വളരെ നാളുകളായി എഴുതാൻ ആഗ്രഹിക്കുന്ന ഒരു വിഷയമായിരുന്നു. പക്ഷേ പല കാരണങ്ങൾ ഇത് നീണ്ടു നീണ്ടു പോയി. മാധ്യമങ്ങൾ തുടരുന്ന പല സംഭവങ്ങളും രാഷ്ട്രീയ ചായ്‌വുകളും കാണുമ്പോൾ പലപ്പോഴും സ്വയം തോന്നിയിട്ടുണ്ട്" മലയാളം മാധ്യമങ്ങൾ അതൊരു വിടുകയാണല്ലോ" എന്ന്. മലയാളം മാധ്യമങ്ങൾ എന്ന് പ്രത്യേകം പറയുന്നത് മാധ്യമപ്രവർത്തക എന്ന നിലയിലുള്ള എന്റെ അനുഭവം കൊണ്ടാണ്. വളരെ വർഷക്കാലം ഡൽഹിയിലും ബാംഗ്ലൂരിലും പത്രപ്രവർത്തനം നടത്തിയിരുന്നു. ഡൽഹിയിൽ ഒരു ഇംഗ്ലീഷ് മാധ്യമത്തിൽ ആയിരുന്നു എങ്കിൽ ബാംഗ്ലൂരിൽ മലയാള ദേശീയ ദിനപത്രത്തിൽ ആയിരുന്നു. ഇംഗ്ലീഷ് പത്രങ്ങൾ, വീക്കിലികൾ എന്നിവയിലെല്ലാം ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളെ കുറിച്ചാണ് വാർത്തകൾ കൂടുതലായും വരുന്നത്. അവർക്കും രാഷ്ട്രീയ ചായ്‌വുകൾ ഉണ്ടെങ്കിലും മലയാളത്തിലെതു പോലെ അതിരു വിടാറില്ല.
ഒരു ഇലക്ഷൻ അടുത്താൽ നമുക്കത് വളരെ തെളിഞ്ഞു കാണാം. രാഷ്ട്രീയപാർട്ടികളുടെ അധീനതയിലുള്ള പത്രമാസികകളും ടിവി ചാനലുകളും നൽകുന്ന രാഷ്ട്രീയ വാർത്തകൾ നമുക്ക് ഒഴിവാക്കാം . കാരണം അവ ആ പാർട്ടിക്കാരെ പുകഴ്ത്തുവാനും എതിർ പാർട്ടിക്കാരും കുറ്റപ്പെടുത്തുവാനും മാത്രമേ ശ്രമിക്കു. ഞാൻ പറയുന്നത് മറ്റ് ചാനൽ/ പത്രങ്ങളെ കുറിച്ചാണ്. മതനിരപേക്ഷതയും രാഷ്ട്രീയ ചായ്‌വുകൾക്ക് അതീതവും എന്ന് ഘോഷിക്കുന്ന ന്യൂസ് ചാനലുകൾ/ പത്രങ്ങൾ കുറിച്ചാണ്. ഒരു വാർത്ത നമ്മൾ പത്രത്തിൽ വായിക്കുന്നത് പോലെ അല്ല ടിവിയിൽ കാണുമ്പോൾ നമുക്ക് അനുഭവപ്പെടുക. അവതാരകരുടെ ശബ്ദത്തിന്റെ മോഡുലേഷനും, മുഖഭാവവും പല അർത്ഥങ്ങളും വെളിവാക്കും.
അവതാരകരുടെ അനിയന്ത്രിതമായ വൈകാരികഭാവങ്ങളും വാക്കുകളും ശ്രദ്ധിച്ചാൽ അവർ ഏതു പാർട്ടിയിൽ പെടുന്നു എന്ന് മനസ്സിലാക്കാൻ പ്രേക്ഷകർക്ക് ഒരു വിഷമവുമില്ല. ചാനലുകളിൽ അതിഥികളായി എത്തുന്ന ചില പാർട്ടിയിൽ പെട്ടവരോട്, ആ പാർട്ടി ചെയ്തതും അവതാരകർക്ക് അംഗീകരിക്കാൻ കഴിയാത്തതുമായ കാര്യങ്ങൾ അനിയന്ത്രിതമായ വികാരത്തോടെ അടിച്ചേൽപ്പിക്കാനുള്ള ശ്രമം കണ്ടാൽ ശിക്ഷാവിധി നടപ്പാക്കാൻ മാത്രം കഴിവുള്ളവരാണോ ഈ അവതാരകർ എന്ന് തോന്നും. ഇനി അവതാരകരുടെ താൽപര്യത്തിനു വിരുദ്ധമായാണ് അതിഥികൾ സംസാരിക്കുന്നത് എങ്കിൽ ഉടൻ ഇടപെട്ട് സംസാരം നിർത്തും. ഓരോ അതിഥികൾക്കും സ്വന്തം അഭിപ്രായം പറയാനുള്ള സമയം അനുവദിക്കാൻ ഇവർക്കെന്താണ് ഇത്ര വിഷമം എന്ന് മനസ്സിലാകുന്നില്ല. അതല്ലേ ജനാധിപത്യ സംരക്ഷണം?
ഒരു ഇലക്ഷൻ പ്രഖ്യാപിച്ചു കഴിഞ്ഞാൽ പിന്നെ ചാനലുകൾക്ക് ഉത്സവകാലമാണ്. ഇതിൽ മലയാളി അവതാരകരുടെ ഏറ്റവും മോശം പെർഫോമൻസ് കാണേണ്ടത് വോട്ടെണ്ണൽ ദിവസമാണ്. ചില പാർട്ടിക്കാർ ജയിക്കുമ്പോൾ ആഹ്ലാദിച്ചർമാദിക്കുന്ന ഇവർ മറ്റു പാർട്ടിക്കാർ ജയിക്കുമ്പോൾ പറയുന്നത് മരണവാർത്ത പറയുന്നത് പോലെയാണ്. എന്തൊരു ആഭാസമാണിത്. ഇത്രയും പ്രായവും വിവരവും ഉണ്ടായിട്ടും താഴെത്തട്ടിൽ ഉള്ള പാർട്ടി പ്രവർത്തകരെ പോലെ ചാടി മറിയുന്നത് കാണുമ്പോൾ പ്രേക്ഷകർക്ക് തോന്നുന്നത് അവജ്ഞയാണ്, വെറുപ്പാണ്.
ആദ്യകാലത്ത് ദൂരദർശൻ ന്യൂസ് വായിച്ചിരുന്ന ന്യൂസ് റീഡർമാരെ ഓർമ്മയുണ്ടോ? ഇംഗ്ലീഷ് ന്യൂസുകൾ വായിച്ചിരുന്ന റിനീ സൈമൺ ഖന്ന, രവീന്ദ്രൻ, ഗീതാഞ്ജലി അയ്യർ,തേജേശ്വര്‍ സിംഗ് തുടങ്ങിയവരും ഹിന്ദി ന്യൂസ് റീഡേഴ്സ് ആയിരുന്ന നീലം ശർമ്മ,മഞ്ചരി ജോഷി, സുനിത് തൻഡൻ, സരോജ് ദുവ, വിനോദ് ദുവ എന്നിവരെ കണ്ടിരുന്നവർക്ക് ഇന്നത്തെ ന്യൂസ് റീഡിങ് രീതി അംഗീകരിക്കാൻ അല്പം ബുദ്ധിമുട്ടാണ്. അന്ന് അവർ മന്ദസ്മിതത്തോടെ " നമസ്കാരം" എന്ന് പറഞ്ഞു തുടങ്ങുന്ന വാർത്തകൾ കണ്ണിമയ്ക്കാതെ കേട്ടിരുന്നു പോവും. അക്ഷരസ്ഫുടത,വേഷം, വായിക്കുന്ന രീതി ഒക്കെ പ്രധാനമാണ്. ദൂരദർശനിൽ നടത്തിയിരുന്ന ചർച്ചകളിൽ നിന്നും അവതാരകന്റെ രാഷ്ട്രീയപാർട്ടി ഏതെന്ന് കണ്ടുപിടിക്കാൻ പറ്റുമായിരുന്നില്ല. വളരെ സൂക്ഷ്മതയോടെ, വരുന്ന അതിഥികളെ ബഹുമാനിച്ചു മാത്രം ചോദ്യങ്ങൾ ചോദിച്ചിരുന്നു. ഇന്ന് അതല്ല സ്ഥിതി, മലയാളത്തിൽ പ്രത്യേകിച്ചും.
ചില ചാനലുകളിലെ ഇന്റർവ്യൂ കണ്ടാൽ വന്ന അതിഥിയെക്കാൾ കേമനാണ് ഇന്റർവ്യൂ നടത്തുന്ന ആൾ എന്ന് തോന്നും. അതിഥിയെ പുച്ഛിയ്ക്കാനും കോർണർ ചെയ്യാനും അവതാരകന് അത്യുത്സാഹമാണ്. ഇത്രയും പുച്ഛമാണ് എങ്കിൽ എന്തിനാണ് ആ വ്യക്തിയെ അതിഥിയായി വിളിച്ചത്? ഒരാളെ അതിഥിയായി വിളിക്കണമെങ്കിൽ തീർച്ചയായും ആ വ്യക്തിക്ക് എന്തെങ്കിലും പ്രത്യേക സ്ഥാനമോ കഴിവോ ഉണ്ടായിരിക്കും എന്നുറപ്പാണ്. അവരുടെ അഭിപ്രായങ്ങൾ അറിയാനും ആ വാക്കുകൾ കേൾക്കാനും പ്രേക്ഷകർക്ക് താല്പര്യവും ഉണ്ടാകും. പക്ഷേ ഇന്റർവ്യൂവിന് നടത്തുന്ന വ്യക്തിയുടെ ഭാവം കണ്ടാൽ തോന്നും അയാളുടെ വാക്കുകൾ കേൾക്കാനാണ് ജനങ്ങൾ ടിവി തുറന്നിരിക്കുന്നത് എന്ന്. അങ്ങനെയല്ല എന്ന് ആ ഇന്റർവ്യൂവറെ ആരെങ്കിലും പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചിട്ടുണ്ടോ ആവോ.
പറഞ്ഞുവന്നത് മലയാളം മാധ്യമങ്ങളുടെ അതിരുവിടലിനെ കുറിച്ചിട്ടായിരുന്നു. പ്രകൃതിദുരന്തം, കൊലപാതകം,അപകടമരണം എന്നിവ നടന്നാൽ ചാനലുകളും പത്രങ്ങളും വിടാതെ കൂടും. തീർച്ചയായും അവർ ഇതെല്ലാം ജനങ്ങളെ അറിയിക്കേണ്ടതാണ്. പക്ഷേ അതിന് അതിന്റേതായ ഒരു രീതിയുണ്ട്. പലപ്പോഴും ഇതെല്ലാം റിപ്പോർട്ട് ചെയ്ത ശേഷം അവരുടെ വീട്ടിലെത്തി അവിടെ ഓരോരുത്തരും കരയുന്നതും കരയാത്തതും എല്ലാം ലൈവ് ആയി ഷൂട്ട് ചെയ്ത് നമ്മളെ കാണിക്കും. ഇത് ഒരു ചാനൽ അല്ല, ചാനലുകളുടെയും പത്രങ്ങളുടെയും ഒരു വലിയ പട. എന്തിനാണീ ദ്രോഹം? ആ വീട്ടുകാർ ഒന്ന് സമാധാനമായി കരയുകയോ ആശ്വസിക്കുകയോ ചെയ്യട്ടെ. ഇനി ചാനൽ വന്നു എന്നു കേട്ടാൽ തന്റെ മുഖം കൂടി കാണിക്കാൻ തത്രപ്പെടുന്നവർ വേറെ. ഇനി മരിച്ചത് ചലച്ചിത്രരംഗത്തെ പ്രഗൽഭരാണെങ്കിൽ ഒന്നും പറയണ്ട. മരണപ്പെട്ട വ്യക്തിയെയും കുടുംബത്തെയും കൂടാതെ അവിടെ എത്തുന്ന മറ്റു സിനിമാ പ്രവർത്തകരെകൂടി തങ്ങളുടെ ക്യാമറയിൽ പകർത്താനാണ് ചാനലുകൾക്ക് ധൃതി. മറ്റു ചാനലുകൾക്കൊന്നും കിട്ടാത്ത വാർത്തകളും ചിത്രങ്ങളും തങ്ങൾക്ക് കിട്ടണം, അത്രേയുള്ളു. അത് മാത്രമോ, മരിച്ച വ്യക്തിയുമായുള്ള ബന്ധം അതിൽ അവർക്കുള്ള സങ്കടം എത്ര എന്നെല്ലാം സ്ഥലകാല ബോധമില്ലാതെ പറ്റിയാൽ പറയിപ്പിക്കാൻ നോക്കും. ഇവരെക്കുറിച്ച് മഹാകഷ്ടം എന്നല്ലാതെ എന്തു പറയാൻ. ആരെങ്കിലും വെള്ളത്തിൽ വീണാൽ, ശ്രീനിവാസൻ ഒരു സിനിമയിൽ പറഞ്ഞതുപോലെ " ക്യാമറയും ഒപ്പം ചാടട്ടെ " എന്ന് പറയും. അത് രക്ഷിക്കാൻ അല്ല അയാൾ വെള്ളം കുടിച്ചു മരിക്കുന്നതു മുഴുവനും ഷൂട്ട് ചെയ്ത് നമ്മളെ കാണിക്കാൻ. അതാണ് ഇന്നത്തെ മാധ്യമധർമ്മം എന്ന് തോന്നുന്നു.
ഇതിനുള്ള പ്രതിവിധി നമ്മൾ തന്നെ കണ്ടെത്തണം. മീഡിയയുടെ ശ്രദ്ധ നേടുന്ന ഒരു മരണമാണ് നടന്നതെങ്കിൽ, ഒരു മാധ്യമങ്ങളെയും ആ വീടിന്റെ ഗേറ്റിനുള്ളിൽ പ്രവേശിപ്പിക്കരുത്. ഗേറ്റിനു പുറത്തുനിന്ന് എന്ത് വേണമെങ്കിലും ഷൂട്ട് ചെയ്യട്ടെ. വരുന്ന വിഐപികൾക്ക് സമാധാനമായി വീടിനുള്ളിൽ പ്രവേശിക്കാനും അന്ത്യാഞ്ജലി അർപ്പിക്കാനും സാധിക്കും. ഇത് ആ കുടുംബത്തിനും ഏറെ ആശ്വാസകരമാകും. ഇനി ആവശ്യമെങ്കിൽ വീടിനുള്ളിലെ നിമിഷങ്ങൾ ക്യാമറയിൽ പകർത്തുവാൻ ഒരാളെ നിയോഗിക്കുകയും ആ ചിത്രങ്ങൾ മാധ്യമങ്ങൾക്ക് നൽകുകയും ചെയ്യാം. വേണമെങ്കിൽ അവർ അതുമാത്രം തങ്ങളുടെ മാധ്യമങ്ങളിൽ കാണിച്ചാൽ മതി. വീട്ടുകാരുടെ സ്വകാര്യത മാനിക്കാനുള്ള ധർമ്മം ഈ മാധ്യമങ്ങൾക്കുമുണ്ട് എന്ന കാര്യം മറക്കരുത്.
സത്യത്തിൽ മാധ്യമങ്ങൾക്ക് അനിയന്ത്രിതമായ അധികാരം ഒന്നും ഇല്ലെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. രാജ്യത്ത് നടക്കുന്ന സംഭവങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക ജനങ്ങളുടെ അഭിപ്രായങ്ങൾ ഭരണാധികാരികളെ അറിയിക്കുക എന്ന ധർമ്മമാണ് മാധ്യമങ്ങൾക്കുള്ളത്. ജനങ്ങളുടെയും ഭരണാധികാരികളുടെയും മധ്യസ്ഥരാണ് ഇവർ. വിവരങ്ങൾ അറിയാനും അറിയിക്കാനും ഉള്ള ഒരു മാധ്യമം. ഒരു നല്ല ഭരണത്തിന് ഈ മാധ്യമങ്ങളുടെ സഹായം വളരെ ആവശ്യമാണ് താനും. പക്ഷേ അതിന്റെ പേരിൽ എന്തും ചെയ്യാം എന്നും എവിടെയും കയറിച്ചെല്ലാമെന്നും ഉള്ള വിശ്വാസം അത്ര ശരിയല്ല. അവതാരകന്റെയും ലേഖകന്റെയും ഒന്നും രാഷ്ട്രീയ ചായിവുകൾ അറിയാൻ പ്രേക്ഷകർക്കും വായനക്കാർക്കും താല്പര്യമില്ല. സത്യസന്ധമായ വാർത്തയാണ് ജനങ്ങൾക്ക് വേണ്ടത്. ഏതു പാർട്ടിയിൽ പെട്ട ഭരണാധികാരികളായാലും അവർ ചെയ്യുന്ന നല്ല കാര്യങ്ങൾ നല്ലതാണെന്നും ജനങ്ങൾക്കെതിരായ പ്രവർത്തികൾ തുറന്ന് പറയാനും സ്വന്തം രാഷ്ട്രീയ വിശ്വാസത്തിന് അതീതമായി കഴിയണം. താൻ വിശ്വസിക്കുന്ന പാർട്ടിയായതിനാൽ അവർ ചെയ്യുന്ന തിന്മകൾ മൂടിവയ്ക്കാനോ, അതിനെ വെള്ളപൂശാനോ ഒരിക്കലും ശ്രമിക്കരുത്. ഭരിക്കുന്നവരെ കാണേണ്ടത് സ്വന്തം രാഷ്ട്രീയം വെച്ചാവരുത്. ഇന്നത്തെ എല്ലാ മാധ്യമങ്ങളും രാഷ്ട്രീയ ചായ്‌വോടെയാണ് വാർത്തകൾ കൊടുക്കുന്നത്. ഇഷ്ടമുള്ളവ കൊടുക്കും അല്ലാത്തവ മുക്കും. അതുകൊണ്ടാണ് വിവിധ സർക്കാരുകൾ ചെയ്യുന്ന പല നല്ല കാര്യങ്ങളും നമ്മൾ അറിയാതെ പോകുന്നത്.
മന്ത്രിമാരെ കാണാൻ മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി രണ്ടു ദിവസം മുമ്പുള്ള വാർത്തയിൽ കണ്ടു. മാധ്യമങ്ങൾ കുറ്റപ്പെടുത്തിയാണ് വാർത്ത കൊടുത്തതെങ്കിലും ഭരണാധികാരികളുടെ ആ തീരുമാനം വളരെ നന്നായി എന്നാണ് എനിക്ക് തോന്നിയത്. വാർത്തയുണ്ടാക്കാൻ തോന്നുമ്പോൾ കയറിചെല്ലുന്ന ഇടമാകരുത് മന്ത്രിമാരുടെയും ബ്യൂറോക്രാറ്റ്സുകളുടെയും ഓഫീസ്. ആവശ്യമെങ്കിൽ മുൻകൂട്ടി വിഷയം പറഞ്ഞ് പെർമിഷൻ വാങ്ങി ആ സമയത്ത് ചെല്ലണം. ഇനി അവർക്ക് പ്രത്യേകമായി വല്ലതും പറയാനുണ്ടെങ്കിൽ സമയവും സ്ഥലവും പറഞ്ഞ് മീഡിയകളെ അറിയിക്കുമല്ലോ.
ഇന്നത്തെ മലയാളം പത്രങ്ങളും വാർത്തകളും കണ്ടാൽ ഈ ലോകത്ത് കേരളം മാത്രമേ ഉള്ളൂ എന്ന് സംശയം തോന്നും. ഇന്ത്യയിലെ സംഭവങ്ങളൊന്നും മലയാളം വാർത്തകളിൽ നിന്നും അറിയാൻ കഴിയില്ല എന്നതാണ് സത്യം. ഇന്ത്യ മഹാരാജ്യത്തിലെ ഒരു കൊച്ചു സംസ്ഥാനം മാത്രമാണ് കേരളം. എന്നാൽ ഈ രാജ്യത്ത് നടക്കുന്ന സംഭവങ്ങളിൽ എന്തെങ്കിലും നെഗറ്റീവ് ആയി സംഭവിച്ചാൽ - അത് ഈ പത്രത്തിന്റെയും ചാനലിന്റെയും രാഷ്ട്രീയത്തിന് എതിരായ ഭരണം ആണെങ്കിൽ മാത്രം അത് കൊടുക്കും. ഇല്ലെങ്കിൽ തഥൈവ.
ഈ സർക്കാർ കൊണ്ടുവന്ന "തൂഫാൻ" വളരെ ഏറെ ജനശ്രദ്ധ നേടിയിട്ടുണ്ട്. അതൊരു ചെറു വാർത്തയായി പറയുന്നു എങ്കിലും കൂടുതൽ പ്രാധാന്യം കൊടുക്കാനോ ജനങ്ങളുടെ അഭിപ്രായം ആരായാനും ഒരു പത്രങ്ങളും ചാനലുകളും തയ്യാറായിട്ടില്ല . ഒരിക്കൽ ലഹരിയുടെ പിടിയിലായിരുന്ന ഈ കേരളത്തെ രക്ഷിക്കാനുള്ള ശ്രമം തീർച്ചയായും അഭിനന്ദനാർഹമാണ്. പക്ഷേ ഇവിടെ ജനഹിതം തേടാൻ അവർ തയ്യാറല്ല. എന്നാൽ ഒരാൾ മറ്റൊരാളെ കൊലപ്പെടുത്തിയാൽ അതിന്റെ അയൽപക്കക്കാരെയും പണ്ട് അടുത്ത് താമസിച്ചിരുന്ന വരെയും പോയി കണ്ട് വിവരങ്ങൾ ശേഖരിച്ച് ലൈവ് ആയി കാണിക്കും. എന്തൊരു ശുഷ്കാന്തി. നെഗറ്റീവ് ഇംപാക്ട് ഉള്ള വാർത്തകൾക്കാണ് ഇന്ന് പ്രാധാന്യം നൽകുന്നത്. നല്ല വാർത്തകൾ കണ്ടെത്താനും പറയാനും താല്പര്യം ഇല്ല. ഇത് സമൂഹത്തിന്റേതുകൂടി അപചയമാണ്.
നമ്മളിലേക്ക് എത്തുന്ന വാർത്തകളിൽ മാറ്റം വരണമെങ്കിൽ നമ്മുടെ കാഴ്ചപ്പാടും മാറേണ്ടിയിരിക്കുന്നു. നല്ലതു കാണാനും കേൾക്കാനുമായി നമ്മുടെകണ്ണുകളും ചെവികളും തുറന്നു വയ്ക്കാം. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടട്ടെ. പക്ഷേ അതിനായി നമ്മുടെ മനസ്സ് കലുഷിതമാക്കരുത്.
ബ്ലോഗിലൂടെവീണ്ടും കാണാം.
ഏറെ സ്നേഹത്തോടെ,
മീര നമ്പൂതിരി.