Wednesday, August 5, 2026

മാറ്റേണ്ടതും മാറാത്തതും ആയ പ്രതിഷേധങ്ങൾ

     കാലം മാറിയതോടെ തീർച്ചയായും മാറ്റേണ്ടതും എന്നാൽ മാറാത്തതുമായ ചില പ്രതിഷേധരീതികൾ എന്നും സമൂഹത്തിലുണ്ട്. പൊതുജനങ്ങൾ തങ്ങളുടെ അഭിപ്രായത്തിലൂടെ എതിർപ്പ് പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ഒരു മാറ്റവും ഇന്നും ഉണ്ടായിട്ടില്ല. അത് സമരങ്ങളാണ്. ഹർത്താലെന്നോ  ബന്ദ്   എന്നോ വിളിക്കുന്ന സമരമുറകളും മാറ്റമില്ലാതെ നടപ്പിലാക്കുന്നുണ്ട്. ഇത് ഇന്ത്യയിൽ കുറവാണെങ്കിലും കേരളത്തിൽ പടർന്നു പിടിച്ചതും പൊതുജനങ്ങളുടെ ശാപവുമാണ്.

       ബ്രിട്ടീഷുകാർ ഭരിച്ചിരുന്ന കാലത്ത് കായികമായും ആയുധമെടുത്തുമവർക്കെതിരെ പോരാടുവാൻ രാജ്യസ്നേഹികൾ ആയ ഇന്ത്യക്കാർക്ക് പല കാരണങ്ങൾ കൊണ്ടും സാധിക്കുമായിരുന്നില്ല. ഭാരതീയരെ തന്നെ ഉപയോഗിച്ചാണ് അവർ ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയവരെ  വരെ അടിച്ചമർത്തിയതും. അതായത് ഇവിടെ ഉള്ളവർ യുദ്ധം ചെയ്തത് നമ്മുടെ രാജ്യത്തെ ജനങ്ങളോട് തന്നെ. കൊല്ലുന്നവരും കൊല്ലപ്പെടുന്നവരും ഭാരത മാതാവിന്റെ മക്കളായിരിക്കും എന്ന് സാരം. ഇതൊരു ബ്രിട്ടീഷ് തന്ത്രമായിരുന്നു. അവരുടെ ജനങ്ങളെ സംരക്ഷിച്ചുകൊണ്ട് നമ്മളെ കൊലയ്ക്ക് കൊടുക്കുക. ഇവിടുത്തെ ജനങ്ങളുടെ കായിക ആയുധ പോരായ്മകൾ അവർ മുതലെടുക്കുകയായിരുന്നു. അങ്ങനെ ബ്രിട്ടീഷുകാർക്കെതിരെ മറ്റു ചിലവുകൾ ഇല്ലാത്തതും ഏവർക്കും സാധിക്കുന്നതുമായ  നിസ്സഹകരണ പ്രസ്ഥാനവും, സമരമുറകളും ആരംഭിച്ചു. തങ്ങളുടെ പ്രതിഷേധം അറിയിക്കുവാൻ സംഘടിച്ചു വരുന്ന ജനകൂട്ടത്തെ  പെട്ടെന്ന് നിയന്ത്രിക്കുവാൻ അവർക്ക് ബുദ്ധിമുട്ടായി. അതുകൊണ്ടുതന്നെ അവരുടെ നേരെ വെടിയുതിർക്കാനും കൊല്ലാനും ബ്രിട്ടീഷുകാർക്കും മടിയുണ്ടായില്ല. കാരണം കൊല്ലപ്പെടുന്നവരെല്ലാം ഇന്ത്യക്കാരാണല്ലോ. 

   തങ്ങളുടെ പ്രതിഷേധം ശരിയായ രീതിയിൽ ശരിയായ വ്യക്തിയെ അറിയിക്കാനുള്ള സംവിധാനങ്ങൾ അന്ന് നിലവിൽ ഉണ്ടായിരുന്നില്ല. വെള്ളക്കാരെ ശിക്ഷിച്ചുകൊണ്ട് നീതി നടപ്പാക്കുവാൻ ബ്രിട്ടീഷ് കോടതിക്കും താല്പര്യമുണ്ടായില്ല. അങ്ങിനെ വന്നപ്പോൾ ജനങ്ങൾക്കുള്ള ഒരേ ഒരു മാർഗ്ഗം ആയിരുന്നു സമരം- അത് നിരാഹാരം ആയാലും ഹർത്താൽ ആയാലും ബന്ദ് ആയാലും.

    എന്നാൽ ഇന്ന് കാലം മാറി.സ്വാതന്ത്ര്യം കിട്ടിയിട്ട് 80മത്തെ വർഷമാണ് ആഘോഷിക്കാൻ പോകുന്നത്. ഈ നീണ്ട വർഷങ്ങളിൽ ജനങ്ങളുടെ ജീവിതരീതികളിലും കാഴ്ചപ്പാടുകളിലും ഔദ്യോഗിക മേഖലകളിലും എല്ലാം അവിശ്വസനീയമായ വലിയ മാറ്റങ്ങൾ വന്നു.

      ഇന്ന് ജനാധിപത്യം നിലനിൽക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ. ജനങ്ങളുടെ പരാതി കേൾക്കാനുള്ള വിവിധ സംവിധാനങ്ങൾ ഇന്ന് നിലവിലുണ്ട്. ഓരോ സംസ്ഥാനത്തിനും ജനങ്ങളുടെ പരാതി കേൾക്കാനായി പോലീസ്, മന്ത്രി, മുഖ്യമന്ത്രി എന്നിവരുണ്ട്. കൂടാതെ  പരാതിക്കാരെ സഹായിക്കുവാനായി  കോടതിയും ജനങ്ങൾക്കൊപ്പമുണ്ട്. കോടതിയിൽ വാദിക്കാൻ വക്കീലിന് ഫീസ്കൊ ടുക്കാനില്ലെങ്കിലും പേടിക്കേണ്ട. അതിന് സർക്കാർ വക്കീൽ ഉണ്ട്. ഓരോ ഓർഗനൈസേഷനിലും ജീവനക്കാർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചു അവർക്ക് മേലുദ്യോഗസ്ഥർക്ക് പരാതി നൽകാം. തീരുമാനം അവർക്കെതിരാണെങ്കിൽ സർക്കാരിനെയോ കോടതിയെയോ പോലീസിനെയോ സമീപിക്കാം. ഇതിനൊന്നും യാതൊരുവിധ സാമ്പത്തിക ബാധ്യതയും അവർക്കുണ്ടാവില്ല. എല്ലാ ജനങ്ങൾക്കും നീതി ലഭിക്കാനുള്ള അധികാരമുണ്ട്. അതു നിഷേധിക്കപ്പെട്ടാൽ ചോദ്യം ചെയ്യാനുമാകും.

      പരാതി പരിഹാരത്തിന് ഇത്രയധികം അവസരങ്ങൾ നിലനിൽക്കുമ്പോഴാണ് 1947ന്സ മുൻപുള്ള മരമുറയുമായി രാഷ്ട്രീയക്കാർ പൊതുജനങ്ങളെ കടന്നാക്രമിക്കുന്നത്. എന്തിനാണിത്? പൊതുജനങ്ങൾ നൽകുന്ന നികുതിയിൽ നിന്നും വാങ്ങുന്ന പൊതുമുതൽ നശിപ്പിക്കുന്നത് കൊണ്ട് ഇവർക്ക് എന്തു ഗുണമാണ് കിട്ടുന്നത്?  സ്വന്തം താല്പര്യങ്ങൾക്ക് വിരുദ്ധമായി എന്തെങ്കിലും നടന്നാൽ വീട്ടിലെ വാഹനങ്ങളും ഉപകരണങ്ങളും മറ്റും ആരെങ്കിലും അടിച്ചു തകർക്കുമോ? അച്ഛനെയും അമ്മയെയും ചീത്ത പറയുകയും ആക്രമിക്കുകയും ചെയ്യുമോ? സാധാരണ ബുദ്ധിയുള്ള ആരും ചെയ്യില്ല. ഇനി ആരെങ്കിലും ചെയ്താൽ അവർ ലഹരിക്ക് അടിമകളോ തലയ്ക്ക് സുഖമില്ലാത്തവരോ ആയിരിക്കും. ഇനി വീട്ടിലുള്ളവരുടെ ഇടപാടുകളിൽ നിങ്ങൾക്ക് പരാതിയുണ്ടെങ്കിൽ- അത് സ്വത്തു തർക്കമോ എന്തായാലും- നിങ്ങൾ അവരുമായി സംസാരിച്ചു പ്രശ്നപരിഹാരം കാണണം. അല്ലെങ്കിൽ പോലീസിനെയോ കോടതിയോ സമീപിക്കാം. അല്ലാതെ വീട്ടുകാരെ ആക്രമിച്ച് സാധനങ്ങൾ നശിപ്പിക്കുന്നതിനോട് ആർക്കാണ് യോജിക്കാൻ കഴിയുക? അവർ നശിപ്പിക്കുന്ന ഈ സാധനങ്ങൾ അവരുടേത് തന്നെയാണെന്ന് തിരിച്ചറിയാൻ കഴിയുന്നില്ല എന്നതാണ് പരിതാപകരം.

 ഈ വീടു പോലെ തന്നെയാണ്   ഓരോരുത്തർക്കും അവരുടെ സംസ്ഥാനവും രാജ്യവും. അത് സംരക്ഷിച്ചു കൊണ്ടുപോകാനും പരാതിയുണ്ടെങ്കിൽ വേണ്ട സ്ഥലത്ത് പരാതി നൽകി പരിഹാരം കാണാനും ഓരോ പൗരനും കഴിയണം. അല്ലാതെ 80 വർഷം മുമ്പ് ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ അന്ന് നടന്ന സമര രീതികൾ ആവർത്തിക്കുകയല്ല വേണ്ടത്. ഇന്ന് ഇത്തരം സമരമുറകൾ ഔട്ട്‌ഡേറ്റഡ് ആണ്. അന്നത്തെ ജീവിതരീതിയിൽ നിന്നും എന്തു മാറ്റങ്ങളാണ് ഇന്ന് ഉണ്ടായിരിക്കുന്നത്!   അതെല്ലാം ആസ്വദിക്കുകയും പ്രതിഷേധം 80 കൊല്ലം മുൻപുള്ള രീതിയിൽ നടത്തുകയും ചെയ്യുന്നതിനെ പ്രാകൃതമെന്ന് തന്നെ വിളിക്കേണ്ടിവരും. പൊതുസ്വത്ത് നശിപ്പിച്ചും, കടകൾ അടപ്പിച്ചും, ഗതാഗത നിരോധിച്ചും, സർക്കാർ -സ്വകാര്യ ഓഫീസുകൾ പ്രവർത്തിച്ചാൽ തല്ലി തകർത്തും,വഴിയിലൂടെ പോകുന്ന വാഹനങ്ങൾ -രോഗികളെ ആശുപത്രികൾ കൊണ്ടുപോകുന്ന വാഹനങ്ങൾ അടക്കം- ആക്രമിച്ചുനശിപ്പിക്കുകയും ചെയ്യുന്ന ഈ സമരമുറയെ തീർത്തും പ്രാകൃതമെന്നല്ലാതെ എന്തു വിളിക്കണം?  സത്യത്തിൽ ഇങ്ങിനെയുള്ള പ്രതിഷേധങ്ങൾ ഓർഗനൈസ് ചെയ്യുന്നവരുടെ കയ്യിൽ നിന്നും നഷ്ടപരിഹാരം ഈടാക്കാൻ കർശനമായ നടപടി സ്വീകരിക്കേണ്ടതാണ്. ഇത്തരം ആക്രമണ  പ്രവർത്തനങ്ങൾക്ക് തടയിടാൻ ഇത് സഹായിക്കും.

      നിങ്ങളുടെ പരാതികൾ നൽകാൻ വേണ്ട സൗകര്യങ്ങളുണ്ട്. അവിടെ അത് സ്വീകരിച്ച് തീരുമാനമെടുക്കുന്നില്ല എങ്കിൽ അതിനുമുകളിലുള്ളവരുടെ സമീപത്തെക്ക്  തങ്ങളുടെ കംപ്ലൈന്റ്റുമായി ചെല്ലാം. ഇതൊന്നും കൂടാതെ കോടതിയും ഉണ്ട്.    ജനായത്തപരമായ  പ്രതിഷേധത്തിനു   എല്ലാ സൗകര്യങ്ങളും നിലനിൽക്കെ എന്തിനാണ് ഇത്തരം പൊതുജന വിരോധനടപടികൾ? ഇത്തരം പ്രതിഷേധത്തിൽ രാജ്യദ്രോഹികൾ സന്തോഷിക്കും. കാരണം സർക്കാർ വിരുദ്ധതയിൽ പങ്കെടുത്ത്  ആക്രമണം നടത്തുകയാണ് അവരുടെ ലക്ഷ്യം. അത് കേന്ദ്രസർക്കാരിനെതിരെ ആയാലും സംസ്ഥാന സർക്കാരിനെതിരെ ആയാലും. 

         കേരളത്തിലെ 2026 മന്ത്രിസഭയിൽ വിദ്യാഭ്യാസം,കൃഷി,വ്യവസായം തുടങ്ങി 20 ക്യാബിനറ്റ് മന്ത്രിമാരും ഒരു മുഖ്യമന്ത്രിയും ഉണ്ട്. ഇവരിൽ പല മന്ത്രിമാർക്കും ഒന്നിലധികം  വകുപ്പുകളും ഉണ്ട്.  സംസ്ഥാനത്തെ ഓരോ വിഭാഗത്തെയും നിയന്ത്രിക്കാൻ ഒരു മന്ത്രി ഉണ്ട് എന്ന് സാരം. അതിനാൽ ഏതു വിഭാഗത്തിലായാലും എന്തെങ്കിലും പ്രശ്നമുണ്ടായാൽ മേലധികാരിക്ക് പരാതി നൽകാം, ആ പോർട്  ഫോളിയോ നോക്കുന്ന മന്ത്രിക്ക് പരാതി നൽകാം, പോലീസിന്   കേസ് ഫയൽ ചെയ്യാം, എന്നിട്ടും ഫലം ലഭിക്കുന്നില്ലെങ്കിൽ   കോടതിയെയും സമീപിക്കാം. പരാതി നൽകാനുള്ള മാർഗങ്ങൾ വളരെ സുതാര്യമാണ്. ഈ മാർഗ്ഗങ്ങൾ  തന്നെയാണ് കേന്ദ്രത്തിലും. 

     ഇതൊക്കെ കൂടാതെ മറ്റൊരു രീതി കൂടി സർക്കാറിന് ചെയ്യാവുന്നതാണ്. ഓരോ വി ഭാഗത്തിലെയും പരാതികൾ മാത്രം സ്വീകരിക്കാനായി മന്ത്രിയുടെ പ്രത്യേക നിയന്ത്രണത്തിലുള്ള ഒരു ഓഫീസ്. ആളുകൾ നേരിട്ട് വരാതെ തന്നെ അവർക്ക് അവിടെ പരാതി എത്തിക്കാനുള്ള സൗകര്യം ഒരുക്കണം. അതുപോലെ ജനങ്ങളുടെ പരാതി മൂന്നുമാസത്തിനകം തീർപ്പാക്കാൻ ഇതിലൂടെ കഴിയണം. 

   ജനായത്ത ഭരണം നിലനിൽക്കുന്ന ഒരു രാജ്യത്ത് ജനായത്തപരമായ രീതിയിൽ തന്നെ പ്രശ്നങ്ങൾ പരിഹരിക്കണം. അല്ലാതെ സമരം എന്ന കാടത്തം നടപ്പാക്കി പൊതുമുതൽ നശിപ്പിക്കുകയല്ല വേണ്ടത്. ഏതെങ്കിലും പാർട്ടിക്ക് അല്ലെങ്കിൽ ഗ്രൂപ്പിന് പ്രതിഷേധ സമരം നടത്തണമെങ്കിൽ അതിൽ പങ്കെടുക്കുന്ന പ്രതിഷേധിക്കുന്നവരുടെ എണ്ണം 25ൽ അധികമാവാൻ പാടില്ല എന്ന നിയമം കൊണ്ടുവരണം. ഇത്തരം വിനാശകരമായ പ്രവർത്തനങ്ങൾ ചെയ്യുന്നവരെ തടയുവാൻ പ്രതിഷേധിക്കുന്നവരുടെ എണ്ണത്തിൽ നിയന്ത്രണം കൊണ്ടുവരുന്നതിലൂടെ സാധിക്കും. എല്ലാം നിയമപരമായി നടക്കണം. അത് ഭരണമായാലും പ്രതിഷേധമായാലും. സ്വന്തം നാടിനെ സ്നേഹിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ ഇതാണ് എന്റെ അഭിപ്രായം.

 ഇതിനോട് നിങ്ങൾക്ക് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. പക്ഷേ വിനാശം വിതച്ചു കൊണ്ടാകരുത്.

 ഏറെ സ്നേഹത്തോടെ

 മീരാൻ നമ്പൂതിരി.