Friday, May 26, 2023

മുരളി തുമ്മാരു കുടിയുടെ പ്രവചനം

 ശ്രീമുരളി തുമ്മാരുകുടി, അങ്ങയുടെ പ്രവചനങ്ങളിൽ പലതും സത്യമാകുന്നു എന്നറിഞ്ഞപ്പോൾ അറിയാതെ ഒരു ഭയം തോന്നുന്നു. പ്രത്യേകിച്ചും ഡിവോഴ്സ് റേറ്റിന്റെ കാര്യത്തിൽ. ഇപ്പോൾ തന്നെ വിവാഹജീവിതം തട്ടിയും മുട്ടിയും ആയാലും തുടരുന്നവരുടെ എണ്ണം കുറവാണ്. നിസ്സാര കാര്യങ്ങളുടെ പേരിൽ പോലും വിവാഹ ജീവിതത്തിൽ നിന്നും  പിന്മാറാനാണ് ഇന്നത്തെ തലമുറ ശ്രമിക്കുന്നത്. ക്ഷമയോ പരസ്പര സ്നേഹമോ ബഹുമാനമോ ഒന്നുമില്ല. താൻ പറഞ്ഞതാണ് ശരി, തന്റെ ഇഷ്ടം നടപ്പാക്കണം എന്ന വെറും വാശിയിലാണ് ദമ്പതികൾ മുന്നോട്ടുപോകുന്നത് . പങ്കാളി പറയുന്നത് പരിഗണിക്കാനോ എന്തിന് കേൾക്കാൻ പോലും ആർക്കും താല്പര്യം ഇല്ല. ഭർത്താവ് /ഭാര്യ ഇല്ലെങ്കിൽ പോലും സ്വന്തം ജീവിതത്തിൽ ഒന്നും സംഭവിക്കില്ല എന്ന അസ്വീകാര്യമായ ചിന്തയാണ് പലർക്കും ഉള്ളത്. ഇന്ന് ചുറ്റും നോക്കുമ്പോൾ ശ്രീ മുരളി തുമ്മാരു കുടിയുടെ  ഈ പ്രവചനം തള്ളിക്കളയാനും കഴിയില്ല.

    ഐക്യരാഷ്ട്രസഭയുടെ ദുരന്തനിവാരണ സമിതിയിലെ പ്രധാന പദവിയോടൊപ്പം ജി 20 യുടെ ഡയറക്ടർ കൂടിയാണ് ഇദ്ദേഹം. പല പ്രവചനങ്ങളും നടത്തിയെങ്കിലും, അടുത്തിടെ നടത്തിയ 10 എണ്ണം ഏറെ ശ്രദ്ധയോടെയാണ് ജനങ്ങൾ നോക്കി കണ്ടത്. 2030 ആകുമ്പോഴേക്കും ഡിവോഴ്സ് റേറ്റ് പത്തിരട്ടി ആകുമെന്നും അറേഞ്ച്ഡ് മാരേജ് എന്നത് അപൂർവമായി മാറും എന്നും അദ്ദേഹം പ്രവചിക്കുന്നു. ഇപ്പോൾ തന്നെ യുവാക്കൾ പ്രാധാന്യം കൊടുക്കുന്നത് പ്രേമ വിവാഹങ്ങൾക്കാണ്. ജാതകം നോക്കലും കുടുംബങ്ങൾ തമ്മിൽ ആലോചിച്ചുറപ്പിക്കുന്ന വിവാഹ രീതിയും വളരെ വേഗത്തിൽ പിൻവാങ്ങുകയാണ്. പരസ്പരം പരിചയപ്പെട്ട്അറിഞ്ഞ് വിവാഹം കഴിക്കുന്നതിനോടാണ്   യുവാക്കൾക്ക് താൽപര്യം. ഇതാണത്രേ സംതൃപ്തമായ വിവാഹ ജീവിതത്തിന് അനുയോജ്യം. അങ്ങനെയെങ്കിൽ ഡിവോഴ്സ് റേറ്റ് കുറയേണ്ടതല്ലേ? പക്ഷേ കണക്കുകൾ പറയുന്നത് അങ്ങനെയല്ലല്ലോ? ഇന്ന് വിവാഹമോചനങ്ങൾ വളരെ ഏറെ വർദ്ധിക്കുന്നു. വിവാഹത്തിന് മുൻപുള്ള സൗഹൃദമല്ല ഭാര്യയും ഭർത്താവും ആയിക്കഴിയുമ്പോൾ ഉണ്ടാവുക. വിവാഹത്തിന് മുൻപ് പരസ്പരം പ്രീണിപ്പിക്കുവാൻ ഒരു നല്ല "മുഖ"മാണ് ഉണ്ടായിരുന്നതെങ്കിൽ വിവാഹത്തോടെ ഒളിപ്പിച്ചുവെച്ച റിയൽ ഫേസ് പുറത്തു വരും. പരസ്പരം അംഗീകരിക്കാൻ കഴിയാത്ത ഒരു മുഖം. കാലം അധികമാകും മുൻപേ അത് ചെന്നെത്തുക ഡിവോഴ്സ്ൽ ആയിരിക്കും. അറേഞ്ച്ഡ് മാര്യേജിൽ അടുത്ത ബന്ധുക്കളുടെ സപ്പോർട്ട് ലഭിക്കുമെങ്കിൽ, മിക്ക ലൗ മാര്യേജിലും ആ സപ്പോർട്ട്  അധികം ലഭിക്കില്ല എന്നതാണ് വാസ്തവം. " കേട്ടാൽ പഠിക്കാത്തവൻ കൊണ്ടാൽ പഠിക്കും" എന്ന മട്ടിലായിരിക്കും കാരണവൻമാർ ഇതിനെ കാണുക. ദമ്പതികളുടെ പ്രശ്നങ്ങൾ പരസ്പരം ചർച്ച ചെയ്തു പരിഹരിക്കാൻ സഹായവുമായി ആരും വരികയുമില്ല.

   പക്ഷേ ഇന്ന് വിവാഹമോചനം നേടുന്നതിനു മുൻപേതന്നെ മറ്റൊരാളുമായി ജീവിക്കാൻ ഈ "മാതൃക" ഭാര്യ ഭർത്താക്കന്മാർക്ക് മടിയുമില്ല. എന്റെ ജീവിതം എനിക്കിഷ്ടമു ള്ളവരോടൊപ്പം ജീവിക്കും എന്നാണ് ഇവരുടെ നിലപാട്.  ഇതിൽ അപമാനമോ ലജ്ജയോ ലെവലേശം ഇല്ലാതാനും. കഴിഞ്ഞദിവസം പത്രത്തിൽ രണ്ട് വാർത്തകൾ ഉണ്ടായിരുന്നു. വിദേശത്തുനിന്നും വന്ന ഭാര്യയെ സ്വീകരിക്കാൻ ഭർത്താവും മകളും വന്നു എങ്കിലും അവൾ മറ്റൊരുവനോടൊപ്പം കാറിൽ കയറി പോകുവാൻ തുടങ്ങി. അത് തടഞ്ഞുകൊണ്ട് ഭർത്താവ് എടുത്ത വീഡിയോ ആണ് യൂട്യൂബിൽ കണ്ടത്. അവൾക്ക് കുഞ്ഞും വേണ്ട ഭർത്താവും വേണ്ട. "നീ ആരാണ്" എന്നാണ് ഭർത്താവിനോട് അവൾ ചോദിക്കുന്നത്. അവൾക്ക് ഇന്നലെ കണ്ട ആൾ മതി. ( ആ ആൾ ഒരു പോലീസുകാരൻ ആണെന്നും കേൾക്കുന്നു ). അയാൾക്കും ഭാര്യയും കുട്ടികളും ഒക്കെ ഉണ്ടാകില്ലേ? ആ കുടുംബവും തകരുകയല്ലേ?

 മറ്റൊരു വാർത്ത കണ്ടത് ഇതിലും ദയനീയമാണ് . ഭർത്താവും ഭാര്യയും വേർപിരിയാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു. ഇതിനിടെ എട്ടുമാസം മുമ്പ് പരിചയപ്പെട്ട ഒരാളോടൊപ്പം തന്റെ മൂന്ന് മക്കളുമായി ഈ ഭാര്യ താമസംതുടങ്ങി. അയാൾക്കും ഭാര്യയും രണ്ടു മക്കളും ഉണ്ട്. ഇതിനിടെ ഭർത്താവ് നൽകിയ കേസിൽ കോടതിയിൽ ഹാജരാകേണ്ട ഇവർ, അതിൽനിന്നും രക്ഷപ്പെടാൻ കണ്ടെത്തിയ മാർഗം ആത്മഹത്യ ആയിരുന്നു. സ്ത്രീയുടെ മൂന്നു മക്കളെയും കൊന്നശേഷം ആ യുവാവും  സ്ത്രീയും ആത്മഹത്യ ചെയ്തു. അവർ രണ്ടുപേരും മരിക്കുന്നു എങ്കിൽ  മരിക്കട്ടെ.   പക്ഷേ ആ മൂന്ന് കുട്ടികളെ എന്തിനാണ് കൊലപ്പെടുത്തിയത്? ഭർത്താവ് കൊണ്ടുപോയാലോ എന്ന് ഭയന്നാണോ? തനിക്ക് ഇല്ലെങ്കിൽ ആർക്കും വേണ്ട എന്ന ദുശ്ചിന്ത മൂലമാണോ?

  സ്വന്തം താത്പര്യങ്ങൾക്കും ആഗ്രഹങ്ങൾക്കും അനുസരിച്ച് ജീവിക്കാൻ ഇന്ന് ഇവർക്ക് ഒരു മടിയുമില്ല. സമൂഹത്തെയോ അപവാദങ്ങളെയോ ഇവർ ഭയക്കുന്നില്ല. ആര് എന്ത് വിചാരിച്ചാലും എനിക്കൊന്നുമില്ല, എനിക്ക്  ഇതാണ് ഇഷ്ടം   എന്ന ചിന്ത മാത്രമേ ഇവരിൽ കാണാനുള്ളൂ. കുടുംബത്തെക്കുറിച്ച് കുട്ടികളിലെ കുറിച്ചോ ഇവർ ഓർക്കുന്നു പോലുമില്ല.ഇ ങ്ങനെ തന്നിഷ്ടപ്രകാരം, നന്നായി അറിയാൻ പോലും കഴിഞ്ഞിട്ടില്ലാത്ത ഒരാളോടൊപ്പം ഇറങ്ങിത്തിരിക്കുമ്പോൾ എന്തു സുരക്ഷയാണ് ഇവർക്ക് ലഭിക്കുക? മനസ്സമാധാനം നിറഞ്ഞ ഒരു ജീവിതം ലഭിക്കും എന്നതിന് എന്തുറപ്പാണ് ഉള്ളത്? തങ്ങളുടെ കുഞ്ഞുങ്ങൾ മറ്റുള്ളവരുടെ ആക്ഷേപങ്ങൾക്കു മുമ്പിൽ തകർന്നു പോകുന്നത് ഇവർ അറിയുന്നില്ലേ? ഇത് കുഞ്ഞുങ്ങളെ തെറ്റായ വഴിക്ക് നയിക്കും എന്ന് തിരിച്ചറിയാൻ ഇവർക്ക് സാധിക്കുന്നില്ലേ? കുഞ്ഞുങ്ങളെ പറ്റിയുള്ള ഈ ചിന്ത ഉണ്ടായിരുന്നുവെങ്കിൽ ഒരിക്കലും അന്യ പുരുഷനോടൊപ്പംജീവിതം പങ്കുവെക്കാൻ ഇറങ്ങിത്തിരിക്കില്ലല്ലോ? എന്നാൽ കാലം കഴിയുമ്പോൾ ഇത്തരത്തിലുള്ള സ്ത്രീകളും കുട്ടികളും ആ പുരുഷൻമാർക്ക്  ഒരു ബാധ്യതയാകും എന്നത് ഉറപ്പാണ്. സ്വന്തം കുട്ടികൾ അല്ലാത്തതിനാൽ അവരെ ആക്രമിക്കുവാനും ഉപേക്ഷിക്കുവാനും ഈ പുരുഷന്മാർക്ക് ഒരു മടിയും കാണില്ല. സ്വന്തം ഭാര്യയെയും കുഞ്ഞുങ്ങളെയും ഉപേക്ഷിച്ചാണല്ലോ, ഒരു അന്യസ്ത്രീയെയും അവളുടെ കുട്ടികളെയും ഒപ്പം കൂട്ടിയത്. പിന്നെ അവളുടെ കുട്ടികളെ ഉപേക്ഷിക്കാൻ എന്തിനു മടിക്കണം? കുട്ടികളെ മാത്രമല്ല അവരുടെ അമ്മയെയും ഉപേക്ഷിച്ച് പുതിയ ബന്ധം കണ്ടെത്തും. ഒടുവിൽ ജീവിതം വഴി മുട്ടുമ്പോൾ തിരിച്ചു പോകാൻ  ഇടമില്ലാതെ ആത്മഹത്യയിൽ അഭയം തേടും. എന്തൊരു ദുരന്തം അല്ലേ? ഇത്തരം ധാരാളം സംഭവങ്ങൾ നമ്മുടെ ചുറ്റിലും നടക്കുന്നുണ്ട്. എങ്കിലും ഇതൊന്നും പുതിയ തലമുറയുടെ കണ്ണ് തുറപ്പിക്കാൻ സഹായിച്ചിട്ടില്ല. ഈ അനുഭവങ്ങളിൽ ഒന്നും അവർക്ക് വിശ്വാസമില്ല. അല്ലെങ്കിൽ വീണ്ടും ഇത്തരം ബന്ധങ്ങളിൽ ചെന്ന് ചാടില്ലല്ലോ? പണ്ടത്തെ ഒരു പഴഞ്ചൊല്ലുണ്ട് "വേലി ചാടുന്ന ഒരു പശുവിന് , കോലുകൊണ്ട് മരണം" എത്ര അന്വർത്ഥമായ വാക്കുകൾ.

  ഇനിയെങ്കിലും പുതിയ തലമുറ ഇത് തിരിച്ചറിയണം. വിവാഹം മോചനം എന്നത് തന്റെ  ഇഷ്ടങ്ങൾ നടപ്പാക്കാനുള്ള ഒരു സാധ്യതയല്ല. പരസ്പരം വിട്ടുവീഴ്ചയ്ക്കും സഹിക്കാനും സ്നേഹിക്കാനും ദമ്പതികൾ തയ്യാറാവണം. സ്നേഹം എന്നത് ഒരാളിൽ നിന്ന് മാത്രം ഉണ്ടാകേണ്ടതല്ല. പരസ്പരം അത് കണ്ടെത്തണം. കിണറ്റിൽ നിന്നും വെള്ളം കിട്ടാൻ ചിലയിടത്ത് ആഴത്തിൽ കുഴിക്കേണ്ടി വരും. ചിലയിടത്ത് ഉള്ളിലെ പാറ പൊട്ടിക്കേണ്ടിവരും. എന്നാൽ മറ്റുചിലടുത്ത് അല്പം മാത്രം കുഴിച്ചാൽ മതി. അങ്ങനെയാണ് സ്നേഹവും. പലരിലും പല ആഴത്തിലാണ് ഇത് കിടക്കുന്നത്.  ചിലരിൽ സ്നേഹം കണ്ടെത്താൻ കൂടുതൽ ശ്രമിക്കേണ്ടിവരും. പക്ഷേ ഒരിക്കൽ ഉറവ കണ്ടെത്തിയാൽ ഒരിക്കലും അത് വറ്റുകയില്ല. ഒരിടത്ത് അല്പം കുഴിച്ചപ്പോൾ വെള്ളം കണ്ടില്ല എന്ന് കരുതി അത് ഉപേക്ഷിച്ച് അടുത്ത സ്ഥലത്ത് കിണർ കുത്താൻ ശ്രമിക്കുന്നത് പോലെയാണ് പലരും വിവാഹ ജീവിതത്തെ കാണുന്നത്. ഇങ്ങനെയായാൽ പറമ്പ് മുഴുവൻ കിണർ കുത്തിയാലും വെള്ളം കിട്ടില്ല. അതിനാൽ അല്പം കൂടി കഠിനശ്രമം നടത്തി ഉള്ള കിണറ്റിൽ തന്നെ ഉറവ കണ്ടെത്താൻ ശ്രമിക്കണം. തീർച്ചയായും ഏവർക്കും അതിൽ വിജയിക്കാൻ കഴിയും. കിണർ കുത്താൻ പറ്റിയ സ്ഥലം കണ്ടെത്താൻ വിദഗ്ധരുടെ ഉപദേശം സ്വീകരിക്കുന്ന പോലെ, നല്ല പങ്കാളികളെ കണ്ടെത്താൻ മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും സുഹൃത്തുക്കളുടെയും ഉപദേശങ്ങൾ സ്വീകരിക്കേണ്ടതുതന്നെയാണ്. അത് മറക്കാൻ പാടില്ല. ശ്രീ മുരളി തുമ്മാരുകുടി നടത്തിയ  വിവാഹമോചനങ്ങൾ വർദ്ധിക്കുകയും, അറേഞ്ച്ഡ് മാര്യേജ് കുറയുകയും ചെയ്യുമെന്ന പ്രവചനം സത്യമാകാതിരിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം. സമൂഹത്തിലെ ഐക്യത്തിന് വിപരീതഫലമാണ് ഇത് ഉണ്ടാക്കുക.  പരസ്പരമുള്ള സ്നേഹമില്ലായ്മ യുടെയും അവിശ്വാസത്തിന്റെയും ലക്ഷണമാണ് പല വിവാഹമോചനങ്ങളും.  ശക്തമായ സമൂഹത്തിന് സുദൃഢമായ കുടുംബങ്ങൾ അത്യന്താപേക്ഷിതമാണ്. അത് നമ്മളാൽ സാധ്യവുമാണ്. ഇനി അതിനായി ശ്രമിക്കാം.

 ഏറെ സ്നേഹത്തോടെ...... 🙏

Wednesday, May 17, 2023

😞ഡോക്ടർ, വീണ്ടും മാപ്പ്... മാപ്പ്...😞

 ഡോക്ടർ, ഇന്ന് വീണ്ടും ഞങ്ങൾ മാപ്പ് പറയുന്നു. പക്ഷേ അത് കേൾക്കാൻ കഴിയാത്തത്ര ദൂരത്തിലേക്ക് ഡോക്ടർ വന്ദന ദാസ് പോയിക്കഴിഞ്ഞു. ആതുര സേവനമ മേഖലയിൽ സ്തുത്യർഹമായ സേവനമനുഷ്ഠിച്ച സംതൃപ്തിയോടെ മടങ്ങുകയായിരുന്നില്ല അവൾ. തന്റെ ഇഷ്ട പ്രൊഫഷനിലേക്ക് കാലുകുത്തിയ വെറും 22 വയസ്സുള്ള ഒരു കൊച്ചു പെൺകുട്ടിയായ ഡോക്ടർ വന്ദനയെ കൊലപ്പെടുത്തുകയായിരുന്നു. ലഹരിയ്ക്കടിമപ്പെട്ട ഒരാളുടെ മൃഗീയ ആക്രമണത്തിൽ ആ യുവ ഡോക്ടർ കൊല്ലപ്പെടുകയായിരുന്നു. കണ്ണുനിറയാതെ ഈ വാർത്ത കാണാൻ പറ്റില്ല.

       കൊലപ്പെടുത്തിയ വ്യക്തി ഒരു അധ്യാപകനായിരുന്നു എന്ന് സത്യം ഏവരെയും അമ്പരപ്പിച്ചു. ചില പ്രൊഫഷനുകൾക്ക് നമ്മൾ ആദരം കൊടുക്കാറുണ്ട്. അത്തരത്തിൽ ഒന്നാണ് അധ്യാപനം. കുട്ടികളെ നേർവഴിയിലൂടെ നടത്തി അന്തസ്സുള്ള  വ്യക്തികൾ ആക്കുകയാണ് ഒരു അധ്യാപകന്റെ ഉത്തരവാദിത്വം. അതുപോലെ ജീവൻ എടുക്കുകയല്ല രക്ഷിക്കാൻ ശ്രമിക്കുകയാണ് ഒരു ഡോക്ടർ ചെയ്യേണ്ടതും. ഇവിടെ ലഹരിക്ക് അടിമയായ സന്ദീപ് എന്ന കൊലയാളി അധ്യാപകന്റെ ചികിത്സയ്ക്ക് ഒപ്പം നിന്ന ഡോക്ടർ വന്ദനയെയാണ് അയാൾ കൊലപ്പെടുത്തിയത്.

ഈ ഒരു ആക്രമണത്തോടെ എല്ലാം അവസാനിച്ചു എന്നും ആതുരസേവന രംഗത്തുള്ളവർ സുരക്ഷിതരാണെന്നും കരുതരുത്. ഡോക്ടർമാർ ഇതിനെതിരെ സമരം നടത്തിയ രണ്ടുദിവസത്തിനുള്ളിൽ തന്നെ ഡോക്ടർമാരെ രോഗികൾ ആക്രമിച്ച വാർത്തകൾ പലതും കണ്ടു.  പള്ളിപ്പുറം പഞ്ചായത്തിലെ ഷാജി(45) യെ ആണ് മദ്യലഹരിയിൽ സ്വകാര്യ ആശുപത്രിയിലെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തിയതിന് അറസ്റ്റ് ചെയ്തത്. അതേ ദിവസത്തെ പത്രത്തിൽ തന്നെ പരിക്കേറ്റു ചികിത്സയ്ക്ക് ചെന്ന ഡോയൽ വാൻഡ്രിക് (24) എന്ന യുവാവിനെ ഡോക്ടറെ ആക്രമിച്ച കേസിൽ  അറസ്റ്റ് ചെയ്ത  വാർത്തയും കണ്ടു. എറണാകുളം മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിലേക്കാണ് വാഹന അപകടത്തിൽപ്പെട്ട ഇയാളെ കൊണ്ടുവന്നത്." ഞാൻ മദ്യപിച്ചു, മദ്യം മാത്രമല്ല പലരും കഴിച്ചിട്ടുണ്ട് . നീ വെറും ഡോക്ടറാണ്" എന്നും മറ്റും പറഞ്ഞ്   ഡോക്ടറുടെ കാരണത്തടിക്കുകയും, വധഭീഷണി  മുഴക്കുകയും ചെയ്ത ഇയാൾ ആശുപത്രി ജീവനക്കാരെ അസഭ്യം പറയുകയും ചെയ്തു. അതേ ദിവസത്തെ പത്രത്തിൽ തിരുവനന്തപുരത്ത് ജനറൽ ആശുപത്രിയിൽ നടന്ന ഒരു സംഭവം ഉണ്ട്. കൈക്ക് പരിക്കേറ്റ ചികിത്സയ്ക്ക് എത്തിയ ശബരി (20) അറസ്റ്റിലായതും ചികിത്സിച്ച ഡോക്ടറെ അസഭ്യം പറഞ്ഞതിനാണ്. ഇതെല്ലാം മെയ് 17- 2023 മനോരമ പത്രത്തിൽ ( തിരുവനന്തപുരം എഡിഷൻ) വന്ന വാർത്തകൾ മാത്രമാണ്. ഇങ്ങനെയായാൽ  ചികിത്സാ രംഗത്ത് എന്തു സുരക്ഷിതത്വമാണ് ഡോക്ടർക്ക് ലഭിക്കുന്നത്? അവർ എങ്ങനെ രോഗികളെ  ശുശ്രൂഷിക്കും? ഒരുപക്ഷേ അവർ ലഹരിക്ക് അടിമയായവരെ ചികിത്സിക്കില്ല എന്ന ഒരു തീരുമാനവും എടുത്തേക്കാം. അങ്ങനെയുണ്ടായാൽ അവരെ കുറ്റം പറയാൻ കഴിയില്ലല്ലോ. ലഹരിയുടെ പുറത്ത് ആരെയും ആക്രമിക്കാം എന്തും പറയാം എന്ന നില വന്നാൽ സാധാരണക്കാരായ നമ്മൾക്ക് എത്രമാത്രം സുരക്ഷയുണ്ടെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഒരു ഡോക്ടർക്ക് ലഭിക്കാത്ത സുരക്ഷിതത്വം, ഒരു സാധാരണ പൗരന് ലഭിക്കില്ല എന്നത് തീർച്ചയാണ്.

   വന്ദനയുടെ കാര്യത്തിൽ നടന്നത് പക പോക്കലോ വൈരാഗ്യം തീർക്കലോ ഒന്നുമായിരുന്നില്ല. പരസ്പരം കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത വ്യക്തികൾ ആയിരുന്നു അവർ. ലഹരിക്ക് അടിമപ്പെട്ട് സ്വബോധം നഷ്ടപ്പെട്ട ഒരുവന്റെ പേക്കൂത്തുകൾ ആയിരുന്നു. ഇന്ന് കേരളം ലഹരിക്ക് അടിമപ്പെടുകയാണ്. സന്ദീപിനെ പോലെയുള്ള മധ്യവയസ്ക്കർ മാത്രമല്ല യുവജനതയും കുട്ടികൾ പോലും ഇതിന് അടിമകളാവുകയാണ്. ലഹരി വസ്തുക്കളുമായി പിടിയിൽ എന്ന വാർത്തയില്ലാത്ത ഒരു ദിവസത്തെ പത്രം പോലും കാണാൻ കഴിയില്ല. അതുപോലെതന്നെ മയക്കുമരുന്ന് കഴിച്ച് ആക്രമണം നടത്തിയ വാർത്തകളും എന്നും ഉണ്ടാകുന്നുണ്ട്.

       എന്തുകൊണ്ടാണ് ഇത്രയധികം ലഹരിവസ്തുക്കൾ കേരളത്തിലേക്ക് വരുന്നത്? ഇത്തരം ലഹരിവസ്തുക്കൾ വളരെയധികം ഇവിടെ എത്തുന്നു എന്നതിനർത്ഥം ഇവയുടെ ഉപഭോഗവും വളരെയധികം കൂടുതലാണ് എന്നതുതന്നെയാണ്. ലഹരിവസ്തുക്കളുടെ വില്പനയിൽ സർക്കാർ എടുക്കുന്ന തണുപ്പൻ നയമാണ് ഈ മയക്കുമരുന്നുകളുടെ വർദ്ധനവിന് കാരണം. സ്കൂളുകളിൽ-  പ്രത്യേകിച്ചും പെൺപള്ളിക്കുടങ്ങളിൽ പോലും- ഇവയുടെ വിൽപ്പന നടക്കുന്നു എന്നത് തീർച്ചയായും ഭയാനകമായ ഒരു വസ്തുത തന്നെയാണ്. പിടിഎ മീറ്റിങ്ങുകളിൽ പല രക്ഷിതാക്കളും ഇതിനെതിരെ പ്രതികരിക്കുന്നുമുണ്ട്. വിദ്യാലയങ്ങളിലും ആശുപത്രികളിലും മാത്രമല്ല ട്രെയിൻ ബസ് യാത്രകളിലും ഇത്തരം ലഹരിക്ക് അടിമയായവരുടെ ആക്രമണങ്ങൾ തുടർക്കാഴ്ചകളാണ്. തങ്ങളെ അറസ്റ്റ് ചെയ്യാൻ എത്തുന്ന പോലീസിനെ പോലും ഇവർക്ക് ഭയമില്ല. എന്തെല്ലാം നടന്നാലും സുഖമായി ഇറങ്ങിപ്പോരാൻ കഴിയും എന്ന് ഇവർക്ക് ബോധ്യമുണ്ട്. ആ ധൈര്യം കൊടുക്കുന്നത് രാഷ്ട്രീയക്കാരാണ് എന്നതിൽ ഒരു സംശയവുമില്ല.

 നമ്മുടെ നാളേകളെ പ്രതിനിധാനം ചെയ്യേണ്ടവരാണ് ലഹരിയിൽ മുങ്ങി സ്വബോധമില്ലാതെ ആക്രമണകാരികളായി നശിക്കുന്നത് . ലഹരിവസ്തുക്കളുമായി പിടിയിൽ ആയവർ വെളിപ്പെടുത്തിയ ചില സത്യങ്ങൾ നമ്മൾ ഭീതിയിലാക്കും. ഒറീസയിൽ നിന്നും മറ്റും 6000 രൂപയ്ക്ക് വാങ്ങിയ ലഹരി വസ്തുക്കൾ കേരളത്തിൽ വിൽക്കുന്നത് മുപ്പതിനായിരം രൂപയ്ക്കാണ്. യാതൊരു ബുദ്ധിമുട്ടുമില്ലാതെ ഇത്തരം വലിയ ലാഭം കൊയ്യാൻ ആൾക്കാർ തയ്യാറാകുന്നത് നിയമത്തെയും നിയമവ്യവസ്ഥയെയും ഭയമില്ലാത്തതുകൊണ്ടാണ്. ആരെല്ലാം നശിച്ചാലും സാരമില്ല, സ്വന്തമായി പണം നേടണം എന്ന ലക്ഷ്യമാണ് ഇവർക്കുള്ളത്.  അതിന്ഏ റ്റവും പറ്റിയത് കേരളമാണ്. അതായത് ലഹരിവസ്തുക്കളുടെ ഒരു കേന്ദ്രമായി കേരളം മാറുകയാണ്. ഈ വാസ്തവത്തിൽ നിന്നും എങ്ങനെയാണ് സർക്കാരിന് മുഖം തിരിക്കാൻ കഴിയുക? സ്വന്തം ഉത്തരവാദിത്വത്തിൽ നിന്നും കൈകഴുകുവാൻ ഈ സർക്കാരിന് ആകുമോ? അതി കർശനമായ നിയമം  നടപ്പാക്കലിലൂടെ മയക്കുമരുന്ന് കച്ചവടം സർക്കാറിന് നിയന്ത്രിക്കാൻ കഴിഞ്ഞില്ല എങ്കിൽ ഈ കേരളത്തിന്റെ ഭാവി അതിഭീകരമായിരിക്കും." ദൈവത്തിന്റെ സ്വന്തം"നാട്ടിൽ നിന്നും "ചെകുത്തന്റെ സ്വന്തം" നാടായി മാറാൻ അധികകാലമൊന്നും  വേണ്ടിവരില്ല. അധ്യാപകരും മാതാപിതാക്കളും എത്ര ശ്രമിച്ചാലും ഈ ലഹരി വസ്തുക്കളുടെ വില്പന  ഇല്ലാതാക്കാൻ   സർക്കാർ തന്നെ മുന്നിട്ടിറങ്ങാതെ യാതൊരു പ്രയോജനവും ഉണ്ടാകില്ല. അധ്യാപകർക്ക് വിദ്യാലയത്തിനുള്ളിൽ മാത്രമേ ഒരു പരിധിവരെ വിദ്യാർഥികളെ നിയന്ത്രിക്കാൻ കഴിയൂ. മാതാപിതാക്കൾക്ക് കുട്ടികളെ നിയന്ത്രിക്കുന്നതിലും ചില ലിമിറ്റേഷനുകൾ ഉണ്ട്.ഇത്തരം ലഹരിവസ്തുക്കൾ യാതൊരു ബുദ്ധിമുട്ടുമില്ലാതെ വളരെ എളുപ്പത്തിൽ ലഭ്യമാകുന്നു എങ്കിൽ എങ്ങനെ കുട്ടികളെ സംരക്ഷിക്കാൻ ആകും. സത്യത്തിൽ മയക്കുമരുന്ന് വിൽപ്പനക്കാരെ വളരെ കർശനമായി ശിക്ഷിച്ച് ഒഴിവാക്കുകയാണ് വേണ്ടത്. കൊലപാതകം നടത്തി എന്ന് തെളിഞ്ഞാൽ പ്രതിയെ  തൂക്കിക്കൊല്ലാൻ വരെ കോടതിക്ക് അധികാരമുണ്ട്. ഇവിടെ നടക്കുന്നത് അതിലും ഭീകരമാണ്. ഒരാളെയല്ല ഒരു കുടുംബത്തെ മുഴുവനുമായാണ് ഇവിടെ നശിപ്പിക്കുന്നത്. ഒപ്പം നാടിന്റെ ഭാവിയെയും. ഇത്തരക്കാർക്ക് എന്ത് ശിക്ഷ നൽകിയാലും അധികമാവില്ല. പക്ഷേ ഇവരെ പിടിക്കാനോ ശിക്ഷിക്കാനോ രാഷ്ട്രീയക്കാർക്ക് താല്പര്യമില്ല. അവർക്ക് ആവശ്യം ഭരണവും തുടർഭരണവുമാണ്. ഇതിനിടെ ലഹരിയും കുട്ടികളും ഒന്നും ഇവർക്ക് ബാധകമല്ല. നാളെ ഇതേ രാഷ്ട്രീയക്കാരുടെ കുട്ടികളും ലഹരിക്ക് അടിമപ്പെടുമ്പോൾ പശ്ചാത്തപിച്ചിട്ട് കാര്യമില്ല. ഇങ്ങനെ പോയാൽ ജനങ്ങളെ സ്നേഹിക്കുന്നവർ, നാടിനെ സ്നേഹിക്കുന്നവർ, ശക്തമായി തന്നെ നാളെ പോരാടാനിറങ്ങും. ഒരുപക്ഷേ നിയമം കയ്യിലെടുത്തു എന്നും വരാം. അന്ന് രാഷ്ട്രീയം പറഞ്ഞിട്ട് ഒരു കാര്യവുമില്ല.

 അതുകൊണ്ട് സർക്കാരിനോടുള്ള ഒരു അപേക്ഷയാണ് . ദയവായി മദ്യവും ലഹരി വസ്തുക്കളും വിൽക്കുന്നത് തടയുന്ന കർശന നിയമം നടപ്പാക്കു. വരും തലമുറയെ എങ്കിലും രക്ഷിക്കൂ. ലഹരിയിൽ നിന്നുള്ള വരുമാനം വേണ്ടെന്നു വയ്ക്കൂ. ഇത് ഭരണകൂടത്തിന്റെ പ്രഥമ. ഉത്തരവാദിത്വമാണ്.

 ഒരു മലയാളി എന്ന നിലയിൽ,  ഒരു അമ്മ എന്ന നിലയിൽ ഏറെ വേദനയോടെ നിങ്ങളുടെ മുമ്പിൽ കൈ കൂപ്പുന്നു 🙏🙏🙏

Sunday, May 7, 2023

🌹വിജയി ആകുവാൻ🌹

 ഇന്നും ഒരു കഥയോടെ  തുടങ്ങാം. ഒരു ശിഷ്യൻ ഗുരുവിനോട് ചോദിച്ചു "ആരെയാണ് നമുക്ക് വിജയി  എന്ന് പറയാൻ കഴിയുക"?

 ഗുരു പറഞ്ഞു" ഉറച്ച മനശക്തിയും ലക്ഷ്യബോധവും ഉള്ള വ്യക്തിയാണ് വിജയത്തിലെത്തുക. അങ്ങനെയുള്ളവരെ വിജയി എന്ന് വിളിക്കാം  "

 എത്ര സുന്ദരമായ വ്യക്തമായ വിശദീകരണംഅല്ലേ. പൊതുവേ നമ്മൾ വിജയി എന്ന് കരുതുന്നവർ പക്ഷേ ഈ നിർവചനത്തിൽ പെടുന്നവരാവില്ല. മറ്റുള്ളവരെ തോൽപ്പിച്ചു മുന്നേറുന്നവനും, എങ്ങിനെയും സ്വന്തം സ്ഥാനം സംരക്ഷിക്കുന്നവനും  ആണ് നമ്മുടെ മുന്നിലെ വിജയി. വിദ്യാലയങ്ങളിലും ജോലി സ്ഥലത്തും മികവ് തെളിയിച്ച് പാരിതോഷികങ്ങൾ വാങ്ങിക്കൂട്ടിയാൽ അവനെ നമ്മൾ വിജയിയായി കാണും. അത് ചതിയിലൂടെയും വഞ്ചനയിലൂടെയും ആയാലും ആ അധർമ്മങ്ങൾക്ക് നേരെ നമ്മൾ കണ്ണടയ്ക്കും.

 എന്നാൽ എല്ലാറ്റിലും ഒന്നാമൻ ആകുന്നതാണോ വിജയിയുടെ ലക്ഷണം? അല്ല.മറ്റുള്ളവരെ വിജയിക്കാൻ സഹായിക്കുന്നവനാണ് വിജയി. നമ്മൾ ഓട്ട മത്സരം കണ്ടിട്ടില്ലേ? അതിൽ ഏറ്റവും മുന്നിൽ ഓടിയെത്തുന്നവനെ വിജയിയായി പൊതുവേ കാണുന്നു.     മത്സരത്തിനിടെ ഒരാൾ വീണാൽ അവനെ തഴഞ്ഞ് മുന്നേറുന്നവരാണ് ഭൂരിഭാഗവും. എന്നാൽ വീണവനെ എഴുന്നേൽക്കുവാൻ സഹായിച്ച് വീണ്ടും ഓടാൻ പ്രേരണ നൽകുന്നവരെ നമ്മൾ ആദരവോടെ കാണും. വീണവരെ തഴഞ്ഞോടിയവർ മുമ്പിലുണ്ടാകും. പക്ഷേ ജനങ്ങളുടെ ഹൃദയത്തിൽ അവർക്ക് സ്ഥാനം ഉണ്ടാകില്ല. ഇപ്പോൾ നോക്കൂ, ആരാണ് വിജയി? മിടുക്ക് കാണിക്കേണ്ടത് സ്വയം വിജയിച്ചു കൊണ്ടല്ല, മറ്റുള്ളവരെ വിജയിക്കാൻ സഹായിച്ചുകൊണ്ടാണ്.

        വിജയം മാത്രം ലക്ഷ്യമാക്കുന്നവന്  പാരിതോഷികം കിട്ടിയേക്കാം. എന്നാൽ ഒപ്പമുള്ളവരെ പരിഗണിക്കുന്നവരുടെ സ്ഥാനം ജനഹൃദയത്തിൽ ആയിരിക്കും. മുമ്പിൽ എത്താൻ കരുത്ത് മതി. പക്ഷേ  മറ്റുള്ളവരെ ഒപ്പം കൂട്ടുന്നവന്കരുതൽ കൂടി ഉണ്ട്. ഈ പരസ്പര സ്നേഹമാണ്, കരുതലാണ് ഇന്ന് ലോകത്തിനാവശ്യം. ചുറ്റും നോക്കിയാൽ എങ്ങും സംഘർഷവും വിദ്വേഷവും അവഗണനയും സ്വാർത്ഥതയും നിറഞ്ഞിരിക്കുന്നു. പൂമ്പാറ്റകളെ പോലെ പറന്നു നടന്ന ഒരു ബാല്യം ഇന്നോർമ്മകൾ മാത്രമാണ്. കാരണം ഈ പിഞ്ചുകുഞ്ഞുങ്ങളെ പോലും കടന്നാക്രമിക്കാൻ മടിയില്ലാത്തവർ കഴുകൻ കണ്ണുമായി കാത്തിരിക്കുന്നത് നമുക്കറിയാം. കൗമാരവും യൗവനവും ലഹരിയിലേക്ക് ആകർഷിക്കപ്പെടുകയും ഒടുവിൽ വിവേക ശൂന്യരായി ആക്രമങ്ങൾക്ക് അടിമയാവുകയും ചെയ്യുന്നു. സമാധാനത്തോടെ മരണത്തെ വരിക്കേണ്ട വാർദ്ധക്യം ഇന്ന് അനാഥാലയങ്ങളിലും വൃദ്ധാശ്രമങ്ങളിലും ആണ്. ഈ വിങ്ങുന്ന ഇരുളിൽ കാരുണ്യത്തിന്റെ ഒരു കൈത്തിരിക്കായി നാം കാത്തിരിക്കുന്നു. ഇവിടെയാണ് മുമ്പ് പറഞ്ഞ കരുതലുള്ളവന്റെ പ്രാധാന്യം നമ്മൾ തിരിച്ചറിയുന്നത്.  പരസ്പരം സ്നേഹിക്കുകയും സഹായിച്ചും സഹകരിച്ചും മുന്നോട്ടുപോകാത്തിടത്ത്  സുഖവും സമാധാനവും ഉണ്ടാവില്ല.

     പരിഗണനയുടെയും, കരുതലിന്റെയും ചിന്തകൾ കുഞ്ഞു മനസ്സിൽ ഉണ്ടാവേണ്ടത് സ്നേഹനിർഭരമായ ലോകം കെട്ടിപ്പടുക്കാൻ അത്യന്താപേക്ഷിതമാണ്. നാളെയെ നയിക്കേണ്ടവരാണ് ഇവർ. ഇത്തരം മൂല്യങ്ങൾ അവരിൽ ഉറയ്ക്കുമ്പോഴേ, ഐശ്വര്യപൂർണ്ണവും സമാധാനം നിറഞ്ഞതുമായ ഒരു ലോകത്തിനു വേണ്ടി പ്രവർത്തിക്കാൻ അവർക്ക് കഴിയു.

   ഇത്തരം സത്ചിന്തയോടെ  പ്രവർത്തിക്കുന്നവർ വളരെ വിരളമായിരിക്കും. എങ്കിലും ആ പ്രയത്നത്തിൽ അവർ വിജയിക്കുക തന്നെ ചെയ്യും. അധർമ്മത്തെ പൂർണ്ണമായും ഇല്ലാതാക്കാൻ അവർക്ക് കഴിയില്ല എങ്കിലും ധർമ്മത്തിന്റെ യശസ്സുയർത്താൻ സാധിക്കും എന്നതിൽ സംശയമില്ല . ഇത്തരത്തിൽ സത് പ്രവർത്തികൾ ചെയ്യുന്നവരെയും, ഹൃദയത്തോട്  ചേർത്തുപിടിക്കുന്നവരെയും, ഏവരും അംഗീകരിക്കുമെന്നോ പരിഗണിക്കുമെന്നോ കരുതരുത്. അവർക്കെതിരെയും ആരോപണങ്ങളുടെ പേമാരി തന്നെ ഉണ്ടായേക്കാം. ഇത്തരം ആരോപണങ്ങളെ എതിർത്ത് തോൽപ്പിക്കാൻ ആരാലും സാധ്യമല്ല. ഈ ആരോപണങ്ങളുടെ സത്യസ്ഥിതി അറിയാനും ആർക്കും താല്പര്യം ഉണ്ടാവില്ല. അതിനാൽ നിശബ്ദമായിരിക്കുന്നതാണ് ആരോപണങ്ങളെ അഭിമുഖീകരിക്കാനുള്ള ഒരു പോംവഴി. കാലം കഴിയുമ്പോൾ പല അപവാദങ്ങളും തെറ്റായിരുന്നു എന്ന് തെളിയും. താൻ ചെയ്യാത്ത കുറ്റങ്ങൾ തന്റെ മേൽ ചുമത്തപ്പെടുമ്പോൾ തകർന്നു പോകാതെ പിടിച്ചുനിൽക്കാൻ കഴിയണം. അവരുടെ മുമ്പിൽ ന്യായീകരിക്കാൻ ശ്രമിച്ചതുകൊണ്ട് ഒരു പ്രയോജനവുമില്ല. വീണ്ടും വീണ്ടും അപവാദങ്ങൾ ഉയർത്താനെ അതിനു കഴിയൂ. സത്യം ജയിക്കും എന്നുറച്ചു വിശ്വസിച്ചുകൊണ്ട് നിശബ്ദമായി ആരോപണങ്ങളെ നേരിടണം. ആരെയും തോൽപ്പിക്കാൻ അല്ല സ്വയം തോൽക്കാതിരിക്കാൻ ആണ് നാം   ശ്രദ്ധിക്കേണ്ടത് , ശ്രമിക്കേണ്ടത് .

  ജീവിതത്തിൽ പലതും കാണാതിരുന്നും കേൾക്കാതിരുന്നും മൗനം പൂണ്ടും മുന്നോട്ടു പോയാൽ നമ്മുടെ ദിനങ്ങൾ കൂടുതൽ സമാധാനവും സന്തോഷവും നിറഞ്ഞതാകും. മുമ്പിൽ വരുന്നതിനോടെല്ലാം  പ്രതികരിച്ചല്ല, അവഗണിച്ചും   മുന്നേറുവാൻ നമുക്ക് സാധിക്കും. പക്ഷേ അതിന് ഏറ്റവും ആവശ്യം മനശക്തിയാണ്. ഒപ്പം തന്റെ ലക്ഷ്യത്തെ പ്രാപിക്കാനുള്ള ഉത്കടമായ ആഗ്രഹവും. ഈ രണ്ടു ഗുണങ്ങളും ഉള്ള വ്യക്തിയെ തോൽപ്പിക്കാൻ ഒരിക്കലും ആരാലും സാധ്യമല്ല. അങ്ങനെയുള്ളവരാണ് വിജയികളായി മാറുന്നത് . അപ്പോൾ ഈ ജീവിതയാത്രയിൽ വിജയിയാകാൻ നമുക്കും ഒന്ന് ശ്രമിച്ചാലോ...

 തീർച്ചയായും വിജയിക്കും എന്നുറച്ച വിശ്വാസത്തോടെ...... സ്നേഹത്തോടെ.... 🙏🙏🙏🙏