നമ്മൾ ഏറെ കേട്ടിട്ടുള്ള ഒരു പഴമൊഴിയാണ് "പൂച്ചക്കാര് മണികെട്ടും". പക്ഷേ ചിലപ്പോൾ പൂച്ചയ്ക്കും മണികെട്ടേണ്ടി വരും. കാര്യങ്ങളുടെ പോക്ക് ഇങ്ങനെയാണെങ്കിൽ അതിനുള്ള ധൈര്യം ആരെങ്കിലും കാണിക്കും എന്നുള്ളത് തീർച്ചയാണ്. ഇല്ലെങ്കിൽ അത് എങ്ങോട്ട് പോകുമെന്നും എന്ത് ചെയ്യുന്നു എന്നും മറ്റുള്ളവരല്ല, ഉടമസ്ഥൻ പോലും അറിയില്ല. ഇപ്പോൾ കേരളത്തിലും ഉടൻതന്നെ ഒരു മണികെട്ടേണ്ടതായ ഒരു വ്യക്തിയുണ്ട്. രാഷ്ട്രീയക്കാരനാണ്, മുൻമന്ത്രിയാണ്, പക്ഷേ നാവിന് എ ല്ലില്ലാത്തതിനാൽ എന്തും വിളിച്ചുപറയും. നാട്ടുഭാഷയാണെന്ന് പറഞ്ഞ് പാർട്ടിക്കാർ ആളെ താങ്ങും. ഇപ്പോൾ ഞാൻ പറഞ്ഞുവരുന്നത് ആരെക്കുറിച്ചാണെന്ന് മനസ്സിലാ യി ക്കാണും, അല്ലേ . M. M. മണി. ഒരുപക്ഷേ പാർട്ടിക്കാർ ആഗ്രഹിക്കുന്ന കാര്യം മണിയിലൂടെ പറയുന്നതുകൊണ്ടാണോ ( അതോ പറയിപ്പിക്കുന്നതോ) ഈ' താങ്ങൽ 'എന്ന് ആർക്കും സംശയം തോന്നും.ആരീതിയിലാണല്ലോ തുടർനടപടികൾ നീങ്ങുന്നതും.
തങ്ങളെ എതിർക്കുന്നവരെ പ്രത്യേകിച്ചും സ്ത്രീകളെ മ്ലേച്ഛമായി ചിത്രീകരിക്കുന്ന സ്വഭാവംMM മണി കാട്ടിത്തുടങ്ങിയത് ഇന്നലെയും ഇന്നുമല്ല. താൻ പറയുന്ന കാര്യം സത്യമാണെന്നും അതിൽ ഉറച്ചുനിൽക്കുന്നു എന്നും മാപ്പ് പറയില്ല എന്നും പറയുന്ന മണി പിന്നീട് മാപ്പ് പറയുന്ന കാഴ്ച നമ്മൾ ധാരാളം കണ്ടിട്ടുണ്ട് . താൻ പറഞ്ഞതിലോ ചെയ്തതിലോ ഒരു കുറ്റവും ഇല്ലെന്നാണ് മണിയാശാൻ എപ്പോഴും ദൃഢമായി വിശ്വസിക്കുന്നത്. ഇത്തരം അവഹേളിക്കലുകളുടെ 'ആശാൻ' എന്നതു കൊണ്ടാവും' മണിയാശാൻ' എന്നറിയപ്പെടുന്നത്.
നമ്മുടെ എംഎൽഎ രമയെ മോശമായി ചിത്രീകരിച്ച എംഎം മണിയുടെ പ്രവർത്തി, രാഷ്ട്രീയത്തിന് അതീതമായി കാണാൻ കേരളത്തിലെ സ്ത്രീകൾക്ക് കഴിഞ്ഞു എന്നത് അഭിമാനകരമാണ്. സി പി ഐ- സിപിഎമ്മിലെ പുരുഷന്മാർ നിശബ്ദരായി ഇരുന്നപ്പോഴും മണിയുടെ പരാമർശം തെറ്റാണെന്ന് സിപിഐയിലെ പ്രമുഖ വനിതാ നേതാവ് ആനി രാജ ചൂണ്ടിക്കാട്ടിയതിലൂടെ സ്ത്രീത്വത്തിന്റെ മുഖമാണ് ആദരിക്കപ്പെട്ടത്. ഒരു സ്ത്രീ എന്ന നിലയിൽ എനിക്ക് അവരെക്കുറിച്ച് വളരെയധികം അഭിമാനം തോന്നി. ഇങ്ങനെയാണ് സ്ത്രീകൾ പ്രതികരിക്കേണ്ടത്. ഒരു സ്ത്രീ,അവർ എംഎൽഎ ആയിരുന്നിട്ടും കൂടി,ഇത്തരം നിർലജ്ജാകരമായ വാക്കുകൾ കേൾക്കേണ്ടി വരുന്നു. അവരുടെ അഭിമാനത്തെ,സ്വകാര്യ ജീവിതത്തെ, അവരുടെ വൈധവ്യത്തെ ഒക്കെ നിങ്ങളുടെ വിധി എന്ന് പറഞ്ഞ് അവരെ അപഹസിക്കാൻ ആരാണ് ഈ മണിക്ക് അധികാരം നൽകിയത്? രാഷ്ട്രീയത്തിൽ നിന്നുംഅവരെ പുറത്താക്കാനുള്ള ഇത്തരം കുതന്ത്രങ്ങളിൽ ആളുകൾ വീഴും എന്നാണോ താങ്കൾ കരുതുന്നത്? വൈധവ്യത്തിന്റെ തീ ചൂടിൽ നിന്നും ഉയർന്നു വന്ന രമയ്ക്ക് ഇത്തരം വാക്കുകൾ തൃണസമാനമാണെന്ന് ഇനിയും മണിക്ക് മനസ്സിലായില്ലേ? കഷ്ടം. ഇത്തരക്കാർക്കെതിരെ രാഷ്ട്രീയാതീതമായി പ്രതികരിക്കാൻ സ്ത്രീകൾക്ക് കഴിയണം. ഇവിടെ ആനി രാജ അത് പറഞ്ഞു എങ്കിലും കേരളത്തിലെ സാഹിത്യ -സാമൂഹ്യ രംഗത്തെ വനിതാ പ്രതിഭകളെ ഒന്നും ആ വഴി കണ്ടില്ല. അതുകൊണ്ടാവും ആനി രാജയെ നാവുകൊണ്ട് വെട്ടി മുറിക്കാൻ എംഎം മണി വീണ്ടും ഒരുങ്ങിയത്. സധൈര്യം അതിനെ എതിരിടാൻ ആനിരാജയ്ക്ക് കഴിഞ്ഞു എങ്കിലും സംരക്ഷണം നൽകാൻ കേരളത്തിലെ അവരുടെ പാർട്ടി നായകന്മാരൊന്നും എത്തിയില്ല. ആനി രാജയോടുള്ള എന്തോ വിദ്വേഷം മൂലം ആദ്യം നിശബ്ദരായിരിക്കുകയായിരുന്നു സിപിഎം നേതൃത്വം. എങ്കിലും ആനിരാജ്യയ്ക്കായി ആദ്യം മുന്നിട്ടിറങ്ങിയത് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ ആണ്. വനിതാ നേതാക്കൾക്കെതിരെ മണി മുമ്പും മോശം പരാമർശം നടത്തിയിട്ടുണ്ട് എന്ന് ശക്തമായി പ്രതികരിച്ചാണ് കെ കെ ശിവരാമൻ മുന്നോട്ട് വന്നത്. "സ്ത്രീകളല്ലേ അവരെ എന്തും പറയാം" എന്ന ആ വിശ്വാസത്തിന്, ആ തോന്നലിന് അവസാനം കുറിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ആവശ്യമുള്ളപ്പോൾ മുൻപിലേക്ക് നിർത്താനും ആവശ്യം കഴിയുമ്പോൾ പിന്നിലേക്ക് ചവിട്ടിക്കൂട്ടി എറിയാനും ഉള്ളതല്ല വനിതാ രാഷ്ട്രീയ പ്രവർത്തകർ എന്ന തിരിച്ചറിവ് ഇനിയെങ്കിലും രാഷ്ട്രീയക്കാരിൽ ഉണ്ടാകണം. ഉണ്ടാക്കിയെടുക്കണം. അതെങ്ങനെ! വീട്ടിലുള്ള സ്ത്രീകളെ ബഹുമാനിക്കാനും സ്നേഹിക്കാനും അറിയുന്നവർക്കേ മറ്റുള്ള സ്ത്രീകളോട് ആദരവ് തോന്നുകയുള്ളൂ.
കെ കെ രമയ്ക്കെതിരെ അധിക്ഷേപം ഉന്നയിക്കാനുള്ള കാരണം എംഎം മണി പറഞ്ഞത് കേൾക്കണ്ടേ? കഴിഞ്ഞ ഒരു വർഷമായി മുഖ്യമന്ത്രിയെ വിമർശിച്ചതു കൊണ്ടാണത്രേ കെ കെ രമക്കെതിരെ തിരിഞ്ഞത് എന്നാണ് അദ്ദേഹം പറയുന്നത്. നല്ല കാര്യം. ശ്രീ എം എം മണി, താങ്കൾക്ക് മുഖ്യമന്ത്രിയെ വിമർശിക്കുന്നത് സഹിക്കുന്നില്ല,അല്ലേ? രമ പറയുന്നത് ആരോപണങ്ങൾ മാത്രമാണെങ്കിൽ,നിങ്ങൾക്കോ മുഖ്യമന്ത്രിക്കോ അത് തെളിയിച്ചു കൂടെ? "അവർ വിധവയാണെങ്കിൽ അത് അവരുടെ വിധി "എന്ന് നിങ്ങൾ പറഞ്ഞു. ആരുടേതായിരുന്നു ആ വിധി? ആരാണ് ആ വിധി നടപ്പാക്കിയത്? ആരൊക്കെയായിരുന്നു അതിനു പിന്നിൽ ഉണ്ടായിരുന്നത്? അറസ്റ്റ് ചെയ്യപ്പെട്ട കുറ്റവാളികൾ ആരെല്ലാം ആയിരുന്നു എന്നെല്ലാം താങ്കളെപ്പോലെ തന്നെ ഇവിടെയുള്ളവർക്കെല്ലാം അറിയാം . എതിർക്കുന്നവരെ ഇല്ലാതാക്കുന്ന തത്വശാസ്ത്രമാണ് 2012 മെയ്നാലിന് 51 വയസ്സായ ടി പി ചന്ദ്രശേഖരനെ അതി ഭീകരമായി വെട്ടികൊലപ്പെടുത്തിയതിലൂടെ നടപ്പാക്കപ്പെട്ടത്. തന്റെ ഭർത്താവിനെ അതിക്രൂരമായി കൊലപ്പെടുത്തിയവർക്കെതിരെ പ്രതികരിച്ചതാണോ രമയുടെ തെറ്റ്? മുഖ്യമന്ത്രിയുടെ നയങ്ങളെ വിമർശിച്ചത് പോലും താങ്കൾക്ക് സഹിക്കുന്നില്ല എങ്കിൽ രാഷ്ട്രീയ പ്രവർത്തനങ്ങളുടെ പേരിൽ തന്റെ ഭർത്താവിനെ അതിക്രൂരമായി കൊല്ലപ്പെടുത്തിയത്ഏ ത് സ്ത്രീക്കാണ് സഹിക്കാൻ കഴിയുക? ഒടുവിൽ, മുഖ്യമന്ത്രിയുടെ പിന്തുണഉണ്ടായിട്ടും, രാഷ്രീയ സമ്മർദത്തിനു വഴങ്ങി മണിക്ക് മാപ്പുപറയേണ്ടിവന്നു. താൻ മോശമായി പറഞ്ഞതിനല്ല, അതിൽ" വിധി" എന്ന വാക്ക് ഉപയോഗിച്ചതിൽ മാപ്പുപറയുന്നു എന്നാണ് പറഞ്ഞത്. കമ്മ്യൂണിസ്റ്റുകൾക്ക് വിധി എന്ന വാക്ക് പറയാൻ പാടില്ലത്രേ. മറ്റുള്ളവരുടെ നിർബന്ധത്തിനു വഴങ്ങി മാപ്പ് പറയുമ്പോഴും സ്വന്തം തെറ്റ് മറച്ചുവെക്കാൻ ആണ് ശ്രമിക്കുന്നത്. താൻ ചെയ്ത തെറ്റ് തിരിച്ചറിഞ്ഞില്ല എങ്കിൽ ഇങ്ങിനെ മാപ്പു പറയിപ്പിച്ചിട്ട് എന്തു കാര്യം? ഹൃദയത്തിൽ തട്ടാതെ sorry പറഞ്ഞാൽ അത് വാക്കിൽ മാത്രമേ കാണൂ. അതുകൊണ്ടു തന്നെ ഇത് വീണ്ടും വീണ്ടും ആവർത്തിക്കുകയും ചെയ്യും. ഇങ്ങനെ പോയാൽ മണികെട്ടിയില്ല എങ്കിൽ നിങ്ങൾ പാർട്ടിക്കാരാവും ഒടുവിൽ അനുഭവിക്കുക. അപ്പോൾ മാപ്പ് പറയാനും കേൾക്കാനും ഒന്നും ആരും ഉണ്ടാവില്ല. ഇത്തരത്തിലുള്ള അധമ പ്രവർത്തനങ്ങളെ കേരളത്തിലെ ജനങ്ങൾ തിരിച്ചറിയുന്ന ദിവസം അതിവിദൂരമല്ല. അന്ന് കെ കെ രമമാരുടെ മുമ്പിൽ സ്ഥാനമോഹികളായ രാഷ്ട്രീയക്കാർ തലകുനിച്ചു ചൂളി നിൽക്കും. രാഷ്ട്രത്തിലെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ അച്ഛനും ഭർത്താവും മകനും ഒന്നും ഇല്ലാതായി തീരേണ്ട ആവശ്യമില്ല. അല്ലാതെ തന്നെ അവൾ സ്വന്തം ശക്തി തിരിച്ചറിയും. അതാണ് അവളുടെ വിജയവും.
രാഷ്ട്രീയം ഇന്ന് രാഷ്ട്രത്തിനു വേണ്ടിയല്ല പ്രവർത്തകരുടെ സ്വന്തം കുടുംബത്തിന് വേണ്ടിയാണെന്ന് വന്നിരിക്കുന്നു. വരുമാനവും അധികാരവും ഏറ്റവും അധികം ഉണ്ടാക്കുവാൻ കഴിയുന്ന ഒരു മേഖലയായി രാഷ്ട്രീയം മാറി. ഇതിന് യാതൊരുവിധ വിദ്യാഭ്യാസ യോഗ്യതയുടെയും ആവശ്യമില്ല. ആരെയും ഒരു കാരണവുമില്ലാതെ അധിക്ഷേപിക്കാനും അപഹസിക്കാനും അപമാനിക്കാനും പഠിച്ചിരിക്കണം എന്ന് മാത്രം. കഷ്ടം.ഇത്തരക്കാരെ കാണുമ്പോൾ സാധാരണക്കാരായ ഞങ്ങൾക്ക് തോന്നുന്നത് പുച്ഛവും അറപ്പും ആണ്. ഇവരിൽ നിന്നും ഇനിയും രക്ഷപ്പെടാൻ നമുക്ക് ആവില്ലേ? നമ്മുടെ നാടിനും ഒരു നല്ല നാളെ പിറക്കില്ലേ? ആശയോടെ പ്രതീക്ഷയോടെ കാത്തിരിക്കാം.