Friday, February 13, 2026

ഞങ്ങളുടെ പൊൻ കിണർ

 എന്റെ ജീവിതത്തിലെ മറക്കാനാവാത്ത ദിവസമാണ് ഇന്നലെ, ഫെബ്രുവരി 13, 2026 വെള്ളിയാഴ്ച. ഞങ്ങളുടെ കിണർ ഇടിഞ്ഞതാണ് പോയ ദിവസം. 

       ഏകദേശം ഒന്നര വർഷം മുൻപാണ് ഞങ്ങളുടെ പ്ലംബിങ് പണി നടത്തുകയും മറ്റു സഹായങ്ങൾ ചെയ്തു തരുന്നതുമായ രാജേന്ദ്രൻ ഈ കിണർ ക്ലീൻ ചെയ്തത്. അപ്പോൾ, കിണറിന്റെ റിങ്ങുകൾക്ക് ബലക്ഷയം തോന്നുന്നുണ്ട് എന്നും പുതിയ റിങ്ങുകൾ  ഇറക്കിയാൽ നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. പല തടസ്സങ്ങൾ മൂലം അതിനു സാധിക്കാതിരുന്നത് ഒരുപക്ഷേ ഞങ്ങളുടെ വിധിയാകും. ഒടുവിൽ വ്യാഴാഴ്ച, ഫെബ്രുവരി 12 2026 അദ്ദേഹത്തെ വിളിച്ചു. അദ്ദേഹം തന്നെ കിണർ പണിക്കാരെ വിളിച്ചുവരുത്തി പിറ്റേ ദിവസം തന്നെ പുതിയ റിങ്ങുകൾ ഇറക്കാം എന്ന് തീരുമാനമായി. വെള്ളം വറ്റിച്ച ശേഷം റിങ്ങുകളുടെ അവസ്ഥ കണ്ട് എണ്ണം തീരുമാനിച്ചശേഷം കൊണ്ടുവരാം, എന്തായാലും 18 -20 എണ്ണം വേണ്ടിവരും എന്നും അവർ സൂചിപ്പിച്ചു. 

വെള്ളിയാഴ്ച രാവിലെ 7 മണിക്ക് മുമ്പ് അവരെത്തി. ആദ്യം കിണറ്റിൽ ഇറങ്ങി കാട്ടുചെടികൾ എല്ലാം കളഞ്ഞു വൃത്തിയാക്കി പുറത്തുവന്നു. പിന്നീട് അവരുടെ മോട്ടോർ കൊണ്ട് വെള്ളമടിക്കാൻ തുടങ്ങി. ഒരു മിനിറ്റ് ആയിട്ടില്ല അപ്പോഴേക്കുംചെറിയ ശക്തിയിൽ വെള്ളം കിണറ്റിലേക്ക് വീഴാൻ തുടങ്ങി. സംശയം തോന്നിയ അവർ ഉടൻതന്നെ മോട്ടോർ ഓഫ് ചെയ്ത് അവരുടെ എല്ലാ സാധനസാമഗ്രികളും മോട്ടറും അവിടെ നിന്നും മാറ്റി, അവരും മാറിനിന്നു. അപ്പോഴേക്കും ഉള്ളിൽ കിണർ ഇടിയാൻ തുടങ്ങിയിരുന്നു. പിന്നീട് പുറത്തുവച്ചിരുന്ന, എന്നും ഉപയോഗിക്കുന്ന ഞങ്ങളുടെ മോട്ടോർ എടുത്തു മാറ്റണോ എന്ന് ആലോചിച്ചപ്പോഴേക്കും അതെല്ലാം കിണറ്റിലേക്ക് വീണു, കിണറിന്റെ പുറത്ത് കാണുന്ന ഭിത്തി സഹിതം.

  ഈ കിണർ എത്ര സത്യമുള്ളതായിരുന്നു എന്ന് മനസ്സിലായത് അപ്പോഴാണ്. കിണറിന്റെ അരികിൽ വെച്ചിരുന്ന ചെടികളെപോലും നശിപ്പിക്കാതെ മതിലിനും, വീടിനും ഒന്നും ഒരു അപകടവും സംഭവിക്കാതെയാണ് ആ കിണർ വീണത്. ഉള്ളിലെ റിങ്ങുകൾ അങ്ങനെതന്നെ താഴേക്കിരുന്നു എങ്കിൽ കൂടുതൽ സ്ഥലം( കിണറിന് ചുറ്റുമുള്ള കൂടുതൽ സ്ഥലം) ഇടിഞ്ഞേനെ. അത് ഉണ്ടാകാതെ കിണറിലെ വളയങ്ങൾ ചെരിഞ്ഞും, കുത്തനെ വീണും ആഘാതം കുറച്ചു. ആരെയും കഷ്ടപ്പെടുത്താതെ, വിഷമിപ്പിക്കാതെ അങ്ങനെ ഞങ്ങളുടെ ആ പൊൻകിണർ ഇല്ലാതെയായി. കടൽമണ്ണ പോലത്തെ പശ്മയില്ലാത്ത മണ്ണ് ആയിരുന്നു അടിയിൽ ഉണ്ടായിരുന്നതെന്നും അതാണ് കാരണമെന്നും വിദഗ്ധർ പറയുന്നു. ഞങ്ങൾ ഈ വീട് വാങ്ങിയതാണ്. അപ്പോൾ തന്നെ കിണറും ഉണ്ട്. അതുകൊണ്ടുതന്നെ മണ്ണിനെ പറ്റി കാര്യമായി ഒന്നും അറിയില്ല. ബെൽറ്റ് ചെയ്ത് നല്ല ഉറപ്പോടെ വെച്ച വീടാണ് എന്ന് മാത്രം അറിയാം. ഞങ്ങളുടെ തൊട്ട് അയൽപക്കത്തുള്ള കിണറും വെള്ളം അടിച്ചപ്പോൾ തകർന്നു വീണിട്ട് ഒരു വർഷമായില്ല. ഇത്രയും കാലം- ഏകദേശം 18 വർഷം - ഞങ്ങൾക്ക് ഉപയോഗിക്കാൻ കഴിഞ്ഞത് ഭാഗ്യമായാണ് എല്ലാവരും പറഞ്ഞത്.

         കിണർ തകർന്നത് എന്റെ മനസ്സിനെ വല്ലാതെ ഉലച്ചു എന്ന് സത്യമാണ്. ആർക്കും ഒരു ദോഷവും ഉണ്ടാകാതെ സ്വയം ഉള്ളിലേക്ക് ഒതുങ്ങുകയായിരുന്നു  പൊൻകിണർ. ആ സമയം എല്ലാം നോക്കി കണ്ടു ചെയ്യേണ്ടത് ചെയ്യാനുള്ള ആളുകളും സഹായത്തിനായി ഇവിടെയുണ്ടായിരുന്നു. ഞങ്ങൾക്ക് കിണർ പോയ വിഷമമല്ലാതെ മറ്റൊന്നും അറിയേണ്ടിയിരുന്നില്ല. എല്ലാം അവർ തന്നെ ഏറ്റെടുത്തു ചെയ്തു. വൈകുന്നേരം ആയിപ്പോയേക്കും ആ കിണർ മൂടി.

    പോകാനുള്ള സമയമായപ്പോൾ എത്ര നിശബ്ദമായാണ് ആ കിണർ വഴിയൊഴിഞ്ഞത്  . രാജേന്ദ്രൻ ഒരു പാക്കറ്റ് പാലു വാങ്ങി കിണറ്റിൽ ഒഴിച്ച് നമ്മുടെ നന്ദിയും സ്നേഹവും കടപ്പാടും അറിയിച്ചു. ഞാനും അല്പം ഗംഗാജലം വീഴ്ത്തി അതിനോട് യാത്ര പറയുമ്പോൾ വിവരിക്കാൻ ആവാത്ത വിങ്ങലായിരുന്നു ഉള്ളിൽ.

    ഒരുപക്ഷേ നിങ്ങൾക്ക് തോന്നും ഒരു കിണർ ഇടിഞ്ഞു പോയതിനാണോ ഇത്രയും പറയുന്നത് എന്ന്. അല്ല,അതൊരു വെറും കിണറായി കാണാൻ കഴിയില്ല. അതൊരു അനുഗ്രഹമായിരുന്നു. ഞങ്ങളുടെ,വീടിന്റെ, ഒക്കെ ഭാഗമായിരുന്നു. ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാകാതെ ഒരു നഷ്ടവും ഉണ്ടാക്കാതെ എത്ര ശ്രദ്ധയോടെയാണ് അത് ഞങ്ങളുടെ ജീവിതത്തിൽ നിന്നും ഇല്ലാതെയായത്. ഈശ്വരാനുഗ്രഹത്തിന്റെ ആഴം വീണ്ടും കാണിച്ചു തരാൻ ഈ സംഭവത്തിന് കഴിഞ്ഞു.

 സത്യത്തിൽ ഞാൻ ഇപ്പോഴും ആ ഷോക്കിൽ നിന്നും മുക്ത ആയിട്ടില്ല. നമ്മുടെ എല്ലാമെല്ലാമായ, അമൃതായ ഒന്ന് നഷ്ടപ്പെടുമ്പോഴുള്ള വേദന. ഇനി അതിനെ തിരിച്ചു കിട്ടില്ല എന്ന് തിരിച്ചറിവിൽ ഉള്ള വേദന. 😢😢നിങ്ങൾക്കിത് എത്രത്തോളം ഉൾക്കൊള്ളാൻ ആകുമെന്ന് എനിക്കറിയില്ല.

 എങ്കിലും....😔

 ഏറെ സ്നേഹത്തോടെ

 മീര നമ്പൂതിരി🙏

Wednesday, January 14, 2026

ജയിൽ ശിക്ഷ രക്ഷയാകുമ്പോൾ

 ഇന്ന് ജയിൽ ജീവിതം അവിടുത്തെ അന്തേവാസികൾക്ക് അനുഗ്രഹമാവുകയാണ്. തൊഴിൽരഹിതരും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ അതികഠിനമായി ശ്രമിക്കുന്ന സ്ത്രീകളും ജയിൽ ജീവിതത്തിലെ സുഭിക്ഷതയിലേക്ക് ആകർഷിക്കപ്പെട്ടാൽ അവരെ കുറ്റം പറയാൻ കഴിയില്ല. അത്രമാത്രമാണ് ജയിലിലെ  തൊഴിൽ വേതന വർദ്ധന. ജയിൽ രക്ഷ ആകുമ്പോൾ ശിക്ഷിക്കപ്പെടുന്നത് പാവം നിർധനരായ നല്ലവരായ ജനങ്ങളാണ്. 

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 369 രൂപയാണ് ദിവസക്കൂലി. അതും ദിവസവും കിട്ടില്ല,125 ദിവസം മാത്രമാണ് കൂലിവേല ഉറപ്പ് നൽകുന്നത്. പൊതുജനങ്ങൾക്കരികിൽ ഓരോ വീട്ടിലും ചെന്ന് വിവരം ശേഖരിക്കുന്ന ആശാവർക്കർമാർ ആകട്ടെ ദിവസക്കൂലി വെറും 400 രൂപ. പണ്ടുമുതൽ അല്പം സാമ്പത്തിക വരുമാനം കൂടുതലുള്ള കശുവണ്ടി തൊഴിലാളിക്ക് ഇന്ന് കിട്ടുന്നത് 538 രൂപ. സുരക്ഷാ ജീവനക്കാരൻ എന്ന പേരിൽ മറ്റുള്ളവരുടെ ആജ്ഞകൾ ശിരസാ വഹിക്കേണ്ടി വരുന്നവരുടെ ശമ്പളം ഒരു ദിവസം 596, പലപ്പോഴും ഇത്രയൊന്നും കിട്ടില്ല എന്നതാണ് വാസ്തവം. അപ്പോഴാണ് കൊലപാതകത്തിനും മോഷണത്തിനും സ്ത്രീ പീഡനത്തിനും ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന വിദഗ്ധ തൊഴിലാളിയായ കുറ്റവാളിക്ക് 620 രൂപ ദിവസം ശമ്പളം നൽകുന്നത്. അർദ്ധവിദഗ്ധ കുറ്റവാളി ആണെങ്കിൽ 560 രൂപ , വൈദഗ്ധ്യം ഒട്ടുമില്ലാത്തവന് 530 രൂപ. കഷ്ടം തന്നെ. കുറ്റം ചെയ്യുന്നതിൽ വൈദഗ്ധ്യം ഏറിയാൽ അവരേയും വിദഗ്ധരായി കണക്കാക്കുമായിരിക്കും. ഇനി അത് ഒട്ടുമില്ലെങ്കിൽ ഒരു വർഷത്തെയോ ആറുമാസത്തെയോ പരിശീലനം നൽകി അവരെയും വിദഗ്ധരാക്കും. ഭരണകർത്താക്കളുടെ രാഷ്ട്രീയപാർട്ടിയിൽ പെട്ടവരാണ് ജയിലിൽ കിടക്കുന്നവരിൽ കൂടുതലും എന്നതുകൊണ്ടാവാം ഈ വർദ്ധന എന്നതിൽ സംശയമുണ്ട്. ഭക്ഷണത്തിനും ചികിത്സയ്ക്കും പുറമെയാണ് ഈ ശമ്പളം എന്ന കാര്യം മറക്കരുത്. അപ്പോൾ എല്ലാം ഫ്രീ.

     മുമ്പ് സൂചിപ്പിച്ച തൊഴിലുറപ്പുകാരും ആശാവർക്കർമാരും മറ്റു തൊഴിലാളികളും ചോര നീരാക്കി പണിയെടുക്കുന്നത് സ്വന്തം കുടുംബം പോറ്റാൻ ആണ്. അവരുടെ വീട്ടിൽ അടുപ്പു കത്തണമെങ്കിൽ ഈ കൂലി കിട്ടിയേ പറ്റൂ. ഒരു രോഗം വന്നാൽ സർക്കാർ ആശുപത്രിയിൽ പോയി ക്യൂ നിന്ന് ഡോക്ടറെ കണ്ട് മരുന്ന് വാങ്ങി, ഇനി കുറിച്ച മരുന്ന് അവിടെ ഇല്ലെങ്കിൽ സ്വരുകൂട്ടിവെച്ച രൂപ കൊടുത്തു മരുന്നു വാങ്ങണം. വീട്ടിലെത്തണം. അവനവനോ കുടുംബത്തിൽ ആർക്കെങ്കിലും അസുഖം വന്നാൽ കുടുംബസ്നേഹം ഉള്ള ഇവർക്ക് ജോലിക്ക് പോകാനും പറ്റില്ല. അവരെ ശുശ്രൂഷിക്കണ്ടേ. അന്ന് അവർക്ക് ജോലിയും കൂലിയും ഇല്ലാത്ത ദിവസമായിരിക്കും.

       എന്നാൽ കൊടും കുറ്റവാളികളായ ജയിൽ അന്തേവാസികൾക്ക്    ലഭിക്കുന്ന ഭക്ഷണവും രോഗ ചികിൽസയും മുന്തിയ രീതിയിലുള്ളതാണ്. ആദ്യം ജയിലിലെ ഭക്ഷണമെന്നു ഒന്നു നോക്കാം. സമൂഹത്തിലെ വെള്ളറേഷൻ കാർഡ് ഉള്ളവർക്ക് പോലും ഇത്രയും നല്ല ഭക്ഷണം കഴിക്കാൻ പറ്റുന്നുണ്ടോ എന്ന് സംശയം.

                              1. ഞായർ


  പ്രാതൽ                 ഉച്ചഭക്ഷണം                    അത്താഴം

  ഇഡലി ദോശ     ചോറ്, അവിയൽ       ചോറ്, രസം

 സാമ്പാർ,ചായ.     തീയൽ,തൈര്            തോരൻ

                                   2. തിങ്കൾ

 ചപ്പാത്തി, ചായ     ചോറ്, മീൻ കറി       ചോറ് രസം 

 കടലക്കറി              വറവ്പുളിശ്ശേരി        കപ്പപ്പുഴുക്ക്

                                                                         അച്ചാർ 

                                   3   ചൊവ്വ

 ഉപ്പുമാവ്, ചായ      ചോറ് അവിയൽ   ചോറ് തോരൻ

 പഴം                        സാമ്പാർ തൈര്     ചെറുപയർകറി

                                    4. ബുധൻ

 ഇഡലി ദോശ       ചോറ് അവിയൽ    ചോറ് തോരൻ

 സാമ്പാർ ചായ      തീയൽ തൈര്      രസം

                                     5. വ്യാഴം 

 പഴം ചായ    ചോറ് അവിയൽ    ചോറ് തീയൽ

 ഉപ്പുമാവ്             സാമ്പാർ തൈര്       തോരൻ 

                                     6. വെള്ളി

 ഇഡലി ദോശ         ചോറ് അവിയൽ      ചോറ് രസം

 സാമ്പാർ ചായ     എരിശ്ശേരി പുളിശ്ശേരി    തോരൻ 

                                      7. ശനി

 ഉപ്പുമാവ് ചായ     ചോറ് തോരൻ     ചോറ് രസം

 പഴം                  ആട്ടിറച്ചി പുളിശ്ശേരി     അച്ചാർ

                                                                     കപ്പപ്പുഴുക്ക്

  എങ്ങനെയുണ്ട് ജയിലിലെ ഭക്ഷണം? അതിഗംഭീരം, അല്ലേ. ഇനി ജയിലിൽ കഴിയുന്നവർക്ക് അസുഖം വന്നാലോ? ഉടൻതന്നെ ഡോക്ടർ എത്തും പരിശോധിക്കും മരുന്നു കൊടുക്കും. ഇനി അസുഖം കൂടുതൽ ആണെങ്കിൽ സർക്കാർ വണ്ടിയിൽ ആശുപത്രിയിലേക്ക്. അവിടെ ചെന്നാൽ വീണ്ടും പരിഗണന.ഒറ്റ പൈസ ചെലവില്ലാതെ  VIP ട്രീറ്റ്മെന്റ്. എന്താ! അല്ലേ. ഇതൊക്കെ അനുഭവിക്കാനും ഒരു യോഗം വേണം എന്ന് തോന്നും.

     ഇത്രമാത്രം കൊടുക്കാൻ ഇവർ എന്ത് സേവനമാണ് നാടിന് നൽകിയത്? സത്യത്തിൽ ഇവരുടെ സെക്യൂരിറ്റിയും ഭക്ഷണത്തിനും വസ്ത്രത്തിനും മറ്റു സേവനങ്ങൾക്കും ഉള്ള തുക അങ്ങോട്ടു കൊടുക്കുകയല്ല  ഇവരിൽ നിന്നും പിടിച്ചെടുക്കേണ്ടതാണ്. ഈ രാജ്യദ്രോഹികളെയും കൊലപാതകികളേയും സ്ത്രീപീഡകരെയും ജനങ്ങളുടെ പൈസ ചിലവാക്കി സംരക്ഷിച്ച് ഒടുവിൽ പുറത്ത് വന്നാൽ ഇതേ ജനങ്ങൾക്ക് എതിരെ തിരിഞ്ഞു കൊണ്ട് അവരെ വിഡ്ഢികളാക്കുന്നു. സത്യത്തിൽ ശിക്ഷിക്കുന്നവരെ രക്ഷിക്കുന്ന കാഴ്ചയാണ് ഇവിടെ കാണുന്നത്. ഒരുതരത്തിൽ സുഖകരമായ ശിക്ഷ. ഇതെല്ലാം കൂടാതെ അവർക്ക് ടിവി,വായന, പഠിത്തം എല്ലാം ഇവിടെ നടക്കും. എന്തിന് ആവശ്യക്കാർക്ക് ഇവിടെ ഫോൺ പോലും സ്വന്തമായി ഉണ്ടെന്നത് പരസ്യമായ രഹസ്യമാണ്.  ഇതൊക്കെ കൂടാതെ ഇടയ്ക്കിടയ്ക്ക് കിട്ടുന്ന പരോൾ. സർക്കാർ സഹായം ഉണ്ടെങ്കിൽ ഇതിനും യാതൊരു ബുദ്ധിമുട്ടുമില്ല, നിയന്ത്രണങ്ങളും നിയമങ്ങളും ദൂരെ.

   നല്ലവരായ പൊതുജനങ്ങൾക്ക് കിട്ടാത്ത സൗകര്യങ്ങളാണ് കേരളത്തിലെ ജയിലിൽ ലഭിക്കുന്നത്. നമ്മൾ ഇതുവരെ പറഞ്ഞത് കേരളത്തിലെ ജയിലിലെ സ്ഥിതിയാണെങ്കിൽ മറ്റു സംസ്ഥാനങ്ങളിലെ കുറ്റവാളികൾക്ക് നൽകുന്ന വേതനം കൂടി ഒന്നു നോക്കാം.

 2024ലെ കണക്ക് അനുസരിച്ച്  വിദഗ്ധർ, അർദ്ധ വിദഗ്ധർ,  അവിദഗ്ധർ എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നു.

 ഡൽഹിയിൽ വിദഗ്ധർക്ക് 308 രൂപ,അർദ്ധ വിദഗ്ധർക്ക് 248 രൂപ, അവിദഗ്ധർക്ക് 194 രൂപ എന്ന നിരക്കിലാണ്. കർണാടകയിൽ ഇത് 225, 200, 175 എന്ന നിരക്കിലും തമിഴ്നാട്ടിൽ 200, 180 160  എന്ന നിരക്കിലും ആണ്. പോണ്ടിച്ചേരിയിൽ ആകട്ടെ 180, 160, 150 എന്നും രാജസ്ഥാനിൽ 180 അവിദഗ്ധർക്ക് 156 എന്നും ജാർഖണ്ഡിൽ  144, 113, 91 എന്ന നിരക്കിലും  ഉത്തർപ്രദേശിൽ 40, 30, 25 എന്ന നിരക്കിലും ആണ്. ചുരുക്കത്തിൽ മറ്റു സംസ്ഥാനങ്ങളിലെ ജയിൽ അന്തേവാസികൾ കേരളത്തിലേക്ക് വരാൻ തീർച്ചയായും താല്പര്യം പ്രകടിപ്പിക്കും. അവർക്കതിനു പറ്റിയില്ലെങ്കിൽ കേരളത്തിൽ വന്നു കുറ്റം ചെയ്താൽ ഇവിടുത്തെ ജയിലിൽ കിടന്ന് സമ്പന്നരാകാമല്ലോ എന്ന് തീരുമാനിച്ചു പ്രവർത്തിക്കാനും സാധ്യതയുണ്ട്.

     എന്തായാലും കുറ്റങ്ങൾ ചെയ്യാതെ അഭിമാനത്തോടെ തൊഴിലെടുക്കുന്നവരേക്കാൾ സാമ്പത്തിക വരുമാനവും മറ്റു സേവനങ്ങളും ക്രൂരന്മാരായ കുറ്റവാളികൾക്ക് ലഭിക്കുന്നു എന്ന സത്യം മറച്ചുവെക്കാൻ കഴിയില്ല. ജയിലിൽ ഉള്ളവർക്ക് സാമ്പത്തിക ലാഭവും സൗജന്യങ്ങളും പുറത്തുള്ളവരെ ക്കാൾ ലഭിക്കുന്നു എന്നത് ഒട്ടും അഭിമാനകരമല്ല എന്ന് മാത്രമല്ല വളരെ അപമാനകരമാണ് താനും. സാധാരണക്കാർക്ക് പോലും ജയിലിലേക്ക് പോകാൻ ഇത്  പ്രചോദനമാകാനും സാധ്യതയുണ്ട്. ഒരു സത്യം കൂടി പറയട്ടെ. ഇത് കണ്ടപ്പോൾ എനിക്കും ജയിലിൽ പോകാൻ തോന്നി എന്നതാണ് വാസ്തവം. ഗ്രൂപ്പ് ടൂറിസം എന്നൊക്കെ പറയും പോലെ ഗ്രൂപ്പ് ജയിൽവാസം എന്ന ലക്ഷ്യത്തോടെ ഒരു സംഘടന ഉണ്ടാക്കിയാലോ എന്നൊരു പ്ലാൻ മനസ്സിൽ ഉണ്ട്. താല്പര്യമുള്ളവർ.....  

 ഏറെ സ്നേഹത്തോടെ

 മീര നമ്പൂതിരി 

 

 

                 

                               

     


Sunday, January 4, 2026

A beautiful post

 *Enjoyed reading this - hence posting here………*

*Brings back pictures of those wonderful days in mind in nostalgia…….*



*“There was a time.………”*


We had to go to school on our own because there was no custom of being dropped off by cycle or bus. Our parents never worried about what good or bad might happen after sending us to school.…..

😊😊


They never feared anything either,


Pass or fail — that’s all we knew. We had nothing to do with percentages.…… 🤪🤪


😛 Admitting to going for tuition was embarrassing because we might be considered fools...


🤣🤣🤣

We believed that placing peepal leaves, or peacock feathers in our books would make us intelligent and smarter.…….


☺️☺️ In cloth bags… in satchels… and later in aluminum cases…


We were experts at organizing our books and notebooks neatly...


😁 Every year, before starting a new class, we would cover our books and notebooks with brown paper — and this was no less than an annual celebration or a festival...


🤗 At the end of the year, we sold our books and bought used ones for the next year — and never felt ashamed.….. 


Because back then, neither books nor syllabus changed every year...


🤪 Our parents never felt like our studies were a burden...


😞 Giving one friend a ride on the front bar of our cycle and another on the rear carrier and wandering through the streets — that was our daily routine.…..,


We must have wandered endlessly this way.…….


🥸😎 Standing outside classroom holding our toes, or having our ears twisted until they turned red — never hurt our self-respect... because honestly, we didn’t even know what self-respect meant.…..😄


🧐😝 Getting scolded  at home or school was just a normal part of life.


😜 Playing barefoot cricket or football anywhere, with wooden planks and any kind of ball, was a joy only we knew.…….


😁 We never even asked for pocket money, and our father never gave any.……… as our needs remained very small - shoplifting used to be bet among friends those days.

😄


😁 We were never able to tell our parents how much we loved them because we didn’t even know how to say “I love you”.……


😀 Riding double or triple seat on school benches, and getting treats from friends at the small candy stall outside school in half-pants — we still remember that kindness...


Where are those friends now ???


😇 No matter where we are in the world now, the truth is we grew up in the real world and truly faced reality……..


🙃 Keeping clothes wrinkle-free and maintaining formalities in relationships was never our thing……


Besides breakfast and dinner, the joy of carrying rotis wrapped in newspaper in our tiffin is something today’s kids wouldn’t understand.……


😀 We don’t blame our fate — whatever life we’re living, we live it with joy, and this mindset helps us keep going… The life we lived simply can’t be compared with today’s…


😌 We don’t know if we were good or bad… but we had our time……


🙏🏻☺😊


One thing is for sure — whoever reads this entirely will definitely be reminded of many beautiful moments from their own past. 

❤️🙏🏻🙏🏻🪷

Monday, October 27, 2025

നേപ്പാളിലൂടെ ഒരു ആത്മീയ യാത്ര

 നമ്മുടെ ജീവിതത്തെ അർത്ഥവത്താക്കുന്നതും മനോഹരമാക്കുന്നതും യാത്രകളാണ്. സ്ഥലം കാണുക എന്നതിനോടൊപ്പം അദ്ധ്യാത്മികതയുടെ പരിവേഷം കൂടി ഉള്ളതാകുമ്പോൾ അതിൽനിന്നുണ്ടാകുന്ന ആനന്ദം പറഞ്ഞറിയിക്കാൻ കഴിയില്ല. ഇത്തരം യാത്രകൾ ശരിക്കും ആസ്വദിക്കുക തന്നെ വേണം. മുക്തിനാഥ് - പശുപതി- ജനക്പൂർ യാത്രയ്ക്ക് ( ഒപ്പം മറ്റു ക്ഷേത്രങ്ങളും ) മുമ്പ് ഒന്ന് ശ്രമിച്ചു എങ്കിലും  മറ്റു പല കാരണങ്ങളാൽ വേണ്ടെന്നു വെക്കേണ്ടി വന്നു. അന്ന് നഷ്ടബോധം തോന്നാതിരുന്നത് ഈ സ്ഥലങ്ങളെപ്പറ്റി വേണ്ടത്ര അറിവില്ലാത്തതുകൊണ്ടാണെന്ന് ഇന്ന് മനസ്സിലാക്കുന്നു. അടുത്ത യാത്രയിൽ അയോധ്യ കൂടി ഉൾപ്പെടുത്തിയതായി യാത്രിക ഗ്രൂപ്പിന്റെ ചീഫ് ജയൻനമ്പൂതിരി അറിയിച്ചപ്പോൾ മനസ്സിൽ വീണ്ടും ആഗ്രഹം ശക്തമായി. സീതയുടെ ജന്മസ്ഥലം കാണാൻ പോകുന്നതിനു മുമ്പ് രാമന്റെ  ജന്മസ്ഥലം കൂടി കാണുന്നതാണ്  കൂടുതൽ ആകർഷകമായത്. ഇതുവരെ പൂർത്തിയാകാത്ത ആഗ്രഹമായിരുന്നു അയോധ്യാക്ഷേത്ര സന്ദർശനം. 18 പേരുള്ള സംഘത്തിലെ 9 പേർ 2025 ഒക്ടോബർ അഞ്ചിന് രാവിലെ തിരുവനന്തപുരത്ത് നിന്നും ട്രെയിനിൽ യാത്ര ആരംഭിച്ചു. മറ്റുള്ള ഒൻപത് പേർ ഫ്ലൈറ്റിൽ നേരിട്ട് അയോധ്യയിലെത്തി ഞങ്ങളോടൊപ്പം ചേർന്നു. സരയൂ നദി സന്ദർശിച്ച ശേഷമാണ് അയോധ്യ രാമ ക്ഷേത്രത്തിൽ  എത്തിയത്. അതി കർശനമായ സെക്യൂരിറ്റി,തിരക്കില്ലാത്ത നല്ല വൃത്തിയുള്ള അന്തരീക്ഷം. ചെരിപ്പും ബാഗും മറ്റും സൂക്ഷിക്കുവാൻ ധാരാളം കൗണ്ടറുകൾ. വേഗം നീങ്ങുന്ന ഭക്തരുടെ ക്യൂവിൽ ഞങ്ങളും ഇടം പിടിച്ചു. ക്ഷേത്രം എന്ന് പറയുമ്പോൾ നമ്മുടെ ദക്ഷിണേന്ത്യൻ ശൈലിയിലുള്ള ക്ഷേത്ര മായിരുന്നു മനസ്സിൽ ഉണ്ടായിരുന്നത്. തിരുനടയുടെ മുമ്പിൽ,മനസ്സുനിറയെ നിന്നു തൊഴാൻ അവസരം കിട്ടുമോ എന്നായിരുന്നു ചിന്ത. പക്ഷേ അവിടേക്ക് കടന്നപ്പോൾ ആ ഭയമെല്ലാം  അസ്ഥാനത്തായി. വടക്കേ ഇന്ത്യൻ ശൈലിയിൽ പ്ലാറ്റ്ഫോം പോലെയുള്ള തുറന്ന സ്ഥലത്താണ് ബാലരൂപത്തിലുള്ള ശ്രീരാമദേവന്റെ പ്രതിഷ്ഠ. അകത്തേക്ക് കടക്കും മുമ്പ് തന്നെ ഭഗവാനെ നമുക്ക് കൺ നിറയെ കാണാം. ദർശനത്തിന് ഒരു ബുദ്ധിമുട്ടുമില്ല എന്ന് മാത്രമല്ല ഏറെ സമയം ദർശനം കണ്ടുകൊണ്ട് നടക്കാനും സാധിക്കും. മഹാപുണ്യം. എത്ര വർഷങ്ങളുടെ കാത്തിരിപ്പാണ് സഫലമായത്! ഇപ്പോഴും അവിടെ ക്ഷേത്ര നിർമ്മാണം നടക്കുന്നതേയുള്ളൂ. ഇനിയും വളരെ വളരെ നിർമ്മിതികൾ അവിടെ ഉയരാൻ ഉണ്ട്. അതിനുവേണ്ട സ്തൂപങ്ങളും കൊത്തുപണികൾ ചെയ്ത തൂണുകളും അവിടെ കൂട്ടിയിട്ടിരിക്കുന്നത് കാണാം. ക്ഷേത്ര പരിസരത്തെല്ലാം നിർമ്മാണ ജോലി തകൃതിയായി നടക്കുന്നു. ഇതിന്റെ പരിസരവും ചേർന്നുള്ള സ്ഥലങ്ങളുമെല്ലാം വികസനത്തിന്റെ പാതയിൽ ആണെന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു.

 രാമക്ഷേത്രത്തിന് സമീപത്തു തന്നെയാണ് ഹനുമാൻ ഗർഹി ക്ഷേത്രം. പത്താം നൂറ്റാണ്ടിലെ കോട്ട പോലെയുള്ള ഒരു ക്ഷേത്രമാണിത്. അഞ്ജന തന്റെ കുഞ്ഞു ഹനുമാനെ കയ്യിൽ എടുത്തിരിക്കുന്നതാണ്    പ്രതിഷ്ഠ. ഈ ക്ഷേത്രത്തെക്കുറിച്ചുള്ള വാർത്ത ഒരുപക്ഷേ നിങ്ങൾക്കറിയാവുന്ന സംഭവമായിരിക്കാം എങ്കിലും അതൊന്നു കൂടി പറയാൻ ആഗ്രഹിക്കുന്നു. കോടതിവിധിക്ക് ശേഷം രാമക്ഷേത്ര നിർമ്മാണം ആരംഭിച്ച കാലം. വളരെ ശക്തമായ സെക്യൂരിറ്റി ആണ് അവിടെ ഏർപ്പെടുത്തിയിരിക്കുന്നത്. ഒരു ബോംബ് ഭീഷണിയെ തുടർന്ന് 1998ല്‍ അവിനാഷ് മിശ്ര എന്ന പോലീസ് ഓഫീസറും സംഘവും ക്ഷേത്രത്തിനു സമീപം സംശയാസ്പദമായി രീതിയിൽ നിർത്തിയിട്ടിരുന്ന വാഹനം പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് അവിടെയുള്ള തണുത്ത കുടിവെള്ള മെഷീന്റെ അരികിൽ രണ്ടു വയറുകളുമായി ഒരു ചെറു കുരങ്ങൻ കളിക്കുന്നത് കണ്ടത്. സംശയം തോന്നിയ പോലീസ് ഓഫീസർ  വാഴപ്പഴം നൽകി കൊച്ചുകുരങ്ങന്റെ ശ്രദ്ധ മാറ്റി അവിടെ നിന്നും ഓടിച്ച ശേഷം നോക്കിയപ്പോൾ ബോംബ് അവിടെയാണെന്ന് മനസ്സിലായി. ഉടൻതന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അത് പുറത്തെടുത്തു. പൊട്ടുന്നതിന് നിമിഷങ്ങൾക്കു മുമ്പ് ആ കൊച്ചു കുരങ്ങൻ ആ വയർ കടിച്ചു മുറിച്ച് ബോംബ് നിഷ്ക്രിയമാക്കിയതായി തിരിച്ചറിഞ്ഞു. ഇത് ഹനുമാൻ ആയിരുന്നു എന്നാണ് ഏവരുടെയും വിശ്വാസം. 

 ഇവിടെ നിന്നുമാണ് നേപ്പാളിലെ പൊഖാറ യിലേക്കുള്ള യാത്ര ആരംഭിച്ചത്.  നേപ്പാൾ ടൂറിസത്തിന്റെ കേന്ദ്രമായാണ് 8 തടാകങ്ങൾ ഉള്ള പൊഖാറയെ  പരിഗണിക്കുന്നത്. ഇവിടെ നിന്നുള്ള അന്നപൂർണ്ണ പർവ്വതനിരകൾ, fishtail മൗണ്ടൈനുകൾ എന്നിവയുടെ ദൂരക്കാഴ്ചകൾ അതിമനോഹരമാണ്. പൊഖാറയിൽ   ആദ്യം കണ്ടത് devis വെള്ളച്ചാട്ടമാണ്. വലിയ ശബ്ദത്തിലും ശക്തിയിലും താഴേക്ക് പതിക്കുന്ന ജലം ഉടൻ ഇരുണ്ട ആഴമുള്ള വലിയ പാറയുടുക്കിലേക്ക് മറയുന്ന അപൂർവ്വ കാഴ്ച. ഇതെവിടെ പോകുന്നു എന്ന സംശയം തീർത്തു തരാം എന്ന് പറഞ്ഞ് ജയൻ നമ്പൂതിരി പിന്നീട് ഞങ്ങളെ കൊണ്ടുപോയത് അല്പം അകലെയുള്ള ഗുപ്തേശ്വർ മഹാദേവ ഗുഹയിലേക്കാണ്. നേപ്പാളിലെ ഏറ്റവും വലിയ ഗുഹകളിൽ ഒന്നായ ഇതിന് ഏകദേശം 5000 വർഷം പഴക്കമുണ്ട്. ഏകദേശം 3000 മീറ്റർ നീളവും 200ലേറെ  പടികളുമുള്ള ഈ  ഗുഹയുടെ കവാടത്തിന് ഏകദേശം 3 മീറ്റർ വീതിയും രണ്ടുമീറ്റർ ഉയരവും ഉണ്ട്. ഉള്ളിലുള്ള സ്വയംഭൂ ശിവലിംഗം തനിയെ വളർന്നുവരുന്നതായി പറയപ്പെടുന്നു. മുട്ടുവേദന ഉള്ളതിനാൽ ഗുഹയിലേക്ക് ഇറങ്ങുവാൻ അല്പം ഭയം തോന്നി എങ്കിലും ഇറങ്ങുകയും കയറുകയും ചെയ്യുന്നവരെ കണ്ടപ്പോൾ ധൈര്യത്തോടെ പടികൾ ഇറങ്ങാൻ തുടങ്ങി. ചില സ്ഥലങ്ങളിൽ ഗുഹ വളരെ ഇടുങ്ങിയതായി തോന്നും. കുറെ ചെന്നപ്പോൾ വലിയ ശബ്ദവും തണുത്ത കാറ്റും അനുഭവിച്ചു. അപ്പോൾ ഇനി പുറത്തേക്കാണെന്ന് കരുതിയെങ്കിലും വീണ്ടും വഴി കൂടുതൽ നീണ്ടു. ഒടുവിൽ അഭിമുഖമായിരിക്കുന്ന ശിവപാർവതിമാരുടെ വിഗ്രഹങ്ങൾക്ക് മുമ്പിൽ വഴി അവസാനിച്ചു. ഞാൻ നിൽക്കുന്ന പാറയുടെ താഴെ നിശ്ചലമായ ഒരു കുളം. ഇവിടെ പാറക്കരുകിൽ കൈവരികൾ പിടിപ്പിച്ചതിനാൽ താഴേക്ക് വീഴും എന്ന ഭയം വേണ്ട. അതിനരുകിൽ വീണ്ടും താഴേക്ക് ഇറങ്ങാൻ കമ്പികൾ കൊണ്ടുള്ള സ്റ്റെപ്പുകൾ ഉണ്ടെങ്കിലും കാലെങ്ങാനും തെറ്റിയാൽ നേരെ കുളത്തിൽ വീണാലോ എന്ന് ഭയന്ന് ഞാൻ മാറിനിന്നു. പക്ഷേ ജയൻ നമ്പൂതിരിയുടെ നിർബന്ധത്താൽ ഞാൻ താഴേക്കിറങ്ങി. അപ്പോഴാണ് ആ ശബ്ദത്തിന്റെ കാരണം മനസ്സിലായത്. Devis falls ൽ നിന്നും മറഞ്ഞ വെള്ളച്ചാട്ടം ഇവിടെ വീഴുന്നത് രണ്ടു പാറകളുടെ ഇടയിലെ ചെറിയ വിടവിലൂടെ കാണാം. അതിൽ നിന്നുള്ള ജലമാണ് കുളമായി രൂപപ്പെട്ടത്. എന്നാൽ ഇത്രയും ജലം ഒഴുകി എത്തിയിട്ടും കുളത്തിലെ ജലനിരപ്പ് ഒട്ടും ഉയരുന്നില്ല. അവിടെ നിന്നും ജലം മറ്റെവിടേക്കോ ഊർന്നു പോകുന്നുണ്ടാവും. വളരെ വളരെ ആത്മസംതൃപ്തിയും ഭക്തി രസവും പകരുന്ന ഒരു യാത്രയായിരുന്നു ഗുപ്തേശ്വർ മഹാദേവ ഗുഹക്കുള്ളിലേത്.

   വീണ്ടും പലപല ക്ഷേത്രങ്ങൾ സന്ദർശിച്ചു എങ്കിലും പ്രധാനമായി പറയാനുള്ള മുക്തിനാഥിലെ സന്ദർശനമാണ്. വിഷ്ണുവിന്റെ 108 ക്ഷേത്രങ്ങളിൽ ഒന്നാണ് മുക്തിനാഥ്. ഈ ക്ഷേത്രദർശനത്തിലൂടെ മുക്തി കൈവരിക്കാൻ സാധിക്കുമെന്നാണ് വിശ്വാസം. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 3800 മീറ്റർ ( ചിലയിടത്ത് 3710 എന്നും കണ്ടു) ഉയരത്തിലാണ് മുക്തിനാഥ ക്ഷേത്രം. കേദാർനാഥനേക്കാൾ (3583 മീറ്റർ) ഉയരത്തിൽ. (ബേസ് ക്യാമ്പിൽ നിന്നും ഏകദേശം 18 കിലോമീറ്റർ ഉയരത്തിലാണ് കേദാർനാഥ്. നടന്നോ, ഡോളിയിലോ  ഏകദേശം 8 മിനിറ്റ് നീണ്ടുനിൽക്കുന്ന ഹെലികോപ്റ്ററിലോ ഇവിടെയെത്താം) എന്നാൽ മുക്തിനാഥിൽ വളരെ അടുത്തുവരെ വാഹനത്തിൽ പോകാം. ഏകദേശം 300 പടികൾ നടന്നു കയറണം. നടക്കാൻ പറ്റാത്തവർക്ക് കുതിരപ്പുറത്തോ ഡോളിയിലോ എത്താവുന്നതേയുള്ളൂ. മുകളിൽ എത്തിയാൽ രണ്ട് കുളങ്ങളും- പാപങ്ങൾ ഇല്ലാതാക്കുന്ന പാപകുണ്ട്, പുണ്യം നൽകുന്ന പുണ്യകുണ്ട്-  മുക്തിധാര എന്ന് വിളിക്കുന്ന 108 ജലധാരകളും ഉണ്ട്. രണ്ടു കുളത്തിലും കുളിച്ച് ശേഷമാണ് ജലധാരകളുടെ കീഴിലൂടെ നടക്കേണ്ടത്. ഇവിടുത്തെ അന്നത്തെ:താപനില മൈനസ് ഡിഗ്രിയാണ്. ഒരു തുള്ളി തീർത്ഥം കയ്യിലെടുത്താൽ കൈവെള്ള മരവിച്ചു കുഴിഞ്ഞു പോകുന്ന തണുപ്പ്. എന്നിട്ടും പലരും തീർത്ഥത്തിൽ സ്നാനം ചെയ്തു. ഞങ്ങടെ ഗ്രൂപ്പിൽ നിന്നും രണ്ട് സ്ത്രീകളടക്കം മൂന്നുപേർ  തീർത്ഥ സ്നാനം ചെയ്തു പുണ്യം നേടി. ക്ഷേത്രം വളരെ ചെറുതാണ്. ഷൂസൂരി കഴിഞ്ഞാൽ സോക്സ് ഉണ്ടെങ്കിൽ പോലും കാല് നിലത്ത് കുത്താൻ വയ്യാത്തത്ര മരവിച്ചു പോകുന്ന  തണുപ്പ്. ഏറ്റവും പ്രത്യേകത തോന്നിയത് ക്ഷേത്രത്തിനുള്ളിൽ ഭഗവാനരികിൽ നിന്നും പ്രസാദം തരുന്നത് സ്ത്രീയായിരുന്നു എന്നതാണ്. ഉള്ളിൽ പുരുഷ പൂജാരി ഇല്ലായിരുന്നു. അതുപോലെ വഴിപാടായ നെയ്  വിളക്ക് കൊളുത്തുന്ന സ്ഥലത്തും സ്ത്രീയാണ് നിന്നിരുന്നത്. അവിടെയുള്ള വിഷ്ണു പ്രതിഷ്ഠക്കു പുറമേ ലക്ഷ്മി, സരസ്വതി, ഗരുഡൻ, ഹനുമാൻ തുടങ്ങിയ ദേവതകളും ഉണ്ട്. ആ മഹാചൈതന്യത്തിനു മുമ്പിൽ തൊഴുത് പടികൾ ഇറങ്ങുമ്പോൾ, എത്ര ജന്മത്തെ പുണ്യമായിരിക്കാം എന്നെ ഇവിടെ വരെ എത്തിച്ചത് എന്ന് തോന്നി. 

 ബാഗ്മതി നദീതീരത്തു സ്ഥിതി ചെയ്യുന്ന പശുപതിനാഥ ക്ഷേത്രം ഒരു പ്രധാന ശിവക്ഷേത്രമാണ്. 12 ജ്യോതിർ ലിംഗങ്ങളിൽ ഒന്നാണിത്. ഇതിൽ പതിനൊന്നും ഇന്ത്യയിൽ ആണെങ്കിൽ ഇന്ത്യയ്ക്ക് വെളിയിലുള്ള ഒരേയൊരു ജ്യോതിർ ലിംഗം പശുപതിനാഥിലാണ്. ക്ഷേത്രത്തിനു മുമ്പിൽ ഏറെ വലുപ്പമാർന്നതും ലോഹത്തിൽ നിർമ്മിച്ചതുമായ  നന്ദി വിഗ്രഹം ഉണ്ട്. മൃഗമായി പുനർജനിക്കാതിരിക്കാൻ പ്രധാന പ്രതിഷ്ഠയെ ദർശിക്കും മുമ്പ് നന്ദി വിഗ്രഹത്തെ കാണരുതെന്നാണ് വിശ്വാസം. പക്ഷേ ക്ഷേത്രത്തിലെത്തിയാൽ നമ്മൾ ആദ്യം കാണുക ഈ വലിയ നന്ദി വിഗ്രഹം തന്നെ. പശുപതിനാഥിൽ പ്രധാന പ്രതിഷ്ഠക്ക് അഞ്ചു മുഖങ്ങൾ ആണുള്ളത്. നാലുവശത്തും ഒരെണ്ണം മുകളിലും. അതുകൊണ്ടുതന്നെ നാല് നടകളും ഈ ക്ഷേത്രത്തിലുണ്ട്. കൂടാതെ ധാരാളം ഉപദേവ ക്ഷേത്രങ്ങളും ഇവിടെ കാണാം. ബാഗ്മതി നദീതീരത്തുള്ള  ആര്യ ഘട്ട ഒരു ശ്മശാന കേന്ദ്രമാണ്. ഇവിടെ ദഹിപ്പിച്ചാൽ ആത്മാവ് സ്വർഗം പ്രാപിക്കും എന്നാണ് വിശ്വാസം.

 ഹിമാലയൻ പർവ്വത നിരകളുടെ ആകാശ വിസ്മയമായിരുന്നു അടുത്തത്. ആ ഫ്ലൈറ്റ് യാത്ര ഒരിക്കലും മറക്കാനാവില്ല. ഫ്ലൈറ്റിൽ ജനാലയോട് ചേർന്നുള്ള സീറ്റിൽ മാത്രമാണ് ഇരിക്കാൻ അനുവദിക്കുക. അതിൽ ഏകദേശം ഇരുപതോളം പേർ ഉണ്ടായിരുന്നു. 8500 രൂപയാണ് ചാർജ്. ഒരു മണിക്കൂർ നീണ്ട യാത്ര വേളയിൽ എവറസ്റ്റ്(29031.69 അടി), LHOTSE(27940),cho-oyu( 26906),langtang(23734), ഗൗരിശങ്കർ (23405), തുടങ്ങി ഇരുപതോളം കൊടുമുടികൾ. അതെക്കുറിച്ചെല്ലാം വിശദമാക്കി  തരുന്ന വിമാനത്തിലെ സഹായികൾ. എവറസ്റ്റ്  എപ്പോഴും മഞ്ഞുമൂടി കിടക്കുന്നു എന്നായിരുന്നു ഞാൻ കരുതിയത്. എന്നാൽ കണ്ടപ്പോൾ അങ്ങിനെ ആയിരുന്നില്ല എന്നത് എനിക്ക് ഒരത്ഭുതമായി.   മഞ്ഞും ഇടയ്ക്കിടെ പാറകളും എല്ലാം നന്നായി കാണാൻ കഴിഞ്ഞു. ഒക്ടോബർ കഴിഞ്ഞാൽ ഒരുപക്ഷേ കൂടുതൽ മഞ്ഞ പുതച്ചേക്കാം. എല്ലാം വ്യക്തമായി കാണാൻ പാകത്തിൽ ഫ്ലൈറ്റ് വളരെ വളരെ പതുക്കെയാണ് നീങ്ങിയത്. അത് മുന്നോട്ടു നീങ്ങാതെ നിൽക്കുന്നതായാണ് എനിക്ക് തോന്നിയത്. 

 മനാ കാമ്‌നാ ക്ഷേത്രവും അവിടേക്കുള്ള കേബിൾ കാർ യാത്രയും മറ്റൊരു പ്രത്യേകതയായി മനസ്സിൽ നിറയുന്നു. 1300 മീറ്റർ(4265 അടി) ഉയരത്തിലേക്കുള്ള കേബിൾ കാർ 1998 നവംബറിലാണ് ആരംഭിച്ചത്. ഇതിലൂടെ ഏകദേശം 10 മിനിറ്റ് യാത്ര ചെയ്താൽ ക്ഷേത്രത്തിലെത്തും. പലയിടത്തും കേബിൾ കാറിൽ യാത്ര ചെയ്തിട്ടുണ്ടെങ്കിലും കുത്തനെയുള്ള കേബിൾ കാർ യാത്ര ഭയം ജനിപ്പിച്ചു എങ്കിലും പുതിയൊരനുഭവമായിരുന്നു. 

 ജനക്പൂരിലെ സീതാദേവി ക്ഷേത്രം, സീതാരാമന്മാർ വിവാഹ വേളയിൽ അഗ്നിക്കു പ്രദിക്ഷണം ചെയ്ത സ്ഥലം, വിവാഹം നടന്ന സ്ഥലം, ആദ്യരാത്രി കഴിഞ്ഞ സ്ഥലം തുടങ്ങി സീതയുമായി ബന്ധപ്പെട്ട പല പുണ്യസ്ഥലങ്ങളിലും ദർശനം നടത്തി.

 ബുധ നീലകന്ത എന്ന സ്ഥലത്തെ  ബുധ നീലകന്ത ക്ഷേത്രം( ഇവിടെ വിഷ്ണു ജലത്തിലുള്ള അനന്തന്റെ പുറത്ത് ശയിക്കുന്നു), കാളികാ ഭഗവതി ക്ഷേത്രം, താൽ ബരഹി ക്ഷേത്രം  ( ഇത് തടാകത്തിന്റെ നടുക്ക് ദ്വീപിലാണ്. ബോട്ടിൽ യാത്ര ചെയ്ത അവിടെ എത്താം ) തുടങ്ങിയ ധാരാളം ക്ഷേത്രങ്ങളും ദർശിക്കുവാൻ കഴിഞ്ഞു.

 സന്തോഷത്തോടെ, നിറഞ്ഞ സംതൃപ്തിയോടെ തിരികെ കേരളത്തിലേക്ക് തിരിക്കുമ്പോൾ മനസ്സിൽ അലൗകീകവും അഭൗമവുമായ ആ തേജസ് മാത്രം. 🙏

     

Saturday, July 5, 2025

സത്യം കുരിശിലേറരുത്

 കഴിഞ്ഞ ആഴ്ചയിലും ഇപ്പോഴും ഏറെ ചർച്ചയാവുകയാണ് ഡോക്ടർ ഹാരീസിന്റെ വെളിപ്പെടുത്തലുകൾ. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയയ്ക്കും ചികിത്സയ്ക്കുമുള്ള ഉപകരണങ്ങളുടെ ക്ഷാമത്തെ കുറിച്ച് ചൂണ്ടിക്കാട്ടിയ യൂറോളജി വിഭാഗം മേധാവി ഡോക്ടർ സി എച്ച് ഹാരിസ്, ഉണ്ടാകാൻ പോകുന്ന സർക്കാരിന്റെ ശിക്ഷയെ നേരിടാൻ തയ്യാറെടുക്കുകയാണ്. സത്യം കുരിശിൽ ഏറുകയാണോ? തന്റെ തുറന്നുപറച്ചിൽ അല്പം പോലും ഭയമില്ലെന്നും തനിക്കെതിരെയുള്ള  കുറ്റപ്പെടുത്തലുകളിലും നടപടികളിലും തളർന്നു പോകാതെ തന്റെ നിലപാടിൽ തുടരുമെന്നും ഡോക്ടർ ഹാരിസ് വ്യക്തമാക്കുന്നു. കിട്ടാവുന്ന ഉയർന്ന പദവികളോടും  സാമ്പത്തിക ലാഭത്തോടും അതിരുകടന്ന താൽപര്യമില്ലാത്തതാണ് ഇത്തരം ഒരു ഉറച്ച തീരുമാനമെടുക്കാൻ അദ്ദേഹത്തെ ശക്തനാക്കിയതെന്ന് തോന്നുന്നു. ഒരു ഇടത് സഹയാത്രികൻ ആയതുകൊണ്ടാവാം അദ്ദേഹം ഇവിടത്തെ സർക്കാരിനെ അല്ല മറിച്ച് സിസ്റ്റത്തിന്റെ തകരാറിനെയാണ് കുറ്റപ്പെടുത്തുന്നത് ( ഈ സിസ്റ്റവും സർക്കാരിന്റെ നിയന്ത്രണത്തിൽ ആണല്ലോ). 

  മറ്റു മെഡിക്കൽ കോളെജുകളിലെയും  സർക്കാർ ആശുപത്രികളിലെയും സ്ഥിതി ഇതിൽ നിന്നും ഒട്ടും വിഭിന്നമല്ല. മരുന്നുകളും, ശസ്ത്രക്രിയയ്ക്ക് ആവശ്യമായ ചില ഉപകരണങ്ങളും രോഗികളെ കൊണ്ട് തന്നെ പുറത്തുനിന്നും വാങ്ങിപ്പിക്കുന്ന ഈ രീതിയോട് ഇതുവരെ ആരും കാര്യമായി പ്രതികരിച്ചു കണ്ടില്ല. രോഗികൾക്ക് ആവശ്യമായ കട്ടിലും മറ്റു സൗകര്യങ്ങളും ആവശ്യത്തിനു ലഭിക്കാതെ അവർ പലപ്പോഴും താഴെ പായ വിരിച്ച് കിടക്കേണ്ട വിധിയാണ്. അതിനു കാരണം അവർ വെറും സാധാരണക്കാരാണ് എന്നത് തന്നെ. രാഷ്ട്രീയമായി പിടിപാട് ഉണ്ടായിരുന്നുവെങ്കിൽ അവർക്ക് ഈ ഗതി ഉണ്ടാകുമായിരുന്നില്ല. 

 ഡോക്ടർ ഹാരിസ് ന്റെ തുറന്നുപറച്ചിലിനെ തുടർന്ന് ഡോക്ടർമാരുടെ സംഘടനയും അത് ഏറ്റെടുത്തു. അവർ അദ്ദേഹത്തോടൊപ്പം നിൽക്കുന്നു എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇടതുഭരണം നടക്കുമ്പോഴും ഇത് ചൂണ്ടിക്കാണിക്കുവാൻ ഡോക്ടർ ഹാരിസ് ശ്രമിച്ചു, എങ്കിൽ ഇവിടത്തെ പ്രതിപക്ഷ പാർട്ടിയിലേക്ക് ചായവുള്ള ഡോക്ടർമാർ ആരും എന്തേ ഇതുവരെ ഇത് തുറന്നു പറഞ്ഞില്ല എന്നതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്.  പലർക്കും നഷ്ടമായേക്കാവുന്ന സ്ഥാനമാനങ്ങളും സാമ്പത്തിക നേട്ടങ്ങളും ആയിരിക്കണം അവരെ ഇതിൽ നിന്നും പിന്തിരിപ്പിച്ചത്. 

 ഈ തുറന്നുപറച്ചിൽ തന്റെ പ്രൊഫഷണൽ സൂയിസൈഡ് ആണെന്ന് പറയാനും ഡോക്ടർ ഹാരിസിന് മടിയില്ല. ഇനി ഗവൺമെന്റ് സർവീസിൽ താൻ ഉണ്ടാകുമെന്ന് വിശ്വാസവും അദ്ദേഹത്തിനില്ല എന്ന് തോന്നുന്നു. സാധാരണക്കാരെ സേവിക്കാൻ വീട്ടിലിരുന്നാലും കഴിയും എന്ന് അദ്ദേഹം വിശ്വസിക്കുന്നുണ്ടാവണം. ഡോക്ടർ ഹാരിസിനെ വേട്ടയാടിയാൽ നടപടി എടുക്കുമെന്ന് ഡോക്ടർമാരുടെ സംഘടന വ്യക്തമാക്കിയിട്ടുണ്ട്.  നല്ലത്.  പക്ഷേ അദ്ദേഹത്തെ സംരക്ഷിക്കേണ്ടത് ഇവിടുത്തെ ജനങ്ങളുടെ കൂടി ആവശ്യമാണ്.  അവർക്കു വേണ്ടിയാണ് അദ്ദേഹം സർക്കാറിന്റെ വിമർശനം കേട്ടത്. അതുകൊണ്ടുതന്നെ രാഷ്ട്രീയത്തിന് അതീതമായി എല്ലാ വ്യക്തികളും ഡോക്ടർ ഹാരിസിനെ സംരക്ഷിക്കുവാൻ മുന്നോട്ടുവരണം. ഒരു ഡോക്ടർ എങ്ങനെ ആയിരിക്കണം എന്ന് നമുക്ക് കാട്ടിത്തരാൻ ഡോക്ടർ ഹാരിസിന് കഴിഞ്ഞു. സാധാരണക്കാർക്കായി ശബ്ദമുയർത്താൻ അദ്ദേഹത്തിന് കഴിഞ്ഞതും അതുകൊണ്ടാണ്. ഇപ്പോൾ ഇദ്ദേഹത്തോടൊപ്പം നിന്നാൽ മാത്രമേ ഇതുപോലെയുള്ള കൂടുതൽ ഡോക്ടർമാർ ചികിത്സാരംഗത്തെ പോരായ്മകൾ ചൂണ്ടിക്കാട്ടി ജനങ്ങൾക്ക് കൂടുതൽ സൗകര്യങ്ങൾ ലഭ്യമാക്കുവാൻ മുന്നോട്ടു വരികയുള്ളൂ. ഡോക്ടർ ഹാരിസിനെ ശിക്ഷിച്ചാൽ പിന്നെ സത്യം തുറന്നു പറയാൻ കഴിയാതെ ഡോക്ടർമാർ പിന്നിലേക്ക് മാറും. അത് സാധാരണ ജനങ്ങളെ വിഷമത്തിലാക്കും   എന്നതിൽ തർക്കമില്ല. മന്ത്രിമാർക്കും സംഘടനാ പ്രവർത്തകർക്കും ഡോക്ടർ ഹാരിസിനെ പോലെയുള്ളവരെ ധൈര്യമായി എതിർക്കാം. കാരണം അവർക്ക് ആവശ്യമായ ചികിത്സയും സൗകര്യങ്ങളും അവരുടെ പദവികൾക്ക് അനുയോജ്യമായി ലഭിക്കും. എന്നാൽ സാധാരണക്കാരായ ജനങ്ങൾ ശ്രദ്ധിക്കണം. നമുക്ക് ആവശ്യം ഡോക്ടർ ഹാരിസിനെ പോലെയുള്ള ഡോക്ടർമാരാണ്. അവരെ നമുക്ക് വിശ്വസിക്കാം. നമ്മുടെ രോഗാവസ്ഥയിൽ അവർ മാത്രമേ സഹായത്തിനായി കാണു. ഒരു രാഷ്ട്രീയപാർട്ടിയും സാധാരണക്കാരെ സഹായിക്കാനായി മുന്നോട്ടു വരില്ല. അവർക്ക് വലുത് അവരുടെ പാർട്ടിയാണ്. പാർട്ടിയുടെ തീരുമാനങ്ങളാണ്. അവരുടെ മുമ്പിൽ നമ്മൾ പാവങ്ങൾ ആരുമല്ല ഒന്നുമല്ല. കൈക്കൂലി വാങ്ങാതെ, സർക്കാർ പറയുന്ന സഹായങ്ങൾ വാങ്ങി നൽകാൻ സഹായിക്കുന്ന ഡോക്ടർ ഹാരിസിനെ പോലെയുള്ളവർ നമ്മുടെ ആതുര ശുശ്രൂഷരംഗത്തെ വെളിച്ചമാണ്. അത് അണയാതെ നോക്കേണ്ടതും, അണക്കാൻ ശ്രമിക്കുന്നവരെ എതിർക്കേണ്ടതും നമ്മൾ സാധാരണക്കാരാണ്. രാഷ്ട്രീയത്തിന്റെ പേരിലും പാർട്ടിയുടെ പേരിലും അവർ ശിക്ഷിക്കപ്പെട്ടാൽ സാധാരണ ജനങ്ങളാണ് ശിക്ഷിക്കപ്പെടുന്നത് എന്ന ഓർമ്മ നമുക്ക് വേണം. അതുകൊണ്ടുതന്നെ ഡോക്ടർ ഹാരിസിനെ ഒരു വേട്ടയാടലിനും വിട്ടുകൊടു ക്കില്ലെന്ന ഉറച്ച തീരുമാനം നമ്മൾ എടുക്കണം. സാധാരണക്കാരായ പൊതുജനങ്ങളുടെ ശക്തി തെളിയിക്കേണ്ട സമയമാണ്. അതിന് ഒരു പാർട്ടിയും തടസ്സമാകരുത്. ജനങ്ങളുടെ ഒത്തൊരുമയിൽ, സത്യത്തിനെതിരെ ശിക്ഷയുമായി എത്തുന്ന ഭരണാധികാരികൾക്ക് ഭയം തോന്നണം. 

       ഓരോ ദിവസം കഴിയുംതോറും പല മെഡിക്കൽ കോളേജുകളിലെയും മറ്റ് സർക്കാർ ആതുരാലയങ്ങളിലെയും അവസ്ഥ നമുക്ക് മനസ്സിലായി കൊണ്ടിരിക്കുകയാണ്.  ഇടിഞ്ഞുവീഴുന്ന കെട്ടിടങ്ങളും തുരുമ്പിച്ച കസേരകളും കട്ടിലുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഈ ആശുപത്രികൾ. രോഗികൾ പോലും നിലത്ത്  പായ വിരിച്ചു കിടക്കുമ്പോൾ കൂട്ടിരിപ്പുകാരുടെ സ്ഥിതി പറയണോ?

 സർക്കാർ ആശുപത്രികളിൽ വളരെ നല്ല സൗകര്യം ഉണ്ടെന്നു പറയുന്നവരെ - അവർ മന്ത്രിയോ മറ്റു ഉദ്യോഗസ്ഥരോ പാർട്ടി പ്രവർത്തകരോ ആകട്ടെ- രണ്ടുദിവസം സാധാരണ ജനങ്ങൾക്കിടക്കുന്ന വാർഡിൽ കിടത്തണം. അപ്പോഴേ സാധാരണക്കാർ അനുഭവിക്കുന്ന ദുരിതം ഇവർക്കു മനസ്സിലാകു. ഈ ജനങ്ങളുടെ വോട്ട് നേടിയാണ് ഓരോ പാർട്ടിക്കാരും ഭരണത്തിൽ എത്തുന്നത് എന്ന കാര്യം അവർ  മറക്കരുത്. 

സ്നേഹപൂർവ്വം 

 മീര നമ്പൂതിരി. 🙏



Sunday, April 20, 2025

ഭരണ പരാജയം മറയ്ക്കാൻ 100 കോടി

 കഴിഞ്ഞ ദിവസത്തെ പത്രത്തിൽ വന്ന മൂന്നു വാർത്തകൾ വളരെ പ്രധാനമായി എനിക്ക് തോന്നി. കേരളത്തിലെ കരുണയുള്ളവരിൽ ഏറെ നിരാശയും വേദനയും തോന്നിക്കുന്നതാണ് ഈ മൂന്നു വാർത്തകളും. വനിതാ സിപിഒ റാങ്ക് ഹോൾഡർമാർ, അവരുടെ റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരുന്ന ഇക്കഴിഞ്ഞ ശനിയാഴ്ചവരെയുള്ള 18 ദിവസം വളരെ ദയനീയമായ രീതിയിലുള്ള രാപ്പകൽ സമരം നടത്തി തങ്ങളെ നിയമിക്കണമെന്ന് അഭ്യർത്ഥിച്ചു എങ്കിലും സർക്കാർ കനിഞ്ഞില്ല. ഒടുവിൽ അർഹത നേടിയത് ലഭിക്കാതെ തങ്ങളുടെ റാങ്ക് ലിസ്റ്റും ഹാൾ ടിക്കറ്റും സമരവേദിയിൽ കത്തിച്ച് കണ്ണുനീരോടെ അവർ മടങ്ങി. അടുത്തത് കഴിഞ്ഞ രണ്ടു മാസത്തിലധികമായി സമരം നടത്തുന്ന ആശാവർക്കർമാരുടെ അവകാശങ്ങൾ ഇനിയും അംഗീകരിച്ചിട്ടില്ലാത്ത വാർത്തയായിരുന്നു. മൂന്നാമത്തെ വാർത്ത രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികം കൊണ്ടാടാൻ സർക്കാർ നൂറു കോടി രൂപ ചിലവിടുന്നു എന്നതാണ്.

     ഇനി ഓരോ വാർത്തയിലേക്കും വരാം. യുവജനങ്ങളുടെ സ്വപ്നമാണ് ഒരു ജോലി. ബിരുദം നേടിക്കഴിഞ്ഞാൽ പിന്നെ ഈ സ്വപ്നം സാക്ഷാത്കരിക്കാൻ ഉള്ള പെടാപ്പാടാണ്. സ്വന്തം കുടുംബത്തെ സംരക്ഷിക്കാനും, സ്വന്തം കാലിൽ നിൽക്കാനും ഉള്ള ഒരേയൊരു മാർഗമായി ഒരു തൊഴിൽ നേടുക എന്നതാണ് മിക്കവരുടെയും ലക്ഷ്യം. ഓരോ ടെസ്റ്റിന് വേണ്ടിയുള്ള പ്രത്യേക പരിശീലന ക്ലാസുകളും  വിജയിക്കാനുള്ള കഠിനാധ്വാനവും ആണ് പിന്നീടെന്നും. ഒടുവിൽ ടെസ്റ്റിൽ വിജയിച്ച റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടു കഴിയുമ്പോൾ അവർക്ക് പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം. ഇനി എന്ന് ജോയിൻ ചെയ്യണം എന്ന ഓർഡറിനായി കാത്തിരിക്കുകയാണ് ഇവരുടെ വീട്ടുകാരും. അത്രമാത്രം കഷ്ടപ്പെട്ട് നേടിയ ഈ വിജയമാണ് ഇന്ന് പുല്ലുപോലെ വലിച്ചെറിയപ്പെട്ടത്. ഇവരുടെ മനസ്സിലെ വേദന കാണാൻ ഈ രാഷ്ട്രീയക്കാർക്ക് കഴിയില്ല. കാരണം അവർക്കും അവരുടെ ബന്ധുക്കൾക്കും ഒന്നും ഇത്തരത്തിലുള്ള പരീക്ഷണങ്ങൾ നേരിടേണ്ടി വന്നിട്ടില്ല. രാഷ്ട്രീയത്തിന്റെ പേരിൽ അവരുടെ ബന്ധുക്കൾക്ക് നിയമനവും ജോലിയും ലഭിക്കുന്നു. അതുകൊണ്ട് പാർട്ടിയോടൊപ്പം നിക്കാനാണ് അവർക്കും ഇഷ്ടം. പൊതുജനങ്ങൾ എന്നും വിഡ്ഢികൾ ആണല്ലോ. ഭരണകക്ഷിയിൽ പെട്ടവർക്ക് മാത്രം എല്ലാം നേടാൻ അവസരം ലഭിക്കുന്നു. അല്ലാത്ത കോരൻ മാർക്ക് എന്നും കുമ്പിളിൽ കണ്ണീർ മാത്രം. സമരം ചെയ്ത സിപിഒ വിദ്യാർഥികളോട് കരുണ കാണിച്ചില്ല എന്ന് മാത്രമല്ല അപമാനിക്കുക കൂടിയാണ് പാർട്ടി നേതൃത്വം ചെയ്തത്. " നിങ്ങൾ ആത്മഹത്യ ചെയ്താലും ഞങ്ങളുടെ പാർട്ടിക്ക് ഒന്നുമില്ല" എന്നായിരുന്നു ഉദ്യോഗാർത്ഥികളോട്  പാർട്ടി നേതൃത്വം പറഞ്ഞത്. നിറഞ്ഞ വേദനയോടെ കണ്ണീരൊഴുക്ക് ആ പെൺകുട്ടികൾ തിരിച്ചുപോയി.  " വിഷമിക്കരുത്, നിങ്ങളുടെ ദിനം അധിക ദൂരെയല്ല. തീർച്ചയായും നിങ്ങളുടെ ജീവിതത്തിൽ പ്രകാശം പരക്കും " എന്ന്‌ ഓരോ വ്യക്തിയും അവർക്കായി പ്രാർത്ഥിച്ചിരിക്കാം എന്നാണ് എനിക്ക് തോന്നുന്നത്. 

 അടുത്ത വാർത്ത നമ്മുടെ സ്വന്തം ആശാ പ്രവർത്തകരുടേതായിരുന്നു. വെറും 232 രൂപ ദിവസ വേദന ജോലി ചെയ്യുന്ന ഈ സ്ത്രീകൾ എന്തുകൊണ്ടും കൂടുതൽ ആനുകൂല്യങ്ങൾക്ക് അർഹരാണ്. അവരുടെ ആവശ്യങ്ങൾ അംഗീകരിക്കേണ്ടത് സർക്കാരിന്റെ കടമയുമാണ്. യാതൊരു ജോലിയും യോഗ്യതയും ഇല്ലാതെ വെറും രാഷ്ട്രീയ പാർട്ടിയുടെ പേര് എംഎൽഎമാരുടെയും എംപിമാരുടെയും പേഴ്സണൽ സെക്രട്ടറിയും മറ്റു സഹായികളും ആയി ചേർന്ന് ഉയർന്ന ശമ്പളവും പെൻഷനും വാങ്ങുന്നവർക്ക് ഇവരെ കാണുമ്പോൾ പുച്ഛം. സത്യത്തിൽ, ആശാവർക്കർമാരെ കാണുമ്പോൾ ഇവർ ലജ്ജിച്ചു തല താഴ്ത്തുകയാണ് വേണ്ടത്. നാടിനും ഗുണകരമായ യാതൊന്നും ചെയ്യാതെ ശമ്പളവും കിമ്പളവും  കൈനീട്ടി വാങ്ങുന്നവർക്ക് നാട്ടിലെ ജനങ്ങളുടെ സേവനത്തിനായി പ്രവർത്തിക്കുന്ന ആശാ പ്രവർത്തകരെ കാണുമ്പോൾ അല്പമെങ്കിലും ഉളുപ്പ് തോന്നണം. പക്ഷേ ചിലർ വല്ലാത്ത സ്ഥലത്തുള്ള ആലിന്റെ വളർച്ചയിലും അഭിമാനിക്കുന്നവരാണ്. അതുമാത്രമോ, ജനങ്ങളുടെ സേവകരായ ആശാപ്രവർത്തകരെ അപമാനിക്കാനും ഇവർക്ക് മടിയില്ല. വല്ലാത്ത ജന്മങ്ങൾ തന്നെ. ഈ രാഷ്ട്രീയക്കാർക്ക്, അവരുടെ കുടുംബം നടത്താൻ വെറും 232 രൂപ മതിയോ? ഇതല്ല, 2320 രൂപ കിട്ടിയായാലും അവർക്ക് തികയില്ല എന്നതാണ് സത്യം.

  അടുത്ത വാർത്ത സത്യത്തിൽ എന്നെ ഞെട്ടിച്ചു കളഞ്ഞു. നാലാം വാർഷികം ആഘോഷിക്കാൻ 100 കോടി രൂപ. ഇവിടെ ഖജനാവിൽ പൂച്ച പെറ്റു കിടക്കുന്നു എന്നാണ് കേട്ടത്. കടം വാങ്ങാതെ ഒന്നും നടക്കാത്ത സ്ഥിതി. സർക്കാർ ഉദ്യോഗസ്ഥർ ഉദ്യോഗസ്ഥർക്ക് ശമ്പളവും മറ്റും നൽകണമെങ്കിൽ കടം ചോദിച്ച തുക കിട്ടിയിട്ട് വേണം. അപ്പോളാണ്ഈ 100 കോടിരൂപ ആഘോഷങ്ങൾക്കായി ചില വിടുന്നത്. എന്തിന്റെ ആഘോഷമാണിത്? സ്വന്തം പരാജയം മറയ്ക്കാനുള്ള സർക്കാരിന്റെ   ശ്രമം മാത്രമാണിത്. സർക്കാർ പ്രവർത്തനങ്ങൾ ഇത്രമാത്രം വിജയകരമായിരുന്നുവെങ്കിൽ അത് പറയാതെ തന്നെ ജനങ്ങൾക്ക് തിരിച്ചറിയാൻ കഴിയും. അവർക്ക് സ്വന്തം അനുഭവത്തിലൂടെ അത് മനസ്സിലാക്കുകയും അതിനൊപ്പം നിൽക്കുകയും ചെയ്യും. ഇവിടെ ഇത്രയധികം തുക ചെലവിട്ട് ഈ പരസ്യങ്ങൾ നൽകിയാൽ ആരു വിശ്വസിക്കും? പാർട്ടിക്ക് അല്ലാതെ മറ്റാർക്കാണ് ഇതുകൊണ്ട് നേട്ടം ഉണ്ടാകുന്നത്? കഷ്ടം. ഈ 100 കോടി രൂപയും ജനങ്ങളുടെ നികുതിപ്പണം ആണെന്ന് കാര്യം സർക്കാർ മറന്നുപോകുന്നു. അത് ജനങ്ങളുടെ നന്മയ്ക്കുവേണ്ടി ഉപയോഗിക്കേണ്ട തുകയാണ്. അല്ലാതെ രാഷ്ട്രീയ പാർട്ടികളുടെ നേട്ടത്തിനായി ഉപയോഗിക്കാനുള്ളതല്ല. രാഷ്ട്രീയപ്പാർട്ടിയുടെ നേട്ടങ്ങൾ പരസ്യം ചെയ്യാൻ പാർട്ടി ഫണ്ടിൽ നിന്നും തുക കണ്ടെത്തണം. അല്ലാതെ ജനങ്ങളുടെ നികുതിപ്പണം എടുത്ത് ആഘോഷിക്കുകയല്ല വേണ്ടത്. പോലീസ് വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് പോലീസ് വകുപ്പിൽ വാഹനങ്ങൾ ഇല്ലെന്നസത്യം അറിയാത്തതല്ലല്ലോ? (ആ വിഭാഗത്തിലുള്ള ഒഴിവുകൾ നികത്താനും തയ്യാറല്ല.) ഇനി ഉള്ള വാഹനങ്ങൾ ഓടിക്കണമെങ്കിൽ പെട്രോൾ വാങ്ങാൻ പണമില്ല. ഇതുതന്നെയാണ് മോട്ടോർ വാഹന വകുപ്പിന്റെയും ഗതി. ( എല്ലാ വകുപ്പുകളുടെയും ഗതി ഇതുതന്നെയാണ് എന്നതാണ് പരമാർത്ഥം )  അർഹരായവർക്ക് ക്ഷേമ പെൻഷൻ കൊടുത്തിട്ട് എത്രകാലമായി? കടംകയറി നെട്ടോട്ടമോടുന്ന ഈ സർക്കാർ ആരെ പറ്റിക്കാനാണ് 100 കോടി ചെലവാക്കി ആഘോഷം നടത്തുന്നത്?  ജനങ്ങൾ ഇതെല്ലാം തിരിച്ചറിയുന്നു എന്ന കാര്യം മറക്കാതിരിക്കുക. 

 നമ്മുടെ മഹാഭാരതത്തിൽ മഹാരാജാവ് ജനമേ ജയനെ ഒരു പട്ടി ശപിക്കുന്ന  കഥയുണ്ട്. നമ്മുടെ വിചാരം ശാപം നൽകാൻ മുനിമാർക്കും ആ വിധത്തിലുള്ളവർക്കും ഭഗവാൻമാർക്കും മാത്രമേ കഴിയൂ എന്നാണ്. എന്നാൽ അങ്ങിനെയല്ല എന്ന് സത്യം ഈ കഥയിലൂടെ നമുക്ക് മനസ്സിലാക്കിത്തരുന്നു. കഷ്ടപ്പെടുന്ന, സത്യസന്ധരായ ജീവനുള്ളവയ്ക്ക് - അത് മനുഷ്യരോ, മൃഗമോ, പക്ഷികളോ, വൃക്ഷങ്ങളോ ഏതുമാകട്ടെ- അവർക്ക് അർഹത ഉള്ളത് കിട്ടാതെ വരുമ്പോൾ അറിയാതെ മനസ്സുരുകി മറ്റൊരു മാർഗവും ഇല്ലാതെ ശപിച്ചുപോകും. ( വൃക്ഷം മുറിക്കും മുമ്പ് അതിനു മുമ്പിൽ പ്രാർത്ഥിക്കുകയും അതിൽ കൂടുകെട്ടിയ പക്ഷികളോട് മറ്റ് വൃക്ഷങ്ങളിലേക്ക് പോകാൻ അഭ്യർത്ഥിക്കുകയും ചെയ്യുന്ന മന്ത്രങ്ങൾ ജപിച്ചിരുന്നു എന്നതിന് നമ്മുടെ പുരാണങ്ങൾ തെളിവാണ്) കണ്ണ് നിറഞ്ഞുള്ള ശാപം അതിന് കാരണക്കാരായവരെ പൊള്ളിക്കും എന്നതിൽ തർക്കമില്ല. വിശ്വസിച്ചാലും ഇല്ലെങ്കിലും,തങ്ങൾ ചെയ്യുന്നതിന്റെ ഫലം അനുഭവിക്കാതെ ഒരു ജീവനും ഈ ഭൂമി വിട്ടു പോകുവാൻ കഴിയില്ല. ഒടുവിൽ താൻ ചെയ്ത പാപത്തിന്റെ ഫലം അനുഭവിക്കുന്നതും ഒറ്റയ്ക്കായിരിക്കും. അന്ന് കണ്ണീരൊഴുക്കിയിട്ടോ പശ്ചാത്തപിച്ചിട്ടോ കാര്യമില്ല. ഒരു പിടി വിത്തെറിഞ്ഞാൽ ഒരു പറ കൊയ്തെടുക്കാം- അത് നന്മയുടെ വിത്തായാലും തിന്മയുടേതായാലും മാറ്റം ഉണ്ടാവില്ല. സെക്രട്ടറിയേറ്റ് മുമ്പിൽ ഇരുന്ന് സമരം നടത്തിയ സിപിഒ ഉദ്യോഗാർത്ഥികളുടെയും ആശാ പ്രവർത്തകരുടെയും ഓരോ തുള്ളി കണ്ണുനീരും ഓരോ സമുദ്രമായി ഭരണാധികാരികളുടെ ജീവിതത്തിൽ വന്നെത്തും എന്നതിൽ സംശയമില്ല. അന്യരെ ദ്രോഹിച്ചും വഞ്ചിച്ചും നേടുന്നതെല്ലാം ഒരു ശാപമായി അവരുടെ ജീവിതത്തിൽ ഉണ്ടാകും.   അന്ധവിശ്വാസമെന്ന് പറഞ്ഞ് നിങ്ങൾക്ക് എന്നെ പുച്ഛിക്കാം. പക്ഷേ നമ്മൾ ചെയ്യുന്ന ഓരോ പ്രവർത്തിക്കും കണക്കു സൂക്ഷിക്കുന്ന ഒരു ശക്തിയുണ്ടെന്ന സത്യം മറക്കരുത്.  

 ഏറെ സ്നേഹത്തോടെ

 മീരാ നമ്പൂതിരി🙏

 

 


Friday, March 28, 2025

വെളുപ്പിലെ കറുപ്പുകൾ

 കഴിഞ്ഞദിവസം പത്രങ്ങളിലും ചാനലുകളിലും മുഴുവൻ കറുപ്പിനെ പറ്റി പ്രസംഗിക്കുന്ന രാഷ്ട്രീയക്കാരും ബുദ്ധിജീവികളും ഉദ്യോഗസ്ഥരും ആയിരുന്നു. ഇത് കണ്ടപ്പോൾ നമ്മൾ ഏത് യുഗത്തിലാണ് ജീവിക്കുന്നത് എന്ന് സംശയം തോന്നി. എന്തിനാണ് നിറത്തെ ചൊല്ലി ഇത്രയും കോലാഹലം? ഈ നാട്ടിൽ നടക്കുന്ന മറ്റു പ്രശ്നങ്ങളേക്കാൾ വലുതാണോ നിറവും അതിനോടനുബന്ധിച്ചുള്ള അഭിപ്രായങ്ങളും?

 പൊതുജനങ്ങൾക്ക്, തങ്ങളുടെ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും നിറത്തെക്കുറിച്ച് എന്തെങ്കിലും താല്പര്യം ഉള്ളതായി എനിക്ക് ഇതുവരെ കാണാൻ- കഴിഞ്ഞിട്ടില്ല. തങ്ങളുടെ പ്രശ്നങ്ങൾ പരിഹരിച്ചു കിട്ടണം എന്നല്ലാതെ അവരുടെ നിറം കറുത്തതാണോ വെളുത്തതാണോ എന്നൊന്നും ജനങ്ങൾ നോക്കാറില്ല. തങ്ങളുടെ പരാതി കേൾക്കുകയും അത് പരിഹരിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥരെ- അവരുടെ ജാതി-മത- രാഷ്ട്രീയ-നിറ- സൗന്ദര്യഭേദങ്ങൾ നോക്കാതെ ജനങ്ങൾ സ്നേഹിക്കും എന്നതാണ് വാസ്തവം. അങ്ങനെ ചെയ്യാത്തവരെ- അവർ ഏതുയർന്ന മതത്തിലും ജാതിയിലും ജനിച്ച് എത്ര വെളുത്തു തുടുത്തതായാലും -- പൊതുജനം അവഗണിക്കുകയും അപഹസിക്കുകയും ചെയ്യും എന്നതിൽ സംശയമില്ല. 

 കേരളത്തിന്റെ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ആണ് കറുത്ത നിറം ഒരുവൻ വാർത്തയാക്കിയത്. സത്യത്തിൽ അവർക്കെതിരെ പറഞ്ഞ കമന്റിൽ അവരുടെ നിറത്തെക്കുറിച്ച് ഒരു സൂചന പോലും ഉണ്ടായിരുന്നില്ല. ചീഫ് സെക്രട്ടറിയായി വിരമിച്ച വേണുവിന് ശേഷം ആസ്ഥാനത്തെത്തിയത് അദ്ദേഹത്തിന്റെ ഭാര്യ കൂടിയായ ശാരദ മുരളീധരൻ ആണ്. ചീഫ് സെക്രട്ടറി എന്ന നിലയ്ക്കുള്ള  ഇരുവരുടെയും പ്രവർത്തനങ്ങൾ   താരതമ്യം ചെയ്തപ്പോൾ വേണുവിന്റേത് വെളുത്തതും ശാരദാ മുരളീധരന്റേത് കറുത്തതും എന്നാണ് ഒരു വ്യക്തി( അത് ആരാണെന്ന് നമുക്കറിയില്ല. ശാരദാ മുരളീധരനോട് നേരിട്ട് പറഞ്ഞതാണത്രെ) അഭിപ്രായപ്പെട്ടത്. ഇതിൽ അവരുടെ നിറത്തെ കുറിച്ചോ അവരുടെ വ്യക്തിപരമായ മറ്റെന്തെങ്കിലും കാര്യത്തെക്കുറിച്ചോ യാതൊന്നും പറഞ്ഞിട്ടില്ല. അവരുടെയും അവരുടെ മുൻഗാമിയുടെയും  പ്രവർത്തനങ്ങളെ കുറിച്ചുള്ള ഒരു ഒരു വിലയിരുത്തൽ മാത്രമായിരുന്നു. സ്വന്തം പോരായ്മകളെ( ഉണ്ടെങ്കിൽ) കുറിച്ചു ചൂണ്ടിക്കാട്ടിയ ആ "കറുപ്പിന്" സ്വന്തം നിറവുമായാണ് ബന്ധം എന്ന് അവർ വിലയിരുത്തി. എന്തൊരു ചിന്താഗതിയാണിത്? അവരുടെ നിറം ഇതായിരുന്നില്ല എങ്കിലും  പ്രവർത്തനങ്ങളെ വിലയിരുത്തിയ വ്യക്തി ഇതുതന്നെയല്ലേ പറയുക. അപ്പോഴവർ എങ്ങനെ വ്യാഖ്യാനിച്ചേനെ? ഇത്രയധികം അറിവും കഴിവും സ്ഥാനമാനവും ഉണ്ടായിട്ടും ശാരദാ മുരളീധരന്റെ മനസ്സിൽ തന്റെ കഴിവിന്റെ പോസിറ്റീവ് വൈബ്രേഷൻ അല്ല, തനിക്ക് സ്വയം അപകർഷതാബോധം തോന്നുന്ന തന്റെ നിറത്തെക്കുറിച്ചുള്ള ഇൻഫീരിയോറിറ്റി  കോംപ്ലക്സ് ആണ് നിറഞ്ഞു നിൽക്കുന്നത് എന്നതിൽ എനിക്ക് അത്ഭുതം തോന്നുന്നു. അല്ലെങ്കിൽ തന്റെ പ്രവർത്തനമേഖലയെ കുറിച്ചുള്ള വിലയിരുത്തലിനെ എന്തിനാണ് ഇത്തരത്തിൽ' നിറം' മാറ്റുന്നത്? ഒരു വ്യക്തിയുടെ  കഴിവും യോഗ്യതയും ആ വ്യക്തിയുടെ ജാതിയും മതവും സൗന്ദര്യവും നിറവുമായി ഒരു ബന്ധവുമില്ല. സ്വന്തം നിറത്തോട് സ്വയം ലജ്ജ തോന്നുന്നില്ല എങ്കിൽ പിന്നീടാര് എന്തുപറഞ്ഞാലും അതിനൊരു പ്രാധാന്യവും കൊടുക്കില്ല. ഇവിടെ ഒരു ആവശ്യവും ഇല്ലാതെയാണ്  തന്റെ കറുത്ത നിറത്തെക്കുറിച്ച് അപമാനിക്കുന്നു എന്ന് പറഞ്ഞവർ കോലാഹലം ഉണ്ടാക്കുന്നത്. ഇത് കേൾക്കേണ്ട താമസം കാളപെറ്റെന്നു കേട്ടപ്പോൾ കയറെടുത്തു എന്ന് പറഞ്ഞതുപോലെ മാധ്യമങ്ങളും ചാനലുകാരും ഉദ്യോഗസ്ഥ രാഷ്ട്രീയ വൃന്ദവും ബുദ്ധിജീവിച്ചമഞ്ഞ് മുന്നിട്ടിറങ്ങി കഴിഞ്ഞു. എന്റെ അച്ഛൻ കറുത്തതാണ് അമ്മ കറുത്തതാണ് ഞാൻ കറുത്തതാണ് എന്ന് തുടങ്ങി വീട്ടിൽ ആരൊക്കെ ഈ ഇരുണ്ട നിറത്തിൽ ഉണ്ടോ അവരുടെ എല്ലാം ലിസ്റ്റ് പുറത്തുവന്നു കഴിഞ്ഞു. നമ്മുടെ ഭാരതത്തിലെ ആളുകൾ ഇരുണ്ട നിറക്കാരാണ്. മുമ്പ് ബ്രിട്ടീഷുകാർ നമ്മളെ വിളിച്ചിരുന്നത് തന്നെ അങ്ങനെയാണ്. ആഫ്രിക്കക്കാരെ കറുത്ത വർഗ്ഗക്കാർ എന്നാണല്ലോ വിളിച്ചിരുന്നത്. നമ്മുടെ നിറത്തെ കുറിച്ച് നമുക്ക് വലിയ അഭിമാനവും അപമാനവും തോന്നേണ്ട ആവശ്യമില്ല. അതങ്ങ് അംഗീകരിച്ചാൽ മാത്രം മതി. സ്വന്തം നിറത്തെ കുറിച്ച് ഓർത്ത് എന്തിനാണ് ഇത്രയും ആധി? എന്തിനാണ് ഇതിനിത്രയും പ്രാധാന്യം കൊടുക്കുന്നത്? നിറത്തെ കുറിച്ച് ബോധവതി അല്ലെന്ന് പറയുന്ന നിങ്ങൾക്ക് അതേക്കുറിച്ച് മറന്നു കൂടെ? പക്ഷേ ശാരദാ മുരളീധരന് അത് കഴിയുന്നില്ല എന്ന് അവർ പങ്കുവെച്ച അവരുടെ കുട്ടിക്കാല ഓർമ്മകളിൽ നിന്നും മനസ്സിലാകും.: സത്യത്തിൽ അവരെ നേരിട്ട് അറിയാത്ത എന്നെപ്പോലെയുള്ളവർക്ക് അവരുടെ നിറത്തെക്കുറിച്ചോ ജാതിമത സൗന്ദര്യത്തെക്കുറിച്ചോ അറിയില്ലായിരുന്നു. ഞങ്ങൾക്ക് അത് അറിയേണ്ട ആവശ്യവുമില്ല. സ്വന്തം കർത്തവ്യത്തിലുള്ള മികവ് മാത്രം മതി. പക്ഷേ ഇങ്ങനെ വികാരപ്രകടനം നടത്തിയാൽ എന്ത് ചെയ്യാൻ? കറുപ്പ് അഴകാണ് സുന്ദരമായ നിറമാണ് എന്നെല്ലാം അവർ പറഞ്ഞു കണ്ടു. എന്തേ അത് അവരുടെ നിറമായതുകൊണ്ടാണോ ഇങ്ങനെ പറയുന്നത്? എല്ലാവർക്കും അവരവരുടെ നിറംവും അവനവനോടെന്നപോലെ  ഇഷ്ടമാവണം. 

 ഔദ്യോഗിക മേഖലയിലെ വീഴ്ചകൾ തിരിച്ചറിഞ്ഞ് തിരുത്തുന്നതിന് പകരം " അരി എത്ര?പയർ അഞ്ഞാഴി" എന്ന ഉത്തരത്തിലൂടെ സ്വയം അപമാനിക്കപ്പെടുകയാണ്. ഈ നാട്ടിൽ ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ ധാരാളമാണ്. സെക്രട്ടറിയേറ്റിന് മുമ്പിൽ നിരാഹാരം ഇരിക്കുന്ന ആശാവർക്കർമാരെ കാണുന്നില്ലേ? അവർക്ക് നിറമല്ല അല്പം വരുമാന വർദ്ധനവാണ് ആവശ്യം. പിഎസ്‌സി പരീക്ഷകൾ പാസായി റാങ്ക് ലിസ്റ്റ് കടന്നുകൂടിയിട്ടും ഇനിയും തൊഴിൽ ലഭിക്കാത്തവർ, പെൻഷൻ കിട്ടാതെ നരകയാതന അനുഭവിക്കുന്നവർ, ചികിത്സിക്കാൻ കഴിയാത്ത നിർധന രോഗികൾ അങ്ങനെ ധാരാളം പേർ ഈ കൊച്ചു കേരളത്തിലുണ്ട്. ഭാരതീയരായ അവരെല്ലാം കറുത്ത നിറം ഉള്ളവരും ആയിരിക്കും. പക്ഷേ അവർക്കാർക്കും സ്വന്തം നിറത്തെ കുറിച്ച് ഒരു അപമാന ബോധവും ഇല്ല. കാരണം നിറത്തേക്കാൾ വലുതാണ് അവർക്ക് ജീവിതം. ഇങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ച് ചർച്ചചെയ്യും മുമ്പ് അതൊന്ന് ചിന്തിക്കുന്നത് നന്നായിരിക്കും, ശാരദാ മുരളിധരൻ മാത്രമല്ല മാധ്യമങ്ങളും ബുദ്ധിജീവികളും രാഷ്ട്രീയക്കാരും. സുഖ ശീതളിമയിൽ ജീവിക്കുന്നവർ മാത്രമേ നിസ്സാരമായ  ശാരീരിക വ്യത്യാസങ്ങളെ കുറിച്ച്  ചിന്തിക്കുകയുള്ളൂ. അല്ലാത്തവർ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള തത്രപ്പാടിലാണ്.     

  ചർച്ചകൾ കേട്ടാൽ ഇനി "ബ്ലാക്ക്" എന്ന് പറയാൻ കഴിയില്ല എന്ന് തോന്നും. ഒരാളുടെ ഭരണകാലത്തെ, ചരിത്രത്തിലെ കറുത്ത അധ്യായം എന്നും  ചില ദിവസങ്ങളെ കറുത്ത ദിനങ്ങൾ എന്നും മറ്റും പറയാറില്ലേ. നമ്മുടെ ചരിത്രം പരിശോധിച്ചാൽ ഈ "ഇരുണ്ട അധ്യായങ്ങളും കറുത്ത ദിനങ്ങളും" എല്ലാം കാണാം. അതിനർത്ഥം ആ ഭരണാധികാരിയുടെ നിറം കറുത്തതാണെന്നല്ല. അയാളുടെ ഭരണം വളരെ മോശമായിരുന്നു എന്നാണ്.

 രാഷ്ട്രീയമായും ഔദ്യോഗികമായും ഉന്നത സ്ഥാനങ്ങൾ വഹിക്കുന്നവരിൽ പോലും ഈ ജാതി-മത- നിറ-സൗന്ദര്യ കോംപ്ലക്സ് വിട്ടുമാറാതെ അവരെ പിടികൂടിയിട്ടുണ്ട് എന്ന് ഈ ചർച്ചയിലൂടെ മനസ്സിലായി. കൂടാതെ ഈ സംഭവത്തിൽ സ്വന്തം പ്രവർത്തനരംഗത്തെ വീഴ്ച "നിറം" കൊണ്ട് മറക്കാനുള്ള ശ്രമം ജനം തിരിച്ചറിയുകയും ചെയ്തു.  ഇതേക്കുറിച്ച്

 "ഷെയിം. റിയലി ഷെയിം "എന്നേ പറയാനുള്ളൂ.

 ഏറെ സ്നേഹത്തോടെ 

മീരാ നമ്പൂതിരി🙏