Wednesday, May 17, 2023

😞ഡോക്ടർ, വീണ്ടും മാപ്പ്... മാപ്പ്...😞

 ഡോക്ടർ, ഇന്ന് വീണ്ടും ഞങ്ങൾ മാപ്പ് പറയുന്നു. പക്ഷേ അത് കേൾക്കാൻ കഴിയാത്തത്ര ദൂരത്തിലേക്ക് ഡോക്ടർ വന്ദന ദാസ് പോയിക്കഴിഞ്ഞു. ആതുര സേവനമ മേഖലയിൽ സ്തുത്യർഹമായ സേവനമനുഷ്ഠിച്ച സംതൃപ്തിയോടെ മടങ്ങുകയായിരുന്നില്ല അവൾ. തന്റെ ഇഷ്ട പ്രൊഫഷനിലേക്ക് കാലുകുത്തിയ വെറും 22 വയസ്സുള്ള ഒരു കൊച്ചു പെൺകുട്ടിയായ ഡോക്ടർ വന്ദനയെ കൊലപ്പെടുത്തുകയായിരുന്നു. ലഹരിയ്ക്കടിമപ്പെട്ട ഒരാളുടെ മൃഗീയ ആക്രമണത്തിൽ ആ യുവ ഡോക്ടർ കൊല്ലപ്പെടുകയായിരുന്നു. കണ്ണുനിറയാതെ ഈ വാർത്ത കാണാൻ പറ്റില്ല.

       കൊലപ്പെടുത്തിയ വ്യക്തി ഒരു അധ്യാപകനായിരുന്നു എന്ന് സത്യം ഏവരെയും അമ്പരപ്പിച്ചു. ചില പ്രൊഫഷനുകൾക്ക് നമ്മൾ ആദരം കൊടുക്കാറുണ്ട്. അത്തരത്തിൽ ഒന്നാണ് അധ്യാപനം. കുട്ടികളെ നേർവഴിയിലൂടെ നടത്തി അന്തസ്സുള്ള  വ്യക്തികൾ ആക്കുകയാണ് ഒരു അധ്യാപകന്റെ ഉത്തരവാദിത്വം. അതുപോലെ ജീവൻ എടുക്കുകയല്ല രക്ഷിക്കാൻ ശ്രമിക്കുകയാണ് ഒരു ഡോക്ടർ ചെയ്യേണ്ടതും. ഇവിടെ ലഹരിക്ക് അടിമയായ സന്ദീപ് എന്ന കൊലയാളി അധ്യാപകന്റെ ചികിത്സയ്ക്ക് ഒപ്പം നിന്ന ഡോക്ടർ വന്ദനയെയാണ് അയാൾ കൊലപ്പെടുത്തിയത്.

ഈ ഒരു ആക്രമണത്തോടെ എല്ലാം അവസാനിച്ചു എന്നും ആതുരസേവന രംഗത്തുള്ളവർ സുരക്ഷിതരാണെന്നും കരുതരുത്. ഡോക്ടർമാർ ഇതിനെതിരെ സമരം നടത്തിയ രണ്ടുദിവസത്തിനുള്ളിൽ തന്നെ ഡോക്ടർമാരെ രോഗികൾ ആക്രമിച്ച വാർത്തകൾ പലതും കണ്ടു.  പള്ളിപ്പുറം പഞ്ചായത്തിലെ ഷാജി(45) യെ ആണ് മദ്യലഹരിയിൽ സ്വകാര്യ ആശുപത്രിയിലെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തിയതിന് അറസ്റ്റ് ചെയ്തത്. അതേ ദിവസത്തെ പത്രത്തിൽ തന്നെ പരിക്കേറ്റു ചികിത്സയ്ക്ക് ചെന്ന ഡോയൽ വാൻഡ്രിക് (24) എന്ന യുവാവിനെ ഡോക്ടറെ ആക്രമിച്ച കേസിൽ  അറസ്റ്റ് ചെയ്ത  വാർത്തയും കണ്ടു. എറണാകുളം മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിലേക്കാണ് വാഹന അപകടത്തിൽപ്പെട്ട ഇയാളെ കൊണ്ടുവന്നത്." ഞാൻ മദ്യപിച്ചു, മദ്യം മാത്രമല്ല പലരും കഴിച്ചിട്ടുണ്ട് . നീ വെറും ഡോക്ടറാണ്" എന്നും മറ്റും പറഞ്ഞ്   ഡോക്ടറുടെ കാരണത്തടിക്കുകയും, വധഭീഷണി  മുഴക്കുകയും ചെയ്ത ഇയാൾ ആശുപത്രി ജീവനക്കാരെ അസഭ്യം പറയുകയും ചെയ്തു. അതേ ദിവസത്തെ പത്രത്തിൽ തിരുവനന്തപുരത്ത് ജനറൽ ആശുപത്രിയിൽ നടന്ന ഒരു സംഭവം ഉണ്ട്. കൈക്ക് പരിക്കേറ്റ ചികിത്സയ്ക്ക് എത്തിയ ശബരി (20) അറസ്റ്റിലായതും ചികിത്സിച്ച ഡോക്ടറെ അസഭ്യം പറഞ്ഞതിനാണ്. ഇതെല്ലാം മെയ് 17- 2023 മനോരമ പത്രത്തിൽ ( തിരുവനന്തപുരം എഡിഷൻ) വന്ന വാർത്തകൾ മാത്രമാണ്. ഇങ്ങനെയായാൽ  ചികിത്സാ രംഗത്ത് എന്തു സുരക്ഷിതത്വമാണ് ഡോക്ടർക്ക് ലഭിക്കുന്നത്? അവർ എങ്ങനെ രോഗികളെ  ശുശ്രൂഷിക്കും? ഒരുപക്ഷേ അവർ ലഹരിക്ക് അടിമയായവരെ ചികിത്സിക്കില്ല എന്ന ഒരു തീരുമാനവും എടുത്തേക്കാം. അങ്ങനെയുണ്ടായാൽ അവരെ കുറ്റം പറയാൻ കഴിയില്ലല്ലോ. ലഹരിയുടെ പുറത്ത് ആരെയും ആക്രമിക്കാം എന്തും പറയാം എന്ന നില വന്നാൽ സാധാരണക്കാരായ നമ്മൾക്ക് എത്രമാത്രം സുരക്ഷയുണ്ടെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഒരു ഡോക്ടർക്ക് ലഭിക്കാത്ത സുരക്ഷിതത്വം, ഒരു സാധാരണ പൗരന് ലഭിക്കില്ല എന്നത് തീർച്ചയാണ്.

   വന്ദനയുടെ കാര്യത്തിൽ നടന്നത് പക പോക്കലോ വൈരാഗ്യം തീർക്കലോ ഒന്നുമായിരുന്നില്ല. പരസ്പരം കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത വ്യക്തികൾ ആയിരുന്നു അവർ. ലഹരിക്ക് അടിമപ്പെട്ട് സ്വബോധം നഷ്ടപ്പെട്ട ഒരുവന്റെ പേക്കൂത്തുകൾ ആയിരുന്നു. ഇന്ന് കേരളം ലഹരിക്ക് അടിമപ്പെടുകയാണ്. സന്ദീപിനെ പോലെയുള്ള മധ്യവയസ്ക്കർ മാത്രമല്ല യുവജനതയും കുട്ടികൾ പോലും ഇതിന് അടിമകളാവുകയാണ്. ലഹരി വസ്തുക്കളുമായി പിടിയിൽ എന്ന വാർത്തയില്ലാത്ത ഒരു ദിവസത്തെ പത്രം പോലും കാണാൻ കഴിയില്ല. അതുപോലെതന്നെ മയക്കുമരുന്ന് കഴിച്ച് ആക്രമണം നടത്തിയ വാർത്തകളും എന്നും ഉണ്ടാകുന്നുണ്ട്.

       എന്തുകൊണ്ടാണ് ഇത്രയധികം ലഹരിവസ്തുക്കൾ കേരളത്തിലേക്ക് വരുന്നത്? ഇത്തരം ലഹരിവസ്തുക്കൾ വളരെയധികം ഇവിടെ എത്തുന്നു എന്നതിനർത്ഥം ഇവയുടെ ഉപഭോഗവും വളരെയധികം കൂടുതലാണ് എന്നതുതന്നെയാണ്. ലഹരിവസ്തുക്കളുടെ വില്പനയിൽ സർക്കാർ എടുക്കുന്ന തണുപ്പൻ നയമാണ് ഈ മയക്കുമരുന്നുകളുടെ വർദ്ധനവിന് കാരണം. സ്കൂളുകളിൽ-  പ്രത്യേകിച്ചും പെൺപള്ളിക്കുടങ്ങളിൽ പോലും- ഇവയുടെ വിൽപ്പന നടക്കുന്നു എന്നത് തീർച്ചയായും ഭയാനകമായ ഒരു വസ്തുത തന്നെയാണ്. പിടിഎ മീറ്റിങ്ങുകളിൽ പല രക്ഷിതാക്കളും ഇതിനെതിരെ പ്രതികരിക്കുന്നുമുണ്ട്. വിദ്യാലയങ്ങളിലും ആശുപത്രികളിലും മാത്രമല്ല ട്രെയിൻ ബസ് യാത്രകളിലും ഇത്തരം ലഹരിക്ക് അടിമയായവരുടെ ആക്രമണങ്ങൾ തുടർക്കാഴ്ചകളാണ്. തങ്ങളെ അറസ്റ്റ് ചെയ്യാൻ എത്തുന്ന പോലീസിനെ പോലും ഇവർക്ക് ഭയമില്ല. എന്തെല്ലാം നടന്നാലും സുഖമായി ഇറങ്ങിപ്പോരാൻ കഴിയും എന്ന് ഇവർക്ക് ബോധ്യമുണ്ട്. ആ ധൈര്യം കൊടുക്കുന്നത് രാഷ്ട്രീയക്കാരാണ് എന്നതിൽ ഒരു സംശയവുമില്ല.

 നമ്മുടെ നാളേകളെ പ്രതിനിധാനം ചെയ്യേണ്ടവരാണ് ലഹരിയിൽ മുങ്ങി സ്വബോധമില്ലാതെ ആക്രമണകാരികളായി നശിക്കുന്നത് . ലഹരിവസ്തുക്കളുമായി പിടിയിൽ ആയവർ വെളിപ്പെടുത്തിയ ചില സത്യങ്ങൾ നമ്മൾ ഭീതിയിലാക്കും. ഒറീസയിൽ നിന്നും മറ്റും 6000 രൂപയ്ക്ക് വാങ്ങിയ ലഹരി വസ്തുക്കൾ കേരളത്തിൽ വിൽക്കുന്നത് മുപ്പതിനായിരം രൂപയ്ക്കാണ്. യാതൊരു ബുദ്ധിമുട്ടുമില്ലാതെ ഇത്തരം വലിയ ലാഭം കൊയ്യാൻ ആൾക്കാർ തയ്യാറാകുന്നത് നിയമത്തെയും നിയമവ്യവസ്ഥയെയും ഭയമില്ലാത്തതുകൊണ്ടാണ്. ആരെല്ലാം നശിച്ചാലും സാരമില്ല, സ്വന്തമായി പണം നേടണം എന്ന ലക്ഷ്യമാണ് ഇവർക്കുള്ളത്.  അതിന്ഏ റ്റവും പറ്റിയത് കേരളമാണ്. അതായത് ലഹരിവസ്തുക്കളുടെ ഒരു കേന്ദ്രമായി കേരളം മാറുകയാണ്. ഈ വാസ്തവത്തിൽ നിന്നും എങ്ങനെയാണ് സർക്കാരിന് മുഖം തിരിക്കാൻ കഴിയുക? സ്വന്തം ഉത്തരവാദിത്വത്തിൽ നിന്നും കൈകഴുകുവാൻ ഈ സർക്കാരിന് ആകുമോ? അതി കർശനമായ നിയമം  നടപ്പാക്കലിലൂടെ മയക്കുമരുന്ന് കച്ചവടം സർക്കാറിന് നിയന്ത്രിക്കാൻ കഴിഞ്ഞില്ല എങ്കിൽ ഈ കേരളത്തിന്റെ ഭാവി അതിഭീകരമായിരിക്കും." ദൈവത്തിന്റെ സ്വന്തം"നാട്ടിൽ നിന്നും "ചെകുത്തന്റെ സ്വന്തം" നാടായി മാറാൻ അധികകാലമൊന്നും  വേണ്ടിവരില്ല. അധ്യാപകരും മാതാപിതാക്കളും എത്ര ശ്രമിച്ചാലും ഈ ലഹരി വസ്തുക്കളുടെ വില്പന  ഇല്ലാതാക്കാൻ   സർക്കാർ തന്നെ മുന്നിട്ടിറങ്ങാതെ യാതൊരു പ്രയോജനവും ഉണ്ടാകില്ല. അധ്യാപകർക്ക് വിദ്യാലയത്തിനുള്ളിൽ മാത്രമേ ഒരു പരിധിവരെ വിദ്യാർഥികളെ നിയന്ത്രിക്കാൻ കഴിയൂ. മാതാപിതാക്കൾക്ക് കുട്ടികളെ നിയന്ത്രിക്കുന്നതിലും ചില ലിമിറ്റേഷനുകൾ ഉണ്ട്.ഇത്തരം ലഹരിവസ്തുക്കൾ യാതൊരു ബുദ്ധിമുട്ടുമില്ലാതെ വളരെ എളുപ്പത്തിൽ ലഭ്യമാകുന്നു എങ്കിൽ എങ്ങനെ കുട്ടികളെ സംരക്ഷിക്കാൻ ആകും. സത്യത്തിൽ മയക്കുമരുന്ന് വിൽപ്പനക്കാരെ വളരെ കർശനമായി ശിക്ഷിച്ച് ഒഴിവാക്കുകയാണ് വേണ്ടത്. കൊലപാതകം നടത്തി എന്ന് തെളിഞ്ഞാൽ പ്രതിയെ  തൂക്കിക്കൊല്ലാൻ വരെ കോടതിക്ക് അധികാരമുണ്ട്. ഇവിടെ നടക്കുന്നത് അതിലും ഭീകരമാണ്. ഒരാളെയല്ല ഒരു കുടുംബത്തെ മുഴുവനുമായാണ് ഇവിടെ നശിപ്പിക്കുന്നത്. ഒപ്പം നാടിന്റെ ഭാവിയെയും. ഇത്തരക്കാർക്ക് എന്ത് ശിക്ഷ നൽകിയാലും അധികമാവില്ല. പക്ഷേ ഇവരെ പിടിക്കാനോ ശിക്ഷിക്കാനോ രാഷ്ട്രീയക്കാർക്ക് താല്പര്യമില്ല. അവർക്ക് ആവശ്യം ഭരണവും തുടർഭരണവുമാണ്. ഇതിനിടെ ലഹരിയും കുട്ടികളും ഒന്നും ഇവർക്ക് ബാധകമല്ല. നാളെ ഇതേ രാഷ്ട്രീയക്കാരുടെ കുട്ടികളും ലഹരിക്ക് അടിമപ്പെടുമ്പോൾ പശ്ചാത്തപിച്ചിട്ട് കാര്യമില്ല. ഇങ്ങനെ പോയാൽ ജനങ്ങളെ സ്നേഹിക്കുന്നവർ, നാടിനെ സ്നേഹിക്കുന്നവർ, ശക്തമായി തന്നെ നാളെ പോരാടാനിറങ്ങും. ഒരുപക്ഷേ നിയമം കയ്യിലെടുത്തു എന്നും വരാം. അന്ന് രാഷ്ട്രീയം പറഞ്ഞിട്ട് ഒരു കാര്യവുമില്ല.

 അതുകൊണ്ട് സർക്കാരിനോടുള്ള ഒരു അപേക്ഷയാണ് . ദയവായി മദ്യവും ലഹരി വസ്തുക്കളും വിൽക്കുന്നത് തടയുന്ന കർശന നിയമം നടപ്പാക്കു. വരും തലമുറയെ എങ്കിലും രക്ഷിക്കൂ. ലഹരിയിൽ നിന്നുള്ള വരുമാനം വേണ്ടെന്നു വയ്ക്കൂ. ഇത് ഭരണകൂടത്തിന്റെ പ്രഥമ. ഉത്തരവാദിത്വമാണ്.

 ഒരു മലയാളി എന്ന നിലയിൽ,  ഒരു അമ്മ എന്ന നിലയിൽ ഏറെ വേദനയോടെ നിങ്ങളുടെ മുമ്പിൽ കൈ കൂപ്പുന്നു 🙏🙏🙏

2 comments:

Dr.Ajith.P.R said...

Very contemporary all the best

DR.SREEKALA said...

വളരെ കാര്യമാത്ര പ്രസക്തമായ എഴുത്ത്