കഴിഞ്ഞദിവസം പത്രത്തിൽ കണ്ട വാർത്ത അക്ഷരാർത്ഥത്തിൽ എന്നെ ഞെട്ടിച്ചു കളഞ്ഞു. വിവാഹം കഴിഞ്ഞതിന്റെ പിറ്റേദിവസം വിവാഹമോചനം. എന്തായിത്? "കളിയല്ല കല്യാണം" എന്നത് "കല്യാണം വെറും കളി" മാത്രമായി മാറുകയാണോ? പക്ഷേ തുടർന്ന് വായിച്ചപ്പോഴാണ് ഈ വിശദ വിവരം അറിയാൻ കഴിഞ്ഞത്. വിവാഹശേഷം നടന്ന കേക്ക് മുറിക്കൽ ചടങ്ങായിരുന്നു പ്രശ്നത്തിന്റെ കേന്ദ്രബിന്ദു. കേക്ക് തനിക്ക് സ്കിൻ അലർജി ഉണ്ടാക്കും എന്നും അതിനാൽ അത് തന്റെ മുഖത്ത് തേക്കരുതെന്നും പെൺകുട്ടി വരനോട് പറഞ്ഞിരുന്നു. വരൻ സമ്മതിക്കുകയും ചെയ്തു. എന്നാൽ ചടങ്ങിന് ചെന്നപ്പോൾ അവളുടെ മുഖത്ത് കേക്ക് തേക്കാതെ, മുഖം തന്നെ കേക്കിലേക്ക് ആഴ്ത്തുകയാണ് വരൻ ചെയ്തത്. ഇത് അവൾക്കൊരു വലിയ ഷോക്കായി എന്ന് പറഞ്ഞാൽ ആർക്കും മനസ്സിലാകും. എന്നാൽ ഇതിന്റെ പേരിൽ വിവാഹമോചനം വേണോ എന്ന് കുടുംബക്കാർ ചോദിച്ചപ്പോൾ,തന്നെ മനസ്സിലാക്കാൻ ശ്രമിക്കാത്ത,ആവശ്യം അംഗീകരിക്കാത്ത, ചെയ്യില്ല എന്ന് സമ്മതിച്ച കാര്യം ചെയ്യുന്ന ഒരാളെ എങ്ങനെ വിശ്വസിക്കും എന്നാണവൾ തിരിച്ചു ചോദിച്ചത്. ശരിയല്ലേ? ഇന്നത് നിസ്സാരമാക്കി എടുത്താൽ നാളെ ഇതിലും വലിയ കാര്യങ്ങൾ ചെയ്യില്ല എന്നതിന് ഒരുറപ്പുമില്ലല്ലോ? അങ്ങനെയുള്ള ഒരാൾ തനിക്ക് ഭർത്താവായി വേണ്ട എന്ന ശക്തമായ തീരുമാനം എടുത്തതിൽ അവളെ കുറ്റപ്പെടുത്തുവാനും കഴിയില്ല. പങ്കാളി- അത് ആണാകട്ടെ പെണ്ണാകട്ടെ - തങ്ങളുടെ സന്തോഷത്തിലും വേദനയിലും ഒപ്പം ഉണ്ടാകണം എന്നാണല്ലോ ഓരോരുത്തരും ആഗ്രഹിക്കുന്നത്. അവളെ സംബന്ധിച്ചിടത്തോളം തുടക്കത്തിൽ തന്നെ എല്ലാ വിശ്വാസവും തകർന്നടിയുകയായിരുന്നു.
ഇതുപോലെ മറ്റൊരു വിവാഹദിന പ്രശ്നവും കണ്ടു. വരന്റെ വീട്ടിലേക്ക് വലതു കാൽ വച്ചു കയറിയ വധുവിന്റെയും വരന്റെയും തല കൂട്ടിയിടിക്കൽ ആയിരുന്നു അവിടെ പെൺകുട്ടിയെ പ്രകോപിപ്പിച്ചത്. അവിടെ അത്തരം ഒരു ചടങ്ങുണ്ടെന്നും അവൾ അതിനെ എതിരാണെന്നും വരന് അറിയാമായിരുന്നു. ഈ കാര്യത്തിൽ വരൻ വധുവിനൊപ്പം നിൽക്കുകയും ചെയ്തു. പക്ഷേ ഒരു ബന്ധുവാണ് വില്ലന്റെ രൂപത്തിൽ ഇവിടെ എത്തിയത്. തികച്ചും അപ്രതീക്ഷിതമായി അയാൾ ഇരുവരുടെയും തലകൾ കൂട്ടിയിടിപ്പിച്ചപ്പോൾ വേദനയിലും പരിഭ്രമത്തിലും ആദ്യം പെൺകുട്ടി പകച്ചു പോയി. എങ്കിലും തുടർനടപടികൾ സ്വീകരിക്കാൻ അവൾ മുന്നിട്ടിറങ്ങി. ഇവിടെ വരൻ അവളോടൊപ്പം നിന്നു. ആ വിശ്വാസം ആ ദാമ്പത്യം തകരാതെ കാത്തു.
എന്തുകൊണ്ടാണ് ഇത്തരം അനാചാരങ്ങൾ( ആളുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനാൽ ഞാൻ ഇതിനെ അനാചാരം എന്ന് വിളിക്കുന്നു എന്ന് മാത്രം ) തുടരുന്നത്? ഇതൊന്നും ഒരു മതവും ഒരു ജാതിയും പിന്തുടരുന്ന ആചാരങ്ങൾ അല്ല. (വെറുതെ ഒരു രസത്തിനായി ആരോ സൃഷ്ടിച്ച ഒരു രീതി, അത്രയേ ഉള്ളൂ) എന്തുകൊണ്ടാണ് തന്റെ പങ്കാളിക്ക് നൽകേണ്ട സംരക്ഷണവും സ്ഥാനവും നൽകാൻ വിമുഖത കാണിക്കുന്നത്? നിർദോഷമായ അവളുടെ ആവശ്യം അംഗീകരിക്കാൻ വിവാഹ ദിവസം പോലും അവർക്കു സാധിക്കാത്തത്? കേക്ക് ഒരു ഭക്ഷണസാധനമാണ്. എന്തിനാണ് ഇത് വാങ്ങി മുഖത്തും മറ്റും തേച്ച് മറ്റുള്ളവരുടെ മുമ്പിൽ ദമ്പതികൾ പരിഹാസ്യരാകുന്നത്? ഇനി കേക്ക് മുറിക്കണം എന്നൊരു ചടങ്ങ് ഉണ്ടെങ്കിൽ തന്നെ അത് മുറിച്ച് ഇരുവരും ഓരോ കഷ്ണം പരസ്പരം നൽകുക. ഒപ്പം കൂടെയുള്ളവർക്കും നൽകട്ടെ.നല്ല കാര്യം. അല്ലാതെ ഭക്ഷണ വസ്തു എടുത്ത് മുഖത്ത് തേക്കുന്ന രീതിയോട് -പ്രത്യേകിച്ചും വിവാഹം എന്ന പവിത്രമായ ചടങ്ങിൽ- ആർക്കും യോജിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. എന്നാൽ പിന്നെ അല്പം കിച്ചടിയോ, അവിയല്ലോ, സാമ്പാറോ , അച്ചാറോ, പായസമോ ഒക്കെ എടുത്ത് മുഖത്ത് തേച്ചു കൂടെ , എന്തിന്കേക്ക് മാത്രമാക്കുന്നു?
വിവാഹ ചടങ്ങുകളിൽ ഉണ്ടാകുന്ന മാറ്റം നമ്മളെ അത്ഭുതപ്പെടുത്തും. ഇതിന് ന്യൂജൻ എന്നാണ് ഇവർ പറയുന്ന പേര്.അടുത്തിടെ ഇത്തരത്തിലുള്ള ഒരു ന്യൂജൻ വിവാഹ വീഡിയോ കണ്ടിരുന്നു. ഒരു അടിപൊളി പാട്ടിന്റെ ട്യൂണിനൊപ്പം ഡാൻസ് കളിച്ചു കൊണ്ടാണ് വധു പന്തലിലേക്ക് വരുന്നത്- സോറി, സ്റ്റേജിലേക്ക് വരുന്നത്. വരൻ ഇത് കണ്ട് കണ്ണും തള്ളി നിൽപ്പാണ്. വധുവിനൊപ്പം ഡാൻസ് കളിക്കാൻ വേറെയും പെൺകുട്ടികളുണ്ട്. ആകെ അടിപൊളി. ഇത് കണ്ട് കയ്യടിക്കാൻ ഒരു കൂട്ടരും. ഒരു വിവാഹചടങ്ങ് ആയിരുന്നില്ല എങ്കിൽ ഞാനും ഒപ്പം ആസ്വദിച്ചേനെ. വിവാഹം എന്നത് ഒരു സിനിമാറ്റിക് ഡാൻസ് അല്ല. അങ്ങനെ തീരുന്നതുമല്ല. വളരെ പാവനമായ ഗൗരവമാർന്ന ഒരു ചടങ്ങാണിത്. ആചാരാനുഷ്ഠാനങ്ങൾക്ക് അനുസരിച്ചുള്ള പ്രവർത്തികളാണ് നമ്മൾ ഇവിടെ പ്രതീക്ഷിക്കുന്നത്. ഇതിനു കൂട്ടു നിൽക്കാൻ എങ്ങനെയാണ് അവരുടെ മാതാപിതാക്കൾക്ക് സാധിക്കുന്നത്? "ഇത് ഞങ്ങളുടെ വിവാഹമാണ്.ഞങ്ങൾ ആസ്വദിക്കേണ്ടതാണ് " എന്നാവും അവർ പറയുക. പിന്നെ എന്തിനാണ് പട്ടുസാരിയും പൂവും ആഭരണങ്ങളും അണിയുന്നത്? മുൻ തലമുറയെ പോലെ ഒരുങ്ങുന്നത്? ഒരു ജീൻസും ടോപ്പും ഇട്ടാൽ പോരെ? എന്തിനാണ് വിവാഹം പോലെയുള്ള ചടങ്ങ്? രജിസ്റ്റർ വിവാഹം ചെയ്താൽ മതിയല്ലോ? വേണമെങ്കിൽ പിന്നീട് ബന്ധുക്കൾക്കായി ഒരു റിസപ്ഷനും നടത്താം. ആചാരാനുഷ്ഠാനങ്ങളിൽ വിശ്വാസം ഇല്ലാത്തവർക്ക് അതാവും യോജിക്കുക. വേഷഭൂഷാദികളിൽ ആചാരവും പ്രവർത്തിയിൽ അത്യാധുനികതയും പുലർത്തുന്ന ഇത്തരം കോപ്രായങ്ങളോട് യോജിക്കാൻ.എന്തോ എനിക്ക് പറ്റുന്നില്ല. ഇനി കുട്ടികൾക്ക് അവരുടേതായ രീതിയിലുള്ള വിവാഹ ആഘോഷങ്ങൾ വേണമെങ്കിൽ അവരുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ചുള്ള റിസപ്ഷൻ പ്രത്യേകമായി നടത്തി കൊടുത്തേക്കണം. അതിൽ അവർ സുഹൃത്തുക്കളുമായി ആടിപ്പാടി തിമിർക്കട്ടെ. ആർക്കും ഒരു വിരോധവുമില്ല. പക്ഷേ വിവാഹത്തിന്റെ പവിത്രത ഇല്ലാതാക്കുന്ന ഇത്തരം പ്രവർത്തികളെ ഒട്ടും അംഗീകരിക്കാൻ കഴിയില്ല.
നമ്മുടെ കുട്ടികൾ ഇങ്ങനെയെല്ലാം ചെയ്യുന്നതിന് കാരണം വിവാഹത്തിന്റെ പ്രാധാന്യത്തെ പറ്റി അവർ മനസ്സിലാക്കാത്തത് തന്നെയാണ്. അവർ അറിയാൻ ശ്രമിച്ചിട്ടില്ല മുതിർന്നവർ അത് മനസ്സിലാക്കി കൊടുക്കാനും. ജീവിതം മുഴുവൻ നീണ്ടുനിൽക്കുന്ന ഒരു ബന്ധമാണ് വിവാഹത്തിലൂടെ സൃഷ്ടിക്കുന്നത്. ചിലർക്ക് ചില കാരണങ്ങളാൽ അത് തുടരാൻ കഴിയാതെ ബന്ധം അവസാനിപ്പിക്കേണ്ടി വന്നേക്കാം. പക്ഷേ ബന്ധം അടുത്തുതന്നെ പിരിയും എന്ന് തോന്നലോടെ വിവാഹം കഴിക്കുന്നവർ ഉണ്ടോ? ഇന്നത്തെ തലമുറയോട് ചോദിച്ചാൽ ഉണ്ട് എന്നായിരിക്കും ഉത്തരം. മറ്റൊരാളുടെ അടിമയായി അവർ പറയുന്നത് കേട്ട് ജീവിക്കാൻ ഞങ്ങൾക്ക് സാധ്യമല്ല എന്നാവും മിക്ക പെൺകുട്ടികളും പറയുക. എപ്പോഴാണോ ഞങ്ങളെ ഭരിക്കാൻ തുടങ്ങുന്നത്അപ്പോൾ കളഞ്ഞിട്ട് പോരും മട്ടിലാണ് അവരുടെചിന്താഗതി. പരസ്പരം സ്നേഹിച്ചും സഹിച്ചും വിട്ടുവീഴ്ച ചെയ്തും അംഗീകരിച്ചും കൊണ്ടുപോകേണ്ട ഒന്നാണ് വിവാഹം. വിവാഹത്തിൽ മാത്രമല്ല, എല്ലാ ബന്ധത്തിലും ഇത് ബാധകമാണ്. എന്റെ ഇഷ്ടപ്രകാരംമാത്രം ജീവിക്കുന്ന ഒരാളെ എനിക്ക് കിട്ടില്ല. ഒരാൾ മാത്രം ജീവിക്കുന്നതിന് നമുക്ക് കുടുംബം എന്ന് പറയാൻ കഴിയില്ല. കുടുംബത്തെക്കുറിച്ച് അതിന്റെ മാഹാത്മ്യത്തെക്കുറിച്ച് കുട്ടികൾ തിരിച്ചറിയണം. അത് മുതിർന്നവരുടെ കടമയാണ് കർത്തവ്യമാണ്. അതിനാണ് ഇന്ന് നമ്മൾ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകേണ്ടത്. കുട്ടികളെയും മുതിർന്നവരെയും കുടുംബ പ്രാധാന്യത്തെ കുറിച്ച് ബോധവൽക്കരിക്കാൻ പ്രഭാഷണങ്ങൾ നടത്തുന്നത് വലിയൊരു അളവിൽ സഹായകമാകും. നമ്മൾ പല ആഘോഷങ്ങൾക്കും ചടങ്ങുകൾക്കും പോകാറുണ്ട്. അവിടെയെല്ലാം ഇത്തരത്തിലുള്ള ഒരു പ്രഭാഷണം നടത്താൻ അവസരം നൽകിയാൽ ആളുകൾക്ക് അത് പ്രയോജനകരമാകും എന്നത് സംശയമില്ല. വിവാഹം, ചോറൂണ്, പിറന്നാൾ തുടങ്ങി എന്തൊരു ആഘോഷമായാലും ഇതിനായി ഒരു അരമണിക്കൂർ നീക്കിവെക്കണം. കുട്ടികളും മുതിർന്നവരും അടക്കം എല്ലാവർക്കും ഇത് കേൾക്കാനും ചിന്തിക്കാനും ഉള്ള അവസരം ഒരുക്കണം. ഇതിൽ ജാതിമത ചിന്തകൾ ഒരിക്കലും ഉൾപ്പെടുത്തരുത്. മറ്റു ജാതിക്കാരെയും മതക്കാരെയും ആക്ഷേപിക്കാതെ, മനുഷ്യത്വത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കണം ഈ പ്രഭാഷണം നടത്തേണ്ടത്. എല്ലാം മനുഷ്യർക്കും സ്വീകരിക്കാവുന്ന ഒരു മാർഗ്ഗം. കുട്ടികളോടുള്ള മുതിർന്നവരുടെ സമീപനം, മുതിർന്നവരോട് കുട്ടികൾ ഇങ്ങനെ പെരുമാറണം, പരസ്പരം ബഹുമാനിക്കേണ്ടതിന്റെ പ്രാധാന്യം, വിവാഹ ബന്ധത്തിന്റെ പവിത്രത, തുടങ്ങി സന്തോഷകരമായ ജീവിതത്തിന് സ്വയം തുടക്കം കുറിക്കാൻ തോന്നുന്ന തരത്തിൽ യുവതലമുറയെ കൊണ്ടുപോകാൻ പ്രഭാഷകന്കഴിയണം. ഇത്തരം പ്രഭാഷണങ്ങൾ കുറേ കേട്ട് കഴിയുമ്പോൾ തന്നെ കേൾക്കുന്നവരുടെ മനസ്സിലും മാറ്റങ്ങൾ ഉണ്ടാവും. ശരിയും തെറ്റും തിരിച്ചറിയും. ചെയ്യേണ്ട കടമകൾ എന്തെന്ന് മനസ്സിലാവും. സംതൃപ്തമായ ജീവിതത്തിന്റെ പാതയാണ് ഇതിലൂടെ അവരുടെ മുമ്പിൽ തുറന്നിടുന്നത്.
ഇത്തരം പ്രഭാഷണങ്ങൾക്ക് ജാതിയുടെയും മതത്തിന്റെയും നിറം കൊടുക്കരുത്. നല്ല ചിന്തകൾക്കും നല്ല പ്രവർത്തികൾക്കും ഒരു ജാതിയും ഒരു മതവും ഒരിക്കലും എതിരാവില്ല. മറ്റു മതസ്ഥരെ ആക്ഷേപിക്കാതെ, അംഗീകരിച്ചുകൊണ്ട് ജീവിക്കാൻ വരും തലമുറയെ പഠിപ്പിക്കാൻ ഈ അറിവിന് കഴിയും. കഴിയണം. ഓരോ വ്യക്തിക്കും അവരുടെ മതവിശ്വാസത്തിന് അനുസൃതമായി പ്രാർത്ഥനയും ചടങ്ങുകളും നടത്തുവാൻ കഴിയണം. മറ്റൊരു വിശ്വാസത്തിന് എതിരാവരുത്. ഇത്തരം പ്രഭാഷണങ്ങളിൽ ജാതിമതത്തിന് അതീതമായി ആളുകൾ പങ്കെടുക്കണം. ആരെയും ഇല്ലാതാക്കാൻ അല്ല ഒന്ന് ചേർന്ന് ഒരുമിച്ചു പോകാനാണ് നമ്മൾ ശ്രമിക്കേണ്ടത്. മറ്റുള്ളവരെ ദ്രോഹിക്കാനും ആക്രമിക്കാനും അല്ല സ്നേഹിക്കുവാനും സഹായിക്കുവാനും ആണ് പഠിപ്പിക്കേണ്ടത്. - ഇത് കുടുംബത്തിനുള്ളിലായാലും പുറത്തായാലും. 10 പേർ മാത്രമുള്ള കുടുംബ ചടങ്ങിൽ പോലും ഇത്തരം പ്രഭാഷണങ്ങൾ നടത്താവുന്നതേയുള്ളൂ. ഏതു മതത്തിൽപ്പെട്ട വിദഗ്ധരേയും പ്രഭാഷണം നടത്തുവാനായി ക്ഷണിക്കാം. കുട്ടിക്കാലത്ത് തന്നെ നല്ല ജീവിതം എങ്ങനെ നയിക്കണം എന്ന് മനസ്സിലാക്കാൻ സാധിച്ചാൽ പിന്നെ മാതാപിതാക്കളെ തള്ളിപ്പറയലോ, സഹോദരങ്ങളെ ഒഴിവാക്കല്ലോ, വിവാഹമോചനമോ വിവാഹേതര ബന്ധങ്ങളോ ഒന്നും ഉണ്ടാകില്ല. ഒട്ടും ഉണ്ടാകില്ല എന്ന് പറയാൻ കഴിയില്ല എങ്കിലും വലിയ ഒരു പരിധിവരെ നിയന്ത്രിക്കാൻ സാധിക്കും.
ഓരോ ബന്ധങ്ങളും പവിത്രമാണ്- മാതാപിതാക്കളും മക്കളും തമ്മിൽ ആയാലും, സഹോദരങ്ങൾ തമ്മിൽ ആയാലും, ഭാര്യാഭർത്താക്കന്മാർ തമ്മിൽ ആയാലും, സുഹൃത്തുക്കൾ തമ്മിൽ ആയാലും ഈ പവിത്രത കാത്തുസൂക്ഷിക്കേണ്ടതാണ്. അതിൽ പ്രധാനം വിവാഹബന്ധം ആണ്. നിസ്സാര കാരണങ്ങൾ കൊണ്ട് അതിന്റെ പ്രാധാന്യം ഇല്ലാതാക്കരുത്. കുളിക്കില്ല, പാത്രം കഴുകില്ല, സാധനങ്ങൾ അടുക്കി വയ്ക്കില്ല, വലിച്ചുവാരി ഇടും, യാത്രയ്ക്ക് താല്പര്യമില്ല, തുടങ്ങി പല കാരണങ്ങളാണ് ദമ്പതികൾ പരസ്പരം ആരോപിക്കുന്നത്. ഇതിന്റെ പേരിൽ ബന്ധം ഒഴിവാക്കാൻ രണ്ടുപേർക്കും മടിയില്ല. ഇതൊക്കെ പരസ്പരം പറഞ്ഞു മനസ്സിലാക്കാവുന്നതല്ലേ ഉള്ളൂ എന്ന് നമുക്ക് തോന്നും. പക്ഷേ അവർക്ക് ഇതെല്ലാം വലിയ കാര്യമാണ്. എല്ലാം പറയാതെ, അറിഞ്ഞു ചെയ്യണം എന്നാണ് അവരുടെ ആവശ്യം. അറിഞ്ഞു ചെയ്യാത്തവരോട് ഒന്ന് പറഞ്ഞാൽ എന്താണ് പ്രശ്നം? അതിനവർ തയ്യാറല്ല. വല്ലാത്ത മിഥ്യാഭിമാനത്തിലാണ് ഇന്നത്തെ തലമുറ ജീവിക്കുന്നത്. ബന്ധം ഒഴിവാക്കിയാലും ഇത് കൈവിടാൻ അവർ ഒരുക്കമല്ല. ജയിക്കണമെന്ന ഇത്തരം വാശി എല്ലാവർക്കും ഉണ്ടായാൽ പിന്നെ ജീവിതത്തിൽ എന്താണ് ബാക്കി ആവുക? ഞാൻ.... ഞാൻ മാത്രം അല്ലേ?സമ്പത്തിനേക്കാളും ഈഗോയെക്കാളും വാശിയെക്കാളും എത്രയോ മുകളിലാണ് സമാധാനം നിറഞ്ഞ സന്തോഷകരമായ ഒരുമിച്ചുള്ള ജീവിതം. അവിടെ എത്തിച്ചേരാൻ അല്ലേ നാം ശ്രമിക്കേണ്ടത്. ചെറിയ വിട്ടുവീഴ്ചകൾ എല്ലാവരും ചെയ്യേണ്ടിവരും. ഒരുമിച്ചുള്ള ശ്രമത്തിൽ നേടുന്നത് സന്തോഷകരമായ ജീവിതമാണെങ്കിൽ കൊച്ചു കൊച്ചു തെറ്റുകളെ അവഗണിക്കുന്നതല്ലേ നല്ലത്. കഴിഞ്ഞുപോയ ഒരു നിമിഷം പോലും തിരിച്ചു കൊണ്ടുവരാൻ നമുക്ക് കഴിയില്ല എന്ന സത്യം തിരിച്ചറിഞ്ഞ് വേണം നമ്മൾ പ്രവർത്തിക്കാൻ. അതിനു വേണ്ടത് ബോധവൽക്കരണമാണ്. ചെറുപ്രായത്തിൽ തന്നെ കുട്ടികളെ ബോധവൽക്കരിക്കണം. അവരുടെ ഭാവി അവരുടെ കൈകളിൽ ആണെന്ന് തിരിച്ചറിയാൻ അവരെ പ്രാപ്തരാക്കണം. അങ്ങിനെ വീട്ടുകാരെ മാത്രമല്ല അയൽക്കാരെയും അന്യമതക്കാരെയും അംഗീകരിക്കുവാനും സ്വീകരിക്കുവാനും സാധിക്കുന്ന മാനസികാവസ്ഥ ഏവരിലും ഉണ്ടാക്കിയെടുക്കാൻ ഇത്തരം പ്രഭാഷണങ്ങൾ സഹായിക്കും. ജീവിതം കളിയല്ല, വിവാഹബന്ധം തമാശയുമല്ല. വളരെ പവിത്രമായ ബന്ധങ്ങളെ ഒരു ബന്ധനമായി കാണരുത്. 🙏🙏
🙏ലോക സമസ്ത സുഖിനോ ഭവന്തു🙏
ഏറെ സ്നേഹത്തോടെ.....