായും     അവർക്കെതിരെ കർശനമായ   നിയമ നടപടികൾ സ്വീകരിക്കണം.  പക്ഷേ അതോടൊപ്പം, മറയ്‌ക്കേണ്ട   ശാരീരിക ഭാഗങ്ങൾ വെളിവാക്കുന്ന വസ്ത്രങ്ങൾ ധരിച്ച സ്ത്രീകളെയും കൂടി ഉൾപ്പെടുത്താൻ മടിക്കരുത്. സിനിമ ലോകത്തെ ഇത്തരം വസ്ത്രധാരണങ്ങൾ കുട്ടികളെ വളരെ ഏറെ സ്വാധീനിക്കുന്നുണ്ട്. ചിലനടിമാരുടെ ഇത്തരം ചിത്രങ്ങൾ "ഹോട്ട് ലുക്ക് "എന്ന ഹെഡിങ്ങിൽ കാണാം. പാവം കുട്ടികൾ ഇതെന്തോ നല്ല കാര്യമാണെന്ന് കരുതി അതിനു പിന്നാലെ പായും. പണ്ട് സിനിമയിൽ നായികയും ശരീരപ്രദർശനം നടത്തുവാൻ മറ്റൊരു നടിയും ആയിരിക്കും ഉണ്ടാവുക. ഇന്ന് അതെല്ലാം മാറി. നായിക തന്നെയാണ് രണ്ടും ഏറ്റെടുക്കുന്നത്. മറ്റു ഭാഷാ ചിത്രങ്ങൾ കണ്ടാൽ മലയാളം ഭേദമാണെന്ന് തോന്നും. എങ്കിലും, ഇടയ്ക്ക് സിനിമ രംഗത്തുനിന്നും മാറി നിന്ന പഴയ നടിമാർ വീണ്ടും ചലച്ചിത്രരംഗത്തേക്ക് എത്തുന്നതിനായി " ഹോട്ട് ലുക്ക് "ൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇത് കാണുമ്പോൾ കഷ്ടം തോന്നും. അഭിനയം കൊണ്ട് മികവു കാട്ടുന്നതിന് പകരം ശരീരം കാട്ടി രക്ഷപ്പെടാൻ നോക്കുകയാണ് ഇവർ. ഇത്തരത്തിലുള്ളവർ കൂടി ശിക്ഷിക്കപ്പെടേണ്ടതാണ്. വസ്ത്രധാരണം ഒരാളുടെ സ്വാതന്ത്ര്യം ആണെങ്കിലും അത് ശരിയായി വിധത്തിൽ ആയിരിക്കണം എന്നും നിയമം കൊണ്ടുവരണം. അല്ലെങ്കിൽ ഇത്തരം പ്രദർശനങ്ങൾ കണ്ട് വികാരം കൊള്ളുന്നവരുടെ മുമ്പിൽ ഇരയാവുക പാവപ്പെട്ട പെൺകുട്ടികൾ ആവും.

  ഒരാളുടെ സംസ്കാരം തിരിച്ചറിയാൻ അയാളിൽ നിന്നും വരുന്ന വാക്കുകളും അയാളുടെ വസ്ത്രധാരണ രീതിയും ശ്രദ്ധിച്ചാൽ മതി. ഇതൊരു പഴമൊഴി ആണെങ്കിലും തികച്ചും ശരിയായ കാര്യവുമാണ്. നമ്മുടെ വസ്ത്രം നമ്മുടെ വ്യക്തിത്വത്തെയാണ് കാണിക്കുന്നത്. അതുകൊണ്ടുതന്നെ നമ്മുടെ ശരീരം അറിഞ്ഞുവേണം വസ്ത്രം തിരഞ്ഞെടുക്കുവാൻ. അനുകരണ ഭ്രമം കൊണ്ട് നമുക്ക് ചേരാത്തതും യോജിക്കാത്തതും ആയ വസ്ത്രങ്ങൾ ഒരിക്കലും തിരഞ്ഞെടുക്കരുത്. നമ്മുടെ വസ്ത്രധാരണ രീതി  കാണുന്നവരുടെ കണ്ണിൽ പുച്ഛവും കാമവും ആണ് ഉണ്ടാക്കുന്നതെങ്കിൽ തീർച്ചയായും ആ വസ്ത്രം നമുക്ക് അനുയോജ്യമല്ല. നമ്മുടെ വസ്ത്രധാരണ രീതിയിൽ നിന്നും ഒരാൾ നമ്മെ വിലയിരുത്തും.ഒടുവിൽ അവർ മോശമായി പെരുമാറിയതിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.ആദ്യം സ്വയം തിരിച്ചറിയണം- അത് ആണായാലും പെണ്ണായാലും. ഒരാൾ മോശമായി പെരുമാറാൻ തുടങ്ങുമ്പോഴേ അത് മനസ്സിലാകും. അങ്ങനെയുള്ള സന്ദർഭത്തിൽ അവിടെ നിന്നും മാറി നിൽക്കുകയും "അങ്ങനെയുള്ള ഒരു വ്യക്തിയല്ല ഞാൻ" എന്ന മെസ്സേജ് അവർക്ക് നൽകുകയും ചെയ്യാം. ഇതൊന്നുമില്ലാതെ,പ്രകോപനമായ രീതിയിൽ വസ്ത്രം ധരിക്കുകയും മറ്റുള്ളവരോട്   ഇഴുകിചേർന്ന്  പെരുമാറുകയും ചെയ്താൽ അവരുടെ  വഷളത്തരമാർന്ന പെരുമാറ്റത്തെ മാത്രം തെറ്റ് പറയാൻ പറ്റില്ല. " ഞാൻ   ഇഷ്ടമുള്ളത് ധരിക്കും എന്റെ ശരീരം   എന്റെ വസ്ത്രം നിങ്ങൾക്ക് എന്താണ് "    എണ്ണ മട്ടിൽ ആണെങ്കിൽ    ഇത്തരക്കാരോടുള്ള പെരുമാറ്റവും അതേ  വിധത്തിലാവും.  അതിനാൽ മറ്റുള്ളവരുടെ നേർക്ക് വിരൽ  ചൂണ്ടുന്നതിനു മുമ്പ് ഒരു  ആത്മപരിശോധന കൂടി നടത്താൻ നമ്മൾ തയ്യാറാകണം.  നമ്മുടെ സംരക്ഷണം നമ്മുടെ കയ്യിലാണ്. 

 

Thursday, October 13, 2022

ജീവിതം -മരണം

                  മരണം, സ്നേഹിക്കുന്നവരിൽ ഉണ്ടാക്കുന്ന വേദന വളരെ വലുതാണ്. അത് അപകടത്തിൽപ്പെട്ടായാലും, രോഗം മൂലമായാലും, കൊലയ്ക്ക് ഇരയായാലും ഇതിൽ വലിയ ഏറ്റക്കുറച്ചിലൊന്നും ഉണ്ടാവില്ല.വർഷങ്ങളായി രോഗത്തോട് മല്ലിട്ട് അനങ്ങാൻ കഴിയാത്ത അവസ്ഥയിൽ ആണെങ്കിൽ പോലും നമ്മുടെ പ്രിയപ്പെട്ടവരുടെ മരണം ഒരു ആഘാതം ആയിരിക്കും എന്നതിൽ സംശയമില്ല. അധികം വേദന അനുഭവിക്കേണ്ടി വന്നില്ലല്ലോ എന്നാ ശ്വസിക്കാം എന്ന് മാത്രം.  രോഗബാധിതനായ കോടിയേരി  അടുത്തിടെ മരണത്തിന് കീഴ്പ്പെട്ടപ്പോൾ സുഹൃത്തായ മുഖ്യമന്ത്രിക്ക് വാക്കുകൾ ഇടറിയതും വിതുമ്പിയതും നമ്മൾ കണ്ടു. മരണം അങ്ങനെയാണ്. വല്ലാത്ത മുറിവാണ് അത് സ്നേഹിക്കുന്നവരിൽ ഉണ്ടാക്കുക. തന്റെ പ്രിയപ്പെട്ട ജീവിതപങ്കാളികൾ നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന വേദന എത്രയെന്ന് അനുഭവിക്കുന്നവർ പറയാതെ തന്നെ നമുക്കറിയാം. സാധാരണ മരണം നൽകുന്ന വേദന ഇത്രമാത്രം ആണെങ്കിൽ, ക്രൂരമായ കൊലപാതകം മൂലം ഉണ്ടാകുന്ന വേദന എത്രയായിരിക്കും എന്ന്‌ ഊഹിക്കാനേ കഴിയൂ. കെ കെ രമയും മറ്റും ഇന്ന് ആ വഴിയിലൂടെ നടന്നു നീങ്ങുന്നവരാണ്.  രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ, വസ്തു തർക്കം, കുടുംബ കലഹം തുടങ്ങിയ നിസ്സാര കാരണങ്ങളാൽ മറ്റൊരാളെ കൊലയ്ക്ക് കൊടുക്കുമ്പോൾ, അവർക്ക് സ്നേഹം നിറഞ്ഞ കുടുംബവും, സുഹൃത്തുക്കളും ഉണ്ടെന്നു കൂടി ഓർക്കണം. അവർ ആരുടെയോ സഹോദരനും ഭർത്താവും മകനും ഒക്കെയാണ്. കൊലപാതകം ഒന്നിനും ഒരു പരിഹാരമല്ല.ഒരു കുടുംബത്തെ, ഒരു നാടിനെ, ഒരു സമൂഹത്തെ ദുഃഖത്തിൽ ആഴ്ത്താനെ ഇതിനു കഴിയൂ. ഇതിന്റെ തിക്തഫലം അനുഭവിക്കുന്നത്    നിങ്ങൾ ഒറ്റയ്ക്കായിരിക്കും എന്നും മറക്കരുത്.

                നമ്മൾ കേട്ടിട്ടും കണ്ടിട്ടും ഇല്ലാത്ത ചില വ്യക്തികൾ പോലും ക്രൂരതയ്ക്കിരിയായി മരണപ്പെടുമ്പോൾ അവർക്കായി നമ്മൾ ദുഃഖിക്കും. അപകടത്തിൽപ്പെട്ട പിടഞ്ഞു വീഴുന്ന ജീവനുകളെ ഓർത്ത് വിഷമിക്കും. ഇതെല്ലാം നമ്മളിലെ  മനുഷ്യത്വമാണ്. ഈ അടുത്ത സമയത്തു നടന്ന രണ്ട് കൊലപാതകങ്ങൾ ഏവരെയും ഞെട്ടിച്ചിരിക്കുന്നു. സാമ്പത്തിക അഭിവൃദ്ധിക്കാനുള്ള നരബലി ആയിരുന്നുവത്രേ. ഭാര്യയും ഭർത്താവും അവരുടെ ഉപദേഷ്ടാവും കൂടി രണ്ട് സ്ത്രീകളെ മൃഗീയമായി - ഇതിൽ കൂടുതലായ ഒരു വാക്ക് എനിക്കറിയില്ല - കൊലപ്പെടുത്തി, മൃതശരീരങ്ങൾ ചെറുകഷണങ്ങളാക്കി മറവുചെയ്തു. കൊല്ലപ്പെട്ടവരുടെ ശരീരഭാഗങ്ങൾ കറിവെച്ച് കഴിച്ചതായും ഇതിനിടെ വാർത്ത കണ്ടു.  അങ്ങനെയെങ്കിൽ ശരിക്കും ഇവർ നരഭോജികൾ തന്നെയാണ്. ഇത്തരത്തിലുള്ള അധമമായ ആചാരങ്ങളിൽ വിശ്വസിക്കുന്നവർ ഇന്നും ജീവിച്ചിരിക്കുന്നു എന്നത് സത്യത്തിൽ അവിശ്വസനീയമാണ്. മൃഗബലിയും മനുഷ്യബലിയും നടത്തി കാര്യം നേടാം എന്ന് പഠിപ്പിക്കുന്ന ഒരു മതം ഉണ്ടെങ്കിൽ അത് ഒരിക്കലും ശരിയായ മതമല്ല. മതം എന്നത് മനുഷ്യന് സമാധാനപൂർണമായ ഒരു ജീവിതം നയിക്കാനുള്ള ഒരു മാർഗ്ഗമാണ്, അല്ലാതെ മറ്റൊരാളെ കൊല്ലാനുള്ള  അധികാരമല്ല.  ഒരു മതത്തിൽപ്പെട്ട  ഈശ്വരനും മറ്റൊരാളെ ബലി നൽകാൻ പറയില്ല. ദൈവത്തിന്റെ മുമ്പിൽ മനുഷ്യനും മറ്റു ജീവജാലങ്ങളും സമന്മാരാണ്. മനുഷ്യരാണ് എല്ലാറ്റിനെയും വിഭിന്നമായി കാണുന്നത്. മനുഷ്യൻ ആദ്യം അവനെ മറ്റു ജന്തുക്കളിൽ നിന്നും മാറ്റിനിർത്തുന്നു. പിന്നീട് മതത്തിന്റെയും ജാതിയുടെയും  ഉപജാതിയുടെയും  പാർട്ടിയുടെയും മറ്റും പേരിൽ വീണ്ടും പകുക്കുന്നു. ഒടുവിൽ തന്റെ വിശ്വാസത്തിന് എതിരായവരെ ഇല്ലാതാക്കുക എന്നൊരു ചിന്തയിലാണ് മനുഷ്യൻ എത്തുന്നത്. രാഷ്ട്രീയക്കാരാണ് ഇതിനു മുന്നിൽ.  മറ്റുള്ളവർ ഇതിനെ സംശയിക്കാതിരിക്കാൻ ഇതെല്ലാം ദൈവത്തിന്റെ പേരിലാക്കും. ദൈവം പറഞ്ഞിട്ട് ഇല്ലാതാക്കിയാൽ പിന്നെ കുഴപ്പമില്ലല്ലോ. പാവം ദൈവം. ഗതികെട്ട് എല്ലാം നിശബ്ദനായിരുന്നു കാണുന്നു എന്നാവും  നമ്മൾ ധരിക്കുക. പക്ഷേ അല്ല. ദൈവം എല്ലാം കാണുന്നുണ്ട്. നമ്മുടെ പ്രവർത്തികൾ മാത്രമല്ല നമ്മൾ ചിന്തകൾ പോലും അദ്ദേഹം തിരിച്ചറിയുന്നു. ഇതെല്ലാം  അദ്ദേഹത്തിന്റെ കണക്കുപുസ്തകത്തിൽ രേഖപ്പെടുത്തുന്നുമുണ്ട്. ഒടുവിൽ മുതലും പലിശയും അടക്കം നമുക്കത് മടക്കി കിട്ടുകയും ചെയ്യും.

            ഈ  നരബലിയുടെ വാർത്ത പുറത്തു വന്നപ്പോൾ, ഈശ്വര വിശ്വാസമാണ് ഇതിന് കാരണം എന്ന മട്ടിൽ നിരീശ്വരവാദികളായ പലരും സംസാരിക്കുന്നത് കണ്ടു. സത്യത്തിൽ ഈശ്വര വിശ്വാസം ഇല്ലാത്തതാണ് ഇതിനെല്ലാം കാരണം. ശരിയായ വിശ്വാസം ഉണ്ടായിരുന്നുവെങ്കിൽ ഇത്തരം പ്രവർത്തികൾ ഒരിക്കലും ആരും ചെയ്യുകയില്ല. തെറ്റ് ചെയ്യാൻ ഭയമുണ്ടാകണമെങ്കിൽ ഈശ്വരനിൽ ഭയം വേണം. നമ്മൾ ചെയ്യുന്നതിന്റെ ഫലം നമുക്ക് തന്നെ തിരിച്ചുകിട്ടും എന്ന് വിശ്വാസമാണ് നമ്മളെ തെറ്റിൽ നിന്നും പിന്തിരിപ്പിക്കുന്നത്. സമാധാനത്തോടും സന്തോഷത്തോടും സത്യസന്ധമായ രീതിയിൽ ജീവിക്കാൻ ഈശ്വരവിശ്വാസം സഹായിക്കും എന്ന് തന്നെയാണ് എന്റെ ഉറച്ച വിശ്വാസം. മറ്റൊരാളെ വഞ്ചിക്കാനോ കഷ്ടപ്പെടുത്താനോ നശിപ്പിക്കാനോ  ഒരു ഈശ്വരനും നമ്മളോടൊപ്പം നിൽക്കില്ല. അതുകൊണ്ടുതന്നെ കാര്യസാധ്യത്തിനായി ബലികൾ നടത്തു ന്നതോടെ നിങ്ങളുടെ ശരിയായ വിശ്വാസത്തിന് മാറ്റം വരുന്നു. വിശ്വാസം വികലമാകുന്നു.  ബലിയിലൂടെ തന്നെ തൃപ്തിപ്പെടുത്താൻ ഒരു ദൈവവും ആവശ്യപ്പെടില്ല. വിശ്വാസികൾ എന്നു നടിക്കുന്നവരുടെ അധമമായ ചിന്തയാണ് ഇത്തരം ബലികൾക്കു കാരണം. അത് ഒടുവിൽ അവരെ കൊണ്ട് എത്തിക്കുന്നത് എവിടെയാണെന്നും നമ്മൾ കണ്ടു. ഇനി എത്ര പശ്ചാത്തപിച്ചാലും ഇവർക്ക് സമാധാനം ഉണ്ടാകുമോ? കണ്ടിട്ട് പശ്ചാത്താപം എന്താണെന്ന് പോലും ഇവർക്ക് അറിയില്ല എന്നാണ് തോന്നുന്നത്.

      എന്തിനുവേണ്ടിയാണ് ഈ ക്രൂരതകൾ നടത്തുന്നത്? ജീവിതത്തിൽ സമ്പത്താണോ പ്രധാനം? കുറെ ധനം ഉണ്ടെങ്കിൽ ജീവിതം സ്വസ്ഥമാകുമോ? ഈ കൂട്ടിവയ്ക്കുന്ന സമ്പത്തിന്, ജീവിതത്തിലെ ഒരു നിമിഷമെങ്കിലും തിരിച്ചു തരാൻ കഴിയുമോ? ഇല്ല. ധനികനായ  ഒരു രോഗിയെ സംബന്ധിച്ചിടത്തോളം ഒരു പഞ്ച നക്ഷത്ര ആശുപത്രിയിൽ കിടക്കാൻ പറ്റിയേക്കും. അത്രതന്നെ. ബാക്കിയെല്ലാം വിധിയാണ്. നമ്മൾ എന്തെല്ലാം സ്വരുക്കൂട്ടി വെച്ചാലും അതിൽനിന്നും ഒരു കുഞ്ഞു തരി പോലും നമ്മുടെ അവസാന യാത്രയിൽ കൊണ്ടുപോകാൻ കഴിയില്ല എന്ന് ഓരോ മരണവും നമ്മെ ബോധ്യപ്പെടുത്തുന്നു. എന്നിട്ടും ലൗകിക സുഖത്തോടുള്ള മനുഷ്യന്റെ ആർത്തിയിൽ ഒരു കുറവുമില്ല. അടുത്ത നിമിഷം നമ്മൾ ജീവനോടെ ഉണ്ടാകുമോ എന്ന് പോലും അറിയില്ല എങ്കിലും അവൻ കണക്കുകൂട്ടുന്നത് വരാൻപോകുന്ന വർഷങ്ങളെ കുറിച്ചാണ്. എന്തൊരു  വിരോധാഭാസം അല്ലേ.

                  മനുഷ്യന്ചിന്തിക്കാൻ ഒട്ടും താല്പര്യം ഇല്ലാത്തതാണ് മരണം എന്ന് തോന്നുന്നു. ഒരിക്കലെങ്കിലും ആത്മാർത്ഥമായി ചിന്തിച്ചിരുന്നുവെങ്കിൽ ലൗകിക ജീവിതത്തോടും ആഡംബരങ്ങളോടും ഇത്രമാത്രം ആസക്തി ഉണ്ടാകുമായിരുന്നില്ല. നമ്മൾ ഇവിടെ ഈ ഭൂമിയിൽ ശരിക്കും ഒരു വാടകക്കാരാണ്. ഒന്നും നമ്മുടേതല്ല. അല്പനാൾ താമസിക്കാനായി ഒരിടം. അത്രമാത്രം. മരണശേഷം നമ്മൾക്ക് ലഭിക്കുന്നത് നമ്മൾ ചെയ്ത കർമ്മങ്ങളുടെ ഫലമാണ്, അല്ലാതെ ഇവിടെ വാരിക്കുട്ടിയ ലൗകിക  സ്വത്തുക്കൾ അല്ല. ഇവിടുത്തെ മനുഷ്യത്വപരമായ നിക്ഷേപമാണ് പിന്നീട് മരണശേഷം പിൻവലിക്കാൻ ഉതകുക. അതിനാൽ ഇനിയുള്ള നമ്മുടെ പ്രവർത്തനങ്ങൾ കരുണയോടും ദയയോടും ആവട്ടെ. നമുക്കു മാത്രമല്ല, നമ്മോടൊപ്പം ഉള്ളവരുടെയും നന്മയ്ക്കായി പ്രവർത്തിക്കാം- പ്രാർത്ഥിക്കാം. അവരുടെ സന്തോഷമാകട്ടെ നമ്മുടെ സന്തോഷം.

 ലോക :സമസ്ത: സുഖിനോ ഭവന്തു :




Thursday, October 6, 2022

തിരുത്തേണ്ട ചില തെറ്റുകൾ

     മരണം പോലെ,കഷ്ടതകളും, വിഷമതകളും, ദുഃഖങ്ങളും ചിലപ്പോളെ ങ്കിലും മനുഷ്യനെ തത്വചിന്തകരാക്കാറുണ്ട്. സ്വയം തെറ്റ് ചെയ്തവരാണെങ്കിലും, തെറ്റ് ചെയ്യാതെ തന്നെ മറ്റുള്ളവരുടെ ആരോപണങ്ങൾ വൃഥാ അനുഭവിക്കുന്നവർ ആണെങ്കിലും ഒടുവിൽ ആശ്വാസം തേടുക തത്വചിന്തയിൽ ആവും. പ്രത്യാരോപണം ഉയർത്തുന്നതിനേക്കാൾ തത്വചിന്തയുടെ  വഴി തിരഞ്ഞെടുക്കുന്നതിലൂടെ വലിയ   ആശ്വാസമാണ് അവർ      അനുഭവിക്കുന്നത്. തെറ്റ് ചെയ്തവർക്ക്‌    കുറ്റബോധം ഒരു പരിധിവരെ    മനസ്സമാധാനം നൽകും. ഒപ്പം വീണ്ടും ഇത്തരം ഒരു സന്ദർഭം ഉണ്ടാകുമ്പോൾ ഒന്നു മാറി ചിന്തിക്കാൻ പ്രേരണ നൽകുകയും ചെയ്യും. പക്ഷേ ആ കുറ്റബോധം ആത്മാർത്ഥതയോടെ ആണെങ്കിൽ മാത്രമേ പ്രയോജനമുള്ളൂ. അതുപോലെ, ചെയ്യാത്ത കുറ്റങ്ങൾക്ക് തനിക്കെതിരെ ആരോപണം ഉയരുമ്പോൾ അത് തന്റെ വിധിയാണെന്ന് കരുതി സമാശ്വസിക്കാൻ കഴിയുമെങ്കിൽഅതിൽപരം സമാധാനം നൽകുന്ന മറ്റൊന്നുമില്ല. "പറയുന്നവർ പറയട്ടെ അത് അവരുടെ  സ്വഭാവം" എന്നോ, "എല്ലാം ദൈവത്തിന്റെ ഇഷ്ടം പോലെ നടക്കട്ടെ" എന്നോ കരുതി ശാന്തരായിരിക്കുവാൻ കഴിഞ്ഞാൽ അതൊരു ഭാഗ്യമാണ്. പക്ഷേ അത് നല്ല മനോനിയന്ത്രണം ഉള്ളവർക്കേ സാധിക്കൂ എന്നതും ഒരു സത്യം.  എങ്കിലും നമുക്ക് അതിനായി ഒന്ന് ശ്രമിച്ചു കൂടെ.

      സത്യത്തിൽ ഓരോ വ്യക്തിയും ഇന്ന് വികാരഭരിതമായി നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് ചിന്തിച്ചാൽ ഒരുപക്ഷേ ചിലപ്പോൾ എങ്കിലും നമുക്ക് ചിരി വരും. ഈ നിസ്സാര കാര്യത്തിനാണോ മനസ്സിനെ ഇത്രമാത്രം വികാരവിക്ഷുബ്ധമാക്കുന്നത് എന്ന് തോന്നും. പക്ഷേ അവർക്ക് അവരുടെ പ്രശ്നം വലുതാണ്. കാരണം അവർ മറ്റുള്ളവരുടെ ദുഃഖവും വിഷമതകളും അറിയുന്നില്ല. അതുകൊണ്ടാണ് തന്റെ നിസ്സാര കാര്യങ്ങൾ പർവതീകരിക്കുന്നത്. ഇപ്പോൾ ചിന്തിക്കുന്ന ആ ശൈലിയിൽ ഒരു മാറ്റം വരുത്തിയാൽ അതികഠിനം  എന്ന് തോന്നുന്ന പല പ്രശ്നങ്ങളും നമുക്ക് എളുപ്പത്തിൽ ഒഴിവാക്കാം. 

               നമ്മുടെ സമാധാനത്തിന്റെ ശത്രു വെളിയിൽ അല്ല നമ്മുടെ ഉള്ളിൽ തന്നെയാണ്. ആ ശത്രുവിനെ തിരിച്ചറിഞ്ഞ് ഇല്ലാതാക്കാൻ ശ്രമിച്ചാൽ സമാധാനം സന്തോഷവും നമുക്കുണ്ടാകും- നമുക്ക് മാത്രമല്ല നമ്മുടെ ചുറ്റുമുള്ളവർക്കും. പക്ഷേ ആ ശത്രുവിനെ തിരിച്ചറിയാൻ കഴിയാത്തതാണ് പ്രധാന പ്രശ്നം. എന്നും എപ്പോഴും നമ്മൾ കരുതുന്ന ഒരു കാര്യമുണ്ട് "ഞാനാണ് ശരി ". അത് ശക്തമായിരിക്കുന്ന കാലത്തോളം മറ്റൊരാളെ അറിയാനോ, മനസ്സിലാക്കാനോ,അംഗീകരിക്കാനോ കഴിയില്ല. ഈ "അഹം "എന്ന ബോധം വളരെ അപകടകാരിയാണ്. എല്ലാവരിൽ നിന്നും തന്നെ മാറ്റി നിർത്താൻ ഈ ബോധത്തിന് കഴിയും. വെളിച്ചമുള്ളിടത്ത് ഇരുട്ട് കാണില്ല എന്നു പറയുന്നതുപോലെ "ഞാൻ "എന്ന ഭാവം ഉള്ളിടത്ത് ഞാൻ മാത്രമേ കാണൂ. മറ്റാരും ഉണ്ടാവില്ല. ആ "എന്നെ" ഒന്ന് മാറ്റിയാൽ എല്ലാവരും ഒപ്പമുള്ളതായി കാണാം. പിന്നെ എന്തിനാണ്" ഞാൻ "എന്ന ഭാവത്തെ നാം ഒപ്പം കൂട്ടുന്നത്? "നമ്മൾ" പോരെ ? "ഞാൻ "എന്ന ചിന്തയിലൂടെ നഷ്ടമാകുന്നത് സൗഹൃദങ്ങളും, കുടുംബബന്ധങ്ങളും, സമാധാനവും, സന്തോഷവും എല്ലാമാണ്.

      പലപ്പോഴും നമ്മൾ കരുതും സാമ്പത്തിക പരാധീനിത ഉണ്ടായിരുന്നില്ല എങ്കിൽ എല്ലാവരും എന്നെ പരിഗണിച്ചേനെ എന്ന്. പക്ഷേ സമ്പത്ത് ഉണ്ടായതുകൊണ്ട് കാര്യമില്ല. അത് ഉപയോഗിക്കാനുള്ള ബുദ്ധി വേണം. സമ്പത്തും ബുദ്ധിയും ഉണ്ടെങ്കിലും അയാൾക്ക് ആരോഗ്യം ഇല്ലെങ്കിൽ എന്ത് പ്രയോജനം? ഇനി ഒരാൾക്ക് സമ്പത്തും ബുദ്ധിയും ആരോഗ്യവും ഉണ്ടെങ്കിലും ഏറ്റവും പ്രധാനമായ കാര്യം കാണില്ല, സമാധാനമുള്ള ജീവിതം. അതിനു വേണ്ടത് മുൻപറഞ്ഞതൊന്നുമല്ല. സ്നേഹിക്കുവാനും പരിഗണിക്കുവാനും ഒരു മനസ്സ്, അതാണ്  വേണ്ടത്. സ്വച്ഛമായ  തെളിഞ്ഞ മനസ്സിന്റെ ഉടമയ്ക്ക് അധികസമ്പത്തും വലിയ ബുദ്ധിയും ആരോഗ്യവും ഒന്നുമില്ലെങ്കിലും അയാൾ സന്തുഷ്ടനായിരിക്കും. കാരണം അയാൾ മനസ്സിനെ പഠിപ്പിച്ചിരിക്കുന്നത് അതാണ്. മറ്റൊന്നും തന്റെ മനസ്സിനെ കീഴ്പ്പെടുത്തുവാൻ അയാൾ അനുവദിക്കില്ല. ഉള്ളതുകൊണ്ട് ഓണം പോലെ കഴിയുന്നവരെ കണ്ടിട്ടില്ലേ, എന്തൊരു സംതൃപ്തിയാണ് അവർക്ക്!

          സമ്പത്തിനെക്കുറിച്ച് പറയുമ്പോൾ അടുത്തിടെ മരണപ്പെട്ട അറ്റ്ലസ് രാമചന്ദ്രൻ എന്ന നല്ല മനുഷ്യനെ കുറിച്ച് ഓർക്കുന്നു. വലിയ ധനികനായിരുന്നു എങ്കിലും മറ്റുള്ളവരുടെ ശ്രമത്തിൽ അദ്ദേഹത്തിന് ജയിൽവാസം വരെ അനുഭവിക്കേണ്ടിവന്നു. ഒടുവിൽ ഈ ധനത്തിനൊന്നും നമുക്ക് സുഖം പകരാൻ കഴിയില്ല എന്ന ദാർശനിക ചിന്തയിൽ അദ്ദേഹം എത്തുകയും ചെയ്തു. ജയിൽ വാസംകൊണ്ട് അദ്ദേഹം നേടിയെടുത്ത ഒരു ഗുണമായിരുന്നു അത്. സമ്പത്ത് ഉണ്ടായിട്ട് എന്ത് കാര്യം? നമുക്ക് വേണ്ടത് സമാധാനമുള്ള ജീവിതമല്ലേ.

   തനിക്ക് കഴിയാത്തതിൽ  കൂടുതലുള്ള ആഗ്രഹം നിയന്ത്രിച്ചില്ലെങ്കിൽ  നമുക്ക് ലഭിക്കുക അസംതൃപ്തമായ ജീവിതം ആയിരിക്കും. "ആഗ്രഹമാണ് ദുഃഖത്തിന്റെ മാതാവ് "എന്നാണല്ലോ   മഹത് വചനം. തുടക്കത്തിൽ തന്നെ ആഗ്രഹം നിയന്ത്രിച്ചില്ലെങ്കിൽ പിന്നീട് നമ്മൾ ആ ആഗ്രഹങ്ങളുടെ നിയന്ത്രണത്തിലാവും. അവ സാധിച്ചെ ടുക്കുവാൻ ഏതറ്റം വരെ പോകുവാനും ശ്രമിക്കും. ഒടുവിൽ അത് നേടിയാലും സംതൃപ്തി ഉണ്ടാവില്ല. കാരണം അപ്പോഴേക്കും നമ്മൾ അടുത്ത ആഗ്രഹത്തിന്റെ പിടിയിൽ പെട്ടിട്ടുണ്ടാകും. അതുകൊണ്ടുതന്നെ ഈ നേട്ടത്തിന്റെ മാധുര്യം പോലും ആസ്വദിക്കാൻ അവർക്ക് പറ്റില്ല. തുണിക്കടയിൽ കയറുന്ന ചിലരെ ശ്രദ്ധിച്ചിട്ടുണ്ടോ? കടയിൽ വന്നു കഴിഞ്ഞാൽ അലമാരയിൽ അടുക്കി വച്ചിരിക്കുന്ന വസ്ത്രങ്ങളിലാവും അവരുടെ കണ്ണ്. മുമ്പിലെ മേശയിൽ വിതർത്തി ഇട്ടവ അവർ കാണില്ല. വസ്ത്രങ്ങൾ എടുത്ത് കാണിക്കാൻ നിൽക്കുന്നവരോട്" അതെടുക്കു" "ഇതെടുക്കു" എന്ന്  പറയും. എന്നാൽ എടുത്തു കഴിഞ്ഞാൽ അതിലൊട്ടു നോക്കുകയുമില്ല. ഇനി മുമ്പിലെ മേശയിൽ കിടക്കുന്നത് അത് തന്നെയാണ് എന്ന് ചൂണ്ടിക്കാട്ടിയാലും അതിലേക്ക് നോക്കില്ല. അലമാരയിലെ അടുത്ത വസ്ത്രം നോക്കിക്കൊണ്ടിരിക്കും. ഇനി അതിലുള്ള വസ്ത്രം മുഴുവനും അവരുടെ മുമ്പിൽ ഇട്ടാലും വാങ്ങാതെ, അസംതുഷ്ടിയോടെ " എന്നാൽ നമുക്ക് അടുത്ത കടയിൽ പോകാം" എന്നാവുംഅവർ പറയുക. കിട്ടുന്നതിനോട് ഒരു സംതൃപ്തിയും ഇല്ല ഇവർക്ക്.  വീണ്ടും കിട്ടാനുള്ളതിലേക്ക് ആവും ഇവരുടെ നോട്ടം. ഇങ്ങനെയുള്ളവരെ സന്തോഷിപ്പിക്കാനും സംതൃപ്തിപ്പെടുത്താനും മറ്റാർക്കും കഴിയില്ല എന്നതാണ് സത്യം. അവർക്കു മാത്രമേ കഴിയൂ. സ്വന്തം മനസ്സിന്റെ കുതിച്ചുചാട്ടത്തെ നിയന്ത്രിക്കാൻ കഴിഞ്ഞാൽ മാത്രമേ സന്തോഷവും സമാധാനവും ജീവിതത്തിലുണ്ടാകു. അതിനുപകരം സ്വന്തം പരാജയങ്ങൾക്ക് വൃഥാ അന്യരെ കുറ്റപ്പെടുത്തിയിട്ട് ഒരു കാര്യവുമില്ല. സ്വന്തം ജീവിതത്തിൽ സംതൃപ്തി കൊണ്ടുവരാൻ സ്വയം ശ്രമിക്കണം. അതിനു കഴിയാത്തവരാണ് മറ്റുള്ളവരുടെ നേർക്ക് വിരൽചൂണ്ടുന്നത്. പണ്ട് ആരോ പറഞ്ഞിട്ടുണ്ട് ഒരു വിരൽ മറ്റുള്ളവരുടെ നേർക്കു ചൂണ്ടുമ്പോൾ, മൂന്ന് വിരലുകൾ സ്വന്തം നേർക്കാണ് എന്ന കാര്യം മറക്കരുത് എന്ന്. ശരിയല്ലേ? അതുകൊണ്ട് സ്വന്തം ചിന്തയിൽ    മാറ്റങ്ങൾ വരുത്തി നമുക്ക് സമാധാനവും   സന്തോഷവും കൈവരിക്കാം. എന്റെ    സ്വർഗ്ഗം പണിയുന്നത് ഞാൻ തന്നെയാണ്   എന്ന ചിന്ത നമ്മുടെ ജീവിതത്തിലും   പ്രാവർത്തികമാക്കാം. നമ്മുടെ    കാഴ്ചപ്പാടുകളിൽ മാറ്റം ഉണ്ടാവുമ്പോൾ   നമ്മുടെ ജീവിതവും പൂത്തുലയും.   ഏറെ പ്രത്യാശയോടെ..............

Wednesday, September 28, 2022

ഹർത്താലിൽ നിന്നും ഒരു മോചനം എന്ന്?

       ഹർത്താലിന്റെ ചുറ്റി വരിയലിൽപ്പെട്ട് നട്ടം തിരിയുകയാണ് മലയാളികൾ. മറ്റൊരു സംസ്ഥാനത്തെയും ഹർത്താൽ എന്ന മാരണം ഇത്രമാത്രം കീഴ്പ്പെടുത്തിയിട്ടില്ല. അങ്ങിനെ മനസ്സു തകർന്ന്‌ പ്രതീക്ഷയറ്റു നിൽക്കുന്ന മലയാളിക്ക് വലിയൊരു ആശ്വാസമാവുകയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. ഇക്കഴിഞ്ഞ സെപ്റ്റംബർ 22ന് ദേശീയ വിരുദ്ധ പ്രവർത്തനം നടത്തിയ പിഎഫ്ഐ പ്രവർത്തകരെ എന്‍ ഐ എ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ്പോപ്പുലർ ഫ്രണ്ട്, അടുത്ത ദിവസമായ സെപ്റ്റംബർ 23ന്    ഹർത്താൽ പ്രഖ്യാപിച്ചത്. കടകൾ അടയ്ക്കാത്ത വരെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതു കൂടാതെ, കെഎസ്ആർടിസി ബസുകൾ തല്ലിത്തകർത്ത് വലിയ നാശനഷ്ടങ്ങളാണ് വരുത്തിയത്.

                  ഹർത്താൽ നടത്തുന്നതിന് ഒരാഴ്ച മുമ്പ് നോട്ടീസ് നൽകണമെന്ന് കോടതി നിർദ്ദേശം നിലനിൽക്കുമ്പോഴാണ് അതിനെ അവഗണിച്ചുകൊണ്ട് പെട്ടെന്നുള്ള ഹർത്താൽ പ്രഖ്യാപനം ഉണ്ടായതും ഒപ്പം ആക്രമണങ്ങൾ ഉണ്ടായതും. ഇത് കണ്ട ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. ഹർത്താലിൽ ആക്രമണം നടത്തിയവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നാണ് കോടതിയുടെ തീരുമാനം. ആരുടെ ഹർത്താൽ ആയാലും പ്രക്ഷോഭം ആയാലും ആദ്യം ഏറു കൊള്ളുക കെഎസ്ആർടിസിക്കാണ്. ബസ്സിന്  ക ല്ലെറിഞ്ഞ് നാശനഷ്ടം വരുത്തിയാലേ ഹർത്താൽ വിജയിക്കൂ എന്നാണ് അവർ കരുതുന്നത്. ബസ് ഓടിക്കാതെയും കടകൾ തുറക്കാതെയും ഇരുന്നാലല്ലേ ഹർത്താൽ അനുകൂലികൾക്ക് സമാധാനമാകൂ.കെഎസ്ആർടിസി ആണെങ്കിൽ ഇപ്പോൾആകെ നഷ്ടത്തിൽ പെട്ട് നട്ടം തിരിയുകയാണ്. അപ്പഴാണ് ഹർത്താലിന്റെ ഹരത്തിൽ,ഉള്ള വണ്ടികളുടെ ഗ്ലാസ്സും,സീറ്റും മറ്റും നശിപ്പിച്ചുള്ള പ്രതിഷേധക്കാരുടെ ആക്രമണം. ഹർത്താലിന് സ്വന്തം വീട്ടിൽ നിന്നും എത്തിയതും,നാളെ എല്ലായിടത്തും പോകേണ്ടതും ഇതേ കെഎസ്ആർടിസി ബസ്സിലാണെന്ന് കാര്യം ഇവർ     മറന്നുപോകുന്നു.   ആക്രമണത്തിനെതിരെ സ്വമേധയാ    കേസെടുത്ത കോടതി,     സംസ്ഥാനത്തിനുണ്ടായ    നഷ്ടത്തെക്കുറിച്ച് സർക്കാറിനോട്  ചോദിച്ചിരുന്നു. ഉണ്ടായ നഷ്ടങ്ങൾക്കുള്ള പരിഹാരം, ഹർത്താൽ നടത്തിയ പോപ്പുലർ ഫ്രണ്ടിൽ നിന്നും   ഈടാക്കണമെന്നും കോടതി വ്യക്തമാക്കി

 തുടർന്നാണ് ഇതിൽ കക്ഷി ചേരാനായി കെഎസ്ആർടിസി ശ്രമിച്ചത്. 5.06 കോടി രൂപയാണ് നഷ്ടപരിഹാരമായി പോപ്പുലർ ഫ്രണ്ടിൽനിന്നും കെഎസ്ആർടിസി ആവശ്യപ്പെടുന്നത്. ഈ തുക ബസ് ആക്രമിച്ച വ്യക്തികളെ കണ്ടെത്തി അവരുടെ സ്വത്തുവകകളിൽ നിന്നും ഈടാക്കണം.  അതില്ലാത്തവരാണെങ്കിൽ ആ വ്യക്തികൾ ഏതു പാർട്ടിയിൽ പെട്ടവരാണെന്ന് നോക്കി ആ പാർട്ടിയിൽ നിന്നും ഈടാക്കണം. ആർക്കുവേണ്ടിയാണോ ആക്രമണം നടത്തുന്നത് അവർ ഇതിനുത്തരവാദികളാണ്. ആക്രമണം നടത്താൻ തങ്ങൾ പറഞ്ഞില്ല എന്ന് പറഞ്ഞ് കയ്യൊഴിയാൻ ഒരു സംഘടനയെയും അനുവദിക്കരുത്. തനിക്കെതിരെ പോലീസ് നടപടികൾ ഉണ്ടാകുമെന്നും, തന്റെ കയ്യിൽ നിന്നും നഷ്ടപരിഹാരം ഈടാക്കുമെന്നും അറിഞ്ഞാൽ അത്തരം പ്രവർത്തനങ്ങൾ ചെയ്യാൻ വ്യക്തികൾ മടിക്കും. പൊതുമുതൽ നശിപ്പിക്കുന്ന ഇത്തരക്കാരെ കണ്ടെത്തി അവർക്ക് ഭാവിയിൽ ജോലിക്ക് അപേക്ഷിക്കുവാനോ, ബസ് യാത്ര നടത്താനോ കഴിയാത്ത രീതിയിൽ കർശന നടപടികൾ സ്വീകരിക്കണം. ഇതിൽ ഒരു രാഷ്ട്രീയപാർട്ടിക്കും ഒരു സംഘടനയ്ക്കും ഇളവ് നൽകരുത്. ഇവിടെ ജീവിക്കാനും സഞ്ചരിക്കാനും ഉള്ള അവകാശം പൊതുജനങ്ങൾക്കുണ്ട്. ഏതെങ്കിലും പാർട്ടിക്കോ സംഘടനകൾക്കോ എന്തെങ്കിലും പ്രശ്നമുണ്ടായാൽ അവർക്ക്‌ നിയമമനുസരിച്ച് ഉള്ള പ്രതിഷേധങ്ങൾ സംഘടിപ്പിക്കാം. അല്ലാതെ സംസ്ഥാന മൊട്ടാകെ അവരുടെ താൽപര്യത്തിനനുസരിച്ച് പ്രവർത്തിക്കണമെന്ന് ആവശ്യം അംഗീകരിക്കാൻ കഴിയില്ല. കട തുറക്കണോ വേണ്ടയോ എന്നത് ഉടമ തീരുമാനിക്കേണ്ട കാര്യമാണ്. ഒരു പാർട്ടിയുടെയും സംഘടനയുടെയും നിർദ്ദേശം അനുസരിക്കേണ്ട ആവശ്യം അവർക്കില്ല.

                 പൊതു വാഹനങ്ങൾക്കും സ്വകാര്യ വാഹനങ്ങൾക്കും കടകൾക്കും നേരെ ഇത്തരം ഹർത്താൽ ആക്രമികൾ നടത്തുന്ന കയ്യേറ്റം വളരെ ഹീനമാണ്. പാർട്ടിയുടെയും സംഘടനകളുടെയും സ്വകാര്യ താൽപര്യത്തെ മാത്രം മുൻനിർത്തി നടത്തുന്ന ഇത്തരം ആക്രമണങ്ങൾക്കെതിരെ പ്രതിഷേധിക്കേണ്ടത് പൊതുജനങ്ങളാണ്. എന്തിന്റെ പേരിലായാലും സംസ്ഥാനത്തെ പൊതുമുതൽ നശിപ്പിക്കുന്നവർക്ക് ഒരു ദേശസ്നേഹവും ഇല്ലെന്ന് പറയേണ്ടിവരും. അത് സത്യവുമാണ്. നമ്മുടെ നാടിനോട് സ്നേഹമുള്ള ഒരാൾക്കും നന്ദിയില്ലാത്ത,അപമാനകരമായ ഇത്തരം പ്രവർത്തനങ്ങൾ ചെയ്യാൻ കഴിയില്ല.

           എന്തായാലും ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നിർദ്ദേശം കേരളത്തിലെ പൊതുസമൂഹം ഇരുകൈയും നീട്ടി സ്വീകരിക്കും എന്നതിൽ തർക്കമില്ല. ഹർത്താലുകൾക്കെതിരെയുള്ള ജനരോഷം മെല്ലെ ഉയരുമ്പോഴാണ് ജസ്റ്റിസിന്റെ  ഈ നിർദ്ദേശം. ഇതോടുകൂടി കേരളത്തിൽ ഒരു വലിയ മാറ്റം തന്നെ ഉണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. പക്ഷേ ഇതിനെ അംഗീകരിക്കാൻ രാഷ്ട്രീയക്കാർക്കും സംഘടനാ നേതൃത്വങ്ങൾക്കും   കഴിയുമെന്നു തോന്നുന്നില്ല. വേണ്ട. പൊതുജനങ്ങൾ ഒന്നിച്ച് നിന്നാൽ പിന്നെ അവർക്ക് എന്ത് ചെയ്യാനാകും?

   ഇത്തരം നഷ്ടപരിഹാരം നൽകുവാൻ പിരിവനായി പാർട്ടികളും സംഘടനകളും പൊതുജനങ്ങളെ സമീപിക്കേണ്ട. ഓരോ പാർട്ടികളും അവരുടെ സ്വന്തം ചെലവിൽ നഷ്ടപരിഹാരം നൽകുകയും പാർട്ടി പ്രവർത്തനം നടത്തുകയും വേണം. അതിന് പൊതുജനങ്ങളെ പിഴിയേണ്ട. ആരും സന്തോഷമായി അല്ല  പിരിവ് നൽകുന്നത്. പാർട്ടിയെ ഭയന്നും പിരിവിനു വരുന്നവരെ ഓർത്തുമാണ് ചെറിയ തുകകൾ എങ്കിലും നൽകുവാൻ അവർ നിർബന്ധിതരാകുന്നത്. മുണ്ട് മുറുക്കിയുടുത്തും അത്യാവശ്യങ്ങൾ വേണ്ടെന്നുവെച്ചും ആളുകൾ സ്വരു  ക്കൂട്ടുന്ന ചെറു സമ്പാദ്യങ്ങളിൽ നിന്നുമാണ് ഈ പിരിവുകാർ കയ്യിട്ടുവാരുന്നത്. ഇവർക്കൊന്നും നാണമില്ലേ എന്ന് അറിയാതെ ചോദിച്ചു പോകും. ഈ പിരിവുകാർ വിശ്വസിക്കുന്ന പാർട്ടിയുടെ തലപ്പത്തിരിക്കുന്നവരെ പറ്റി ഓർത്താൽ അവർ എത്രമാത്രം സമ്പന്നരാണെന്ന് മനസ്സിലാകും.   കുട്ടിക്കുരങ്ങന്മാരെ കൊണ്ട് ചൂട് ചോറു   വാരിക്കുകയാണ് ഈ വമ്പന്മാർ.     മറ്റുള്ളവർക്ക് കൈപൊള്ളുന്നത്  മിച്ചം. 

 എന്തായാലും നിയമം പൊതുജനങ്ങൾക്കൊപ്പം ഉണ്ടെന്ന് ജസ്റ്റ് ദേവൻ രാമചന്ദ്രൻ തെളിയിച്ചു. ഇനിയെങ്കിലും നമ്മുടെ നാട് നന്നാവട്ടെ. "ദൈവത്തിന്റെ സ്വന്തം നാട്" എന്ന വാക്കുകൾ യാഥാർത്ഥ്യമാകട്ടെ.

Friday, September 23, 2022

കെഎസ്ആർടിസി കാരുടെ ആക്രമണം

 കൺസഷനെ ചൊല്ലി ഉണ്ടായ വാക്കു തർക്കത്തിൽ ഒരു പിതാവിനെയും മകളെയും മർദ്ദിച്ച കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിലെ ജീവനക്കാർക്കെതിരെ പൊതു ജനരോഷം ഒഴുകുകയാണ്. ആ ജീവനക്കാരെ  സംരക്ഷിക്കാനോ ന്യായീകരിക്കാനോ എന്തായാലും ഒരു തൊഴിലാളി സംഘടനകളും ഇതുവരെ പരസ്യമായി മുന്നോട്ടുവന്നതായി കണ്ടില്ല. കേരളത്തിൽ വളരെ മുമ്പു മുതൽ തന്നെ നടന്നുവരുന്നതാണ് ഇത്തരത്തിലുള്ള ഓരോ മാസത്തേക്കുമുള്ള കൺസഷൻ കാർഡ് വിതരണം. ഞാൻ പഠിക്കുന്ന കാലത്തും അതിനുമുമ്പും ഇതുതന്നെയായിരുന്നു സ്ഥിതി. എല്ലാ മാസവും കുട്ടികൾ ബസ് സ്റ്റേഷനിൽ പോയി ക്യൂ നിന്ന് കാർഡ് പുതുക്കണം. കാർഡിൽ ഓരോ ദിവസത്തേക്കും രണ്ട് കോളം വീതം ഉണ്ട്. കുട്ടികൾ സ്കൂളിൽ പോകുമ്പോഴും വരുമ്പോഴും മാർക്ക് ചെയ്യാൻ. കാലം ഇത്രയും പുരോഗമിച്ചിട്ടും ഇന്നും കുട്ടികളുടെ കയ്യിൽ കാണുന്നത് ഇതേ കാർഡ് തന്നെ. യാത്രക്കാർക്ക് ടിക്കറ്റ് കൊടുക്കുന്ന തിരക്കിൽ വേണം കണ്ടക്ടർ ഈ കാർഡ് വാങ്ങി ഡേറ്റ് നോക്കി ആ കോളത്തിൽ ടിക്ക് ചെയ്യാൻ. തിരക്കിൽ അത് അല്പം മാറിപ്പോയാൽ അടുത്ത ദിവസത്തേക്ക് ഉള്ള കോളത്തിൽ ആയിപ്പോകും. കുട്ടികൾ പ്രശ്നമുണ്ടാക്കുകയും ചെയ്യും.

                  ഇവിടെ ഐടി രംഗത്ത് ഉണ്ടായ വികസനം ഒന്നും കെഎസ്ആർടിസി കാണുന്നില്ല എന്ന് തോന്നുന്നു. ഇത്തരത്തിൽ മാസംതോറും ഉള്ള കാർഡ് വിതരണത്തിലെല്ലാം മാറ്റം കൊണ്ടുവരേണ്ട സമയം എന്നേ അതിക്രമിച്ചു. നമ്മുടെ അയൽ സംസ്ഥാനങ്ങളിൽ വിദ്യാർത്ഥികൾക്കുള്ള  കൺസഷൻ വിതരണം എങ്ങനെ എന്ന് നോക്കാം. ചെന്നൈയിലും ബാംഗ്ലൂരിലും എല്ലാം ബസ് യാത്ര ചെയ്യുന്ന  കുട്ടികൾക്ക് നൽകുന്നത് സ്മാർട്ട് കാർഡുകൾ ആണ്. 10 മാസത്തേക്കുള്ളതാണ് ഈ കാർഡുകൾ. രണ്ടുമാസം അവധി ആണല്ലോ. ഇത് വാങ്ങാനായി കുട്ടികളും അവരുടെ രക്ഷിതാക്കളും എങ്ങും പോകണ്ട. സ്കൂളുകളിൽ എത്തുന്ന MTC ഉദ്യോഗസ്ഥർ( മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ, ചെന്നൈ) ബസ്പാസ് ആവശ്യമുള്ള കുട്ടികളുടെ വിശദവിവരങ്ങളും ഫോട്ടോയും സ്കൂൾ അധികൃതരിൽ നിന്നും ശേഖരിക്കുന്നു. 10 മാസത്തേക്കുള്ള പാസ്സ്, സ്മാർട്ട് കാർഡ് രൂപത്തിൽ ലാമിനേറ്റ്  ചെയ്തു സ്കൂളിൽ എത്തിക്കുകയും ചെയ്യും. കുട്ടികൾക്ക് അത് വിതരണം ചെയ്യുക എന്നത് മാത്രമാണ് സ്കൂൾ അധികൃതരുടെ ജോലി. കുട്ടികൾക്കും മാതാപിതാക്കൾക്കും ഒരു ബുദ്ധിമുട്ടും കൂടാതെ ബസ്പാസ് ലഭിക്കുന്നു എന്നത് ഒരു വലിയ കാര്യം തന്നെയല്ലേ, അതും ഒരു അക്കാഡമിക്  വർഷത്തേക്കുള്ളത്. ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് തികച്ചും സൗജന്യമാണ് ഈ പാസ്. ഇതിന്റെ ലാമിനേഷനും മറ്റുമായി 15 രൂപയാണ് എം ടി സി ഈടാക്കുന്നത്. ഉദ്യോഗസ്ഥർക്ക് ആയാലും രണ്ടോ മൂന്നോ ദിവസം കൊണ്ട് ജോലി കഴിയും. സാധാരണ ബസ്സുകളിൽ വീട്ടിൽ നിന്നും സ്കൂളിലേക്കും തിരിച്ചും ഉള്ള യാത്രയ്ക്ക് എല്ലാദിവസവും ഈ കാർഡ് ഉപയോഗിക്കാം. പക്ഷേ കുട്ടികൾ യൂണിഫോമിൽ ആയിരിക്കണം എന്ന് മാത്രം. ജൂൺ 15 മുതൽ നവംബർ 30 വരെയുള്ള കാലയളവിൽ മാത്രമേ പാസ് നൽകുകയുള്ളൂ. അത് കഴിഞ്ഞാൽ പാസിന് അപേക്ഷിക്കാൻ കഴിയില്ല. പാസിലെ കാലാവധിജൂൺ 15മുതൽ  ഏപ്രിൽ 30വരെയാണ്. കോളേജ് വിദ്യാർഥികൾക്ക് 50 ശതമാനം കൺസഷൻ ആണ് ലഭിക്കുക. രജിസ്ട്രേഷൻ, പോയിന്റ് to പോയിന്റ് കാർഡ് ( വീട്ടിൽ നിന്നും കോളേജിലേക്ക് ) എന്നിവ ഓരോ അക്കാഡമിക് വർഷത്തെയും ആദ്യം മാസത്തിൽ അതാത് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും നൽകും. പിന്നീട മാസങ്ങളിൽ എംടിസിയുടെ സെയിൽസ് കൗണ്ടറിൽ പോയി റിന്യൂ ചെയ്യണം. കുട്ടികളുടെ സ്റ്റുഡൻസ് ഐഡി കാർഡിൽ റിന്യൂവൽ ഡേറ്റ് കൊടുത്തിട്ടുണ്ടാകും. ഒന്നു മുതൽ 13 വരെയുള്ള തീയതികളിൽ ആണ് റിന്യൂ ചെയ്യുക. കൂടാതെ വീട്ടിൽ നിന്നും ലൈബ്രറിയിൽ പോയി വരാൻ ഒരു മാസം 60 എക്സ്ചേഞ്ച് ടോക്കൺസ് ഉണ്ട്. ഒരു ടോക്കണിന്  മൂന്നു രൂപ 50 പൈസയാണ് വില.

   .  കർണാടകയിൽ 75 മുതൽ 80 ശതമാനം വരെ വിദ്യാർത്ഥി കൺസഷൻ ഉണ്ട്. ഓൺലൈനിലൂടെയും ഇതിന് അപേക്ഷിക്കാം. നിശ്ചിത തുകയടച്ചാൽ സ്മാർട്ട് കാർഡ് ലഭിക്കും. പോയ വർഷത്തെ  സ്മാർട്ട് കാർഡ് ഉണ്ടെങ്കിൽ ഇളവും ലഭിക്കുന്നതാണ്.

        ഈ രീതികൾ കേരളത്തിലും നടപ്പാക്കാവുന്നതേ ഉള്ളൂ. സ്കൂളുകളിലെ കുട്ടികളിൽ എത്രപേർക്ക് ബസ് പാസ് ആവശ്യമുണ്ടെന്ന് കണ്ടെത്തി ആ വിവരം കെഎസ്ആർടിസിയെ അറിയിക്കുക. അവരുടെ ഓഫീസിൽ നിന്നും എത്തുന്ന ഉദ്യോഗസ്ഥർക്ക് കുട്ടികളുടെ വിവരവും കൺസഷണൽ റേറ്റിലുള്ള ബസ് ഫീസും - 10 മാസത്തേക്കുള്ളത് - കൈമാറുക. തുടർന്ന് ഉദ്യോഗസ്ഥർ നൽകുന്ന സ്മാർട്ട് കാർഡ് വാങ്ങി കുട്ടികൾക്ക് നൽകുക. ബസ് യാത്രയിൽ യൂണിഫോമിൽ ഉള്ള  കുട്ടികൾ  ഈ കാർഡ് മാത്രം കാണിച്ചാൽ മതി. ഏപ്രിൽ -മെയ് അവധിയായതിനാൽ പാസ് നൽകേണ്ട ആവശ്യവുമില്ല. കുട്ടികൾക്കും കണ്ടക്ടർക്കും ഏറ്റവും സൗകര്യപ്രദമായ ഒരു രീതിയാണ് ഇത്. പ്രൈവറ്റ് ബസ്സിലും ഇതേ രീതി തന്നെ നടപ്പാക്കാവുന്നതേയുള്ളൂ. കോളേജ് വിദ്യാർത്ഥികൾക്ക് ഓൺലൈനിലൂടെ കൺസഷന്  അപേക്ഷിക്കാനുള്ള അവസരം ഉണ്ടാക്കണം. സെമസ്റ്റർ വെച്ചാണ് കൺസഷൻ കൊടുക്കുന്നത് എങ്കിൽ ആറുമാസത്തേക്ക് കൊടുത്താൽ മതിയല്ലോ. അടുത്ത സെമസ്റ്ററിൽ വീണ്ടും ഇത് റിന്യൂ ചെയ്യണം. കെഎസ്ആർടിസി ഓഫീസിൽ പോവുകയും, ക്യൂ നിൽ ക്കുകയും ഒന്നും വേണ്ടല്ലോ.

          വിവരസാങ്കേതികവിദ്യ ഇത്രയും പുരോഗമിച്ച ഈ കാലത്ത് സ്കൂൾ കോളേജ് അധികൃതരുടെ സഹായത്തോടെ നിഷ്പ്രയാസം നടപ്പാക്കാവുന്ന ഇത്തരം സൗകര്യങ്ങൾ സർക്കാർ എന്തുകൊണ്ട് സ്വീകരിക്കുന്നില്ല എന്നതാണ് സംശയം. 50 -60 വർഷം പഴക്കമുള്ള ആ പഴയ രീതികൾ തന്നെ പിന്തുടരുന്നതാണ് ഇന്നത്തെ പല പ്രശ്നങ്ങൾക്കും കാരണം. "നാടോടുമ്പോൾ നടുവേ ഓടണം "എന്ന് കേട്ടിട്ടില്ലേ. ഇവിടെ നടുവേയല്ല, ഓടുന്ന പോലുമില്ല എന്നതാണ് സത്യം. ചെറിയ മാറ്റങ്ങളിലൂടെ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കുവാൻ കഴിയുമെങ്കിൽ അത്തരം സൗകര്യങ്ങൾ ഉപയോഗിക്കേണ്ടതാണ്. ഈ രീതി കുട്ടികൾക്കും കെഎസ്ആർടിസിക്കും ഒരുപോലെ ആശ്വാസകരമാകും. 


Wednesday, September 14, 2022

മാരക ലഹരിയിൽ മയങ്ങുന്നവർ

  ഇപ്പോൾ ദിവസവും കേൾക്കുന്ന വാർത്തയാണ് 5 കിലോ കഞ്ചാവ് പിടിച്ചു, എംഡി എം എ എന്ന മാരക മയക്കുമരുന്നുമായി അറസ്റ്റിലായി, കോടികളുടെ മയക്കുമരുന്നുമായി പിടിയിൽ തുടങ്ങിയവ. സത്യം പറഞ്ഞാൽ ഇത്തരം വാർത്തകൾ ഇല്ലാത്ത ഒരു ദിവസത്തെ പത്രം പോലും കാണാൻ പറ്റില്ല എന്ന സ്ഥിതിയിൽ എത്തി. ഇത്രമാത്രം മയക്കു മരുന്ന്  പിടിക്കണമെങ്കിൽ  ഇവിടെ നടക്കുന്ന കച്ചവടം എത്രമാത്രം ഉണ്ടാകും. കച്ചവടം വർദ്ധിക്കുന്നു എങ്കിൽ ഇതിന്റെ ഉപഭോക്താക്കളുടെ എണ്ണവും വർദ്ധിക്കണമല്ലോ . അതെ. ഇന്ന് മയക്കുമരുന്നിന്റെ ഉപയോഗം വളരെ അധികം വ്യാപകമായി കഴിഞ്ഞു. ഇന്ന് ഇത് ഏറ്റവും കൂടുതൽ വില്പന നടത്തുന്നത് വിദ്യാലയങ്ങളിലാണ് എന്ന സത്യം ഭീകരവും വേദനാജനവും ആയ കാര്യമാണ്. വളരെ പെട്ടെന്ന് സ്വാധീനത്തിൽ ആക്കാൻ കഴിയുന്ന സ്കൂൾ കുട്ടികളാണ് മയക്കുമരുന്ന് കച്ചവടക്കാരുടെ ഇരകൾ. ഒരിക്കൽ ഇവരെ അടിമകളാക്കിയാൽ പിന്നെ അവരിലൂടെ കൂടുതൽ പേരെ ഇതിലേക്കു ആകർഷിക്കുവാനും വില്പന വർദ്ധിപ്പിക്കുവാനും കഴിയും. ആൺ പെൺ ഭേദമെന്യേ ഇതിന് അടിമപ്പെടുന്നു എന്ന സത്യം, പുറത്തുവരുന്ന പല വാർത്തകളിലൂടെ മനസ്സിലാകും.

                   ഇതിന്റെ കണ്ണികളായ കുറച്ചുപേരെ അറസ്റ്റ് ചെയ്തത് കൊണ്ട് ഈ വ്യാപാരം നിയന്ത്രിക്കാൻ സാധിക്കില്ല. ഇതിന്റെ മൊത്തക്കച്ചവടക്കാരെയാണ് കണ്ടെത്തേണ്ടത്. അതൊരുപക്ഷേ ചെന്നു നിൽക്കുക രാഷ്ട്രീയ പ്രമുഖന്മാരിലും വൻ വ്യവസായികളിലും ആയിരിക്കും. എങ്കിലും ഇത് തടയുവാൻ അത്തരം നീക്കങ്ങൾ നടത്തിയേ പറ്റൂ. രാഷ്ട്രത്തിന്റെ ഭാവി എന്ന് നമ്മൾ പറയുന്ന ഈ കുട്ടികളെ മയക്കുമരുന്നിന് വിട്ടുകൊടുത്തുകൂടാ.

           കഴിഞ്ഞദിവസം തിരുവനന്തപുരത്തെ വളരെ പ്രശസ്തമായ ഒരു പെൺപള്ളിക്കുടത്തിൽ മയക്കുമരുന്ന് ഉപയോഗം ഉണ്ടെന്ന് കാട്ടി അമ്മമാർ രംഗത്ത് വന്നിരുന്നു. തന്റെ മകൾ മയക്കുമരുന്ന് ഉപയോഗിച്ചു എന്ന കാര്യം സാധാരണഗതിയിൽ രഹസ്യമാക്കി വയ്ക്കാനാണ് ഏവരും ശ്രമിക്കുക. എന്നാൽ തന്റെ മകളുടെയും അതുപോലെയുള്ള മറ്റു പെൺകുട്ടികളുടെയും ഭാവിയെ കരുതി അത് പുറത്തു പറയാൻ ധൈര്യം കാണിച്ച ഈ അമ്മമാരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. ഇത്തരം കുറ്റങ്ങൾ ഒതുക്കി വെക്കുന്നത് കുറ്റവാളികൾക്ക് കൂടുതൽ ശക്തി പകരുകയേ ഉള്ളൂ. വലിയ ക്ലാസിലെ പെൺകുട്ടികൾ ചെറിയ കുട്ടികളെ നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയും മയക്കുമരുന്നിന് അടിമകളാക്കാൻ ശ്രമിക്കുന്നു എന്നായിരുന്നു ഇവർ ചൂണ്ടിക്കാട്ടിയത്.

      ഇത്തരം പ്രവർത്തികൾക്ക് തടയിടാൻ അധ്യാപകർ മാത്രം ശ്രമിച്ചിട്ട് കാര്യമില്ല. അവിടെ പിടിഎ ശക്തമാക്കണം. അധ്യാപകരും മാതാപിതാക്കളും പോലീസും ഒപ്പം നാട്ടുകാരും ഇതിനെതിരെ ധൈര്യപൂർവ്വം പ്രതികരിക്കാൻ തയ്യാറാകണം. കുറ്റം ചെയ്യുന്നവരെ സംരക്ഷിക്കുകയല്ല ശിക്ഷിക്കുകയാണ് വേണ്ടത്. ഇതിലേക്ക് ആകർഷിക്കപ്പെട്ട കുട്ടികൾക്ക് ശരിയായ ചികിത്സ ലഭ്യമാക്കുവാനും അവരെ ഇതിൽ നിന്നും മോചിപ്പിക്കുവാനും വേണ്ട സഹായ സഹകരണങ്ങൾ ചെയ്യുവാൻ സർക്കാരും തയ്യാറാകണം. ഇല്ലെങ്കിൽ അച്ഛനും അമ്മയ്ക്കും തന്റെ കുട്ടി മാത്രമല്ല ഒരു രാജ്യത്തിന് ഒരു യുവതലമുറ തന്നെ നഷ്ടമാകും.

       പണ്ട് കുട്ടികൾക്ക് മാതാപിതാക്കളോട് എന്നപോലെ അധ്യാപകരോടും ഭയവും ബഹുമാനവും ഉണ്ടായിരുന്നു. തെറ്റ് ചെയ്യുന്ന കുട്ടിയെ ശിക്ഷിക്കുന്ന അധ്യാപകർക്കെതിരെ ഒരു മാതാപിതാക്കളും വിരൽ ചൂണ്ടിയിരുന്നില്ല എന്ന് മാത്രമല്ല അധ്യാപകൻ ശിക്ഷിച്ചു എന്നു പറഞ്ഞാൽ വീട്ടിൽ നിന്നും കൂടി അടി കിട്ടിയിരുന്നു.പക്ഷേ ഇന്ന് കാലം മാറി. തന്റെ കുട്ടിയെ ശിക്ഷിക്കുന്ന അധ്യാപകർക്കെതിരെ കലാപക്കൊടിയുമായി എത്തുന്ന രക്ഷകർത്താക്കൾ ആണ് കൂടുതൽ. " ഞാൻ പോലും കുട്ടിയെ അടിക്കാറില്ല, പിന്നെ ടീച്ചറിന് അടിക്കാൻ എന്താണ് അധികാരം " എന്നാണ് അവർ ചോദിക്കുന്നത്. അച്ഛനും അമ്മയും   ശിക്ഷിക്കുന്നത് പോലെയോ അതിലധികമോ ( കാരണം അവർക്കാണ് കുട്ടികളുടെ മാറുന്ന സ്വഭാവം പെട്ടെന്ന് തിരിച്ചറിയാൻ കഴിയുക. കുട്ടികളുടെ കാര്യത്തിൽ മാതാപിതാക്കളെ പോലെ അധ്യാപകർ അന്ധരല്ല. ) ശിക്ഷിക്കാൻ അധികാരമുള്ളവരാണ് അധ്യാപകർ. പണ്ട് കുട്ടികൾ അധ്യാപകരെ പേടിച്ചിരുന്നുവെങ്കിൽ ഇന്ന് കുട്ടികളെ  അധ്യാപകർക്കാണ് ഭയം. തനിക്ക് ഇഷ്ടമില്ലാത്ത അധ്യാപകർക്കെതിരെ തെറ്റായ കാര്യങ്ങൾ കുട്ടികൾ വീട്ടിൽ പറയുകയും വീട്ടുകാരുമായി സ്കൂളിലെത്തി സ്കൂൾ അധികൃതരോട് വഴക്കു കൂടുകയും ചെയ്യുന്നവർ ഇന്ന് ധാരാളമാണ്. കുട്ടികൾ പറയുന്നത് കള വാണെന്ന് തെളിയിച്ചാൽ പോലും അത് വിശ്വസിക്കാൻ മാതാപിതാക്കൾ തയ്യാറല്ല "നിങ്ങളുടെ മക്കൾ നന്നാകണമെന്ന് നിങ്ങൾക്ക് ആഗ്രഹമില്ലെങ്കിൽ പിന്നെ ഞങ്ങൾ എന്തു ചെയ്യാനാണ് "എന്നാവും അധ്യാപകർ ചിന്തിക്കുക . കുട്ടികളെ ശിക്ഷിക്കുവാനുള്ള അധികാരം എന്ന് അ ധ്യാപകരിൽ നിന്നും തിരിച്ചെടുത്തുവോ, അന്നുമുതൽ വഴിതെറ്റുന്ന കുട്ടികളുടെ എണ്ണവും വർധിക്കാൻ തുടങ്ങി. ഇന്നും, ഒന്നും ചെയ്യാൻ വയ്യാത്ത അവസ്ഥയിലാണ് അധ്യാപകർ. തന്റെ മുന്നിൽ നടക്കുന്ന തെറ്റായ പ്രവണതകൾ കാണുമ്പോൾ കണ്ണടക്കേണ്ടി വരുന്നു. കുട്ടികളെ ശിക്ഷിക്കാൻ പറ്റില്ല. അത് പിന്നീട് കേസ് ആകും.പോലീസ് സ്റ്റേഷനിലും കോടതിയിലും കയറി ഇറങ്ങേണ്ടിവരും. എന്നാൽ പിന്നെ വേണ്ട, മാതാപിതാക്കളെ അറിയിക്കാം എന്ന് വെച്ചാൽ തന്റെ മക്കളെ കുറിച്ചുള്ള ഇത്തരം കാര്യങ്ങൾ അവർ വിശ്വസിക്കാനും തയ്യാറാവില്ല. ഇത് കുട്ടികൾക്ക് വളമാകുന്നു. " ടീച്ചറിന്റെ അസൂയയാണ്", "ടീച്ചർ ദേഷ്യകാരിയാണ്", "ടീച്ചറിന് എന്നെ ഇഷ്ടമല്ല "തുടങ്ങി തുടങ്ങി പല ആരോപണങ്ങളും തന്റെ കുറ്റം മറച്ചുവെക്കാനായി കുട്ടികൾ ഉയർത്തും.

     അടുത്തകാലത്ത് സ്കൂൾ അധ്യാപികയുടെ ഒരു ഓഡിയോ വാട്സാപ്പിലൂടെ കേട്ടു. മയക്കുമരുന്നിന് അടിമകളാകുന്ന കുട്ടികളുടെ എണ്ണം വളരെ വളരെ കൂടുതലാണത്രേ. തന്റെ  സ്കൂളിൽ തന്നെ ഇത്തരം ധാരാളം കുട്ടികളെ അവർ കണ്ടു എന്നും പറയുന്നു. അതുപോലെ ഒരു ആൺകുട്ടി മയങ്ങി കിടക്കുന്നതും മറ്റൊരു കുട്ടി നടക്കാൻ ശ്രമിക്കുന്നു എങ്കിലും അതിന് പറ്റാതെ വീണുപോകുന്നതുമായ വീഡിയോകൾ 

 കാണാൻ സാധിച്ചു. ഇവരെല്ലാം യൂണിഫോമിൽ ആണ്. പുകവലിച്ചു കൊണ്ട് നടക്കുന്ന പെൺകുട്ടികളുടെ ചിത്രങ്ങളും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ലഹരിയാണോ സിഗരറ്റ് ആണോ എന്നറിയില്ല. ഇതൊക്കെ കാണുമ്പോൾ നമ്മുടെ വിദ്യാലയങ്ങളെ കുറിച്ച് ഓർത്ത് ഭയം തോന്നും. കുട്ടികളെ നേർവഴിക്ക് നയിക്കാൻ നമ്മൾ- മാതാപിതാക്കളും അധ്യാപകരും സമൂഹവും അടക്കം- പരാജയപ്പെടുകയാണോ? എങ്ങനെയാണ് മയക്കുമരുന്നിന്റെ കരാള മുഷ്ടിയിൽ നിന്നും ഇവരെ മോചിപ്പിക്കുക? വരും തലമുറയുടെ ഭാവി സമാധാനം നിറഞ്ഞതും ശോഭനവും ആക്കി തീർക്കേണ്ടത് നമ്മളല്ലേ?

    കുട്ടികളുടെ ഭാവിയെ കരുതി പോലീസ് നൽകുന്ന ചില നിർദ്ദേശങ്ങളും കാണുകയുണ്ടായി. കുട്ടികളുടെ ബാഗുകൾ പരിശോധിക്കണമെന്നും, അവരുടെ സുഹൃത്തുക്കളെ പറ്റി അന്വേഷിക്കണമെന്നും, അവരുടെ സ്വഭാവത്തിൽ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും ശ്രദ്ധിക്കണമെന്നും, പോലീസ് നിർദ്ദേശത്തിലുണ്ട്. കുട്ടികളുടെ കയ്യിൽ  ഉപയോഗത്തിൽ ഇല്ലാത്ത ക്രെഡിറ്റ് കാർഡുകൾ, ചെറിയ പ്ലാസ്റ്റിക് കവർ, ചുരുട്ടി വെച്ചിരിക്കുന്ന നോട്ടുകൾ എന്നിവ കണ്ടാൽ പ്രത്യേകം ശ്രദ്ധിക്കണം. കാരണം ഇവയുടെ സഹായത്താൽ ആണ് എംഡി എംഎ പോലുള്ള മാരകമായ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ഇവ കണ്ടെത്തിയാൽ കുട്ടികളെ അതീവ ശ്രദ്ധയോടെ നിരീക്ഷിക്കേണ്ടതാണ്. പോലീസ് പറയുന്നത്   ശരിയാണ്. നമ്മുടെ കുട്ടികളെ കണ്ണടച്ച് വിശ്വസിക്കരുത്. തന്റെ തെറ്റായ നീക്കങ്ങൾ മൂടിവയ്ക്കാൻ,അതിൽ നിന്നും രക്ഷപ്പെടാൻ അവർ എന്ത് കളവും പറയും. നമ്മൾ അതിൽ വീഴരുത്. പക്ഷേ ജോലിക്ക് പോകുന്ന മാതാപിതാക്കളും വീട്ടിൽ ഒറ്റയ്ക്കാകുന്ന കുട്ടികളുമാണെങ്കിൽ ഇത്തരം നിയന്ത്രണങ്ങൾ എത്രമാത്രം വിജയിക്കും എന്നതിൽ സംശയമുണ്ട്. കുട്ടികൾ വേണമെന്ന് ആഗ്രഹിക്കുന്ന നിങ്ങൾക്ക് അവരെ ശരിയായ രീതിയിൽ വളർത്തേണ്ട ചുമതല കൂടി ഉണ്ട്. ജോലി നേടി ധാരാളം പണം സമ്പാദിച്ചിട്ട് കാര്യമില്ല. മക്കളെ ശരിയായ രീതിയിൽ വളർത്തുവാൻ കൂടി കഴിയണം. ഇല്ലെങ്കിൽ പിന്നെ ഈ നേടുന്ന ധനം കൊണ്ട് എന്ത് കാര്യം? ആർക്കുവേണ്ടി? കുട്ടികൾ വീട്ടിൽ തനിച്ചാകുന്ന അവസ്ഥ കഴിയുന്നതും ഒഴിവാക്കുവാനും കുട്ടികളുടെ അടുത്ത ബന്ധുക്കളെ കൂടെ താമസിപ്പിക്കുവാനും മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതാണ്. വീട്ടിലെ പ്രായമായവരെ കൂടെ നിർത്തുന്നതോടുകൂടി വൃദ്ധസദനത്തിന്റെ  ആവശ്യവും കുറയ്ക്കാംഎന്നത് മറ്റൊരു നന്മയാണ്.

     വിദ്യാലയത്തിന് സമീപത്ത് സ്ഥിരം വരുന്നവർ, അവിടെയുള്ള കടകൾ, സംശയാസ്പദമായ രീതിയിൽ പെരുമാറുന്ന കുട്ടികൾ എന്നിവരെയെല്ലാം ചോദ്യം ചെയ്യാൻ പോലീസ് സഹായം എപ്പോഴും ഉണ്ടായിരിക്കണം. വിദ്യാലയത്തിൽ കുട്ടികളിലെ മാറ്റങ്ങൾ കണ്ടറിയാനും ശിക്ഷിക്കാനും   അധ്യാപകർക്ക് കഴിയണം. അതുപോലെ   തന്നെ ഈ കാര്യത്തിൽ    മാതാപിതാക്കളും സഹകരിക്കണം.   അധ്യാപകർക്ക് എതിരെയല്ല തന്റെ   കുട്ടിക്കെതിരെ വടിയെടുക്കുവാൻ   അവർക്ക് കഴിയണം. മയക്കുമരുന്നിലും   മറ്റു ലഹരികളിലും മയങ്ങി വീഴാതെ ഈ   കുട്ടികളെ സംരക്ഷിക്കേണ്ടത് നമ്മുടെ   ആവശ്യമാണ്, കർത്തവ്യമാണ്,   കടമയാണ്. 

Wednesday, September 7, 2022

പേപ്പട്ടി ഭീതിയിൽ കേരളം

 ഇന്ന് കേരളത്തിൽ വീടിന് പുറത്തിറങ്ങാൻ പറ്റില്ല എന്ന് വന്നിരിക്കുന്നു. നടന്നുപോയാൽ തെരുവുപട്ടികളുടെ ആക്രമണം. വാഹനത്തിൽ പോകാമെന്ന് വെച്ചാൽ റോഡിന്റെ ശോച്യാവസ്ഥ മൂലമുള്ള അപകടങ്ങൾ. റീടർ ചെയ്തു മറ്റും റോഡിന്റെ പ്രശ്നം പരിഹരിക്കാമെങ്കിലും തെരുവ് നായ്ക്കളുടെ കാര്യത്തിൽ എന്ത് ചെയ്യും? നായ്ക്കൾ കുറേ ചാടിയും മറ്റും ഇരുചക്ര വാഹന യാത്രക്കാർക്ക്  ഉണ്ടാകുന്ന അപകടങ്ങളും ഒട്ടും കുറവല്ല.

         ഇന്ന് തെരുവ് നായ്ക്കളുടെ വർദ്ധന ഭീകരമായ വിധത്തിലാണ്. ഇനി വന്ധംകരിക്കുന്നു എന്ന് പറയുന്നുണ്ടെങ്കിലും എത്രമാത്രം നടപ്പാക്കുന്നു,അതിലെ സത്യാവസ്ഥ എന്താണ് എന്നൊന്നും കൃത്യമായി പറയാൻ കഴിയില്ല. അവർ പറയുന്നത് വിശ്വസിക്കുക എന്നല്ലാതെ മറ്റൊന്നും ചെയ്യാൻ പറ്റില്ലല്ലോ. ..മനുഷ്യരോടാണെങ്കിൽ ചോദിച്ച് സംശയം തീർക്കാം. വളർത്തു നായ്ക്കൾ ആണെങ്കിൽ പുന: പരിശോധന  നടത്താം. പക്ഷേ തെരുവ് നായ്ക്കളുടെ കാര്യത്തിൽ ഇതൊന്നും പറ്റില്ല. പേ വിഷത്തിനും, വർധിക്കുന്ന തെരുവ് നായ്ക്കൾക്കും പ്രതിവിധി ഇതുമാത്രമല്ല.

    ലോകത്തെ ആകെ പേവിഷബാധ മരണത്തിൽ 36% ഇന്ത്യയിലാണ്. പേ വിഷബാധ മൂലം ഇന്ത്യയിൽ ഏകദേശം 18,000 മുതൽ 20,000 വരെ ആളുകളാണ് ഒരു. വർഷം മരിക്കുന്നത്. പേവിഷം 100% തടയാൻ സാധിക്കും എന്നുള്ളപ്പോഴാണ് ഇതു ഇതുമൂലം ഉള്ള മരണം വർധിക്കുന്നത് എന്നത് രാജ്യത്തിന് തന്നെ അപമാനമാണ്. ശരിയായ നടപടികൾ സ്വീകരിച്ചാൽ പേവിഷം മൂലമുള്ള മരണം നിയന്ത്രിക്കാൻ കഴിയും എന്നുള്ളതിന് പല തെളിവുകൾ ഉണ്ട് . അതിലൊന്നാണ് ഗോവ. ഇവിടെ പേവിഷമരണം തീർത്തും തുടച്ചു മാറ്റിക്കഴിഞ്ഞു.കഴിഞ്ഞ നാലുവർഷമായി പേവിഷവുമായി ബന്ധപ്പെട്ട ഒറ്റ കേസ് പോലും ഗോവയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് ആ സംസ്ഥാനത്തിന് അഭിമാനിക്കാവുന്ന കാര്യം തന്നെയാണ്. ഇതിനു കാരണം അവരുടെ ശ്രദ്ധാപൂർവ്വമായ പദ്ധതികളാണ്. 2013ൽ മിഷൻ റാബീസ് എന്ന പരിപാടി തുടങ്ങുകയും 2015ൽ ഇത്‌ സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുവാൻ തുടങ്ങുകയും ചെയ്തു. സംസ്ഥാനത്തുള്ള നായ്ക്കൾക്കെല്ലാം കുത്തിവെപ്പ് എടുത്തതോടെ  ഇതിനെ തടയാൻ ഗോവയ്ക്ക് കഴിഞ്ഞു.

   എന്നാൽ കേരളം ഇപ്പോഴും പേവിഷത്തിന്റെയും തെരുവ് നായ്ക്കളുടെയും ഭീതിയിലാണ്. ഈ വർഷം ഇതുവരെ പേവിഷം മൂലം 21 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ദിവസം തോറും പേപ്പട്ടികളുടെ ആക്രമണം വർദ്ധിക്കുകയും ചെയ്യുന്നു.പേപ്പട്ടികളുടെ എണ്ണം നോക്കിയാൽ ഇതിൽ വളർത്തു നായ്ക്കൾ ഇല്ല എന്ന് തന്നെ പറയേണ്ടിവരും. തെരുവ് നായ്ക്കളുടെ കടിയിലൂടെയാണ് കേരളത്തിൽ പേ വിഷം  ബാധിക്കുന്നത്. അതിനാൽ നമ്മൾ ആദ്യം ചെയ്യേണ്ടത് തെരുവ് നായ്ക്കളുടെ വർദ്ധന തടയുക എന്നതാണ്. അതിന് വന്ധ്യംകരിക്കുന്നതിനേക്കാൾ പ്രധാനം  ഇവിടുത്തെ മാലിന്യ നിർമ്മാർജ്നമാണ്. ഭക്ഷ്യാവശിഷ്ടങ്ങൾ ശരിയായ രീതിയിൽ നിർമ്മാജനം ചെയ്താൽ തന്നെ തെരുവ് നായ്ക്കളുടെയും അവയുടെ ക്രൂരതയുടെ അളവും വളരെ കുറയും. ഇപ്പോൾ ഭക്ഷണ വേസ്റ്റും ഇറച്ചി വെട്ടുന്നതിന്റെയും മറ്റും വേസ്റ്റുകൾ ആരുമില്ലാത്ത ഇടത്തോ ആരും കാണാതെ റോഡ് അരികിലോ ഒക്കെ കൊണ്ടുവന്ന് തള്ളുകയാണ്. ഇത്തരത്തിലുള്ള ചില ഭക്ഷണങ്ങൾ അവയുടെ ക്രൂര സ്വഭാവം വർദ്ധിപ്പിക്കുന്നു. അത്തരത്തിലുള്ള വേസ്റ്റുകളാണ്, വലിച്ചെറിയുന്ന മാലിന്യത്തിൽ ഭൂരിഭാഗവും.

           വീട്ടിലും കടകളിലും ഉണ്ടാകുന്ന ഈ വേസ്റ്റ് എന്ത് ചെയ്യും എന്നാണ് കടക്കാരും വീട്ടുകാരും മത്സ്യ മാംസങ്ങൾ വിൽക്കുന്നവരും ചോദിക്കുന്നത്. സത്യമല്ലേ? ഇതിനൊരു പരിഹാരം കാണേണ്ടത് സർക്കാർ അല്ലേ? ഫ്ലാറ്റുകളിലും നാലോ അഞ്ചോ സെന്റില്‍ വീടുകളിൽ താമസിക്കുന്നവരും വീടുകളിൽ ഉണ്ടാകുന്ന അവശിഷ്ടം എന്ത് ചെയ്യും? മാലിന്യം തുടക്കത്തിൽ തന്നെ സംസ്‌കരിക്കണം എന്ന് സർക്കാർ പറയുന്നു. പക്ഷേ അങ്ങനെ ചെയ്യാൻ സ്ഥലം എവിടെ? ബിന്നും പൈപ്പും മറ്റും തന്നു എങ്കിലും എല്ലാവർക്കും ഇത് ഉപയോഗിക്കാൻ പറ്റില്ല. പലരുടെയും വീട്ടിൽ ഇപ്പോൾ ഇതൊരു" അലങ്കാരം" പോലെ വെച്ചിരിക്കുകയാണ്.  വീട്ടിലെ വേസ്റ്റ് കളയുവാൻ മറ്റു വഴിയൊന്നും ഇല്ലാത്തതിനാൽ അവർ ആരും കാണാതെ റോഡ് സൈഡിലും മറ്റും നിക്ഷേപിക്കുന്നു. മത്സ്യമാംസങ്ങൾ വിൽക്കുന്നവർ  അതുമായി ബന്ധപ്പെട്ട മാലിന്യം  ചാക്കിൽ കെട്ടി ആരും കാണാതെ റോഡ് അരികിൽ കളയും. അത്തരക്കാരെ കണ്ടെത്തി കർശനമായി പിഴ ഈടാക്കുമെന്ന് സർക്കാർ. പക്ഷേ ഒന്ന് ചോദിക്കട്ടെ. എന്ത് സൗകര്യം ഒരുക്കി തന്നിട്ടാണ് സർക്കാർ പിഴ ഈടാക്കാൻ ശ്രമിക്കുന്നത്? നിങ്ങളുടെ മാലിന്യങ്ങൾ ഇന്ന സ്ഥലത്ത് എത്തിക്കണം,അല്ലെങ്കിൽ വീട്ടിൽ നിന്നും ശേഖരിക്കുന്നതിന് ഇത്ര രൂപ നൽകണമെന്ന് പറഞ്ഞശേഷം ജനങ്ങൾ അത് ചെയ്യാതെ മാലിന്യം റോഡ് അരികിൽ നിക്ഷേപിച്ചാൽ തീർച്ചയായും പിഴ ഈടാക്കണം.  എന്നാൽ ഇവിടെ ഒന്നും ചെയ്യാതെ പിഴ ഈടാക്കാൻ നടക്കുകയാണ്. അതൊട്ടും ശരിയായ കാര്യമല്ല. കേരളത്തിൽ ഉള്ളതിനേക്കാൾ വലിയ നഗരങ്ങൾ മറ്റു പല സംസ്ഥാനങ്ങളിലും ഉണ്ട്. അവിടെയെങ്ങും ഇത്രയും മാലിന്യ പ്രശ്നം ഉള്ളതായി അറിയില്ല. ഡൽഹിയിലും ബോംബെയിലും ചെന്നൈയിലും ബാംഗ്ലൂരിലും എല്ലാം ജനങ്ങൾക്ക് ഒരു പ്രശ്നവും ഉണ്ടാകാതെ അവരുടെ മാലിന്യങ്ങൾ  അതാത് കോർപ്പറേഷൻ  ശേഖരിക്കുന്നുണ്ട്. അവിടങ്ങളിലെ മാലിന്യത്തിന്റെ അളവ് തീർച്ചയായും കേരളത്തിലേതിനേക്കാൾ വളരെയധികം കൂടുതലാണെന്ന് നിസംശയം പറയാം. അവർക്ക് അത് പ്രശ്നമാകാതെ സംസ്കരിക്കാം എങ്കിൽ നമുക്കും അത് പിന്തുടരാവുന്നതേയുള്ളൂ. ഒന്നുകിൽ ഈ മാലിന്യത്തിൽ നിന്നും ഊർജ്ജം നിർമ്മിക്കാം. അല്ലെങ്കിൽ ഇതിനെ വളമാക്കി മാറ്റാം. രണ്ടായാലും ഇത് ഒരു വരുമാനമാക്കി മാറ്റാൻ സാധിക്കും. ഇതൊന്നും ചെയ്യാതിരിക്കുമ്പോഴാണ് മാലിന്യം റോഡ് അരികിൽ തള്ളാൻ നാട്ടുകാർ നിർബന്ധരാകുന്നത്. ഇത്തരം പച്ചക്കറി മൃഗ വേസ്റ്റുകൾ നായ്ക്കളെ ആകർഷിക്കുകയും അവ പെറ്റു പെരുകി ആളുകൾക്ക് വഴിയിലൂടെ നടക്കാൻ പറ്റാത്ത വിധത്തിൽ ക്രൗര്യം കാട്ടുകയും ചെയ്യും.  പച്ച ഇറച്ചി രക്തത്തോടെ ഭക്ഷിക്കുന്നത് മൃഗങ്ങളിലെ ക്രൗര്യം വർദ്ധിപ്പിക്കും. തെരുവുനായ്ക്കളുടെ എണ്ണം അനിയന്ത്രിതമായി വർദ്ധിക്കുന്നതിനാൽ അപകടം ഒഴിവാക്കാനായി ഇവയെ കൊല്ലുന്നതിൽ  യാതൊരു തെറ്റുമില്ല എന്നാണ്  ജനങ്ങളിൽ ഭൂരിഭാഗവും അഭിപ്രായപ്പെടുന്നത്. എന്നാൽ മൃഗസ്നേഹികളായ ഒരു വിഭാഗം ഇതിനെ നഖശിഖാന്തം എതിർക്കുന്നു. ജനങ്ങൾക്ക് യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടാക്കാത്ത മറ്റു ജീവികളെ - പശു, കാള, പോത്ത് തുടങ്ങി, കോഴി, താറാവ്, മുയൽ വരെ - കൊല്ലാനും അതിനെ ആഹരിക്കാനും മടിക്കാത്ത ഈ മൃഗസ്നേഹികൾ, മനുഷ്യരെ കടന്നാക്രമിക്കുന്ന,  പേവിഷത്തിലൂടെ  കൊല്ലുന്ന, തെരുവ് നായ്ക്കളെ കൊല്ലുന്നതിൽ എന്തിനാണ് ഇത്രയും രോഷം കൊള്ളുന്നത് എന്നാണ് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയെ പോലുള്ളവർ ചോദിക്കുന്നത്. മറ്റ് സാധുമൃഗങ്ങൾക്കൊന്നും നൽകാത്ത പ്രാധാന്യമാണ് ക്രൂരരായ  തെരുവ് നായ്ക്കൾക്ക് ലഭിക്കുന്നത് . ഇവയെ ഒരു  പരിധിവരെ എങ്കിലും ഇല്ലായ്മ ചെയ്യാതെ ഈ പ്രശ്നങ്ങൾക്ക് പെട്ടെന്ന് പരിഹാരം കണ്ടെത്താൻ ആവില്ല. 

അതുകൊണ്ട് സർക്കാർ ആദ്യം പ്രാധാന്യം കൊടുക്കേണ്ടത് ഇവയെ കുറെയെങ്കിലും ഇല്ലായ്മ ചെയ്യുന്നതിനും    ആധുനിക മാലിന്യ നിർമ്മാർജ്ജനത്തിനുമാണ്. ഒപ്പം നായ്ക്കൾക്ക് വാക്സിനേഷൻ എടുക്കുവാനും അവയെ വന്ധ്യം  കരിക്കാനും കർശന നടപടികൾ സ്വീകരിക്കണം. നടന്നുപോകുന്നവർക്കും ടൂവീലർ യാത്രക്കാർക്കും ആണ് നായ്ക്കൾ ഏറ്റവും കൂടുതൽ പ്രശ്നമാകുന്നത്. നമ്മുടെ രാഷ്ട്രീയ പ്രമുഖർക്ക് ഇത്തരം യാത്രകൾ ആവശ്യമില്ലല്ലോ. അവർക്ക്  കാറും സംരക്ഷിക്കാൻ പോലീസും ഉള്ളപ്പോൾ   എന്തിന് നായ്ക്കളെ പേടിക്കുന്നു?   പാവപ്പെട്ട പൊതുജനങ്ങളുടെ കഷ്ടപ്പാട്   ആരറിയാൻ? പേപിടിച്ചാലും മരിച്ചാലും   ആർക്കു നഷ്ടം? ഇതെല്ലാം അവർക്ക്   രണ്ട് ദിവസത്തെ വാർത്ത മാത്രം.    പൊതുജനങ്ങളെ ബാധിക്കുന്ന   പ്രശ്നമായതിനാൽ നമ്മൾ തന്നെ ഇതിന് മുന്നിട്ടിറങ്ങേണ്ടിവരും. സുരക്ഷ എന്നത് നമ്മുടെ അവകാശമാണ്. അതിനുവേണ്ടി നമുക്ക് ഏവർക്കും കൈകോർക്കാം. 

Thursday, September 1, 2022

ശ്രീരാം വെങ്കിട്ടരാമന് അധിക സംരക്ഷണമോ?

 2019 ഓഗസ്റ്റ് മൂന്നാം തീയതി ശ്രീരാം വെങ്കിട്ട രാമൻ മദ്യ ലഹരിയിൽ കാറോടിച്ചുണ്ടായ വാഹന അപകടത്തിൽ പെട്ട്  സിറാജ് പത്രത്തിലെ ജേർണലിസ്റ്റ് ആയ   കെഎം ബഷീർ കൊല്ലപ്പെടുകയും ശ്രീറാമിനെ ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. അന്ന് ശ്രീരാമിനോടൊപ്പം കാറിൽ ഉണ്ടായിരുന്ന വനിതാ സുഹൃത്ത് വഫ ഫിറോസ്, താനാണ് കാർ ഓടിച്ചതെന്ന് പറയാൻ ശ്രമിച്ചു എങ്കിലും ദൃക്സാക്ഷികൾ അതിനെ എതിർത്തു.

    ലാൻഡ് ആൻഡ് സർവേ ഡിപ്പാർട്ട്മെന്റിൽ ഡയറക്ടറായി ശ്രീറാം ജോയിൻ ചെയ്തു വെറും രണ്ട് ദിവസം കഴിഞ്ഞപ്പോഴായിരുന്നു ഈ അപകടം. തുടർന്നാണ് ആറുമാസത്തെ സസ്പെൻഷനിൽ പോയത്. സസ്പെൻഷൻ കഴിഞ്ഞ് 2020 മാർച്ചിൽ ഹെൽത്ത് ആൻഡ് സോഷ്യൽ ജസ്റ്റിസിൽ ജോയിൻ സെക്രട്ടറിയായി ജോയിൻ ചെയ്തു. ബഷീറിന്റെ ഫാമിലിയുടെ പ്രതിഷേധം വകവയ്ക്കാതെ ആയിരുന്നു ഈ നിയമനം. പിന്നീട് ശ്രീറാമിനെ ആലപ്പുഴ കളക്ടർ ആക്കിയതിനെത്തുടർന്ന് പത്രപ്രവർത്തകർ അടക്കമുള്ളവർ പ്രതിഷേധിച്ചു. ഒടുവിൽ നിവൃത്തിയില്ലാതെ ആ പദവിയിൽ നിന്നും അദ്ദേഹത്തെ പിൻവലിക്കുകയും കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിൽ ജനറൽ മാനേജർ ആയി ഓഗസ്റ്റ് ഒന്നിന് നിയമിക്കുകയും ചെയ്തു. ശ്രീറാമിന്റെ  പേരിൽ ഇന്നും കേസ് നിലനിൽക്കുമ്പോൾ ഇത്തരം നിയമനങ്ങൾ എങ്ങിനെയാണ് അംഗീകരിക്കുക? വഫ ആണ് കാർ ഓടിച്ചതെന്നാണ് ശ്രീറാം അവകാശപ്പെടുന്നത്. എന്നാൽ താനല്ല ശ്രീറാമാണ്കാറോടിച്ചതെന്ന്അപകടം നടന്നതിന്റെ മൂന്നാം ദിവസം വഫ വ്യക്തമാക്കിയിരുന്നു. ശ്രീറാമിനെതിരെ  മനപൂർവ്വമല്ലാത്ത നരഹത്യക്കും വഫ ക്കെതിരെ പ്രേരണ കുറ്റവുമാണ് ഇപ്പോൾ ചുമത്തിയിട്ടുള്ളത്. 

  ജില്ലാ കളക്ടർ എന്നാൽ ജില്ല മജിസ്ട്രേറ്റ് കൂടിയാണ്. അത്തരമൊരു വ്യക്തി കുറ്റാരോപിതനായാൽ അത് തെളിഞ്ഞ ശേഷം അല്ലേ തിരിച്ച് സർവീസിലേക്ക് കയറേണ്ടത്? ഇന്നും   തനിക്കെതിരെയുള്ള  നരഹത്യാ രോപണം തെറ്റാണെന്ന് തെളിയിക്കാൻ  ശ്രീറാമിന്ക ഴിഞ്ഞിട്ടില്ല. കുറ്റപത്രം പൂർത്തിയാക്കി കേസ് കോടതിയിൽ എത്തിയിട്ടുപോലും ഇല്ല എന്നാണ് അറിയാൻ കഴിയുന്നത്. നരഹത്യക്കു- അത് മനപ്പൂർവമായാലും അല്ലെങ്കിലും - അന്വേഷണത്തിൽ ഇരിക്കുന്ന ഒരു ഉദ്യോഗസ്ഥനെ, ഇവിടെ അദ്ദേഹം ജില്ലാ മജിസ്ട്രേറ്റ് ആണ്, വീണ്ടും ജോലിയിൽ തിരിച്ചെടുക്കുക എന്നത് നിയമവിരുദ്ധമാണ് എന്നാണ് സാമാന്യബുദ്ധിയിൽ തോന്നുക. തന്റെ പേരിലുള്ള കുറ്റം തെറ്റാണെന്നും, താൻ കുറ്റ വിമുക്തനാണെന്നും തെളിയിക്കാൻ ആദ്യം കഴിയണം. അതിനുശേഷം മാത്രമേ സർവീസിൽ തിരിച്ചെടുക്കാവൂ. സാധാരണ ഒരു സർക്കാർ ജോലിക്ക് പോലും ജോലിയിൽ പ്രവേശിക്കും മുമ്പ് പോലീസ് വെരിഫിക്കേഷൻ നടത്താറുണ്ട്. ഇക്കാലത്ത് ജോലിയിൽ പ്രവേശിച്ചു കഴിഞ്ഞു  ഉടൻ തന്നെയും പോലീസ് വെരിഫിക്കേഷൻ നടക്കാറുണ്ട്.എങ്ങിനെ ആയാലും പോലീസ് വെരിഫിക്കേഷൻ     പൂർത്തിയാകും വരെ ഡെയിലി വേജസ്  ആയി മാത്രമേ കണക്കാക്കു.  ഉദ്യോ                ഗാർത്ഥിക്കെതിരെ എന്തെങ്കിലും ക്രിമിനൽ കേസുകൾ നിലവിലുണ്ടോ എന്ന് അന്വേഷിക്കലാണ് ഇതിലൂടെ  . ഏതെങ്കിലും കേസുകൾ നിലവിലുണ്ട് എങ്കിൽ, അതിൽനിന്നും കുറ്റവിമുക്തനായ ശേഷം അയാൾക്ക് ജോലിയിൽ ജോയിൻ ചെയ്യാവുന്നതാണ്. എന്നാൽ അയാളുടെ പേരിലുള്ള കുറ്റം ശരിയാണെന്ന് തെളിയുകയും ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരികയും ചെയ്താൽ പിന്നീട് സർക്കാർ ഉദ്യോഗത്തിന് ഇയാൾ അർഹനായിരിക്കില്ല. അതായത് ഒരു കുറ്റം ആരോപിക്കപ്പെട്ടാൽ, കുറ്റാരോപിത നല്ല എന്ന് തെളിയിച്ചതിനുശേഷം മാത്രമേ സർക്കാർസർവീസിൽ കയറാൻ സാധിക്കുകയുള്ളൂ. പക്ഷേ ഇവിടെ, ശ്രീറാമിന് എതിരെ ഉള്ള കേസ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ എത്തുകയോ, താൻ കുറ്റവാളി അല്ല എന്ന് തെളിയിക്കുകയോ ചെയ്തിട്ടില്ല. ഇപ്പോഴും അന്വേഷണത്തിൽ ഇരിക്കുന്ന ക്രിമിനൽ കേസിലെ പ്രതിയായ ശ്രീറാമിനെ എങ്ങനെയാണ് പുതിയ തസ്തികകളിൽ നിയമിക്കാൻ സർക്കാറിന് കഴിയുന്നത്? ആരോപണ വിധേയൻ ആണെങ്കിൽ മാറ്റിനിർത്തി അന്വേഷണം നടത്തിയ ശേഷം മാത്രം മറ്റ്     പദവികൾ നൽകാം . പക്ഷേ ഇവിടെ ശ്രീറാമിന്റെ കാര്യത്തിൽ നടക്കുന്നത് അങ്ങനെയൊന്നുമല്ല. എന്തുകൊണ്ടാണ് സർക്കാർ ഇത്തരം ഒരു പ്രത്യേക പരിഗണന കൊടുക്കുന്നത്? ശ്രീറാമിനെ മാറ്റിനിർത്താൻ എന്തിനാണ് സർക്കാർ ഭയപ്പെടുന്നത്? അതറിയണമെങ്കിൽ അല്പം പുറകോട്ടു പോകേണ്ടിവരും.

      വിദ്യാഭ്യാസത്തിൽ അതിബുദ്ധിമാനായിരുന്നു ശ്രീറാം വെങ്കിട്ടരാമൻ. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും എംബിബിഎസ് നേടിയശേഷം ഒറീസയിലെ കട്ടക്ൽ ഉള്ള എസ് സി ബി മെഡിക്കൽ കോളേജിൽ നിന്നായിരുന്നു ജനറൽ മെഡിസിനിൽ എംഡി ചെയ്തത്. 2012 നടന്ന സിവിൽ സർവീസ് പരീക്ഷയിൽ ഐഎ എസിൽ രണ്ടാം റാങ്കുകാരൻ ആയിരുന്നു ശ്രീറാം വെങ്കിട്ടരാമൻ. ജനക്ഷേമപരമായ  മാറ്റങ്ങൾ കൊണ്ടുവരിക എന്നതായിരുന്നു ഒരു ഐഎഎസ് കാരൻ  എന്ന നിലയിൽ ശ്രീറാമിന്റെ ലക്ഷ്യം. 2016ൽ ദേവികുളം സബ് കളക്ടർ ആയിരിക്കെ, മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങൾ ക്കെതിരെ ശക്തമായ നടപടികളാണ് ശ്രീറാം എടുത്തത്. ഇത് അദ്ദേഹത്തെ പൊതുജനങ്ങളുടെ ഇടയിൽ ഏറെ സ്വീകാര്യനാക്കി. അന്യായമായ കയ്യേറ്റങ്ങളും  അഴിമതിയും അദ്ദേഹം എതിർത്തു. സ്പിരിറ്റ് ഇൻ ജീസസ് എന്ന സംഘടന കയ്യടക്കി വെച്ചിരുന്ന നൂറുകണക്കിന് ഏക്കർ ഭൂമിയാണ് അദ്ദേഹം കഠിന ശ്രമത്തിലൂടെ ഒഴിച്ചെടുത്തത്. പാപ്പാത്തി ചോലയിലെ കൂറ്റൻ കോൺക്രീറ്റ് കുരിശ് പൊളിച്ചുമാറ്റിയതും ശ്രീറാമിന്റെ നേതൃത്വത്തിൽ ആയിരുന്നു. ഒപ്പം കയ്യേറ്റ ഭൂമിയിലെ കുടിലുകളും പൊളിച്ചു. ഇതോടെയാണ് അദ്ദേഹത്തിന് സബ് കളക്ടർ പദവി നഷ്ടമായത്. തുടർന്ന് ലാൻഡ് ആൻഡ് സർവീസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടറായി നിയമിതനായി.

     അനധികൃത കയ്യേറ്റങ്ങൾക്കും കുടി ഒഴിപ്പിക്കലുകൾക്കും എതിരെ പ്രവർത്തിക്കുന്ന ഒരാളെ ഇത്തരം പ്രവർത്തികൾ ചെയ്യുന്ന ഒരു 😊 സംഘടനയും വച്ചുകൊണ്ടിരിക്കില്ല. അതുകൊണ്ടാവും ശ്രീറാമിനെ സബ് കളക്ടർ സ്ഥാനത്ത് നിന്നും മാറ്റാൻ സർക്കാർ നിർബന്ധിതമായത്. ഇതുമായി ബന്ധപ്പെട്ട്  അദ്ദേഹത്തിന് അറിയാവുന്ന പല രഹസ്യങ്ങളും പുറത്തായാലോ എന്ന പേടി ആർക്കൊക്കെയോ ഉണ്ട്. 2016 ൽ മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങൾ ക്കെതിരെ ശ്രീറാം നടത്തിയ ശക്തമായ നടപടികളെ മുൻ മുഖ്യമന്ത്രി അച്യുതാനന്ദൻ അഭിനന്ദിച്ചിരുന്നു. എന്നാൽ അവിടുത്തെ സിപിഎം,എംഎൽഎയായ എസ് രാജേന്ദ്രൻ, മന്ത്രി എംഎം മണി തുടങ്ങിയവർ വളരെ നിശിതമായാണ് ശ്രീറാമിനെ വിമർശിച്ചത്. ഒപ്പം ഭീഷണികൾ ഉയർത്താനും അവർ തയ്യാറായി. അങ്ങനെ പല രാഷ്ട്രീയക്കാരുടെയും ഇടപെടലുകൾ മൂലമാണ് അന്ന് ശ്രീറാമിനെ അവിടെ നിന്നും മാറ്റി ഡയറക്ടറായി തിരുവനന്തപുരത്ത് നിയമിക്കുന്നത്. അന്ന് ശ്രീറാമിനെതിരെ പ്രവർത്തിച്ച രാഷ്ട്രീയക്കാർക്ക് ഇപ്പോഴത്തെ സർക്കാരിലും വലിയ സ്വാധീനമുണ്ടെന്ന് നമുക്ക് അറിയാം. എന്നിട്ടും എന്തുകൊണ്ടാണ് ശ്രീറാം വെങ്കിട്ടരാമിനെ സംരക്ഷിക്കാൻ സർക്കാർശ്രമിക്കുന്നത്?

 അപ്പോൾ സർക്കാർ ഭയക്കുന്ന എന്തോ ശ്രീറാം വെങ്കിടറാമിന്റെ  കയ്യിൽ ഉണ്ട്. അല്ലെങ്കിൽ സ്വന്തം അണികൾക്ക് പോലും താല്പര്യമില്ലാത്ത ആളെ ഉന്നതസ്ഥാനത്ത് ഇരുത്തുകയില്ലല്ലോ. അദ്ദേഹത്തിന് എതിരെയുള്ള കേസിന്റെ ഈ മെല്ലെ പോക്കിനും ഇതുതന്നെയാണ് കാരണം. 

ലഹരിയിൽകാറിന്റെ ബാലൻസ് തെറ്റി ബൈക്കിൽ ഇടിച്ചു ബഷീർ വീഴുകയുണ്ടായി. അപ്പോൾ ഒരു ഡോക്ടർ എന്ന നിലയിൽ ശ്രീറാം, ബഷീറിന് പ്രാഥമിക ചികിത്സ നൽകുകയും ഹോസ്പിറ്റലിൽ എത്തിക്കാൻ നേതൃത്വം കൊടുക്കുകയും ചെയ്തു. എങ്കിലും ചെയ്ത കുറ്റം ഇല്ലാതാകുന്നില്ല. ശിക്ഷ    ലഭിക്കുന്നത് അസാമാന്യനായ,   മിടുമിടുക്കനായ  ഒരു ഐഎഎസ്   ഓഫീസർക്കാണ്ആണ്  എങ്കിൽ പോലും    അത് അദ്ദേഹത്തിന് ലഭിച്ചേ മതിയാകൂ. കാരണം ഇത് ഒരു ജനായത്ത ഭരണ രാഷ്ട്രമാണ് . കുറ്റം ചെയ്തവർ ആരായാലും അവർ ശിക്ഷയ്ക്ക് അർഹരാണ്. അതിൽ രാഷ്ട്രീയക്കാർ എന്നോ  സർക്കാർ ഉദ്യോഗസ്ഥർ എന്നോ   സാധാരണക്കാർ എന്നോ ഭേദം ഉണ്ടാവാൻ പാടില്ല .  ഒപ്പം കൊല്ലപ്പെട്ട ബഷീറിന്റെ കുടുംബത്തിനും നീതി ലഭിക്കണം. 

   

Thursday, August 25, 2022

ബാല്യ വിവാഹവും മതാചാരങ്ങളും

 കഴിഞ്ഞ ദിവസം ഉണ്ടായ ഒരു കോടതി വിധി കേട്ട് ഞാൻ അന്തം വിട്ടിരിക്കുകയാണ്. 15 വയസ്സ് കഴിഞ്ഞ ഗർഭിണിയായ ഒരു പെൺകുട്ടിയുടെ വിവാഹം സാധു ആണെന്നും അവൾക്ക് ഭർത്താവിനൊപ്പം ജീവിക്കാം എന്നും ആയിരുന്നു കോടതി വിധി. അവൾക്ക് 18 വയസ്സായില്ല എന്ന് ചൂണ്ടിക്കാട്ടി അവളുടെ  വിവാഹത്തിന് എതിരെ അവളുടെ മാതാപിതാക്കൾ കൊടുത്ത പരാതിയിന്മേലായിരുന്നു ഈ വിധി. ഇനി 15 വയസ്സുകാരിയും ഗർഭിണിയുമായ ഈ കൊച്ചു പെൺകുട്ടിയുടെ വിവാഹം കോടതി അംഗീകരിച്ചതിനു കാരണം അറിയണ്ടേ? അതെ അവൾ മുസ്ലിം വിശ്വാസിയായിരുന്നു എന്നതാണ് അതിനു  കാരണം. മുസ്ലിം പെൺകുട്ടികൾക്ക് മാസമുറ ആരംഭിച്ചു കഴിഞ്ഞാൽ - 16 വയസ്സായാൽ- അവർക്കിഷ്ടമുള്ള വ്യക്തിയെ വിവാഹം കഴിക്കാം എന്നാണ് Sir. Dinshah Fardunji Mulla യുടെ principles of Mohammedan Law യിലെ ആർട്ടിക്കിൾ 195 ൽ പറയുന്നത്. ഇതിന് മാതാപിതാക്കളുടെ സമ്മതവും ആവശ്യമില്ല.

     വളരെ മുമ്പ് ഭാരതത്തിൽ നിലനിന്നിരുന്ന ഒരു അനാചാരം ആയിരുന്നു ബാല്യവിവാഹം. സ്വ സമുദായത്തിൽ നിലനിന്ന മ്ലേച്ഛമായ ഈ പ്രവർത്തിയെ,ശക്തരായ സമുദായ നായകന്മാരുടെ നേതൃത്വത്തിൽ ഹിന്ദുക്കൾ തന്നെ എതിർത്തതോടെ ഇന്ന് ബാല്യവിവാഹം തീർത്തും അവസാനിച്ചു എന്ന് പറയാമെന്ന സ്ഥിതിയിലായി. ഇനി ആരെങ്കിലും ആ സാഹസത്തിനു മുതിർന്നാൽ അവർക്കെതിരെ കേസെടുക്കുവാനും ശിക്ഷ നടപ്പാക്കുവാനും ഉള്ള നിയമം ഇന്ന് നിലനിൽക്കുന്നുണ്ട്. ഇസ്ലാം മതം ഒഴിച്ചുള്ള മറ്റെല്ലാ വിഭാഗങ്ങളിലും,  വിവാഹം കഴിക്കാനുള്ള നിയമാനുസൃതമായ കുറഞ്ഞ പ്രായം എന്നത് പെൺകുട്ടികൾക്ക് 18 ഉം, ആൺകുട്ടികൾക്ക് 21 ഉം ആണ്. പെൺകുട്ടികളുടെ പ്രായം 18 ൽ നിന്നും 21 ആക്കണമെന്ന താല്പര്യം സർക്കാർതലത്തിൽ ഉയർന്നിട്ടുണ്ട്. സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കിയാണ് പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നത് എന്നാണ് കേട്ടത്. അപ്പോൾ എനിക്കൊരു സംശയം. മുസ്ലിം പെൺകുട്ടികൾ ഭാരതത്തിലെ "സ്ത്രീ" എന്ന വിഭാഗത്തിൽ പെടുന്നില്ലേ? അവരെ ശാക്തീകരിക്കേണ്ട ആവശ്യം ഈ രാജ്യത്തെ സർക്കാരിനില്ലേ? ഭാരതത്തിലെ മുസ്ലിം വിഭാഗത്തിൽപ്പെട്ട പെൺകുട്ടികളെ മാറ്റി നിർത്തിക്കൊണ്ട് എന്ത്‌ സ്ത്രീ ശാക്തീകരണമാണ് ഇവിടെ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്? സ്ത്രീ ശാക്തീകരണത്തിൽ, ജാതി മതഭേദമന്യേ എല്ലാ സ്ത്രീകളെയും ഉൾപ്പെടുത്തേണ്ടതല്ലേ? മതാചാരങ്ങളുടെ പേരിൽ ഇത്തരത്തിലുള്ള ഒഴിവാക്കലുകൾ ശരിയാണോ? ഒരു സ്ത്രീ എന്ന നിലയിൽ ഇത് അംഗീകരിക്കാൻ എനിക്കാവില്ല.

                 പെൺകുട്ടികളുടെ ,അതു മുസ്ലീങ്ങളായാലും അമുസ്ലിങ്ങളായാലും, അവരുടെ മാനസിക ശാരീരിക വളർച്ചയിൽ എന്ത് വ്യത്യാസമാണ് ഉണ്ടാവുക. മുസ്ലിം മതത്തിൽ വിശ്വസിക്കുന്നത് കൊണ്ട് ആ പെൺകുട്ടികളുടെ ശാരീരികമായും മാനസികമായും ഉള്ള വളർച്ച വേഗത്തിലാകുമോ? ജാതി മതങ്ങൾ നോക്കിയാണോ കുട്ടികളുടെ വളർച്ച തീരുമാനിക്കേണ്ടത്? അങ്ങിനെയെങ്കിൽ അമുസ്ലിം പെൺകുട്ടികളെ അഞ്ചു വയസ്സിൽ ഒന്നാം ക്ലാസിൽ ചേർക്കുമ്പോൾ, മുസ്ലിം പെൺകുട്ടികളെ മൂന്നാം ക്ലാസിൽ ചേർക്കണം. കാരണം അവർ മറ്റു കുട്ടികളെക്കാൾ ശാരീരിക മാനസിക വളർച്ചയിൽ മൂന്ന് വർഷം മുമ്പിലല്ലേ?

      ഓരോ സമുദായത്തിന്റെയും വിവാഹ രീതികളും വിവാഹമോചനവും താല്പര്യമെങ്കിൽ അങ്ങിനെ തന്നെ തുടർന്നു പോകട്ടെ. പക്ഷേ കുഞ്ഞുങ്ങളുടെ വിവാഹത്തിലും മറ്റും ഒരു നിയന്ത്രണം സർക്കാർ ഏർപ്പെടുത്തേണ്ടതല്ലേ? ഏതു ജാതി മത വിഭാഗത്തിൽ പെട്ടാലും കുട്ടികൾ എന്നും കുട്ടികൾ തന്നെ. അവരുടെ ശാരീരിക മാനസിക വളർച്ച സാധാരണഗതിയിൽ ഒരുപോലെ ആയിരിക്കും. 15 വയസ്സ് എന്ന പ്രായം ഒരു  പെൺകുട്ടിയുടെ വിവാഹത്തിന് അനുയോജ്യമല്ല എങ്കിൽ അതേ പ്രായം മുസ്ലിം വിഭാഗത്തിൽ പെട്ട പെൺകുട്ടികൾക്കും അനുയോജ്യമല്ല. അവരുടെ ശരീര വളർച്ചയുടെ തുടക്കകാലമാണ് അത്. 15 വയസ്സ് എന്നത് ഗർഭിണിയാകാനും പ്രസവിക്കാനും യോജിച്ച പ്രായമാണെന്ന് ഒരു ഡോക്ടറും പറയില്ല. പഠിക്കേണ്ട, കളിക്കേണ്ട,പ്രായമാണത്. ജീവിതത്തിൽ നേരിടേണ്ട പ്രശ്നങ്ങളെ കുറിച്ചോ അതിന്റെ കാഠിന്യത്തെക്കുറിച്ചോ ഈ കൊച്ചു കുട്ടികൾക്ക് ഒരറിവും ഉണ്ടാവില്ല. ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ ഈ കുട്ടികളെയാണോ വിവാഹ ജീവിതത്തിലേക്ക് തള്ളി ഇടേണ്ടത്. ഇവരുടെ ഭാവിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇന്ന് ഒപ്പമുള്ള ആരെങ്കിലും അന്നുണ്ടാകുമോ? ജീവിതം എന്തെന്നും അതെങ്ങനെ നയിക്കണം എന്നും ഈ കുട്ടികളെ ആദ്യം പഠിപ്പിക്കണം. അതിനുശേഷം വേണം വിവാഹത്തെക്കുറിച്ച് ചിന്തിക്കാൻ. ഇതൊന്നുമില്ലാതെ മതത്തിന്റെ പേരിൽ കൊച്ചു പെൺകുട്ടികളെ ബലിയാടാക്കുന്നതിനോട് എങ്ങനെ യോജിക്കാൻ കഴിയും? കോടതിയിൽ നിയമവും തെളിവും ഒക്കെ ആയിരിക്കും പ്രധാനം. പക്ഷേ കോടതി കണ്ണടയ്ക്കാൻ പാടില്ലാത്ത മറ്റു ചില സത്യങ്ങൾ കൂടിയുണ്ട്. കുട്ടികളെ കുട്ടികളായി മാത്രം കാണാൻ കോടതിക്ക് കഴിയണം. അത് ജാതിമതത്തിന്റെ അടിസ്ഥാനത്തിൽ ആകരുത്. അവർ വളർന്നു കഴിഞ്ഞാൽ 18 വയസ്സ് കഴിഞ്ഞാൽ പിന്നെ മതങ്ങൾക്ക് അനുസൃതമായി നീങ്ങിക്കോട്ടെ. കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യത്തിന് പ്രാധാന്യം നൽകിക്കൊണ്ട്, അവർ ഏതു മതസ്ഥരായാലും, വിവാഹം കഴിക്കാനുള്ള കുറഞ്ഞ പ്രായം 18 തന്നെ ആക്കേണ്ടതാണ്. അതിനി 21 വയസ്സാക്കി ഉയർത്തുവാൻ ഉള്ള നീക്കവും നല്ലത് തന്നെ.

അതിനിടെ, രാജ്യം ഭരിക്കാനുള്ള തീരുമാനമെടുക്കാൻ 18 വയസ് മതി പക്ഷേ വിവാഹം കഴിക്കാൻ 21 ആക്കണോ എന്നൊരു അഭിപ്രായം കേട്ടു. രാജ്യം ഭരിക്കുന്നവരെ തിരഞ്ഞെടുക്കാൻ 18 മതി. കാരണം നിങ്ങളുടെ ശാരീരിക ആരോഗ്യവുമായി അതിന് ഒരു ബന്ധവുമില്ല. വോട്ട് ചെയ്യുന്നതോടുകൂടി നിങ്ങളുടെ ചുമതല തീർന്നു. എന്നാൽ വിവാഹം കഴിച്ച് കുടുംബ ജീവിതം നയിക്കുന്നത് അത്ര നിസ്സാരമല്ല. വിവാഹത്തിലൂടെ മാനസികമായും ശാരീരികമായും  വലിയ മാറ്റമാണ് ദമ്പതികളിൽ ഉണ്ടാകുന്നത്. ആ മാറ്റം ഉൾക്കൊള്ളാൻ പ്രായം ഒരു വലിയ ഘടകമാണ്. അതുകൊണ്ട് വിവാഹ പ്രായവും വോട്ട് രേഖപ്പെടുത്താനുള്ള പ്രായവും തമ്മിൽ കൂട്ടിക്കുഴക്കേണ്ട ആവശ്യമില്ല. വിവാഹത്തോടെ കുടുംബമായി തീരുന്ന ദമ്പതികൾക്ക് ഉത്തരവാദിത്വവും വർദ്ധിക്കുന്നു. അത് നേരിടാനുള്ള പക്വത, പ്രായത്തിലൂടെ അവർക്ക് ലഭിക്കും. 18 കഴിയുന്നതോടുകൂടി എല്ലാവർക്കും പക്വതയുണ്ടാകും എന്ന് പറയുവാൻ കഴിയില്ല. 30 കഴിഞ്ഞാലും പക്വത ഇല്ലാത്തവർ ഉണ്ടാകും. എങ്കിലും അത് ഉണ്ടാകാൻ പ്രായം ഒരു വലിയ ഘടകം തന്നെയാണ്.

 ബാല്യ കൗമാര വിവാഹങ്ങളിൽ നിന്നും പെൺകുട്ടികളെ രക്ഷിക്കാൻ എല്ലാ മത വിഭാഗത്തിൽപ്പെട്ട ജനങ്ങളും മുന്നിട്ടിറങ്ങേണ്ടതാണ്. അതിലൂടെ മാത്രമേ ഇത്തരം അനാചാരങ്ങൾ നിർത്തലാക്കാൻ കഴിയൂ..

Friday, August 19, 2022

സ്ത്രീ സുരക്ഷയ്ക്കായി " നിർഭയം"

ഇന്ന് ഞാൻ പറയാൻ പോകുന്നത് ഒരു പ്രത്യേക ആപ്പിനെ കുറിച്ചാണ്. സ്ത്രീകളുടെ സുരക്ഷ ലക്ഷ്യമാക്കി കേരള പോലീസ് ആരംഭിച്ചിരിക്കുന്ന ഒരു പുതിയ ആപ്ലിക്കേഷൻ ആണ്" നിർഭയം ". പോലീസിന്റെ സഹായം ആവശ്യമായി വരുന്ന ഘട്ടങ്ങളിൽ നമുക്ക് ആരെയെങ്കിലും വിളിക്കാനോ പറയാനോ കഴിയാത്ത സാഹചര്യം ആണെങ്കിൽപ്പോലും   ഈ ആപ്പ് ഒരു അനുഗ്രഹം തന്നെയാണ് എന്നതിൽ സംശയമില്ല. സ്ത്രീ  സുരക്ഷയുമായി ബന്ധപ്പെട്ട്   പോലീസ് സഹായം ലഭ്യമാക്കുന്ന "നിർഭയം" പോലീസുമായുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കും എന്ന് നിസ്സംശയം പറയാം.

     ഇനി ഈ ആപ്ലിക്കേഷൻ എങ്ങനെയാണ് നമ്മുടെ ഫോണിൽ ഡൗൺലോഡ് ചെയ്യുക എന്ന് നോക്കാം. ആൻഡ്രോയിഡ് ഫോൺ ആണെങ്കിൽ അതിലെ പ്ലേസ്റ്റോർ എടുക്കുക. അതിൽ നിർഭയം-nirbhayam- എന്നെ ടൈപ്പ് ചെയ്യണം.  അപ്പോൾ ഈ ആപ്ലിക്കേഷന്റെ പേര് തെളിഞ്ഞുവരും. അത് ഡൗൺലോഡ് ചെയ്യുക. ഇനി ഐഫോൺ ഉപയോഗിക്കുന്നവർക്ക് ആപ്പ് സ്റ്റോറിൽ നിന്നും ഇത് ഡൗൺലോഡ് ചെയ്യാം.  ഡൗൺലോഡ് ചെയ്ത നിർഭയം ഓപ്പൺ ചെയ്യണം.  അപ്പോൾ പേര്, ഫോൺ നമ്പർ, ഈമെയിൽ ഐഡി, ജനനത്തീയതി തുടങ്ങിയവ പൂരിപ്പിക്കുക. അടുത്തത് പാസ്സ്‌വേർഡ് ഓപ്ഷൻ ആണ്. അവിടെ നിങ്ങൾക്ക് ഇഷ്ടമുള്ള പാസ്സ്‌വേർഡ് രണ്ട് പ്രാവശ്യം പൂരിപ്പിക്കണം. അത് കഴിയുമ്പോൾ നിങ്ങളുടെ ഫോണിലേക്കോ, ഇ-മെയിലിലേക്കോ ഒടിപി വരും. അതു കൂടി കൊടുക്കുക. നിങ്ങളുടെ" നിർഭയം" തയ്യാർ. നിങ്ങളുടെ അഡ്രസ് കൂടി കൊടുക്കാനുള്ള സൗകര്യമുണ്ട്. അവിടെ അഡ്രസ്സും  കൊടുക്കേണ്ടതാണ്.  ഇതുകൂടാതെ നിങ്ങളുടെ ബന്ധുക്കളുടെ ഫോൺ നമ്പർ, നിങ്ങൾ തമ്മിലുള്ള ബന്ധം എന്നിവ കൂടി കൊടുക്കേണ്ട ഒരു ഓപ്ഷൻ ഉണ്ട്. അതും നൽകുക. കാരണം നിങ്ങൾ അപകടത്തിൽ പെടുമ്പോൾ നിങ്ങളുടെ ബന്ധുക്കളെ കോൺടാക്ട് ചെയ്യാൻ പോലീസിന് ഈ നമ്പറുകൾ സഹായകമാകും.

    ഇനി നിങ്ങൾക്ക് സംസാരിക്കുവാനും, മെസ്സേജ് അയക്കുവാനും,ഫോട്ടോകൾ അയക്കുവാനും മറ്റുമുള്ള ഓപ്ഷനുകൾ ഈ ആപ്പിൽ കാണാം. അടിയന്തിരഘട്ടങ്ങളിൽ ഈ സൗകര്യങ്ങൾ ഉപയോഗിച്ച് പോലീസ് സഹായം തേടാവുന്നതാണ്. എന്നാൽ സംസാരിക്കാനും മെസ്സേജ് അയക്കാനോ ഫോട്ടോകൾ അയക്കുവാനും ഒന്നും പറ്റാത്ത സന്ദർഭത്തിൽ ചുവപ്പ് കളറിനു ള്ളിൽ കാണുന്ന help-hold press എന്ന ഭാഗത്ത് അമർത്തിപ്പിടിക്കുക. ഇങ്ങിനെ ചെയ്യുന്നതിലൂടെ നിങ്ങൾ അപകടത്തിൽ ആണെന്നും പോലീസ് സഹായം ആവശ്യമുണ്ടെന്നും ഉള്ള മെസ്സേജ് അടുത്ത പോലീസ് സ്റ്റേഷനിൽ ലഭ്യമാകും. ഉടൻതന്നെ ഫോണിന്റെ ലൊക്കേഷൻ എവിടെയാണോ അവിടെ പോലീസെത്തും. പോലീസ്, ഫോൺ ചെയ്യുകയോ നിങ്ങളുമായി കോൺടാക്ട് ചെയ്യാൻ ശ്രമിക്കുകയോ അല്ല ചെയ്യുന്നത്, നേരിട്ട് നിങ്ങളുടെ സമീപത്ത് എത്തുകയാണ് ചെയ്യുന്നത്. ഒപ്പം നിങ്ങൾ നൽകിയിരിക്കുന്ന ബന്ധുക്കളുടെയും സുഹൃത്തിന്റെയും ഒക്കെ നമ്പറുകളിൽ ആവശ്യമെങ്കിൽ അവർ വിളിച്ച് വിവരം അറിയിക്കുകയും ചെയ്യും. ചുരുക്കത്തിൽ നിങ്ങൾ ഒറ്റയ്ക്കല്ല എന്ന് തോന്നൽ ഓരോ സ്ത്രീയിലും ഉണ്ടാക്കുകയും പോലീസ് സംരക്ഷണം ഉറപ്പാക്കുകയും ചെയ്യുന്നു.

     യാത്രയിലുള്ള സ്ത്രീകൾക്കും കുട്ടികൾക്കും മാത്രമല്ല വീട്ടിൽ ഒറ്റപ്പെടുന്നസ്ത്രീകൾക്കും, വൃദ്ധർക്കും എല്ലാം "നിർഭയം "ഒരു അനുഗ്രഹം തന്നെയാണ്. സ്ത്രീകൾ മാത്രം ഒറ്റക്കാവുന്ന വീടുകളിൽ കള്ളന്മാരോ മറ്റ് ആക്രമികളോ കടന്നാൽ ഈ ആപ്ലിക്കേഷൻ വഴി പോലീസ് സഹായം വളരെ വേഗം അവർക്ക് ലഭ്യമാകും. അതുകൊണ്ടുതന്നെ കേരളത്തിലെ ഓരോ സ്ത്രീയും ഈ ആപ്ലിക്കേഷനുകൾ സ്വന്തം ഫോണിൽ ഡൗൺലോഡ് ചെയ്യാൻ മറക്കരുത്. മറ്റൊന്നു കൂടി പറയട്ടെ. നിങ്ങൾക്ക് അല്ലെങ്കിൽ കൂടി മറ്റൊരാൾക്ക് ഉണ്ടാകുന്ന അപകടം പോലും ഈ ആപ്പിന്റെ സഹായത്താൽ പോലീസിനെ അറിയിക്കുവാനും അവർക്ക് സഹായം ലഭ്യമാക്കുവാനും നിങ്ങൾക്ക് സാധിക്കും. ഒരു സ്ത്രീ അപകടത്തിൽ പെടുന്ന   സ്ഥലത്തെ ഫോട്ടോകളും മറ്റും എടുത്ത് പോലീസിനെ ത്തിച്ചാൽ ആ സ്ഥലം എങ്ങനെയുണ്ട് എന്നറിഞ്ഞ് അതിനു പറ്റിയ സഹായം നൽകാൻ പോലീസിന് സാധിക്കും.വളരെ പ്രധാനപ്പെട്ട ഒരു കാര്യം കൂടി പറയട്ടെ. വെറുതെ നിങ്ങൾ ഈ ആപ്പ് തുറന്ന് ഹെൽപ്പിൽ  പ്രസ്സ് ചെയ്യരുത്. കാരണം പോലീസ് നിങ്ങളുടെ സമീപത്തേക്ക് വളരെ വേഗം തന്നെ എത്തുമ്പോൾ നിങ്ങൾ  ഈ ആപ്പിന്റെ പ്രായോഗികത അറിയാനായി പ്രസ് ചെയ്തതാണ് എന്നു പറയുന്നത് പോലീസിനെ അപമാനിക്കലാണ്. ഇത് തുടർന്നാൽ പോലീസ് സംശയത്തോടെ ആവും ഓരോ മെസ്സേജും  സ്വീകരിക്കുക. അതുമൂലം ആവശ്യമുള്ള വ്യക്തിക്ക് സഹായം ലഭിക്കാൻ വൈകുകയും ചെയ്യും. അതുകൊണ്ട് അത്യാവശ്യം സന്ദർഭങ്ങളിൽ ഉപയോഗിക്കേണ്ട ഒരു രക്ഷാകവചമായാണ് ഈ ആപ്പിനെ കാണേണ്ടത്. ഇനി തെറ്റായ രീതിയിൽ ഈ ആപ്പിനെ  ചെയ്യുന്ന വ്യക്തികളിൽനിന്നും വലിയ ഒരു തുക തന്നെ ഫൈൻ ആയി ഈടാക്കാൻ പോലീസ് ശ്രദ്ധിക്കണം. അത്തരത്തിലുള്ള വ്യക്തികളോട് യാതൊരുവിധ അനുകമ്പയും കാട്ടരുത്. 

ആത്മരക്ഷയ്ക്കും മറ്റുള്ളവരുടെ രക്ഷയ്ക്കും ഉതകുന്ന ഈ നിർഭയം എന്ന ആപ്ലിക്കേഷൻ കൂടുതൽ ജനകീയമായി തീരട്ടെ എന്ന ആശംസിക്കുന്നു. പോലീസിന്റെ ഈ പുതിയ സഹായഹസ്തത്തിന് സ്ത്രീകളുടെ ഒരു ബിഗ് സല്യൂട്ട🫡🫡

Thursday, August 11, 2022

പ്രണയവും കുറെ വിഡ്ഢികളും

 പ്രണയത്തിന് കണ്ണില്ല എന്ന് കേട്ടിട്ടുണ്ട്. പക്ഷേ പ്രണയിനികൾക്ക് കണ്ണും കാതും മാത്രമല്ല ബുദ്ധിയുമില്ല എന്നാണ് പല സംഭവങ്ങളും കാണിക്കുന്നത്.  ഇന്നിതാ  ഇതിനു തെളിവായി  മറ്റൊരു സംഭവവും പുറത്തുവന്നിരിക്കുന്നു. ആസാമിലെ ഒരു 18 കാരിയാണ് തന്റെ വെറും മൂന്നുവർഷത്തെ പ്രണയത്തിലെ ആത്മാർത്ഥത കാണിക്കാൻ എയ്ഡ്സ് രോഗിയായ കാമുകന്റെ രക്തം സ്വന്തം ശരീരത്തിൽ കുത്തിവെച്ചത്. ഇതിനെ ഭൂലോക വിഡ്ഢിത്തം എന്നല്ലാതെ( ഈ വിഡ്ഢിത്തത്തിന് അതിലും വലിയ ഒരു വാക്ക് എനിക്ക് കിട്ടുന്നില്ല) എന്താണ് പറയേണ്ടത്? 15 വയസ്സിൽ ഫേസ്ബുക്കിലൂടെ തുടങ്ങിയ പ്രണയമാണത്രേ മൂന്നുവർഷംകൊണ്ട് വളർന്ന് പടർന്ന് പന്തലിച്ചത്. ഇതിനിടെ പലതവണ ഇവർ ഒളിച്ചോടി എന്നും അപ്പോഴെല്ലാം വീട്ടുകാർ പിടിച്ച് തിരിച്ചു കൊണ്ടുവന്നു എന്നും പറയുന്നു. ഒടുവിൽ തന്റെ പ്രണയത്തിന്റെ ശക്തി തെളിയിക്കാൻ എച്ച്ഐവി ബാധിതനായ കാമുകന്റെ രക്തം എടുത്ത് സ്വന്തം ശരീരത്തിൽ കുത്തിവെച്ചു. ഈ രോഗം എന്താണെന്നോ ഇതിന്റെ ഭവിഷ്യത്ത് എന്താണെന്ന് അവൾക്കറിയില്ല എന്നത്ഉ റപ്പാണ്. അയാൾ അത് പറഞ്ഞു കൊടുത്തിട്ടും ഉണ്ടാവില്ല. എന്തായാലും പ്രണയത്തിന്റെ പേരിൽ കാട്ടിക്കൂട്ടുന്ന ഓരോ കോപ്രായങ്ങൾ കാണുമ്പോൾ ഇവർക്കെന്താ ബുദ്ധിയും വിവേകം ഒന്നും ഇല്ലേ എന്ന് തന്നെ തോന്നും. സിനിമാതാരങ്ങളായ ചില പെൺകുട്ടികൾ പോലും പ്രണയത്തിന്റെ തീവ്രത കാണിക്കുവാനായി തന്റെ കാമുകന്റെ പേരിലെ ആദ്യ അക്ഷരവും ചുരുക്ക പേരും മറ്റും ടാറ്റൂ ചെയ്തു എന്നും ഒടുവിൽ രണ്ടുംകൂടി പിണങ്ങി പിരിഞ്ഞു കഴിയുമ്പോൾ ആ ടാറ്റു മായിക്കാൻ കഴിയാതെ അത് വീണ്ടും ടാറ്റൂ ചെയ്ത് ഇലയും പൂവും ഒക്കെ ആക്കി എന്നും കേട്ടിട്ടുണ്ട്. എന്തായാലും ഇനി സ്വന്തം ഭർത്താവിന്റെ പേര് പോലും അവർ ടാറ്റു ചെയ്യില്ല എന്ന് ഉറപ്പാണ്.

          ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സുമുഖനായ യുവാവിനെ തേടി അറിയാത്ത അന്യ നാട്ടിൽ എത്തുന്ന 15 കാരികൾ കാണുന്നത് 70 കഴിഞ്ഞ വൃദ്ധനെ ആയിരിക്കും. അപ്പോഴാണ് അവർക്ക് ബോധം ഉദിക്കുന്നത്. ഒടുവിൽ പോലീസ് സഹായത്തോടുകൂടി തിരിച്ച് വീട്ടിലേക്ക് പോകുന്നു. ഇത് കൗമാരക്കാരികൾ ആണെങ്കിൽ വിവാഹം കഴിഞ്ഞ് കുട്ടികളുമായവർ വരെ തന്റെ ബന്ധുക്കളെയും സ്വന്തക്കാരെയും എല്ലാം ഉപേക്ഷിച്ച് താൻ ഇന്നുവരെ കാണാത്ത ഒരുവനോടൊപ്പം ഒളിച്ചോടുവാൻ അല്പവും വിഷമമില്ല. തന്റെ ഭാവിയെ കുറിച്ചോ കുട്ടികളുടെ ഭാവിയെ കുറിച്ചോ ഇവർ അല്പം പോലും ചിന്തിക്കുന്നില്ല എന്നത് തീർച്ചയാണ്. ഇവരുടെ ജീവിതത്തിൽ ഇവർ പ്രതീക്ഷിക്കുന്നത് ഒന്നും ഇവർക്ക്   കിട്ടുകയുമില്ല. അക്കരപ്പച്ച തേടി പോകുന്ന ഇവർ കോളേജ് വിദ്യാഭ്യാസം പോലും ലഭിച്ചവരായിരിക്കും. അതായത് വിദ്യാഭ്യാസമില്ലായ്മയാണ് ഇതിന്റെ കാരണം എന്ന് നമുക്ക് ഒരിക്കലും പറയാൻ കഴിയില്ല.

     ഇതെല്ലാം സ്ത്രീകളുടെയും പെൺകുട്ടികളുടെയും കാര്യം. ഇനി പുരുഷന്മാർ ആണെങ്കിൽ തന്റെ പ്രണയ അഭ്യർത്ഥന നിരസിച്ചാൽ പെരുമാറുന്നത് ക്രൂരമായരീതിയിലാണ്. പെൺകുട്ടിയുടെ മുഖത്തും ശരീരത്തിലും ആസിഡ് ഒഴിച്ചാണ് തന്റെ പക തീർക്കുന്നത്. എനിക്കില്ലെങ്കിൽ ആർക്കും വേണ്ട എന്നാണ് അവരുടെ മനോഭാവം. ഇവരും കോളേജ് വിദ്യാർത്ഥികളോ തൊഴിൽ തേടി നടക്കുന്നവരോ ഒക്കെയാകാം. എന്തുകൊണ്ടാണ് ഇവരെല്ലാം ഇ ങ്ങനെ പെരുമാറുന്നത്? എന്തുകൊണ്ടാണ് ഇവരുടെ ബുദ്ധി തിരിഞ്ഞു പോയത്? തന്നെ പോലെയാണ് മറ്റുള്ളവരും എന്ന ചിന്ത എന്തുകൊണ്ടാണ് ഇവരിൽ ഉണ്ടാകാത്തത്? ഇവിടെയാണ് നമ്മുടെ വിദ്യാഭ്യാസത്തിന്റെ അപചയം നമ്മൾ തിരിച്ചറിയേണ്ടത്.

 പ്രണയത്തിന്റെ പേരിൽ കാട്ടിക്കൂട്ടുന്ന ഈ വിഡ്ഢിത്തങ്ങൾ കാണുമ്പോൾ ആദ്യം പ്രണയം എന്നാൽ എന്താണെന്ന് ഇവരെ പഠിപ്പിക്കേണ്ടതാണ് തോന്നും. പ്രണയം എന്ന മനോഹരമായ, ധന്യമായ, വികാരം ഹൃദയശുദ്ധിയുള്ളവരുടെ മനസ്സിൽ മാത്രം  പൂവിടുന്നതാണ്. അവിടെ പകയോ ക്രൂരതയോ ഒളിച്ചോടല്ലോ ഒന്നുമില്ല. കാമുകീ കാമുകന്മാരിൽ മാത്രമല്ല നല്ല ഭാര്യാഭത്തൃബന്ധത്തിലും പ്രണയം ഉണ്ടായിരിക്കും. അത് നമ്മൾ സാധാരണ കരുതുന്നതുപോലെ മരം ചുറ്റിയുള്ള ഓട്ടമോ, ഒരാൾ പറയുന്നതെല്ലാം      മറ്റൊരാൾ അനുസരിക്കലോ,വിലകൂടിയ   സമ്മാനങ്ങൾ വാങ്ങി കൊടുക്കലോ   ഒന്നുമല്ല. ഇതിലൊക്കെ അതീതമാണ്   സുന്ദരമായ പ്രണയം. ഹൃദയം   കൊണ്ടുള്ള ഒരു ഒന്നാകലാണിത്.                        

      പ്രണയത്തെ കുറിച്ച് കുട്ടികൾ പഠിക്കേണ്ടത് സ്വന്തം വീട്ടിൽ നിന്നാണ്. അച്ഛനെയും അമ്മയുടെയും സ്നേഹം  കുട്ടികൾക്ക് മാർഗദർശനം     ആവണം. അങ്ങനെയുള്ള കുട്ടികൾ പ്രണയത്തിന്റെ പേരിൽ വഴിതെറ്റി പോവുകയില്ല. കുട്ടികൾ ജീവിതത്തിൽ ഇങ്ങനെ വഴിതെറ്റുന്നതിന് അവരുടെ കുടുംബജീവിതം ഒരു പ്രധാന കാരണമാണ് എന്ന് അടിവരയിട്ടു പറയുവാൻ ഞാൻ ആഗ്രഹിക്കുന്നു. അച്ഛനും അമ്മയും മാത്രമല്ല മുത്തശ്ശന്മാരും മുത്തശ്ശിമാരും  അച്ഛന്റെ സഹോദരന്മാരും അവരുടെ ഭാര്യമാരും കുട്ടികളും ഒക്കെയുള്ള ഒരു കുടുംബത്തിൽ ഇങ്ങനെ തെറ്റായ രീതിയിൽ തിരിഞ്ഞു പോകുന്ന കുട്ടികൾ വളരെ കുറവായിരിക്കും. അവരുടെയൊക്കെ നിയന്ത്രണം കുട്ടികളിലും വലിയ ആത്മനിയന്ത്രണം ഉണ്ടാക്കും. ഇന്ന് കുട്ടികൾക്ക് അച്ഛനോടും അമ്മയോടും മാത്രം ഉത്തരം പറഞ്ഞാൽ മതി. മറ്റുള്ള ബന്ധുക്കൾ എല്ലാം   അവർക്ക് അന്യരാണ്. തിരക്കിൽ നിന്നും തിരക്കിലോട്ടു ഓടുന്ന   മാതാപിതാക്കൾക്ക് കുട്ടികളോടൊപ്പം സമയം ചിലവഴിക്കാനോ അവരുടെ സുഹൃത്തുക്കൾ ആരെന്ന് അറിയാനോ, എന്തിന് തന്റെ കുട്ടികളെ തന്നെ മനസ്സിലാക്കാൻ സമയം കിട്ടുന്നില്ല. പണം. പണം സമ്പാദിക്കുക മാത്രമാണ് അവരുടെ ലക്ഷ്യം. പണം നേടിയാൽ എല്ലാം ആയി എന്നാണ് അവരുടെ വിശ്വാസം. ഇതിനിടെ തങ്ങളുടെ കുട്ടികൾ മയക്കുമരുന്നിനും വ്യാജ പ്രണയങ്ങൾക്കും അടിമകൾ ആകുന്നത് ഇവർ അറിയുന്നില്ല. അറിയുമ്പോഴേക്കും തിരുത്തുവാൻ സാധിക്കാത്ത വിധത്തിൽ അവർ കെണിയിൽ പെട്ടിട്ടുണ്ടാകും. ഇനിയെങ്കിലും കുടുംബത്തിന്റെ പ്രാധാന്യം അറിയാനും അതു മനസ്സിലാക്കി ജീവിക്കാനും യുവതലമുറയ്ക്ക് കഴിയട്ടെ