ഹർത്താലിന്റെ ചുറ്റി വരിയലിൽപ്പെട്ട് നട്ടം തിരിയുകയാണ് മലയാളികൾ. മറ്റൊരു സംസ്ഥാനത്തെയും ഹർത്താൽ എന്ന മാരണം ഇത്രമാത്രം കീഴ്പ്പെടുത്തിയിട്ടില്ല. അങ്ങിനെ മനസ്സു തകർന്ന് പ്രതീക്ഷയറ്റു നിൽക്കുന്ന മലയാളിക്ക് വലിയൊരു ആശ്വാസമാവുകയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. ഇക്കഴിഞ്ഞ സെപ്റ്റംബർ 22ന് ദേശീയ വിരുദ്ധ പ്രവർത്തനം നടത്തിയ പിഎഫ്ഐ പ്രവർത്തകരെ എന്‍ ഐ എ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ്പോപ്പുലർ ഫ്രണ്ട്, അടുത്ത ദിവസമായ സെപ്റ്റംബർ 23ന് ഹർത്താൽ പ്രഖ്യാപിച്ചത്. കടകൾ അടയ്ക്കാത്ത വരെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതു കൂടാതെ, കെഎസ്ആർടിസി ബസുകൾ തല്ലിത്തകർത്ത് വലിയ നാശനഷ്ടങ്ങളാണ് വരുത്തിയത്.
ഹർത്താൽ നടത്തുന്നതിന് ഒരാഴ്ച മുമ്പ് നോട്ടീസ് നൽകണമെന്ന് കോടതി നിർദ്ദേശം നിലനിൽക്കുമ്പോഴാണ് അതിനെ അവഗണിച്ചുകൊണ്ട് പെട്ടെന്നുള്ള ഹർത്താൽ പ്രഖ്യാപനം ഉണ്ടായതും ഒപ്പം ആക്രമണങ്ങൾ ഉണ്ടായതും. ഇത് കണ്ട ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. ഹർത്താലിൽ ആക്രമണം നടത്തിയവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നാണ് കോടതിയുടെ തീരുമാനം. ആരുടെ ഹർത്താൽ ആയാലും പ്രക്ഷോഭം ആയാലും ആദ്യം ഏറു കൊള്ളുക കെഎസ്ആർടിസിക്കാണ്. ബസ്സിന് ക ല്ലെറിഞ്ഞ് നാശനഷ്ടം വരുത്തിയാലേ ഹർത്താൽ വിജയിക്കൂ എന്നാണ് അവർ കരുതുന്നത്. ബസ് ഓടിക്കാതെയും കടകൾ തുറക്കാതെയും ഇരുന്നാലല്ലേ ഹർത്താൽ അനുകൂലികൾക്ക് സമാധാനമാകൂ.കെഎസ്ആർടിസി ആണെങ്കിൽ ഇപ്പോൾആകെ നഷ്ടത്തിൽ പെട്ട് നട്ടം തിരിയുകയാണ്. അപ്പഴാണ് ഹർത്താലിന്റെ ഹരത്തിൽ,ഉള്ള വണ്ടികളുടെ ഗ്ലാസ്സും,സീറ്റും മറ്റും നശിപ്പിച്ചുള്ള പ്രതിഷേധക്കാരുടെ ആക്രമണം. ഹർത്താലിന് സ്വന്തം വീട്ടിൽ നിന്നും എത്തിയതും,നാളെ എല്ലായിടത്തും പോകേണ്ടതും ഇതേ കെഎസ്ആർടിസി ബസ്സിലാണെന്ന് കാര്യം ഇവർ മറന്നുപോകുന്നു. ആക്രമണത്തിനെതിരെ സ്വമേധയാ കേസെടുത്ത കോടതി, സംസ്ഥാനത്തിനുണ്ടായ നഷ്ടത്തെക്കുറിച്ച് സർക്കാറിനോട് ചോദിച്ചിരുന്നു. ഉണ്ടായ നഷ്ടങ്ങൾക്കുള്ള പരിഹാരം, ഹർത്താൽ നടത്തിയ പോപ്പുലർ ഫ്രണ്ടിൽ നിന്നും ഈടാക്കണമെന്നും കോടതി വ്യക്തമാക്കി
തുടർന്നാണ് ഇതിൽ കക്ഷി ചേരാനായി കെഎസ്ആർടിസി ശ്രമിച്ചത്. 5.06 കോടി രൂപയാണ് നഷ്ടപരിഹാരമായി പോപ്പുലർ ഫ്രണ്ടിൽനിന്നും കെഎസ്ആർടിസി ആവശ്യപ്പെടുന്നത്. ഈ തുക ബസ് ആക്രമിച്ച വ്യക്തികളെ കണ്ടെത്തി അവരുടെ സ്വത്തുവകകളിൽ നിന്നും ഈടാക്കണം. അതില്ലാത്തവരാണെങ്കിൽ ആ വ്യക്തികൾ ഏതു പാർട്ടിയിൽ പെട്ടവരാണെന്ന് നോക്കി ആ പാർട്ടിയിൽ നിന്നും ഈടാക്കണം. ആർക്കുവേണ്ടിയാണോ ആക്രമണം നടത്തുന്നത് അവർ ഇതിനുത്തരവാദികളാണ്. ആക്രമണം നടത്താൻ തങ്ങൾ പറഞ്ഞില്ല എന്ന് പറഞ്ഞ് കയ്യൊഴിയാൻ ഒരു സംഘടനയെയും അനുവദിക്കരുത്. തനിക്കെതിരെ പോലീസ് നടപടികൾ ഉണ്ടാകുമെന്നും, തന്റെ കയ്യിൽ നിന്നും നഷ്ടപരിഹാരം ഈടാക്കുമെന്നും അറിഞ്ഞാൽ അത്തരം പ്രവർത്തനങ്ങൾ ചെയ്യാൻ വ്യക്തികൾ മടിക്കും. പൊതുമുതൽ നശിപ്പിക്കുന്ന ഇത്തരക്കാരെ കണ്ടെത്തി അവർക്ക് ഭാവിയിൽ ജോലിക്ക് അപേക്ഷിക്കുവാനോ, ബസ് യാത്ര നടത്താനോ കഴിയാത്ത രീതിയിൽ കർശന നടപടികൾ സ്വീകരിക്കണം. ഇതിൽ ഒരു രാഷ്ട്രീയപാർട്ടിക്കും ഒരു സംഘടനയ്ക്കും ഇളവ് നൽകരുത്. ഇവിടെ ജീവിക്കാനും സഞ്ചരിക്കാനും ഉള്ള അവകാശം പൊതുജനങ്ങൾക്കുണ്ട്. ഏതെങ്കിലും പാർട്ടിക്കോ സംഘടനകൾക്കോ എന്തെങ്കിലും പ്രശ്നമുണ്ടായാൽ അവർക്ക് നിയമമനുസരിച്ച് ഉള്ള പ്രതിഷേധങ്ങൾ സംഘടിപ്പിക്കാം. അല്ലാതെ സംസ്ഥാന മൊട്ടാകെ അവരുടെ താൽപര്യത്തിനനുസരിച്ച് പ്രവർത്തിക്കണമെന്ന് ആവശ്യം അംഗീകരിക്കാൻ കഴിയില്ല. കട തുറക്കണോ വേണ്ടയോ എന്നത് ഉടമ തീരുമാനിക്കേണ്ട കാര്യമാണ്. ഒരു പാർട്ടിയുടെയും സംഘടനയുടെയും നിർദ്ദേശം അനുസരിക്കേണ്ട ആവശ്യം അവർക്കില്ല.
പൊതു വാഹനങ്ങൾക്കും സ്വകാര്യ വാഹനങ്ങൾക്കും കടകൾക്കും നേരെ ഇത്തരം ഹർത്താൽ ആക്രമികൾ നടത്തുന്ന കയ്യേറ്റം വളരെ ഹീനമാണ്. പാർട്ടിയുടെയും സംഘടനകളുടെയും സ്വകാര്യ താൽപര്യത്തെ മാത്രം മുൻനിർത്തി നടത്തുന്ന ഇത്തരം ആക്രമണങ്ങൾക്കെതിരെ പ്രതിഷേധിക്കേണ്ടത് പൊതുജനങ്ങളാണ്. എന്തിന്റെ പേരിലായാലും സംസ്ഥാനത്തെ പൊതുമുതൽ നശിപ്പിക്കുന്നവർക്ക് ഒരു ദേശസ്നേഹവും ഇല്ലെന്ന് പറയേണ്ടിവരും. അത് സത്യവുമാണ്. നമ്മുടെ നാടിനോട് സ്നേഹമുള്ള ഒരാൾക്കും നന്ദിയില്ലാത്ത,അപമാനകരമായ ഇത്തരം പ്രവർത്തനങ്ങൾ ചെയ്യാൻ കഴിയില്ല.
എന്തായാലും ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നിർദ്ദേശം കേരളത്തിലെ പൊതുസമൂഹം ഇരുകൈയും നീട്ടി സ്വീകരിക്കും എന്നതിൽ തർക്കമില്ല. ഹർത്താലുകൾക്കെതിരെയുള്ള ജനരോഷം മെല്ലെ ഉയരുമ്പോഴാണ് ജസ്റ്റിസിന്റെ ഈ നിർദ്ദേശം. ഇതോടുകൂടി കേരളത്തിൽ ഒരു വലിയ മാറ്റം തന്നെ ഉണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. പക്ഷേ ഇതിനെ അംഗീകരിക്കാൻ രാഷ്ട്രീയക്കാർക്കും സംഘടനാ നേതൃത്വങ്ങൾക്കും കഴിയുമെന്നു തോന്നുന്നില്ല. വേണ്ട. പൊതുജനങ്ങൾ ഒന്നിച്ച് നിന്നാൽ പിന്നെ അവർക്ക് എന്ത് ചെയ്യാനാകും?
ഇത്തരം നഷ്ടപരിഹാരം നൽകുവാൻ പിരിവനായി പാർട്ടികളും സംഘടനകളും പൊതുജനങ്ങളെ സമീപിക്കേണ്ട. ഓരോ പാർട്ടികളും അവരുടെ സ്വന്തം ചെലവിൽ നഷ്ടപരിഹാരം നൽകുകയും പാർട്ടി പ്രവർത്തനം നടത്തുകയും വേണം. അതിന് പൊതുജനങ്ങളെ പിഴിയേണ്ട. ആരും സന്തോഷമായി അല്ല പിരിവ് നൽകുന്നത്. പാർട്ടിയെ ഭയന്നും പിരിവിനു വരുന്നവരെ ഓർത്തുമാണ് ചെറിയ തുകകൾ എങ്കിലും നൽകുവാൻ അവർ നിർബന്ധിതരാകുന്നത്. മുണ്ട് മുറുക്കിയുടുത്തും അത്യാവശ്യങ്ങൾ വേണ്ടെന്നുവെച്ചും ആളുകൾ സ്വരു ക്കൂട്ടുന്ന ചെറു സമ്പാദ്യങ്ങളിൽ നിന്നുമാണ് ഈ പിരിവുകാർ കയ്യിട്ടുവാരുന്നത്. ഇവർക്കൊന്നും നാണമില്ലേ എന്ന് അറിയാതെ ചോദിച്ചു പോകും. ഈ പിരിവുകാർ വിശ്വസിക്കുന്ന പാർട്ടിയുടെ തലപ്പത്തിരിക്കുന്നവരെ പറ്റി ഓർത്താൽ അവർ എത്രമാത്രം സമ്പന്നരാണെന്ന് മനസ്സിലാകും. കുട്ടിക്കുരങ്ങന്മാരെ കൊണ്ട് ചൂട് ചോറു വാരിക്കുകയാണ് ഈ വമ്പന്മാർ. മറ്റുള്ളവർക്ക് കൈപൊള്ളുന്നത് മിച്ചം.
എന്തായാലും നിയമം പൊതുജനങ്ങൾക്കൊപ്പം ഉണ്ടെന്ന് ജസ്റ്റ് ദേവൻ രാമചന്ദ്രൻ തെളിയിച്ചു. ഇനിയെങ്കിലും നമ്മുടെ നാട് നന്നാവട്ടെ. "ദൈവത്തിന്റെ സ്വന്തം നാട്" എന്ന വാക്കുകൾ യാഥാർത്ഥ്യമാകട്ടെ.