Friday, March 24, 2023

ലഹരി എന്ന സംഹാരകൻ

ഒരു വ്യക്തിയെ നാശത്തിലേക്ക് നയിക്കുന്ന പ്രധാന മൂന്ന് ഘടകങ്ങളാണ് മദ്യം, കാമം, ചൂത് എന്നിവ.മുൻ പറഞ്ഞതിൽ ഏതെങ്കിലും ഒരെണ്ണം ഉള്ള വ്യക്തി നാശത്തിലേക്ക് നടക്കുകയാണെങ്കിൽ, ഇതിൽ ഒന്നിൽ കൂടുതൽ ഉള്ളവയോടുള്ള ആസക്തി, അവനെയും കുടുംബത്തെയും    പെട്ടെന്ന് തന്നെ അധോഗതിയിലേക്ക് തള്ളിയിടും. തന്റെ തെറ്റുകൾ തിരിച്ചറിഞ്ഞ് തിരുത്താൻ ആകും മുമ്പേതന്നെ അവൻ ഒന്നുമില്ലാതായി കഴിയും- ആരോഗ്യവും സമ്പത്തും ജീവിതവും കുടുംബവും ആയുസ്സും ഒന്നുമില്ലാത്ത ഒരു അവസ്ഥ.

   ഇത് ഒരു വ്യക്തിക്ക് മാത്രമല്ല ഒരു നാടിനും ബാധകമാണ്. ഒരു നാടിന്റെ വരുമാനം മദ്യവും  ( അത് മയക്കുമരുന്നോ മറ്റു ലഹരികളോ ഒക്കെ ആകാം) ചൂതും  (ലോട്ടറി എന്നത് ഒരുതരം ചൂതുകളി തന്നെ )  ആണെങ്കിൽ ആ നാട് എങ്ങനെ പുരോഗതി പ്രാപിക്കും? ആ നാട്ടിലെ ജനങ്ങൾ എങ്ങനെ സംസ്കാരസമ്പന്നരാകും? ആ നാട്ടിൽ എങ്ങനെയാണ് ഐശ്വര്യം ഉണ്ടാവുക?വരും തലമുറയിലെ കുട്ടികൾക്ക് എന്ത് മാതൃകയാണ് അവർക്ക് നൽകാൻ കഴിയുക? അങ്ങനെയുള്ള നാട്ടിലെ കുട്ടികൾക്ക്‌ ഭാവിയെ പറ്റി എന്ത് പ്രതീക്ഷയാണ് ഉണ്ടാവുക? ഓർക്കുമ്പോൾ ഭയം തോന്നും. ലഹരിവസ്തുക്കൾവിറ്റ്  വരുമാനം വർദ്ധിക്കുന്നു എന്നതിനർത്ഥം ആ നാട്ടിലെ ജനങ്ങളുടെ ലഹരി ഉപയോഗം വർദ്ധിക്കുന്നു എന്ന് തന്നെയാണ്. തികച്ചും ക്രൂരരും,കാമഭ്രാന്തരും, സ്നേഹം എന്തെന്ന് തിരിച്ചറിയാത്തവരും, നാടിന് യാതൊരു ഗുണവും ഇല്ലാത്ത ജനതയെയാണ് വർദ്ധിക്കുന്ന ലഹരി ഉപഭോഗത്തിലൂടെ സൃഷ്ടിക്കുന്നത്. ആദ്യം നാടിന് വരുമാനം നേടിത്തരും എന്ന പ്രതീതി ഉണ്ടാക്കുമെങ്കിലും, പിന്നീട് ലഹരിക്ക് അടിമയായ ഇവർ ഏവർക്കും ബാധ്യതയായി തീരുന്നു. ചുരുക്കത്തിൽ ഇത്തരം ആൾക്കാരുടെ വർദ്ധനയോടെ ആ നാട് വിനാശത്തിലേക്ക് ആയിരിക്കും പോകുക.

     ചാണക്യ സൂത്രത്തിൽ ഏറ്റവും പ്രാധാന്യം കൊടുത്തിരിക്കുന്നത് ലഹരി നിരോധനത്തിനാണ്. നല്ല ഭരണാധികാരി ആദ്യം ചെയ്യേണ്ടത് ലഹരിയെ ജനങ്ങളിൽ നിന്നും നാട്ടിൽ നിന്നുതന്നെയും അകറ്റി നിർത്തുക എന്നതാണ്. ഒരു നാടിന്റെ അധപതനത്തിന് ഇത് മാത്രം മതി എന്ന് തിരിച്ചറിയൽ അവർക്കുണ്ടാകണം. പരസ്പരം ആക്രമിക്കാനും കൊലപ്പെടുത്തുവാനുമുള്ള മനസ്ഥിതി ഉണ്ടാകുന്നത് ലഹരി മൂലമാണ്. ലഹരി നിരോധിക്കുന്നതോടുകൂടി ജനങ്ങൾ നാടിന് ഗുണകരമായ തൊഴിലുകൾ ചെയ്യുകയും, അവരുടെയും നാടിന്റെയും വരുമാനം വർദ്ധിക്കുകയും നാട് പുരോഗതിയിലേക്ക് ഉയരുകയും ചെയ്യും.

       ഇന്ന് കേരളത്തിന്റെ പ്രധാന വരുമാനമായ മാർഗം ലഹരിയാണ്.ലഹരിയുടെ ഉപയോഗം വളരെയേറെ വർധിച്ചിരിക്കുന്നു എന്നതിനർത്ഥം അത് വളരെ എളുപ്പത്തിൽ കിട്ടുന്നു എന്നത് കൂടിയാണ്.  ലഭ്യത കൂടുന്നുഎങ്കിൽഅത് വിൽക്കാനുള്ള ഭയവും ഇല്ലാതായി എന്ന് സാരം. ചുരുക്കത്തിൽ ആവശ്യമുള്ളവർക്ക് എപ്പോൾ വേണമെങ്കിലും ഇവ ലഭിക്കും എന്നതിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. ലഹരിക്കടിമയായവരുടെ അടുത്ത ലക്ഷ്യം സ്ത്രീപീഡനമാണ് . പ്രായം, ബന്ധം, സ്ഥാനം, എല്ലാം മറന്നാണ് ഈ നിഷ്ഠൂരമായ പീഡനം നടക്കുന്നത് എന്ന് പല സംഭവങ്ങളിൽ നിന്നും മനസ്സിലാകും. സ്വന്തം മകളെയോ സഹോദരിയോ മാത്രമല്ല പിഞ്ചു കുഞ്ഞുങ്ങളെ പോലും ഈ കശ്മലന്മാർതിരിച്ചറിയുന്നില്ല, ഒഴിവാക്കുന്നില്ല. ഏതൊരുവിധ പീഡനത്തിനും ഒടുവിൽ കണ്ടെത്തുന്ന ഒരു സത്യമുണ്ട്.അയാൾ ലഹരിക്ക് അടിമയായിരുന്നു എന്ന സത്യം. ഇന്ന് കേരളത്തിൽ നടക്കുന്ന വർദ്ധിച്ച സ്ത്രീ പീഡനങ്ങൾ കാണുമ്പോൾ ലഹരിയുടെ ഉപഭോഗം  എത്രമാത്രം വർദ്ധിച്ചു എന്ന് മനസ്സിലാകും. അർദ്ധരാത്രിക്ക് സ്ത്രീകൾക്ക് പുറത്തിറങ്ങാൻ പറ്റുന്നില്ല എന്ന് പറയുന്നത് കേട്ടു. എന്തിന് അർദ്ധരാത്രി? പട്ടാപകൽ പോലും സ്ത്രീകൾക്ക് പുറത്തിറങ്ങാൻ ഭയമാണ്. ആരാണ് എവിടെ നിന്നാണ് ആക്രമിക്കാൻ വരുക എന്ന ചിന്തയിൽ സംശയദൃഷ്ടിയോടെ ഭയത്തോടെയാണ് അവൾ ചുറ്റും നോക്കുന്നത്. വീടിന് പുറത്തു മാത്രമല്ല വീട്ടിലും, ഓഫീസിലും, യാത്രയിലുമെല്ലാം ലഹരിക്ക് അടിമയായവരിൽ നിന്നും  സ്ത്രീകൾ അപമാനിക്കപ്പെടുകയാണ്.

     രണ്ടുദിവസം മുമ്പ് വന്ന മൂന്ന് പ്രധാന വാർത്തകൾ ഒരുപക്ഷേ ഏവരുടെയും ശ്രദ്ധആകർഷിച്ചിരിക്കും. അതിലൊന്നാണ് മരുന്നു വാങ്ങാൻ രാത്രി പുറത്തുപോയ സ്ത്രീയെ ശാരീരികമായി അപമാനിച്ച സംഭവം. പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു പറഞ്ഞിട്ടും അവർ ശ്രദ്ധിച്ചില്ല. മാധ്യമശ്രദ്ധ നേടിയതോടെ മൂന്ന് ദിവസം കഴിഞ്ഞ് കേസ് രജിസ്റ്റർ ചെയ്തു. സംഭവം ജനങ്ങൾ ഏറ്റെടുത്തതോടെ രാഷ്ട്രീയക്കാർ അവരുടെ വീട്ടിലേക്ക് പോകുന്നു, ആശ്വസിപ്പിക്കുന്നു, പ്രതിയെ പിടിക്കും ശിക്ഷിക്കും എന്നെല്ലാം വീരവാദങ്ങൾ മുഴക്കുന്നു. പക്ഷേ അവർ ഈ നാട് തന്നെ വിട്ടു പോകാൻ തീരുമാനിച്ചിരിക്കുകയാണ്. ഒരു നാടിന്റെ അധപതനമാണ് ഇത്.

    ചികിത്സയ്ക്ക് എത്തുന്ന ആശുപത്രിയിൽ പോലും സ്ത്രീകൾ സുരക്ഷിതരല്ല എന്നാണ് രണ്ടാമത്തെ സംഭവം ചൂണ്ടിക്കാണിക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ കഴിഞ്ഞ് അനസ്തേഷ്യയുടെ മയക്കത്തിൽ കിടന്ന രോഗിയെ പീഡിപ്പിക്കുന്ന ആശുപത്രി ജീവനക്കാരൻ. സത്യത്തിൽ ഇവനെയൊക്കെ എന്താണ് ചെയ്യേണ്ടത്? അതിലും ക്രൂരമായി തോന്നിയത് അവിടുത്തെ വനിതാ ജീവനക്കാർ ഈ സ്ത്രീയോട് പരാതി കൊടുക്കരുത് എന്ന് ആവശ്യപ്പെട്ട വാർത്തയാണ്. സർജറി കഴിഞ്ഞ് അനസ്തേഷ്യയുടെ മയക്കത്തിൽ കിടക്കുന്ന വ്യക്തിക്ക് പ്രതിരോധിക്കാനോ എതിർത്ത് എന്തെങ്കിലും പറയാനോ കഴിയാത്ത അവസ്ഥയാണെങ്കിലുംചുറ്റും നടക്കുന്നത് മനസ്സിലാകും. ഇത്തരം സന്ദർഭത്തിൽ അവർ നേരിട്ട് അപമാനത്തെ അവിടുത്തെ സ്ത്രീജീവനക്കാർ ഒന്ന ചേർന്ന് പ്രതിരോധിക്കുകയല്ലേ ചെയ്യേണ്ടിയിരുന്നത്? അവരും സ്ത്രീകൾ അല്ലേ? ഈ പീഡനത്തെ ലഘൂകരിക്കുവാൻ അവർക്ക് ലജ്ജ തോന്നിയില്ലേ? അവർക്ക് ഇത്തരം ഒരു അനുഭവം ഉണ്ടായാലോ? കഷ്ടം തന്നെ.

      അടുത്തത് 17 വയസ്സുള്ള ഒരു ആൺകുട്ടി, ലഹരിയുടെ അമിത ഉപയോഗം മൂലം മരിച്ചു എന്ന വാർത്തയാണ്. ഒരമ്മയ്ക്കും താങ്ങാൻ പറ്റാത്ത ദുരിതം. അവന്റെ സുഹൃത്താണ് അവനെ വിളിച്ചു കൊണ്ടു പോയതെന്നും പിന്നീട് വീട്ടുമുറ്റത്ത് ഉപേക്ഷിച്ച് കടന്നു കളഞ്ഞതെന്നും പറയുന്നു. അവന്റെ സ്വഭാവത്തിലെ മാറ്റം കണ്ടു അമ്പരന്ന അമ്മ,ആശുപത്രിയിൽ കൊണ്ടുപോയപ്പോഴാണ് ആ ശരീരത്തിന് താങ്ങാൻ കഴിയുന്നതിലും അധികം മയക്കുമരുന്ന് ഉള്ളിൽ ചെന്നതായി അറിയുന്നത്. അന്ന് രാത്രി തന്നെ അവൻ മരണത്തിന് കീഴ്പ്പെട്ടു. വെറും സാധാരണക്കാരനായ  ഈ കുട്ടിക്ക് പോലും- അവനെ നിർബന്ധിച്ച്ഉ പയോഗിപ്പിച്ചതായാലും അല്ലെങ്കിലും - ആ ലഹരി കിട്ടാൻ വിഷമം ഉണ്ടായില്ല. നമ്മുടെ യുവതലമുറയെ പിടികൂടിയ ലഹരി എന്ന സംഹാരകൻ നടത്തുന്ന ക്രൂരമായ താണ്ഡവത്തിന്റെ ദയനീയമായ ഉദാഹരണമാണിത്. ഇന്നത്തെ നമ്മുടെ കുഞ്ഞുങ്ങളെ ഓർത്ത് ഭയം തോന്നുന്നു. എങ്ങനെയാണ് അവരെ ധൈര്യത്തോടെ പുറത്തുവിടുന്നത്? ഇത്തരം നീചരായ ആളുകളിൽ നിന്നും എങ്ങനെ സംരക്ഷിക്കും? നിയമപാലകർ പോലും പലപ്പോഴും നോക്കുകുത്തികൾ ആകുമ്പോൾ ഭയക്കുന്നത് പൊതുജനങ്ങളാണ്.

   ചുരുക്കത്തിൽ, നടക്കുന്ന എല്ലാ ഹീന ആക്രമണങ്ങൾക്ക് പിന്നിലും ലഹരി വസ്തുക്കളുടെ ഉപയോഗമാണ് എന്ന്‌ നിസ്സംശയം പറയാം. ആ വരുമാനം വേണ്ടെന്നുവച്ച് മുൻപോട്ടു പോകുവാൻ എന്ന് ഭരണാധികാരികൾ തീരുമാനിക്കുന്നുവോ, അതിനായി ശ്രമിക്കുന്നുവോ അപ്പോൾ മാത്രമേ ഈ നാട്ടിൽ മാറ്റങ്ങൾ ഉണ്ടാകാൻ തുടങ്ങുകയുള്ളൂ. ലഹരി വസ്തുക്കൾ വീടിനു മാത്രമല്ല നാടിനും ശാപമാണ്. നമ്മുടെ സംസ്കാരത്തെയും പുരോഗതിയും തകർക്കുന്ന മാരക വിഷമാണ്. ഇതിലൂടെയുള്ള വരുമാനം, അത് എത്ര തന്നെ ആകർഷകമായി തോന്നിയാലും  വേണ്ടെന്നു വയ്ക്കുവാനും മദ്യ ഷോപ്പുകൾ അടച്ചുപൂട്ടുവാനും സർക്കാർ തയ്യാറാവണം. പക്ഷേ ഇവിടെ ഇപ്പോൾ നടക്കുന്നത് മദ്യത്തിന്റെ കൂടുതൽ ഔട്ട്ലെറ്റുകൾ തുറക്കലാണ്. ഇത് നാടിന്റെ അടിത്തറ തന്നെ ഇളക്കും എന്ന സത്യം ഇനിയെങ്കിലും തിരിച്ചറിയണം. ഈ വിഷം വേണ്ടെന്ന് വെക്കാൻ സർക്കാരും ജനങ്ങളും ഒരുമിച്ച് ശ്രമിക്കുകയും ലഹരി വില്പന നടത്തുന്നവരെയും ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നവരെയും അതികഠിനമായ ശിക്ഷ - രാജ്യദ്രോഹ കുറ്റത്തിന് തുല്യമായ ശിക്ഷ - നൽകാൻ സർക്കാർ തയ്യാറാവുകയും വേണം. അങ്ങനെയുള്ള തീരുമാനം നടപ്പാക്കിയാലേ ജനങ്ങളിൽ ഭയം ഉണ്ടാകു. ഇത്തരം നീച പ്രവർത്തികളിൽ നിന്നും പിന്തിരിയാൻ പ്രേരണയാകൂ. ലഹരിയിൽ നിന്നും മുക്തി നേടിയാൽ ആ നാട്ടിൽ മറ്റു കുറ്റകൃത്യങ്ങളുടെ എണ്ണം ഇല്ലാതായി എന്ന് തന്നെ പറയാം.

 മദ്യം പോലെ മാരകമാണ് ചൂതുകളി. ഇവിടെ നമുക്ക് അതിനെ ലോട്ടറി എന്ന് വിളിക്കാം. ഇതിലേക്ക് ആകർഷിക്കപ്പെടുന്നവരിൽ ഭൂരിഭാഗവും ലഹരിക്ക് അടിമപ്പെട്ടവരാണ്. ഉള്ളതിൽ തൃപ്തിയില്ലാത്തവരാണ് ഇത്തരം ചൂതു കളികളിലേക്ക് ആകർഷിക്കപ്പെടുന്നത്. ഏറെ കിട്ടും എന്ന പ്രതീക്ഷയോടെ ഉള്ളതെല്ലാം ഇതിൽ നഷ്ടപ്പെടുത്തും. ഒടുവിൽ ഒന്നുമില്ലതെ വരുമ്പോൾ ലഹരി തലയ്ക്കുപിടിച്ച് കൊന്നും കൊലവിളിച്ചും ഉള്ള രാക്ഷസ ജീവിതം.

   എന്നാണ് നമ്മൾ ഇതെല്ലാം ഒന്ന് തിരിച്ചറിയുക? വരുംതലമുറയെ ഓർത്തെങ്കിലും നമുക്ക് അതിനായി ഒന്ന് ശ്രമിക്കാം അല്ലേ. സമാധാനവും സന്തോഷവും നിറഞ്ഞ ഒരു നാടിനായി പ്രാർത്ഥിച്ചുകൊണ്ട് 🙏🙏🙏

 സ്നേഹപൂർവ്വം......



1 comment:

Dr.Ajith.P.R said...

ഹൃദ്യമായ അവതരണം വളരെ നന്നായിരിക്കുന്നു