Saturday, January 27, 2024

മുജ്ജന്മ -പുനർജന്മങ്ങൾ

         കഴിഞ്ഞ ബ്ലോഗിൽ മുജ്ജന്മം തേടി എന്നൊരു ആർട്ടിക്കിൾ എഴുതിയിരുന്നല്ലോ. അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം പ്രതികരണങ്ങൾവന്നിരുന്നു. വിശ്വസിക്കാൻ കഴിയാത്തതിനാൽ ഇത് തട്ടിപ്പാണെന്ന് ആരോപിച്ചവരും ഉണ്ട്. നമുക്ക് കാണാൻ കഴിയാത്തതും, നിർവചിക്കാൻ കഴിയാത്തതും, മനസ്സിലാക്കാൻ കഴിയാത്തതും ആയി പലപല സംഭവങ്ങൾ നമ്മുടെ ചുറ്റും നടക്കുന്നുണ്ട്. മനുഷ്യന്റെ ബുദ്ധിക്ക് അപ്പുറം നടക്കുന്ന കാര്യങ്ങൾ അംഗീകരിക്കാൻ പലർക്കും സാധിച്ചു എന്ന് വരില്ല.

    ഇന്ന് സാർവത്രികമായി ഉപയോഗിച്ചുവരുന്ന മൊബൈൽ ഫോണിനെ പറ്റി ഒരു 75 വർഷം മുമ്പ് ചിന്തിക്കാൻ കൂടി സാധിച്ചിരുന്നില്ല. വയർലെസ് ആയ ഇത്തരം ഒരു ഉപകരണം ആശയവിനിമയത്തിന് ഉപയോഗിക്കാം എന്ന് ആരെങ്കിലും പറഞ്ഞിരുന്നുവെങ്കിൽ നമ്മൾ അവരെ വിഡ്ഢികളായി കണ്ടേനെ. പണ്ടത്തെ മഹർഷി ശ്രേഷ്ഠന്മാർ മനസ്സിലൂടെ ചിന്തിച്ച് തന്റെ ഇംഗിതം മറ്റൊരാളെ അറിയിക്കാൻ പ്രാപ്തരായിരുന്നു. ഒരുപക്ഷേ ഇനി കാലവും ശാസ്ത്രവും പുരോഗമിക്കുന്നതോടെ ഇപ്പോഴുള്ള മൊബൈൽ ഫോണിന്റെ സഹായമില്ലാതെ  മറ്റൊരാളിലേക്ക് മെസ്സേജ് കൊടുക്കാനുള്ളകണ്ടുപിടുത്തം ഉണ്ടായെന്നും വരാം. മഹേഷിമാർ ഒരാളുടെ ഓറയിൽ നിന്നും അടുത്ത ആളുടെ ഓറയുമായി ബന്ധപ്പെട്ടാണ് ഇത് ചെയ്തിരുന്നത്. പക്ഷേ രണ്ടുപേർക്കും വികസിച്ച ഓറ ഉണ്ടായിരിക്കണം. ഇതും അംഗീകരിക്കാൻ ഒരു പക്ഷേ പലർക്കും കഴിഞ്ഞു എന്ന് വരില്ല.

         നമ്മുടെ ശരീരത്തിന് ചുറ്റുമുള്ളതും നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ  കഴിയാത്തതുമായ ഒരു പ്രഭാവലയമാണ് ഓറ. മനസ്സാണ് ഓറയുടെ വിശാലതയെ നിയന്ത്രിക്കുന്നത്. നല്ല ചിന്തകളും, നന്മയും ആഴത്തിലുള്ള ഈശ്വര ധ്യാനവും ഉള്ള വ്യക്തിയുടെ ഓറ വലുതായിരിക്കും. എന്നാൽ മറ്റുള്ളവരെ അപമാനിക്കുന്ന കുറ്റം കണ്ടെത്തുകയും പറയുകയും ചെയ്യുന്ന, ധ്യാനം ഇല്ലാത്ത വ്യക്തിക്ക് ഓറ ഒട്ടും ഇല്ല എന്ന് പറയേണ്ടിവരും.

          നമ്മുടെ ഈ ഓറ എങ്ങനെ കണ്ടെത്താം എന്ന് ശ്രമിക്കാം. നിങ്ങൾ അറിയാതെ നിങ്ങളുടെ പിന്നിലൂടെ ഒരാൾ വന്ന് തൊടാനായി നിങ്ങളുടെ ശരീരത്തിന് അടുത്തേക്ക് ഒരു വിരൽ കൊണ്ടുവരുന്നു എന്ന് വയ്ക്കുക. അയാളുടെ ഓറയിലേക്ക് നിങ്ങളുടെ വിരൽ തൊടുമ്പോൾ അയാൾ പെട്ടെന്ന് തിരിയും. അയാളുടെ ഓറ എത്ര വലുതാണോ അത്രയും ദൂരത്ത് നിന്ന് തന്നെ അയാൾക്കത് അതറിയാൻ കഴിയും. തന്റെ ദേഹത്തേക്ക് ആരോ തൊടാൻ വരുന്നു എന്ന്‌ അയാളുടെ ദേഹം തിരിച്ചറിയും . ഇനി ചിലർ ആണെങ്കിൽ ദേഹത്ത് സ്പർശിച്ചാൽ മാത്രമേ അറിയൂ. കാരണം അവരുടെ ഓറ വളരെ വളരെ ചെറുതാണ്. ഇതുപോലെ, നമ്മൾ ഒരിടത്ത് നിൽക്കുമ്പോൾ   ആരോ നമ്മളെ സൂക്ഷിച്ചു നോക്കുന്നതായി തോന്നാറില്ലേ? നമുക്ക് ആ ഫീലിംഗ് കിട്ടുന്നത് അയാളുടെ കണ്ണുകളിൽ നിന്നുള്ള രശ്മികൾ നമ്മുടെ ഓറയിൽ തട്ടുമ്പോഴാണ്. പറഞ്ഞുപറഞ്ഞ് എവിടെയൊക്കെയോ പോയി അല്ലേ. നമുക്ക് നമ്മുടെ മുജ്ജന്മത്തിലേക്ക് തിരിച്ചു വരാം.

          . ഈ ജന്മത്തിൽ നമ്മൾ അനുഭവിക്കുന്ന പലതിനും കാരണം ഈ ജന്മം ചെയ്ത പ്രവർത്തികൾ ആയിരിക്കണമെന്നില്ല. നമ്മുടെ പൂർവ്വകാല ജന്മങ്ങളിൽ ചെയ്ത പ്രവർത്തികളുടെ ഫലമാകാം. നമ്മൾ ഒരു തെറ്റ് ചെയ്തു എന്നിരിക്കട്ടെ. അതിന്റെ കുറ്റബോധം നമ്മുടെ മനസ്സിനെ വേട്ടയാടുക ഒരുപക്ഷേ ഒരു മാസമോ ഒരു കൊല്ലമോ അതിലും അധികം കാലം കഴിഞ്ഞോ ആയിരിക്കും. അത്രയും നാൾ, അന്നത്തെ പ്രവർത്തികൾ അയാളുടെ മനസ്സിൽ ഉണ്ടായിരുന്നു. പക്ഷേ ഇത്രയും വലിയ തെറ്റാണെന്ന് തിരിച്ചറിയാൻ വൈകി. തിരിച്ചറിവ് വന്നതോടെ കുറ്റബോധവും ഉണ്ടാവുന്നു. അതുപോലെ ഒരു ജന്മത്തിൽ നമ്മൾ ചെയ്ത അപരാധങ്ങളുടെ ഫലം അടുത്ത ജന്മത്തിലോ മറ്റേതെങ്കിലും ജന്മങ്ങളിലോ ആയിരിക്കാം നമ്മൾ അനുഭവിക്കുക. അതായത് നമ്മുടെ കർമ്മങ്ങളെ നമ്മളുടെ ആത്മാവിലേക്കു ആഗിരണം ചെയ്യുന്നുണ്ട് - അത് നല്ലതായാലും ചീത്തയായാലും.  പുനർജന്മത്തിൽ നമുക്കിതൊന്നും അറിയില്ല എങ്കിലും നമ്മുടെ ആത്മാവിന്  ഇതെല്ലാം മറക്കാതെ സൂക്ഷിച്ചു വയ്ക്കാനാകുന്നുണ്ട്. അങ്ങനെ ആ ആത്മാവ് കുടികൊള്ളുന്ന ശരീരമായിരിക്കും അതിന്റെ ഫലം അനുഭവിക്കേണ്ടി വരിക.

      മരിക്കുമ്പോൾ ചിന്തിക്കുന്നത് എന്തോ അതായിരിക്കും പുനർജന്മം എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.     പുനർജന്മം മിക്കവാറും ഉണ്ടാവുക, കഴിഞ്ഞ ജന്മം ആത്മാവിന് ഇഷ്ടമുള്ളവരുടെ അടുത്തായിരിക്കും. അതുകൊണ്ടാണ് ഒരു കുടുംബത്തിൽ തന്നെ അവർ കൊച്ചുമക്കളായും മറ്റും ജനിക്കുന്നത്. കഴിഞ്ഞ ജന്മത്തിലെ ശത്രുക്കളാണ് ഈ ജന്മം മക്കളായി ജനിക്കുക എന്ന് നമ്മൾ പറയാറുണ്ട്. അതായത് നമ്മൾ എന്തിനെയാണോ ഏറ്റവും കൂടുതൽ വെറുക്കുന്നത്- -അത് മതമോ, സമുദായമോ, രാഷ്ട്രമോ, സംസ്കാരമോ ഒക്കെ ആകാം - അതുമായി ചേർന്നാവും, അല്ലെങ്കിൽ അതിൽ  ഉൾപ്പെട്ടാവും നമ്മുടെ അടുത്ത ജന്മം. ഈ ജന്മം വെറുപ്പ് തോന്നുന്നതിനെ അടുത്ത ജന്മം സ്വന്തമായി കരുതേണ്ടിവരും എന്ന് സാരം. അതുകൊണ്ടാണ് കഴിഞ്ഞ ജന്മത്തിലെ ശത്രുക്കളെ ഈ ജന്മത്തിൽ ഏറ്റവും പ്രിയപ്പെട്ടവരായി നമ്മൾ അംഗീകരിക്കേണ്ടി വരുന്നത്. ഈ ജന്മത്തിലെ പ്രവർത്തികൾ ഭാവി ജന്മത്തെ സ്വാധീനിക്കും എന്നതിൽ തർക്കമില്ല.

        പുനർജന്മത്തെ കുറിച്ച് പറയുമ്പോൾ,ചില കുട്ടികൾ പെട്ടെന്ന് ബോധം കെട്ട് വീഴുന്നതും മരിച്ചുപോയ ബന്ധുവിന്റെ ശബ്ദത്തിൽ, ശൈലിയിൽ, സംസാരിക്കുന്നതും ചിലപ്പോൾ നിങ്ങൾ കണ്ടിട്ടുണ്ടാവും.  ഞാനും അത്തരത്തിലുള്ള സംഭവങ്ങൾ കണ്ടിട്ടുണ്ട്. കേൾക്കുന്ന കാര്യങ്ങൾ ആ കുട്ടിയുടെ മനസ്സിനെ സ്വാധീനിച്ച് ഉണ്ടാകുന്നതാണ് ഇത് എന്ന് പറയുന്നവരും കാണും. അതുപോലെ മുജ്ജന്മത്തിൽ നടന്ന കാര്യങ്ങളെപ്പറ്റി പറയുന്ന കുട്ടികളുണ്ട്. ഞാൻ തിരുവനന്തപുരത്ത് വന്നശേഷം വായിച്ച ഡെക്കാൻ ക്രോണിക്കിൾ എന്ന പത്രത്തിൽ വന്ന ഒരു സംഭവം കുറിക്കട്ടെ. വിദേശത്തുള്ള ഒരു നാലു വയസ്സുകാരൻ, താൻ മറ്റൊരു രാജ്യത്തെ വ്യക്തിയാണെന്നും അവിടെ തന്റെ അച്ഛനും അമ്മയും ഭാര്യയും കുട്ടികളും ഒക്കെ ഉണ്ടെന്നും തുടർച്ചയായി പറയാൻ തുടങ്ങി. ഒടുവിൽ അവന്റെ മാതാപിതാക്കൾ,കുട്ടി പറഞ്ഞ അയൽ രാജ്യത്തേക്ക് അവനെയും കൊണ്ടുപോയി. അവൻ ഇന്നുവരെ കണ്ടിട്ടില്ലാത്ത ആ രാജ്യത്ത് അവൻ പറഞ്ഞ സ്ഥലത്ത് ചെന്ന് കഴിഞ്ഞപ്പോൾ വളരെ പരിചിതമായ സ്ഥലത്ത് കൂടി നടക്കുന്ന പോലെ അവൻ നടക്കുകയും  ഒരു വീട്, സ്വന്തം വീട് എന്ന് പറഞ്ഞ് മാതാപിതാക്കൾക്ക് കാട്ടിക്കൊടുക്കുകയും ചെയ്തു. ആ വീട്ടിലെ ഓരോ വ്യക്തിയെയും അവൻ തിരിച്ചറിഞ്ഞു. ഇത് കേട്ട് അയൽപക്കത്തുള്ള ധാരാളം പേർ അവിടെ കാണാനായി കൂടി. ആ കൂട്ടത്തിൽ ഒരാളെ ചൂണ്ടിക്കാട്ടി " ഇയാളാണ് എന്നെ കൊന്നത്. കോടാലി കൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നു " എന്ന് പറഞ്ഞ് ആ ബാലൻ തന്റെ ഷർട്ട് അഴിച്ച് മാറ്റി ദേഹത്തെ മുറിപ്പാട് കാണിച്ചുകൊടുത്തു. എല്ലാവരും സ്തബ്ദ രായി നിൽക്കുമ്പോൾ ആ കുറ്റവാളി താനൊന്നും ചെയ്തിട്ടില്ല എന്ന് പറഞ്ഞ് രക്ഷപ്പെടാൻ നോക്കി എങ്കിലും ആളുകൾ അയാളെ പിടിച്ചുവെച്ചു. ഈ കുട്ടി കൂടുതൽ വിശ്വാസജനകമായ വിവരണങ്ങൾ നൽകാൻ തുടങ്ങി. " ഇയാൾ എന്നെ കൊന്ന് ഇവിടെയാണ് കുഴിച്ചിട്ടത്" എന്ന് പറഞ്ഞ്ഒരു സ്ഥലം ചൂണ്ടിക്കാട്ടി. സംശയം തോന്നിയ ആളുകൾ അവിടെ കുഴിച്ചപ്പോൾ ഒരു അസ്ഥികൂടവും കോടാലിയും കണ്ടുകിട്ടി. ഒടുവിൽ ആ കുറ്റവാളി പൊട്ടിക്കരഞ്ഞുകൊണ്ട് കുറ്റം സമ്മതിച്ചു. ഇതെങ്ങനെ സംഭവിച്ചു? എങ്ങനെയാണ് ഇതെല്ലാം ശാസ്ത്രീയമായി തെളിയിക്കുവാൻ കഴിയുന്നത്? പഠിച്ചിട്ടില്ലാത്ത അന്യഭാഷ സംസാരിക്കുന്ന കുട്ടികളെ പറ്റി നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ  ആറു വയസ്സ് വരെഉള്ള കുട്ടികളിൽ മാത്രമേ ഇത്തരം ലക്ഷണങ്ങൾ പൊതുവേ കാണുകയുള്ളൂ. പിന്നീട് അവയെല്ലാം വിസ്മൃതിയിലേക്ക് പോകും. എങ്കിലുംഈ ചില ഓർമ്മകൾ ചിലർക്കെങ്കിലും  എവിടെയോ മറഞ്ഞു കിടക്കും . ചിലരെ കാണുമ്പോൾ മനസ്സിൽ പ്രത്യേകിച്ചൊരു ഇഷ്ടവും മറ്റുചിലരെ കാണുമ്പോൾ ഒരു കാരണവുമില്ലാതെ വെറുപ്പും പ്രായമായ നമുക്ക് തോന്നുന്നത് ഉള്ളിലെ ഉറങ്ങിക്കിടക്കുന്ന  ഓർമ്മകളുടെ ഫലമാണ്. അതുപോലെ ചില വ്യക്തികളെ കാണുമ്പോൾ നമ്മൾ മുമ്പ് കണ്ടിട്ടുണ്ടല്ലോ എന്നും, ചില സ്ഥലങ്ങളിൽ മുമ്പ് വന്നിട്ടുണ്ടെന്നും മറ്റും തോന്നുന്നത് കഴിഞ്ഞ ഏതോ ജന്മത്തിലെ ഓർമ്മകളുടെ പരിണിതഫലമാണ്.

 ഇനിയും പറയാൻ ഏറെ. മറ്റൊരു തർക്കത്തിന് ഇന്ന് ഇത്രയും പോരേ.🤭.

 വീണ്ടും കാണാം അടുത്ത ബ്ലോഗിൽ ഇതുമായി ബന്ധപ്പെട്ട മറ്റൊരു വിഷയത്തിലൂടെ

 ഏറെ സ്നേഹത്തോടെ

 മീരാ നമ്പൂതിരി🙏

                

No comments:

Post a Comment