Sunday, August 20, 2023

കളിയല്ല കല്യാണം


          കഴിഞ്ഞദിവസം പത്രത്തിൽ കണ്ട വാർത്ത അക്ഷരാർത്ഥത്തിൽ എന്നെ ഞെട്ടിച്ചു കളഞ്ഞു. വിവാഹം കഴിഞ്ഞതിന്റെ പിറ്റേദിവസം വിവാഹമോചനം. എന്തായിത്? "കളിയല്ല കല്യാണം" എന്നത് "കല്യാണം വെറും കളി" മാത്രമായി മാറുകയാണോ? പക്ഷേ തുടർന്ന് വായിച്ചപ്പോഴാണ് ഈ വിശദ വിവരം അറിയാൻ കഴിഞ്ഞത്. വിവാഹശേഷം നടന്ന കേക്ക് മുറിക്കൽ ചടങ്ങായിരുന്നു പ്രശ്നത്തിന്റെ കേന്ദ്രബിന്ദു. കേക്ക് തനിക്ക് സ്കിൻ  അലർജി ഉണ്ടാക്കും എന്നും അതിനാൽ അത് തന്റെ മുഖത്ത് തേക്കരുതെന്നും പെൺകുട്ടി വരനോട് പറഞ്ഞിരുന്നു. വരൻ സമ്മതിക്കുകയും ചെയ്തു. എന്നാൽ ചടങ്ങിന് ചെന്നപ്പോൾ അവളുടെ മുഖത്ത് കേക്ക് തേക്കാതെ, മുഖം തന്നെ കേക്കിലേക്ക് ആഴ്ത്തുകയാണ് വരൻ ചെയ്തത്. ഇത് അവൾക്കൊരു വലിയ ഷോക്കായി എന്ന് പറഞ്ഞാൽ ആർക്കും മനസ്സിലാകും. എന്നാൽ ഇതിന്റെ പേരിൽ വിവാഹമോചനം വേണോ എന്ന് കുടുംബക്കാർ ചോദിച്ചപ്പോൾ,തന്നെ മനസ്സിലാക്കാൻ ശ്രമിക്കാത്ത,ആവശ്യം അംഗീകരിക്കാത്ത, ചെയ്യില്ല എന്ന് സമ്മതിച്ച കാര്യം ചെയ്യുന്ന ഒരാളെ എങ്ങനെ വിശ്വസിക്കും എന്നാണവൾ തിരിച്ചു ചോദിച്ചത്. ശരിയല്ലേ? ഇന്നത് നിസ്സാരമാക്കി എടുത്താൽ നാളെ ഇതിലും വലിയ കാര്യങ്ങൾ ചെയ്യില്ല എന്നതിന് ഒരുറപ്പുമില്ലല്ലോ? അങ്ങനെയുള്ള ഒരാൾ തനിക്ക് ഭർത്താവായി വേണ്ട എന്ന ശക്തമായ തീരുമാനം എടുത്തതിൽ അവളെ കുറ്റപ്പെടുത്തുവാനും കഴിയില്ല.  പങ്കാളി-  അത് ആണാകട്ടെ പെണ്ണാകട്ടെ - തങ്ങളുടെ സന്തോഷത്തിലും വേദനയിലും ഒപ്പം ഉണ്ടാകണം എന്നാണല്ലോ ഓരോരുത്തരും ആഗ്രഹിക്കുന്നത്. അവളെ സംബന്ധിച്ചിടത്തോളം തുടക്കത്തിൽ തന്നെ എല്ലാ വിശ്വാസവും തകർന്നടിയുകയായിരുന്നു.

      ഇതുപോലെ മറ്റൊരു വിവാഹദിന പ്രശ്നവും കണ്ടു. വരന്റെ വീട്ടിലേക്ക് വലതു കാൽ വച്ചു കയറിയ വധുവിന്റെയും വരന്റെയും തല കൂട്ടിയിടിക്കൽ ആയിരുന്നു അവിടെ പെൺകുട്ടിയെ പ്രകോപിപ്പിച്ചത്. അവിടെ അത്തരം ഒരു ചടങ്ങുണ്ടെന്നും അവൾ അതിനെ എതിരാണെന്നും വരന് അറിയാമായിരുന്നു. ഈ കാര്യത്തിൽ  വരൻ വധുവിനൊപ്പം നിൽക്കുകയും ചെയ്തു. പക്ഷേ ഒരു ബന്ധുവാണ് വില്ലന്റെ രൂപത്തിൽ ഇവിടെ  എത്തിയത്. തികച്ചും അപ്രതീക്ഷിതമായി അയാൾ ഇരുവരുടെയും തലകൾ കൂട്ടിയിടിപ്പിച്ചപ്പോൾ വേദനയിലും പരിഭ്രമത്തിലും ആദ്യം പെൺകുട്ടി പകച്ചു പോയി. എങ്കിലും തുടർനടപടികൾ സ്വീകരിക്കാൻ അവൾ മുന്നിട്ടിറങ്ങി. ഇവിടെ വരൻ അവളോടൊപ്പം നിന്നു. ആ വിശ്വാസം ആ ദാമ്പത്യം തകരാതെ കാത്തു.

     എന്തുകൊണ്ടാണ് ഇത്തരം അനാചാരങ്ങൾ( ആളുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനാൽ ഞാൻ ഇതിനെ അനാചാരം എന്ന് വിളിക്കുന്നു എന്ന് മാത്രം ) തുടരുന്നത്? ഇതൊന്നും ഒരു മതവും ഒരു ജാതിയും പിന്തുടരുന്ന ആചാരങ്ങൾ അല്ല. (വെറുതെ ഒരു രസത്തിനായി ആരോ സൃഷ്ടിച്ച ഒരു രീതി, അത്രയേ ഉള്ളൂ) എന്തുകൊണ്ടാണ് തന്റെ പങ്കാളിക്ക് നൽകേണ്ട സംരക്ഷണവും സ്ഥാനവും നൽകാൻ വിമുഖത കാണിക്കുന്നത്? നിർദോഷമായ അവളുടെ ആവശ്യം  അംഗീകരിക്കാൻ വിവാഹ ദിവസം പോലും   അവർക്കു സാധിക്കാത്തത്? കേക്ക് ഒരു ഭക്ഷണസാധനമാണ്. എന്തിനാണ് ഇത് വാങ്ങി മുഖത്തും മറ്റും തേച്ച് മറ്റുള്ളവരുടെ മുമ്പിൽ ദമ്പതികൾ പരിഹാസ്യരാകുന്നത്? ഇനി കേക്ക് മുറിക്കണം എന്നൊരു ചടങ്ങ് ഉണ്ടെങ്കിൽ തന്നെ അത് മുറിച്ച് ഇരുവരും ഓരോ കഷ്ണം പരസ്പരം നൽകുക. ഒപ്പം കൂടെയുള്ളവർക്കും നൽകട്ടെ.നല്ല കാര്യം. അല്ലാതെ ഭക്ഷണ വസ്തു എടുത്ത് മുഖത്ത് തേക്കുന്ന രീതിയോട് -പ്രത്യേകിച്ചും വിവാഹം എന്ന പവിത്രമായ ചടങ്ങിൽ- ആർക്കും യോജിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. എന്നാൽ പിന്നെ അല്പം കിച്ചടിയോ, അവിയല്ലോ, സാമ്പാറോ , അച്ചാറോ, പായസമോ ഒക്കെ എടുത്ത് മുഖത്ത് തേച്ചു കൂടെ , എന്തിന്കേക്ക് മാത്രമാക്കുന്നു? 

            വിവാഹ ചടങ്ങുകളിൽ ഉണ്ടാകുന്ന മാറ്റം നമ്മളെ അത്ഭുതപ്പെടുത്തും. ഇതിന് ന്യൂജൻ എന്നാണ് ഇവർ പറയുന്ന പേര്.അടുത്തിടെ ഇത്തരത്തിലുള്ള ഒരു ന്യൂജൻ വിവാഹ വീഡിയോ കണ്ടിരുന്നു. ഒരു അടിപൊളി പാട്ടിന്റെ ട്യൂണിനൊപ്പം ഡാൻസ് കളിച്ചു കൊണ്ടാണ് വധു പന്തലിലേക്ക് വരുന്നത്- സോറി, സ്റ്റേജിലേക്ക് വരുന്നത്. വരൻ ഇത് കണ്ട് കണ്ണും തള്ളി നിൽപ്പാണ്. വധുവിനൊപ്പം ഡാൻസ് കളിക്കാൻ വേറെയും പെൺകുട്ടികളുണ്ട്. ആകെ അടിപൊളി. ഇത് കണ്ട് കയ്യടിക്കാൻ ഒരു കൂട്ടരും. ഒരു വിവാഹചടങ്ങ് ആയിരുന്നില്ല എങ്കിൽ ഞാനും ഒപ്പം ആസ്വദിച്ചേനെ. വിവാഹം എന്നത് ഒരു സിനിമാറ്റിക് ഡാൻസ് അല്ല. അങ്ങനെ തീരുന്നതുമല്ല. വളരെ പാവനമായ ഗൗരവമാർന്ന ഒരു ചടങ്ങാണിത്. ആചാരാനുഷ്ഠാനങ്ങൾക്ക് അനുസരിച്ചുള്ള പ്രവർത്തികളാണ് നമ്മൾ ഇവിടെ പ്രതീക്ഷിക്കുന്നത്. ഇതിനു കൂട്ടു നിൽക്കാൻ എങ്ങനെയാണ് അവരുടെ മാതാപിതാക്കൾക്ക് സാധിക്കുന്നത്? "ഇത് ഞങ്ങളുടെ വിവാഹമാണ്.ഞങ്ങൾ ആസ്വദിക്കേണ്ടതാണ് " എന്നാവും അവർ പറയുക. പിന്നെ എന്തിനാണ് പട്ടുസാരിയും പൂവും ആഭരണങ്ങളും അണിയുന്നത്? മുൻ തലമുറയെ പോലെ   ഒരുങ്ങുന്നത്? ഒരു ജീൻസും ടോപ്പും ഇട്ടാൽ പോരെ? എന്തിനാണ് വിവാഹം പോലെയുള്ള ചടങ്ങ്? രജിസ്റ്റർ വിവാഹം ചെയ്താൽ മതിയല്ലോ? വേണമെങ്കിൽ പിന്നീട് ബന്ധുക്കൾക്കായി ഒരു റിസപ്ഷനും നടത്താം. ആചാരാനുഷ്ഠാനങ്ങളിൽ വിശ്വാസം   ഇല്ലാത്തവർക്ക്  അതാവും യോജിക്കുക. വേഷഭൂഷാദികളിൽ ആചാരവും പ്രവർത്തിയിൽ അത്യാധുനികതയും പുലർത്തുന്ന ഇത്തരം കോപ്രായങ്ങളോട് യോജിക്കാൻ.എന്തോ എനിക്ക് പറ്റുന്നില്ല. ഇനി കുട്ടികൾക്ക് അവരുടേതായ രീതിയിലുള്ള വിവാഹ ആഘോഷങ്ങൾ വേണമെങ്കിൽ    അവരുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ചുള്ള  റിസപ്ഷൻ പ്രത്യേകമായി നടത്തി കൊടുത്തേക്കണം. അതിൽ അവർ സുഹൃത്തുക്കളുമായി ആടിപ്പാടി തിമിർക്കട്ടെ. ആർക്കും ഒരു വിരോധവുമില്ല. പക്ഷേ വിവാഹത്തിന്റെ പവിത്രത ഇല്ലാതാക്കുന്ന ഇത്തരം പ്രവർത്തികളെ ഒട്ടും അംഗീകരിക്കാൻ കഴിയില്ല.

          നമ്മുടെ കുട്ടികൾ ഇങ്ങനെയെല്ലാം ചെയ്യുന്നതിന് കാരണം വിവാഹത്തിന്റെ പ്രാധാന്യത്തെ പറ്റി അവർ മനസ്സിലാക്കാത്തത് തന്നെയാണ്. അവർ അറിയാൻ ശ്രമിച്ചിട്ടില്ല മുതിർന്നവർ അത് മനസ്സിലാക്കി കൊടുക്കാനും. ജീവിതം മുഴുവൻ നീണ്ടുനിൽക്കുന്ന ഒരു ബന്ധമാണ് വിവാഹത്തിലൂടെ സൃഷ്ടിക്കുന്നത്. ചിലർക്ക് ചില കാരണങ്ങളാൽ അത് തുടരാൻ കഴിയാതെ ബന്ധം അവസാനിപ്പിക്കേണ്ടി വന്നേക്കാം. പക്ഷേ ബന്ധം അടുത്തുതന്നെ പിരിയും എന്ന് തോന്നലോടെ വിവാഹം കഴിക്കുന്നവർ ഉണ്ടോ? ഇന്നത്തെ തലമുറയോട് ചോദിച്ചാൽ ഉണ്ട് എന്നായിരിക്കും ഉത്തരം. മറ്റൊരാളുടെ അടിമയായി അവർ പറയുന്നത് കേട്ട് ജീവിക്കാൻ ഞങ്ങൾക്ക് സാധ്യമല്ല എന്നാവും മിക്ക പെൺകുട്ടികളും പറയുക. എപ്പോഴാണോ ഞങ്ങളെ ഭരിക്കാൻ തുടങ്ങുന്നത്അപ്പോൾ കളഞ്ഞിട്ട് പോരും മട്ടിലാണ് അവരുടെചിന്താഗതി. പരസ്പരം സ്നേഹിച്ചും സഹിച്ചും വിട്ടുവീഴ്ച ചെയ്തും അംഗീകരിച്ചും കൊണ്ടുപോകേണ്ട ഒന്നാണ് വിവാഹം. വിവാഹത്തിൽ മാത്രമല്ല, എല്ലാ ബന്ധത്തിലും ഇത് ബാധകമാണ്. എന്റെ ഇഷ്ടപ്രകാരംമാത്രം ജീവിക്കുന്ന ഒരാളെ എനിക്ക് കിട്ടില്ല. ഒരാൾ മാത്രം ജീവിക്കുന്നതിന് നമുക്ക് കുടുംബം എന്ന് പറയാൻ കഴിയില്ല. കുടുംബത്തെക്കുറിച്ച് അതിന്റെ മാഹാത്മ്യത്തെക്കുറിച്ച്  കുട്ടികൾ തിരിച്ചറിയണം. അത് മുതിർന്നവരുടെ കടമയാണ് കർത്തവ്യമാണ്. അതിനാണ് ഇന്ന് നമ്മൾ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകേണ്ടത്. കുട്ടികളെയും മുതിർന്നവരെയും കുടുംബ പ്രാധാന്യത്തെ കുറിച്ച്  ബോധവൽക്കരിക്കാൻ പ്രഭാഷണങ്ങൾ നടത്തുന്നത് വലിയൊരു അളവിൽ സഹായകമാകും. നമ്മൾ പല ആഘോഷങ്ങൾക്കും ചടങ്ങുകൾക്കും പോകാറുണ്ട്. അവിടെയെല്ലാം ഇത്തരത്തിലുള്ള ഒരു പ്രഭാഷണം നടത്താൻ അവസരം നൽകിയാൽ ആളുകൾക്ക് അത് പ്രയോജനകരമാകും എന്നത് സംശയമില്ല. വിവാഹം, ചോറൂണ്, പിറന്നാൾ തുടങ്ങി എന്തൊരു ആഘോഷമായാലും ഇതിനായി ഒരു അരമണിക്കൂർ നീക്കിവെക്കണം. കുട്ടികളും മുതിർന്നവരും അടക്കം എല്ലാവർക്കും ഇത് കേൾക്കാനും ചിന്തിക്കാനും ഉള്ള അവസരം ഒരുക്കണം. ഇതിൽ ജാതിമത ചിന്തകൾ ഒരിക്കലും ഉൾപ്പെടുത്തരുത്. മറ്റു ജാതിക്കാരെയും മതക്കാരെയും ആക്ഷേപിക്കാതെ, മനുഷ്യത്വത്തിന്റെ  അടിസ്ഥാനത്തിൽ ആയിരിക്കണം ഈ പ്രഭാഷണം നടത്തേണ്ടത്. എല്ലാം മനുഷ്യർക്കും സ്വീകരിക്കാവുന്ന ഒരു മാർഗ്ഗം. കുട്ടികളോടുള്ള മുതിർന്നവരുടെ സമീപനം, മുതിർന്നവരോട് കുട്ടികൾ ഇങ്ങനെ പെരുമാറണം, പരസ്പരം ബഹുമാനിക്കേണ്ടതിന്റെ പ്രാധാന്യം, വിവാഹ ബന്ധത്തിന്റെ പവിത്രത, തുടങ്ങി സന്തോഷകരമായ ജീവിതത്തിന് സ്വയം തുടക്കം കുറിക്കാൻ തോന്നുന്ന തരത്തിൽ യുവതലമുറയെ കൊണ്ടുപോകാൻ പ്രഭാഷകന്കഴിയണം. ഇത്തരം പ്രഭാഷണങ്ങൾ കുറേ കേട്ട് കഴിയുമ്പോൾ തന്നെ കേൾക്കുന്നവരുടെ മനസ്സിലും മാറ്റങ്ങൾ ഉണ്ടാവും. ശരിയും തെറ്റും തിരിച്ചറിയും. ചെയ്യേണ്ട കടമകൾ എന്തെന്ന് മനസ്സിലാവും. സംതൃപ്തമായ ജീവിതത്തിന്റെ പാതയാണ് ഇതിലൂടെ അവരുടെ മുമ്പിൽ തുറന്നിടുന്നത്.

        ഇത്തരം പ്രഭാഷണങ്ങൾക്ക് ജാതിയുടെയും മതത്തിന്റെയും നിറം കൊടുക്കരുത്. നല്ല ചിന്തകൾക്കും നല്ല പ്രവർത്തികൾക്കും ഒരു ജാതിയും ഒരു മതവും ഒരിക്കലും എതിരാവില്ല. മറ്റു മതസ്ഥരെ ആക്ഷേപിക്കാതെ, അംഗീകരിച്ചുകൊണ്ട് ജീവിക്കാൻ വരും തലമുറയെ പഠിപ്പിക്കാൻ ഈ അറിവിന് കഴിയും. കഴിയണം. ഓരോ വ്യക്തിക്കും അവരുടെ മതവിശ്വാസത്തിന് അനുസൃതമായി പ്രാർത്ഥനയും ചടങ്ങുകളും നടത്തുവാൻ കഴിയണം. മറ്റൊരു വിശ്വാസത്തിന് എതിരാവരുത്.                     ഇത്തരം പ്രഭാഷണങ്ങളിൽ ജാതിമതത്തിന് അതീതമായി ആളുകൾ പങ്കെടുക്കണം. ആരെയും ഇല്ലാതാക്കാൻ അല്ല ഒന്ന് ചേർന്ന് ഒരുമിച്ചു പോകാനാണ് നമ്മൾ ശ്രമിക്കേണ്ടത്. മറ്റുള്ളവരെ ദ്രോഹിക്കാനും ആക്രമിക്കാനും അല്ല സ്നേഹിക്കുവാനും സഹായിക്കുവാനും ആണ് പഠിപ്പിക്കേണ്ടത്. - ഇത് കുടുംബത്തിനുള്ളിലായാലും പുറത്തായാലും. 10 പേർ മാത്രമുള്ള കുടുംബ ചടങ്ങിൽ പോലും ഇത്തരം പ്രഭാഷണങ്ങൾ നടത്താവുന്നതേയുള്ളൂ. ഏതു മതത്തിൽപ്പെട്ട വിദഗ്ധരേയും പ്രഭാഷണം നടത്തുവാനായി ക്ഷണിക്കാം. കുട്ടിക്കാലത്ത് തന്നെ നല്ല ജീവിതം എങ്ങനെ നയിക്കണം എന്ന് മനസ്സിലാക്കാൻ സാധിച്ചാൽ പിന്നെ മാതാപിതാക്കളെ തള്ളിപ്പറയലോ, സഹോദരങ്ങളെ ഒഴിവാക്കല്ലോ, വിവാഹമോചനമോ വിവാഹേതര ബന്ധങ്ങളോ ഒന്നും ഉണ്ടാകില്ല. ഒട്ടും ഉണ്ടാകില്ല എന്ന് പറയാൻ കഴിയില്ല എങ്കിലും വലിയ ഒരു പരിധിവരെ നിയന്ത്രിക്കാൻ സാധിക്കും.

       ഓരോ ബന്ധങ്ങളും പവിത്രമാണ്- മാതാപിതാക്കളും മക്കളും തമ്മിൽ ആയാലും, സഹോദരങ്ങൾ തമ്മിൽ ആയാലും, ഭാര്യാഭർത്താക്കന്മാർ തമ്മിൽ ആയാലും, സുഹൃത്തുക്കൾ തമ്മിൽ ആയാലും ഈ പവിത്രത കാത്തുസൂക്ഷിക്കേണ്ടതാണ്. അതിൽ പ്രധാനം വിവാഹബന്ധം ആണ്. നിസ്സാര കാരണങ്ങൾ കൊണ്ട് അതിന്റെ പ്രാധാന്യം ഇല്ലാതാക്കരുത്. കുളിക്കില്ല, പാത്രം കഴുകില്ല, സാധനങ്ങൾ അടുക്കി വയ്ക്കില്ല, വലിച്ചുവാരി ഇടും, യാത്രയ്ക്ക് താല്പര്യമില്ല, തുടങ്ങി പല കാരണങ്ങളാണ് ദമ്പതികൾ പരസ്പരം ആരോപിക്കുന്നത്. ഇതിന്റെ പേരിൽ ബന്ധം ഒഴിവാക്കാൻ രണ്ടുപേർക്കും മടിയില്ല. ഇതൊക്കെ പരസ്പരം പറഞ്ഞു മനസ്സിലാക്കാവുന്നതല്ലേ ഉള്ളൂ എന്ന് നമുക്ക് തോന്നും. പക്ഷേ അവർക്ക് ഇതെല്ലാം വലിയ കാര്യമാണ്. എല്ലാം പറയാതെ, അറിഞ്ഞു ചെയ്യണം എന്നാണ് അവരുടെ ആവശ്യം. അറിഞ്ഞു ചെയ്യാത്തവരോട് ഒന്ന് പറഞ്ഞാൽ എന്താണ് പ്രശ്നം? അതിനവർ തയ്യാറല്ല. വല്ലാത്ത മിഥ്യാഭിമാനത്തിലാണ് ഇന്നത്തെ തലമുറ ജീവിക്കുന്നത്. ബന്ധം ഒഴിവാക്കിയാലും ഇത് കൈവിടാൻ അവർ ഒരുക്കമല്ല.  ജയിക്കണമെന്ന ഇത്തരം വാശി എല്ലാവർക്കും ഉണ്ടായാൽ പിന്നെ ജീവിതത്തിൽ എന്താണ് ബാക്കി ആവുക? ഞാൻ.... ഞാൻ മാത്രം അല്ലേ?സമ്പത്തിനേക്കാളും ഈഗോയെക്കാളും വാശിയെക്കാളും എത്രയോ മുകളിലാണ് സമാധാനം നിറഞ്ഞ സന്തോഷകരമായ ഒരുമിച്ചുള്ള ജീവിതം. അവിടെ എത്തിച്ചേരാൻ അല്ലേ നാം ശ്രമിക്കേണ്ടത്. ചെറിയ വിട്ടുവീഴ്ചകൾ എല്ലാവരും ചെയ്യേണ്ടിവരും. ഒരുമിച്ചുള്ള ശ്രമത്തിൽ നേടുന്നത് സന്തോഷകരമായ ജീവിതമാണെങ്കിൽ കൊച്ചു കൊച്ചു തെറ്റുകളെ അവഗണിക്കുന്നതല്ലേ നല്ലത്. കഴിഞ്ഞുപോയ ഒരു നിമിഷം പോലും തിരിച്ചു കൊണ്ടുവരാൻ നമുക്ക് കഴിയില്ല എന്ന സത്യം തിരിച്ചറിഞ്ഞ് വേണം നമ്മൾ പ്രവർത്തിക്കാൻ. അതിനു വേണ്ടത് ബോധവൽക്കരണമാണ്. ചെറുപ്രായത്തിൽ തന്നെ കുട്ടികളെ ബോധവൽക്കരിക്കണം. അവരുടെ ഭാവി അവരുടെ കൈകളിൽ ആണെന്ന് തിരിച്ചറിയാൻ അവരെ പ്രാപ്തരാക്കണം. അങ്ങിനെ വീട്ടുകാരെ മാത്രമല്ല അയൽക്കാരെയും അന്യമതക്കാരെയും അംഗീകരിക്കുവാനും സ്വീകരിക്കുവാനും സാധിക്കുന്ന മാനസികാവസ്ഥ ഏവരിലും ഉണ്ടാക്കിയെടുക്കാൻ ഇത്തരം പ്രഭാഷണങ്ങൾ സഹായിക്കും. ജീവിതം കളിയല്ല, വിവാഹബന്ധം തമാശയുമല്ല. വളരെ പവിത്രമായ ബന്ധങ്ങളെ ഒരു ബന്ധനമായി കാണരുത്. 🙏🙏

 🙏ലോക സമസ്ത സുഖിനോ ഭവന്തു🙏

ഏറെ സ്നേഹത്തോടെ.....



Thursday, August 3, 2023

😭മനുഷ്യത്വവും കുറയുന്ന കേരളം.😭

   ക്ഷമിക്കണം,ഞാനിവിടെ കേരളത്തിലെ ജനസംഖ്യ കണക്ക് നോക്കുകയല്ല. മനുഷ്യരുടെ രൂപം ഉണ്ടെങ്കിലും ഉള്ളിൽ ഒട്ടും മനുഷ്യത്വമില്ലാത്ത ഒരു വിഭാഗത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്. ഇതേക്കുറിച്ച് എഴുതിയും, പറഞ്ഞും, കണ്ടും, കേട്ടും മടുത്തു പോയി. എന്നിട്ടും അഞ്ചു വയസ്സുള്ള ആ കുഞ്ഞു വാവയുടെ നിലവിളി മനസ്സുകൊണ്ട് അറിയുമ്പോൾ സഹിക്കാൻ പറ്റാതെ വീണ്ടും എഴുതി പോവുകയാണ്. ഒരുപക്ഷേ ആ പിഞ്ചുകുഞ്ഞ് അനുഭവിച്ച വേദനയുടെ ആഴം ഓരോ സ്ത്രീക്കും വേഗം മനസ്സിലാകും. അതുകൊണ്ടാണ് അവർ പ്രതികരിക്കുന്നത്. ഞാനും ഒരു സ്ത്രീയാണ്. കണ്ണുനീരോടെയാണെങ്കിലും എനിക്കും പ്രതികരിക്കാതാവില്ല. ആ നരാധമനെ... ( അവനെ എന്താണ് വിളിക്കുക? മനുഷ്യൻ എന്ന് പറയാൻ ആർക്കും പറ്റില്ല. മൃഗം എന്ന് പറഞ്ഞാൽ അതും തീർത്തും തെറ്റാണ്. അവ പ്രായം നോക്കികാമം തീർക്കുകയേ ഉള്ളൂ, കുഞ്ഞുങ്ങളോട്   കാമം തീർത്തും മുറിവേൽപ്പിച്ചും രസിക്കില്ല ). മനുഷ്യരൂപത്തിലുള്ള ആ ചെകുത്താനെ എന്താണ് ചെയ്യേണ്ടത് എന്ന് മനസ്സിലാകുന്നില്ല. എത്ര ശിക്ഷ കൊടുത്താലും അത് കുറവായിരിക്കും. അത്രയ്ക്കും അത്രയ്ക്കും ക്രൂരനാണവൻ.

  ഇതേക്കുറിച്ച് പറയുന്ന ഒരു അമ്മയുടെ വീഡിയോ കണ്ടു" അവനെ ഞങ്ങൾക്ക് വിട്ടു തരൂ... അവനുള്ള ശിക്ഷ ഞങ്ങൾ നൽകാം " എന്ന്. സത്യത്തിൽ അതാണ് വേണ്ടത്. അവിടെ ഉണ്ടായിരുന്ന സ്ത്രീകളുടെ മുന്നിലേക്ക് അവനെ വിട്ടുകൊടുക്കണമായിരുന്നു. പിന്നെ ബാക്കി എന്തെങ്കിലും ഉണ്ടെങ്കിൽ അത് പോലീസുകാർ കൊണ്ടുപോയി കേസ് നടത്തട്ടെ.ആ പിഞ്ചു കുഞ്ഞിന് കിട്ടാത്ത ഒരു നിയമപരിരക്ഷയും അവനും വേണ്ട. അതിന്റെ ആവശ്യവുമില്ല. രണ്ട് കേസുകൾ ഇങ്ങനെ ജനങ്ങൾ കൈകാര്യം ചെയ്യാൻ തുടങ്ങിയാൽ പിന്നെ കുറ്റം ചെയ്യാൻ ഏതൊരുത്തനും ഒന്ന് ഭയക്കും. പക്ഷേ ഇവിടെ നടക്കുന്ന അതൊന്നുമല്ലല്ലോ പോലീസ് സംരക്ഷണയിൽ അല്ലേ അവന്റെയൊക്കെ ജീവിതം. നല്ല ഭക്ഷണം ആരോഗ്യ പരിശോധന എല്ലാം ഉള്ള ജയിൽവാസം. എന്തിനാണ് ഇവനെ എല്ലാം നമ്മൾ തീറ്റി പോറ്റുന്നത്? ആർക്കുവേണ്ടി? നിയമം നടപ്പാക്കുകയാണെന്ന് ഒരു കൂട്ടർ പറയും. പക്ഷേ ഈ നിയമം പറയുന്നവർക്ക് കണ്ണില്ലേ? കാതില്ലേ?  ഹൃദയമില്ലേ? ചുറ്റും നടക്കുന്ന തോന്നും അറിയുന്നില്ലേ? അതോ നിയമവും കെട്ടിപ്പിടിച്ചിരിക്കുകയാണോ? എങ്ങിനെയാണോ ഇത്തരം ക്രൂരത കാണിക്കുന്നവരോട് നിയമം നടപ്പാക്കേണ്ടത്? ഇരകൾക്ക് കിട്ടാത്ത ഒരു സംരക്ഷണവും ഇവർക്ക് എന്തിനാണ് നൽകുന്നത്? ജയിലിൽ നിന്നും പുറത്തു വന്നാൽ ഇവനെന്താ മഹാത്മാഗാന്ധി ആകുമോ? ഒന്നുമില്ല. അവൻ അവന്റെ സ്വഭാവം കാണിക്കും.വീണ്ടും മറ്റൊരു ദുരന്തം നമ്മൾക്ക് കേൾക്കാം, അത്രതന്നെ. അങ്ങനെ അവന്റെ ആരോഗ്യം ഇല്ലാതായി മരിക്കുന്നതുവരെ പൊതുജനം അനുഭവിക്കേണ്ടിവരും. ഇതാണോ ജനങ്ങൾക്ക് കിട്ടുന്ന നീതി?  ഇങ്ങനെയുള്ളവരെയൊക്കെ ഭയന്ന് പുറത്തിറങ്ങാൻ കഴിയാതെ ജീവിക്കുക എന്നത് നമ്മുടെ മേലുള്ള ശിക്ഷയല്ലേ? 

    ഈ സംഭവത്തോടെ എല്ലാം തീർന്നു എന്നും, ഇനി ഇങ്ങനെ ഉണ്ടാവുകയില്ല എന്നൊന്നും ആരും കരുതണ്ട. അങ്ങിനെ ആരും വിശ്വസിക്കുന്നുണ്ടെന്നും തോന്നുന്നില്ല. ഇതേ സംഭവത്തോട് അടുപ്പിച്ച് ആയിരുന്നു സംസാരിക്കാൻ കഴിയാത്ത മറ്റൊരു കുരുന്നിനെ - അവൾക്കും അഞ്ചു വയസ്സേ പ്രായമുള്ളു - പീഡിപ്പിച്ച വാർത്ത പുറത്തുവന്നത്. ഇതിലെ പ്രതിക്ക് 70 ഓളം വയസുണ്ട്  എന്നറിയുന്നു. കുഞ്ഞിന്റെ കണ്ണട അന്വേഷിച്ച അച്ഛനും അമ്മയും സിസിടിവി യിൽ  റെക്കോർഡ് ആയത് ചെക്ക് ചെയ്തപ്പോഴാണ് അവർ  ഈ പീഡന വിവരം പോലും അറിയുന്നത്. ഉടൻ തന്നെ അത് വെച്ച് പരാതി നൽകിയെങ്കിലും പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യാൻ തയ്യാറാകാതെ മടിച്ചു നിൽക്കുകയാണത്രെ. അപ്പോൾ ഇതിൽ കൂടുതലായ എന്ത് തെളിവാണോ ആവോ അവർക്ക് വേണ്ടത്? ആർക്കുവേണ്ടിട്ടാണ് അവർ ഈ കള്ളക്കളി നടത്തുന്നത്? ഉന്നതന്മാരുടെ  സ്വന്തം വീട്ടിലെ ഒരു കുഞ്ഞിനാണ് ഈ ദുർഗതി ഉണ്ടായത് എങ്കിൽ ഈ രീതിയിൽ ആണോ അന്വേഷണങ്ങൾ പോവുക? ഒരിക്കലുമല്ല എന്ന് നമുക്കറിയാം. സത്യത്തിൽ ഇതെല്ലാം കാണുമ്പോഴാണ് കേരളത്തെക്കുറിച്ച് ഓർത്ത് ലജ്ജ കൊണ്ട് തലകുനിക്കേണ്ടി വരുന്നത്.

     കർശനമായ ശിക്ഷ നടപടി ഉണ്ടായിരുന്നുവെങ്കിൽ പിഞ്ചുകുഞ്ഞുങ്ങൾക്ക് മേൽ ഇങ്ങനെ തുടർസംഭവങ്ങൾ ഒരിക്കലും ഉണ്ടാകുമായിരുന്നില്ല. പക്ഷേ ഇവിടെ പോലീസിന് നാടിനെ സംരക്ഷിക്കുക അല്ലല്ലോ ജോലി . മറ്റു പലതും അല്ലേ. മൂളുന്ന മൈക്കിനെ അറസ്റ്റ് ചെയ്യും. പക്ഷേ കുഞ്ഞിനെ പീഡിപ്പിച്ചവനെ കാണാതെ പോകും. കണ്ടാലും കേട്ടാലും അവർക്ക് കുറ്റവാളികളെ പിടിക്കാനും താല്പര്യം ഇല്ല. അതിനുള്ള അനുവാദം മുകളിൽ നിന്നും ലഭിക്കുന്നുമില്ല എന്നതാണ് സത്യം. കുറ്റവാളികളെ കണ്ടെത്താൻ കർശന നടപടി സ്വീകരിക്കാനുള്ള അധികാരം. പോലീസിനു ഉണ്ടാകണം. അതിനായി പുതിയ നിയമങ്ങൾ ഉണ്ടാക്കേണ്ട ആവശ്യമൊന്നുമില്ല. ഇവിടെ നിയമം ആവശ്യത്തിലധികമാണ്. അത് നടപ്പാക്കാനുള്ള താല്പര്യമാണ് ഇല്ലാത്തത്. പോലീസിനെ രാഷ്ട്രീയമായി നിയന്ത്രിക്കരുത്. ഇത്തരം നിയന്ത്രണങ്ങൾ ഉണ്ട് എന്നതിന്റെ തെളിവാണ് ഈ രീതിയിലുള്ള മൃഗീയവും അസഹനീയവുമായ കാര്യങ്ങൾ സംഭവിക്കുന്നതിനുള്ള കാരണം. ജനങ്ങളിൽ ഒരു വിഭാഗക്കാരുടെ ക്രൂരത കാണുമ്പോൾ, യഥാ രാജാ...തഥാ പ്രജ...എന്ന് പറയേണ്ടിവരും. 

      സത്യത്തിൽ ഗൾഫ് രാജ്യങ്ങൾ പോലുള്ളിടത്തെ കർശന നിയമവും വ്യവസ്ഥകളും അത് പാലിക്കപ്പെടുന്നതും കാണുമ്പോൾ അസൂയ തോന്നും. അത്തരം ഒരു വ്യവസ്ഥിതി ഇവിടെ വന്നിരുന്നു എങ്കിൽ എന്ന് അറിയാതെ മോഹിച്ചു പോകും. അത്രയും കർശന നിയമം നടപ്പാക്കിയിട്ടും അവിടെ കുറ്റങ്ങൾ ചെറുതായെങ്കിലും ഉണ്ടല്ലോ എന്ന് പറയുന്നവർ ഉണ്ടാകും. എന്നാലും നിയമം സാധാരണ ജനങ്ങളുടെ സംരക്ഷണത്തിനു വേണ്ടിയാണെന്നും കുറ്റവാളികളെ സംരക്ഷിക്കാൻ അല്ലെന്നും അവർ മനസ്സിലാക്കുന്നു. അതാണ് കുറ്റങ്ങൾ കുറയാനുള്ള കാരണം.

    ഇവിടെ ഏവർക്കും വലിയ സ്വാതന്ത്ര്യമാണ്. എല്ലാവർക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം, ഒരു മതവിഭാഗത്തിന് മറ്റൊരു മതവിഭാഗത്തെ അപമാനിക്കാനുള്ള സ്വാതന്ത്ര്യം, ഒരാൾക്ക് തനിക്ക് ഇഷ്ടമില്ലാത്ത വ്യക്തിയെ അധിക്ഷേപിക്കാനും കൊല്ലാനുമുള്ള സ്വാതന്ത്ര്യം, ആർക്കും ആരെയും എന്തും പറയാനും ചെയ്യാനുമുള്ള സ്വാതന്ത്ര്യം ഒക്കെയാണ് ഉള്ളത്. തമ്മിൽ തമ്മിൽ തല്ലിയും കൊന്നും തീർക്കുക, അല്ലെങ്കിൽ കോടതിയെ സമീപിക്കുക. ഇതിലേതെങ്കിലും ഒന്ന് ചെയ്യാൻ തയ്യാറാണെങ്കിൽ ഇവിടെ എന്തിനും നമുക്ക് സ്വാതന്ത്ര്യം ഉണ്ട്. ഇത്തരം സ്വാതന്ത്ര്യത്തേക്കാൾ നല്ലത്, മാനാഭിമാനത്തോടെ സമാധാനപരമായി ഏവർക്കും ജീവിക്കാനുള്ള അവസരമാണ്. അത് അസ്വാതന്ത്ര്യം ആണെങ്കിലും സാരമില്ല. ഇനി ഇത്തരം ആക്രമണസ്വാതന്ത്ര്യത്തെ കുറ്റമായി കണ്ട് ഒരു വിധത്തിൽ പോലീസ് അറസ്റ്റ് ചെയ്താലും, കോടതിയിൽ ശിക്ഷ കിട്ടാൻ വളരെ വിഷമമാണ് . " ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്" എന്നതാണല്ലോ  നീതിവാക്യം. പിന്നെ എങ്ങനെയാണ് ശിക്ഷിക്കുക. ഇന്ന് ജയിലിൽ കിടക്കുന്ന കുറ്റവാളികൾ എല്ലാം അവരുടെ കുറ്റം ഒരുതരത്തിലും മറയ്ക്കാനോ, ഇല്ലാതാക്കാനോ സാധിക്കാത്തവരാണ് എന്നതിൽ സംശയമില്ല. ജയിൽ ആയാൽ എന്താ, സുഭിക്ഷമായി ജീവിക്കുകയല്ലേ. പുറത്തേക്കാളും സുഖം. ഇനി മൊബൈലോ വല്ല ലഹരിയോ ഒക്കെ ആവശ്യമുണ്ടെങ്കിൽ അതും അവിടെ ലഭിക്കും. അവിടെ ഇരുന്നുകൊണ്ട് തന്നെ പുറത്തെ കാര്യങ്ങളും നിയന്ത്രിക്കാം.

         എല്ലാ കുറ്റകൃത്യങ്ങൾക്കും പ്രധാന കാരണം ലഹരിയുടെ അതിപ്രസരണം ആണ് എന്ന്ഏവരും ആണയിട്ടു പറയുന്നു. ഇതെല്ലാം എത്ര പറഞ്ഞിട്ടും എഴുതിയിട്ടും ഒരു കാര്യവുമില്ല എന്നറിയാം. സർക്കാറിന്റെ പ്രധാന വരുമാനമാർഗ്ഗമാണ് ഇത്. പിന്നെങ്ങനെ ഇതിനെ നിരോധിക്കും? ഇപ്പോൾ കള്ള് പോഷകാഹാരം ആയാണ് കണക്കാക്കുന്നത്. ഇത്എന്നാണ് സ്കൂളിൽ കൊടുത്തു തുടങ്ങുക എന്നറിയില്ല. പോഷകാഹാരം കഴിച്ച് വണ്ടിയോടിച്ചാൽ  പോലീസ് പിടിക്കില്ല എന്ന് കരുതാം 🤭 " വിദേശ പോഷകാഹാരം" ഇതിൽ പെടുമോ എന്നറിയില്ല. 🤭  മയക്കുമരുന്ന് കച്ചവടക്കാരെ അറസ്റ്റ് ചെയ്തതായി എന്നും പേപ്പറിൽ കാണാം. ലഹരി വില്പന ഇത്രയധികം നടക്കുന്നുണ്ടോ എന്ന് പോലും സംശയം തോന്നും. പക്ഷേ അവർക്ക് ഭയമില്ലാത്തതുകൊണ്ടല്ലേ സ്കൂളിലും മറ്റും ഇവയുടെ വില്പന നടത്താൻ തയ്യാറാവുന്നത്? സത്യത്തിൽ ഇവരെ അറസ്റ്റ് ചെയ്തശേഷം നടപടികളൊന്നും സ്വീകരിക്കുന്നില്ലേ? അതിനെ കുറിച്ചുള്ള വാർത്തകൾ ഒന്നും ഒരിക്കലും കാണാറില്ല. ശിക്ഷ ലഭിച്ചിരുന്നു എങ്കിൽ വീണ്ടും ആളുകൾ ഇതേ രംഗത്തേക്ക് വരില്ലല്ലോ.  മയക്കുമരുന്ന് കേസിൽ ഇവരെ  ഒരിക്കൽ അറസ്റ്റ് ചെയ്താൽ, പിന്നീട് സമൂഹത്തിൽ ഇവരെ ഒറ്റപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കണം. ഇവർക്ക് ജോലിക്കുള്ള അവസരം ഇല്ലാതാക്കുക, ഒരുതരത്തിലുള്ള സ്വത്തും ഇവരുടെ പേരിലാക്കാൻ അനുവദിക്കാതിരിക്കുക, വാഹന ലൈസൻസ് നിഷേധിക്കുക, ട്രെയിൻ- ഫ്ലൈറ്റ് യാത്രകൾ അനുവദിക്കാതിരിക്കുക( ആധാർ കാർഡിലെ നമ്പർ വെച്ച് യാത്രാ നിരോധനവും മറ്റും സാധിക്കും ), അവരുടെ വിവാഹം പോലും രജിസ്റ്റർ ചെയ്യാൻ അനുവാദം നൽകരുത്. ഇങ്ങനെ സമൂഹത്തിൽ ഈ മയക്കുമരുന്ന് വിൽപ്പനക്കാരേയും സൂക്ഷിക്കുന്നവരേയും ഉപയോഗിക്കുന്നവരെയും എല്ലാം ഒറ്റപ്പെടുത്താൻ വേണ്ട നിയമവും നടപ്പാക്കലും ഉണ്ടായാൽ മാത്രമേ സമൂഹത്തിലെ കുറ്റകൃത്യങ്ങളും നിഷ്ഠൂര പ്രവർത്തികളും കുറയുകയുള്ളൂ. ഇപ്പോഴത്തെ വ്യവസ്ഥിതിയിൽ ഇവർ ധൈര്യവാന്മാരാണ്, ശക്തരാണ്. അതുകൊണ്ടുതന്നെ ഇവർക്ക് ഭയവുമില്ല. രാഷ്ട്രീയക്കാർ ഇവരോടൊപ്പം ആണ്  എന്നതാണ് മറ്റൊരു കാരണം. പരസ്പരം സഹായിക്കുന്ന വർഗ്ഗം. ഇങ്ങനെയുള്ളവർ വാഴുന്ന നാട്ടിൽ ഇതല്ല ഇതിനപ്പുറവും നടക്കും. പിഞ്ചു കുഞ്ഞുങ്ങളുടെ പീഡനം ഒന്നും ഇവർക്ക് ബാധകമേയല്ല. അവർ മരിച്ചാൽ എന്ത്, പീഡിപ്പിക്കപ്പെട്ടാൽ എന്ത്. അവരാരും രാഷ്ട്രീയക്കാരുടെ കുടുംബത്തിൽ ഉള്ളവരല്ലല്ലോ. പിന്നെന്തിന് ഖേദിക്കണം?

 എന്നാണോ ജനങ്ങൾ തങ്ങൾക്കെതിരായ പ്രവർത്തനങ്ങൾ തിരിച്ചറിയുന്നത്, രാഷ്ട്രീയം നോക്കാതെ അതിനെതിരെ സംഘടിക്കുന്നത് അന്നും മാത്രമേ ഇതിനൊരു കുറവു ഉണ്ടാവുകയുള്ളൂ. നമ്മുടെ സ്വന്തം ശക്തി തിരിച്ചറിയാൻ നമുക്കാവണം. നമ്മുടെ സുരക്ഷിക്കായി നമ്മൾ തിരഞ്ഞെടുത്തതാണ് ഭരണ നേതൃത്വം. പോലീസ് പൊതുജനങ്ങളുടെ സംരക്ഷണത്തിനാണ്. ഇനി നമ്മൾ ഇതെല്ലാം തിരിച്ചറിഞ്ഞേ മതിയാകൂ. രാഷ്ട്രീയക്കാരിൽ അല്ല  പൊതുജനങ്ങളിലാണ് ശക്തി എന്ന് മനസ്സിലാക്കേണ്ട സമയവും അതിക്രമിക്കുന്നു. ഇനി വിജയം വരെ നമുക്ക് പോരാടാം. ഒരു പിഞ്ചു കുഞ്ഞു പോലും ഇനി ഇത്തരം പീഡനങ്ങൾക്ക് ഇരയാകാതിരിക്കട്ടെ. കണ്ണ് തുറന്ന് നമുക്ക് തന്നെ കാവലാളാകാം.

 പൊന്നു മക്കളെ..മാപ്പ്...മാപ്പ്... 😭😭