കഴിഞ്ഞ ദിവസം ഉണ്ടായ ഒരു കോടതി വിധി കേട്ട് ഞാൻ അന്തം വിട്ടിരിക്കുകയാണ്. 15 വയസ്സ് കഴിഞ്ഞ ഗർഭിണിയായ ഒരു പെൺകുട്ടിയുടെ വിവാഹം സാധു ആണെന്നും അവൾക്ക് ഭർത്താവിനൊപ്പം ജീവിക്കാം എന്നും ആയിരുന്നു കോടതി വിധി. അവൾക്ക് 18 വയസ്സായില്ല എന്ന് ചൂണ്ടിക്കാട്ടി അവളുടെ വിവാഹത്തിന് എതിരെ അവളുടെ മാതാപിതാക്കൾ കൊടുത്ത പരാതിയിന്മേലായിരുന്നു ഈ വിധി. ഇനി 15 വയസ്സുകാരിയും ഗർഭിണിയുമായ ഈ കൊച്ചു പെൺകുട്ടിയുടെ വിവാഹം കോടതി അംഗീകരിച്ചതിനു കാരണം അറിയണ്ടേ? അതെ അവൾ മുസ്ലിം വിശ്വാസിയായിരുന്നു എന്നതാണ് അതിനു കാരണം. മുസ്ലിം പെൺകുട്ടികൾക്ക് മാസമുറ ആരംഭിച്ചു കഴിഞ്ഞാൽ - 16 വയസ്സായാൽ- അവർക്കിഷ്ടമുള്ള വ്യക്തിയെ വിവാഹം കഴിക്കാം എന്നാണ് Sir. Dinshah Fardunji Mulla യുടെ principles of Mohammedan Law യിലെ ആർട്ടിക്കിൾ 195 ൽ പറയുന്നത്. ഇതിന് മാതാപിതാക്കളുടെ സമ്മതവും ആവശ്യമില്ല.
വളരെ മുമ്പ് ഭാരതത്തിൽ നിലനിന്നിരുന്ന ഒരു അനാചാരം ആയിരുന്നു ബാല്യവിവാഹം. സ്വ സമുദായത്തിൽ നിലനിന്ന മ്ലേച്ഛമായ ഈ പ്രവർത്തിയെ,ശക്തരായ സമുദായ നായകന്മാരുടെ നേതൃത്വത്തിൽ ഹിന്ദുക്കൾ തന്നെ എതിർത്തതോടെ ഇന്ന് ബാല്യവിവാഹം തീർത്തും അവസാനിച്ചു എന്ന് പറയാമെന്ന സ്ഥിതിയിലായി. ഇനി ആരെങ്കിലും ആ സാഹസത്തിനു മുതിർന്നാൽ അവർക്കെതിരെ കേസെടുക്കുവാനും ശിക്ഷ നടപ്പാക്കുവാനും ഉള്ള നിയമം ഇന്ന് നിലനിൽക്കുന്നുണ്ട്. ഇസ്ലാം മതം ഒഴിച്ചുള്ള മറ്റെല്ലാ വിഭാഗങ്ങളിലും, വിവാഹം കഴിക്കാനുള്ള നിയമാനുസൃതമായ കുറഞ്ഞ പ്രായം എന്നത് പെൺകുട്ടികൾക്ക് 18 ഉം, ആൺകുട്ടികൾക്ക് 21 ഉം ആണ്. പെൺകുട്ടികളുടെ പ്രായം 18 ൽ നിന്നും 21 ആക്കണമെന്ന താല്പര്യം സർക്കാർതലത്തിൽ ഉയർന്നിട്ടുണ്ട്. സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കിയാണ് പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നത് എന്നാണ് കേട്ടത്. അപ്പോൾ എനിക്കൊരു സംശയം. മുസ്ലിം പെൺകുട്ടികൾ ഭാരതത്തിലെ "സ്ത്രീ" എന്ന വിഭാഗത്തിൽ പെടുന്നില്ലേ? അവരെ ശാക്തീകരിക്കേണ്ട ആവശ്യം ഈ രാജ്യത്തെ സർക്കാരിനില്ലേ? ഭാരതത്തിലെ മുസ്ലിം വിഭാഗത്തിൽപ്പെട്ട പെൺകുട്ടികളെ മാറ്റി നിർത്തിക്കൊണ്ട് എന്ത് സ്ത്രീ ശാക്തീകരണമാണ് ഇവിടെ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്? സ്ത്രീ ശാക്തീകരണത്തിൽ, ജാതി മതഭേദമന്യേ എല്ലാ സ്ത്രീകളെയും ഉൾപ്പെടുത്തേണ്ടതല്ലേ? മതാചാരങ്ങളുടെ പേരിൽ ഇത്തരത്തിലുള്ള ഒഴിവാക്കലുകൾ ശരിയാണോ? ഒരു സ്ത്രീ എന്ന നിലയിൽ ഇത് അംഗീകരിക്കാൻ എനിക്കാവില്ല.
പെൺകുട്ടികളുടെ ,അതു മുസ്ലീങ്ങളായാലും അമുസ്ലിങ്ങളായാലും, അവരുടെ മാനസിക ശാരീരിക വളർച്ചയിൽ എന്ത് വ്യത്യാസമാണ് ഉണ്ടാവുക. മുസ്ലിം മതത്തിൽ വിശ്വസിക്കുന്നത് കൊണ്ട് ആ പെൺകുട്ടികളുടെ ശാരീരികമായും മാനസികമായും ഉള്ള വളർച്ച വേഗത്തിലാകുമോ? ജാതി മതങ്ങൾ നോക്കിയാണോ കുട്ടികളുടെ വളർച്ച തീരുമാനിക്കേണ്ടത്? അങ്ങിനെയെങ്കിൽ അമുസ്ലിം പെൺകുട്ടികളെ അഞ്ചു വയസ്സിൽ ഒന്നാം ക്ലാസിൽ ചേർക്കുമ്പോൾ, മുസ്ലിം പെൺകുട്ടികളെ മൂന്നാം ക്ലാസിൽ ചേർക്കണം. കാരണം അവർ മറ്റു കുട്ടികളെക്കാൾ ശാരീരിക മാനസിക വളർച്ചയിൽ മൂന്ന് വർഷം മുമ്പിലല്ലേ?
ഓരോ സമുദായത്തിന്റെയും വിവാഹ രീതികളും വിവാഹമോചനവും താല്പര്യമെങ്കിൽ അങ്ങിനെ തന്നെ തുടർന്നു പോകട്ടെ. പക്ഷേ കുഞ്ഞുങ്ങളുടെ വിവാഹത്തിലും മറ്റും ഒരു നിയന്ത്രണം സർക്കാർ ഏർപ്പെടുത്തേണ്ടതല്ലേ? ഏതു ജാതി മത വിഭാഗത്തിൽ പെട്ടാലും കുട്ടികൾ എന്നും കുട്ടികൾ തന്നെ. അവരുടെ ശാരീരിക മാനസിക വളർച്ച സാധാരണഗതിയിൽ ഒരുപോലെ ആയിരിക്കും. 15 വയസ്സ് എന്ന പ്രായം ഒരു പെൺകുട്ടിയുടെ വിവാഹത്തിന് അനുയോജ്യമല്ല എങ്കിൽ അതേ പ്രായം മുസ്ലിം വിഭാഗത്തിൽ പെട്ട പെൺകുട്ടികൾക്കും അനുയോജ്യമല്ല. അവരുടെ ശരീര വളർച്ചയുടെ തുടക്കകാലമാണ് അത്. 15 വയസ്സ് എന്നത് ഗർഭിണിയാകാനും പ്രസവിക്കാനും യോജിച്ച പ്രായമാണെന്ന് ഒരു ഡോക്ടറും പറയില്ല. പഠിക്കേണ്ട, കളിക്കേണ്ട,പ്രായമാണത്. ജീവിതത്തിൽ നേരിടേണ്ട പ്രശ്നങ്ങളെ കുറിച്ചോ അതിന്റെ കാഠിന്യത്തെക്കുറിച്ചോ ഈ കൊച്ചു കുട്ടികൾക്ക് ഒരറിവും ഉണ്ടാവില്ല. ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ ഈ കുട്ടികളെയാണോ വിവാഹ ജീവിതത്തിലേക്ക് തള്ളി ഇടേണ്ടത്. ഇവരുടെ ഭാവിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇന്ന് ഒപ്പമുള്ള ആരെങ്കിലും അന്നുണ്ടാകുമോ? ജീവിതം എന്തെന്നും അതെങ്ങനെ നയിക്കണം എന്നും ഈ കുട്ടികളെ ആദ്യം പഠിപ്പിക്കണം. അതിനുശേഷം വേണം വിവാഹത്തെക്കുറിച്ച് ചിന്തിക്കാൻ. ഇതൊന്നുമില്ലാതെ മതത്തിന്റെ പേരിൽ കൊച്ചു പെൺകുട്ടികളെ ബലിയാടാക്കുന്നതിനോട് എങ്ങനെ യോജിക്കാൻ കഴിയും? കോടതിയിൽ നിയമവും തെളിവും ഒക്കെ ആയിരിക്കും പ്രധാനം. പക്ഷേ കോടതി കണ്ണടയ്ക്കാൻ പാടില്ലാത്ത മറ്റു ചില സത്യങ്ങൾ കൂടിയുണ്ട്. കുട്ടികളെ കുട്ടികളായി മാത്രം കാണാൻ കോടതിക്ക് കഴിയണം. അത് ജാതിമതത്തിന്റെ അടിസ്ഥാനത്തിൽ ആകരുത്. അവർ വളർന്നു കഴിഞ്ഞാൽ 18 വയസ്സ് കഴിഞ്ഞാൽ പിന്നെ മതങ്ങൾക്ക് അനുസൃതമായി നീങ്ങിക്കോട്ടെ. കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യത്തിന് പ്രാധാന്യം നൽകിക്കൊണ്ട്, അവർ ഏതു മതസ്ഥരായാലും, വിവാഹം കഴിക്കാനുള്ള കുറഞ്ഞ പ്രായം 18 തന്നെ ആക്കേണ്ടതാണ്. അതിനി 21 വയസ്സാക്കി ഉയർത്തുവാൻ ഉള്ള നീക്കവും നല്ലത് തന്നെ.
അതിനിടെ, രാജ്യം ഭരിക്കാനുള്ള തീരുമാനമെടുക്കാൻ 18 വയസ് മതി പക്ഷേ വിവാഹം കഴിക്കാൻ 21 ആക്കണോ എന്നൊരു അഭിപ്രായം കേട്ടു. രാജ്യം ഭരിക്കുന്നവരെ തിരഞ്ഞെടുക്കാൻ 18 മതി. കാരണം നിങ്ങളുടെ ശാരീരിക ആരോഗ്യവുമായി അതിന് ഒരു ബന്ധവുമില്ല. വോട്ട് ചെയ്യുന്നതോടുകൂടി നിങ്ങളുടെ ചുമതല തീർന്നു. എന്നാൽ വിവാഹം കഴിച്ച് കുടുംബ ജീവിതം നയിക്കുന്നത് അത്ര നിസ്സാരമല്ല. വിവാഹത്തിലൂടെ മാനസികമായും ശാരീരികമായും വലിയ മാറ്റമാണ് ദമ്പതികളിൽ ഉണ്ടാകുന്നത്. ആ മാറ്റം ഉൾക്കൊള്ളാൻ പ്രായം ഒരു വലിയ ഘടകമാണ്. അതുകൊണ്ട് വിവാഹ പ്രായവും വോട്ട് രേഖപ്പെടുത്താനുള്ള പ്രായവും തമ്മിൽ കൂട്ടിക്കുഴക്കേണ്ട ആവശ്യമില്ല. വിവാഹത്തോടെ കുടുംബമായി തീരുന്ന ദമ്പതികൾക്ക് ഉത്തരവാദിത്വവും വർദ്ധിക്കുന്നു. അത് നേരിടാനുള്ള പക്വത, പ്രായത്തിലൂടെ അവർക്ക് ലഭിക്കും. 18 കഴിയുന്നതോടുകൂടി എല്ലാവർക്കും പക്വതയുണ്ടാകും എന്ന് പറയുവാൻ കഴിയില്ല. 30 കഴിഞ്ഞാലും പക്വത ഇല്ലാത്തവർ ഉണ്ടാകും. എങ്കിലും അത് ഉണ്ടാകാൻ പ്രായം ഒരു വലിയ ഘടകം തന്നെയാണ്.
ബാല്യ കൗമാര വിവാഹങ്ങളിൽ നിന്നും പെൺകുട്ടികളെ രക്ഷിക്കാൻ എല്ലാ മത വിഭാഗത്തിൽപ്പെട്ട ജനങ്ങളും മുന്നിട്ടിറങ്ങേണ്ടതാണ്. അതിലൂടെ മാത്രമേ ഇത്തരം അനാചാരങ്ങൾ നിർത്തലാക്കാൻ കഴിയൂ..