ശ്രീമുരളി തുമ്മാരുകുടി, അങ്ങയുടെ പ്രവചനങ്ങളിൽ പലതും സത്യമാകുന്നു എന്നറിഞ്ഞപ്പോൾ അറിയാതെ ഒരു ഭയം തോന്നുന്നു. പ്രത്യേകിച്ചും ഡിവോഴ്സ് റേറ്റിന്റെ കാര്യത്തിൽ. ഇപ്പോൾ തന്നെ വിവാഹജീവിതം തട്ടിയും മുട്ടിയും ആയാലും തുടരുന്നവരുടെ എണ്ണം കുറവാണ്. നിസ്സാര കാര്യങ്ങളുടെ പേരിൽ പോലും വിവാഹ ജീവിതത്തിൽ നിന്നും പിന്മാറാനാണ് ഇന്നത്തെ തലമുറ ശ്രമിക്കുന്നത്. ക്ഷമയോ പരസ്പര സ്നേഹമോ ബഹുമാനമോ ഒന്നുമില്ല. താൻ പറഞ്ഞതാണ് ശരി, തന്റെ ഇഷ്ടം നടപ്പാക്കണം എന്ന വെറും വാശിയിലാണ് ദമ്പതികൾ മുന്നോട്ടുപോകുന്നത് . പങ്കാളി പറയുന്നത് പരിഗണിക്കാനോ എന്തിന് കേൾക്കാൻ പോലും ആർക്കും താല്പര്യം ഇല്ല. ഭർത്താവ് /ഭാര്യ ഇല്ലെങ്കിൽ പോലും സ്വന്തം ജീവിതത്തിൽ ഒന്നും സംഭവിക്കില്ല എന്ന അസ്വീകാര്യമായ ചിന്തയാണ് പലർക്കും ഉള്ളത്. ഇന്ന് ചുറ്റും നോക്കുമ്പോൾ ശ്രീ മുരളി തുമ്മാരു കുടിയുടെ ഈ പ്രവചനം തള്ളിക്കളയാനും കഴിയില്ല.
ഐക്യരാഷ്ട്രസഭയുടെ ദുരന്തനിവാരണ സമിതിയിലെ പ്രധാന പദവിയോടൊപ്പം ജി 20 യുടെ ഡയറക്ടർ കൂടിയാണ് ഇദ്ദേഹം. പല പ്രവചനങ്ങളും നടത്തിയെങ്കിലും, അടുത്തിടെ നടത്തിയ 10 എണ്ണം ഏറെ ശ്രദ്ധയോടെയാണ് ജനങ്ങൾ നോക്കി കണ്ടത്. 2030 ആകുമ്പോഴേക്കും ഡിവോഴ്സ് റേറ്റ് പത്തിരട്ടി ആകുമെന്നും അറേഞ്ച്ഡ് മാരേജ് എന്നത് അപൂർവമായി മാറും എന്നും അദ്ദേഹം പ്രവചിക്കുന്നു. ഇപ്പോൾ തന്നെ യുവാക്കൾ പ്രാധാന്യം കൊടുക്കുന്നത് പ്രേമ വിവാഹങ്ങൾക്കാണ്. ജാതകം നോക്കലും കുടുംബങ്ങൾ തമ്മിൽ ആലോചിച്ചുറപ്പിക്കുന്ന വിവാഹ രീതിയും വളരെ വേഗത്തിൽ പിൻവാങ്ങുകയാണ്. പരസ്പരം പരിചയപ്പെട്ട്അറിഞ്ഞ് വിവാഹം കഴിക്കുന്നതിനോടാണ് യുവാക്കൾക്ക് താൽപര്യം. ഇതാണത്രേ സംതൃപ്തമായ വിവാഹ ജീവിതത്തിന് അനുയോജ്യം. അങ്ങനെയെങ്കിൽ ഡിവോഴ്സ് റേറ്റ് കുറയേണ്ടതല്ലേ? പക്ഷേ കണക്കുകൾ പറയുന്നത് അങ്ങനെയല്ലല്ലോ? ഇന്ന് വിവാഹമോചനങ്ങൾ വളരെ ഏറെ വർദ്ധിക്കുന്നു. വിവാഹത്തിന് മുൻപുള്ള സൗഹൃദമല്ല ഭാര്യയും ഭർത്താവും ആയിക്കഴിയുമ്പോൾ ഉണ്ടാവുക. വിവാഹത്തിന് മുൻപ് പരസ്പരം പ്രീണിപ്പിക്കുവാൻ ഒരു നല്ല "മുഖ"മാണ് ഉണ്ടായിരുന്നതെങ്കിൽ വിവാഹത്തോടെ ഒളിപ്പിച്ചുവെച്ച റിയൽ ഫേസ് പുറത്തു വരും. പരസ്പരം അംഗീകരിക്കാൻ കഴിയാത്ത ഒരു മുഖം. കാലം അധികമാകും മുൻപേ അത് ചെന്നെത്തുക ഡിവോഴ്സ്ൽ ആയിരിക്കും. അറേഞ്ച്ഡ് മാര്യേജിൽ അടുത്ത ബന്ധുക്കളുടെ സപ്പോർട്ട് ലഭിക്കുമെങ്കിൽ, മിക്ക ലൗ മാര്യേജിലും ആ സപ്പോർട്ട് അധികം ലഭിക്കില്ല എന്നതാണ് വാസ്തവം. " കേട്ടാൽ പഠിക്കാത്തവൻ കൊണ്ടാൽ പഠിക്കും" എന്ന മട്ടിലായിരിക്കും കാരണവൻമാർ ഇതിനെ കാണുക. ദമ്പതികളുടെ പ്രശ്നങ്ങൾ പരസ്പരം ചർച്ച ചെയ്തു പരിഹരിക്കാൻ സഹായവുമായി ആരും വരികയുമില്ല.
പക്ഷേ ഇന്ന് വിവാഹമോചനം നേടുന്നതിനു മുൻപേതന്നെ മറ്റൊരാളുമായി ജീവിക്കാൻ ഈ "മാതൃക" ഭാര്യ ഭർത്താക്കന്മാർക്ക് മടിയുമില്ല. എന്റെ ജീവിതം എനിക്കിഷ്ടമു ള്ളവരോടൊപ്പം ജീവിക്കും എന്നാണ് ഇവരുടെ നിലപാട്. ഇതിൽ അപമാനമോ ലജ്ജയോ ലെവലേശം ഇല്ലാതാനും. കഴിഞ്ഞദിവസം പത്രത്തിൽ രണ്ട് വാർത്തകൾ ഉണ്ടായിരുന്നു. വിദേശത്തുനിന്നും വന്ന ഭാര്യയെ സ്വീകരിക്കാൻ ഭർത്താവും മകളും വന്നു എങ്കിലും അവൾ മറ്റൊരുവനോടൊപ്പം കാറിൽ കയറി പോകുവാൻ തുടങ്ങി. അത് തടഞ്ഞുകൊണ്ട് ഭർത്താവ് എടുത്ത വീഡിയോ ആണ് യൂട്യൂബിൽ കണ്ടത്. അവൾക്ക് കുഞ്ഞും വേണ്ട ഭർത്താവും വേണ്ട. "നീ ആരാണ്" എന്നാണ് ഭർത്താവിനോട് അവൾ ചോദിക്കുന്നത്. അവൾക്ക് ഇന്നലെ കണ്ട ആൾ മതി. ( ആ ആൾ ഒരു പോലീസുകാരൻ ആണെന്നും കേൾക്കുന്നു ). അയാൾക്കും ഭാര്യയും കുട്ടികളും ഒക്കെ ഉണ്ടാകില്ലേ? ആ കുടുംബവും തകരുകയല്ലേ?
മറ്റൊരു വാർത്ത കണ്ടത് ഇതിലും ദയനീയമാണ് . ഭർത്താവും ഭാര്യയും വേർപിരിയാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു. ഇതിനിടെ എട്ടുമാസം മുമ്പ് പരിചയപ്പെട്ട ഒരാളോടൊപ്പം തന്റെ മൂന്ന് മക്കളുമായി ഈ ഭാര്യ താമസംതുടങ്ങി. അയാൾക്കും ഭാര്യയും രണ്ടു മക്കളും ഉണ്ട്. ഇതിനിടെ ഭർത്താവ് നൽകിയ കേസിൽ കോടതിയിൽ ഹാജരാകേണ്ട ഇവർ, അതിൽനിന്നും രക്ഷപ്പെടാൻ കണ്ടെത്തിയ മാർഗം ആത്മഹത്യ ആയിരുന്നു. സ്ത്രീയുടെ മൂന്നു മക്കളെയും കൊന്നശേഷം ആ യുവാവും സ്ത്രീയും ആത്മഹത്യ ചെയ്തു. അവർ രണ്ടുപേരും മരിക്കുന്നു എങ്കിൽ മരിക്കട്ടെ. പക്ഷേ ആ മൂന്ന് കുട്ടികളെ എന്തിനാണ് കൊലപ്പെടുത്തിയത്? ഭർത്താവ് കൊണ്ടുപോയാലോ എന്ന് ഭയന്നാണോ? തനിക്ക് ഇല്ലെങ്കിൽ ആർക്കും വേണ്ട എന്ന ദുശ്ചിന്ത മൂലമാണോ?
സ്വന്തം താത്പര്യങ്ങൾക്കും ആഗ്രഹങ്ങൾക്കും അനുസരിച്ച് ജീവിക്കാൻ ഇന്ന് ഇവർക്ക് ഒരു മടിയുമില്ല. സമൂഹത്തെയോ അപവാദങ്ങളെയോ ഇവർ ഭയക്കുന്നില്ല. ആര് എന്ത് വിചാരിച്ചാലും എനിക്കൊന്നുമില്ല, എനിക്ക് ഇതാണ് ഇഷ്ടം എന്ന ചിന്ത മാത്രമേ ഇവരിൽ കാണാനുള്ളൂ. കുടുംബത്തെക്കുറിച്ച് കുട്ടികളിലെ കുറിച്ചോ ഇവർ ഓർക്കുന്നു പോലുമില്ല.ഇ ങ്ങനെ തന്നിഷ്ടപ്രകാരം, നന്നായി അറിയാൻ പോലും കഴിഞ്ഞിട്ടില്ലാത്ത ഒരാളോടൊപ്പം ഇറങ്ങിത്തിരിക്കുമ്പോൾ എന്തു സുരക്ഷയാണ് ഇവർക്ക് ലഭിക്കുക? മനസ്സമാധാനം നിറഞ്ഞ ഒരു ജീവിതം ലഭിക്കും എന്നതിന് എന്തുറപ്പാണ് ഉള്ളത്? തങ്ങളുടെ കുഞ്ഞുങ്ങൾ മറ്റുള്ളവരുടെ ആക്ഷേപങ്ങൾക്കു മുമ്പിൽ തകർന്നു പോകുന്നത് ഇവർ അറിയുന്നില്ലേ? ഇത് കുഞ്ഞുങ്ങളെ തെറ്റായ വഴിക്ക് നയിക്കും എന്ന് തിരിച്ചറിയാൻ ഇവർക്ക് സാധിക്കുന്നില്ലേ? കുഞ്ഞുങ്ങളെ പറ്റിയുള്ള ഈ ചിന്ത ഉണ്ടായിരുന്നുവെങ്കിൽ ഒരിക്കലും അന്യ പുരുഷനോടൊപ്പംജീവിതം പങ്കുവെക്കാൻ ഇറങ്ങിത്തിരിക്കില്ലല്ലോ? എന്നാൽ കാലം കഴിയുമ്പോൾ ഇത്തരത്തിലുള്ള സ്ത്രീകളും കുട്ടികളും ആ പുരുഷൻമാർക്ക് ഒരു ബാധ്യതയാകും എന്നത് ഉറപ്പാണ്. സ്വന്തം കുട്ടികൾ അല്ലാത്തതിനാൽ അവരെ ആക്രമിക്കുവാനും ഉപേക്ഷിക്കുവാനും ഈ പുരുഷന്മാർക്ക് ഒരു മടിയും കാണില്ല. സ്വന്തം ഭാര്യയെയും കുഞ്ഞുങ്ങളെയും ഉപേക്ഷിച്ചാണല്ലോ, ഒരു അന്യസ്ത്രീയെയും അവളുടെ കുട്ടികളെയും ഒപ്പം കൂട്ടിയത്. പിന്നെ അവളുടെ കുട്ടികളെ ഉപേക്ഷിക്കാൻ എന്തിനു മടിക്കണം? കുട്ടികളെ മാത്രമല്ല അവരുടെ അമ്മയെയും ഉപേക്ഷിച്ച് പുതിയ ബന്ധം കണ്ടെത്തും. ഒടുവിൽ ജീവിതം വഴി മുട്ടുമ്പോൾ തിരിച്ചു പോകാൻ ഇടമില്ലാതെ ആത്മഹത്യയിൽ അഭയം തേടും. എന്തൊരു ദുരന്തം അല്ലേ? ഇത്തരം ധാരാളം സംഭവങ്ങൾ നമ്മുടെ ചുറ്റിലും നടക്കുന്നുണ്ട്. എങ്കിലും ഇതൊന്നും പുതിയ തലമുറയുടെ കണ്ണ് തുറപ്പിക്കാൻ സഹായിച്ചിട്ടില്ല. ഈ അനുഭവങ്ങളിൽ ഒന്നും അവർക്ക് വിശ്വാസമില്ല. അല്ലെങ്കിൽ വീണ്ടും ഇത്തരം ബന്ധങ്ങളിൽ ചെന്ന് ചാടില്ലല്ലോ? പണ്ടത്തെ ഒരു പഴഞ്ചൊല്ലുണ്ട് "വേലി ചാടുന്ന ഒരു പശുവിന് , കോലുകൊണ്ട് മരണം" എത്ര അന്വർത്ഥമായ വാക്കുകൾ.
ഇനിയെങ്കിലും പുതിയ തലമുറ ഇത് തിരിച്ചറിയണം. വിവാഹം മോചനം എന്നത് തന്റെ ഇഷ്ടങ്ങൾ നടപ്പാക്കാനുള്ള ഒരു സാധ്യതയല്ല. പരസ്പരം വിട്ടുവീഴ്ചയ്ക്കും സഹിക്കാനും സ്നേഹിക്കാനും ദമ്പതികൾ തയ്യാറാവണം. സ്നേഹം എന്നത് ഒരാളിൽ നിന്ന് മാത്രം ഉണ്ടാകേണ്ടതല്ല. പരസ്പരം അത് കണ്ടെത്തണം. കിണറ്റിൽ നിന്നും വെള്ളം കിട്ടാൻ ചിലയിടത്ത് ആഴത്തിൽ കുഴിക്കേണ്ടി വരും. ചിലയിടത്ത് ഉള്ളിലെ പാറ പൊട്ടിക്കേണ്ടിവരും. എന്നാൽ മറ്റുചിലടുത്ത് അല്പം മാത്രം കുഴിച്ചാൽ മതി. അങ്ങനെയാണ് സ്നേഹവും. പലരിലും പല ആഴത്തിലാണ് ഇത് കിടക്കുന്നത്. ചിലരിൽ സ്നേഹം കണ്ടെത്താൻ കൂടുതൽ ശ്രമിക്കേണ്ടിവരും. പക്ഷേ ഒരിക്കൽ ഉറവ കണ്ടെത്തിയാൽ ഒരിക്കലും അത് വറ്റുകയില്ല. ഒരിടത്ത് അല്പം കുഴിച്ചപ്പോൾ വെള്ളം കണ്ടില്ല എന്ന് കരുതി അത് ഉപേക്ഷിച്ച് അടുത്ത സ്ഥലത്ത് കിണർ കുത്താൻ ശ്രമിക്കുന്നത് പോലെയാണ് പലരും വിവാഹ ജീവിതത്തെ കാണുന്നത്. ഇങ്ങനെയായാൽ പറമ്പ് മുഴുവൻ കിണർ കുത്തിയാലും വെള്ളം കിട്ടില്ല. അതിനാൽ അല്പം കൂടി കഠിനശ്രമം നടത്തി ഉള്ള കിണറ്റിൽ തന്നെ ഉറവ കണ്ടെത്താൻ ശ്രമിക്കണം. തീർച്ചയായും ഏവർക്കും അതിൽ വിജയിക്കാൻ കഴിയും. കിണർ കുത്താൻ പറ്റിയ സ്ഥലം കണ്ടെത്താൻ വിദഗ്ധരുടെ ഉപദേശം സ്വീകരിക്കുന്ന പോലെ, നല്ല പങ്കാളികളെ കണ്ടെത്താൻ മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും സുഹൃത്തുക്കളുടെയും ഉപദേശങ്ങൾ സ്വീകരിക്കേണ്ടതുതന്നെയാണ്. അത് മറക്കാൻ പാടില്ല. ശ്രീ മുരളി തുമ്മാരുകുടി നടത്തിയ വിവാഹമോചനങ്ങൾ വർദ്ധിക്കുകയും, അറേഞ്ച്ഡ് മാര്യേജ് കുറയുകയും ചെയ്യുമെന്ന പ്രവചനം സത്യമാകാതിരിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം. സമൂഹത്തിലെ ഐക്യത്തിന് വിപരീതഫലമാണ് ഇത് ഉണ്ടാക്കുക. പരസ്പരമുള്ള സ്നേഹമില്ലായ്മ യുടെയും അവിശ്വാസത്തിന്റെയും ലക്ഷണമാണ് പല വിവാഹമോചനങ്ങളും. ശക്തമായ സമൂഹത്തിന് സുദൃഢമായ കുടുംബങ്ങൾ അത്യന്താപേക്ഷിതമാണ്. അത് നമ്മളാൽ സാധ്യവുമാണ്. ഇനി അതിനായി ശ്രമിക്കാം.
ഏറെ സ്നേഹത്തോടെ...... 🙏