എന്റെ ജീവിതത്തിലെ മറക്കാനാവാത്ത ദിവസമാണ് ഇന്നലെ, ഫെബ്രുവരി 13, 2026 വെള്ളിയാഴ്ച. ഞങ്ങളുടെ കിണർ ഇടിഞ്ഞതാണ് പോയ ദിവസം.
ഏകദേശം ഒന്നര വർഷം മുൻപാണ് ഞങ്ങളുടെ പ്ലംബിങ് പണി നടത്തുകയും മറ്റു സഹായങ്ങൾ ചെയ്തു തരുന്നതുമായ രാജേന്ദ്രൻ ഈ കിണർ ക്ലീൻ ചെയ്തത്. അപ്പോൾ, കിണറിന്റെ റിങ്ങുകൾക്ക് ബലക്ഷയം തോന്നുന്നുണ്ട് എന്നും പുതിയ റിങ്ങുകൾ ഇറക്കിയാൽ നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. പല തടസ്സങ്ങൾ മൂലം അതിനു സാധിക്കാതിരുന്നത് ഒരുപക്ഷേ ഞങ്ങളുടെ വിധിയാകും. ഒടുവിൽ വ്യാഴാഴ്ച, ഫെബ്രുവരി 12 2026 അദ്ദേഹത്തെ വിളിച്ചു. അദ്ദേഹം തന്നെ കിണർ പണിക്കാരെ വിളിച്ചുവരുത്തി പിറ്റേ ദിവസം തന്നെ പുതിയ റിങ്ങുകൾ ഇറക്കാം എന്ന് തീരുമാനമായി. വെള്ളം വറ്റിച്ച ശേഷം റിങ്ങുകളുടെ അവസ്ഥ കണ്ട് എണ്ണം തീരുമാനിച്ചശേഷം കൊണ്ടുവരാം, എന്തായാലും 18 -20 എണ്ണം വേണ്ടിവരും എന്നും അവർ സൂചിപ്പിച്ചു.
വെള്ളിയാഴ്ച രാവിലെ 7 മണിക്ക് മുമ്പ് അവരെത്തി. ആദ്യം കിണറ്റിൽ ഇറങ്ങി കാട്ടുചെടികൾ എല്ലാം കളഞ്ഞു വൃത്തിയാക്കി പുറത്തുവന്നു. പിന്നീട് അവരുടെ മോട്ടോർ കൊണ്ട് വെള്ളമടിക്കാൻ തുടങ്ങി. ഒരു മിനിറ്റ് ആയിട്ടില്ല അപ്പോഴേക്കുംചെറിയ ശക്തിയിൽ വെള്ളം കിണറ്റിലേക്ക് വീഴാൻ തുടങ്ങി. സംശയം തോന്നിയ അവർ ഉടൻതന്നെ മോട്ടോർ ഓഫ് ചെയ്ത് അവരുടെ എല്ലാ സാധനസാമഗ്രികളും മോട്ടറും അവിടെ നിന്നും മാറ്റി, അവരും മാറിനിന്നു. അപ്പോഴേക്കും ഉള്ളിൽ കിണർ ഇടിയാൻ തുടങ്ങിയിരുന്നു. പിന്നീട് പുറത്തുവച്ചിരുന്ന, എന്നും ഉപയോഗിക്കുന്ന ഞങ്ങളുടെ മോട്ടോർ എടുത്തു മാറ്റണോ എന്ന് ആലോചിച്ചപ്പോഴേക്കും അതെല്ലാം കിണറ്റിലേക്ക് വീണു, കിണറിന്റെ പുറത്ത് കാണുന്ന ഭിത്തി സഹിതം.
ഈ കിണർ എത്ര സത്യമുള്ളതായിരുന്നു എന്ന് മനസ്സിലായത് അപ്പോഴാണ്. കിണറിന്റെ അരികിൽ വെച്ചിരുന്ന ചെടികളെപോലും നശിപ്പിക്കാതെ മതിലിനും, വീടിനും ഒന്നും ഒരു അപകടവും സംഭവിക്കാതെയാണ് ആ കിണർ വീണത്. ഉള്ളിലെ റിങ്ങുകൾ അങ്ങനെതന്നെ താഴേക്കിരുന്നു എങ്കിൽ കൂടുതൽ സ്ഥലം( കിണറിന് ചുറ്റുമുള്ള കൂടുതൽ സ്ഥലം) ഇടിഞ്ഞേനെ. അത് ഉണ്ടാകാതെ കിണറിലെ വളയങ്ങൾ ചെരിഞ്ഞും, കുത്തനെ വീണും ആഘാതം കുറച്ചു. ആരെയും കഷ്ടപ്പെടുത്താതെ, വിഷമിപ്പിക്കാതെ അങ്ങനെ ഞങ്ങളുടെ ആ പൊൻകിണർ ഇല്ലാതെയായി. കടൽമണ്ണ പോലത്തെ പശ്മയില്ലാത്ത മണ്ണ് ആയിരുന്നു അടിയിൽ ഉണ്ടായിരുന്നതെന്നും അതാണ് കാരണമെന്നും വിദഗ്ധർ പറയുന്നു. ഞങ്ങൾ ഈ വീട് വാങ്ങിയതാണ്. അപ്പോൾ തന്നെ കിണറും ഉണ്ട്. അതുകൊണ്ടുതന്നെ മണ്ണിനെ പറ്റി കാര്യമായി ഒന്നും അറിയില്ല. ബെൽറ്റ് ചെയ്ത് നല്ല ഉറപ്പോടെ വെച്ച വീടാണ് എന്ന് മാത്രം അറിയാം. ഞങ്ങളുടെ തൊട്ട് അയൽപക്കത്തുള്ള കിണറും വെള്ളം അടിച്ചപ്പോൾ തകർന്നു വീണിട്ട് ഒരു വർഷമായില്ല. ഇത്രയും കാലം- ഏകദേശം 18 വർഷം - ഞങ്ങൾക്ക് ഉപയോഗിക്കാൻ കഴിഞ്ഞത് ഭാഗ്യമായാണ് എല്ലാവരും പറഞ്ഞത്.
കിണർ തകർന്നത് എന്റെ മനസ്സിനെ വല്ലാതെ ഉലച്ചു എന്ന് സത്യമാണ്. ആർക്കും ഒരു ദോഷവും ഉണ്ടാകാതെ സ്വയം ഉള്ളിലേക്ക് ഒതുങ്ങുകയായിരുന്നു പൊൻകിണർ. ആ സമയം എല്ലാം നോക്കി കണ്ടു ചെയ്യേണ്ടത് ചെയ്യാനുള്ള ആളുകളും സഹായത്തിനായി ഇവിടെയുണ്ടായിരുന്നു. ഞങ്ങൾക്ക് കിണർ പോയ വിഷമമല്ലാതെ മറ്റൊന്നും അറിയേണ്ടിയിരുന്നില്ല. എല്ലാം അവർ തന്നെ ഏറ്റെടുത്തു ചെയ്തു. വൈകുന്നേരം ആയിപ്പോയേക്കും ആ കിണർ മൂടി.
പോകാനുള്ള സമയമായപ്പോൾ എത്ര നിശബ്ദമായാണ് ആ കിണർ വഴിയൊഴിഞ്ഞത് . രാജേന്ദ്രൻ ഒരു പാക്കറ്റ് പാലു വാങ്ങി കിണറ്റിൽ ഒഴിച്ച് നമ്മുടെ നന്ദിയും സ്നേഹവും കടപ്പാടും അറിയിച്ചു. ഞാനും അല്പം ഗംഗാജലം വീഴ്ത്തി അതിനോട് യാത്ര പറയുമ്പോൾ വിവരിക്കാൻ ആവാത്ത വിങ്ങലായിരുന്നു ഉള്ളിൽ.
ഒരുപക്ഷേ നിങ്ങൾക്ക് തോന്നും ഒരു കിണർ ഇടിഞ്ഞു പോയതിനാണോ ഇത്രയും പറയുന്നത് എന്ന്. അല്ല,അതൊരു വെറും കിണറായി കാണാൻ കഴിയില്ല. അതൊരു അനുഗ്രഹമായിരുന്നു. ഞങ്ങളുടെ,വീടിന്റെ, ഒക്കെ ഭാഗമായിരുന്നു. ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാകാതെ ഒരു നഷ്ടവും ഉണ്ടാക്കാതെ എത്ര ശ്രദ്ധയോടെയാണ് അത് ഞങ്ങളുടെ ജീവിതത്തിൽ നിന്നും ഇല്ലാതെയായത്. ഈശ്വരാനുഗ്രഹത്തിന്റെ ആഴം വീണ്ടും കാണിച്ചു തരാൻ ഈ സംഭവത്തിന് കഴിഞ്ഞു.
സത്യത്തിൽ ഞാൻ ഇപ്പോഴും ആ ഷോക്കിൽ നിന്നും മുക്ത ആയിട്ടില്ല. നമ്മുടെ എല്ലാമെല്ലാമായ, അമൃതായ ഒന്ന് നഷ്ടപ്പെടുമ്പോഴുള്ള വേദന. ഇനി അതിനെ തിരിച്ചു കിട്ടില്ല എന്ന് തിരിച്ചറിവിൽ ഉള്ള വേദന. 😢😢നിങ്ങൾക്കിത് എത്രത്തോളം ഉൾക്കൊള്ളാൻ ആകുമെന്ന് എനിക്കറിയില്ല.
എങ്കിലും....😔
ഏറെ സ്നേഹത്തോടെ
മീര നമ്പൂതിരി🙏