Thursday, March 16, 2023

ഒപ്പമുള്ള "അന്യർ "

 ബുദ്ധിമുട്ടും പ്രയാസവും ഉണ്ടാകുമ്പോൾ  നമ്മൾ തളർന്നു പോവുക സ്വാഭാവികമാണ്. എന്നാൽ ഒപ്പം ഉണ്ടാകുമെന്ന്  ദൃഢമായി വിശ്വസിച്ചവർ, അന്യരായി മാറി നിൽക്കുന്നു എന്ന തിരിച്ചറിവിൽ ഒരുപക്ഷേ നമ്മൾ തളർന്ന് വീണു പോയേക്കാം. കൈകൊടുത്ത സഹായിക്കേണ്ടി വരുമ്പോൾ, തനിക്ക് ലഭിച്ച സഹായങ്ങൾ മറന്ന് തിരിഞ്ഞു നിൽക്കാനാണ് പലരും താൽപര്യപ്പെടുന്നത്. എന്നാൽ അവർക്ക് ആവശ്യമില്ലാത്തിടത്ത് കൈ അയച്ചു  സഹായിക്കാൻ ഒരു വിഷമവുമില്ല. ആവശ്യം നോക്കിയല്ല വ്യക്തിയെ നോക്കിയാണ് ഈ കൂട്ടർ  സഹായഹസ്തം നീട്ടുന്നത്. കൊടുക്കുന്നതിന്റെ പത്തിരട്ടി തിരിച്ചുകിട്ടും എന്ന് ഉറപ്പുണ്ടെങ്കിൽ പിന്നെ സഹായിക്കാൻ മടിക്കേണ്ടല്ലോ. തിരിച്ച് കിട്ടുമോ എന്ന് സംശയം തോന്നിയാൽ പിന്നെ ആ വഴിക്ക് അവരെ നോക്കണ്ട. അവർക്ക് ആവശ്യമുള്ളപ്പോൾ നമ്മെ തേടിയെത്തുകയും ആവശ്യം കഴിഞ്ഞാൽ അറിയാത്ത ഭാവം നടിക്കുകയും ചെയ്യുന്ന വരാണിവർ. വളരെ സ്വാർത്ഥരായ ഇവർ അവനവനെ അല്ലാതെ മറ്റാരെയും സ്നേഹിക്കുകയില്ല.

          എന്നാൽ നമ്മുടെ നല്ല കാലത്ത്, നമ്മിൽ നിന്നും  നിശ്ചിത അകലം പാലിച്ച്, ആവശ്യമില്ലാതെ നമ്മുടെ കാര്യങ്ങളിൽ ഇടപെടാതെ നിന്നിരുന്ന ചിലർ, നമുക്ക് ആവശ്യം വരുമ്പോൾ പഴയതൊന്നും നോക്കാതെ കൂടെ നിൽക്കും. ബന്ധം പറഞ്ഞ്ബഹളം കൂട്ടാത്ത, ചെയ്തതിനൊക്കെ കണക്ക് പറയാത്ത ഇവർപിന്നീട് മാറിനിൽക്കുകയും ചെയ്യും. അങ്ങനെയാണ് നമ്മൾ നല്ല ബന്ധങ്ങൾ തിരിച്ചറിയുന്നത്. തന്നിലെ നന്മകളെ നാലാളെ കാണിക്കുവാനും   തിന്മകളെ രഹസ്യമാക്കി വയ്ക്കുവാനും ആണ് പൊതുവേ നമ്മൾക്കിഷ്ടം. പക്ഷേ ഇത്തരത്തിലുള്ള ശ്രമം അധികകാലം തുടരാൻ കഴിയില്ല. കാലം അല്പം കഴിയുന്നതോടെ സത്യം പുറത്തു വരിക തന്നെ ചെയ്യും.

        ദുഷ്ട സ്വഭാവക്കാരായ ഇത്തരത്തിലുള്ള വ്യക്തികളെ എങ്ങനെ കണ്ടെത്താമെന്ന് നമ്മുടെ പുരാണ ഗ്രന്ഥങ്ങളിൽ വ്യക്തമാക്കുന്നുണ്ട് .

" ലബ്ധ വിദ്യോ ഗുരുദ്വേഷീ

  ലബ്ധ  ഭാര്യസ്തു മാതരം

 ലബ്ധ പുത്രാ പതീം നാരീ

ലബ്ധാരോഗ്യശ്ചികിത്സകം "

  ദുഷ്ട ജനത്തിന്   വിദ്യ ലഭിച്ചാൽ ഗുരുവിനെ  ദ്വേഷിക്കും. നീചന്, ദുഷ്ട ഗണത്തിൽപ്പെട്ട ഭാര്യയെ ലഭിച്ചാൽ അമ്മയെ ദ്വേഷിക്കും. ദുഷ്ടയായ സ്ത്രീയ്ക്ക് പുത്രൻ ഉണ്ടായാൽ ഭർത്താവിനെ ദ്വേഷിക്കും. രോഗിയായ ദുർജ്ജനം, തന്നെ ചികിത്സിച്ചു ഭേദമാക്കിയ ഭിഷഗ്വരനെ ദ്വേഷിക്കും.

 തന്നെ സഹായിച്ചവരോട്,  സ്നേഹിച്ചവരോട്, നന്ദിയോ കൃതജ്ഞതയോ ഇവർക്കുണ്ടാവില്ല. എന്നാൽ സ്വന്തം കാര്യസാധ്യത്തിനായി ആരെയും- അതു മാതാപിതാക്കളോ സഹോദരങ്ങളോ  ഭത്തൃ / ഭാര്യ വീട്ടുകാരോ മക്കളോ ആകട്ടെ- ആശ്രയിക്കാനും പരമാവധി ചൂഷണം ചെയ്യാനും ഇവർക്ക് ഒരു മടിയുമുണ്ടാവില്ല. സഹായം നേടിക്കഴിഞ്ഞ്  ഒരു കറിവേപ്പില പോലെ എല്ലാവരെയും ഉപേക്ഷിക്കുവാനും   ദ്വേഷിക്കുവാനും  ഇവർക്ക് സാധിക്കും. ഇതെല്ലാം നമുക്ക് ചുറ്റും കാണുന്ന സംഭവങ്ങൾ തന്നെ. ചികിത്സിക്കുന്ന ഡോക്ടർമാരെ ആക്രമിക്കുന്നത് ഇപ്പോൾ ഒരു പതിവായി കഴിഞ്ഞിട്ടുണ്ട്. ഇതിലൂടെ താൻ വളരെ മികച്ച വ്യക്തി ആണെന്ന് തെളിയിക്കാനുള്ള ഒരു ശ്രമം ആയിരിക്കാം ഇവർ നടത്തുന്നത്.

 പക്ഷേ ഇങ്ങിനെയുള്ള വ്യക്തികൾക്ക് ഒരിക്കലും സമാധാനവും സന്തോഷവും ഉണ്ടാവില്ല. ഇന്ദ്രിയ സംതൃപ്തിയാണ് ഏറ്റവും വലിയ സത്യം എന്ന് ഇവർ തെറ്റിദ്ധരിക്കുന്നു. മറ്റാരെക്കുറിച്ചും ഒന്നിനെക്കുറിച്ചും ചിന്തിക്കാത്ത ഇവർക്ക്‌ സ്വന്തം താൽപര്യം സംരക്ഷിക്കാനായി ഏതറ്റം വരെ പോകുവാനും മടിയില്ല. അല്പമായ സുഖത്തിനു വേണ്ടി മറ്റുള്ളവരോട് കലഹിക്കുന്നവർക്ക് എങ്ങനെ സുഖവും സന്തോഷവും ലഭിക്കാനാണ്? സ്വന്തം സുഖത്തിനായി മറ്റുള്ളവരോട് കലഹിക്കുന്ന ഇവർ എന്നും അസന്തുഷ്ട്ടിയിൽ നിന്നും കൂടുതൽ ദുഃഖത്തിലേക്ക് ആയിരിക്കും വീഴുക.

 ഇത്തരത്തിൽ ഒപ്പമുള്ള "അന്യരെ" നമ്മൾ തിരിച്ചറിയുക തന്നെ വേണം. മുന്നിൽ നിന്നും പുഞ്ചിരിച്ചു എന്നു കരുതി ഉള്ളിൽ വിഷമില്ല എന്ന് കരുതരുത്. അവരെ നിശ്ചിത ദൂരത്തിൽ നിർത്തേണ്ടത് ജീവിതത്തിലെ സമാധാനത്തിനും സന്തോഷത്തിനും വളരെ ആവശ്യമാണ്. അതുപോലെ ഒരിക്കൽ നമ്മെ സഹായിച്ചവരെ- അതൊരുപക്ഷേ വാക്കു കൊണ്ടാവാം ഒരു നോട്ടം കൊണ്ടാവാം - ഒരിക്കലും മറക്കാതിരിക്കുക. നമ്മിലെ നന്മ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയും തിന്മകളെ തിരിച്ചറിഞ്ഞ്മനസ്സിലാക്കി തരികയും ചെയ്യുന്ന വ്യക്തികളെ നമ്മൾ ഹൃദയത്തോട് ചേർത്തു നിർത്തണം. നമ്മുടെ സന്തോഷകരമായ കാലത്ത്ഇ വരെ തിരിച്ചറിയാൻ കഴിഞ്ഞു എന്ന് വരില്ല. പക്ഷേ കഷ്ടകാലത്ത് ചുറ്റും അന്ധകാരം നിറയുമ്പോൾ ഇവർ ഒരു കുഞ്ഞ് പ്രകാശം പോലെ നമുക്ക് വെളിച്ചത്തിലേക്ക് വഴികാട്ടും.  പിന്നീട് വെളിച്ചം ചുറ്റും നിറഞ്ഞാലും, ഒരു മിന്നാമിനുങ്ങിന്റെ നനുത്ത വെട്ടമായി  അവർ ഒതുങ്ങി നിൽക്കുന്നത് കാണാം. ആ കൈകളെ വിടാതെ മുറുകെ പിടിക്കുക. അവരാണ് എന്നും നമ്മളോടൊപ്പമുള്ളവർ. മറ്റുള്ളവരുടെ ജീവിതത്തിൽ പ്രകാശം വിതറാൻ നമുക്ക് ഓരോരുത്തർക്കും സാധിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്, ഏറെ സ്നേഹത്തോടെ......



2 comments:

Dr.Ajith.P.R said...

നല്ല ആശയം വളരെ നന്നായിരിക്കുന്നു. നന്ദി

Unknown said...

Thank you🙏