Wednesday, January 14, 2026

ജയിൽ ശിക്ഷ രക്ഷയാകുമ്പോൾ

 ഇന്ന് ജയിൽ ജീവിതം അവിടുത്തെ അന്തേവാസികൾക്ക് അനുഗ്രഹമാവുകയാണ്. തൊഴിൽരഹിതരും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ അതികഠിനമായി ശ്രമിക്കുന്ന സ്ത്രീകളും ജയിൽ ജീവിതത്തിലെ സുഭിക്ഷതയിലേക്ക് ആകർഷിക്കപ്പെട്ടാൽ അവരെ കുറ്റം പറയാൻ കഴിയില്ല. അത്രമാത്രമാണ് ജയിലിലെ  തൊഴിൽ വേതന വർദ്ധന. ജയിൽ രക്ഷ ആകുമ്പോൾ ശിക്ഷിക്കപ്പെടുന്നത് പാവം നിർധനരായ നല്ലവരായ ജനങ്ങളാണ്. 

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 369 രൂപയാണ് ദിവസക്കൂലി. അതും ദിവസവും കിട്ടില്ല,125 ദിവസം മാത്രമാണ് കൂലിവേല ഉറപ്പ് നൽകുന്നത്. പൊതുജനങ്ങൾക്കരികിൽ ഓരോ വീട്ടിലും ചെന്ന് വിവരം ശേഖരിക്കുന്ന ആശാവർക്കർമാർ ആകട്ടെ ദിവസക്കൂലി വെറും 400 രൂപ. പണ്ടുമുതൽ അല്പം സാമ്പത്തിക വരുമാനം കൂടുതലുള്ള കശുവണ്ടി തൊഴിലാളിക്ക് ഇന്ന് കിട്ടുന്നത് 538 രൂപ. സുരക്ഷാ ജീവനക്കാരൻ എന്ന പേരിൽ മറ്റുള്ളവരുടെ ആജ്ഞകൾ ശിരസാ വഹിക്കേണ്ടി വരുന്നവരുടെ ശമ്പളം ഒരു ദിവസം 596, പലപ്പോഴും ഇത്രയൊന്നും കിട്ടില്ല എന്നതാണ് വാസ്തവം. അപ്പോഴാണ് കൊലപാതകത്തിനും മോഷണത്തിനും സ്ത്രീ പീഡനത്തിനും ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന വിദഗ്ധ തൊഴിലാളിയായ കുറ്റവാളിക്ക് 620 രൂപ ദിവസം ശമ്പളം നൽകുന്നത്. അർദ്ധവിദഗ്ധ കുറ്റവാളി ആണെങ്കിൽ 560 രൂപ , വൈദഗ്ധ്യം ഒട്ടുമില്ലാത്തവന് 530 രൂപ. കഷ്ടം തന്നെ. കുറ്റം ചെയ്യുന്നതിൽ വൈദഗ്ധ്യം ഏറിയാൽ അവരേയും വിദഗ്ധരായി കണക്കാക്കുമായിരിക്കും. ഇനി അത് ഒട്ടുമില്ലെങ്കിൽ ഒരു വർഷത്തെയോ ആറുമാസത്തെയോ പരിശീലനം നൽകി അവരെയും വിദഗ്ധരാക്കും. ഭരണകർത്താക്കളുടെ രാഷ്ട്രീയപാർട്ടിയിൽ പെട്ടവരാണ് ജയിലിൽ കിടക്കുന്നവരിൽ കൂടുതലും എന്നതുകൊണ്ടാവാം ഈ വർദ്ധന എന്നതിൽ സംശയമുണ്ട്. ഭക്ഷണത്തിനും ചികിത്സയ്ക്കും പുറമെയാണ് ഈ ശമ്പളം എന്ന കാര്യം മറക്കരുത്. അപ്പോൾ എല്ലാം ഫ്രീ.

     മുമ്പ് സൂചിപ്പിച്ച തൊഴിലുറപ്പുകാരും ആശാവർക്കർമാരും മറ്റു തൊഴിലാളികളും ചോര നീരാക്കി പണിയെടുക്കുന്നത് സ്വന്തം കുടുംബം പോറ്റാൻ ആണ്. അവരുടെ വീട്ടിൽ അടുപ്പു കത്തണമെങ്കിൽ ഈ കൂലി കിട്ടിയേ പറ്റൂ. ഒരു രോഗം വന്നാൽ സർക്കാർ ആശുപത്രിയിൽ പോയി ക്യൂ നിന്ന് ഡോക്ടറെ കണ്ട് മരുന്ന് വാങ്ങി, ഇനി കുറിച്ച മരുന്ന് അവിടെ ഇല്ലെങ്കിൽ സ്വരുകൂട്ടിവെച്ച രൂപ കൊടുത്തു മരുന്നു വാങ്ങണം. വീട്ടിലെത്തണം. അവനവനോ കുടുംബത്തിൽ ആർക്കെങ്കിലും അസുഖം വന്നാൽ കുടുംബസ്നേഹം ഉള്ള ഇവർക്ക് ജോലിക്ക് പോകാനും പറ്റില്ല. അവരെ ശുശ്രൂഷിക്കണ്ടേ. അന്ന് അവർക്ക് ജോലിയും കൂലിയും ഇല്ലാത്ത ദിവസമായിരിക്കും.

       എന്നാൽ കൊടും കുറ്റവാളികളായ ജയിൽ അന്തേവാസികൾക്ക്    ലഭിക്കുന്ന ഭക്ഷണവും രോഗ ചികിൽസയും മുന്തിയ രീതിയിലുള്ളതാണ്. ആദ്യം ജയിലിലെ ഭക്ഷണമെന്നു ഒന്നു നോക്കാം. സമൂഹത്തിലെ വെള്ളറേഷൻ കാർഡ് ഉള്ളവർക്ക് പോലും ഇത്രയും നല്ല ഭക്ഷണം കഴിക്കാൻ പറ്റുന്നുണ്ടോ എന്ന് സംശയം.

                              1. ഞായർ


  പ്രാതൽ                 ഉച്ചഭക്ഷണം                    അത്താഴം

  ഇഡലി ദോശ     ചോറ്, അവിയൽ       ചോറ്, രസം

 സാമ്പാർ,ചായ.     തീയൽ,തൈര്            തോരൻ

                                   2. തിങ്കൾ

 ചപ്പാത്തി, ചായ     ചോറ്, മീൻ കറി       ചോറ് രസം 

 കടലക്കറി              വറവ്പുളിശ്ശേരി        കപ്പപ്പുഴുക്ക്

                                                                         അച്ചാർ 

                                   3   ചൊവ്വ

 ഉപ്പുമാവ്, ചായ      ചോറ് അവിയൽ   ചോറ് തോരൻ

 പഴം                        സാമ്പാർ തൈര്     ചെറുപയർകറി

                                    4. ബുധൻ

 ഇഡലി ദോശ       ചോറ് അവിയൽ    ചോറ് തോരൻ

 സാമ്പാർ ചായ      തീയൽ തൈര്      രസം

                                     5. വ്യാഴം 

 പഴം ചായ    ചോറ് അവിയൽ    ചോറ് തീയൽ

 ഉപ്പുമാവ്             സാമ്പാർ തൈര്       തോരൻ 

                                     6. വെള്ളി

 ഇഡലി ദോശ         ചോറ് അവിയൽ      ചോറ് രസം

 സാമ്പാർ ചായ     എരിശ്ശേരി പുളിശ്ശേരി    തോരൻ 

                                      7. ശനി

 ഉപ്പുമാവ് ചായ     ചോറ് തോരൻ     ചോറ് രസം

 പഴം                  ആട്ടിറച്ചി പുളിശ്ശേരി     അച്ചാർ

                                                                     കപ്പപ്പുഴുക്ക്

  എങ്ങനെയുണ്ട് ജയിലിലെ ഭക്ഷണം? അതിഗംഭീരം, അല്ലേ. ഇനി ജയിലിൽ കഴിയുന്നവർക്ക് അസുഖം വന്നാലോ? ഉടൻതന്നെ ഡോക്ടർ എത്തും പരിശോധിക്കും മരുന്നു കൊടുക്കും. ഇനി അസുഖം കൂടുതൽ ആണെങ്കിൽ സർക്കാർ വണ്ടിയിൽ ആശുപത്രിയിലേക്ക്. അവിടെ ചെന്നാൽ വീണ്ടും പരിഗണന.ഒറ്റ പൈസ ചെലവില്ലാതെ  VIP ട്രീറ്റ്മെന്റ്. എന്താ! അല്ലേ. ഇതൊക്കെ അനുഭവിക്കാനും ഒരു യോഗം വേണം എന്ന് തോന്നും.

     ഇത്രമാത്രം കൊടുക്കാൻ ഇവർ എന്ത് സേവനമാണ് നാടിന് നൽകിയത്? സത്യത്തിൽ ഇവരുടെ സെക്യൂരിറ്റിയും ഭക്ഷണത്തിനും വസ്ത്രത്തിനും മറ്റു സേവനങ്ങൾക്കും ഉള്ള തുക അങ്ങോട്ടു കൊടുക്കുകയല്ല  ഇവരിൽ നിന്നും പിടിച്ചെടുക്കേണ്ടതാണ്. ഈ രാജ്യദ്രോഹികളെയും കൊലപാതകികളേയും സ്ത്രീപീഡകരെയും ജനങ്ങളുടെ പൈസ ചിലവാക്കി സംരക്ഷിച്ച് ഒടുവിൽ പുറത്ത് വന്നാൽ ഇതേ ജനങ്ങൾക്ക് എതിരെ തിരിഞ്ഞു കൊണ്ട് അവരെ വിഡ്ഢികളാക്കുന്നു. സത്യത്തിൽ ശിക്ഷിക്കുന്നവരെ രക്ഷിക്കുന്ന കാഴ്ചയാണ് ഇവിടെ കാണുന്നത്. ഒരുതരത്തിൽ സുഖകരമായ ശിക്ഷ. ഇതെല്ലാം കൂടാതെ അവർക്ക് ടിവി,വായന, പഠിത്തം എല്ലാം ഇവിടെ നടക്കും. എന്തിന് ആവശ്യക്കാർക്ക് ഇവിടെ ഫോൺ പോലും സ്വന്തമായി ഉണ്ടെന്നത് പരസ്യമായ രഹസ്യമാണ്.  ഇതൊക്കെ കൂടാതെ ഇടയ്ക്കിടയ്ക്ക് കിട്ടുന്ന പരോൾ. സർക്കാർ സഹായം ഉണ്ടെങ്കിൽ ഇതിനും യാതൊരു ബുദ്ധിമുട്ടുമില്ല, നിയന്ത്രണങ്ങളും നിയമങ്ങളും ദൂരെ.

   നല്ലവരായ പൊതുജനങ്ങൾക്ക് കിട്ടാത്ത സൗകര്യങ്ങളാണ് കേരളത്തിലെ ജയിലിൽ ലഭിക്കുന്നത്. നമ്മൾ ഇതുവരെ പറഞ്ഞത് കേരളത്തിലെ ജയിലിലെ സ്ഥിതിയാണെങ്കിൽ മറ്റു സംസ്ഥാനങ്ങളിലെ കുറ്റവാളികൾക്ക് നൽകുന്ന വേതനം കൂടി ഒന്നു നോക്കാം.

 2024ലെ കണക്ക് അനുസരിച്ച്  വിദഗ്ധർ, അർദ്ധ വിദഗ്ധർ,  അവിദഗ്ധർ എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നു.

 ഡൽഹിയിൽ വിദഗ്ധർക്ക് 308 രൂപ,അർദ്ധ വിദഗ്ധർക്ക് 248 രൂപ, അവിദഗ്ധർക്ക് 194 രൂപ എന്ന നിരക്കിലാണ്. കർണാടകയിൽ ഇത് 225, 200, 175 എന്ന നിരക്കിലും തമിഴ്നാട്ടിൽ 200, 180 160  എന്ന നിരക്കിലും ആണ്. പോണ്ടിച്ചേരിയിൽ ആകട്ടെ 180, 160, 150 എന്നും രാജസ്ഥാനിൽ 180 അവിദഗ്ധർക്ക് 156 എന്നും ജാർഖണ്ഡിൽ  144, 113, 91 എന്ന നിരക്കിലും  ഉത്തർപ്രദേശിൽ 40, 30, 25 എന്ന നിരക്കിലും ആണ്. ചുരുക്കത്തിൽ മറ്റു സംസ്ഥാനങ്ങളിലെ ജയിൽ അന്തേവാസികൾ കേരളത്തിലേക്ക് വരാൻ തീർച്ചയായും താല്പര്യം പ്രകടിപ്പിക്കും. അവർക്കതിനു പറ്റിയില്ലെങ്കിൽ കേരളത്തിൽ വന്നു കുറ്റം ചെയ്താൽ ഇവിടുത്തെ ജയിലിൽ കിടന്ന് സമ്പന്നരാകാമല്ലോ എന്ന് തീരുമാനിച്ചു പ്രവർത്തിക്കാനും സാധ്യതയുണ്ട്.

     എന്തായാലും കുറ്റങ്ങൾ ചെയ്യാതെ അഭിമാനത്തോടെ തൊഴിലെടുക്കുന്നവരേക്കാൾ സാമ്പത്തിക വരുമാനവും മറ്റു സേവനങ്ങളും ക്രൂരന്മാരായ കുറ്റവാളികൾക്ക് ലഭിക്കുന്നു എന്ന സത്യം മറച്ചുവെക്കാൻ കഴിയില്ല. ജയിലിൽ ഉള്ളവർക്ക് സാമ്പത്തിക ലാഭവും സൗജന്യങ്ങളും പുറത്തുള്ളവരെ ക്കാൾ ലഭിക്കുന്നു എന്നത് ഒട്ടും അഭിമാനകരമല്ല എന്ന് മാത്രമല്ല വളരെ അപമാനകരമാണ് താനും. സാധാരണക്കാർക്ക് പോലും ജയിലിലേക്ക് പോകാൻ ഇത്  പ്രചോദനമാകാനും സാധ്യതയുണ്ട്. ഒരു സത്യം കൂടി പറയട്ടെ. ഇത് കണ്ടപ്പോൾ എനിക്കും ജയിലിൽ പോകാൻ തോന്നി എന്നതാണ് വാസ്തവം. ഗ്രൂപ്പ് ടൂറിസം എന്നൊക്കെ പറയും പോലെ ഗ്രൂപ്പ് ജയിൽവാസം എന്ന ലക്ഷ്യത്തോടെ ഒരു സംഘടന ഉണ്ടാക്കിയാലോ എന്നൊരു പ്ലാൻ മനസ്സിൽ ഉണ്ട്. താല്പര്യമുള്ളവർ.....  

 ഏറെ സ്നേഹത്തോടെ

 മീര നമ്പൂതിരി 

 

 

                 

                               

     


No comments: