Monday, August 10, 2026

സ്ത്രീകളുടെ, അർദ്ധരാത്രിയിലെ സ്വാതന്ത്ര്യം

 ഹോ! ഇത് കേട്ടപ്പോൾ തന്നെ സ്ത്രീകളെല്ലാം കോൾമയിർ കൊണ്ടു.

 എന്താ! അല്ലേ?

 മഹാത്മാഗാന്ധി ജീവിച്ചിരുന്നെങ്കിൽ കേരള തലസ്ഥാനമായ തിരുവനന്തപുരത്തെ ഈ വാർത്ത കേട്ട് സന്തോഷത്താൽ ഒരുപക്ഷേ ഹൃദയാഘാതം വന്നേനെ. അദ്ദേഹമാണല്ലോ "സ്ത്രീകൾക്ക് സമാധാനത്തോടെ അർദ്ധരാത്രിയിൽ പുറത്തിറങ്ങി നടക്കാൻ കഴിഞ്ഞാലേ നമുക്ക് സ്വാതന്ത്ര്യം കിട്ടി എന്ന് പറയാനാകു" എന്ന് നമ്മളെ പഠിപ്പിച്ചത്. അതെന്തായാലും പ്രാവർത്തികമാക്കാൻ നമ്മുടെ ഈ പുതിയ സർക്കാരിന് സാധിച്ചു.

 എത്രയോ പ്രാവശ്യം കോൺഗ്രസ് ഭരിച്ച നാടാണ് കേരളം. പക്ഷേ ഇതുവരെ ഇങ്ങനെ സാധിച്ചോ? ഇല്ല. ഇല്ലേയില്ല.

   ഹോ! ഓർത്തിട്ട് നാലക്ഷരം  കുറിക്കാതെ വയ്യ. പണ്ട് നമ്മുടെ ജഗതി,സിനിമയിൽ പറയും പോലെ

 " എന്തോന്നെടെ  ഇത്? "

   ഗാന്ധിജി പറഞ്ഞത് എന്നും എപ്പോഴും സ്ത്രീകൾ പുറത്തിറങ്ങി നടക്കുന്നതെ കുറിച്ചായിരുന്നു. രാത്രിയിലെന്നല്ല ഇപ്പോൾ പകൽ പോലും സുരക്ഷിതത്വമില്ല. പിന്നെയാണോ രാത്രിയിലെ യാത്ര? ഒരു ഏഴുമണി കഴിഞ്ഞാൽ പിന്നെ സ്ത്രീകൾക്ക് ബസിൽ  പോലുമുള്ള യാത്ര ദുഷ്കരമാണ്. ചില ആളുകളുടെ അർത്ഥം വച്ചുള്ള നോട്ടം കണ്ടാൽ ഇതിൽ കൂടുതൽ അവൾ അപമാനിക്കപ്പെടാനില്ല എന്ന മട്ടിലാണ്. അപ്പോൾ പിന്നെ രാത്രിയിൽ റോഡിലൂടെ നടന്നു പോകുന്ന ഒരു സ്ത്രീയെ ഒന്നു സങ്കൽപ്പിച്ചു നോക്കൂ. അപ്പോഴാണ് ഒരേയൊരു ദിവസം രാത്രിയിലെ 3 മണിക്കൂർ സ്ത്രീകൾക്കായി നീക്കിവെച്ച് അവൾ സ്വതന്ത്രയായി എന്ന് പ്രഖ്യാപിക്കുന്നത്. പ്രസ്തുത ദിവസം ആ വഴിക്ക് പുരുഷന്മാർ എത്തിനോക്കാൻ പോലും പാടില്ല. പുരുഷ പോലീസും ഇല്ല. ഉണ്ടാവും, പക്ഷേ  അവർ ആ പരിധിക്ക് ഉള്ളിൽ വരാൻ പാടില്ലത്രെ. കൊള്ളാം. 

ഈ മൂന്നു മണിക്കൂർ മാത്രം സ്വാതന്ത്ര്യം ആഘോഷിച്ചാൽ മതിയോ? ആ ദിവസം ഈ പരിപാടി കഴിഞ്ഞാൽ, അവൾ സുരക്ഷിതയായി വീട് വരെ എത്തും എന്ന്  ഉറപ്പു പറയാമോ? ആരാണ് അവൾക്ക് സംക്ഷണം കൊടുക്കുക? കാരണം  അന്ന് രാത്രി   ഒരുമണി കഴിഞ്ഞാൽ അത് എല്ലാവർക്കും ഉപയോഗിക്കാവുന്ന നിരത്തായി.  അവൾ എങ്ങനെ തനിയെ സ്വന്തം വീട്ടിൽ ചെല്ലും? അപ്പോൾ അവളുടെ അച്ഛൻ- ഭർത്താവ്- സഹോദരൻ- മകൻ- സുഹൃത്ത് ആരെങ്കിലും വന്ന് കാത്തിരുന്ന് അവളെ കൊണ്ടുപോകണം. ഇതാണ് അർദ്ധരാത്രിയിലെ സ്ത്രീ സ്വാതന്ത്ര്യം.

 പോകട്ടെ. അടുത്തദിവസം മുതലുള്ള അവസ്ഥ എന്താണ് ? "വീണ്ടും ചങ്കരൻ തെങ്ങിൽ തന്നെ" എന്ന് പറഞ്ഞതുപോലെ ഈ കഴിഞ്ഞ മൂന്നു മണിക്കൂറിന് മുമ്പുള്ള സ്വാതന്ത്ര്യം മാത്രം അല്ലേ?

 ഇനി മറ്റൊന്ന് ചോദിച്ചോട്ടെ.അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ.....🤣🤣 ഈ ഇന്ത്യയിൽ- കേരളത്തിൽ- തിരുവനന്തപുരത്ത്- ഓവർബ്രിഡ്ജിൽ നിന്നും പിഎംജി വരെ മാത്രം ചെയ്യാനുള്ള സ്വാതന്ത്ര്യം മതിയോ? അങ്ങിനെ നടന്നാൽ സ്ത്രീ സ്വാതന്ത്ര്യം നേടിയോ? അങ്ങനെയെങ്കിൽ ബാക്കിയുള്ള സ്ഥലങ്ങളിലെ സ്ത്രീകളെന്താ അസ്വാതന്ത്ര്യത്തിൽ കഴിഞ്ഞോട്ടെ എന്നാണോ? ഈ ഓവർ ബ്രിഡ്ജിൽ നിന്നും പിഎംജി വരെ ഒരേ ഒരു ദിവസം രാത്രി 10 മുതൽ ഒരു മണി വരെ നടക്കാൻ കഴിയുന്നതിനാണോ സ്ത്രീ സ്വാതന്ത്ര്യം എന്ന് പറയുന്നത്? അങ്ങനെയെങ്കിൽ സ്ത്രീകൾക്ക് ഇവിടെ സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല എന്നല്ലേ ഇതിനർത്ഥം! ഈ നടപ്പ് പ്രഖ്യാപനത്തിലൂടെ സർക്കാർ അത് അംഗീകരിക്കുകയല്ലേ ചെയ്യുന്നത്? 

 കഷ്ടം. പോര പോര, വെറും കഷ്ടം പോരാ.

 കഷ്ടാൽ കഷ്ടം. ഏത് തലയിലാണാവോ ഈ ബുദ്ധി ഒക്കെ ഉദിച്ചത്. ആ തല ഉപ്പിലിട്ട് വയ്ക്കേണ്ടിവരും. കേടാവരുതല്ലോ! പണ്ട് തുഗ്ലക്ഭരണ പരിഷ്കാരത്തെക്കുറിച്ച് കേട്ടിട്ടുണ്ട്. യാതൊരുവിധ ആലോചനയോ ഭവിഷ്യത്തിനെ പറ്റി ചിന്തിക്കുകയോ ചെയ്യാതെ എടുത്ത നടപടികൾ മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ പരാജയത്തിന്റെ ആണിക്കല്ലായി. ഏകദേശം അതുപോലെയാണ് സ്ത്രീകൾക്കു മാത്രമായ ഈ ഫ്രീഡം അറ്റ്   മിഡ്‌നൈറ്റ്. ഭരണാധികാരികളോട് ഒന്ന് പറയട്ടെ. സ്ത്രീ സ്വാതന്ത്ര്യം എന്നത് വർഷത്തിലൊരിക്കൽ വരുന്ന ഓഗസ്റ്റ് 15ന് മാത്രം നടത്തേണ്ട പരിപാടിയല്ല. സ്ത്രീകൾക്ക് പകലും രാത്രിയും ഇല്ലെങ്കിൽ പകലെങ്കിലും അവനവന്റെ ആവശ്യത്തിന് സ്വതന്ത്രമായി പുറത്തിറങ്ങി നടക്കാൻ കഴിയണം. പോലീസിന്റെ കർശന നിരീക്ഷണത്തിൽ പുരുഷന്മാരെ മാറ്റി നിർത്തിയാൽ സുരക്ഷിതത്വം കിട്ടുമോ? സമൂഹത്തിലാണ് അവൾ സംരക്ഷിക്കപ്പെടേണ്ടത്. അവൾ മാത്രമല്ല ഓരോ വ്യക്തിയും ക്രൂരതകളിൽ നിന്നും പീഡനങ്ങൾ നിന്നും രക്ഷിക്കപ്പെടണം. അതിനാണ്  സർക്കാർ ശ്രമിക്കേണ്ടത്. അതുതന്നെയാണ് സമൂഹത്തിനു വേണ്ടതും. അല്ലാതെ ഇത്തരത്തിലുള്ള മൂന്നുമണിക്കൂർ സ്വാതന്ത്ര്യമല്ല. ഇങ്ങിനെയുള്ള പ്രഹസനങ്ങൾ തീർത്തും പരിഹാസ്യമാണ്- നാടിനും ഭരണാധികാരികൾക്കും.   സ്ത്രീകളുടെ കണ്ണിൽ പൊടിയിടാൻ ഇങ്ങനെ കഴിയും  എന്ന് ദയവായി കരുതരുത്. സ്ത്രീകൾക്കു മാത്രമല്ല സ്ത്രീകൾ ഉൾപ്പെട്ട സമൂഹത്തിനാണ് സംരക്ഷണം ഒരുക്കേണ്ടത്. അത് തലസ്ഥാനത്തെ ഒരു പ്രധാന റോഡിൽ മാത്രം ഒതുങ്ങാനുള്ളതല്ല. കേരളമോട്ടുക്കു ആർക്കും നിർഭയം സഞ്ചരിക്കാം എന്ന് വന്നാൽ അതാണ് സുരക്ഷ. അതാണ് വേണ്ടതും. 

അപ്പോൾ പറഞ്ഞ പോലെ... വീണ്ടും കാണാം. മറ്റൊരു വിഷയത്തിലൂടെ

 ഏറെ സ്നേഹത്തോടെ 

മീരാ നമ്പൂതിരി🙏


No comments: